Kerala

തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിൽ പൈലറ്റിന്റെ പിഴവുമൂലമുണ്ടായ കൂട്ടിയിടിസാധ്യത അവസാനനിമിഷം ഒഴിവായി. ഇന്നലെ പുലർച്ചെ 3.30നായിരുന്നു സംഭവം. ഷാർജയിൽ നിന്നുള്ള എയർ അറേബ്യയുടെ വിമാനം ലാൻഡിങ്ങിനായി ശ്രമിക്കവെ എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശം ശ്രദ്ധിക്കാതെ ദുബായിലേയ്ക്കുള്ള ഫ്ലൈ ദുബായ് വിമാനം ടാക്സി വേയിൽ നിന്ന് റൺവേയിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തിരിച്ചുപോകാൻ എയർ അറേബ്യ പൈലറ്റിനു നിർദേശം നൽകിയതോടെയാണ് അപകടം ഒഴിവായത്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ നടന്‍ മോഹന്‍ലാല്‍ ശ്രമിക്കില്ലെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് താരത്തെ പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ താന്‍ മത്സരരംഗത്ത് ഇറങ്ങില്ലെന്ന് മോഹന്‍ലാല്‍ ബി.ജെ.പി കേന്ദ്രങ്ങളെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അനൗദ്യോഗികമായി ബി.ജെ.പിയുമായി അടുത്ത് നില്‍ക്കുന്ന കേന്ദ്രങ്ങള്‍ ലാലിനെ രംഗത്തിറക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഇതുവരെ സമ്മതം അറിയിക്കാതിരുന്നതിനാല്‍ സ്ഥിരീകരണമുണ്ടായില്ല.

അതേസമയം തിരുവനന്തപുരത്ത് നടന്‍ സുരേഷ് ഗോപിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപിക്ക് തിരുവനന്തപുരത്ത് വിജയസാധ്യതയുണ്ടെന്നാണ് ബി.ജെ.പിയിലെ ഒരുപക്ഷത്തിന്റെ വാദം. എന്നാല്‍ തന്നെ മത്സരിപ്പിക്കുമെന്ന കഥകളെപ്പറ്റി ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാംഗമായി മൂന്നേകാല്‍ വര്‍ഷംകൂടി തുടരാനാവും. ആര്, എവിടെ മത്സരിക്കണമെന്നു തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി പ്രഖ്യാപിക്കുമ്പോഴേ എന്തു തീരുമാനവും ഞാന്‍ അറിയാവൂ. അതാണ് ശരിയും- സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയ താത്പര്യങ്ങള്‍ ഇല്ലെന്നു നേരത്തേതന്നെ ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവസാനശ്രമമെന്ന നിലയില്‍ പ്രധാനമന്ത്രി മുഖേന സമ്മര്‍ദം ചെലുത്തി മത്സരത്തിനിറക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കേരളത്തില്‍ 18 സീറ്റില്‍ ബി.ജെ.പിക്ക് വിജയ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അവകാശവദം ഉന്നയിച്ചത്. അമിത് ഷാ, രവി ശങ്കര്‍ പ്രസാദ് ,നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. തെരഞ്ഞെടുപ്പിനായി പ്രാരംഭ നടപടികള്‍ ബി.ജെ.പി ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

നേഴ്‌സ്…

എല്ലാ ദിവസവും അപരിചിതരുടെ ജീവനുവേണ്ടി രാപകല്‍ ഭേദമില്ലാതെ ജോല്ലി ചെയ്യുന്നവര്‍. ഒരു ദിവസം പോലും നേരായ നേരത്ത് ആഹാരം കഴിക്കാതെ മറ്റുള്ളവരെ ആഹാരം കഴിപ്പിച്ചു, മരുന്ന് കൊടുക്കുന്നവര്‍ ….
കാണുന്ന എല്ലാ രോഗികളെയും ഒരു നിമിഷം സ്വന്തം മാതാപിതാക്കന്മാരയും സ്വന്തം കൂടപിറപ്പുകള്‍ ആയും കണ്ടുപോകുന്നവര്‍…..
ഒരു ദിവസത്തില്‍ ഒരു പ്രവിശ്യമെങ്കി ലും കൈകള്‍ക്ക് മുകളില്‍ ‘ചിറകുകളും, കാലുകള്‍ക്ക് താഴെ ചക്രങ്ങളും ഉണ്ടായിരുന്നെകില്‍ എന്ന് ആശിച്ചുപോകുന്നവര്‍….
അവധി ദിവസങ്ങളും ആഘോഷങ്ങളും മറന്നു പോകുന്നവര്‍
ലോകം മൊത്തം ഉറങ്ങുമ്പോള്‍ മറ്റുള്ളവർക്ക് വേണ്ടി ഉറക്കം കളയുന്നവർ…..
നിലച്ചു പോകുന്ന ജീവനുകള്‍ തിരിച്ചു കൊണ്ട് വരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവര്‍.. ജനനത്തിനും മരണത്തിനും സാക്ഷി ആകുന്നവര്‍
രോഗികളുടെയും ഡോക്ടര്‍മാരുടെയും അകാരണമായ ദേഷ്യത്തിന് എന്നും ഇരകളാകാൻ വിധിക്കപ്പെട്ടവർ..  ഡോക്ടര്‍ മാരുടെ പാകപിഴയ്ക്ക് രോഗികളുടെ ബന്ധുക്കളിൽനിന്നും ഉണ്ടാകുന്ന പരുഷമായ പെരുമാറ്റം നിശബ്ദ്തയോടെ സഹിക്കാൻ വിധിക്കപ്പെട്ടവർ.. ജോല്ലിക്ക് വളരെ നേരത്തെ വന്നു വളരെ വൈകി പോകുന്നവര്‍.. വളരെ ചുരുക്കം മാത്രം ‘നന്ദി’ എന്ന വാക്ക് കേള്‍ക്കേണ്ടി വരുന്നവര്‍

ഇതെല്ലാം കഴിഞ്ഞു സമൂഹത്തിലോട്ടു ഇറങ്ങുബോള്‍ …. എന്തൊക്കെ പറഞ്ഞാലും നീ ഒരു നേഴ്‌സ് അല്ലെ എന്ന പുച്ഛവും സഹിഷ്ണതയോടുകൂടി സഹിക്കുന്നവര്‍ നേഴ്‌സുമാർ.. ഒരിക്കല്‍ നിങ്ങളുടെ ജീവന് കൂട്ടിരിക്കാന്‍ ഒരു നേഴ്‌സ് മാത്രമേ കാണൂ. അവസാനം വൃത്തിയോടെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടാനും…

‘ദൈവത്തിന്റെ മാലാഖമാരെന്ന്’ ആത്മാർത്ഥതയില്ലാതെ വിളിപ്പേരിന് അർഹരായവർ… മുകളിൽ പറഞ്ഞത് സോഷ്യൽ മീഡിയിൽ തെളിഞ്ഞ ഒരു നേഴ്‌സിന്റെ പോസ്റ്റാണ്..

ഇനി കാര്യത്തിലേക്ക്

ബാംഗ്ലൂരിൽ നേഴ്‌സായിരുന്ന ആൻലിയ മരണപെട്ടതുമായി ബന്ധപ്പെട്ട് ഭർത്താവ് ജസ്റ്റിൻ കീഴടങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ മലയാളിയുടെ മുൻവിധികളെ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നു..   അല്ലെങ്കിൽ സ്ത്രീ പുരുഷ സമത്വം എന്ന് വാ തോരാതെ പറയുമെങ്കിലും പ്രവർത്തികമാക്കാതെ മുഖം തിരിഞ്ഞു നിൽക്കുന്ന ഒരു കൂട്ടം.. അതല്ലേ ശരി?  ഇവിടെയാണ് ഒരു ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റിനുള്ള പ്രസക്തി..

ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ്..

‘നഴ്‌സ് അല്ലേ’

‘അതും ബാംഗ്ലൂര്‍’

‘പോരാത്തതിന് സുന്ദരിയും’

‘അവിഹിതമെന്തെങ്കിലുമുണ്ടായി കാണും.അല്ലാതെ വെറുതെ ഒരാളെ കൊല്ലുവോ’

പല പൊതുബോധങ്ങളെയും ഒരുമിച്ചങ്ങ് ഊട്ടിയുറപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു കമന്റ് നഴ്‌സായ ഭാര്യ കൊല്ലപ്പെട്ടതിന്റെ പേരില്‍ ഭര്‍ത്താവ് അറസ്റ്റിലായ വാര്‍ത്തയ്ക്ക് താഴെ വരുന്നത് അത്ഭുതമായി തോന്നുന്നില്ല. ഒരു സ്ത്രീയെ കൊന്ന് തള്ളിയാലും മുഖത്ത് ആസിഡ് ഒഴിച്ചാലും ആ ക്രൂരതയെ ‘ന്യൂട്രല്‍’ കളിച്ച് നള്ളിഫൈ ചെയ്യാനുള്ള ശ്രമങ്ങള്‍ ഈ നാട്ടില്‍ ആദ്യത്തെ അല്ലല്ലോ.

ബാംഗ്ലൂര്‍ എന്ന് പറയുന്ന സ്ഥലം ‘അഴിഞ്ഞാട്ടക്കാരികളായ’ സ്ത്രീകള്‍ക്ക് ‘ആര്‍മ്മാദ്ദിക്കാനുള്ള’ സ്വര്‍ഗ്ഗമാണെന്ന പൊതു ബോധം ഒന്ന്.ബാംഗ്ലൂര്‍ പഠിച്ച പെണ്ണാണെന്ന ഒറ്റ കാരണം കൊണ്ട് കല്ല്യാണാലോചന മുടങ്ങി പോകുന്ന കേസുകളും ഈ നാട്ടില്‍ വിരളമല്ല.

നൈറ്റ് ഡ്യൂട്ടിറ്റുള്‍പ്പെടെ എടുക്കേണ്ടി വരുന്ന ‘നഴ്‌സുമാര്‍’ ‘അസമയത്ത്’ ജോലി ചെയ്യേണ്ടി വരുന്നവരായതിനാല്‍ അവിഹിതത്തിനുള്ള സാധ്യത കൂടുതലാണെന്ന പൊതുബോധം രണ്ട്.

ഒരാളെ കൊന്നാലും,ആസിഡ് ഒഴിച്ച് അപായപ്പെടുത്തിയാലും ഇരയ്‌ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കണമെങ്കില്‍ വേട്ടക്കാരന് ഒരു പ്രിവിലേജ് വേണമെന്ന് ചുരുക്കം.
‘ആണാണെന്നുള്ള’ പ്രിവിലേജ്.
കിടു നാട്.കിടു മനുഷ്യര്‍!

[ot-video][/ot-video]

 

 

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തവേ ബിജെപിയ്ക്ക് ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ ശ്രദ്ധവച്ച് ബിജെപി. ത്രിമൂര്‍ത്തികളില്‍ ആരെയെങ്കിലും രംഗത്തിറക്കാനാണ് ബിജെപി നോക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനെ വിജയം നല്‍കി അനുഗ്രഹിച്ച മേഖലയില്‍ ബിജെപി കടുത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കാമെന്നാണ് ബിജെപിയുടെ രഹസ്യമായ കണക്കു കൂട്ടല്‍. ഇവിടെ മത്സരിക്കാനായി പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനത്തിന്റേയും നടന്‍ സുരേഷ്‌ഗോപിയുടേതുമാണ്.

രണ്ടുതവണ വിജയിച്ചുകയറിയ ശശിതരൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യം വരുന്ന തിരുവനന്തപുരത്ത് വിജയിക്കാനോ ഏറ്റവും മികച്ച മത്സരം കൊടുക്കാനോ ശേഷിയുള്ള കരുത്തനായ സാരഥി എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏറ്റവും അനുയോജ്യനായി പരിഗണിക്കന്നത് മൂന്‍ സംസ്ഥാന അദ്ധ്യക്ഷനും നിലവില്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെയാണ്. കുമ്മനം ഇല്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയെയാണ് പരിഗണിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളില്‍ മുന്‍തൂക്കം രാജ്യസഭാംഗവും നടനുമായ സുരേഷ്‌ഗോപിക്കാണ്. പക്ഷേ കേന്ദ്രനേതൃത്വത്തിന്റെയാകും അന്തിമ തീരുമാനം.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരുമുണ്ട്. പക്ഷേ സുരേന്ദ്രന് തിരുവനന്തപുരത്ത് താല്‍പ്പര്യമില്ലെന്നാണ് വിവരം. കേരളത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ശേഷിയുള്ള ദേശീയ നേതാക്കളാരെങ്കിലും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. ഇക്കാര്യത്തില്‍ മധുര സ്വദേശിയായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പേരു മുന്നോട്ടുവയ്ക്കുന്നു. അതേസമയം ഇവര്‍ രാജ്യസഭാംഗമാണെന്നതിനാലും പൊതുവെ ബിജെപിയ്ക്ക് കാര്യമായ വേരുകളില്ലാത്ത സംസ്ഥാനം എന്ന ചിന്തയിലും മത്സരിച്ചേക്കാന്‍ സാധ്യതയില്ല.

ഹൈന്ദവ വികാരം വോട്ടാക്കി മാറ്റുക എന്ന കാലപ്പഴക്കമുള്ള തന്ത്രം തന്നെയാണ് ബി.ജെ.പി ഇത്തവണയും പ്രയോഗിക്കുന്നത്. ശബരിമല വിഷയം ബോണസാകുമെന്നും അവര്‍ കരുതുന്നു. ശബരിമലഭക്തി വോട്ടര്‍മാര്‍ വിഷയമാക്കിയാല്‍ 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് കിട്ടിയ ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം സ്വന്തം അക്കൗണ്ടിലേക്ക് പോരുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്ക്. കോണ്‍ഗ്രസിനൊപ്പം കൂടുതല്‍ തവണ നിന്ന മണ്ഡലം മറ്റുള്ളവരെയും അനുഗ്രഹിച്ചതിന്റെയും ചരിത്രമുണ്ട് താനും. ഒമ്പതു തവണ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം നാലു തവണ കമ്യൂണിസ്റ്റുകളെയും അനുകൂലിച്ചിട്ടുണ്ട്. മൂന്ന് തവണ സ്വതന്ത്രന്മാരെയും വിജയിപ്പിച്ചിട്ടുണ്ട്.

നിയമസഭയിലേക്ക് ഒ രാജഗോപാല്‍ വിജയിച്ചതും പ്രതീക്ഷയാണ്. ഇതിനൊപ്പം കഴിഞ്ഞ തവണ ലോകസഭയില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടി വിജയിച്ച ശശി തരൂരിന്റെ ഭൂരിപക്ഷം 15,000 മായി കുറഞ്ഞതും 2,80,000 വോട്ടുകള്‍ നേടി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തിയതും തിരുവനന്തപുരത്ത് ബിജെപിയ്ക്ക് പ്രതീക്ഷ കൂട്ടുന്നു. ശബരിമല കൂടി അനുഗ്രഹിച്ചാല്‍ ഇത്തവണ ഒരു ലക്ഷം വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന അഭൂതപൂര്‍വമായ ആത്മവിശ്വാസമാണ് ജില്ലാ നേതൃത്വം പങ്കുവയ്ക്കുന്നത്. നാടാര്‍ ഭൂരിപക്ഷം വരുന്ന കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല പ്രദേശങ്ങളും ബിജെപിയ്ക്ക് ശക്തിയുള്ള നേമവും വട്ടിയൂര്‍കാവും ചേരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് പ്രതീക്ഷ.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമായി ബിജെപി ഒരുക്കങ്ങള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിജെപി നേതൃയോഗങ്ങള്‍ ഇന്ന് തൃശൂരില്‍ ചേരും. ആദ്യം കോര്‍കമ്മിറ്റിയും പിന്നീട് സംസ്ഥാന ഭാരവാഹികളുടെയും ലോക്‌സഭാ മണ്ഡലങ്ങളുടെ ഇന്‍ചാര്‍ജ്ജ്മാരുടെയും യോഗങ്ങളാണ് ചേരുന്നത്.

കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ് എന്നീ ജനറല്‍ സെക്രട്ടറിമാര്‍ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്ക് മേലും മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രമുഖരുടെ നീണ്ടനിരയെയാണ് പരിഗണിക്കുന്നത്. ആറ്റിങ്ങലില്‍ ടിപി സെന്‍കുമാറിനെ ഉറപ്പിച്ചുകഴിഞ്ഞു. ശബരിമല കര്‍മ്മസമിതിയുമായും ആലോചിച്ചാകും ബിജെപി സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുക. എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസിന് നാലു സീറ്റാകും നല്‍കുക. പിസി തോമസിന് കോട്ടയം കൊടുക്കും.

നീതിന്യായ രംഗത്തെ ഉന്നതനെതിരെ പോക്സോ കേസ്. മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച കൊച്ചിയിലെ പ്രമുഖനായ നീതിന്യായ രംഗത്തെ വ്യക്തിക്കെതിരെയാണ് കേസ്.മൂന്നുവയസുള്ള കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത് – ക്രൈം നമ്ബര്‍ 41/2019.

കൊച്ചിയിലെ വസതിയില്‍ കഴിഞ്ഞ 14-നു രാത്രിയില്‍ മകന്റെ കുഞ്ഞിനെ ഉപദ്രവിച്ചെന്നാണു പരാതി. പ്രതിയുടെ പേരെഴുതേണ്ട കോളത്തില്‍ പേര് പരാമര്‍ശിച്ചിട്ടില്ല. ‘ഇരയുടെ മുത്തച്ഛന്‍ (59 വയസ്)’ എന്നു മാത്രമാണ് എഫ്.ഐ.ആറില്‍ പ്രതിയെക്കുറിച്ചുള്ള സൂചന. അന്വേഷണത്തില്‍ ‘ഇരയുടെ മുത്തച്ഛന്‍’ നീതിന്യായരംഗത്തെ ഒരു പ്രമുഖനാണെന്നു വ്യക്തമായി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയുമായി മാതാപിതാക്കള്‍ കഴിഞ്ഞ 14-നു രാത്രി ചേരാനല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. അവിടെ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധനാണു 16-നു ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.

ഈ ഡോക്ടര്‍ ആവലാതിക്കാരനായി ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, തുടരന്വേഷണത്തിനായി സംഭവസ്ഥലം അധികാരപരിധിയിലുള്ള എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്കു കൈമാറി.അവിടെ സബ് ഇന്‍സ്പെക്ടര്‍ വിബിന്‍ ദാസ് അന്നുതന്നെ എഫ്.ഐ.ആര്‍. റീ രജിസ്റ്റര്‍ ചെയ്തു. തുടര്‍നടപടിയുടെ ഭാഗമായി എഫ്.ഐ.ആര്‍. കോടതിയിലേക്കും അയച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വ സാധ്യത തള്ളാതെ ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അതാത് ഘടകങ്ങളുടെ നിർദേശം പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റ ചുമതലയുളള എ.െഎ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്നിക്പറഞ്ഞു.

എന്നാൽ താനിപ്പോള്‍ എം.എല്‍.എയായതുകൊണ്ട് ലോകാസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലന്ന സൂചന ഉമ്മൻ ചാണ്ടി നല്‍കി‌യിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം ന്യൂനപക്ഷ വോട്ടുകൾ തിരികെപിടിക്കാൻ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് പാർട്ടിയിൽ ആവശ്യം ഉയർന്നിരുന്നു.
ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ജയിക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ മല്‍സരരംഗത്തിറക്കുന്നതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് നിര്‍ണായക പോരാട്ടത്തില്‍ ഒരു സീറ്റ് സുനിശ്ചിതമാക്കാം എന്നതുതന്നെ. നിയമസഭ തിരഞ്ഞെടുപ്പിലൂടെ അകന്നുപോയ മതന്യൂനപക്ഷങ്ങളെ വീണ്ടും കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാം. തിരഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടിക്ക് ഉണര്‍വും ആത്മവിശ്വാസവും വര്‍ധിക്കും.

എന്നാൽ പാര്‍ട്ടിതലത്തിലും പാര്‍ലമെന്ററി രംഗത്തും ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി ഒഴിഞ്ഞുകിട്ടാന്‍ ആഗ്രഹിക്കുന്നവരാണ് ‌തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

നഴ്‌സ് ആന്‍ലിയയുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ കേസിലെ പ്രധാനതെളിവാവുകയാണ്. ഒരിക്കലും മറക്കരുതാത്ത ജീവിതാനുഭവങ്ങളെല്ലാം അവളുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെയും ഗര്‍ഭിണിയായതിന്റെയും ഓര്‍മദിവസം, പ്രിയപ്പെട്ട ബന്ധുക്കള്‍, കൂട്ടുകാര്‍, തന്നെ മാനസിക രോഗിയാക്കാന്‍ ആശുപത്രിയില്‍ കൊണ്ടു പോയത്… തുടങ്ങി എല്ലാം, തന്റെ ദുരൂഹമരണക്കേസിനു തെളിവാകുമെന്നും താനനുഭവിച്ച പീഢാനുഭവങ്ങള്‍ ലോകം അറിയാന്‍ വഴിയാകുമെന്നും ഓര്‍ക്കാതെ ആന്‍ലിയ സ്വന്തം എഴുതിവച്ചു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ കഴിയാതെ 25ാം വയസില്‍, സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവള്‍ ദുരൂഹമരണത്തിന് കീഴടങ്ങി.

ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഭര്‍തൃവീട്ടില്‍ യുവതി മരിച്ചാല്‍ നിശ്ചിത വര്‍ഷങ്ങള്‍ക്കുള്ളിലാണെങ്കില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന കോടതിവിധികള്‍ പരിഗണിക്കപ്പെട്ടില്ല. 2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിന്റെ പരാതി കിട്ടിയപ്പോള്‍, തൃശൂര്‍ റെയില്‍വെ എഎസ്‌ഐ അജിത്താണു വിവരം വിദേശത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചത്. ആന്‍ലിയയെ പരീക്ഷയ്ക്കായി ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടു എന്നായിരുന്നു ജസ്റ്റിന്‍ ആദ്യം പറഞ്ഞത്.

പിന്നീടാണു ഭാര്യയെ കാണാനില്ലെന്നു റെയില്‍വെ പോലീസില്‍ പരാതി കൊടുത്തത്. ഒരു സൂചനയുമില്ലാതെ മൂന്നു ദിവസം കടന്നുപോയി. നോര്‍ത്ത് പറവൂര്‍ വടക്കേക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിയാറില്‍ യുവതിയുടെ ചീര്‍ത്ത മൃതദേഹം കണ്ടെത്തിയെന്ന വിവരം കിട്ടിയത് 28ന്. അതു ആന്‍ലിയയുടെ മൃതദേഹമാണെന്നു സ്ഥിരീകരിച്ചു. മകളുടെ മരണവിവരമറിഞ്ഞു വിദേശത്തുനിന്നു പറന്നെത്തിയ മാതാപിതാക്കള്‍ക്കു പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ മൃതദേഹമാണു കിട്ടിയത്. സംസ്‌കാര ചടങ്ങുകളില്‍ ഭര്‍ത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും ഭര്‍തൃവീട്ടുകാര്‍ തയാറായില്ലെന്ന് പിതാവ് ഹൈജിനസ് പറയുന്നു.

മരണത്തിനു മിനിറ്റുകള്‍ക്കു മുന്‍പ് ആന്‍ലിയ സഹോദരന് അയച്ച മെസേജുകളാണു ൈഹജിനസ് പോലീസിനു സമര്‍പ്പിച്ച പ്രധാന തെളിവ്. ആന്‍ലിയയുടെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നതാണു സന്ദേശങ്ങള്‍. വീട്ടില്‍നിന്നാല്‍ ജസ്റ്റിനും അമ്മയും കൂടി എന്നെ കൊല്ലും. ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോകാന്‍ നോക്കിയിട്ട് ഭര്‍ത്താവ് സമ്മതിക്കുന്നില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാമായിരുന്നു സന്ദേശങ്ങള്‍. ബെംഗളൂരുവിലേക്ക് ഇപ്പോള്‍ പോകേണ്ട, നമുക്കു പരിഹാരം ഉണ്ടാക്കാം എന്നെല്ലാം സഹോദരന്‍ പറയുന്നുണ്ടെങ്കിലും പോകാന്‍ ആന്‍ലിയ നിര്‍ബന്ധം പിടിച്ചു. ബെംഗളൂരുവിലേക്കു ട്രെയിന്‍ കയറ്റി വിട്ടതായി ജസ്റ്റിന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. പക്ഷെ ഇതേ ജസ്റ്റിന്‍ റെയില്‍വേ സ്റ്റേഷനില്‍ കാണാതായെന്നാണു പരാതിയില്‍ പറയുന്നത്. ആന്‍ലിയയെ ബെംഗളൂരുവിലേക്കു കയറ്റിവിട്ടെന്നു ജസ്റ്റിന്‍ പറയുമ്പോള്‍, എങ്ങനെ അവര്‍ നേരെ എതിര്‍ഭാഗത്തേയ്ക്ക് സഞ്ചരിച്ചു എന്നതു ദുരൂഹമാണ്.

മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പെരിയാറിലൂടെ ഒഴുകിയതെങ്ങനെ എന്നതും ഉത്തരം കിട്ടാത്ത ചോദ്യം. മകളെ കൊന്ന് പുഴയില്‍ ഒഴുക്കിയതാണെന്നു സംശയിക്കുന്നതായി ഹൈജിനസ് പറയുന്നു. താനനുഭവിച്ച പീഡനങ്ങള്‍ വിവരിച്ചു ആന്‍ലിയ കടവന്ത്ര പോലീസിന് എഴുതിയ പരാതി വീട്ടുകാര്‍ കണ്ടെടുത്തിരുന്നു. ജോലി നഷ്ടപ്പെട്ടതറിയിക്കാതെ ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചത്, ജോലി രാജി വയ്പ്പിച്ചത്, വീട്ടിലെത്തിച്ച് ഉപദ്രവിച്ചത്.. തുടങ്ങിയ കാര്യങ്ങള്‍ 18 പേജിലായാണു പറയുന്നത്. വിദ്യാഭ്യാസവും ജോലിയും ഉണ്ടായിരുന്ന തന്നെ ജസ്റ്റിന്റെ കുടുംബം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഠിക്കാനായി ജോലി രാജിവച്ചതിനു കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു പറഞ്ഞു. ‘ഗര്‍ഭിണിയായ ശേഷവും പീഡനങ്ങള്‍ തുടര്‍ന്നു. പഴകിയ ഭക്ഷണമാണു കഴിപ്പിച്ചിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവിച്ചു. കേട്ടാലറയ്ക്കുന്ന തെറികള്‍ വിളിക്കും. കുഞ്ഞിനെ തന്നില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നെല്ലാം പരാതിയില്‍ പറയുന്നു. ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവമില്ലാതെ, പേടിക്കാതെ ജീവിക്കണം. വലിയ പീഡനമാണ് അനുഭവിക്കുന്നത്. കുഞ്ഞിന് അപ്പന്‍ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാര്‍ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം’ പരാതിയുടെ അവസാനവാചകമായി ആന്‍ലിയ എഴുതി.

മകളായിരുന്നു എനിക്കെല്ലാം. അവള്‍ എന്നെ സ്‌നേഹിച്ചതു പോലെ ആരും സ്‌നേഹിച്ചിട്ടുണ്ടാവില്ല. എന്റെ കരളാണ് അവര്‍ പറിച്ചെടുത്തു കളഞ്ഞത്. ജോലി ഉപേക്ഷിച്ചു നാട്ടില്‍ വന്നു നില്‍ക്കുന്നത് അവള്‍ക്കു നീതി കിട്ടാനാണ്. തെളിവുകളെല്ലാം നല്‍കിയിട്ടും പോലീസ് ഒന്നും ചെയ്തില്ല. അവള്‍ മരിച്ചിട്ട് 150 ദിവസങ്ങളായി. മാതാപിതാക്കളായ ഞങ്ങള്‍ കയറിയിറങ്ങാത്ത ഓഫിസുകളില്ല. മുട്ടാത്ത വാതിലുകളില്ല’ ഒരച്ഛന്റെ ദുഃഖം ഹൈജിനസിന്റെ വാക്കുകളില്‍ തളംകെട്ടി. മാതാപിതാക്കള്‍ വിദേശത്ത്. സാമ്പത്തിക പ്രയാസങ്ങളില്ലാത്ത കുടുംബം. ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കി വിദേശത്തു ജോലി കിട്ടിയതോടെ ആന്‍ലിയ സ്വയംപര്യാപ്തയായി.

വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. എംഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ബാക്കി. നാട്ടില്‍ നല്ലൊരു ജോലി, കുഞ്ഞിനു മികച്ച വിദ്യാഭ്യാസം, വീട്, കാര്‍, ഭാവിയിലേക്കുള്ള സമ്പാദ്യം.. സ്വപ്നങ്ങളുടെ പട്ടിക നീളുമ്പോഴും നേടാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു ആന്‍ലിയയ്ക്ക്. കഴിഞ്ഞ ദിവസമാണ് ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിന്‍ ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. സംഭവം നടന്നു നാല് മാസത്തിനു ശേഷം കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെയാണു മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ നിര്‍ണ്ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ച സമയം നല്‍കണമെന്നാണ് ആവശ്യം. ഈ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാകില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറാന്‍ കഴിയില്ലെന്നും ദൃശ്യങ്ങള്‍ നടിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ച്ച സമയം ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം നീളാനാണ് സാധ്യത. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു.

നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ തന്റെ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതൊന്നും മുഖവിലക്കെടുത്തില്ല.

മലപ്പുറം കൊണ്ടോട്ടി ബ്ലോസം ആർട്സ് ആൻഡ് സയൻസ് കൊളേജിലെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ നടൻ ഡെയ്ൻ ഡേവിസിനെ ഇറക്കിവിട്ട സംഭവം സമൂഹമാധ്യമങ്ങളിലടക്കം വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചത്. സ്റ്റേജിൽ അതിഥിയായി എത്തിയ ഡെയ്നിനോട് ഇറങ്ങിപ്പോടാ… എന്ന് പ്രിൻസിപ്പല്‍ ആക്രോശിച്ചുവെന്ന് ഡെയ്ന്‍ തുറന്നടിച്ചു. ഇതുകേട്ട് ഇറങ്ങാൻ തുടങ്ങിയ ഡെയ്നിനോട് വിദ്യാർഥികൾ അൽപ്പനേരം നിൽക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്യണമെന്നും അപേക്ഷിച്ചു. വീണ്ടും മൈക്കിന്റെ അരികിലേക്ക് എത്തിയ ഡെയ്നിനോട് ‘ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടും നാണമില്ലേ നിൽക്കാൻ..’ എന്ന് പ്രിൻസിപ്പല്‍ ചോദിച്ച വിഡിയോ വൈറലായിരുന്നു. ഈ വിഷയത്തിൽ ഇങ്ങനെ പ്രതികരിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പ്രിൻസിപ്പാൾ ടി.പി.അഹമ്മദ്  സംസാരിച്ചു.

കോളജിൽ വിദ്യാർഥികൾ രണ്ട് ചേരിയായി തിരിഞ്ഞ് പരിപാടി നടന്ന ദിവസം രാവിലെ മുതൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. ഡെയ്ൻ ഡേവിസ് അതിഥിയായി എത്തേണ്ടിയിരുന്നത് പത്തരയ്ക്കായിരുന്നു എന്നാൽ രണ്ട് മണിക്കൂർ വൈകിയാണ് അതിഥിയെത്തിയത്. എത്തിയ സമയത്ത് കോളജിലെ അന്തരീക്ഷം മോശമായിരുന്നു. ഇതിനെക്കുറിച്ച് ഗെയ്റ്റിലെത്തിയപ്പോൾ തന്നെ ഞാൻ ഡെയ്നിനോട് പറഞ്ഞതാണ്. പരിപാടി നടത്താൻ സാധിക്കില്ല, നിങ്ങൾക്ക് ഉദ്ഘാടനത്തിന് ക്ഷണിച്ചതിന് നൽകേണ്ട തുക തന്നേക്കാം മടങ്ങിപൊയ്ക്കോളൂവെന്ന് അറിയിച്ചു. എന്നാൽ വിദ്യാർഥികൾ നിർബന്ധിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു– പ്രിൻസിപ്പല്‍ പറയുന്നു.

കോളജിൽ ഒരു അതിഥിയായി വന്നാൽ പെരുമാറേണ്ട രീതി ഇങ്ങനെയാണോ? സാധാരണ അതിഥികൾ പ്രിൻസിപ്പലിന്റെ മുറിയിലിരുന്ന് ചായസൽക്കാരം സ്വീകരിച്ചതിന് ശേഷമാണ് വേദിയിലെത്തുന്നത്. ഇവിടെ എന്നെയും അധ്യാപകരെയും മാനിക്കാതെയാണ് അതിഥി സ്റ്റേജിലെത്തിയത്. വീണ്ടും പോകാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ ഈ വിദ്യാർഥികളുടെ പ്രിൻസിപ്പല്‍ ആയിരിക്കാം, എന്റെ അല്ല, എന്ന് മൈക്കിലൂടെ എന്റെ കുട്ടികളുടെ മുന്നിൽ വിളിച്ചു പറഞ്ഞു. കുട്ടികളുടെ മുമ്പിൽവെച്ച് ഈ രീതിയിൽ സംസാരിച്ച അതിഥിയോട് ഞാൻ അവിടെയിരിക്കാൻ പറയണോ? എനിക്ക് ഇനിയും കോള‌ജിൽ കുട്ടികളുടെ മുമ്പിൽ നടക്കേണ്ടതാണ്. ഇങ്ങനെയൊക്കെ അവരുടെ മുന്നിൽവെച്ച് പറയുന്ന ഒരു അതിഥിയെ പ്രോത്സാഹിപ്പിക്കാൻ എനിക്കാവില്ലായിരുന്നു. ഡെയ്ൻ സോഷ്യൽമീഡിയിയൽ വന്ന് പ്രതികരിച്ചത് പോലെ പ്രതികരിക്കാൻ ഞാന്‍ അദ്ദേഹത്തെ പോലെ പക്വതയില്ലാത്ത ആളല്ല. നാൽപ്പത്തിയഞ്ച് വർഷത്തോളം അധ്യാപകനായി സേവനമനുഷ്ഠിച്ച ആളാണ് ഞാന്‍. ഡെയ്ൻ തീരെ പക്വതയില്ലാത്ത അതിഥിയായിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ ഡ്രസ് കോഡിന്റെ വിഷയമല്ല സംഭവങ്ങള്‍ക്ക് കാരണം. കോളജിൽ ക്രമസമാധനത്തിന്റെ പ്രശ്നമുണ്ടായിരുന്നു. കുട്ടികൾ അടിപിടിയും ബഹളവുമുണ്ടാക്കി എന്തെങ്കിലും സംഭവിച്ചാൽ മനേജ്മെന്റിനോട് സമാധാനം പറയേണ്ടത് ഞാനാണ്.– പ്രിൻസിപ്പല്‍ പ്രതികരിച്ചു.

എന്നാൽ കോളജിലേക്ക് വിദ്യാർഥികളും യൂണിയനും സ്വീകരിച്ച് ആനയിച്ചതുകൊണ്ടാണ് താൻ വേദിയിലെത്തിയതെന്നും ഡെയ്ൻ ലൈവിൽ പ്രതികരിച്ചു. അധ്യാപകരായാൽ കുട്ടികൾക്കൊപ്പം ഇറങ്ങിച്ചെല്ലേണ്ടവരാണെന്നും ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഡെയ്ൻ പറഞ്ഞു.

ഇറങ്ങിപ്പോടാ…; അപമാനിതനായ ആ നിമിഷം: രോഷത്തോടെ ഡെയ്ൻ പറയുന്നു

കാഞ്ഞിരപ്പള്ളി: റബര്‍ തോട്ടത്തില്‍ നിന്നുയര്‍ന്ന നിലവിളി കേട്ട് സ്‌കൂട്ടര്‍ നിര്‍ത്തിയ ജിംസണ്‍ ജോസഫ് ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ രക്ഷകനായി. ഇതര സംസ്ഥാന തൊഴിലാളി റബര്‍ തോട്ടത്തിലേക്കു വലിച്ചു കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് ചെങ്ങളം മുതുകുന്നേല്‍ പാത്തിക്കല്‍ ജിംസണ്‍ ജോസഫ്(42) സാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. ജിംസണ്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച മാര്‍ത്താണ്ഡം സ്വദേശി പ്രിന്‍സ്‌കുമാറിനെ(38) റിമാന്‍ഡ് ചെയ്തു.

ഫര്‍ണിച്ചര്‍ വ്യാപാരിയായ ജിംസണ്‍ സുഹൃത്തിനെ വീട്ടില്‍ വിട്ട് മടങ്ങുന്നതിനിടെയാണ് റബര്‍ തോട്ടത്തില്‍ നിന്നും നിലവിളി കേട്ടത്. പള്ളിയില്‍ പോയി മടങ്ങിയ വിദ്യാര്‍ഥിനിയെ തമിഴ്‌നാട് സ്വദേശി തോട്ടത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സ്‌കൂട്ടര്‍ നിര്‍ത്തി ജിംസണ്‍ തോട്ടത്തിലേക്ക് ഇറങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ ഓടിയ ജിംസണ്‍ സാഹസികമായാണ് പ്രതിയെ കീഴടക്കിയത്. തുടര്‍ന്ന് പൊലീസിനെ വിളിച്ചു വരുത്തി പ്രതിയെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പോക്കറ്റില്‍നിന്നു ബ്ലേഡും കണ്ടെടുത്തു. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച ജിംസണെ ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ ഇടവക അനുമോദിച്ചു.

RECENT POSTS
Copyright © . All rights reserved