തിരുവനന്തപുരം: തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്ന പരാതിയുമായി എഡിജിപി സുധേഷ് കുമാര്‍. പരാതിയില്‍ അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ചാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരെയുള്ള പരാതിയില്‍ എഡിജിപിയുടെ മകള്‍ നല്കിയ മൊഴിയില്‍ വൈര്യുധ്യമുണ്ടെന്ന് വ്യക്തമായി.
ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നാണു മകളുടെ പരാതി. അതേസമയം, പരുക്കിന്റെ കാരണം ഓട്ടോ ഇടിച്ചതെന്നാണ് ആശുപത്രിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗവാസ്കര്‍ നല്കിയ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സുദേഷ്കുമാറിനോടും ഭാര്യയോടും മകളോടും സമയം ചോദിച്ചിട്ടുണ്ട്.
നേരത്തേ, അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്കര്‍ക്കു പരുക്കേല്‍ക്കാന്‍ കാരണമെന്ന് ഡിജിപിക്ക് നല്കിയ പരാതിയില്‍ സുധേഷ് കുമാര്‍ പറഞ്ഞിരുന്നു. എഡിജിപിയുടെ മകള്‍ നല്കിയ പരാതിയില്‍ ഗവാസ്കറെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ നാലുവരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
മെല്‍ബണ്‍: സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ ഭാര്യ സോഫിയയ്ക്കും കാമുകന് അരുണ്‍ കമലാസനനും കടുത്ത ശിക്ഷ വിധിച്ച് ഓസ്ട്രേലിയന്‍ കോടതി. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവരും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് കടുത്ത ശിക്ഷ നല്കാന് കോടതി തീരുമാനിച്ചത്. നേരത്തെ സാമിനെ കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ സമ്മതിച്ചിരുന്നു.
2015 ഒക്ടോബര്‍ 14നായിരുന്ന മെല്‍ബണിലെ വസതിയില്‍ സാം എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദാഘാതമാണ് മരണ കാരണമെന്നാണ് ഭാര്യ സോഫി ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരത വെളിയിലാകുന്നത്.
സോഫിയുടെ സമ്മതത്തോടെയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി കോടതി നിരീക്ഷിച്ചു. അരുണിന് വീടിനുള്ളില്‍ കടക്കാനും ഉറങ്ങി കിടക്കുന്ന സാമിന്റെ വായിലേക്ക് സയനൈഡ് ചേര്‍ത്ത ഓറഞ്ച് ജ്യൂസ് ഒഴിച്ചു നല്‍കാനും സോഫി സഹായം നല്‍കിയതായും വ്യക്തമായതായി കോടതി പറയുന്നു. ഒമ്പത് വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സോഫി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അരുണിന്റെ കുറ്റസമ്മതമാണ് കേസില്‍ വഴിത്തിരിവായത്.
പോലീസിന് നല്കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. പക്ഷേ സോഫിയയുടെ സഹായമില്ലാതെ ഇത്തരമൊരു കൃത്യം നടത്താന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. കട്ടിലില്‍ ഒന്നിച്ച് കിടന്നിരുന്ന സാമിനെ സോഫിയുടെ അറിവില്ലാതെ അപായപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും കോടതി പറയുന്നു.
ന്യൂഡല്‍ഹി: ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) ആണ് പിടിയിലായത്. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാളെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ജൂണ്‍ 5നാണ് അബുദാബിയില്‍ വെച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധ ഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രിയെ ജാതീയമായി ഇയാള്‍ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേരള പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. താന്‍ പഴയ ആര്.എസ്.എസ്.പ്രവര്‍ത്തകനാണെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ ലൈവില്‍ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് മാപ്പ് ചോദിക്കുന്ന വീഡിയോയുമായി ഇയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.
മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയാവര്‍ത്തിക്കില്ലെന്നുമായിരുന്നു വാദം. സംഭവത്തെ തുടര്‍ന്ന് അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാറിന് ജോലി നഷ്ടമാവുകയും ചെയ്തു. ജോലി പോയി താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ നായര്‍ പിന്നീട് മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
ഫുട്ബോള്‍ ലോകകപ്പിന്റെ ചൂടിലാണ് കേരളം. മെസിയും അര്‍ജന്റീനയും ബ്രസീലുമെല്ലാം ചങ്കും ചങ്കിടിപ്പുമാകുന്ന സമയമാണിത്. ആളു കൂടുന്നിടത്തെല്ലാം ചര്‍ച്ച കാല്‍പ്പന്ത് മാമാങ്കം മാത്രം. അതിനിടയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ സ്വന്തം കുടുംബത്തിലെ എട്ട് പേരെ നഷ്ടപ്പെട്ട റാഫിയെന്ന യുവാവിനെ ആര്‍ക്ക് സമയം. നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ എന്നു തുടങ്ങി ഷറഫുദീന്‍ സഹ്റ എന്നൊരാള്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് വൈറലാകുകയാണ്.
കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദീന്റെ ഫേസ്ബുക്ക് കുറിപ്പ്. കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണെടുത്തത്. റാഫിയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുകാരി മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളുമാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. അപകടത്തില്‍ തന്റെ കുടുംബത്തിന് ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ സൗദിയില്‍ നിന്ന് നാട്ടിലെത്തിയ റാഫിയ്ക്ക് തന്റെ പ്രിയയരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ട് ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ മരവിച്ച് നോക്കി നില്ക്കാനെ ആയുള്ളു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…
നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ… ഖല്‍ബ് തകര്‍ന്ന് ഒന്നു കരയാന്‍ പോലുമാവാതെ…പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒന്‍പതു പേരെയാണ് ഒറ്റദിവസം കൊണ്ടു വിധി കൊണ്ടുപോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്‍…
ചെറുപ്പം മുതല്‍ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളര്‍ന്നതും. അതാണിപ്പോള്‍ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിനു മേല്‍ വന്നു പതിച്ചത്. മണിക്കൂറുകള്‍ക്കു മുന്‍പേ എല്ലാവരുമായി ഫോണ്‍ ചെയ്തു സംസാരിച്ചതാണ്. പെരുന്നാളിനേക്കുറിച്ചുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലം പറഞ്ഞു. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.
ഒരു ദുഃസ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍… എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍… തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാര്‍ഥനകള്‍… നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ കാഴ്ചകള്‍… മണ്ണിനടിയില്‍നിന്നു പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍… എല്ലാം കണ്ടു ഖല്‍ബ് തകര്‍ന്ന്… തന്റെ സ്വപ്നങ്ങള്‍ക്കു മീതെ വന്നു പതിച്ച മണ്‍കൂനകള്‍ നോക്കി… ഒന്നുറക്കെ കരയാന്‍ പോലുമാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണീ സഹോദരന്.സഹനം നല്‍കണേ നാഥാ… എല്ലാം താങ്ങാനുള്ള കരുത്തു നല്‍കണേ റബ്ബേ…
തിരുവനന്തപുരം: ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെ ജോലികള്‍ ചെയ്യേണ്ടതില്ലെന്ന് ക്യാപ് ഫോളോവേഴ്സ് അസോസിയേഷന്. പോലീസുകാരെക്കൊണ്ട് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. യൂണിറ്റ് തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചു വിളിക്കുന്നതിന്റെ ഭാഗമായി വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലി ചെയ്യുന്ന ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി. എന്നാല്‍ ഇത് പ്രഹസനമാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തുന്നു. രേഖയിലുള്ള വിവരങ്ങള്‍ മാത്രമാണ് ജില്ലാ പോലീസ് മേധാവികള്‍ ആസ്ഥാനത്ത് അറിയിക്കുന്നതെന്ന് അസോസിയേഷന് പറയുന്നു.
രേഖയില്‍ കാണിക്കാതെ ഒട്ടേറെ പോലീസുകാരെ വീട്ടുവേലയ്ക്ക് ഉപയോഗിക്കുന്നതായാണ് ആക്ഷേപമുള്ളത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ പല ഉദ്യോഗസ്ഥരും തങ്ങളുടെ വീടുകളില്‍ ജോലിചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ തിരിച്ചയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കോട്ടയം: ബൈക്ക് ഓടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് യുവാക്കൾക്കു ക്രൂരമർദനം. ചങ്ങനാശേരി-ആലപ്പുഴ റോഡിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ തൗഫാൻ, റഫീഖ് എന്നിവർക്കാണു മർദ്ദനമേറ്റത്. ആലപ്പുഴയിലേക്കു ബൈക്കിൽ പോവുകയായിരുന്നു യുവാക്കൾ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച്, പിന്നാലെയെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ തൗഫാന്റെ കേൾവിക്കു തകരാർ സംഭവിച്ചു.
ഭയം മൂലമാണു സംഭവം ഇതുവരെ പുറത്തുപറയാതിരുന്നതെന്നും ദൃശ്യങ്ങൾ ലഭ്യമായതോടെ പോലീസിൽ പരാതി നൽകുമെന്നും മർദനമേറ്റ യുവാക്കൾ പറഞ്ഞു.
പോലീസ് സേനയ്ക്കുമേൽ ഉയരുന്ന വിമർശനങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി നിൽക്കുന്നു. കുറ്റപ്പെടുത്തലുകൾ നാലുവശത്തുനിന്നും വന്ന് നിറയുമ്പോൾ സേനയിലെ കൂടുതൽ ശതമാനം ഉദ്യോഗസ്ഥരുടെയും ആത്മാർഥതയും ജോലിയോടുള്ള സമർപ്പണവും മനപ്പൂർവം വിസ്മരിക്കുകയാണ് എല്ലാവരും. എന്നും വെല്ലുവിളികളും അപകട സാധ്യതകളും നിറഞ്ഞ ജോലിസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ വീഡിയോ.
മഴ കനത്തതോടെ മൂന്നു ദിവസമായി പുറംലോകവുമായി ബന്ധപ്പെടാനാവാതെ എറണാകുളം, കോതമംഗലം മേഖലയിലെ മണികണ്ഠൻ ചാൽ, കല്ലേലിമേട് പ്രദേശങ്ങളും ആദിവാസി ഉൗരുകളും ഒറ്റപ്പെട്ട നിലയിലായിരുന്നു. വിവാഹപാർട്ടികൾ അടക്കം നൂറുകണക്കിനാളുകൾ ഇവിടെ കുടുങ്ങിപ്പോയിരുന്നു. നേര്യമംഗലത്ത് ഞായറാഴ്ച കല്യാണത്തിനു പോകേണ്ട വധു അടക്കമുള്ളവർ വിഷമത്തിലായി.
ആദിവാസി കോളനിയിലെ ഡോ. വിജിയുടെ വിവാഹമായിരുന്നു. ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനെത്തിയ പൊലീസ് ജീപ്പിൽ രണ്ടും കൽപ്പിച്ച് സാഹസികമായാണു മറുകര എത്തിച്ചത്. വിവാഹ പാർട്ടിയേയും അത്യാവശ്യമായി ചപ്പാത്തു കടക്കേണ്ടവരെയും കൊണ്ട് പോലീസ് വാഹനം സാഹസികമായി മലവെള്ളം കുത്തിയൊലിക്കുന്ന ചപ്പാത്ത് മറികടക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനെത്തിയ കുട്ടന്പുഴ എസ്ഐ ശ്രീകുമാർ, പ്രദീപ്, വനിതാ പോലീസ് രാജി അടക്കമുള്ള പൊലീസുകാരും മറുകര കടക്കാനാകാതെ മണിക്കൂറുകൾ കുടുങ്ങി. ഈ വിഷമ ഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരിലൊരാളും കുട്ടാമ്പുഴ സ്വദേശിയുമായ അഭിലാഷ് കുത്തിയൊലിച്ചു വരുന്ന പുഴയുടെ നടുവിലെ പാലത്തിൽ കൂടി ജീപ്പ് പായിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഈ വിഷമഘട്ടം കൈകാര്യം ചെയ്ത അഭിലാഷിന് സോഷ്യൽമീഡിയയിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ അപടകത്തില്‍ മരിച്ച ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇനിയും കണ്ടെത്താനുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. കരിഞ്ചോല മലയടിവാരത്ത് താമസക്കാരായിരുന്ന ഹസന്റെ കുടുംബത്തിലെ 9 പേരാണ് ദുരന്തത്തില്‍ മരിച്ചത്.
ഹസന്റെയും രണ്ട് പെണ്മക്കളുടേയും മരുമകളുടേയും രണ്ട് പേരക്കുട്ടികളുടേയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്. കരിഞ്ചോല അബ്ദുറഹിമാന് (60), മകന് ജാഫര്‍ (35), ജാഫറിന്റെ മകന് മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന് (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന് (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ കണ്ടെടുത്തിരുന്നു.
കാണാതായ നസ്റത്തിന്റെ ഒരു വയസുള്ള മകള്‍ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും റിംഷ ഷെറിന്, മാതാവ് നുസ്രത്ത്, ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ചയും കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഡല്‍ഹിയിലെ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ലഫ്: ഗവര്‍ണരെ കരുവാക്കി നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ക്കെതിരെയും, ജനക്ഷേമത്തിനായി ഡല്‍ഹി സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമങ്ങളും, ബില്ലുകളും പ്രതികാരബുദ്ധിയോടെ തടഞ്ഞുവെക്കപ്പെടുന്ന ദുഷ്ടലാക്കിനെതിരെയും, അത്യധികം ഹീനമായ ജനാധിപത്യവിരുദ്ധതക്കെതിരെയും,ഐ എ എസുകാരുടെ സമരം ലഫ്: ഗവര്‍ണറുടെ പിന്തുണയോടുകൂടി ആണ് എന്നും അതുവഴി ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തടയപ്പെട്ടു എന്നും എല്ലാവര്ക്കും ബോധ്യപ്പെട്ടിരിക്കുന്നു.
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജരിവാള്‍ നേതൃത്വം കൊടുത്ത് നടത്തി വരുന്ന ധര്‍മ്മസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി തിങ്കളാഴ്ച്ച, ജൂണ്‍ 18ന് രാജ്ഭവന് മാര്‍ച്ച് നടത്തുന്നു. രാവിലെ 11 മണിക്ക് തിരുവനന്തപുരം മ്യൂസിയം സ്ക്വയറില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചാണ് രാജ്ഭവനില്‍ എത്തിച്ചേരുന്നത്. പ്രസ്തുത മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും കൂടാതെ മറ്റു സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്നു.
ഡല്‍ഹിയിലെ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ലഫ്: ഗവര്‍ണറെ കരുവാക്കി നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ക്കെതിരെയും, ജനക്ഷേമത്തിനായി ഡല്‍ഹി സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമങ്ങളും, ബില്ലുകളും പ്രതികാരബുദ്ധിയോടെ തടഞ്ഞുവെക്കപ്പെടുന്ന ദുഷ്ടലാക്കിനെതിരെയും, അത്യധികം ഹീനമായ ജനാധിപത്യവിരുദ്ധതക്കെതിരെയും,ഐഎ എസുകാരുടെ സമരം ലഫ്: ഗവര്‍ണരെ പിന്തുണയോടുകൂടി ആണ് എന്നും അതുവഴി ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തടയപ്പെട്ടു എന്നും എല്ലാവര്ക്കും ബോധ്യപ്പെട്ടിരിക്കുന്നു.
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജരിവാള്‍ നേതൃത്വം കൊടുത്ത് നടത്തി വരുന്ന ധര്‍മ്മസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി എറണാകുളത്ത് ഗാന്ധി സക്വയറില്‍ നിന്ന് മേനകയിലേക്ക് പ്രകടനം നടത്തി. സമാപന യോഗം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ശ്രീ. സി.ആര്. നീലകണ്ഠന് ഉല്‍ഘാടനം ചെയ്തു, എറണാകുളം പാര്‍ലിമെന്റ് മണ്ടലം നിരീക്ഷകന് ഷക്കീര്‍ അലി, ജോണ്‍ ജേക്കബ്, വിനോദ് കുമാര്‍ ടി.ആര്, വിന്‍സന്റ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.