ന്യൂഡല്‍ഹി: പ്രളയക്കെടുതി തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് വിദേശ സഹായം നല്‍കേണ്ടതില്ലെന്ന കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനവുമായി വിദേശകാര്യ വിദഗദ്ധര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര് മേനോന്, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരു എന്നിവര്‍ കേന്ദ്ര നിലപാടിനെതിരെ പരസ്യമായി രംഗത്ത് വന്നു.
ഗുജറാത്തിന് വിദേശസഹായം കിട്ടുകയും കേരളത്തിന് കിട്ടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവ്ശങ്കര് മേനോന് പ്രതികരിച്ചു. വേണ്ട എന്നു പറയാന്‍ എളുപ്പമാണ്! പക്ഷേ കേരളം പ്രതിസന്ധിയിലാണ്, അത് ചെറിയ കാര്യമല്ല. ഗള്‍ഫ് രാജ്യങ്ങള്‍ ധാരളം ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് ഇക്കാര്യം പരിഗണക്കണം. വിദേശസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ വകതിരിവുണ്ടാകണമെന്നും മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അഭിപ്രായപ്പെട്ടു.
സുനാമി കാലയളവില്‍ വിദേശ സഹായം സ്വീകരിച്ചില്ലെന്നത് ഒരു വാദമല്ല. ഇക്കാര്യത്തില്‍ പിണറായി വിജയനൊപ്പമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന കാര്യം ഓര്‍ക്കണമെന്നും മന്മോഹന് സിങിന്റെ മാധ്യമ ഉപദേഷ്ടകനും വിദേശകാര്യ വിദഗ്ധനുമായ സഞ്ജയ് ബാരു പറഞ്ഞു. ഏതാണ്ട് 1000 കോടി രൂപയോളം കേന്ദ്ര നയം മൂലം സംസ്ഥാനത്തിന് നഷ്ടമാകുമെന്നാണ് സൂചന.
കൊച്ചി: തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയിൽ നിന്ന് വീണുമരിച്ചു.ചെങ്ങന്നൂർ ഭദ്രാസനാധിപനാണ്. എറണാകുളത്തിനും ആലുവയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. ഗുജറാത്തിൽ നിന്ന് മടങ്ങിവരും വഴിയാണ് അപകടം.
എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടം നടന്നത്.പുലർച്ചെ 5. 30ഓടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കേരളത്തിന് സഹായം നല്‍കിയോ എന്ന് നിരവധി ആളുകളാണ് സണ്ണി ലിയോണിനോട് ചോദിച്ചത്. ചോദ്യത്തിന് മറുപടിയുമായി സണ്ണി ലിയോണ്‍ രംഗത്തെത്തി. കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നും തുക എത്ര എന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് തീര്‍ത്തും വ്യക്തിനിഷ്ഠമായ ഒന്നാണെന്നും സണ്ണി പറഞ്ഞു.
കേരളത്തിന് അഞ്ചു കോടി നല്‍കിയോ എന്ന ചോദ്യത്തിന് ഉത്തരമായാണ് നടി മറുപടി നല്‍കിയത്.സണ്ണി ലിയോണിന്റെ ഓഫീസ് ഇന്ത്യന്‍ എക്സ്പ്രസ്സിനോട് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ ധാരാളം ആരാധകരുള്ള നടി സണ്ണി ലിയോണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു കോടി രൂപ നല്കി എന്നത് വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് സണ്ണി ലിയോണിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി അറിയിപ്പുകള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ ആരാധകര്‍ വാര്‍ത്ത പൂര്‍ണ്ണമായും വിശ്വസിക്കാനും തയ്യാറായില്ല. ഇത് സത്യമാണോ സണ്ണി? എന്ന് ചോദിച്ചു പലരും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുമായി എത്തി. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം സണ്ണി ലിയോണിനു അഭിനന്ദനങ്ങളുമായി എത്തിയവരും ഏറെയാണ്.
തിരുവനന്തപുരം: ഒന്‍പതുമാസം മുന്‍പു നടന്ന ഓഖി ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസ പദ്ധതിക്കു നേരെ മുഖം തിരിച്ചു കേന്ദ്രസര്‍ക്കാര്‍. 7340 കോടി രൂപയുടെ പുനരധിവാസ പദ്ധതി തള്ളിയ മോഡി സര്‍ക്കാര്‍ വെറും 169 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായമായി തുച്ഛമായ തുക നല്‍കിയെന്ന ആക്ഷേപത്തിന് പിന്നാലെയാണ് ഓഖി ദുരന്ത ബാധിതര്‍ക്ക് നല്കുന്ന സഹായത്തിന്റെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.
ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിനുശേഷം ആവശ്യമായ സഹായം അനുവദിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എല്ലാം നഷ്ട്ടപ്പെട്ട തീരദേശ വാസികളെ പൂര്‍ണമായും പുനരധിവസിപ്പിക്കാനുള്ള സമ്പൂര്‍ണ പാക്കേജായിരുന്നു കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇതില്‍ വീട് നിര്‍മ്മാണവും കാണാതായവര്‍ക്കും മരണപ്പെട്ടവര്‍ക്കുമുള്ള നഷ്ടപരിഹാര തുക വരെ ഉള്‍പ്പെടും. എന്നാല്‍ പാക്കേജിനോട് യാതൊരു അനുകൂല പ്രതികരണവും നടത്താന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കമുണ്ടായ ബിഹാറിലെ ദുരിതാശ്വാസത്തിന് 1712 കോടിയും ഗുജറാത്തിന് 1055 കോടിയും ബംഗാളിന് 839 കോടിയും അനുവദിച്ചിരുന്നു.
പ്രാഥമിക കണക്കുകള്‍ അനുസരിച്ച് പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് 20000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ അടിയന്തരമായ 2000 കോടി നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരസിച്ചിരുന്നു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സംഘടന കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രം മറുപടി നല്‍കുകയായിരുന്നു. യി.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായവും കേന്ദ്രം തടയാനാണ് സാധ്യത.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള നഷ്ടം കോടികളുടേത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നഷ്ടങ്ങളാണ് സംഭവിച്ചത്. വിമാനത്താവളത്തിന് മുഴുവൻ കറന്റ് നൽകുന്ന കോടികൾ വിലയുള്ള സോളാർ പാനലുകൾ പകുതിയോളം നശിച്ചു. പാനലുകളുടെ പുനർനിർമ്മാണത്തിനു തന്നെ 20 കോടിയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിന്റെ പവർ സംഭരണ സംവിധാനത്തെയും പ്രളയം ബാധിച്ചു. എട്ടു പവർ സ്റ്റോറേജ് സംവിധാനങ്ങളിൽ നാല് എണ്ണം മാത്രമാണ് വർക്ക് ചെയുന്നത്. 800 റൺവേ ലൈറ്റുകൾ പൂർണ്ണമായും തകർന്നു. സർവീസ് പുനഃസ്ഥാപിക്കാനായി 300 ഓളം തൊഴിലാളികളാണ് ഇപ്പോൾ നിരന്തരം ജോലിചെയ്യുന്നത്. പുനർ നിർമ്മാണത്തിനുള്ള തുക പൂർണ്ണമായും ഇൻഷുറൻസ് കമ്പിനിയിൽ നിന്നും ലഭിക്കും. കനത്ത മഴമൂലം ഈ മാസം 15ന് അടച്ച വിമാനത്താവളം ആഗസ്റ്റ് 26 മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുരിതാശ്വാസ ക്യാന്പിൽ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്. കൊച്ചി നായരന്പലം ലോക്കൽ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ക്യാന്പിലെ വസ്ത്തുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇയാൾ പോലീസിനോട് അപമര്യാദയായി പെരുമാറിയത്. വാക്കുതർക്കത്തിനിടെ ഉല്ലാസ് അരിച്ചാക്ക് ഉയർത്തി പോലീസുകാരന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചിരുന്നു. ക്യാന്പിൽ വസ്ത്തുകൾ വിതരണം ചെയ്യന്നതിൽ വിവേചനമെന്ന പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
കുത്തൊഴുക്കിലെ അപകട ഭീഷണിയും ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾക്കു വെള്ളം കയറി നേരിടാവുന്ന നാശനഷ്ടവും വകവയ്ക്കാതെ കുട്ടനാട്ടുകാരുടെ ജീവൻ രക്ഷിക്കാൻ വലിയ ടിപ്പറുകളുമായി ഇറങ്ങിയ ഉടമകൾക്കു നാടിന്റെ ബിഗ് സല്യൂട്ട്. വിശ്രമമില്ലാതെയാണ് ചങ്ങനാശേരിയിൽ ടിപ്പറുകൾ നാലഞ്ചു ദിവസം എസി റോഡിലെ വെള്ളത്തിലൂടെ കുതിച്ചത്. തുരുത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാലാത്ര കണ്‍സ്ട്രക്ഷൻസ് ഉടമകളാണ് പ്രധാനമായും ടിപ്പറുകൾ വിട്ടുനൽകിയത്. ചങ്ങനാശേരി അതിരൂപത നേതൃത്വത്തിന്റെയും സംഘടനകളുടെയും അഭ്യർഥന സ്വീകരിച്ചാണ് ഇവർ വിശ്രമമില്ലാതെ ടിപ്പറുകളുമായി രംഗത്തിറങ്ങിയത്. പാലാത്ര കൺസ്ട്രഷൻസ് ഉടമകളായ ഷാജി, ഷിബു, സോണി, പ്രിൻസ്, ചാൾസ്, മനോജ്, മോൻ എന്നീ സഹോദരന്മാരാണു വലിയ ടിപ്പറുകൾ (ടോറസുകൾ) വിട്ടുനൽകി സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചത്.
കിടങ്ങറ, രാമങ്കരി ഭാഗങ്ങളിൽനിന്നു വെള്ളത്തിൽ മുങ്ങിയ എസി റോഡിലൂടെ പാലാത്ര കണ്‍സ്ട്രക്ഷൻസിന്റെ 33 വലിയ ടിപ്പറുകളാണ് നാലു ദിവസം നീണ്ട രക്ഷാപ്രവർത്തനംകൊണ്ട് പതിനയ്യായിരത്തിലധികം കുട്ടനാട്ടുകാരെ ചങ്ങനാശേരിയിലെത്തിച്ചത്. ഈ ടിപ്പറുകൾക്കും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ നിരവധി വാഹനങ്ങൾക്കും ബോട്ടുകൾക്കും പാലാത്ര കണ്‍സ്ട്രക്ഷൻസിന്റെ ഉടമസ്ഥതയിലുള്ള പാലാത്ര ഫ്യൂവൽസിൽനിന്ന് 25,000 ലിറ്റർ ഡീസലും ഇവർ സൗജന്യമായി നൽകി.
പാലാത്ര കണ്സ്ട്രക്ഷൻസിനൊപ്പം കുറുന്പനാടം കേന്ദ്രമാക്കിയുള്ള ഷാജൻ ഓവേലിയുടെ നേതൃത്വത്തിലുള്ള ഓവേലി കണ്‍സ്ട്രക്ഷൻസിന്റെ രണ്ടും കാഞ്ഞിരപ്പള്ളിയിലുള്ള മയിൽപ്പീലി കണ്‍സ്ട്രക്ഷൻസിന്റെ രണ്ടും വലിയ ടിപ്പറുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ഒരു ടിപ്പറിൽ ഇരുനൂറുപേരെ വരെ കയറ്റി ദിനംപ്രതി 150 ട്രിപ്പുകൾവരെയാണ് നടത്തിയത്. രാവിലെ ആറു മുതൽ രാത്രി 11 വരെയുള്ള സമയത്തായിരുന്നു ഈ കൂറ്റൻ വാഹനങ്ങളിലെ രക്ഷാപ്രവർത്തനം. അപകട ഭീഷണികളെ അതിസാഹസികതയോടെ നേരിട്ടാണു വിവിധ കന്പനികളിലെ ഡ്രൈവർമാരും ജീവനക്കാരും വിലിയ ടിപ്പറുകൾ ഓടിച്ചതെന്നു പാലാത്ര കണ്‍സ്ട്രക്ഷൻസ് ഉടമ ഷിബു പറഞ്ഞു.
വെള്ളം കയറി നാശം
രക്ഷാപ്രവർത്തനത്തിനു പോയ 37 ടിപ്പറുകളുടെയും എൻജിനുകളിൽ വെള്ളം കയറിയതുമൂലം വൻ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഈ ടിപ്പർ എൻജിനുകൾ സർവീസ് നടത്തി ഓയിൽ മാറുന്നതടക്കം അറ്റകുറ്റപ്പണികൾക്ക് ഏഴര ലക്ഷത്തോളം രൂപ ചെലവാകും. ഭാരത് ബെൻസ് കന്പനി ഇതിന്റെ പകുതി തുക കുറച്ചു നൽകാമെന്നാണ് സമ്മതിച്ചിരിക്കുന്നതെന്നും ഷിബു പറഞ്ഞു. തുരുത്തിയിലുള്ള ഓഫീസ് പരിസരത്തുവച്ച് എൻജിനുകളിൽ അത്യാവശ്യ സർവീസ് നടത്തി കോട്ടയത്തുള്ള കന്പനി ഗാരേജിലെത്തിച്ചു ബാക്കി അറ്റകുറ്റപ്പണികൾ ചെയ്തു നൽകാനും കന്പനി നടപടി ആരംഭിച്ചിട്ടുണ്ട്.
ജില്ലാ കളക്ടർ ബി.എസ്.തിരുമേനി ഇടപെട്ടു പ്രത്യേക ഉത്തരവിറക്കിയാണു ചരക്കു വാഹനങ്ങളിൽ ആളെക്കയറ്റിയുള്ള രക്ഷാപ്രവർത്തന നിരോധനം പരിഹരിച്ചത്. റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി, സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം എന്നിവരുടെ നേതൃത്വവും വലിയ ടിപ്പറുകളിലെ രക്ഷാപ്രവർത്തനത്തിനു നിർലോഭ പിന്തുണയായി. ടോറസുകളിൽ ആളെ കയറ്റിയിറക്കാൻ വിവിധ സാമുദായിക, രാഷ്ട്രീയ, സന്നദ്ധ സംഘടകളുടെ സഹായവും ശ്രദ്ധേയമായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നിസ്വാർഥ സേവനം നടത്തിയവരുടെ ടിപ്പറുകൾക്കുണ്ടായ നഷ്ടം തങ്ങളെ വേദനിപ്പിക്കുന്നുവെന്നും ഇതു സർക്കാർ പരിഹരിച്ചു നൽകുമെന്നാണ് പ്രതീക്ഷയെന്നും രക്ഷപ്പെട്ടു ക്യാന്പിൽ കഴിയുന്നവരിൽ ചിലർ പറഞ്ഞു.
കൊച്ചി: പ്രളയക്കെടുതി മൂലം ബുദ്ധിമുട്ടുന്ന കേരളത്തില്‍ ഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. മിക്ക ട്രെയിനുകളും ഇന്ന് സാധരണ സമയത്ത് സര്‍വീസ് നടത്തും. അതേസമയം വേഗത നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ തീവണ്ടികളെല്ലാം വൈകിയായിരിക്കും ഓടുക. കെ.എസ്.ആര്.ടിയുടെ എല്ലാ സര്‍വീസുകളും ആരംഭിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. റോഡുകള്‍ തകര്‍ന്ന സ്ഥലങ്ങളൊഴികെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും സര്‍വീസ് തുടങ്ങും. ഇന്റര്‍ സ്റ്റേറ്റ് ദീര്‍ഘദൂര ബസുകളും സര്‍വീസ് പുനരാരംഭിക്കും.
തൃശൂര്‍-ഗുരുവായൂര്‍ പാതയിലും കൊല്ലം-ചെങ്കോട്ട പാതയിലും ഇതു വരെ സര്‍വീസ് തുടങ്ങാനായിട്ടില്ല. പാലക്കാട് ഡിവിഷനു കീഴിലെ എല്ലാ ട്രാക്കുകളും ഗതാഗതയോഗ്യമാക്കി കഴിഞ്ഞു. കൊച്ചുവേളിയില്‍ നിന്നു ചെന്നൈയിലേക്കും ഭുവനേശ്വറിലേക്കും സ്പെഷല്‍ ട്രെയിനുകളുണ്ട്. എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ ഞായര്‍ രാത്രി 11 മണിയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ട്രയല്‍ റണ്ണിന് ശേഷം പാത സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു.
ആലപ്പുഴയിലെ തകഴി, നെടുമ്പ്രം ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. ചെറുവാഹനങ്ങള്‍ കടന്നുപോകാറായിട്ടില്ല. ആലപ്പുഴ ജില്ലയിലെ എടത്വ മങ്കോട്ട വീയപുരം ഹരിപ്പാട് റോഡ് തുറന്നിട്ടില്ല. എടത്വ മാമ്പുഴക്കരി, എടത്വ ചമ്പക്കുളം മങ്കൊമ്പ്, എടത്വ ആലംതുരുത്തി, നീരേറ്റുപുറം മുട്ടാര്‍, രാമങ്കരി തായങ്കരി റോഡുകളില്‍ വെള്ളം ഇറങ്ങിയിട്ടില്ല. ഈ സ്ഥലങ്ങളില്‍ ബസുകള്‍ ഓടില്ല. ഇടുക്കി ജില്ലയില്‍ കൊച്ചിധനുഷ്കോടി ദേശീയപാതയില്‍ ഇരുട്ടുകാനം മുതല്‍ പള്ളിവാസല്‍ വരെ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്.
വിമാനക്കമ്പനികള്‍ യാത്രാനിരക്ക് പത്തിരട്ടി വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മിഡില്‍ ഈസ്റ്റിലേക്കാണ് ഏറ്റവും വര്‍ധനവ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെ ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത്. ദുബായിലേക്ക് കോഴിക്കോട്ടുനിന്ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ നാളെ 43,000 രൂപയും ഷാര്‍ജയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ 33,400 രൂപയും അബുദാബിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 37,202 രൂപയും നല്‍കണം. 7000 മുതല്‍ 10,000 രൂപയ്ക്കു വരെ ടിക്കറ്റ് ലഭിച്ചിരുന്ന സെക്ടറുകളാണിത്.
മന്ത്രി കെ.രാജുവിന്റെ പ്രളയകാല ജര്‍മനി യാത്രയില്‍ രാഷ്ട്രീയ വിവാദം മൂക്കുന്നു. ഇതു സംബന്ധിച്ച കെ.രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. തെറ്റുപറ്റിയില്ലെന്ന മന്ത്രിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു. ഇന്നലെ രാജു കാനം രാജേന്ദ്രനെ കണ്ടു. കാനം നേരിട്ട് അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിനിടെ യാത്രയ്ക്ക് പോകുമ്പോള്‍ മന്ത്രിയുടെ ചുമതല കൈമാറിയത് അനുമതിയില്ലാതെയെന്നും വ്യക്തമായി. മന്ത്രി രാജു വകുപ്പ് ചുമതല പി.തിലോത്തമന് കൈമാറിയതാണ് വിവാദത്തിലായത്. കൈമാറ്റം മുഖ്യമന്ത്രി അറിയാതെയാണ് നടന്നത് എന്നത് വിവാദത്തിന്റെ ഗൗരവമേറ്റുന്നു. കൈമാറ്റം സംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയിട്ടുമില്ല.
മടങ്ങിയെത്തിയ മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും വിലയിരുനത്തലുണ്ട്. ജര്‍മന്‍ യാത്രക്ക് പാര്‍ട്ടി അനുമതി നല്‍കിയത് ഒരുമാസം മുന്‍പാണ്. യാത്രക്കു മുന്‍പുണ്ടായ അസാധാരണസാഹചര്യം പരിഗണിക്കണമായിരുന്നു എന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ നടപടിവേണമെന്ന ആവശ്യത്തിലാണ് മുതിര്‍ന്നനേതാക്കള്‍.
ഒരു മാസം മുമ്പാണു വിദേശയാത്രയ്ക്കുള്ള അനുമതി രാജു തേടിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അനുവാദം നല്കി. സംസ്ഥാന കൗണ്‍സില്‍ അംഗമാണു രാജു. എന്നാല്‍ അതിനുശേഷം സ്ഥിതിഗതികള്‍ മാറിയതു മന്ത്രി കണക്കിലെടുത്തില്ല. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാകില്ലെന്ന് അവരെയും അറിയിച്ചിട്ടാണു നാടുവിട്ടത്.
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല രാജുവിനായിരുന്നു. യാത്ര തിരിക്കുന്നതിനു മുമ്പായി സിപിഐ നേതൃത്വത്തെയോ പാര്‍ട്ടി സെന്ററിനെയോ ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും പുനരാലോചന വേണമോയെന്നും മന്ത്രി ചോദിച്ചില്ല. ചികിത്സയിലായിരുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിവരമറിഞ്ഞ് എത്രയും വേഗം തിരിച്ചെത്താന്‍ രാജുവിനോട് ആവശ്യപ്പെടുകയായിരുന്നു.
ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായതിനെത്തുടര്‍ന്നു ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി കേരള നേതാക്കളോടു വിവരം തേടി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേരാനിരുന്ന നിര്‍വാഹകസമിതി യോഗം മാറ്റിവച്ചു. നിലവില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാന നിര്‍വാഹക സമിതിയും കൗണ്‍സിലും ചേരാന്‍ നിശ്ചയിച്ചിട്ടുണ്ട്.