കോഴിക്കോട്: ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ട കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ ശക്തമായ സമരവുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. 7500 രൂപ മാത്രം ശമ്പളം നല്‍കി ജോലിക്കെടുത്ത ജൂനിയര്‍ നഴ്‌സുമാരെ യാതൊരു കാരണവും ബോധിപ്പിക്കാതെ മാനേജ്‌മെന്റ് പിരിച്ചുവിടുകയായിരുന്നു. ഏഴ് പേരെയാണ് പിരിച്ചുവിട്ടത്. ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച 40 നഴ്സുമാരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുറഞ്ഞ വേതനം നല്‍കി ബേബി മോമ്മോറിയല്‍ ആശുപത്രി നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതായി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഉറപ്പു നല്‍കിയ മിനിമം വേതനം നല്‍കാന്‍ തയ്യാറാകാത്ത ആശുപത്രി മാനേജ്‌മെന്റുകളില്‍ ഒന്നാണ് ബേബി. ജൂനിയര്‍ നഴ്‌സുമാരായി നിയമിതരായ 7 പേരെ ആശുപത്രി നേരത്തെ പിരിച്ചുവിട്ടിരുന്നു. നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാതോടെ 5 പേരെ തിരിച്ചെടുക്കുകയും രണ്ട് പേരെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരെ പിന്നീട് വീണ്ടും പിരിച്ചുവിടുകയായിരുന്നു.
അതേസമയം ഒഴിവാക്കിയ നഴ്‌സുമാരെ ട്രെയിനിംഗ് അടിസ്ഥാനത്തിലാണ് ജോലിയിലെടുത്തതെന്നും ഇത്തരം പിരിച്ചുവിടല്‍ സ്വഭാവിക നടപടി മാത്രമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. പിരിച്ചുവിട്ട ഏഴ് പേരെയും തിരിച്ചെടുത്തില്ലെങ്കില്‍ ആശുപത്രി സംതഭിപ്പിക്കുമെന്ന് യു.എന്‍.എ അറിയിച്ചിട്ടുണ്ട്. പ്രതിഷേധ നടപടികള്‍ ശക്തമാക്കും. നിലവില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നതിനായി പ്രതിഷേധകരെ മാനേജ്‌മെന്റ് ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ച നടക്കുന്ന സമയത്ത് പ്രത്യക്ഷ സമരം ഒഴിവാക്കുമെന്നും എന്നാല്‍ നിസഹകരണ പരിപാടികള്‍ തുടരുമെന്നും യുഎന്‍എ നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 11 മണിക്ക് സമര പ്രവര്‍ത്തകരും മാനേജ്‌മെന്റ് ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. പിരിച്ചുിവിട്ടവരെ യാതൊരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന നിലപാടായിരിക്കും മാനേജ്‌മെന്റ് എടുക്കുക. അങ്ങനെയാകുമ്പോള്‍ സമരം കൂടുതല്‍ ശക്തമാകും. കോഴിക്കോട് ജില്ലയിലെ പ്രമുഖ ആശുപത്രികളിലൊന്നാണ് ബേബി മെമ്മോറിയല്‍. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടാല്‍ നൂറുകണക്കിന് രോഗികളെ ഇത് സാരമായി ബാധിക്കും.
ന്യൂസ് ഡെസ്ക്
രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം) ന് നല്കാൻ തീരുമാനമായി. ഡൽഹിയിൽ നടന്ന ചർച്ചയെത്തുടർന്നാണ് യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നതിനുള്ള തീരുമാനം നാളെ പ്രഖ്യാപിക്കും. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി, മുസ്ളിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ പി സിസി പ്രസിഡന്റ് എം.എം ഹസൻ എന്നിവർ പങ്കെടുത്തു.
യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിന് കേരളാ കോൺഗ്രസിന്റെ മടങ്ങി വരവ് ആവശ്യമാണെന്നും രാജ്യസഭാ സീറ്റിന് അവർക്ക് അവകാശമുണ്ടെന്നുമുള്ള മുസ്ളീം ലീഗിന്റെ നിലപാട് കേന്ദ്ര കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ സ്ഥാനമൊഴിയുന്നവരിൽ ഒരാൾ കോൺഗ്രസ് പ്രതിനിധിയും ഒരാൾ കേരളാ കോൺഗ്രസ് പ്രതിനിധിയുമാണ്. മൂന്നാമത്തെയാൾ എൽ ഡി എഫ് അംഗം ആണ്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടു വർഷത്തോളമായി യുഡിഎഫിൽ നിന്ന് അകന്നു നിൽക്കുന്ന കേരളാ കോൺഗ്രസിന്റെ തന്ത്രപരമായ രാഷ്ട്രീയ നിലപാടിന്റെയും നിലനില്പിന് പ്രാദേശിക പാർട്ടികളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് കോൺഗ്രസ് മനസിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നല്കാനുള്ള തീരുമാനം. രാജ്യസഭാ സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസ് നാളെ പ്രഖ്യാപിക്കും.
വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെയും പ്രതിശ്രുത വരനെയും ബന്ധുക്കളെയും യുവതിയുടെ കാമുകന്റെ നേതൃത്വത്തിലെത്തിയ സംഘം തല്ലി.സംഘർഷത്തിനൊടുവിൽ യുവതി കാമുകനൊപ്പമാണെന്നു പറഞ്ഞതോടെ നിശ്ചയിച്ച വിവാഹത്തിൽ നിന്നു പ്രതിശ്രുത വരനും ബന്ധുക്കളും പിൻമാറി.ഇന്നലെ ഉച്ചകഴിഞ്ഞു നഗരത്തിലെ വസ്ത്രവ്യാപാരശാലയിലാണു സംഭവം. കടയുടെ ഉള്ളിൽ നിന്നു സംഘർഷം റോഡിലേക്കു വ്യാപിച്ചതോടെ ജനക്കൂട്ടം കാഴ്ചക്കാരായി. പൊലീസെത്തി ആറുപേരെ പിടികൂടി കേസ് എടുത്തു. പ്രതിശ്രുതവരനും വധുവിന്റെ സഹോദരനും കടയിലെ ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കു മർദനമേറ്റു.
പൊലീസ്പ്രതിശ്രുത വരനെയും യുവതിയെയും കാമുകനെയും സ്റ്റേഷനിലെത്തിച്ചു. കാമുകനൊപ്പം പോകാനാണ് ഇഷ്ടമെന്നും മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറല്ലെന്നും യുവതി അറിയിച്ചതോടെ വിവാഹത്തിൽ നിന്നു പിന്മാറുന്നതായി വരന്റെ ബന്ധുക്കൾ അറിയിക്കുകയായിരുന്നു. ബംഗളൂരുവിൽ ഐടി കമ്പനി ജീവനക്കാരായ യുവാവും യുവതിയും നാട്ടിൽ ഒരുമിച്ചു പഠിച്ചവരാണ്. പ്രണയത്തിലുമായിരുന്നു.ഇതിനിടെ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ചെയ്യുന്നതിനിടെ പരിചയപ്പെട്ട മറ്റൊരു യുവാവുമായും യുവതി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു. ഈ യുവാവാണ് ഇന്നലെ സംഘവുമായെത്തി സംഘർഷമുണ്ടാക്കിയത്.
ഇതിനിടെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായി യുവതിയുടെ വിവാഹം തീരുമാനിച്ചു.വിവാഹനിശ്ചയവും നടത്തി. തുടർന്നു വിവാഹവസ്ത്രം എടുക്കാനാണു യുവതിയും വരനും ബന്ധുക്കളും വസ്ത്രവിൽപന ശാലയിലെത്തിയത്. ഈ സമയം കടയിലെത്തിയ കാമുകൻ കൂടെ ഇറങ്ങിവരാൻ യുവതിയോട്ആവശ്യപ്പെടുകയായിരുന്നു. വരന്റെയും യുവതിയുടെയും ബന്ധുക്കൾ ഇതിനെ ചോദ്യംചെയ്തതോടെയാണു സംഘർഷമായത്.മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറല്ലെന്നു യുവതി പറഞ്ഞതോടെ വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ, യുവതിയെ തൊടുപുഴയിലെ ഷെൽറ്റർ ഹോമിലാക്കി.
തിരുവനന്തപുരം: ആലുവ, എടത്തലയില്‍ നടന്ന പോലീസ് മര്‍ദ്ദനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. മര്‍ദ്ദനമേറ്റ ഉസ്മാന്‍ പോലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പോലീസിനെതിരെ പ്രതിഷേധിക്കാനെത്തിയത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പോലീസിന്റെ നടപടി ശരിയായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉസ്മാനെതിരെ കേസെടുക്കുകയായിരുന്നു വേണ്ടത്. പോലീസ് സാധാരണക്കാരന്റെ നിലവാരത്തിലേക്ക് താഴാന്‍ പാടില്ലായിരുന്നു. കുറ്റക്കാരായ പോലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ഇവര്‍ക്കു നേരെ നടപടി സ്വീകരിച്ചതായും പിണറായി വിജയന്‍ വ്യക്തമാക്കി.
കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആലുവ സ്വകാര്യ റിപ്പബ്ലിക്കല്ലെന്നും തീവ്രവാദികളെ ആ നിലയ്ക്ക് കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ പ്രകോപിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ 12 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയുമായി നാടുവിട്ട യുവതി പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായതായി സംശയം. കഴിഞ്ഞദിവസമാണ് സ്വകാര്യ ധനകാര്യസ്ഥാപന ഉടമ സന്തോഷിന്റെ ഭാര്യ യോഗിത(34)യെ കാണാതായത്. യോഗിത കാമുകന്‍ ഇരുപത്തെട്ടുകാരനായ ജംഷീദിനൊപ്പമാണ് പോയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാള്‍ ട്രാന്‍സ്ജെന്‍ഡറാണ്. നഗരത്തിലെ തമ്ബുരാട്ടി ഫിനാന്‍സിന്റെ ഉടമ എന്‍.കെ. ക്വാട്ടേഴ്സിലെ സന്തോഷ് കുമാറിന്റെ ഭാര്യയാണ് യോഗിത. 34 കാരിയായ യോഗിത മംഗളൂരു -കങ്കനഡി സ്വദേശിയാണ്.
ജംഷീര്‍ ട്രാന്‍സ്‌ജെന്‍ഡറാണ്. യോഗിതയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. യോഗിതയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനുമായിരുന്നു ഇയാള്‍. ഇരുവരും ഗുജറാത്തിലേക്കാണ് പോയതെന്ന സംശയം പോലീസിനുണ്ടായിരുന്നു. ജംഷീര്‍ യോഗിതയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയശേഷം പണവുമായി രക്ഷപ്പെട്ടെന്ന നിഗമനത്തിലാണ് പോലീസ്. ആശുപത്രിയിലേയ്ക്കാണെന്ന് പറഞ്ഞായിരുന്നു യോഗിത വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഏറെ സമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയല്ല. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നാടുവിട്ട വിവരം തിരിച്ചറിഞ്ഞത് അതിനു ശേഷമായിരുന്നു അലമാരിയില്‍ ഇരുന്ന 12 പവന്‍ സ്വര്‍ണ്ണം നഷ്ട്ടപ്പെട്ട വിവരം ഭര്‍ത്താവ് അറിഞ്ഞത്. പത്തുവയസുള്ള മകളെ വീട്ടിലാക്കിയാണ് ഇവര്‍ പോയത്
തൃശൂര്‍ പെരുമ്പിലാവില്‍ അധ്യാപിക സചിത്ര പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജീര്‍ അറസ്റ്റില്‍. സജീറിന്റെ പരസ്ത്രീബന്ധം ചോദ്യംചെയ്തതിന്റെ പേരില്‍ സചിത്രയെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തൃശൂര്‍ അക്കിക്കാവ് സെന്റ് മേരീസ് കോളജിലെ അധ്യാപികയായ സചിത്ര പൊള്ളലേറ്റ് മരിച്ചത് രണ്ടു മാസം മുമ്പായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് സജീറിന് ബന്ധമുണ്ടെന്നായിരുന്നു സചിത്രയുടെ കുടുംബത്തിന്റെ ആരോപണം. പക്ഷേ, ആദ്യഘട്ടത്തില്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നില്ല. സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നതാണ് പൊള്ളലേല്‍ക്കാന്‍ കാരണമെന്ന് മജിസ്ട്രേറ്റിന് മുമ്പാകെ സചിത്ര മൊഴിനല്‍കിയിരുന്നു.
പൊള്ളലേറ്റ ശേഷവും നല്ല ഓര്‍മയുണ്ടായിരുന്നതിനാല്‍ ജീവതത്തിലേക്ക് മടങ്ങി വരുമെന്ന് സചിത്ര കണക്കുക്കൂട്ടി. സ്വയം ചെയ്തതാണെന്ന വിവരം അതുക്കൊണ്ടുതന്നെ മറച്ചുവച്ചതാകാം. എന്നാല്‍, സജീറിന്റെ പരസ്ത്രീ ബന്ധവും മാനസിക പീഢനവും സംബന്ധിച്ച് ഒട്ടേറെ മൊഴികള്‍ പൊലീസിന് ലഭിച്ചു. എം.എസ്.സി., ബി.എഡ് വിദ്യാഭ്യാസ യോഗ്യതയുള്ള സചിത്ര ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. സജീറാണെങ്കില്‍ പലപ്പോഴും ജോലിക്കു പോകാറില്ല. ഇതിനു പുറമെ പരസ്ത്രീ ബന്ധവും മദ്യപാനവും. ഇത്തരം കാര്യങ്ങള്‍ പൊലീസിന് മൊഴികളായി ലഭിച്ചു. പരസ്ത്രീ ബന്ധം തെളിയിക്കാന്‍ സജീറിന്റെ രണ്ടു രഹസ്യ ഫോണുകളും പൊലീസ് കണ്ടെടുത്തു. വിവാഹിതയായ സ്ത്രീയുമായി സജീര്‍ അടുപ്പത്തിലായിരുന്നു. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സ്ത്രീകളോട് ക്രൂരത കാട്ടല്‍, ആത്മഹത്യാ പ്രേരണ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത സജീറിനെ റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞതോടെ രക്ഷപ്പെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് പൊലീസിന്റെ നാടകീയമായ അറസ്റ്റ്. കുന്നംകുളം എ.സി.പി: വിശ്വംഭരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പോലീസിന്റെ രഹസ്യ നീക്കങ്ങൾ പ്രതിയെ കുടുക്കിയത് ഇങ്ങനെ….
2013 ഏപ്രില്‍ 15നായിരുന്നു സജീറും സചിത്രയും പ്രണയ വിവാഹം കഴിച്ചത് . പത്താം ക്ലാസ് പാസായ സജീര്‍ ഓട്ടോറിക്ഷ ഓടിക്കും, കൂലിപ്പണിക്കു പോകും. സചിത്രയാണെങ്കില്‍ എം.എസ്.സി. ബിരുദധാരി. ബി.എഡ് യോഗ്യതയും കയ്യിലുണ്ട്. അക്കിക്കാവ് സെന്റ് മേരീസ് കോളജില്‍ അധ്യാപികയായി ജോലി കിട്ടി. സചിത്രയുടെ വരുമാനമായിരുന്നു മുഖ്യആശ്രയം. ഇവര്‍ക്ക് രണ്ടു വയസുള്ള ഒരു മകളുമുണ്ട്. വിവാഹ ശേഷം സചിത്രയുടെ പേര് സചിത്ര സജ്ന എന്നാക്കി മാറ്റി. ഒരു കുഞ്ഞുണ്ടാകുന്നതു വരെ ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. പിന്നെ ഒരു ദിവസം സചിത്രയ്ക്കു ഗുരുതരമായി പൊള്ളലേറ്റു. മൂന്നാം ദിവസം മരിച്ചു.
സചിത്രയുടെ ശമ്പളതുക സജീര്‍ എടുത്തതിനെ ചൊല്ലി കലഹമുണ്ടായി. മാത്രവുമല്ല, ഒരു സ്ത്രീയുമായുള്ള സജീറിന്റെ അടുപ്പവും വാക്കേറ്റത്തിനു കാരണമായി. ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ നിലയില്‍ അയല്‍വാസികളും സജീറും കൂടി ആശുപത്രിയില്‍ എത്തിച്ചു. കുറച്ചു ദിവസം കൂടി സചിത്ര ജീവിച്ചു. പിന്നെ, മരണത്തിന് കീഴടങ്ങി. ഇതിനു മുമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ സചിത്ര മൊഴിനല്‍കി. സ്റ്റൗവില്‍ നിന്ന് അബദ്ധത്തില്‍ തീ പടര്‍ന്നതാണെന്നായിരുന്നു മജിസ്ട്രേറ്റിന് നല്‍കിയ മൊഴി. പക്ഷേ, സംഭവത്തിന് ദൃക്സാക്ഷിയായ അയല്‍വാസിയുടെ മൊഴി മറ്റൊരു തരത്തിലായിരുന്നു.
മാത്രവുമല്ല, സജീറിന്റെ പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും മൊഴിനല്‍കിയതും സജീറിനുതന്നെ എതിരായിരുന്നു. മദ്യപാനം , പരസ്ത്രീ ബന്ധം തുടങ്ങി മോശം സ്വഭാവങ്ങള്‍ വേറെ. ഇതു പൊലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മാത്രവുമല്ല, മൂന്നു ഫോണുകള്‍ സജീറിന്റേതായി പൊലീസ് കണ്ടെടുത്തു. ഇതില്‍ രണ്ടു ഫോണുകളിലേക്ക് ഇന്‍കമ്മിങ് കോളുകള്‍ മാത്രമാണ് വന്നിരുന്നത്. വിളിച്ചിരുന്ന സ്ത്രീയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പൊള്ളലേറ്റ സംഭവത്തിനു ശേഷം ഇന്‍കമ്മിങ് കോളുകളുടെ ഫോണ്‍ ഓഫായിരുന്നു.
സജീര്‍, സചിത്ര ദമ്പതികളുടെ ജീവിതത്തിന്റെ താളം നഷ്ടപ്പെട്ടു തുടങ്ങിയത് ഈയിടെയാണ്. സജീറിന്റെ പരസ്ത്രീ ബന്ധമായിരുന്നു കാരണം. ഇതേചൊല്ലി കലഹമുണ്ടായി. വിവാഹിതയായ സ്ത്രീയും സജീറും തമ്മിലുള്ള ബന്ധം കയ്യോടെ പിടിച്ചു. സ്ത്രീയുടെ ഭര്‍ത്താവും സജീറിനെ ഭീഷണിപ്പെടുത്തിയിരുന്നു. സചിത്രയും സ്ത്രീയോട് കയര്‍ത്തു സംസാരിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കു ശേഷം സജീറും സചിത്രയും മാനസികമായി അകന്നു. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോന്ന സചിത്രയ്ക്കു മടങ്ങിപോകാനും മടി. എല്ലാം സഹിച്ച് ഭര്‍തൃഗൃഹത്തില്‍ താമസിച്ചു. പ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ സജീറും സചിത്രയും മറ്റൊരു വീട്ടിലേയ്ക്കു താമസം മാറ്റി.
സംഭവം നടന്ന് സചിത്രയുടെ കുടുംബം പരാതി പറഞ്ഞിട്ടും പൊലീസ് സജീറിനെ അറസ്റ്റ് ചെയ്തില്ല. അന്വേഷണം അടങ്ങിയെന്നായിരുന്നു സജീര്‍ കണക്കുകൂട്ടിയത്. പക്ഷേ, അണിയറയില്‍ തെളിവുകള്‍ ഒന്നൊന്നായി പൊലീസ് സ്വരൂപിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ഭാര്യയ്ക്കു മാനസികപീഢനമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 498(എ) . സചിത്രയോട് സജീര്‍ ചെയ്തത് ക്രൂരതയാണ്. അതുകൊണ്ട് പൊലീസ് ഈ വകുപ്പ് ചുമത്തി. പിന്നെ, ഇന്ത്യന്‍ ശിക്ഷാ നിയമം 306 . ആത്മഹത്യാപ്രേരണ. ഈ രണ്ടു വകുപ്പുകള്‍ ചുമത്തില്‍ സജീറിനെ കുന്നംകുളം എ.സി.പി: വിശ്വംഭരന്‍ അറസ്റ്റ് ചെയ്തു. ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡിലാണ് സജീര്‍.
പോലീസുകാർ സഞ്ചരിച്ച കാറ് ബൈക്കിൽ ഇടിച്ചത് ചോദ്യംചെയ്ത യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. എടത്തല കുഞ്ചാട്ടുകരയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.. ഇന്നലെ കുഞ്ചാട്ടുകരയില്‍ നടന്ന സംഭവത്തില്‍ നോമ്പുതുറക്കാന്‍ പള്ളിയിലേക്ക് പോകുമ്പോള്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു വാഹനങ്ങള്‍ ഇടിച്ചത്. എടത്തല ഗവണ്‍മെന്റ് സ്‌കൂള്‍ഗേറ്റിന് മുന്നില്‍ വെച്ച് മഫ്ത്തിയില്‍ ആയിരുന്ന പോലീസുകാര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനം ഉസ്മാന്‍ ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
കാറില്‍ മഫ്തിയിൽ പോലീസുകാരാണെന്ന് മനസ്സിലാകാതിരുന്ന ഉസ്മാന്‍ ഇതിനെ ചോദ്യം ചെയ്യുകയും വാക്കുതര്‍ക്കം രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ ഗുരുതരമായി മര്‍ദ്ദിക്കുകയും കാറില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ഉസ്മാനെ പോലീസാണ് കൊണ്ടുപോയതെന്ന് മനസ്സിലാകാതിരുന്ന നാട്ടുകാര്‍ ഗുണ്ടകള്‍ കടത്തിക്കൊണ്ടു പോയതാണെന്ന് സംശയിച്ച് കൂട്ടം കൂടുകയും നൂറുകണക്കിന് ആള്‍ക്കാര്‍ എടത്തല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തുകയും ചെയ്തു. ഇതോടെയാണ് സംഭവം മനസ്സിലായത്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ എത്തി. ഉസ്മാനെ കാണണമെന്ന നാട്ടുകാരുടെ ആവശ്യം പോലീസ് അംഗീകരിച്ചില്ല.
തുടര്‍ന്ന് വന്നവര്‍ പ്രതിഷേധിക്കുകയും പോലീസുമായി വലിയ വാക്കുതര്‍ക്കം നടക്കുകയും ചെയ്തതോടെ പോലീസ് ഉസ്മാനെ മുകളിലത്തെ നിലയിലേക്ക് മാറ്റി. പിന്നീട് ഉസ്മാനെ ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച ശേഷം തിരിച്ചു കൊണ്ടുവരുമ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം പോലീസുമായി ഉന്തും തള്ളലായി മാറി. ഇതോടെ ഉസ്മാനെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കിടത്തുകയും പിന്നീട് എക്‌സ്‌റേ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഉസ്മാന്റെ ശരീരത്ത് അടിയേറ്റ പാടുണ്ടായിരുന്നു. ഒരു പോക്‌സോ കേസ് പ്രതിയെ പിടിക്കാനാണ് മഫ്ത്തിയില്‍ കുഞ്ചാട്ടുകരയിലേക്ക് പോയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുമായി വരുമ്പോള്‍ ബൈക്കില്‍ കാര്‍ മുട്ടിയതിന് ഉസ്മാന്‍ ബഹളം വെച്ചെന്നും പോലീസുകാര്‍ പറഞ്ഞു.
അതേസമയം സ്വകാര്യകാറില്‍ പോലീസുകാര്‍ കറങ്ങുകയായിരുന്നെന്നും യൂണിഫോമിലല്ലാതെ സഞ്ചരിച്ച ഇവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ബൈക്കില്‍ കാറിടിച്ചത് ഉസ്മാന്‍ ചോദ്യം ചെയ്തയുടന്‍ കാറില്‍ നിന്നും ഇറങ്ങി പോലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഉസ്മാനെ കാറില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിച്ച് പരാതിയുമായി നാട്ടുകാര്‍ എടത്തല പോലീസ് സ്‌റ്റേഷനിലെത്തി. അവിടെ വെച്ച് ഉസ്മാനെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും പ്രശ്‌നമെന്താണെന്ന് തിരക്കി. ഇതോടെ പോലീസുകാര്‍ നാട്ടുകാരോട് കയര്‍ത്തു. പ്രശ്‌നമെന്താണെന്ന് അറിയാനായി സ്‌റ്റേഷനിലേക്ക് വിളിച്ച ജനപ്രതിനിധികളെയും പോലീസ് അപമാനിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി നടന്നയാളാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ കൂടെ സുരക്ഷാ ചുമതലയുള്ളയാളായി നടന്നയാളാണ് അദ്ദേഹം. യുഡിഎഫ് ഭരണകാലത്തത്തെ പോലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയാണ് ഈ എഎസ്‌ഐ എന്നും കോടിയേരി ആരോപിച്ചു.
പോലീസിലെ രാഷ്ട്രീയവത്കരണം സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു കോടിയേരി. നിലവിലെ പോലീസ് അസോസിയഷനിലുള്ള ഒരു പോലീസുകാരന്റെ പേരിലും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ആരോപണ വിധേയരായിട്ടുള്ള ആരും തന്നെ ഇപ്പോഴത്തെ പോലീസ് അസോസിയേഷന്റെ ഭാഗമായില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ആരോപണ വിധേയരായവര്‍. അതുകൊണ്ടുതന്നെ ഇതിനകത്തെ കളി വ്യക്തമാണെന്നും കോടിയേരി വിശദീകരിച്ചു.
ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: പ്രകൃതിയുടെ ഭാവഗായകനായ പിതാവിന്റെ സന്ദേശം പ്രചരിപ്പിച്ച് മകന്‍ ‘മഴമിത്ര ‘ ത്തില്‍ വൃക്ഷതൈ നട്ടു. കുട്ടനാട് നേച്ചര്‍ സൊസെറ്റിയുടെ സ്ഥാപകരില്‍ ഒരാളായ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ പുതുക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന ഹരിത സംഗമത്തില്‍ ഏക മകന്‍ ഏബല്‍ വൃക്ഷതൈ നട്ടപ്പോള്‍ ഏവരുടെയും കാഴ്ച അല്പ സമയത്തേക്ക് മറച്ചെങ്കിലും അത് വലിയ സന്ദേശത്തിന് ഒരു പുതിയ തുടക്കമായി.
കേരളത്തിലാകമാനം ഉള്ള പരിസ്ഥിതി സംഘടനകളെ ഏകോപിപ്പിച്ച് ഗ്രീന്‍ കമ്മ്യൂണിറ്റി എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് കേരളത്തിലെ 44 നദികളുടെയും സംരക്ഷണത്തിന് ഹരിതസേന രൂപീകരിക്കുകയും മാതൃകാ പ്രകൃതിയിടം ഒരുക്കാന്‍ കേരളം മുഴുവന്‍ പ്രകൃതികൃഷി പ്രചാരകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആന്റപ്പന്‍ ഗ്രീന്‍ കമ്യൂണിറ്റിയുടെ സംസ്ഥാന കോര്‍ഡിനേറ്റും കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി കൂടി ആയിരുന്നു. മേധാ പട്കറുടെ പരിസ്ഥിതി പ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആന്റപ്പന്‍ എടത്വായിലും സമീപ പ്രദേശങ്ങളിലും വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ എടത്വാ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും 1000 വൃക്ഷ തൈകള്‍ കഴിഞ്ഞ വര്‍ഷം നടുകയും ചെയ്തു.
രാസകീടനാശിനികള്‍ക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്ന ആന്റപ്പന്‍ ഒരു പക്ഷി നിരീക്ഷകന്‍ കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാവനയായ പാണ്ടി കൊറ്റില്ല സംരക്ഷണ പദ്ധതി പുറംലോകത്തെ അറിയിക്കുന്നതിലും മുഖ്യ പങ്കു വഹിച്ചതും ആന്റണി ജോര്‍ജെന്ന ആന്റപ്പന്‍ ആണ്.
കാലടിയില്‍ നടന്ന ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുത്തതിന് ശേഷം പരിസ്ഥിതി ദിനാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ അപകടത്തില്‍ പെട്ട് 2013 ജൂണ്‍ 3ന് മരണമടഞ്ഞത്.
ആന്റപ്പന്റ സ്മരണ നിലനിര്‍ത്തുന്നതിന് ആരംഭിച്ച ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസുകള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും ഹരിതസേന പ്രചാരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ആന്റപ്പന്റ അമ്പിയായം മെമ്മോറിയല്‍ ‘എടത്വാ ജലോത്സവം’ ഇതിനോടകം ഏറെ ശ്രദ്ധ ആകര്‍ഷിച്ചു.
ആന്റപ്പന്‍ അമ്പിയായത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ‘മഴമിത്ര’ത്തില്‍ ചേര്‍ന്ന ഹരിതസംഗമത്തില്‍ കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു.
കുട്ടനാട് നേച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, കുട്ടനാട് നേച്ചര്‍ ഫോറം പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍, കുട്ടനാട് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വര്‍ഗ്ഗീസ്, പി.കെ ബാലകൃഷ്ണന്‍, ആന്റണി കണ്ണംകുളം, നിബിന്‍ കെ.തോമസ്, കുട്ടനാട് നേച്ചര്‍ ഫോറം സെക്രട്ടറി സജീവ് എന്‍.ജെ എന്നിവര്‍ പ്രസംഗിച്ചു.
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പരാതി പൂഴ്ത്തിയ എസ്.ഐ കെ.ജി ബേബിയെ അറസ്റ്റു ചെയ്തു. കേസില്‍ എസ്.ഐയ്‌ക്കെതിരെ നേരത്തെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. പരാതി അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നും അന്വേഷണ സംഘത്തില്‍ നിന്നും ഉണ്ടായിരുന്നില്ല. എസ്.ഐയുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് എസ്.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പീഡനത്തിന്റെ തെളിവ് കൈമാറിയ തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത പോലീസ് നടപടി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസെടുത്തിട്ടും എസ്.ഐയെ അറസ്റ്റു ചെയ്യാത്ത അന്വേഷണ സംഘം തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തത് ആഭ്യന്തര വകുപ്പിനു മേല്‍ വലിയ വിമര്‍ശനമാണ് വരുത്തിവച്ചത്.
ഏപ്രില്‍ 18നാണ് തീയേറ്ററില്‍ പീഡനം നടന്നത്. ഇത് സംബന്ധിച്ച് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ 26ന് ചങ്ങരംകുളം പോലീസിന് പരാതി നല്‍കി. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും നടപടി വന്നില്ല. ഇതോടെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ ശക്തമാകുകയും 17ാം ദിവസം പ്രതി മൊയ്തീന്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ അമ്മയേയും പിന്നീട് അറസ്റ്റു ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്.