തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മണ്‍സൂണിനെ തുടർന്നു സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലവാസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള-ലക്ഷദ്വീപ് തീരത്ത് 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം ഇന്നും ശനിയാഴ്ചയും പെയ്ത മഴ സംസ്ഥനത്ത് കനത്ത നാശമാണ് വിതച്ചത്. പലയിടങ്ങളിലും ശക്തമായ മഴയിൽ മരം കടപുഴകി വീഴുകയും റോഡുകളും വീടുകളും തകരുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറ ഭാഗത്ത് മണ്ണിടിഞ്ഞുവീണ് വാഹനഗതാഗതം തടസപ്പെട്ടു. കട്ടപ്പന കുട്ടിക്കാനം റോഡിൽ ആലടിക്ക് സമീപവും മണ്ണിടിച്ചിൽ ഉണ്ടായി.
മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയി. പത്തനംതിട്ട മല്ലപ്പള്ളിയിൽ മരംവീണ് പരിക്കേറ്റ കുട്ടി ഇന്ന് ഉച്ചയോടെ മരിച്ചു. അറന്മുള പാറപ്പാട്ട് അജീഷിന്റെ മകൻ അക്ഷയ്(8) ആണ് മരിച്ചത്. തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് വൈദ്യുതി ലൈൻ തട്ടി ഇന്ന് രാവിലെ ഒരാൾ മരിച്ചിരുന്നു. ശാസ്തവട്ടം സ്വദേശി ശശിധരൻ (75) ആണ് മരിച്ചത്.
പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എംഎല്‍എ വീണ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. ഇലന്തൂര്‍ സ്വദേശി സൂരജിനെയാണ് എംഎല്‍എയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.
ജൂണ്‍ രണ്ടിന് ബസ് സ്റ്റാന്‍ഡിന്റെ ചിത്രങ്ങള്‍ സഹിതമാണ് ബിജെപി ഇലന്തൂര്‍ എന്ന പേജില്‍ പ്രതിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. എംഎല്‍എക്കെതിരേ രൂക്ഷവിമര്‍ശനമാണ് പോസ്റ്റില്‍ ഉയര്‍ത്തിയത്.
ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വീണാ ജോര്‍ജ് എംഎല്‍എ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൂരജിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
ഈ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എംഎല്‍എയ്ക്കെതിരേ വന്‍ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് പരാതിപ്പെട്ടാല്‍ നിങ്ങളും അറസ്റ്റ് ചെയ്യപ്പെടാമെന്നാണ് ചില പോസ്റ്റുകള്‍. എംഎല്‍എയുടെ ഫേസ്ബുക്ക് പേജിലെ ചിത്രങ്ങള്‍ക്കു താഴെ #മൃൃലേെബാലബീേീ എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രതിഷേധ കമന്റുകള്‍ നിറയുന്നത്.
എംഎല്‍എയുടെ സ്വന്തം മണ്ഡലമായ ആറന്മുളയില് പ്രതിഷേധം അലയടിക്കുമ്പോഴും, പൗരാവകാശത്തെക്കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്റെ യുവനേതാക്കള്‍ ആരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനിടെ, പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിഷയം ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്..
ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നു നാട്ടില്‍ വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 44 കാരനായ കാമുനൊപ്പം പോയത്. യുവതിയും കാമുകനും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരായിരുന്നു. കേവലം ആറുമാസത്തെ പരിചയത്തിന്റെ പുറത്താണു യുവതി മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകന് മഠത്തില്‍ ജിത്തു(44)വിനൊപ്പം പോയത്. തനിക്ക് ഇനിയും നിങ്ങളെ സഹിക്കാന്‍ വയ്യ ഞാന്‍ പോകുകയാണ് എന്നു ഭര്‍ത്താവിനു ശബ്ദസന്ദേശം അയച്ച ശേഷമായിരുന്നു യുവതി പോയത്. ജിത്തു യുവതിയുടെ ഭര്‍ത്താവിന് അയച്ച ശബ്ദ സന്ദേശത്തില്‍ യുവതിയേയും മകളേയും കൂട്ടി തങ്ങള്‍ ഇന്ത്യ വിടും എന്നു പറഞ്ഞിരുന്നു.
എന്നാല്‍ ജിത്തുവിനു പാസ്പോര്‍ട്ട് പോലും ഇല്ല എന്നാണു പോലീസ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്കു മുമ്പു നാട്ടില്‍ നിന്നു പോയ ഇയാള്‍ക്കു ബന്ധുക്കളോ നാട്ടുകാരോ ആയി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ഇയാള്‍ മുമ്പ് ഒരു യുവതിയെ വിവാഹം കഴിച്ചിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ട്. എന്നാല്‍ ഏതാനം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ബന്ധം ഉപേക്ഷിച്ച ഇയാള്‍ തമിഴ്നാട്ടിലേയ്ക്കു പോയിരുന്നു.
തമിഴ്നാട്ടില്‍ വന്‍ സാമ്പത്തിക ബാധ്യത വരുത്തി വച്ച ശേഷമാണ് ഇവര്‍ കണ്ണൂരിലേയ്ക്ക് എത്തിയത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഇയാള്‍ക്ക് സ്വന്തമായി മൊബെല്‍ഫോണ്‍ പോലും നിലവിലില്ല. ഡ്രൈവിങ്ങ് ലൈസന്‍സ് കര്‍ണ്ണാടകയില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. ഇതോടെയാണു യുവതി ചതിക്കുഴിയില്‍ പെട്ടോ എന്ന സംശയം ഉയര്‍ന്നിരിക്കുന്നത്. യുവതിയും ജിത്തുവും ഇപ്പോള്‍ ഡല്‍ഹിയിലാണ് എന്ന സൂചനയുണ്ട്.
സുനിതയുടെ വാക്കുകള്‍ ഇങ്ങനെയാണ്.
‘ ഞാന്‍ പോകുന്നു. അന്വേഷിച്ചു വരേണ്ട. കൊച്ചിനെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ആവാം. പക്ഷെ, അതിന് 18 വയസ് കഴിഞ്ഞാലല്ലേ കൊച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. ഇനി നിങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യ. അഞ്ചാറു വര്‍ഷമായില്ലേ ഞാന്‍ സഹിക്കുന്നു. ഇനി ശരിയാവില്ല. നിങ്ങള്‍ക്ക് ഒരു കാരണവശാലും മാറ്റം വരുത്താനാവില്ല. പിന്നെ ഞാനെന്താ ചെയ്യേണ്ടത്. ഞാനിങ്ങനെ പാവ പോലെ ജീവിച്ചിട്ടൊന്നും കാര്യമില്ലല്ലോ. ഇനിയെന്തായാലും എനിക്ക് പറ്റില്ല. നിങ്ങളുടെ വീട്ടില്‍ വലിഞ്ഞ് കയറി വരാനും എനിക്ക് വയ്യ. അവിടെയുള്ളവരുടെ മുഖം കാണാനും വയ്യ. നിങ്ങള്‍ക്ക് എന്താണെന്നുവെച്ചാല്‍ ഇഷ്ടംപോലെ ചെയ്തോ. കേസ് കൊടുത്താല്‍ ഞാന്‍ ഡൈവോഴ്സ് നോട്ടീസ് അയക്കും’.
ജിത്തുവിന്റെ ശബ്ദ സന്ദേശം അല്പം കൂടി കടുപ്പിച്ചാണ്.
‘ രതീഷേ…പറയണതില് എനിക്ക് വിഷമമുണ്ട്. പക്ഷെ നിന്നോട് വിഷമം കാണിക്കേണ്ട ആവശ്യുല്ലെന്നാ എനിക്ക് തോന്നണേ. സുനിത ഞാനുമായിട്ട് ഇഷ്ടത്തിലാ ഞങ്ങളുടെ ഇഷ്ടം തുടങ്ങിയിട്ട് കൊറേ നാളായി. ഇന്ന് രാവിലെ മുതല്‍ അവള് കൊച്ചുമായി വന്നു നില്‍ക്കണാ, എന്നോട് എങ്ങോട്ടെങ്കിലും കൊണ്ടുപോ എന്നു പറഞ്ഞോണ്ട് നീ വരുന്നതിന് മുമ്പേന്നും പറഞ്ഞു. അപ്പോ വേറെ ഒരു നിവര്ത്തിയുമില്ല. എനിക്കും ആരുമില്ലല്ലോ. അപ്പോ ഞാനവളെ കൊണ്ടുപോകാ… വെറുതേ കേസും ബഹളൊക്കെയായിട്ട് സ്വയം നാറാം എന്നല്ലാണ്ട് വേറെ ഒരു പ്രയോജനവുമില്ല. കേസ് കൊടുത്ത് കഴിഞ്ഞാ അവള് ഡൈവോഴ്സ് പെറ്റീഷന് കൊടുക്കും. പിന്നെ ഞങ്ങളെ അന്വേഷിക്കേണ്ട ഞങ്ങളെന്തായാലും ഒരു മൂന്നാല് മാസത്തേക്ക് സ്ഥലത്തുണ്ടാവില്ല. കേരളത്തിലെന്നല്ല മിക്കവാറും ഇന്ത്യയില്‍ തന്നെ കാണില്ല ഒരു 10 ദിവസത്തിനുള്ളില്‍ ഇന്ത്യ വിടും.അതുകൊണ്ട് ഏ.. 10 ദെവസൊന്നും വേണ്ട മോനേ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഞാന്‍ ഇന്ത്യ വിടും. ഞങ്ങളൊരുമിച്ച്. അപ്പോ വെറുതേ അതിന് ഒരു വഴക്കും വക്കാണവും ഉണ്ടാക്കാന്‍ നിക്കണ്ട. നീയും സ്വയം നാറാന്‍ നിക്കണ്ട കേട്ടോ. ശരിയെന്നാ….
ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ഇരുവരും ബൈക്കില്‍ അഴീക്കലില്‍ കടല്‍ കാണാനായി പോയത്. ഇരുവരും കൈവീശിക്കാട്ടിപ്പോയത് മരണത്തിലേക്കാണെന്നു വിശ്വസിക്കാന്‍ ഇപ്പോഴും സുഹൃത്തുക്കള്‍ക്കായിട്ടില്ല. ഇന്നലെ കൊല്ലം ഓച്ചിറ അഴീക്കലിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച ചാരുംമൂട് പേരൂര്‍ രാജി നിവാസില്‍ അഖില്‍ അനില്‍കുമാറും അയല്‍വാസിയായ വേടരപ്ലാവ് കാത്താടേത്ത് പുത്തന്‍വീട്ടില്‍ അരുണ്‍ മുരളിയും വേര്‍പിരിയാത്ത സുഹൃത്തുക്കളായിരുന്നു.
ഇരുവര്‍ക്കും 19 വയസ്സായിരുന്നു പ്രായം. സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ചുള്ള ആ സൗഹൃദയാത്രയുടെ അവസാനം പക്ഷേ വിധി ക്രൂരനായി. കോട്ടയത്തു പോളിടെക്നിക് കോളജില്‍ പഠിക്കുന്ന അഖിലും ഹരിപ്പാട്ട് സൈനിക റിക്രൂട്മെന്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുന്ന അരുണും ദിവസവും വൈകിട്ടു കണ്ടു മുട്ടിയ ശേഷമായിരുന്നു വീടുകളിലേക്കു പോകുന്നത്.
അപകടത്തിന്റെ രൂപത്തിലെത്തിയ മരണത്തിനുപോലും പിരിക്കാനായില്ല അവരെ. ബാല്യകാലം തെട്ട് ഒന്നിച്ചുവളര്‍ന്ന ആത്മാര്‍ഥ സൗഹൃദം. പത്തുവരെ താമരക്കുളം വിവിഎച്ച്എസ്എസിലും പിന്നീട് നൂറനാട് സിബിഎം എച്ച്എസിലും ഇവര്‍ ഒന്നിച്ചായിരുന്നു പഠനം. സ്കൂളിലേക്കു പോകുന്നതും മടങ്ങുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. നാട്ടുകാര്‍ക്ക് എന്നും അതിശയമായിരുന്നു ഇവരുടെ ആത്മാര്‍ഥമായ സൗഹൃദം. പ്ലസ് ടുവിനു ശേഷം വ്യത്യസ്ത പഠനശാഖകളിലേക്കു തിരിഞ്ഞെങ്കിലും സൗഹൃദത്തിന്റെ അളവ് കൂടിയതേയുള്ളൂ.
ന്യൂഡല്‍ഹി: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കിയ തീരുമാനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെതിരെ പരാതി പ്രളയം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് മുകുള്‍ വാസ്നിക്കിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്.
ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധി മുകുള്‍ വാസ്നിക്കിനോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി ആഞ്ഞടിക്കുന്ന പ്രതിഷേധത്തില്‍ സംസ്ഥാന നേതാക്കള്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. പ്രശ്നത്തില്‍ പരിഹാരം ആയില്ലെങ്കില്‍ മാത്രം ഇടപെടാമെന്നുമാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുള്ളത് എന്നാണ് സൂചന.
നേരത്തെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്നിക് പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു കേരളത്തിന്റെ ചുമതലയുള്ള വാസ്നിക്കിനെതിരെ പരാതി ഉയര്‍ന്നത്. സംസ്ഥാനത്തെ സാഹചര്യം കൃത്യമായി അറിഞ്ഞിട്ടും യഥാര്‍ത്ഥ വസ്തുത അദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചില്ലായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായമെന്താണെന്ന് ക്യത്യമായി മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിയെ അറിയിക്കണമെന്നും അല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും നേതാക്കള്‍ പറയുന്നു.
തിരുവനന്തപുരം/ബംഗുളുരു: കേരളത്തില്‍ ഇന്ന് മുതല്‍ കാലവര്‍ഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടലില്‍ പോകുന്ന മത്സ്യ തൊഴിലാലികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മുതല്‍ ജൂണ്‍ 11 വരെ കനത്ത മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുക. കാലാവര്‍ഷം ശക്തിപ്പെടുന്നത് തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
കടലില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും അനന്തരഫലമായി സമുദ്രനിരപ്പില്‍നിന്ന് 10 അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും തീരദേശത്ത് താമസിക്കുന്നവര്‍ രാത്രി കാലങ്ങളില്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം കനത്ത മഴ തുടരുന്ന കര്‍ണാടകത്തില്‍ വ്യാപക നാശനഷ്ടം. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെയും മഴയും കാറ്റും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും വൈകിയാണ് ഓടുന്നത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളുടെ പലഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യൂത ലൈനുകള്‍ തകര്‍ന്നിരിക്കുകയാണ്. മരം വീണ് മംഗളൂരുവില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
കേരളാ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നന്‍കിയതില്‍ സംസ്ഥാനത്താകമാനം പ്രതിഷേധം കത്തിപ്പടരുകയാണ്. കോണ്‍ഗ്രസിന്റെ ഈ നടപടിക്കെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം കോണ്‍ഗ്രസിനെ നാണംകെടുത്തുന്നതാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചായിരുന്നു ഡിസിസി ഓഫീസിനു മുന്നിലെ പ്രതിഷേധം.
വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധ പ്രകടനം ഉയര്‍ന്നത്. കെ.എം മാണി രാജ്യസഭ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വെച്ച് ശവപ്പെട്ടികള്‍ സ്ഥാപിക്കുകയായിരുന്നു. ഇതിനുപുറമെ ഡിസിസി ഓഫീസ് മുഴുവന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പോസ്റ്ററുകളും ബോര്‍ഡുകളും പ്രതിഷേധക്കാര്‍ സ്ഥാപിച്ചു.
ഉമ്മന്‍ ചാണ്ടിയും , ചെന്നിത്തലയും കോണ്‍ഗ്രസിലെ യൂദാസുമാര്‍. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി, തുടങ്ങിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ തുടങ്ങിയ പോസ്റ്ററുകളുമുണ്ട്. എന്നാല്‍ പേസ്റ്ററുകള്‍ ആര് സ്ഥാപിച്ചു എന്ന് വ്യക്തമല്ല.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും രംഗത്തു വന്നിരുന്നു. വെള്ളിയാഴ്ച രാത്രി പാലായില്‍ നേതാക്കള്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രതിഷേധിച്ചിരുന്നു.
അതേസമയം, കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് നല്കിയ രാജ്യസഭാ സീറ്റില്‍ ജോസ് കെ. മാണി എംപി മല്‍സരിക്കും. പാലായില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി ചെയര്മാന് കെ.എം മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആദ്യം ആവശ്യപ്പെട്ടത്. മാണിയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ജോസ് കെ മാണിയെ പരിഗണിച്ചത്.
പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലഞ്ചേരി കാരക്കാംപറമ്പ് വി.കെ. നഗറില്‍ സജിത (24)യാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ നെല്ലിയാമ്പതി കേശവന് പാറയ്ക്കു സമീപം ഇരുവരേയും സംശയാസ്പദമായി കണ്ടതിനെത്തുടര്‍ന്ന് തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ ഇവരെ തടഞ്ഞുവച്ച് പാടഗിരി പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ ആലത്തൂര്‍ പോലീസിന് കൈമാറി.
ഈ മാസം നാലിന് ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു മൂന്നുവയസുള്ള മകനുമായി സ്വന്തം വീട്ടിലെത്തിയ യുവതി അഞ്ചിന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോവുന്നതിനായി ഇറങ്ങിയതായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പോലീസില്‍ പരാതി നല്കി.
മൂന്നുവയസുള്ള മകനുമായി ചൊവ്വാഴ്ച കോയമ്പത്തൂരില്‍ എത്തിയ യുവതിയും പതിനേഴുകാരനും മൊബൈല്‍ ഫോണും താലിമാലയും വിറ്റുകിട്ടിയ 58,000 രൂപയും ആണ്‍കുട്ടി വീട്ടില്‍ നിന്നെടുത്ത 20,000 രൂപയുമായി വിമാനത്തില്‍ ബംഗളൂരുവിലെത്തി. അവിടെ ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങിയശേഷം ബംഗളൂരില്‍നിന്ന് യൂബര്‍ ടാക്സിയില്‍ കേരളത്തില്‍ തിരിച്ചെത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് യുവതിയുടെ അച്ഛന് ജോലി ചെയ്യുന്ന ചിറ്റിലഞ്ചേരി ജങ്ഷനിലുള്ള ചായക്കടയിലെത്തി കുട്ടിയെ കട ഉടമയെ ഏല്‍പ്പിച്ച് വീണ്ടും നാടുവിട്ടു. തുടര്‍ന്നാണ് ഇവര്‍ നെല്ലിയാമ്പതിയിലെത്തിയത്. യുവതി ഉപേക്ഷിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയില്‍ ഹാജരാക്കിയ ശേഷം അവര്‍ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലുമാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുഡി എഫ് യോഗത്തിൽ നിന്ന് വി.എം സുധീരൻ ഇറങ്ങിപ്പോയി. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിഷേധ സൂചകമായി കെ.എം. മാണി കൂടി ഉൾപ്പെട്ട യോഗത്തിൽ നിന്നാണ് സുധീരൻ ഇറങ്ങിപ്പോയത്. മാണി വരുന്നത് യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന് സുധീരൻ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ് തീരുമാനമെടുത്തത്. ഇൗ തീരുമാനത്തിലൂടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ചതിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണ്.
ഇതിന് പാർട്ടി കനത്ത വില നൽകേണ്ടി വരും എന്നും സുധീരൻ പറഞ്ഞു. കേരള കോൺഗ്രസിന് സീറ്റ് നൽകിയ തീരുമാനം പുനപരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പാർട്ടിക്ക് ഗുണകരമല്ല. തന്റെ വിയോജിപ്പ് യു.ഡി.എഫ് യോഗത്തിൽ അറിയിച്ച ശേഷം വിട്ടു നിൽക്കുകയായിരുന്നെന്നും സുധീരൻ പറഞ്ഞു.
ഡോ. ജോണ്സണ് വി. ഇടിക്കുള
എടത്വാ: ഇടവക വികാരി തപാല്‍ വകുപ്പിന് ധനകാര്യ സ്ഥാപനം. വിശ്വാസി ഇടവക വികാരിക്ക് എടത്വാ പോസ്റ്റ് ഓഫീസില്‍ നിന്നും അയച്ച രജിസ്റ്റേര്‍ഡ് കത്തിന് നല്കിയ തനിപ്പകര്‍പ്പ് രസീതില്‍ ആണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സി.എസ്.ഐ സഭയുടെ സ്ത്രീജന സഖ്യ പ്രവര്‍ത്തകയായി 50 വര്‍ഷത്തോളം വിവിധ ജില്ലകളില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ചതിനു ശേഷം സ്വന്തമായി വീടോ സ്വത്തുക്കളോ ഇല്ലാത്തതിനാല്‍ സഹോദര പുത്രന് ഡോ. ജോണ്സണ് വി. ഇടിക്കുളയുടെ ഭവനത്തില്‍ വിശ്രമജീവിതം നയിക്കുന്ന തലവടി വാലയില്‍ ബെറാഖാ ഭവനില്‍ സിസ്റ്റര്‍ വി.ടി.ഏലിക്കുട്ടി (82) അവിവാഹിതയാണ്.
ഇവര്‍ക്ക് ഇടവകയുടെ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക വികാരിക്ക് രജിസ്റ്റേര്‍ഡ് തപാലില്‍ കത്ത് അയച്ചത്. എന്നാല്‍ മഹായിടവകയുടെ ഓഫീസില്‍ നിന്നും ഉള്ള പ്രസിദ്ധീകരണമായ ‘ജ്ഞാന നിക്ഷേപം’ മാസിക കൃത്യമായി തപാലില്‍ ലഭിക്കുന്നുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. വാര്‍ദ്ധക്യ സഹജമായ അനാരോഗ്യം മൂലം ക്ഷീണാവസ്ഥയിലായ സിസ്റ്റര്‍ കത്തിലൂടെ മഹായിടവകയ്ക്കും തിരുമേനിമാര്‍ക്കും ഇടവകകളോടും നന്ദി അറിയിച്ചിട്ടുള്ളതിനാലും ഇടവകയുടെ പ്രാര്‍ത്ഥന ആവശ്യപ്പെട്ടും മരണശേഷം തന്റെ മൃതദേഹം അടക്കം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ ഉള്‍പെടുത്തിയതിനാലും ആണ് കത്ത് രജിസ്റ്റേര്‍ഡ് തപാലില്‍ അയച്ചത്.
തപാല്‍ വകുപ്പിന്റെ പിശക് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തിരുത്തുവാന്‍ ആവശ്യപ്പെട്ട് തപാല്‍ ആഫീസില്‍ ചെന്നെങ്കിലും മേല്‍വിലാസം കൃത്യമായതിനാല്‍ രസീതിലെ പിശകില്‍ കാര്യമില്ല എന്നുള്ള സമീപനം ആണ് സ്വീകരിച്ചത്. എന്നാല്‍ രസീതില്‍ മേല്‍വിലാസക്കാരന്റെയും അയച്ച വ്യക്തിയുടെയും പേരുകള്‍ തെറ്റായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനം പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഇവര്‍ തീരുമാനിച്ചു.