തിരുവനന്തപുരം പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്നുള്ള റോഡില്‍ വഴി ചോദിക്കാനെന്ന ഭാവത്തില്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ ഞെട്ടിക്കുന്ന സംഭവമായിരുന്നു അത്. പട്ടാപ്പകല്‍ വൃദ്ധയുടെ മാലപൊട്ടിച്ച് അതിക്രൂരമായി അവരെ തള്ളിയിട്ട് പോകുന്ന മോഷ്ടാവിന്റെ ദൃശ്യം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പൊലീസ് അതീവ ജാഗ്രതയോടെ വിഷയം ഏറ്റെടുക്കുകയും ചെയ്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി 33 കാരനായ സജീവിനെ പൊലീസ് പിടികൂടി.
ബലിഷ്ഠനും ആജാനുബാഹുവുമായ കളളനെ പിടികൂടിയത് ഒരു ട്രാഫിക് പൊലീസ് ഓഫീസറായിരുന്നു.
എങ്ങനെയാണ് ട്രാഫിക് പൊലീസുകാരനായ ബിജുകുമാര്‍ ഒറ്റയ്ക്ക് സജീവിനെ കീഴ്‌പ്പെടുത്തിയത് എന്നതായിരുന്നു എല്ലാവരുടെയും സംശയം. ഇവിടെയാണ് സംഭവത്തിന്റെ ട്വിസ്റ്റ്. എതിരാളി ശക്തനാണെങ്കില്‍ ബുദ്ധി പ്രയോഗിക്കണം എന്ന സാമാന്യ തത്വമായിരുന്നു ബിജുകുമാര്‍ പ്രയോഗിച്ചത്. അതും അപ്രതീക്ഷിതമായൊരു കീഴടക്കല്‍. പൂജപ്പുരയില്‍ നിന്ന് മൂന്ന് പവന്റെ മാലയും മോഷ്ടിച്ച് സജീവ് നേരെ എത്തിയത് കനകക്കുന്നിലേക്കായിരുന്നു. പാര്‍ക്കിങ് ഏരിയയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി കനകക്കുന്നിലേക്ക് കയറി.
ഇതിനകം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും വണ്ടിയുടെ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറുകയും ചെയ്തിരുന്നു. ആ സമയം മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു ബിജുകുമാര്‍. വയര്‍ലെസ് വഴി സ്‌കൂട്ടറിന്റെ നമ്പറടക്കമുള്ള വിവരങ്ങള്‍ ബിജുകുമാറിനും കിട്ടി. കനകക്കുന്നിലെ പാര്‍ക്കിങ് ഏരിയയില്‍ ബിജുകുമാര്‍ വെറുതെ ഒരു പരിശോധന നടത്തി. പെട്ടെന്ന് ആ നമ്പര്‍ കണ്ണിലുടക്കി. അതേ നമ്പറിലുള്ള സ്‌കൂട്ടര്‍.
ആളെ കണ്ടെത്താനായി നോക്കിനില്‍ക്കുന്നതിനിടെ കളളന്‍ സ്‌കൂട്ടറിനടുത്തെത്തി. നല്ല ആരോഗ്യമുള്ള സജീവിനെ തനിക്ക് ഒറ്റയ്ക്ക് കീഴ്‌പെടുത്താനാവില്ലെന്ന് ബിജുകുമാറിന് മനസിലായി. സ്റ്റേഷനിലേക്ക് വിളിച്ച് കൂടുതല്‍ പൊലീസുകാരെ വരുത്തുന്നതിനിടയില്‍ പ്രതി രക്ഷപ്പെട്ടേക്കുമെന്നും തോന്നി. അയാളെ എങ്ങനെയെങ്കിലും അടുത്തുള്ള മ്യൂസിയം സ്റ്റേഷനിലെത്തിക്കണം. അതിനായി ബിജു വളരെ സമര്‍ത്ഥമായി കരുക്കള്‍ നീക്കി.
സ്‌കൂട്ടര്‍ നോ പാര്‍ക്കിങ്ങിലാണെന്നും സ്റ്റേഷനിലെത്തി പിഴയടക്കണമെന്നും സജീവിനോട് ബിജു യാതൊരു ഭാവവ്യത്യാസവും കൂടാതെ പറഞ്ഞു. സംശയം തോന്നാതിരുന്ന സജീവ് സ്റ്റേഷനിലേക്ക് എത്തിയതോടെ മറ്റ് പൊലീസുകാരോട് ബിജുകുമാര്‍ കാര്യങ്ങള്‍ അറിയിച്ചു. പൊലീസുകാര്‍ സ്റ്റേഷനില്‍ തന്നെ വളഞ്ഞതോടെ അനങ്ങാന്‍ പറ്റാതെ സജീവ് കുടുങ്ങി. അങ്ങനെ ക്രൂരമായി വൃദ്ധയുടെ മാലപൊട്ടിച്ചതടക്കം മൂന്ന് കേസുകള്‍ തെളിഞ്ഞു.
കള്ളനെ പിടികൂടിയതിന് ബിജുകുമാറിനും സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ തന്നെ ശരത് ചന്ദ്രനും പ്രശംസാ പത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ അനുമോദിച്ചു.
ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന് വന്‍ തിരിച്ചടി നല്‍കി കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് കുരുക്ക്. പി.ജയരാജനെതിരെയും ടിവി രാജേഷ് എംഎൽഎയ്ക്കെതിരെയും കൊലക്കുറ്റവും ഗൂഢാലോചനാക്കുറ്റവും ചുമത്തി തലശേരി കോടതിയില്‍ സിബിഐ കുറ്റപത്രം നല്‍കി. 2012 ഫെബ്രുവരി 20നാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിൻറെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയ സംഭവമാണ് ഷുക്കൂർ വധക്കേസ് . സംഭവദിവസം പട്ടുവത്ത് വെച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, കല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂർ വധിക്കപ്പെട്ടത് എന്ന് പോലീസ് ആരോപിക്കുന്നു. രണ്ടര മണിക്കൂർ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന നിലയിൽ ഈ കേസ് വലിയതോതിൽ പൊതുജനശ്രദ്ധ നേടുകയുണ്ടായി
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ
ഡി.വൈ.എഫ്.ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗമായ കണ്ണപുരം ടെമ്പിൾ റോഡിൽ കിഴക്കെ വീട്ടിൽ സുമേഷ്
ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് ജോയിൻറ് സെക്രട്ടറിയായ കണ്ണപുരം രാജ് ക്വാട്ടെഴ്സിൽ പി. ഗണേശൻ
ഡി.വൈ.എഫ്.ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗമായ കണ്ണപുരം ഇടക്കെപ്പുറം കനിയാറത്തു വളപ്പിൽ പി. അനൂപ്
സി.പി.ഐ.എം ചേര ബ്രാഞ്ച് സെക്ക്രട്ടറി മൊറാഴ തയ്യിൽ വിജേഷ് എന്ന ബാബു
ഡിവൈഎഫ്ഐ കണ്ണപുരം ഈസ്റ്റ് വില്ലേജ് സെക്രട്ടറി ദിനേശൻ,
സിപിഎം കണ്ണപുരം ബ്രാഞ്ച് സെക്രട്ടറി തയ്യിൽ വിജേഷ്,
ഡിവൈഎഫ്ഐ മൊറാഴ യൂണിറ്റ് പ്രസിഡൻറ് മുതുവാണി ചാലിൽ സി.എ. ലതീഷ്
കേസിന്റെ നാൾവഴി
[4]അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നു.കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേറ്റു.
മാർച്ച് 22 – സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദൻറെ മകൻ ശ്യാംജിത്ത് , തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാനും ഏരിയ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകൻ ബിജുമോൻ എന്നിവരുൾപ്പെടെ 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.
മാർച്ച് 29 – വാടി രവിയുടെ മകൻ ബിജുമോൻ ഉൾപ്പെടെ സി.പി.എം പ്രവർത്തകരായ 8 പേർ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കീഴടങ്ങി.
മെയ് 25 – കേസിലെ പത്താം പ്രതി അജിത് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
മെയ് 26 – ഗൂഡാലോചനയിൽ പ്രധാന പങ്കാളിയായ[5] അരിയിൽ ലോക്കൽ സെക്രട്ടറി യു.വി.വേണുവിനെ അറസ്റ്റ് ചെയ്തു.
മെയ് 27 – ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് സെക്രട്ടറി ഗണേശൻ മോറാഴ, മുതുവാനി യൂണിറ്റ് സെക്രട്ടറി അജേഷ് എന്നിവർ അറസ്റ്റിലായി.
ജൂൺ 2 – ഷുക്കൂറിനെ കൊല്ലാൻ ഉപയോഗിച്ച കത്തി സി.പി.എം കണ്ണപുരം ടൌൺ ബ്രാഞ്ച് സെക്രട്ടറി കെ.വി. സജിത്തിന്റെ ബൈക്കിൻറെ ടൂൾ ബോക്സിൽ നിന്ന് കണ്ടെടുക്കുന്നു[6][7].
ജൂൺ 8 – സക്കരിയയെ വെട്ടിയ ആയുധം കീഴറക്കടുത്ത ചേര എന്ന സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തു.
ജൂൺ 9 – പി.ജയരാജനും ടി.വി.രാജേഷിനും ചോദ്യം ചെയ്യലിനു ഹാജരാവാൻ നോട്ടീസ് .
ജൂൺ 12 – ഗസ്റ്റ് ഹൗസിൽ പി.ജയരാജനെ ചോദ്യം ചെയ്തു. നിർണായക വിവരങ്ങൾ ലഭിച്ചു എന്ന് അന്വേഷണ സംഘം
ജൂൺ 14 – തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.വാസുദേവൻ , തളിപ്പറമ്പ് നഗര സഭാ വൈസ് ചെയർമാൻ കെ.മുരളീധരൻ എന്നിവരെ ചോദ്യം ചെയ്തു.
ജൂൺ 18 – സി.പി.എം ജില്ലാ കമ്മിറ്റി അംഗവും തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡന്ടുമായ കെ.ബാലകൃഷ്ണനിൽ നിന്ന് അന്വേഷണ നിന്ന് അന്വഷണ സംഘം മൊഴിയെടുത്തു.
ജൂൺ 22 – കേസിൽ 34പേരെ ഉൾപ്പെടുത്തി പ്രതിപ്പട്ടിക നീട്ടി.
ജൂലൈ 5 – ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം മോറാഴ ലോക്കൽ കമ്മിറ്റി അംഗവുമായ എ.വി.ബാബു അറസ്റ്റിൽ .
ജൂലൈ 9 – കണ്ണൂർ ഗസ്റ്റ് ഹൗസിൽ പി.ജയരാജനെ രണ്ടാമതും ചോദ്യം ചെയ്തു.
ജൂലൈ 29 – ടി.വി.രാജേഷ് എം.എൽ .എ യെ ചോദ്യം ചെയ്തു.
ആഗസ്റ്റ് 1 – സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തു . അറസ്റ്റിൽ പ്രതിഷേധിച്ചു വ്യാപക അക്രമങ്ങൾ .
ആഗസ്റ്റ് 7 – പി. ജയരാജൻ നൽകിയ ജാമ്യാപേക്ഷയും ടി.വി. രാജേഷ് എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ടി.വി. രാജേഷ് എംഎൽഎ കണ്ണൂർ കോടതിയിൽ കീഴടങ്ങി[8].
ആഗസ്റ്റ് 27 – 25,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും എന്ന ഉപാധിയിൽ പി. ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. [9]
ഒക്ടോബർ 7 – ഇരുപതാം പ്രതി മൊറാഴ സെൻട്രൽ നോർത്തിലെ കുമ്മനങ്ങാട്ടെ അച്ചാലി സരീഷി(28) ഞായറാഴ്ച രാവിലെ പത്തുമണിയോടെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ചു
ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ. ഖേദപ്രകടനം നടത്തിയിട്ടും സംഭവം കൈവിട്ട മട്ടിലാണ്. എംഎല്‍എയെ കുടുക്കാനുള്ള ശക്തമായ തെളിവുമായി രേണുരാജ് ഹൈക്കോടതിയിലേക്കാണ് പേകുന്നത്. കോടതിയലഷ്യം, സ്ത്രീ വിരുദ്ധ പരാമര്‍ശം, കൈയ്യേറ്റത്തിന് കൂട്ടു നില്‍ക്കല്‍ എന്നിവ എംഎല്‍എയ്ക്ക് പണി കിട്ടും. ഇത് മുന്നില്‍ കണ്ടാണ് മാപ്പ് പറയില്ലെന്ന് ഉറച്ചു നിന്ന എംഎല്‍എ നാട്ടുകാര്‍ക്ക് വേദനിച്ചെങ്കില്‍ ഖേദം പ്രകടിപ്പിച്ചത്. അതിനിടെ സിപിഎമ്മും സിപിഐയും കോപ്രമൈസായി രേണുരാജിനെ സമീപിച്ചെങ്കിലും വഴങ്ങിയിട്ടില്ല. ഇതോടെ എംഎല്‍എ ശരിക്കും വെട്ടിലായ വക്കാണ്.
സി.പി.എമ്മും സി.പി.ഐയും തള്ളിപ്പറഞ്ഞതോടെയാണ് ഖേദ പ്രകടനവുമായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തിയത്. ‘അവള്‍’ എന്നതു മോശം വാക്കാണെന്നു കരുതുന്നില്ലെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട നിലപാടില്‍ മാറ്റമില്ലെന്നു രാജേന്ദ്രന്‍ ആവര്‍ത്തിച്ചു.
പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് വക സ്ഥലത്ത് റവന്യു വകുപ്പില്‍നിന്ന് ആവശ്യമായ അനുമതി നേടാതെ നടത്തുന്ന കെട്ടിടനിര്‍മാണം തടഞ്ഞതിന്റെ പേരിലാണ് ‘അവള്‍ ബുദ്ധിയില്ലാത്തവള്‍…, ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു…’ എന്നിങ്ങനെ രാജേന്ദ്രന്‍ അധിക്ഷേപിച്ചത്. രേണു രാജ് ഇക്കാര്യം ഉടനടി റവന്യു വകുപ്പിലെ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇന്നലെ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കി.
കെട്ടിടനിര്‍മാണത്തിന് റവന്യു വകുപ്പിന്റെ അനുമതി വേണമെന്ന 2010ലെ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് അവഗണിച്ചതും ജനപ്രതിനിധികള്‍ അതിനു കൂട്ടുനിന്നതുമടക്കമുള്ള സംഭവങ്ങള്‍ വിശദമാക്കി ഇന്നു ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നു രേണു രാജ് പറഞ്ഞു. എം.എല്‍.എക്കെതിരേ താന്‍ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും തനിക്കെതിരേയുണ്ടായ പരാമര്‍ശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീശാക്തീകരണത്തിന്റെ പക്ഷത്തെന്ന് അവകാശപ്പെടുന്ന സര്‍ക്കാരില്‍നിന്നു തിരുവനന്തപുരത്ത് ഡി.സി.പി. ചൈത്ര തെരേസ ജോണിനുണ്ടായ ദുരനുഭവത്തിനു പിന്നാലെ സബ് കലക്ടര്‍ രേണുവിനെ സി.പി.എം. എം.എല്‍.എയായ രാജേന്ദ്രന്‍ അധിക്ഷേപിച്ചതു സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. തുടര്‍ന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും രാജേന്ദ്രനെ തള്ളിപ്പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്, രാജേന്ദ്രനോടു വിശദീകരണം ചോദിച്ചു ജയചന്ദ്രന്‍ കത്ത് നല്‍കി. കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നിയമനടപടികളില്‍ പാര്‍ട്ടി ഇടപെടില്ലെന്നു ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ഉദ്യോഗസ്ഥയ്ക്കു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പിന്തുണ നല്‍കി. കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ച സബ് കലക്ടറുടെ നടപടി നിയമാനുസൃതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിശദീകരണം ചോദിക്കാന്‍ സി.പി.എം. സംസ്ഥാന നേതൃത്വവും തീരുമാനിച്ചതോടെയാണ് ഗത്യന്തരമില്ലാതെ രാജേന്ദ്രന്‍ ഖേദപ്രകടനം നടത്തിയത്. അപ്പോഴും, സബ് കലക്ടറുടെ പേര് പരാമര്‍ശിച്ചില്ല.
ഇന്നു തിരുവനന്തപുരത്തു ചേരുന്ന എല്‍.ഡി.എഫ്. യോഗത്തില്‍ ഇക്കാര്യം സി.പി.ഐ. ഉന്നയിക്കുമെന്നാണു സൂചന. ഉദ്യോഗസ്ഥരോടു മോശം പരാമര്‍ശം നടത്തിയതായി രാജേന്ദ്രനെതിരേ മുമ്പും ആരോപണമുയര്‍ന്നിട്ടുണ്ട്. പഠിച്ചിട്ട് പ്രതികരിക്കാം എന്നതിനപ്പുറം ഒന്നും പറയാന്‍ ഇടുക്കിയില്‍നിന്നുള്ള മന്ത്രി എം.എം. മണി തയാറായില്ല.
എന്തായാലും തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സബ് കളക്ടര്‍ രേണു രാജ് ശക്തമായ നിലപാടുമായി കോടതിയിലെത്തുന്നത് ഇടതുമുന്നണിയേയും പ്രതിരോധത്തിലാക്കുകയാണ്. നാഴികയ്ക്ക് മുപ്പത് വട്ടം നവോത്ഥാനം പറയുന്ന പാര്‍ട്ടിയിലെ എംഎല്‍എ തന്നെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നതിനെ പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. കോടതിയുടെ പരാമര്‍ശങ്ങള്‍ വരുമ്പോള്‍ അത് മുന്നണിയെ തികച്ചും വെട്ടിലാക്കും.
ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടറേ കളക്ടറെ പിന്തുണച്ചുകൊണ്ട്സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമലംഘനമുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല. എസ്.രാജേന്ദ്രന്റെ പരാമര്‍ശം സി.പിഎം തന്നെ തള്ളി പറഞ്ഞിട്ടുണ്ട്.
കളക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. കാനത്തിന് പുറമേ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും കളക്ടറെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.സബ്കളക്ടറുടെ നടപടി ശരിയാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു.നിയമലംഘനം ആര് നടത്തിയാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി
മാത്തൂരിനടുത്ത് കൂമന്‍കാട്ടിലാണ് സംഭവം. ശനിയാഴ്ച മുതല്‍ ഓമനയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. വീടിന് സമീപത്തുള്ള കൃഷിയിടത്തില്‍ പോയ ഓമനയെ പിന്നീട് കാണാതാവുകയായിരുന്നു. ഇവിടെ വച്ചു യുവാക്കള്‍ ചേര്‍ന്നു കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നു എന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ സ്വര്‍ണാഭരണം വില്‍ക്കാന്‍ ചെന്നപ്പോള്‍ ജ്വല്ലറി ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് പ്രതികളിലേക്ക് എത്തിച്ചത്. തുടര്‍ന്നു ഇവരുടെ വീട്ടില്‍ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
യുവാക്കള്‍ നിരന്തരം ലഹരിമരുന്നും മദ്യവും ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. പാലക്കാട് കാണാതായ വീട്ടമ്മയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തിലാണ് നിർണായകമായ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ചുങ്കമന്ദം മാത്തൂരിലെ കുടതൊടിവീട്ടില്‍ ഓമന (63) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ വീടിന്റെ കട്ടിലിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അയല്‍വാസികളായ ഷൈജു (29), ജിജിഷ് (27) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണാഭരണം മോഷ്ടിക്കാനായാണ് ഓമനയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധി നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടില്ലെന്ന് റിപ്പോര്‍ട്ട്. അവസാനഘട്ടത്തില്‍ സാവകാശം തേടാനുള്ള നീക്കം വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് നിയമോപദേശം ലഭിച്ചതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാവകാശം തേടുന്നതില്‍ കാര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി സാവകാശ ഹര്‍ജിക്ക് സാധ്യതയുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പ്രസ്താവനയിറക്കി.
എന്നാല്‍ ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രിയുടെ നിലപാടാണ് കോടതിയില്‍ ബോര്‍ഡ് സ്വീകരിക്കുകയെന്നാണ് സൂചന. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നു. ശുദ്ധിക്രിയ നടത്തിയ തന്ത്രി നേരത്തെ നല്‍കിയ വിശദീകരണ കുറിപ്പ് ബോര്‍ഡ് ഉടന്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ബോര്‍ഡിനുള്ളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കാനും സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
കുംഭമാസ പൂജയ്ക്കിടെ നട തുറക്കുന്ന സമയത്ത് കൂടുതല്‍ യുവതികള്‍ ശബരിമലയിലെത്തുമെന്നാണ് സൂചന. ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിമാറുമെന്നും ബോര്‍ഡിന് ആശങ്കയുണ്ട്. കുംഭമാസ പൂജയ്ക്കായി നട തുറക്കുന്ന സമയത്ത് സന്നിധാനത്ത് വലിയ സുരക്ഷയൊരുക്കാനായിരിക്കും പോലീസ് ശ്രമിക്കുക.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയെ ഇനി കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കാനും സാധ്യതയില്ല.
അതേ സമയം കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇതിനായി സുധീരനോട് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സുധീരനെ ചാലക്കുടിയില്‍ മത്സരിപ്പിക്കാനാണ് നീക്കം.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് വീണ്ടും ജനവിധി തേടും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഇതിനോടകം തന്നെ വേണുഗോപാല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
സിറ്റിങ് എംപിമാരില്‍ എറണാകുളത്ത് കെ.വി.തോമസ് മത്സരിക്കുന്ന കാര്യം സംശയത്തിലാണ്. പ്രദേശിക വികാരം എതിരായി നില്‍ക്കുന്ന കെ.വി.തോമസിന് ഹൈക്കമാന്‍ഡ് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. കണ്ണൂരില്‍ കെ.സുധാകരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി.
വടകരയില്‍ എ.പി.അബ്ദുള്ളക്കുട്ടി. കാസര്‍കോട് സുബ്ബറായി എന്നിവരുടെ പേരുകളാണ് പറഞ്ഞ്‌കേള്‍ക്കുന്നത്. വയനാട് ഷാനിമോള്‍ ഉസ്മാന്‍, ടി.സിദ്ദീഖ്, എംഎം ഹസ്സന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.
ഇതിനിടെ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പിസിസി അധ്യക്ഷന്‍മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ജനമഹാ യാത്രയിലായതിനാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കില്ല. പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലെ കാര്യങ്ങള്‍ വിശദീകരിക്കും. രാവിലെ 10 മണിയോടെയാണ് യോഗം.
കോട്ടപ്പടിയിൽ പടക്കം പൊട്ടിയതുകേട്ട് ഭയന്നോടിയ കൊമ്പൻ തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ ചവിട്ടേറ്റു രണ്ടു പേർ മരിച്ചു. തിരക്കിൽപ്പെട്ട് 10 പേർക്ക് പരുക്കേറ്റു. കണ്ണൂർ തളിപ്പറമ്പ് പാലകുളങ്ങര നിഷാ നിവാസിലെ പറശിനിക്കടവു നണിശേരി സ്വദേശി പട്ടേരി നാരായണൻ (ബാബു – 66), കോഴിക്കോട് നരിക്കുനി മടവൂർ വെള്ളാരംകണ്ടിയിൽ അറയ്ക്കൽ വീട്ടിൽ മുരുഗൻ (ഗംഗാധരൻ– 60) എന്നിവരാണു മരിച്ചത്. നാരായണൻ സംഭവസ്ഥലത്തും മുരുഗൻ രാത്രി ഏഴരയോടെ തൃശൂർ ജൂബിലി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. പരുക്കേറ്റവർ കുന്നംകുളം റോയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഖത്തറിൽ അൽസദ് എക്സ്ചേഞ്ച് ജനറൽ മാനേജരാണ് നാരായണൻ. മുരുഗന് ഖത്തറിൽ തന്നെയാണ് ജോലി. ഖത്തറിൽ ജോലി ചെയ്യുന്ന കോട്ടപ്പടി മുള്ളത്തു ഷൈജുവിന്റെ ഗൃഹപ്രവേശ ചടങ്ങിനു വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ എത്തിയതാണു നാരായണൻ. മുരുഗൻ ഇന്നലെ രാവിലെയാണ് എത്തിയത്.
കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനു സൗഹൃദ കമ്മിറ്റിക്കു കൊണ്ടുവന്ന കൊമ്പനെ ഷൈജുവിന്റെ പുതിയ വീട്ടിൽ നിന്ന് എഴുന്നള്ളിക്കാമെന്നു വഴിപാടുണ്ടായിരുന്നു. ഉച്ചയോടെ ആനയെ നെറ്റിപ്പട്ടം കെട്ടി വീടിന്റെ മുന്നിൽ നിർത്തി. ഇതിനിടെ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു ഭയന്ന കൊമ്പൻ വീടിനും തൊട്ടടുത്ത കെട്ടിടത്തിനുമിടയിലെ ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടു കുതിച്ചു. ഇടുങ്ങിയ വഴിയിൽനിന്നിരുന്ന ഇരുവരും വീഴുകയും ഇവരെ ആന ചവിട്ടുകയും ചെയ്തു. ഇവരുടെ സമീപം നിന്നിരുന്ന വാദ്യക്കാർക്കാണ് പരുക്കേറ്റത്. ആനപ്പുറത്തുണ്ടായിരുന്നവർ ചാടി രക്ഷപ്പെട്ടു. ആന റോഡിലേക്കു കടന്നതുകൊണ്ടാണു കൂടുതൽ ദുരന്തമൊഴിവായത്. അടുത്ത വീടിന്റെ ഗേറ്റിലൂടെ റോഡിലേക്കിറങ്ങിയ ഉടനെ ആനയെ പാപ്പാന്മാർ നിയന്ത്രിച്ചു.
നാരായണൻ പട്ടേരിയുടെ ഭാര്യ ബേബി നിഷ. മക്കൾ: ഡോ. നീന (കണ്ണൂർ ജില്ലാ ആശുപത്രി), റിനു. മരുമകൻ: ഡോ. വിശാൽ (കണ്ണൂർ ജില്ലാ ആശുപത്രി). സംസ്കാരം ഇന്നു വൈകിട്ട് നാട്ടിലെ സമുദായ ശ്മശാനത്തിൽ. ശ്യാമളയാണ് മുരുഗന്റെ ഭാര്യ.
അപകടത്തിനിടയാക്കും വിധം മൃഗങ്ങളെ കൈകാര്യം ചെയ്തതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും പൊലീസ് കേസെടുത്തിട്ടുണ്ട്.
മൂവാറ്റുപുഴ: സര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സിനിമാ സീരിയില്‍ താരം വിജോ പി. ജോണ്‍സനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് മുദ്രാ ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാക്കുനല്‍കി ഏതാണ്ട് പത്തര ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായിട്ടാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ കുറേ ദിവസങ്ങളായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
തൃശ്ശൂര്‍ കൈപ്പറമ്പ് പഴയങ്ങാടി പാലിയൂര്‍ സ്വദേശിയായ വിജോ മുന്‍പും സമാന കേസുകളില്‍ ശിക്ഷിക്കപ്പെട്ടതായി പോലീസ് പറയുന്നു. മൂവാറ്റുപുഴ സ്വദേശി സലാമില്‍ നിന്നും ഭൂമിയിടപാട് തട്ടിപ്പിലൂടെ 5 ലക്ഷം രൂപ കൈക്കാലാക്കിയതായി ഇയാള്‍ക്കെതിരെ കേസുണ്ട്. ഈ കേസില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കെയാണ് യുവതിയെ കബളിപ്പിച്ച് പത്തര ലക്ഷം രൂപ തട്ടിയെടുക്കുന്നത്.
സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചും സൗഹൃദം നടിച്ചും അതി വിദഗ്ദ്ധമായി തട്ടിപ്പുകള്‍ നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും തട്ടിപ്പുകളെ സംബന്ധിച്ചും അന്വേഷിച്ചു വരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. യുവതിയെ തട്ടിപ്പിനിരയാക്കിയതിന് സമാനമായി നരവധി പേര്‍ ഇയാളുടെ ചതിക്കുഴിയില്‍ വീണതായിട്ടാണ് സൂചന.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ തൃശൂരിലൊഴികെ പുതുമുഖങ്ങളെയും പൊതുസമ്മതരെയും കളത്തിലിറക്കാൻ സിപിഐ ആലോചന. നാലിടത്താണ് സിപിഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പാർട്ടി നാഷ്ണൽ എക്സിക്യൂട്ടീവ് അംഗം ആനി രാജ, ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർക്കാണ് പ്രധാന പരിഗണന. മാവേലിക്കരയിൽ സംവിധായകനും ഹോർട്ടികോർപ് ചെയർമാനുമായ വിനയൻ, ചിറ്റയം ഗോപകുമാർ എംഎൽഎ, ചെങ്ങറ സുരേന്ദ്രൻ എന്നിവരാണ് സാധ്യതാ പട്ടികയിലേക്ക് വരുന്നത്.
ഗോപകുമാറിന് ജയസാധ്യത കല്പിക്കുന്നുവെങ്കിലും അടൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ നഷ്ടം സംഭവിക്കുമോ എന്ന ഭയമാണ് നേതൃത്വത്തിന്. ഈ സാഹചര്യത്തിലാണ് വിനയന് പ്രാധാന്യം നൽകുന്നത്. അതിനിടെ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിൻ്റെ പേര് മാധ്യമങ്ങളിലൂടെ പ്രചരിച്ചത് ചർച്ചയാണ്.
തൃശൂരിൽ സിറ്റിംഗ് എംപി സി.എൻ ജയദേവൻ വീണ്ടും മത്സരിച്ചേക്കും. മുൻ മന്ത്രി കെ.പി രാജേന്ദ്രൻ, ജനയുഗം എഡിറ്ററും മുൻ എംഎൽഎയുമായ രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളും സാധ്യതാപട്ടികയിൽ ഉണ്ട്. നിലവിലെ എംപിയെക്കാൾ കൂടുതൽ ജനകീയ മുഖം വേണമെന്ന ആലോചനയാണ് കെപി രാജേന്ദ്രന് അവസരം ഒരുങ്ങുന്നത്. സിപിഐയുടെ ശക്തി കേന്ദ്രമായ തൃശ്ശൂരിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളും ഇപ്പോള്‍ രാജേന്ദ്രന് അനുകൂലമാണ്. മന്ത്രിയായും സിപിഐ നിയമസഭാ കക്ഷി നേതാവായും തിളങ്ങിയിട്ടുള്ള കെപി രാജേന്ദ്രന്റെ പാർലമെന്ററി രാഷ്രീയത്തിലേക്കുള്ള തിരിച്ചുവരവാകും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ തീരുമാനം ആയില്ലെന്നും യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ടെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.
വയനാട് സീറ്റിൽ നഴ്സസ് സംഘടനാ നേതാവ് ജാസ്മിൻ ഷാ, സിപിഐ മഹിളാ നേതാവ് അഡ്വ.പി.വസന്തം, സിപിഐ സംസ്ഥാന എക്സി.അംഗം പി.പി.സുനീർ എന്നിവരുടെ പേരുകൾക്കാണ് പരിഗണന. സ്ഥിരമായി എൽ ഡി എഫിനെ തുണക്കാത്ത വോട്ടു ബാങ്ക് കൂടി ജാസ്മിൻഷായെ മത്സരിപ്പിച്ചാൽ കിട്ടും എന്ന് സിപിഐ പ്രതീക്ഷിക്കുന്നു. പതിനെട്ടായിരത്തോളം നേഴ്‌സുമാർ ഉള്ളതായി കണക്കാക്കുന്ന മണ്ഡലത്തിൽ നേഴ്‌സിങ് കുടുംബങ്ങളുടെ വോട്ടുകൾ കൂടി കൂട്ടിയാൽ മുപ്പതിനായിരത്തിലധികം വോട്ടുകൾ കൂടുതലായി കണ്ടെത്താനാകും. സമര പ്രവർത്തനങ്ങളിൽ ജാസ്മിൻഷാ നേതാവായ യു എൻ എ യുമായി ഒരുമിച്ചു പ്രവർത്തിക്കാറുള്ള AAP ,വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾക്കൊന്നും ജാസ്മിൻഷായാണ് സ്ഥാനാർത്ഥിയെങ്കിൽ പിന്തുണയ്ക്കാൻ പ്രയാസം ഉണ്ടാവില്ല എന്നും ഇവർ കണക്ക് കൂട്ടുന്നു. ഇടതു പക്ഷത്തോട് അകന്നു നിൽക്കുന്ന ഗീതാനന്ദൻ അടക്കമുള്ള ആദിവാസി നേതാക്കളോട് ജാസ്മിൻഷാക്കും യു എൻ എ ക്കുമുള്ള അടുപ്പവും സ്ഥാനാർത്ഥിയായാൽ തുണയാകുമെന്ന് സിപിഐ നേതാക്കൾ വിലയിരുത്തുന്നു .
പൊതുവിൽ ചെറുപ്പക്കാരെ മത്സരിപ്പിക്കുമ്പോൾ സമൂഹത്തിൽ ഉണ്ടാകുന്ന ആവേശവും മലപ്പുറം സ്വദേശിയാണെന്നതും മുസ്ലിം സമുദായമാണെകിലും ക്രിസ്ത്യൻ കുടുംബങ്ങളിൽ ഉള്ള സ്വീകാര്യതയും ഉപയോഗപ്പെടുത്താനായാൽ വയനാട് ഇത്തവണ പിടിച്ചെടുക്കാൻ ആവുമെന്ന് തന്നെയാണ് സിപിഐ പ്രതീക്ഷിക്കുന്നത് .
ആനി രാജ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായാൽ വയനാട് പി.വസന്തത്തെ പട്ടികയിൽ നിന്നൊഴിവാക്കി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും എഐവൈഎഫ് മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ അഡ്വ.പി.സന്തോഷ്കുമാർ പകരക്കാരനാവും. ആനി രാജ, വിനയൻ, ജാസ്മിൻ ഷാ എന്നിവരുടെ ജയസാധ്യത സംബന്ധിച്ച് മണ്ഡലങ്ങളിലെ വിവിധ വിഭാഗങ്ങളോടും പാർട്ടി ഘടകങ്ങളോടും അഭിപ്രായം തേടിയിരിക്കുകയാണ് സിപിഐ സംസ്ഥാന നേതൃത്വം. മാർച്ച് മൂന്നിന് സംസ്ഥാന തലത്തിൽ സാധ്യതാ പട്ടികകൾ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
മരിക്കുകയാണെന്നു ബന്ധുക്കൾക്ക് വാട്സാപ് സന്ദേശം അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. ചൊറുക്കള മഞ്ചാൽ കേളോത്ത് വളപ്പിൽ സാബിറി(28 )ന്റെ മൃതദേഹമാണ് പറശ്ശിനികടവ് എകെജി ദ്വീപിന് സമീപം കണ്ടെത്തിയത്. 5 ന് രാത്രിയിലാണ് താൻ മരിക്കുകയാണെന്ന് ബന്ധുക്കൾക്ക് വാട്‌സാപ് സന്ദേശമയച്ചത്
പിന്നീട് ബൈക്കും മൊബൈൽ ഫോണും പറശ്ശിനിക്കടവ് നാണിച്ചേരി കടവ് പാലത്തിനുമുകളിൽ രാത്രി 9.30 ഓടെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേർന്ന് അപ്പോൾ തന്നെ മണിക്കൂറുകളോളം പുഴയിൽ തിരച്ചിൽ നടത്തി. പിറ്റേ ദിവസവും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുമാസം മുൻപ് വിവാഹിതനായ സാബിർ കണ്ണൂരിലെ സ്വകാര്യ ലാബിൽ ജോലി ചെയ്തുവരികയായിരുന്നു