പ്രളയശേഷത്തിന് പിന്നാലെ ആരോഗ്യകേരളത്തെ ആശങ്കപ്പെടുത്തി എലിപ്പനി പടരുന്നു. ആലപ്പുഴ ജില്ലയിൽ നാലു പേർക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, പുന്നപ്ര, കരുവാറ്റ, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മറ്റു നാലു പേർക്ക് എലിപ്പനിയെന്ന് സംശയം. പ്രളയജലമിറങ്ങിയ ഇടങ്ങളിലാണ് എലിപ്പനി പടരുന്നത്. വിവിധ ജില്ലകളിലായി ഇരുന്നൂറോളം പേർക്ക് എലിപ്പനി പകർന്നതായാണ് റിപ്പോർട്ട്. ജില്ലാ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സയ്ക്കെത്തുന്ന പനിബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധനയാണ്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്നുകളുടെ വിതരണം ഊര്‍ജിതമാക്കി.
സേലം: ബംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചിട്ടുണ്ട്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. 30 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരില്‍ ഏഴു പേര്‍ മലയാളികളാണ്. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.
ബംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന തിരുവല്ല ബസില്‍ ഇടിക്കുകയായിരുന്നു.
അപകടം നടന്ന വിവരമറിഞ്ഞയുടന്‍ സേലം ജില്ലാകലക്ടര്‍ രോഹിണി അടക്കമുള്ള അധികൃതര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരിച്ചവരില്‍ ആലപ്പുഴ എടത്വാ സ്വദേശി ജിം ജയിംസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മറ്റുള്ളവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാസര്‍കോട് ചിറ്റാരിക്കലില്‍ വെള്ളടുക്കത്ത് അമ്മയെയും കുഞ്ഞിനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയതായുള്ള പരാതിയില്‍ അപ്രതീക്ഷിത വഴിത്തിരിവ്. അമ്മയെയും കുഞ്ഞിനേയും കാമുകനൊപ്പം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം വീട്ടിലെത്തി ഇരുവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന രീതിയിലാണ് വാർത്തകൾ പറന്നത്. എന്നാൽ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വെളുത്ത മാരുതി കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതോടെയാണ് ഇത് നാടകമാണ് എന്ന സൂചനയിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.
ചിറ്റാരിക്കല്‍ വെള്ളടുക്കത്തെ ബൈക്ക് മെക്കാനിക്കായ മനുവിന്റെ ഭാര്യ നീനു (22) മൂന്നുവയസ്സുകാരനായ മകൻ എന്നിവരെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. തന്നെ ആക്രിക്കച്ചവടക്കാരായ ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി നീനു തന്നെയാണ് കരഞ്ഞു കൊണ്ട് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചത്. ആക്രിക്കച്ചവടക്കാരാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നീനു ഭർത്താവിനെ ഫോണിൽ വിളിച്ചെങ്കിലും കൂടുതല്‍ ചോദിക്കുന്നതിനു മുൻപ് തന്നെ ഫോണ്‍ കട്ട് ചെയ്തിരുന്നു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫിലായിരുന്നു. അതിനു മുൻപ് കഴുത്തിൽ മുറിവേല്‍പിച്ച് ചോര ഒലിപ്പിച്ച നിലയില്‍ നീനുവിന്റെ ഫോട്ടോ ഭര്‍ത്താവിന്റെ വാട്‌സ്‌ആപ്പിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഈ ഫോട്ടോ പരിശോധിച്ച പോലീസ് കഴുത്തിന് മുറിവേറ്റാല്‍ ഉണ്ടാകുന്ന രീതിയിലുള്ള ചോരയല്ല ഫോട്ടോയിലുള്ളതെന്ന് ഉറപ്പിക്കുകയായിരുന്നു. ചെറുപുഴയിലെ വെൽഡിങ് തൊഴിലാളിയായ യുവാവിനൊപ്പമാണ് യുവതിയെ പിടികൂടിയത്.
കോട്ടയം സ്വദേശിനിയായ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട നീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം നീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ച് പ്രാപൊയിലിലെ ബിനു എന്ന യുവാവുമായി അടുപ്പത്തിലാണെന്നറിഞ്ഞതോടെ ജോലിക്ക് പോകുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. ഇതിനു ശേഷമാണ് തട്ടിക്കൊണ്ടുപോയതായുള്ള സംഭവം ഉണ്ടായത്. യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന പോലീസ് പിടിച്ചെടുത്ത കാര്‍ ബിനുവിന്റെതാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട്ട് വെച്ച് പോലീസ് പിടികൂടി.
കാസർകോട് ചിറ്റാരിക്കാൽ വെള്ളടുക്കത്ത് അക്രമി സംഘം പട്ടാപ്പകല്‍ അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനേയും തട്ടികൊണ്ടുപോയി. കാസര്‍ഗോഡ് ചിറ്റാരിക്കലിലാണ് സംഭവം. ബൈക്ക് മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22), മകന്‍ സായി കൃഷ്ണ (മൂന്ന്) എന്നിവരെയാണു കാണാതായത്.
കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണിൽ വിളിച്ചു തന്നെ ചിലർ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാൻ ശ്രമിക്കുന്നതായും പറഞ്ഞിരുന്നു.
ഫോൺ സംഭാഷണം പൂർത്തിയാക്കുന്നതിനു മുൻപ് കരഞ്ഞു കൊണ്ട് മീനു ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ചിറ്റാരിക്കാൽ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു.
വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരൻ, വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാർ ചിറ്റാരിക്കാൽ എസ്.ഐ. രഞ്ജിത് രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ മഹാപ്രളയത്തിൽ കൈത്താങ്ങുമായി റിലയൻസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടിരൂപ സംഭാവന നല്‍കി. ഫൗണ്ടേഷന്‍ ചെയര്‍പഴ്സണ്‍ നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയന് േനരിട്ടെത്തി ചെക്ക് കൈമാറി. മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഓഫിസിലെത്തിയായിരുന്നു നിത അംബാനി ധനസഹായം നല്‍കിയത്.
ദുരിതബാധിതരെ കാണാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും നിത അംബാനി സമയം കണ്ടെത്തി. ഹരിപ്പാട് പള്ളിപ്പാട് ദുരിതാശ്വാസ ക്യാമ്പിലെത്തിയ അവർ കുട്ടികളുമായി സംവദിക്കുകയും സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
റിലയൻസിന്‍റെ ദുരിതാശ്വാസ സഹായമായ 71 കോടി രൂപയിൽ 21 കോടി രൂപയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ റിലയൻസ് ഫൗണ്ടേഷൻ കേരളത്തിൽ എത്തിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കേരളത്തിലെ പ്രളയജലമൊഴിഞ്ഞു ജന ജീവിതം സാധാരണ നിലയിലാകുന്നത് വരെ ഫൗണ്ടേഷന്‍ കേരളത്തിനൊപ്പമുണ്ടാകും നിത അംബാനി പറഞ്ഞു.
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലേയും ആലപ്പുഴ കുട്ടനാട് പ്രദേശങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. മാന്നാര്‍ സൈക്കിള്‍ മുക്ക് ജംഗ്ഷനില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വാഹന വ്യൂഹം ആലപ്പുഴയിലേക്കും കുട്ടനാട്ടിലേക്കും ചെങ്ങന്നൂരിലെ നാല് പ്രദേശങ്ങളിലുമായി കിറ്റുകള്‍ വിതരണം ചെയ്യും.
ഡല്‍ഹി എം.എല്‍.എ ശ്രീ സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കളും കര്‍ണാടക, മഹാരാഷ്ട്ര പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കളുമാണ് വിതരണം ചെയ്തത്. അതതു പ്രദേശങ്ങളിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇതുവരെയും സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചേരാത്ത പ്രദേശങ്ങളിലെ അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് കിറ്റുകള്‍ വിതരണം നടത്തിയത്.
പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി ശ്രീ പോള്‍ തോമസ്, മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീ സോമനാഥ് പിള്ള, മാവേലിക്കര പി.സി.ഒ റോയി മുട്ടാര്‍, കൊല്ലം പി.സി.ഒ ജയകുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി സൂസന്‍ ജോര്‍ജ്ജ് കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള കമാന്‍ഡര്‍ അലിഫ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു.
പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസി യേശുദാസ് എവിടെയെന്ന് ചോദിച്ചത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം.
യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു. പിസിയുടെ ചോദ്യത്തിന് പിന്നാലെ സഭയിലുണ്ടായിരുന്ന മുഖ്യമന്ത്രി പി.സി ജോര്‍ജിന് മറുപടിയുമായി രംഗത്തെത്തി. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയജലം വേമ്പനാട്ട് കായലിലും പമ്പയാറിന്റെയും മീനച്ചിൽ പെരിയാർ തീരങ്ങളിലും മീന്‍പിടുത്തക്കാര്‍ക്ക് ചാകര. വലയിലും ചൂണ്ടയിലുമായി കുടുങ്ങുന്നതിലധികവും റെഡ് ബെല്ലി പിരാനകള്‍. വലയിടുന്നവര്‍ക്കൊക്കെ മീന്‍ കിട്ടുന്നതിനാല്‍ രാത്രിയിലും മീന്‍പിടിത്തക്കാരുടെ തിരക്കാണ് കായലില്‍. ചൂണ്ടയിടല്‍ രാത്രികാലങ്ങളിലും തുടരുന്നതോടെ ആളുകളെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെടാപ്പാടുപെടുകയാണ്.
അതേസമയം, കായലില്‍ വലയിടുന്നവര്‍ക്ക് പിരാന മത്സ്യങ്ങള്‍ തലവേദനയും സൃഷ്ടിക്കുന്നുണ്ട്. വലനിറയെ മീന്‍ കിട്ടുമെങ്കിലും അവയുടെ മൂര്‍ച്ചയുള്ള പല്ലുകള്‍ ഉപയോഗിച്ച് പിരാന മത്സ്യങ്ങള്‍ രക്ഷപ്പെടുന്നതും പതിവാണ്. എന്തൊക്കെയായാലും പിരാനയെ വിടാന്‍ ഇവര്‍ ഉദ്ദേശിച്ചിട്ടില്ല ദിവസം തോറും മീന്‍പിടുത്തക്കാരുടെ എണ്ണം കൂടി വരികയാണ്.
തെക്കന്‍ അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന ശുദ്ധജല മത്സ്യമാണ് റെഡ് ബെല്ലി പിരാനകള്‍. ജൈവ അവശിഷ്ടങ്ങളും, ചെറുമീനുകളെയും തിന്നു ജീവിക്കുന്ന മത്സ്യങ്ങളാണിവ. എന്നാല്‍ ഇവ എങ്ങിനെ കായലില്‍ എത്തിയതെന്ന് വ്യക്തമല്ല. റെഡ്ബല്ലി പിരാനയെ വളര്‍ത്തുന്നത് മത്സ്യ വകുപ്പ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ ഏറെയുള്ള പിരാന മത്സ്യങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്ന് വേമ്പനാട്ട് കായലില്‍ എത്തിയതായിരിക്കുമെന്നാണ് നിഗമനം.
ജീവന്റെ തുടിപ്പുമായി എയര്‍ ആംബുലന്‍സിന് പറക്കാന്‍ രാഹുല്‍ ഗാന്ധി വഴിമാറിക്കൊടുത്തെങ്കിലും മരണത്തെ തേടി മറിയാമ്മ (67) യാത്രയായി. കഴിഞ്ഞ ദിവസമായിരുന്നു ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും മറിയാമ്മയേയും വഹിച്ചുകൊണ്ട് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അവശയായ മറിയാമ്മയെ എയര്‍ ആംബുലന്‍സിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പേ എത്തിയതായിരുന്നു മറിയാമ്മയേയും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ്. പക്ഷേ, രാഹുലിന്റെ ഹെലികോപ്റ്റര്‍ പോകാതെ എയര്‍ ആംബുലന്‍സ് വിടില്ലെന്നായി സുരക്ഷാ ഉദ്യോഗസ്ഥര്‍. രണ്ട് ഹെലികോപ്റ്ററും ഇറങ്ങേണ്ടത് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍.
നേതാക്കളില്‍ നിന്ന് വിവരം അറിഞ്ഞ രാഹുല്‍ ആദ്യം എയര്‍ ആംബുലന്‍സ് പോകട്ടെ എന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. എയര്‍ ആംബുലന്‍സ് പോയി 23 മിനിട്ടിനുശേഷമാണ് രാഹുലിന്റെ കോപ്റ്ററര്‍ പറന്നത്. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി കാത്തു നിന്നു. സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നല്ല മനസിന് നാട്ടുകാരുടെ കൈയടി ലഭിച്ചിരുന്നു.
രോഗബാധിതയായ സ്ത്രീയെയും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച് കാത്തിരുന്നതിനാണ് രാഹുല്‍ നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ക്ക് പാത്രമായത്. പാണ്ഡവന്‍പാറ മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുമ്പോഴാണ് ചൊവ്വാഴ്ച രാവിലെ 10ന് മറിയാമ്മക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികില്‍യ്ക്കായി വണ്ടാനത്തേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11.30നാണ് മരണം സംഭവിച്ചത്.
കേരളത്തിലുണ്ടായ പ്രളക്കെടുതിയില്‍ നിന്നും ശക്തമായി തിരിച്ചു വരാനുള്ള പ്രയത്‌നത്തിലാണ് കേരള ജനത. കഠിന പ്രയത്‌നത്തിലൂടെ മാത്രമേ കേരളത്തെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ. ഇതിനായി സര്‍ക്കാര്‍ അടക്കം പോരാടുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗിയുടെ ട്വിറ്റാണ്. കേരളത്തില്‍ പ്രളയം സംഭവിക്കാനുള്ള കാരണം ദൈവത്തിന്റെ പ്രകോപനമാണെന്നാണ് നടിയുടെ വാദം. ഇതിന്റെ കാരണവും ഇവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലുണ്ടായ പ്രളയം ദൈവത്തിന്റെ കടുത്ത ശിക്ഷയാണെന്ന് ബോളിവുഡ് നടിയും മേഡലുമായ പായല്‍ രൊഹാത്ഗി. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം നല്‍കി ശിക്ഷയാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ ട്വീറ്റിനെ അടപടലം ട്രോളി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ വായടപ്പിക്കുന്ന നിരവധി ചോദ്യവും പായലിനെ തേടിയെത്തുന്നുണ്ട്.
ബീഫ് നിരോധിക്കാത്തതാണ് കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമെങ്കില്‍ ഇതേ അവസ്ഥതന്നെ ഇനി ഗോവക്കും ഉണ്ടാകുമല്ലോയെന്നും ചിലര്‍ പരിഹാസ രൂപേണേ ചോദിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും അധികം ബീഫ് കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ. എങ്കില്‍ രാജ്യത്തിലുടനീളം ഈ അവസ്ഥ ഉണ്ടാകുമെന്നായിരുന്നു മറ്റൊരു കമന്റ്. ഉത്താരഖണ്ഡില്‍ പ്രളയം ഉണ്ടായത് സോയാബീനെ ബീഫായി ദൈവം തെറ്റിധരിച്ചതുകൊണ്ടാണോയെന്നും ചിലര്‍ ട്രോളുന്നുണ്ട്.
കേരളത്തിലെ ദുരന്തത്തിനെ കുറിച്ച് ഒരു പത്രം പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് നേരത്തെ താരം ട്വിറ്റ് ചെയ്തിരുന്നു. കേരളത്തിലെ പ്രളയം വിഭജനത്തോളം വലിയ ദുരന്തമണെന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. 1947 ലെ വിഭജനത്തില്‍ വീടടക്കം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അന്ന് എനിയ്‌ക്കോ കുടുംബത്തിനോ സഹായമെന്നും ലഭിച്ചിരുന്നില്ലെന്നും പേപ്പര്‍ കട്ടിങ്ങിനൊപ്പം താരം കുറിച്ചു. കൂടാതെ പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായം നല്‍കുക എന്നതിലൂടെ പ്രശസ്തി ലക്ഷ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും നടി കൂട്ടിച്ചേര്‍ത്തു.
പായലിന്റെ അഭിപ്രായം വന്‍ വാര്‍ത്തയായതോട് കൂടി വിശദീകരണവുമായി നടി തന്നെ വീണ്ടും രംഗത്തെത്തി. എല്ലാ ദൈവവും ഒന്നാണെന്നും ഒരു മതത്തിന്റേയും വിശ്വാസത്തേയും മുറിവേല്‍പ്പിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നും പായല്‍ ട്വിറ്ററില്‍ കുറിച്ചു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ കേരളത്തിലെ ജനങ്ങള്‍ക്ക് സാഹയം നല്‍കിയിട്ട് അത് പബ്ലിസിറ്റിയ്ക്കായി ഉപയോഗിക്കുന്നവര്‍ക്കെതിരേയും നടിവിമര്‍ശനം ഉന്നയിച്ചു . കൂടാതെ സോഷ്യല്‍ മീഡിയകളില്‍ ചെക്കുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാതിരുന്നതിന്റെ അര്‍ഥം താന്‍ കേരളത്തിന് സാഹായം നല്‍കിയിട്ടില്ലയെന്നല്ലെന്ന് പായല്‍ പറഞ്ഞു.
2017ല്‍ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര മുടങ്ങിയതിന് ശേഷമായിരുന്നു വിവാദ പരാമര്‍ശവുമായി പായല്‍ രംഗത്തെത്തിയത്. താന്‍ സമയത്തുതന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ വിമാനക്കമ്പനി ഉദ്യേഗസ്ഥര്‍ മുസ്ലിങ്ങളായതിനാല്‍ ഹിന്ദുവായ തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നെന്നും നടി ആരോപിച്ചിരുന്നു.നടിയുടെ ഈ അഭിപ്രായം അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക എതിര്‍പ്പിന് സൃഷ്ടിച്ചിരുന്നു.