നീണ്ട അനാഥത്വത്തിന് വിട നല്‍കി ഉണ്ണിമായ അഖിലിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് തനിച്ചായി പോയ പെണ്‍കുട്ടിയ്ക്ക് കൈത്താങ്ങായത്. കോട്ടയം പുതുപ്പള്ളിയിലാണ് സമൂഹത്തിനാകെ മാതൃകയായ വിവാഹം നടന്നത്. അതിദാരുണമായ ചില കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ജീവിതവഴിയില്‍ ഉണ്ണിമായയെ ഒറ്റയ്ക്കാക്കിയത്. പിന്നീട് മാതൃസഹോദരിയുടെ സംരക്ഷണചുമതലയിലായിരുന്നു ഈ പെണ്‍കുട്ടി. പുതുപ്പള്ളി സ്വദേശിയായ അഖില്‍, ഉണ്ണിമായയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സിപിഎം നേതാക്കള്‍ ഇരുവീട്ടുകാരുമായി സംസാരിച്ച് അനുവാദം വാങ്ങി.
സിപിഎം പുതുപ്പള്ളി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി സിഎസ് സുതന്റെ വീട്ടുമുറ്റത്തായിരുന്നു മതവും മാര്‍ക്‌സിസവും സംഗമിച്ച വിവാഹ ചടങ്ങുകള്‍. പിതൃസ്ഥാനത്തുനിന്ന് ഉണ്ണിമായയെ അഖിലിന്റെ കൈകളിലേക്ക് ഏല്‍പ്പിച്ചതും സുതനായിരുന്നു. ഇതോടെ നാളുകളായി തുടരുന്ന ഉണ്ണിമായയുടെ ഏകാന്തതയ്ക്കും പര്യവസാനമായി.
ഉണ്ണിമായക്ക് ആരുമില്ല എന്ന തോന്നലുണ്ടാകാതിരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്തു നടത്തി. സദ്യവട്ടങ്ങളൊരുക്കിയതും വിവാഹത്തിന്റെ ക്ഷണക്കത്ത് തയ്യാറാക്കിയത് മുതലുള്ള ചെലവുകളും പാര്‍ട്ടിയാണ് വഹിച്ചത്. അഖിലിനും ഉണ്ണിമായക്കും ആശംസകളറിയിക്കാന്‍ നൂറുകണക്കിനാളുകളാണ് വിവാഹചടങ്ങിനെത്തിയത്. നിര്‍ഭാഗ്യങ്ങളുടെ പഴയകാലത്തെ ഉണ്ണിമായ ഇപ്പോള്‍ മറക്കുന്നു. ഏതൊരാളും ഒറ്റപ്പെട്ടു പോകാവുന്ന ജീവിതാവസ്ഥ. അതെല്ലാം പിന്നിട്ടാണ് ഈ സ്വയംവരപന്തല്‍ വരെ ഉണ്ണിമായ എത്തിയിരിക്കുന്നത്.
കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഒരു ദുർബല നിമിഷത്തിലുണ്ടായ അവിവേകം മനസ്സിനെ കീഴ്‌പെടുത്തിയപ്പോള്‍ അമ്മയെ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. അച്ഛന്‍ ജയിലില്‍ ആയതോടെ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിക്ക് ജീവിതത്തില്‍ കൈത്താങ്ങായി എത്തിയത് സിപിഎം പ്രവര്‍ത്തകരായിരുന്നു. അങ്ങിനെയാണ് നിര്‍ഭാഗ്യം നിഴല്‍ വിരിച്ച ജീവിതത്തില്‍ വിവാഹത്തിന് വേദിയൊരുങ്ങിയത്.
കോട്ടയം നഗരത്തില്‍ താമസിച്ചിരുന്ന ഉണ്ണിമായയുടെ ഏകാന്തവാസത്തിന് കാരണം കുടുംബ കലഹമായിരുന്നു. അച്ഛന്‍ അമ്മയെ കൊലപ്പെടുത്തി ജയിലിലായതോടെ പെണ്‍കുട്ടി ഒറ്റപ്പെട്ടുപോയി. പിന്നീട് അമ്മയുടെ സഹോദരി പുതുപ്പള്ളി പുത്തന്‍കാലയില്‍ മിനിയുടേയും ഭര്‍ത്താവ് ശശിയുടേയും സംരക്ഷണത്തിലായിരുന്നു ഉണ്ണിമായ.
പിന്നീട് പഠനം പൂര്‍ത്തിയാക്കി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും നേടി. ഇതിനിടെയാണ് പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോ ഓടിക്കുന്ന പീടിയേക്കല്‍ വീട്ടില്‍ വിമല്‍ ഗീതാ ദമ്പതികളുടെ മകന്‍ അഖില്‍ ഉണ്ണിമായയെ കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. ഉണ്ണിമായയെ ജീവിതസഖിയാക്കാന്‍ താല്‍പര്യമുണ്ടെന്ന് സുഹ്യത്തുകളെ അഖില്‍ അറിയിച്ചതോടെ കാര്യങ്ങള്‍ വിവാഹത്തിലേക്ക് നീങ്ങുകയായിരുന്നു.
സിപിഎം നേതാക്കള്‍ നേരിട്ട് ഇടപെട്ട് ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹത്തിന് അനുവാദം വാങ്ങി. പുതുപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടെ പരിപൂര്‍ണ്ണ ചെലവിലാണ് വിവാഹം നടത്തുന്നത്. വധുവിനായി ഏഴ് പവന്‍ സ്വര്‍ണം, വസ്ത്രങ്ങള്‍ എന്നിവ പാര്‍ട്ടി തന്നെ വാങ്ങി. വരനു വേണ്ടി ഒരു സ്വര്‍ണ്ണമാല ബ്രാഞ്ചു സെക്രട്ടറി കുട്ടച്ചന്‍ സമ്മാനമായി നല്കി.
ഞായറാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു മുഹൂര്‍ത്തം. വിവാഹ ക്ഷണക്കത്തും പാര്‍ട്ടിതന്നെ തയ്യാറാക്കി എല്ലാവരേയും ക്ഷണിച്ചു. വിവാഹം ഇതോടെ നാട്ടുകാരുടെ ആഘോഷമായി മാറി. സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ അല്ലാത്ത ഉണ്ണിമായയുടെ മാതൃസഹോദരിക്കും കുടുംബത്തിനും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും സിപിഎം ശ്രദ്ധിച്ചു. തനിക്ക് ആരും ഇല്ല എന്ന തോന്നല്‍ ഉണ്ണിമായക്ക് ഇനി ഉണ്ടാവില്ല. പുതുപ്പള്ളിയിലെ നാട്ടുകാര്‍ ഒന്നടങ്കം വിവാഹത്തില്‍ പങ്കെടുത്തു. സിപിഎമ്മിന്റെ യും ഇടതു പക്ഷത്തേയും ജില്ലാ സംസ്ഥാന നേതാക്കളും ഈ മുഹൂര്‍ത്തത്തിന് സാക്ഷിയാവാനെത്തി.
കേരളത്തിലെ മഹാനഗരമെന്ന് അറിയപ്പെടുന്ന കൊച്ചിയും സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്നും ഒട്ടും മുക്തമല്ല. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള മുന്‍സിപ്പല്‍ പാര്‍ക്കില്‍ നിന്നുള്ള സദാചാര ഗുണ്ടകളുടെ വിളയാട്ടം പുരോഗമനവാദികള്‍ എന്ന് അഹങ്കരിക്കുന്ന മലയാളികള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്.
പാര്‍ക്കില്‍ വന്നിരുന്ന യുവാവിനെയും, യുവതിയെയും സദാചാര ഗുണ്ടകള്‍ ചേര്‍ന്ന് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും, അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം പുറം ലോകം അറിയുന്നത്. കാക്കനാട് മുന്‍സിപ്പല്‍ പാര്‍ക്കില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുവാവിനോട് തട്ടികയറിയ ശേഷം യുവതിയെ കേട്ടാലറയ്ക്കുന്ന അസഭ്യവും സദാചാര ഗുണ്ടകളില്‍ ഒരാള്‍ വിളിച്ച് കൂവുന്നുണ്ട്. താന്‍ ഈ നാട്ടുകാരനാണെന്നും, ഇവിടെ വന്ന് വെറുതെ മുട്ടാന്‍ നില്‍ക്കണ്ടയെന്നും ഇയാള്‍ പറയുന്നത് വീഡിയോയില്‍ നിന്നും വ്യക്തം. പോലീസ് ഈ സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വൈറലായ വീഡിയോയ്ക്ക് കീഴെ പ്രത്യക്ഷമാകുന്ന പൊതുവികാരം.
നെഞ്ചിടിപ്പോടെ ഒരു രാത്രി കേരളം ഒരു കുഞ്ഞിന് വേണ്ടി മാറ്റി വെച്ചു, പരിയാരം മുതൽ ഇങ്ങ് തെക്ക് തിരുവനന്തപുരം വരെ റോഡിന്റെ ഓരോ കവലകളിലും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ആംബുലൻസിനു വഴിയൊരുക്കി.
സോഷ്യൽ മീഡിയയുടെ കൂടി വിജയമാണ് ഇത്.
14 മണിക്കൂർ വേണ്ട സ്ഥാനത്തു വെറും 8 മണിക്കൂറിൽ ആംബുലൻസ് ലക്ഷ്യത്തിൽ എത്തിച്ച കാസർകോട് സ്വദേശി തമീം എന്ന തേരാളിയായ പോരാളിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
ദേ, ഇതാണ് കേരളം.
ഇതാണ് മലയാളി. ഈ ഒത്തൊരുമക്ക് വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
പിന്നിൽ പ്രവർത്തിച്ച പതിനായിരങ്ങൾക്ക് അഭിനന്ദനംകണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ആറേകാല്‍ മണിക്കൂര്‍കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍ തമീം ഡ്രൈവ് ചെയ്തത് ചരിത്രത്തിലേക്ക്. 31 ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞുമായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലേക്കു തിരിച്ച ആംബുലന്‍സ് വെളുപ്പിന് 3.15ന് ലക്ഷ്യം കണ്ടു.
കുട്ടിയെ കൊണ്ടുവരുന്ന കാര്യം മുന്‍കൂര്‍ അറിയിപ്പു ലഭിച്ചതിനാല്‍ പൊലീസും പൊതു ജനങ്ങളും വഴിയൊരുക്കി പരിമാവധി സഹകരിച്ചിരുന്നു. കുട്ടിയെ കൊണ്ട് വരുന്ന ആംബുലന്‍സിന് പോലീസ് പൂര്‍ണ്ണമായും പൈലറ്റ് നല്‍കി കൂടെയുണ്ടായിരുന്നു. സഞ്ചരിക്കുന്ന വഴിയിലെ പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയായിരുന്നു ആംബുലന്‍സ് ജീവനക്കാര്‍ തങ്ങളുടെ ദൗത്യം ഭംഗിയായി നിറവേറ്റിയത്.
കുഞ്ഞുങ്ങളും പ്രായമായവരും അടക്കം ക്യൂ നില്‍ക്കുമ്പോള്‍ രോഗികള്‍ക്ക് ടോക്കണ്‍ നല്‍കാതെ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരി. ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ടോക്കനായി വലിയ നിരതന്നെ കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ പരസ്പരം സംസാരിച്ച് സമയം കളയുകയായിരുന്നു ആശുപത്രി ജീവനക്കാര്‍. ആശുപത്രിയില്‍ ചികിത്സയക്കായെത്തിയ ഒരു യുവാവാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്.
ടോക്കണ്‍ കൊടുക്കാത്തതിന് കാരണം തിരക്കിയ യുവാവിനോട് ദേഷ്യപ്പെട്ട് കസേരയില്‍ നിന്നും എഴുന്നേറ്റു പോവുകയാണ് ടോക്കണ്‍ കൗണ്ടറിലെ ജീവനക്കാരി ചെയ്തത്. ഇതിനിടയില്‍ ആശുപത്രിയില്‍ നിന്നും നിന്നും പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന ഭീഷണിയുമായി ഒരു ജീവനക്കാരന്‍ വന്നു. അവസാനം ഒരു ഡോക്ടര്‍ വന്നു കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ജീവനക്കാരി തന്റെ സീറ്റിലേക്ക് വരാനോ ടോക്കണ്‍ കൊടുക്കാനോ തയാറായില്ല. പിന്നീട് മറ്റു രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ടോക്കണ്‍ നല്‍കുകയായിരുന്നു.
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്ന 25 പേജുകള്‍ വരുന്ന സരിതയുടെ വിവാദ കത്ത് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്ന ആരോപണവുമായി മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 21 പേജുള്ള സരിതയുടെ യഥാര്‍ത്ഥ കത്തിനൊപ്പം നേതാക്കളുടെ പേരുകളും പുതിയ ലൈംഗിക കഥകളും എഴുതിചേര്‍ക്കപ്പെട്ടതാണെന്നും നടനും എംഎല്‍എ യുമായ ഗണേശിന്റെ നേതൃത്വത്തില്‍ നടന്ന ആലോചകളാണ് ഇതെന്നും ആരോപണത്തില്‍ പറഞ്ഞു. സരിതയുടെ കത്ത് പുറത്തു വന്നതിന് പിന്നാലെ കൊഴുക്കുന്ന ആരോപണ പ്രത്യാരോപണങ്ങളിലേക്കാണ് ഫെനിയും പങ്കാളിയായിരിക്കുന്നത്.
സരിതയുടെ കത്തില്‍ നാലു പേജ് അധികമായി എഴുതിചേര്‍ത്തെന്നാണ് ആരോപണം. തനിക്ക് സരിത ആദ്യം തന്ന കത്ത് 21 പേജുകള്‍ വരുന്ന ആര്‍ക്കെതിരേയും ലൈംഗിക പീഡന ആരോപണങ്ങള്‍ ഇല്ലാത്തതുമായിരുന്നു. എന്നാല്‍ 25 പേജ് എങ്ങിനെ വന്നെന്നാല്‍ കൊട്ടാരക്കരയില്‍ ഗണേശിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ബന്ധു ശരണ്യാമനോജ് എഴുതിച്ചേര്‍ത്തതാണെന്നാണ് ഫെനിയുടെ ആരോപണം. തന്റെ വാഹനത്തില്‍ കയറിയിരുന്നായിരുന്നു എഴുതിയത്. തന്റെയും ഗണേശിന്റെയും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യപ്പെടും.
സരിതയുടെ കത്തില്‍ കുറേക്കൂടി ഉന്നതരുടെ പേരും സെക്‌സ്വലായ കുറേ കഥകളും കൂടി എഴുതിച്ചേര്‍ക്കണമെന്ന് ഗണേശ് ആവശ്യപ്പെട്ടു. ഗണേഷിന്റെ പിഎ പ്രദീപാണ് തന്റെ കയ്യില്‍ നിന്നും കത്തു വാങ്ങിയതെന്നും ഫെനി പറഞ്ഞു. 2015 മാര്‍ച്ച് 13 ന് ശരണ്യാ മനോജ് ഒരു ഡ്രാഫ്റ്റ് എടുത്തുകൊണ്ട് തന്റെ അരികില്‍ വന്നെന്നും ഫെനി ബാലകൃഷ്ണന്‍ പറയുന്നു. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വന്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ മറികടക്കാനുള്ള തന്ത്രം ആലോചിക്കുന്ന തിരക്കിനിടയിലാണ് ഫെനി വാര്‍ത്താസമ്മേളനവും നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളും തെളിവുകളും എതിരായതിനെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. അപമാനിതനായി മന്ത്രിസഭയില്‍ തുടരാനില്ലെന്ന് സംസ്ഥാന ദേശീയ നേതൃത്വത്തെ തോമസ്ചാണ്ടി അറിയിച്ചതായും എന്നാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താതെ ബുധനാഴ്ച വരെ തുടരാന്‍ അദ്ദേഹത്തിന് ദേശീയ നേതൃത്വത്തില്‍ നിന്നും നിര്‍ദേശം കിട്ടിയതായിട്ടുമാണ് വിവരം.
ഇന്നലെ വൈകിട്ടോടെ പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതാക്കളെ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. സിപിഎം നേതൃത്വം അനുകൂലമല്ല എന്ന് മനക്കിലാക്കിയതിനെ തുടര്‍ന്നാണ് രാജി തീരുമാനം എടുത്തതെങ്കിലും പെട്ടെന്ന തീരുമാനം എടുക്കരുതെന്ന നിര്‍ദേശമാണ് ദേശീയ നേതൃത്വത്തില്‍ നിന്നും കിട്ടിയിരിക്കുന്നത്. എന്‍സിപിയ്ക്ക് രാജ്യത്തുള്ള ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ സ്ഥാനം നഷ്ടപ്പെടുത്തരുതെന്നും ബുധനാഴ്ച വരെ ക്ഷമിക്കാനുമാണ് ദേശീയ നേതൃത്വം നല്‍കിയ മറുപടി. അതുകൊണ്ട് തന്നെ ബുധനാഴ്ച വരെ അദ്ദേഹം തല്‍സ്ഥാനത്ത തുടര്‍ന്നേക്കും. സിപിഎം സംസ്ഥാന സമിതിയിലും എത്രയും വേഗം തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന നിര്‍ദേശമാണ് വന്നത്. തോമസ് ചാണ്ടിയെ നിലനിര്‍ത്തുന്നത് സര്‍ക്കാരിനും മുന്നണിക്കും ഗുണകരമല്ല എന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായം. സംസ്ഥാന സമിതിയില്‍ ആരും തന്നെ തോമസ് ചാണ്ടിയെ പിന്തുണച്ചതുമില്ല.
തോമസ് ചാണ്ടിക്കെതിരേ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന എജിയുടെ നിയമോപദേശവും സമ്മര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇതിനൊപ്പം സിപിഐ യും ഇതേ നിലപാട് എടുത്തു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും അടുത്ത ദിവസം നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം പറയുമെന്നും കാനം രാജേന്ദ്രന്‍ കോട്ടയത്ത് വ്യക്തമാക്കി. തോമസ്ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താതെ തല്‍സ്ഥാനത്തേക്ക് ശശീന്ദ്രനെ തന്നെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നീക്കം.
കേരളാ പൊലീസിന് തലവേദനയായി മാറിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ്, മുസ്തഫ എന്ന പേരില്‍ മദീനയിലെ ഒരു മുസ്ലിം പള്ളിയിലാണെന്ന് പ്രമുഖ മലയാള ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും കേസ് ഭയന്ന് സൗദിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ 72 വയസാണ് കുറുപ്പിനുള്ളത്.
സൗദിയിലെ അല്‍ഖസീമില്‍ കഴിഞ്ഞിരുന്ന കുറുപ്പ് കഴിഞ്ഞ മൂന്നുവര്‍ഷമായി മദീനയിലാണ് താമസം. സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയോ ഉണ്ടെന്ന് കേരളാ പൊലീസിന് നേരത്തെ വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് കുറുപ്പ് മദീനയിലുണ്ടെന്ന വ്യക്തമായ വിവരം ചില ബന്ധുക്കളില്‍നിന്ന് പൊലീസിന് ലഭിച്ചത്.
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് തന്റെ രൂപസാദൃശ്യമുള്ള ചാക്കോ എന്നയാളെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചെന്നാണ് കുറുപ്പിനെതിരായ കേസ്.
കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേരളാ പൊലീസിന്റെ പ്രത്യേകഅന്വേഷണസംഘം ഉടന്‍ സൗദിയിലേക്ക് പോകുമെന്നും സൂചനയുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം.
കറുകച്ചാൽ യാത്രക്കാരനെ ഇടിച്ചിട്ടു നിർത്താതെ പോയ കാർ ആശുപത്രിയിലേക്ക് പോകും വഴി യാത്രക്കാരൻ തന്നെ കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചു. പോലീസ് കാര് കസ്റ്റഡിയിൽ എടുത്തത് അറിയാതെ മദ്യലഹരിയിൽ കാര് തപ്പി നടന്ന ഉടമയെ പോലീസ് എത്തി അറസ്റ്റ് ചെയ്തു.മദ്യ ലഹരിയിൽ അപകടം ഉണ്ടാക്കിയതിന് പാമ്പാടി വസ്ത്ര വ്യാപാര സഥാപന ഉടമ കെപി ലാൽജയനെതിരെ കേസ് എടുത്തു.
ഇന്നലെ ഉച്ചക്ക് കറുകച്ചാൽ പോലീസ് സ്റ്റേഷന് എതിർ വശത്തുള്ള ബാങ്കിൽ പോയി മടങ്ങുകയായിരുന്ന പാമ്പാടി കോത്തല സ്വദേശി രാധാകൃഷ്ണൻ നായരേ നെത്തല്ലൂർ ഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന കാർ ഇടിച്ചിട്ടു. സംഭവം കണ്ടു നിന്ന ടാക്സി ഡ്രൈവറന്മാർ ബഹളംവച്ചെങ്കിലും കാര് നിർത്താതെ ചങ്ങനാശേരി ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.
സാരമായി പരുക്ക് പറ്റിയ യാത്രക്കാരനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി കറുകച്ചാൽ ബീവറേജ് ഔട്ട്ലെറ്റ് മുൻപിൽ കാര് കിടക്കുന്നതു രാധാകൃഷ്ണൻ കാണുകയായിരുന്നു. ഡ്രൈവർമാരുടെ സഹായത്താൽ കാര് പരിശോധിച്ചപ്പോൾ താക്കോൽ കാറിൽ തന്നെ കിടക്കുന്നതു കണ്ടു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉടൻ കാര് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആർ സി ബുക്കിൽ നിന്നുമല്ലെ തിരിച്ചറിഞ്ഞു എങ്കിലും ഉടമ കാര് ഉപേക്ഷിച്ചു പോയതാണ് എന്ന് പോലീസ് കരുതി.
ഈ സമയം കാർ കാണാതെ മദ്യകുപ്പികളുമായി റോഡിലൂടെ തപ്പിനടന്ന ആളെ നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് വന്നു വാഹനത്തിൽ കയറാൻ പറഞ്ഞപ്പോൾ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. മദ്യം വാങ്ങാൻ പോയി വന്നപ്പോൾ തന്റെ കാര് കാണാനില്ലെന്നും തിരിച്ചു പറഞ്ഞു. വഴിയാത്രകാരനെ ഇടിച്ചു നിർത്താതെ പോയത് ചോദിച്ചപ്പോൾ എപ്പോൾ ഇടിച്ചിട്ടത് എന്നായിരുന്നു ഉടമയുടെ മറു ചോദ്യം. ഇടിയേറ്റ രാധാകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടയെല്ലിനും കൈക്കും സാരമായി പരുക്ക് ഉണ്ട്
പത്തനംതിട്ട: മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോന്റെ മരണത്തിലുള്ള ദുരൂഹത ഏറുന്നു. മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28നാണ് സിന്‍ജോ മോന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
മൃതദേഹം രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തലച്ചോറിന്റെ സ്ഥാനത്ത് കണ്ടെത്തിയ നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചീഫ് ഫോറന്‍സിക് സര്‍ജന്‍ രഞ്ജു രവീന്ദ്രന്‍, കെഎ അന്‍വര്‍, ഐശ്വര്യ റാണി എന്നിവരാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന മെഡിക്കല്‍ ടീമിലുണ്ടായിരുന്നത്.
കഴിഞ്ഞ തിരുവേണനാളിലാണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ സിന്‍ജോമോനെ കണ്ടെത്തുന്നത്. തുടക്കം മുതല്‍ മരണത്തേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു സിന്‍ജോയുടെ മൃതദേഹം ആദ്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീങ്ങിയിരുന്നില്ല. സിന്‍ജോയുടെ ബന്ധുക്കളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തത്.
ബിജോ തോമസ് അടവിച്ചിറ
കിഴക്കൻ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കുട്ടനാട് വീണ്ടും വെള്ളത്തിനടിയിലായി. കിഴക്കുനിന്നും മണ്ണ് കൊണ്ടുവന്ന് പാടങ്ങളും ചെറിയ കുളങ്ങളും നികത്തിയപ്പോൾ പുറകെ മലവെള്ളം വന്നു പുഴ നിറയും എന്നും, വെള്ളം ഉൾകൊള്ളാൻ തോടുകൾ തികയാതെ വന്നാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ ആക്കും എന്നും ആരും ഏതു വരെ മനസിലാക്കിയില്ല. അതിന്റെ ഭലം അനുഭവിച്ചു തുടങ്ങി. ഇങ്ങനെ പോയാൽ ചെന്നൈ നഗരത്തെ വെള്ളത്തിനടിയിലാക്കിയ ഒരു അധികം താമസിക്കാതെ കുട്ടനാടിനെയും വേട്ടയാടാതിരിക്കില്ല
പല പാടശേഖരങ്ങളിലും വെള്ളം വറ്റിച്ചു പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു, കിഴക്കൻ വെള്ള ശക്തമായ ഒഴുക്ക് വേലിയേറ്റവും മൂലം പൂരിഭാഗം പാടങ്ങളിൽ മട വീണു . എ. സി. റോഡിൽ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കൂടാതെ റോഡിന്റെ അറ്റകുറ്റ പണികൾ നടക്കുന്ന സമയമായതിനാൽ മഴയും വെള്ളപ്പൊക്കവും പണിയെയും ബാധിച്ചു.
വേലിയേറ്റ സമയത്തു ഒഴുക്ക് നിലച്ചതിനാലും തണ്ണീർമുക്കം ബണ്ടു ഷട്ടർ അടച്ചതിനാലും കുട്ടനാട് അക്ഷരത്തിൽ വെള്ളത്തിനടിയിലാണ്. കുട്ടനാട് പാക്കേജിൽ വരുന്ന പണികളുടെ മെല്ലെ പോക്കും പല പാടങ്ങളിലും മടവീഴാൻ കാരണമായി.
മങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം
അരാധനാലയങ്ങൾ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ള ചെറുകിട വ്യാപാരസ്ഥാപങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. ജിഎസ്ടിക്ക് പുറമെ വന്ന വെള്ളപ്പൊക്കവും ചെറുകിട വ്യാപാരസ്ഥാപങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്
വീഡിയോ, ഫോട്ടോ കടപ്പാട് : ശ്യംകുമാർ കുട്ടനാട് കേബിൾ വിഷൻ