കൊച്ചി: സഹായിക്കാനായി പലരും തന്റെ അക്കൗണ്ടിലേക്കയച്ച പണം മുഴുവനും തിരിച്ചുകൊടുക്കുമെന്ന് ഹനാന്‍. സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്‍. ‘ എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്.’ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ആണ് ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കോളേജ് യൂണിഫോമില്‍ മീന്‍വിറ്റ് വൈറലായ ഹനാൻന്റെ അഭ്യർത്ഥന. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളില്‍ തകര്‍ന്നാണ് ഹനാന്‍ എന്ന പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത്. ഹനാനെക്കുറിച്ചുള്ള വാര്‍ത്ത ഒരു മാധ്യമത്തില്‍ വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലടക്കം ഹനാന്‍ വൈറലാകുകയായിരുന്നു. അക്കൗണ്ട് നമ്പര്‍ കൊടുത്ത് കാശുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം വന്നതിനു പിന്നാലെയാണ് ഹനാന്‍ വിശദീകരണം നല്‍കിയത്.
അധ്യാപകരോടും മറ്റും ചോദിച്ചിട്ടാണ് താന്‍ അക്കൗണ്ട് നമ്പര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്. തന്റെ അക്കൗണ്ടിലേക്കും ആരും പണം അയയ്ക്കരുതെന്നും ആ പണം ആരാണോ അയച്ചത് അവര്‍ക്ക് തിരികെ നല്‍കാമെന്നും ക്രൂശിക്കരുതെന്നും ഹനാന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തന്നെ ജോലിയെടുത്ത് ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി. 21 വയസുകാരിയായ തന്നെ മാനസികമായി പീഡിപ്പിക്കരുതെന്നും ഹനാന്‍ പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍കൊണ്ട് ആവശ്യത്തിലധികം പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ അനുഭവിച്ചു കഴിഞ്ഞു.
അതേസമയം തമ്മനത്ത് മീന്‍ വില്‍ക്കാനെത്തിയ തന്നെ പോലീസ തടഞ്ഞുവെന്നും ഹനാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മറ്റു വരുമാനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കച്ചവടം തുടരുമെന്നും ഹനാന്‍ വ്യക്തമാക്കി. താന്‍ ഇതുവരെ കച്ചവടം നടത്തിയെടുത്ത് കച്ചവടം തുടരാനാകില്ലെന്നാണ് പോലീസ് തന്നെ അറിയിച്ചത്. എന്നാല്‍ ഒരു കടമുറി ഇട്ടിട്ടായാലും താന്‍ മീന്‍ കച്ചവടം തുടരുമെന്ന് ഹനാന്‍ പറഞ്ഞു.
അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 83 ശതമാനം കവിഞ്ഞതോടെ സമീപത്തെ പുരാതന ക്ഷേത്രവും പ്രദേശങ്ങളും വെള്ളത്തിലായി. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പാലത്തിലും വെള്ളംകയറി. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്.ഇപ്പോള്‍ ഇടുക്കി അണ്ക്കെട്ടിലെ ജലനിരപ്പ് 2388.36. ജലനിരപ്പ് ഉയരുകയാണ്, അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് വെള്ളം കയറി തുടങ്ങി.
ഇടുക്കി അണക്കെട്ട് നിറയാന്‍ ഇനി 15 അടി വെള്ളം കൂടി മതിയെന്നാണ് കണക്ക്. മഴനിറുത്താതെ 10 ദിവസം പെയ്താല്‍ ഇടുക്കി ഡാം പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തും. ജലനിരപ്പ് ഇത്രയും ഉയരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 13.246 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉല്‍പാദിപ്പിച്ചത്. ജലനിരപ്പ് ഉയര്‍ന്നതോടെ അയ്യപ്പന്‍കോവിലിലെ പുരാതന ക്ഷേത്രവും പരിസരവും വെള്ളത്തിലായി.
മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നുവിട്ടു. ഓരോ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിലേക്ക് വെള്ളമെത്തുന്ന അറക്കുളം, മുട്ടം, കുടയത്തൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ തോടുകളും പുഴകളും നിറഞ്ഞാണ് ഒഴുകിയെത്തുന്നത്. 42 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. 41.30 മീറ്റര്‍ വെള്ളമെത്തിയാല്‍ തൊടുപുഴ കാഞ്ഞാര്‍ ലക്ഷം വീട് കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറും. അതൊഴിവാക്കുന്നതിന്റെ ഭാഗമായികൂടിയാണ് ഷര്‍ട്ടറുകള്‍ തുറന്നിരിക്കുന്നത്. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും തുറന്നു.
ഹൈറേഞ്ചിലെ കനത്തമഴയും ഇടമലയാര്‍ ഡാമില്‍ നിന്നുളള വെളളവും വന്നതോടെ പെരിയാര്‍ വീണ്ടും കരകവിഞ്ഞു. പത്തു ദിവസത്തിനിടെ രണ്ടാം തവണയും പെരിയാറിലെ ജലനിരപ്പുയര്‍ന്നതോടെ കനത്ത ആശങ്കയിലാണ് പുഴയുടെ തീരത്തെ ജനങ്ങള്‍ .
ആകാശത്തു നിന്ന് ആലുവയിലേക്കുളള ഈ കാഴ്ചയിലുണ്ട് പെരിയാറില്‍ നിറഞ്ഞ വെളളത്തിന്‍റെ ആഴം . ശിവക്ഷേത്രവും ശിവരാത്രി മണപ്പുറവും ചെറുതുരുത്തുകളും തുടങ്ങി പെരിയാര്‍ തീരത്തത്രയും വെളളം കയറി. പത്തു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പെരിയാറിങ്ങനെ കരകവിഞ്ഞൊഴുകുന്നത്.
കനത്ത മഴയെ തുടര്‍ന്ന് ആദ്യമുണ്ടായ ജലനിരപ്പിന് മഴ കുറഞ്ഞതോടെ കുറവുണ്ടായിരുന്നു. എന്നാല്‍ ഹൈറേഞ്ച് മേഖലയില്‍ വീണ്ടും മഴ പെയ്തതും ഇടമലയാര്‍ ഡാമില്‍ വൈദ്യുതോല്‍പ്പാദനത്തിനു േശഷം വെളളം ഒഴുക്കുകയും ചെയ്തതോടെയാണ് പെരിയാര്‍ വീണ്ടും നിറഞ്ഞത്.ജലനിരപ്പുയര്‍ന്നതോടെ ഇരുകരകളിലെയും താമസക്കാരായ ജനങ്ങളും ബുദ്ധിമുട്ടിലാണ്.
കോട്ടയം: പീഡനക്കേസ് പിന്‍വലിക്കാന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ച് കോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍. വൈക്കം ഡി.വൈ.എസ്.പിയോടാണ് സഹോദരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബിഷപ്പിന്റെ സുഹൃത്ത് വഴിയാണ് നിര്‍ണായക നീക്കത്തിന് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങിയെന്നും സഹോദരന്‍ വ്യക്തമാക്കി.
പരാതിക്കാരിയായ കന്യാസ്ത്രീയും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് സഹോദരന്‍ മാധ്യങ്ങളോട് വ്യക്തമാക്കുകയും ചെയ്തതോടെ സമ്മര്‍ദ്ദിത്തിലായ ബിഷപ്പ് കാലടിയിലെ സുഹൃത്ത് വഴി അനുനയത്തിന് ശ്രമിച്ചത്. പീഡന വിഷയം ഇനി മാധ്യങ്ങളോട് സംസാരിക്കരുത്, തെളിവുകള്‍ പുറത്തുവിടരുത് തുടങ്ങിയ ആവശ്യങ്ങളാണ് ഇടനിലക്കാരന്‍ മുന്നോട്ടുവെച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. 5 കോടി രൂപയും സഭയില്‍ ഉന്നത സ്ഥാനവും കന്യാസ്ത്രീക്ക് നല്‍കാമെന്നും ഇടനിലക്കാരന്‍ പറഞ്ഞതായി സഹോദരന്‍ വ്യക്തമാക്കുന്നു.
കര്‍ദിനാളുമായുള്ള സംഭാഷണം താനാണ് പോലീസിന് കൈമാറിയത്. കന്യാസത്രീയെ ബിഷപ്പ് ലൈംഗികമായി ഉപദ്രവിച്ച കാര്യം തനിക്കറിയില്ലെന്ന് കര്‍ദിനാള്‍ ആലഞ്ചേരി ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെയാണ് ഫോണ്‍ സംഭാഷണം പുറത്തുവിടേണ്ടി വന്നതെന്ന് സഹോദരന്‍ പറഞ്ഞു. നിലവില്‍ ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ അമര്‍ഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് കന്യാസ്ത്രീയും സഹോദരനും.
ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള
തിരുവനന്തപുരം: ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ കേരളത്തിലെ സാമൂഹിക സമരമണ്ഡലങ്ങളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്ന കെ.ഇ മാമ്മന്‍ സാറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്സ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് 2017 ജൂലൈ 26ന് രാവിലെ പത്തു മണിക്ക് കെ.ഇ. മാമ്മന്‍ സാര്‍ (97) ലോകത്തോട് വിട പറഞ്ഞത്. ഔദ്യോഗിക ബഹുമതികളോട് തന്റെ ആഗ്രഹപ്രകാരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം നടത്തി.
1921 ജൂലായ് 31നാണ് കണ്ടത്തില്‍ കെ.ടി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ആറാമത്തെ മകനായി കെ.ഇ. മാമ്മന്‍ സാര്‍ ജനിച്ചത്. തിരുവല്ലയിലായിരുന്നു ജനനം. സ്വന്തം ജന്മദിനം ആഘോഷിക്കാന്‍ ആരെയും സമ്മതിക്കാതിരുന്ന മാമ്മന്‍ സര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെയും ഗാന്ധിജിയെ നേരില്‍ കണ്ടു സംസാരിച്ചതിന്റെയും തീക്ഷ്ണമായ ഓര്‍മകളും പേറി കേരളത്തിന്റെ ധാര്‍മിക മനഃസാക്ഷിയായി തലസ്ഥാന നഗരിയില്‍ അവസാന ശ്വാസം വരെയും നിറഞ്ഞു നിന്നിരുന്നു. ഗാന്ധിയനും സമാധാന വാദിയുമായ അദ്ദേഹം തിരുവനന്തപുരത്ത് നടന്ന മദ്യ വിരുദ്ധ സമരങ്ങളിലടക്കം മുന്നണിയില്‍ ഉണ്ടായിരുന്നു. ഭൂസമരങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യമായി സമര രംഗത്തുണ്ടായിരുന്ന ഇദ്ദേഹം ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ എന്നും ജനപക്ഷത്ത് നിലയുറപ്പിച്ചിരുന്നു.
അഴിമതിക്കെതിരെ എല്ലാ കാലത്തും ശക്തമായി നിലകൊണ്ട അദ്ദേഹം സ്വാതന്ത്ര്യ സമര പെന്‍ഷന്റെ നല്ല പങ്ക് അഗതികളുടെ ജീവിതച്ചിലവിനാണ് നീക്കിവച്ചത്. വാക്കിലും പ്രവൃത്തിയിലും എക്കാലവും ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുവ തലമുറയെ പ്രചോദിപ്പിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയെയാണ് നഷ്ടമായതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കെ.ഇ മാമ്മന്റെ നിര്യാണ വാര്‍ത്ത അറിഞ്ഞ് അനുസ്മരിച്ചത്.
ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് പൊതുസമൂഹത്തിന് മാതൃകാപരമായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു കെ ഇ മാമ്മന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും
കെ ഇ മാമ്മന്‍ തനിക്ക് ഗുരുതുല്യനാണെന്നും ഈ വിയോഗം കേരളീയ സാമൂഹ്യ ജീവിതത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും
സത്യത്തിനും നീതിക്കും നന്മയ്ക്കും വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ അപൂര്‍വ വ്യക്തിയായിരുന്നു കെ ഇ മാമ്മനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാഷ്ടീയത്തിലെയും സാമൂഹ്യ ജീവിതത്തിലെയും ആശ്വാസമല്ലാത്ത പ്രവര്‍ണതകള്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായെന്നും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്ന് അവസാന നിമിഷംവരെ ധീരമായ പോരാട്ടങ്ങള്‍ നടത്തിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു കെ ഇ മാമ്മനെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരക്ഷേമത്തിനും നന്മയ്ക്കും വേണ്ടി ഒരു ജീവിതകാലമാകെ സമര്‍പ്പിത സേവനം നിര്‍വഹിച്ച അസാധാരണ ത്യാഗീവര്യനായിരുന്നു കെ ഇ മാമ്മനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അവസാനത്തെ സ്വാതന്ത്ര്യസമര പോരാളിയെയാണ് മാമ്മന്റെ വേര്‍പാടോടെ കേരളീയ സമൂഹത്തിന് നഷ്ടമായതെന്ന് എം എം ഹസനും കെ.ഇ മാമ്മന്റെ നിര്യാണ വാര്‍ത്ത അറിഞ്ഞ് അനുസ്മരിച്ചത്.
ജനകീയ സമിതിയുടെ പ്രസിഡന്റ് എന്ന നിലയിലും സമൂഹത്തില്‍ വിവിധ ഇടപെടലുകള്‍ നടത്തി ഭരണ കൂട അഴിമതികള്‍ക്കും നീതി നിഷേധങ്ങള്‍ക്കും എതിരെയുള്ള പോരാളിയായിരുന്നു മാമ്മന്‍ സാര്‍ എന്ന് ഒന്നാം ചരമ വാര്‍ഷികത്തില്‍ ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അനി വര്‍ഗ്ഗീസ് അനുസ്മരിച്ചു.
സ്വാതന്ത്ര്യ സമര സേനാനി കെ.ഇ മാമ്മന്‍ സാറിന്റെ മരിക്കാത്ത സ്മരണകള്‍ക്കു മുമ്പില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മാവേലിക്കര ഗുരു നിത്യ ചൈതന്യയതി റഫറന്‍സ് ലൈബ്രറി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ജോര്‍ജ് തഴക്കര അദ്ധ്യക്ഷത വഹിക്കുമെന്ന് ജനകീയ സമിതി കോര്‍ഡിനേറ്റര്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള അറിയിച്ചു.
കൂലിപ്പണിക്കാരന്റെ ഭാര്യ എന്ന് സ്വയം പരിചയപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. പണക്കാരന്റെയും സര്‍ക്കാര്‍ ജോലിയുള്ളവന്റെയും കൂടെ മാത്രമേ സന്തോഷമായിരിക്കാന്‍ കഴിയൂ എന്ന പൊതു ധാരണ പൊളിച്ചെഴുതുകയാണ് ഈ പെണ്‍കുട്ടി. കൂലിപ്പണിക്കാരന്റെ ഭാര്യ ആകുന്നത് വലിയൊരു കുറവാണ് എന്നു കരുതുന്നവരുടെ മുഖത്തടിയ്ക്കുന്നതാണ് ഈ പോസ്റ്റ്.
ഫീലിംഗ് കൂലിപ്പണിക്കാരന്റെ കെട്യോള് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
നിനക്ക് വല്ല സര്‍ക്കാര്‍ ജോലിക്കാരനെ വല്ലോം കെട്ടിക്കുടയിരുന്നോ പെണ്ണെ…… ?എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കള്‍ ആണ് ഈ പോസ്റ്റ് ഇടാന്‍ എന്നെ പ്രകോപിച്ചതു……
സര്‍ക്കാര്‍ ജോലിക്കാര്‍ തന്നെ വേണമെന്ന് പറഞ്ഞു കാത്തു നില്‍ക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലി പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്ക് വയ്ക്കട്ടെ…അതിനു മുന്നേ എങ്ങനെ ഇത്തരം ജീവിതത്തോട് ഞാന്‍ പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ ടിപ്‌സ് പറഞ്ഞു തരാം.
ടിപ്‌സ് no:1 എന്റെ അച്ഛന്‍ ഒരു സാധാരണക്കാരനായ പാവം ചുമട്ടു തൊഴിലാളി ആണ്
ടിപ്‌സ് no:2 സാധരണ കുടുംബത്തില്‍ ജനിച്ചത് കൊണ്ടായിരിക്കാം അച്ഛന്‍ വാങ്ങി തരുന്ന എന്തിലും തൃപ്തി ആയിരുന്നു.
ടിപ്‌സ് 3 ജീവിതത്തില്‍ സ്‌നേഹത്തിനായിരുന്നു ഞാന്‍ ഏറ്റവും വില കല്പിച്ചിരുന്നത്. (അമിതമായി ഉള്ള ആന്മാര്‍തഥ കൊണ്ട് ഒരുപാട് പണി വാങ്ങിയിട്ടും ഉള്ള ആളാണുട്ടോ )
ടിപ്‌സ് no 4 എന്നും എപ്പോളും ഞാന്‍ ആരെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല (ഉള്ളത് കൊണ്ട് ഫ്രീക് ആക്കി അങ്ങ് നടക്കും )ഇനി കാര്യത്തിലേക്കു കടക്കാം സുഹൃത്തുക്കള്‍ കളിയാക്കും പോലെ വളരെ ചെറിയ പ്രായത്തില്‍ വിവാഹിതരായവര്‍ ആണ് ഞാനും എന്റെ കെട്ടിയോനും…പക്ഷെ ഇന്ന് വരെ ഒന്നിന്റെയും വിഷമം ഞാന്‍ അറിഞ്ഞിട്ടില്ല….
കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോളാ അറിയുന്നേ ഞാന്‍ ഒരു ഭാര്യ മാത്രമല്ല ഒരു അമ്മയും ആവാന്‍ പോവുക ആണെന്ന്…സന്തോഷത്തിനേക്കാള്‍ ഏറെ ടെന്‍ഷനും ഉണ്ടായിരുന്നു…… മുമ്പിലേക്ക് ഉള്ള ചിലവിന്റെ കാര്യം ഓര്‍ത്തു… അന്ന് രാഹുല്‍ ഏട്ടന്‍ എന്നെ കെട്ടിപിടിച്ചു പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു നീ എന്തിനാ മീനു ടെന്‍ഷന്‍ അടിക്കുന്നെ നിന്റെ രാഹുല്‍ ഏട്ടന്‍ ഇല്ലെന്ന്…..
പിന്നീട് അങ്ങോട്ട് പുതിയ ജീവിതത്തിലേക്കും പുതിയ പുതിയ അനുഭവങ്ങളേകും ഉള്ള നെട്ടോട്ടമായിരുന്നു….. എനിക്ക് നാലാം മാസം ഉള്ളപ്പോള്‍ എങ്ങാനുമാണ് രാഹുല്‍ ഏട്ടന്റെ സുഹൃത്തു മുഗേന ഇപ്പൊ ഉള്ള പണി ടീമിലേക്കു ഉള്ള ആഗമനം.
(തേപ്പിന്റെ പണി) രാവിലെ ഏഴ് മണി തൊട്ടു ഉച്ചയ്ക്ക് 2മണിവരെ. നല്ല രസമാ ശെരിക്കും 11മണിന്റെ ചായ കുടിക്കുമ്പോ എന്നെ ഫോണില്‍ വിളിച്ചു ചോദിക്കും ബെര്‍തെ ഓരോ വിഷേശങ്ങള്‍ ആ ഫോണ്‍ കോള്‍ ശെരിക്കും ഒരു ആശ്വാസമാണ്. എല്ലാ ടെന്‍ഷനും ഇല്ലാതാകാന്‍ ഒരു ഒറ്റമൂലി….
ഏകദേശം 1മണി ആവുമ്പോളേക്കും ഞാനും അമ്മയും ചോറും കറിയും ഒക്കെ ഉണ്ടാക്കി വയ്കും ഞാന്‍ മാത്രം കഴിക്കൂല എന്റെ ഭക്ഷണ സമയം 2 15 ആണ്… ആ സമയ രാഹുല്‍ ഏട്ടന്‍ വരിക. ഗര്‍ഭിണികളായ കുട്ടികള്‍ നേരത്തെ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു ഒരു വിധം അറിയുന്നവര്‍ ഒക്കെ എന്നെ വഴക്ക് പറഞ്ഞ കാലം.
സമയം ആയി കഴിഞ്ഞാല്‍ ആളുണ്ടാകും ഞങ്ങളുടെ പണ്ടത്തെ വണ്ടി പാഷന്‍ പ്ലസിന്റെ മുകളില്‍ അങ്ങനെ വരുന്നു ആ വണ്ടി ഏകദേശം 100മീറ്റര്‍ അകലെന്ന് വരുമ്പോള്‍ തന്നെ നമുക്ക് മനസിലാകും ആള് വരുന്നുണ്ടെന്നു അങ്ങനത്തെ ഒരു പ്രത്യേക സൗണ്ട് ആയിരുന്നു….
ആ ഒച്ച കേള്‍ക്കുമ്പോള്‍ ഞാന്‍ പുറത്തിറങ്ങി നിന്നിട്ടുണ്ടാകും… വരുമ്പോള്‍ കയ്യിലേക്കാ നോക്ക കൊറേ ഐറ്റംസ് ഉണ്ടാകും അതില്‍. അത് മൊത്തം തിന്നാലും വിശപ്പ് മാറില്ലായിരുന്നു പാറു ഉള്ളിന്ന് എല്ലാം അടിച്ചു മാറ്റുന്നുണ്ടാകും ചിലപ്പോ എന്ന് പറഞ്ഞു ഞങ്ങള്‍ ചിരിക്കും.
വന്നപാട് ബാക്കി പൈസ എന്റെ കയ്യില്‍ തരും ആ പൈസയ്ക് രാഹുല്‍ ഏട്ടന്റെ വിയര്‍പ്പിന്റെ മണം ആയിരുന്നു….. കയ്യിലും കാലിലുമൊക്കെ നിറയെ സിമെന്റ് പറ്റി നല്ല ചേലുള്ള കോലത്തില്‍ നല്ല സ്‌നേഹ പ്രകടനം കുറച്ച് നേരത്തേക്ക്….
വീട്ടില്‍ ഒച്ചയും അനക്കവും വരിക അപ്പോള….പ്രസവം അടുക്കാറായപ്പോള്‍ ആദ്യത്തെ ഉഷാറൊന്നും ഇല്ലാതായി കയ്യും കാലുമൊക്കെ നല്ല വേദന നില്‍ക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ…പക്ഷെ അപ്പോളൊക്കെ രാഹുല്‍ ഏട്ടന്റെ സാനിധ്യം എനിക്ക് നല്ല ആന്മ വിശ്വാസം തന്നിരുന്നു…
ദിവസങ്ങള്‍ കഴിഞ്ഞു നാളെ ആണ് ആ ദിവസം പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ പറഞ്ഞ ദിവസം. എന്നെക്കാള്‍ ടെന്‍ഷന്‍ മൂപ്പര്‍ക്ക് ആയിരുന്നു പൈസയുടെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ഓരോ രണ്ടാഴ്ച കഴിഞ്ഞു ഡോക്ടര്‍ നെ കാണുന്ന പൈസയും മരുന്നിന്റെ പൈസയും… പിന്നെ അല്ലറ ചില്ലറ ചിലവും കഴിച്ചാല്‍ ബാക്കി ഒക്കെ ഞങ്ങള്‍ സ്വരുക്കൂട്ടി വച്ചിരുന്നു..
ആശുപത്രിയില്‍ എത്തി പിറ്റേന്ന് പുലര്‍ച്ചെ ചെറുതായി എന്തൊക്കയോ അസ്വസ്ഥത വന്നു തുടങ്ങി. വിവരം വാര്‍ഡ് സൂപ്രഡിനെ അറിയിച്ചപ്പോള്‍ dr വന്നു നോക്കി ഉടനെ തന്നെ ലേബര്‍ റൂമിലേക്ക് പോകാന്‍ പറഞ്ഞു.
അങ്ങോട്ട് പോവാന്‍ ഉള്ള തിരക്കില്‍ വെള്ള ഉടുപ്പും മുണ്ടും മാറ്റുന്ന സമയം എന്റെ അമ്മേന്റെ വക ഒരു ആക്കി പറയലും ’18)o വയസ്സില്‍ ലേബര്‍ റൂമിലെന്ന്’ എനിക്ക് പ്രത്യേകിച്ച് ചിരി ഒന്നും വന്നില്ല അതിന്റെ ഉള്ളില്‍ കയറിപ്പോ ശെരിക്കും പേടിച്ചു ഞാന്‍ എങ്ങനെ എങ്കിലും അതിന്റെ പുറത്ത് കടന്നാല്‍ മതിയെന്നായി ചെറിയ വേദന വന്നപ്പോള്‍ തന്നെ ഞാന്‍ ഞാന്‍ dr ന്റെ അടുത്ത് പോയി ചോദിച്ചേ എനിക്ക് അവസാനമായി എന്റെ ഹസ്ബന്റിനെ ഒന്ന് കാണിച്ചു തരുമോ എന്ന…..
പക്ഷെ എന്റെ പ്രായത്തിനോടുള്ള വാത്സല്യം എല്ലാവരും എന്നോട് കാണിച്ചിരുന്നു… പ്രസവം സുഖമായി നടന്നു ആഗ്രഹിച്ച പോലെ പെണ്‍ കുഞ്ഞു 3.500 wait.ഒന്നിനും ഒരു കുറവുമില്ല…..ഇപ്പോളും അങ്ങനെ തന്നെ മോള്‍ക്കോ എനിക്കോ ഒന്നിന്റെയും കുറവില്ല.
ഗുണപാഠം 1 കൂലി പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാന്‍ ഗര്‍ഭിണി ആവണ്ടിരുന്നിട്ടില്ല
2 സുഖ പ്രസവം ആവണ്ടിരുന്നിട്ടില്ല
3 കുഞ്ഞിന് തൂക്ക കുറവില്ല
4 പട്ടിണി കിടന്നിട്ടില്ല
5 സ്‌നേഹവും സമാധാനവും ഉണ്ട്….
6 ഞാന്‍ പഴയതിനേക്കാള്‍ നന്നാവുക അല്ലാതെ മോശമായിട്ടില്ല. ജോലി കൂലി ആണെങ്കിലും സര്‍ക്കാര്‍ ജോലി ആണെങ്കിലും സംഭവിക്കാന്‍ ഉള്ളത് സംഭവിക്കും (നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും ) ജോലി നോക്കിയല്ല പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത് നമ്മുടെ ഇല്ലായിമയെ പോലും പ്രണയിക്കാനും സഹിക്കാനും ഉള്ള കഴിവുള്ള ആളിനെ ആണ്….. സുഖങ്ങള്‍ തേടി മാത്രം പോവുന്നത് കൊണ്ടാണ് ഈ കാലത്തു വിവാഹമോചനങ്ങള്‍ കൂടുന്നത്…..
എല്ലാ സൗഭാഗ്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും പങ്കാളി ഒരു പെണ്ണ് പിടിയാനോ മദ്യപാനിയോ ആണെങ്കില്‍ തീര്‍ന്നില്ലേ കാര്യം, എന്തും പരസ്പരം സഹിക്കാനും വിട്ടുകൊടുക്കാനും പങ്കിടാനും കഴിവുള്ള ഇണയെ തിരഞ്ഞെടുക്കു…
അവിടെ ആണ് കാര്യം അല്ലാണ്ട് ജോലിയിലോ സമ്പത്തിലോ അല്ല…. പണവും പദവിയും നോക്കി സ്‌നേഹിക്കുവന്റെ കരണം നോക്കി അടിക്കാന്‍ കെല്പുണ്ടാവണം നമുക്ക്. നഗ്‌നനായി വന്ന നമ്മള്‍ തിരിച്ചു പോകുമ്പോള്‍ കൂടെ കൂട്ടുന്നത് ഒരു തുണ്ട് വെള്ള തുണി മാത്രം പിന്നെ എന്തിനീ സര്‍ക്കാര്‍ ജോലി? ഉള്ള ജീവിതം കൂലി പണിക്കാരന്റെ കൂടെ ആണെങ്കിലും ഹാപ്പി.
[ot-video][/ot-video]
കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കൊളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ ഓട്ടപാച്ചിലുകൾക്കിടയിലും ശ്രദ്ധിക്കാതിരിക്കാനാവില്ല. നിറഞ്ഞ പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ആ ജീവിതത്തിന് പിന്നിൽ അനുഭവത്തിന്‍റെ ഒരു വലിയ കടലുണ്ട്. ജീവിതത്തിന്‍റെ നീർചുഴി കടന്നാണ് ഹനാൻ എന്ന ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ മീൻമാർക്കറ്റിലേക്ക് എത്തുന്നത്.
മാടവനയിലെ ഒരു ചെറിയ വീടകവീട്ടിൽ അവൾ അധ്വാനിച്ച് കിട്ടുന്നതുകൊണ്ട് പുലരുന്ന ഒരു കുടുംബമുണ്ട്. കോളജിൽ പഠിക്കുന്ന ഈ പെൺകുട്ടിയുടെ ചുമലിലാണ് ആ രണ്ടു വിശക്കുന്ന വയറുകളുടെ അത്താണി. തൃശൂർ സ്വദേശിയാണ് ഹനാൻ. അച്ഛനും അമ്മയും പണ്ടേ വേർപിരിഞ്ഞ അനേകായിരം കുട്ടികളിൽ ഒരാൾ. അതോടെ അമ്മ മാനസികമായി തളർന്നു. പ്ലസ്ടുവിന് അനിയനെ വളർത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാൻ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. അങ്ങനെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തുടർപഠനത്തിനും മറ്റുമായി കുടുംബം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ.
ഹനാന്‍റെ ഒരു ദിനം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ചവിട്ടി നേരെ ചമ്പക്കര മീന്‍മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവൾ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളിൽ നേരെ ചമ്പക്കര മാർക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീൻവിൽക്കുന്ന ഇടത്തേയ്ക്കും സൈക്കിളിൽ തന്നെ ഹനാൻ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തും.
ഇതിന്‍റെ ഇടയ്ക്ക് എറണാകുളത്ത് കോള്‍സെന്‍ററിൽ ഒരു വര്‍ഷത്തോളം ജോലിചെയ്തു. ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. മീൻ വിൽപനയുടെ ഇടയ്ക്ക് കലാപരമായ വാസനയും ഹനാനുണ്ട്. നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയും കൂടിയാണ്. കലാഭവന്‍ നടത്തിയ പല പരിപാടികളിലും ഹനാൻ പങ്കെടുത്തിട്ടുണ്ട്.
ഇനി ആ സൗഭാഗ്യം വന്ന കഥയിലേക്ക്…..
ആ പെണ്‍കുട്ടിയുടെ കരളുറപ്പിനും നിശ്ചയദാര്‍ഢ്യത്തിനും ഒടുവില്‍ അര്‍ഹിക്കുന്ന അംഗീകാരം. കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനിൽ വൈകുന്നേരങ്ങളിൽ കോളജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാൻ എന്ന പെൺകുട്ടിയുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ അരുൺഗോപി അറിയുന്നത്. ജീവിതത്തിലെ വെല്ലുവിളികളോട് പടപൊരുതി ജീവിക്കുന്ന ഹനയ്ക്ക് പ്രണവ് മോഹൻലാൽ നായകനാകുന്ന അരുണിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് അരുൺഗോപി. മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിർമാണം.
“ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെൺകുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകൾക്ക് ആശ്വാസമേകാൻ ഉതകുന്ന വേതനവും ഉറപ്പുവരുത്തും.”- അരുൺ പറയുന്നു.
കോട്ടയം പാമ്പാടിയില്‍ ബസപകടം നടന്നു യാത്രക്കാർ ചോര വാർന്ന് കിടക്കുമ്പോൾ കണ്ണിൽ ചോരയില്ലാത്തവരായി മോട്ടോർ വാഹന വകുപ്പ് അധികൃതർ. നെടുംകുഴി ജംക്ഷനിൽ ബസപടകം നടക്കുമ്പോൾ ഇതു വഴിയെത്തിയ മോട്ടോർ വാഹന വകുപ്പിന്‍റെ ഉദ്യോഗസ്ഥര്‍ വാഹനം നിർത്താതെ കടന്നു കളഞ്ഞു. നാട്ടുകാർ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോട്ടോർവാഹന വകുപ്പിന്‍റെ രക്ഷപ്പെടല്‍ കാഴ്ച കണ്ടത്.
പാമ്പാടി നെടുംകുഴി ജംക്ഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് മറിഞ്ഞത്. സമീപത്തെ ഹോട്ടലിന്‍റെ പാർക്കിങ് ഏരിയായിൽ നിന്നു അശ്രദ്ധയോടെ ഓട്ടോറിക്ഷ വട്ടം ചുറ്റിച്ചു റോഡിലേക്കു കയറ്റിയതാണ് അപകടകാരണമായത്. ഓട്ടോയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് റോഡിന്റെ തിട്ടയിൽ നിന്നു കുഴിയിലേക്കു മറിഞ്ഞു. കുമളിയില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം കണ്ട് നാട്ടുകാരും അതുവഴി വന്ന മറ്റു വാഹനങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതേ സമയം എതിർദിശയിൽ നിന്നും മോട്ടോർ വാഹനവകുപ്പിന്‍റെ വാഹനം വരുന്നത് സിസിടിവിയിലുണ്ട്.
രക്ഷാപ്രവര്‍ത്തിന് ഓടിയെത്തുന്ന ആളുകളിൽ ഇടിക്കാതിരിക്കാൻ നോക്കിയ വാഹനം അപകടം കണ്ടിട്ടും നിര്‍ത്താതെ മുന്നോട്ട് കുതിച്ചു പോയി. ഈ വാഹനത്തിന്‍റെ മുമ്പിലുണ്ടായിരുന്നവർ വരെ വാഹനം നിർത്തി പരുക്കേറ്റവരെ രക്ഷിക്കാൻ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. 24 പേരാണ് ബസിലുണ്ടായിരുന്നത്. നിസാര പരുക്കുകളോടെ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ നിര്‍ത്താതെ പോയ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മഴതോരാന്‍ കാത്തു നിന്നവരും മഴയെ പ്രണയിച്ചവരും ഇനിയും വീടിന്റെ ഉമ്മറപ്പടി വിട്ട് പുറത്തേക്ക് വന്നിട്ടില്ല. റോഡിനെ തോടാക്കി, വീടിനെ കുളമാക്കി മഴയങ്ങനെ ഇടിച്ചുകുത്തി പെയ്യുകയാണ്. പക്ഷേ ഏത് വലിയ പേമാരി വന്നാലും കുലുങ്ങില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വികാരിയച്ഛന്‍. മഴയാണെന്നു കരുതി കുര്‍ബാന മുടക്കാനൊന്നും നമ്മുടെ വികാരിയച്ഛനെ കിട്ടില്ല. മഴമൂലം പള്ളിയില്‍ വെള്ളം കെട്ടിനിറഞ്ഞുവെന്നത് ശരി തന്നെ.
പക്ഷേ അതിനെ മറികടക്കാന്‍ നല്ല ഉഗ്രനൊരു ഐഡിയ കണ്ടുപിടിച്ചു നമ്മുടെ ‘കഥാനായകന്‍.’ കുര്‍ബ്ബാന ചൊല്ലുന്നതിനായി വള്ളത്തില്‍ പള്ളിക്കകത്തുകൂടെ അള്‍ത്താരയില്‍ വന്നിറങ്ങി. ആലപ്പുഴ നെടുമുടിയിലാണ് സംഭവം. വിജയപുരം രൂപതയില്‍പെട്ട നെടുമുടിയിലെ മേരി ക്യൂന്‍സ് പള്ളിയിലാണ് സംഭവം. പള്ളി വികാരി ഫാ. ഡൊമിനിക് സാവിയോയാണ് വള്ളത്തില്‍ വന്നിറങ്ങിയത്. എന്തായാലും മഴയെ തോല്‍പ്പിച്ച വികാരിയും വികാരിയുടെ അഡാര്‍ ബുദ്ധിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
[ot-video][/ot-video]
കെവിൻ കേസിനു സമാനമായ മറ്റൊരു പ്രണയ കഥകൂടി ഗാന്ധിനഗറിൽ നിന്ന്. ഇക്കുറി പോലീസ് വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. അതുകൊണ്ട് പോലീസിന് ഒരു പഴിയും കേൾക്കേണ്ടി വന്നില്ലെന്നു മാത്രമല്ല പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ കോടതി അനുവദിക്കുകയും ചെയ്തു.
കോട്ടയം മെഡിക്കൽ കോളജ് ബയോ കെമിസ്റ്റ് വിദ്യാർഥിനിയെ കാണാനില്ല എന്നായിരുന്നു ആദ്യ പരാതി. പെണ്‍കുട്ടിയുടെ വീട്ടുകാർ സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്തു. നിയമാനുസൃതം അറിയിക്കേണ്ട സ്ഥലത്തെല്ലാം അറിയിച്ചു. പെണ്‍കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു.
അന്വേഷണത്തിൽ വ്യക്തമായത് വിദ്യാർഥിനി കുമാരനല്ലൂർ സ്വദേശിയായ ടാക്സി ഡ്രൈവർക്കൊപ്പം പോയി എന്നായിരുന്നു. പോലീസ് അവരുടെ ഒളിത്താവളം കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു. ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കോടതി ടാക്സി ഡ്രൈവർക്കൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു.
ഇതിന്‍റെ പേരിൽ ആരുടെയും ശിപാർശ കേൾക്കാനോ നിയമാനുസൃതമല്ലാത്ത ഒരു കാര്യത്തിൽ ഇടപെടാനോ പോലീസ് തയാറായില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്. അതേ സമയം കെവിൻ കേസിൽ പോലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ സഹായിക്കാനായി കെവിനെ വിട്ടുകൊടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
എസ്ഐയും ഏതാനും പോലീസുകാരും വഴി വിട്ട പ്രവർത്തി നടത്തിയതിന്റെ ഫലമാണ് കെവിൻ എന്ന യുവാവിനെ പിടിച്ചുകൊണ്ടുപോയി കൊല്ലാനിടയാക്കിയത്. പോലീസ് അന്ന് നിയമാനുസൃതം കേസ് കൈകാര്യം ചെയ്തിരുന്നുവെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
കോട്ടയത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ച വള്ളം കരിയാറിൽ മുങ്ങി കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെടുത്തു. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനും ആപ്പാൻചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ മാന്നാർ പട്ടശേരിയിൽ സജി മെഗാസ് (46), ഡ്രൈവർ തിരുവല്ല ഇരവിപേരൂർ ഓതറ കൊച്ച് റാം മുറിയിൽ ബിബിൻ (27)എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സജിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. ഉച്ചയോടെ ബിബിന്റെ മൃതദേഹവും കണ്ടെത്തി. ഫയർഫോഴ്സും കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും എത്തിയ സ്കൂബാ ഡൈവ് യൂണിറ്റുകളും അഗ്നിശമന സേനയും ചേർന്നാണ് തിരച്ചിൽ നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കരിയാർ എഴുമാംകായലുമായി ചേരുന്ന അറുപതിൽ ഭാഗത്താണ് സംഭവം. ചാനലിന്റെ ക്യാമറാമാൻ കോട്ടയം ചിറക്കടവ് അടിച്ചുമാക്കൽ അഭിലാഷ് എസ്. നായർ (29), റിപ്പോർട്ടർ ചാലക്കുടി കുടപ്പുഴമന കെ.ബി. ശ്രീധരൻ (28), വള്ളം തുഴഞ്ഞിരുന്ന മുണ്ടാർപാറേൽ കോളനിയിൽ കരിയത്തറ അഭിലാഷ് (38) എന്നിവരെ ഇന്നലെത്തന്നെ നാട്ടുകാർ രക്ഷിച്ച് മുട്ടുചിറ എച്ച്. ജി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറയിൽ ഭാഗത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയതാണിവർ. ദൃശ്യങ്ങൾ പകർത്തിയ ശേഷം വള്ളത്തിൽ മടങ്ങുമ്പോൾ ആറിന്റെ മദ്ധ്യഭാഗത്തുവച്ച് കാറ്റിൽ ഉലഞ്ഞ് വള്ളം തലകീഴായി മറിയുകയായിരുന്നു. ഉടൻ വള്ളം ഊന്നിയിരുന്ന അഭിലാഷ്, മറ്റു നാല് പേരേയും മറിഞ്ഞ വള്ളത്തിൽ പിടിപ്പിച്ചു നിറുത്തി. ബഹളം കേട്ട് സമീപത്ത് പുല്ല് ചെത്തിയിരുന്നവർ വള്ളത്തിൽ അപകടം നടന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. രണ്ട് പേരെ ഈ വള്ളത്തിലേക്ക് കയറ്റിയെങ്കിലും മറ്റ് രണ്ട് പേർ കൈവിട്ട് വെള്ളത്തിലേക്ക് മുങ്ങിതാണു പോയി. സജിയെ അഭിലാഷ് ഒരു വട്ടം കൂടി ഉയർത്തിക്കൊണ്ട് വന്നെങ്കിലും വീണ്ടും വഴുതി വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.