പത്തനംതിട്ട: രാജ്യസഭാ സീറ്റ് വിവാദത്തില്‍ യുവ എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. ബൂത്ത് തലം മുതല്‍ 20 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് താന്‍ എം.പിയായതെന്നും ഇപ്പോഴത്തെ ചില എം.എല്‍.എമാരെപ്പോലെ അല്ല താനെന്നും പി.ജെ കുര്യന്‍ പറഞ്ഞു. അവരൊക്കെ 25-28 വയസില്‍ നേരിട്ട് എം.എല്‍.എമാരായവരണെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
അത്ര പ്രഗല്‍ഭനൊന്നുമല്ലെങ്കിലും പാര്‍ട്ടി ഏല്‍പ്പിച്ച ജോലിയൊക്കെ സത്യസന്ധമായി നിര്‍വഹിച്ചിട്ടുണ്ട്. ഞാന്‍ മാറണമെന്ന് പറയുന്നവരോട് വിയോജിപ്പില്ല. അത് അവര്‍ പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ക്കൂടി എന്നെ ആക്ഷേപിക്കുകയല്ല വേണ്ടത്. പാര്‍ട്ടി ഏത് തീരുമാനം എടുത്താലും എനിക്ക് പൂര്‍ണ്ണ സമ്മതമാണ് പിന്നെ എന്തിനാണ് യുവ എം.എല്‍.എമാര്‍ എന്‍െ മേല്‍ കുതിര കയറുന്നത്-പി.ജെ കുര്യന്‍ ചോദിച്ചു.
പി.ജെ കുര്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂർണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എം.എൽ.എ മാർ എന്റെ മേൽ കുതിര കയറുന്നത്? അവർക്കു പാർട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവർക്ക് സീറ്റ് കൊടുപ്പിക്കാമല്ലോ? ഞാൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടിൽ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല.
ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എം.എൽ.എ മാരൊക്കെ 25 -28 വയസ്സിൽ എം.എൽ.എ മാർ ആയവരാണ്. ഞാൻ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറർ, കെപിസിസി മെമ്പർ തുടങ്ങി പല തലങ്ങളിൽ 20 വർഷത്തോളം പാർട്ടി പ്രവർത്തനം നടത്തിയതിനുശേഷമാണ് 1980 -ൽ മാവേലിക്കരയിൽ മത്സരിക്കുന്നത്. അന്നും പാർട്ടിയോട് സീറ്റ് ചോദിച്ചില്ല, ശ്രീ വി.എം. സുധീരനെ മാവേലിക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഞാൻ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാർട്ടി എന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഞാൻ മത്സരിച്ച് ജയിച്ചു. ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയിൽത്തന്നെ അഞ്ച് തവണ പാർട്ടി എനിക്ക് സീറ്റ് നൽകി, അഞ്ച് തവണയും ഞാൻ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയിൽ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റ് ആക്കി മാറ്റാൻ കഴിഞ്ഞു.
പാർട്ടിയിലെ ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അത്ര വലിയ “പ്രഗത്ഭനൊന്നും” അല്ലെങ്കിലും എന്നെ ഏൽപ്പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാർത്ഥമായും ചെയ്തിട്ടുണ്ട്. 1989 -ൽ ലോകസഭയിൽ പാർട്ടി പ്രതിപക്ഷത്ത് വന്നപ്പോൾ ശ്രീ രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പ് ആക്കി. 1999 -ൽ ശ്രീമതി സോണിയ ഗാന്ധി വീണ്ടും എന്നെത്തന്നെ ചീഫ് വിപ്പ് ആക്കി. അത് 1989 -91 ലെ ചീഫ് വിപ്പ് എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തിന് ഉള്ള അംഗീകാരമാണ് എന്ന് ഞാൻ കരുതുന്നു. ശ്രീ നരസിംഹ റാവു മന്ത്രിസഭയിൽ രണ്ട് പ്രാവശ്യം എന്നെ മന്ത്രിയാക്കിയതും ഞാൻ ആവശ്യപ്പെടാതെയാണ്.
അതിനുശേഷം, ശ്രീ നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആസ്സാമിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (Pradesh Returning Officer) എനിക്ക് നൽകി. തുടർന്ന്, 1999-ലും 2002 -ലും മഹാരാഷ്ട്ര സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (PRO) ശ്രീമതി സോണിയ ഗാന്ധി എനിക്ക് നൽകി. ആവർത്തിച്ച് ഈ ചുമതലകൾ പാർട്ടി നേതൃത്വം എനിക്ക് നൽകിയത് എന്റെ പ്രവർത്തനത്തിലുള്ള സംതൃപ്തി കൊണ്ടാണ് എന്ന് ഞാൻ കരുതുന്നു.
അതുപോലെതന്നെ, ശ്രീമതി സോണിയ ഗാന്ധി ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണ്ണയ കമ്മിറ്റികളിലും എന്നെ നിയോഗിച്ചു. ഒരു പരാതിക്കും ഇടം കൊടുക്കാതെ സ്ഥാനാർഥിനിർണ്ണയചുമതലകൾ ഞാൻ ഭംഗിയായി നിർവ്വഹിച്ചിട്ടുമുണ്ട്.
രണ്ടാം യുപിഎ യുടെ കാലഘട്ടത്തിൽ ബഹു: പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്നോട് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് (MoS) ആയി മന്ത്രിസഭയിൽ ചേരണമെന്ന് പറഞ്ഞു. 1991-ൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയിരുന്ന എനിക്ക്, വീണ്ടും MoS ആവാൻ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഈ വിവരം ഞാൻ ആ സമയത്ത് തന്നെ ശ്രീ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ എ ഐ സി സി ജനറൽ സെക്രട്ടറി, ശ്രീ കെ.സി. വേണുഗോപാലിനും ഇക്കാര്യം അറിയാം.
രാജ്യസഭാ ഉപാധ്യക്ഷന്റെ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് ഞാൻ സ്വീകരിക്കണമെന്ന് ശ്രീ എ.കെ. ആന്റണി എന്നെ ഉപദേശിച്ചു. അത്ര വലിയ “പ്രഗത്ഭനല്ലെങ്കിലും” ആ ചുമതല സത്യസന്ധമായും നിയമാനുസൃതമായും ഞാൻ നിറവേറ്റിയിട്ടുണ്ട്.
ഞാൻ മാറണമെന്ന് പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവർ പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. സോഷ്യൽ മീഡിയയിൽക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാർട്ടി ഏത് തീരുമാനമെടുത്താലും അത് സ്വീകരിക്കുവാൻ എനിക്ക് സന്തോഷമേയുള്ളൂ എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?
ഞാൻ വിദ്യാർത്ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയിൽ മാത്രമല്ല, കേരളമൊട്ടാകെ കെ.എസ്.യു. വും യൂത്ത് കോൺഗ്രസ്സും ശക്തമായിരുന്നു. ഇപ്പോൾ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? രാജ്യസഭയിൽ “വൃദ്ധന്മാർ” പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്?
എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എം.എൽ.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നത്?
ഇത് വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിയ്ക്കറിയാം. പക്ഷേ, അധിക്ഷേപിക്കുന്നവർ ചില സത്യങ്ങൾ അറിയുന്നത് നല്ലതാണ്. പിന്നീട് എന്നെങ്കിലും അവർക്കു കുറ്റബോധം ഉണ്ടാകും.
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ സംഭവം പുറത്തുവിട്ട തീയേറ്റര്‍ ഉടമയ്‌ക്കെതിരെ പ്രതികാര നടപടിയുമായി പോലീസ്. തീയേറ്റര്‍ ഉടമ സതീഷിനെ പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്നും വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചുവെന്ന് അറസ്റ്റ്. ചോദ്യം ചെയ്യലിനായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സതീഷിനെ അല്പ സമയത്തിനു ശേഷം കോടതിയില്‍ ഹാജരാക്കും.
തീയേറ്ററില്‍ വ്യവസായി മൊയ്തീന്‍കുട്ടി ബാലികയെ പീഡിപ്പിച്ച ദൃശ്യം തീയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ചൈല്‍ഡ് ലൈന്‍ നിരന്തരം പരതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാതെ വന്നതോടെ ദൃശ്യങ്ങള്‍ ചാനലുകള്‍ വഴി പുറത്തുവിട്ടിരുന്നു. സമൂഹമധ്യത്തില്‍ വന്‍ വിമര്‍ശനം നേരിട്ടതോടെയാണ് പോലീസ് മൊയ്തീന്‍ കുട്ടിയെ അറസ്റ്റു ചെയ്യാന്‍ തയ്യാറായത്.
കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച ചങ്ങരംകുളം എസ്.ഐയ്ക്കും പോലീസിനെതിരെ വിമര്‍ശനം രൂക്ഷമായതോടെയാണ് മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ തയ്യാറായത്. കേസ് മറച്ചുവയ്ക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെ പോക്‌സോ ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം: പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ കൊലപാതകം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതായും പിണറായി നിയമസഭയെ അറിയിച്ചു. കെവിന്റെ ദുരഭിമാനക്കൊല കേരളാ പോലീസിന്റെ ഒത്താശയോടെ നടപ്പിലാക്കിയതാണെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് പിണറായി ഇക്കാര്യം സൂചിപ്പിച്ചത്.
പോലീസിന്റെ അനാസ്ഥ കാരണമാണ് കെവിന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. നേരത്തെ ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ നീനുവിനോട് കുടുംബത്തോടൊപ്പം പോകാനാണ് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞത്. കെവിനൊപ്പം പോകണമെന്ന് നിലപാടെടുത്ത നീനുവിനെ പോലീസുകാരുടെ മുന്നില്‍ വെച്ച് ബന്ധുക്കള്‍ വലിച്ചിഴച്ചപ്പോഴും പോലീസ് നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ ആരോപിച്ചു.
കൊലയാളി സംഘത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ട്. കേസില്‍ സര്‍ക്കാര്‍ രണ്ടുഭാഗത്തും നില്‍ക്കുകയാണ്. കേസ് വഴിതിരിച്ചു വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം കെവിന്റേത് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കെവിന്‍ കൊലപാതക കേസില്‍ അറസ്റ്റിലായവരെ ഇന്നലെ തെന്‍മലയില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഗുണ്ടാസംഘം ഉപേക്ഷിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ ഇന്നലെ പോലീസ് കണ്ടെത്തി. നിലവില്‍ 14 പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഗുണ്ടാസംഘത്തിലെ ചിലരും ഗൂഢാലോചനയില്‍ പങ്കാളിയായ നീനുവിന്റെ മാതാവിനെയും ഇനി പിടികിട്ടാനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: നിപ്പ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് വിലയിരുത്തല്‍. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. രണ്ടാം ഘട്ടത്തില്‍ ചുരുങ്ങിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച 18 കേസുകളില്‍ 16 പേരാണ് മരിച്ചത്. കണ്ണൂരിലും വയനാട്ടിലും ഓരോ മരണം നിപ്പ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ആശങ്കയുടെ സാഹചര്യമില്ലെങ്കിലും ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെ. ഇതിനിടെ ചെറിയ വീഴ്ചകള്‍ പോലും ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നിന്നുള്ള മെഡിക്കല്‍ സംഘം കോഴിക്കോട് തുടരാന്‍ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എപ്പിഡമിയോളജി എന്നിവടങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും.
വൈറസ് ബാധിച്ചവരുമായി അടുത്തിടപഴകിയവരെന്ന് സംശയിക്കപ്പെടുന്ന രണ്ടായിരത്തോളം പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. ഇവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ നല്‍കും. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫ്രണ്‍സ് വഴിയാണ് യോഗം ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതയും കോഴിക്കോട് നിന്നുമാണ് യോഗത്തില്‍ പങ്കെടുത്തത്.
കോഴിക്കോട്: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന നിപ്പ വൈറസ് ബാധയ്ക്ക് മരുന്നുണ്ടെന്ന അവകാശവാദവുമായി ഹോമിയോ ഡോക്ടര്‍മാര്‍. രോഗികളെ ചികിത്സിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഹോമിയോ ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നടത്തിയിരിക്കുന്നത്. നിപ്പയ്ക്ക് മരുന്നു കണ്ടുപിടിച്ചതായി ഹോമിയോ ഡോക്ടര്‍മാര്‍ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.
അതേസമയം ഡോക്ടര്‍മാരുടെ അവകാശവാദം ആരോഗ്യവകുപ്പ് തള്ളി. മരുന്ന് കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മരുന്നിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായാല്‍ തന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ അവ വിതരണം ചെയ്യാന്‍ കഴിയൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഹോമിയോ ഡോക്ടര്‍മാരുടെ സംസ്ഥാനഘടകമാണ് നിപ്പ വൈറസിന് പ്രതിരോധ മരുന്നുണ്ട് എന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്റെ മറ്റു ഏജന്‍സികളൊന്നും ഇക്കാര്യം സംബന്ധിച്ച തീരുമാനം അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഹോമിയോപ്പതിയില്‍ നിപ്പയ്ക്ക് മരുന്നുള്ളതായി നേരത്തെ വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ വളരെ കൃത്യമായി പാലിക്കണമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കെഎസ്ആർടിസിയെ ലാഭത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇലക്ട്രിക് ബസ് സർവീസ് 18 മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും. നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് 15 ദിവസത്തേക്കു സർവീസ്.
40 പുഷ്ബാക്ക് സീറ്റുകളോടു കൂടിയ ബസിൽ സിസിടിവി കാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയവയുമുണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡ് എന്ന കന്പനിയാണ് തിരുവനന്തപുരത്തു പരീക്ഷണ സർവീസ് നടത്തുക.
വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുതബസുകൾ സർവീസിനിറക്കാനാണു കെഎസ്ആർടിസി ആലോചിക്കുന്നത്.
വില കൂടുതലായതിനാൽ ഇലക്ട്രിക് ബസ് വാങ്ങുന്നതിനു പകരം വാടകയ്ക്കെടുത്തായിരിക്കും സർവീസ് നടത്തുക.
കിലോമീറ്റർ നിരക്കിൽ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആർടിസി നൽകും. ബസിന്റെ മുതൽമുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉൾപ്പെടെയുള്ളവ കരാർ ഏറ്റെടുക്കുന്ന കന്പനിയാണു വഹിക്കേണ്ടത്.
നേരത്തേ ഇലക്ട്രിക് ബസുകൾ വാങ്ങാനാണു
മുക്കം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ വ്യാജപ്രതിരോധ മരുന്ന് വിതരണം ചെയ്ത ഓഫീസ് അറ്റന്‍ഡറെ സസ്പന്‍ഡ് ചെയ്തു. നിപ്പയുടെ പ്രതിരോധ മരുന്നായി മുക്കം, മണാശേരി ഹോമിയോ ഡിസ്പെന്‍സറി വിതരണം ചെയ്ത ഗുളിക കഴിച്ച് മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
എന്നാല്‍ ഇത്തരമൊരു പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും വ്യാജ പ്രാചരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ച ആറുപേര്‍ അറസ്റ്റിലായി. കോഴിക്കോട് ഫറോക്കില്‍ അഞ്ചുപേരും കൊയിലാണ്ടിയില്‍ ഒരാളുമാണ് പിടിയിലായത്.
അതേസമയം, നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്കരമാവുന്നു. പേരാമ്പയിലെ സൂപ്പികടയില്‍ നിന്നും പിടികൂടിയ പഴംതീനി വവ്വാലുകളില്‍ രോഗബാധക്ക് കാരണമായ വൈറസ് കണ്ടെത്താനായില്ല. കൂടുതല്‍ വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നതിനായി ചെൈന്നയില്‍ നിന്നുള്ള പ്രത്യേക സംഘം കോഴിക്കോട്ടെത്തി.
നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ് മുന്നോട്ടുപോകുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഈമാസം 12ലേക്ക് മാറ്റി.
രോഗലക്ഷണങ്ങളുമായി മരിച്ച തലശേരി സ്വദേശി റോജയ്ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ വൈറസ് രോഗ ലക്ഷണങ്ങളോടെ ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു മരിച്ച തലശേരി, തില്ലങ്കേരി സ്വദേശി റോജ. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍ ഇവര്‍ക്ക് വൈറസ് ബാധയില്ലെന്ന് തെളിഞ്ഞത് ആരോഗ്യവകുപ്പിന് ആശ്വാസമായി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 ലേയ്ക്ക് നീട്ടി. ഈമാസം അഞ്ചിന് തുറക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
കൊച്ചി: ഇടപ്പള്ളി പള്ളിയുടെ പാരിഷ് ഹാളില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്ന മാതാപിതാക്കളെ കണ്ടെത്തി. പിതാവ് തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയെ പോലീസ് അറസ്റ്റ് ചെയ്തു. എളമക്കര പോലീസാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ അമ്മയെ പ്രസവം കഴിഞ്ഞതിനാലുള്ള ആരോഗ്യാവസ്ഥ കണക്കിലെടുത്ത് അറസ്റ്റ് ചെയ്തിട്ടില്ല.
കുഞ്ഞിനെ ഡിറ്റോ പാരിഷ് ഹാളില്‍ ഉപേക്ഷിച്ചു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളില്‍ നിന്ന് ഡിറ്റോയെ തിരിച്ചറിഞ്ഞ വടക്കാഞ്ചേരി സ്വദേശികളാണ് എളമക്കര പോലീസില്‍ വിവരമറിയിച്ചത്. തൃശൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് ഇയാള്‍ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ചത്. ഒരു യുവതിയും മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു.
അടിവാരത്തിനു സമീപം മീനച്ചിലാറ്റിൽ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. തിരുവല്ല കുന്നന്താനം ചെങ്ങരൂർ പുത്തൻവീട്ടിൽ പൗലോസിന്റെ മകൻ ജോയൽ പൗലോസ് (19)ആണ് ഇന്നലെ ഉച്ചയ്ക്ക് 12.30നു മരിച്ചത്. ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായിരുന്നു.
പതിനെട്ടു പേരടങ്ങുന്ന സുഹൃദ്സംഘം ബൈക്കുകളിലും കാറിലുമായാണ് അടിവാരത്തെത്തിയത്. ഇവരിൽ ജോയൽ മാത്രമാണു വെള്ളത്തിലിറങ്ങിയത്. മെട്രോവുഡ് പ്ലൈവുഡ് ഫാക്ടറിക്കു സമീപത്തെ കുത്തൊഴുക്കുള്ള കയത്തിലാണ് സംഘമെത്തിയത്.
മുങ്ങിത്താഴ്ന്ന ജോയലിനെ കൂടിയുണ്ടായിരുന്നവർക്കു രക്ഷിക്കാനായില്ല. ഈരാറ്റുപേട്ടയിൽനിന്നു ഫയർഫോഴ്സും പോലീസും എത്തി ജോയലിനെ കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു രാവിലെ പോസ്റ്റ്മോർട്ടം നടത്തും. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ.
ജോയലിന്റെ മാതാവ് മിനു പൗലോസ് മല്ലപ്പള്ളി കടുമാൻകുളം ചാക്കോഭാഗം സെന്റ് മേരീസ് എൽപി സ്കൂൾ അധ്യാപികയാണ്.
ഏക സഹോദരി സിസ്റ്റർ ക്ലെയർ എസ്ഐസി (ബംഗളുരു ധർമാരാം).
കഴിഞ്ഞ ഏപ്രിൽ 17നു കോട്ടയത്തുനിന്നുള്ള രണ്ട് സ്കൂൾ വിദ്യാർഥികൾ പൂഞ്ഞാറിനുസമീപം ഉറവക്കയത്തിൽ മുങ്ങിമരിച്ചതിനു പിന്നാലെ ഗ്രാമപഞ്ചായത്ത് കയങ്ങൾക്കും കടവുകൾക്കും സമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.