കൊച്ചി: പ്രളയ ദുരിത മേഖലകളിൽ പാന്പ് ശല്യം രൂക്ഷമാവുന്നു. ദുരിതാശ്വാസ ക്യാന്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്കു മടങ്ങിയെത്തുന്ന അങ്കമാലി, പറവൂർ, കാലടി മേഖലകളിലാണ് ഇഴ ജന്തു ശല്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇവിടെ 50 പേരാണ് പാന്പുകടിയേറ്റു ചികിത്സ തേടിയത്.
അണലി, ഇരുതലമൂരി, മൂർഖൻ, ചേര എന്നീ പാന്പുകളിലാണ് വെള്ളത്തിൽ ഒഴുകിയെത്തിയത്. പാന്പുകടിയേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
ബിജോ തോമസ് അടവിച്ചിറ
വെള്ളപ്പൊക്കത്തെ തുടർന്ന് പലായനം ചെയ്തെത്തുന്ന കുട്ടനാട്ടുകാർക്ക് അഭയമൊരുക്കി ചങ്ങനാശേരി. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ നൽകുന്ന നിർലോഭമായ സഹായത്തിന്റെ ബലത്തിലാണ് ക്യാംപുകൾ പ്രവർത്തിക്കുന്നത്.
കുട്ടനാട്ടിൽനിന്ന് പലായനം ചെയ്ത് അരലക്ഷത്തോളം പേർ ആണ് ചങ്ങനാശ്ശേരി ഭാഗത്തെത്തിയത്. ആളുകളുടെ വരവേറിയതോടെ പുതിയ ക്യാംപുകൾ തുടങ്ങി. പല ക്യാംപുകളിലെയും അംഗസംഖ്യ ക്രമാതീതമായപ്പോൾ തൊട്ടടുത്ത സ്ഥലങ്ങളിൽ ക്യാംപ് തുടങ്ങി. ചങ്ങനാശേരിയിലെ വീടുകളിൽവരെ കുട്ടനാട്ടുകാർക്ക് അഭയമൊരുക്കി. ദുരിതത്തിൽ പകച്ചു പോയ കുട്ടനാട്ടുകാർക്ക് അഭയമൊരുക്കി അഞ്ചു വിളക്കിന്റെ നാട്; ചങ്ങനാശേരി കൂടെയുണ്ടെന്ന് തെളിയിച്ചു…… എ സി റോഡിൽകൂടി മനക്കച്ചിറ ഭാഗത്തും, ചങ്ങനാശേരി ബോട്ട് ജെട്ടി വഴിയും കൈനടി വഴി കുറിച്ചിയിലേക്കും കുട്ടനാട്ടുകാരുടെ ജന പ്രളയം തന്നെ ആയിരുന്നു. ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ ഇരുന്നത് കൊണ്ട് ആദ്യ മണിക്കൂറുകളിൽ ചെറിയ തോതിൽ അങ്കലാപ്പുണ്ടായെങ്കിലും, തുടർന്നങ്ങോട്ട് നാട് കൂടെയുണ്ടെന്ന് തെളിയിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സഹായവുമായി ഓടി എത്തി.
പിന്നീട് കണ്ടത് എന്നുവരെ നാടുകാണാത്ത രക്ഷ പ്രവർത്തനം. രക്ഷാപ്രവർത്തനത്തിന് കുട്ടനാടിന്റെ ഉൾഭാഗങ്ങളിലേക്കു പോകുന്ന ബോട്ടുകളിൽ പോലും ചങ്ങനാശേരിയിലെ ജാതി മത രാഷ്ട്രീയ അതീനമായി യുവാക്കൾ ജീവൻ പണയം വച്ചും മുന്നോട്ടു ഇറങ്ങി. മുഖ്യ അഭയാർത്ഥി ക്യാമ്പുകളായി നിമിഷ നേരം കൊണ്ട് ചങ്ങനാശേറി എസ് ബി കോളേജിൽ തുടങ്ങി നീണ്ട നിരതന്നെ ഒരുങ്ങി. കുറിച്ചി സ്കൂളുകൾ, മലർക്കുന്നം സ്കൂൾ, കുറിച്ചി എസ്എൻഡിപി ഹാൾ, തുടങ്ങി പായിപ്പാട് സ്കൂളുകളിൽ വരെ കുട്ടനാട്ടുകാരെ കൊണ്ട് നിറഞ്ഞു.സർക്കാർ സേവനങ്ങൾക്ക് പുറമേ പല ഫേസ് ബുക്ക് കൂട്ടായ്‍മകളും, സാമൂഹ്യ സംഘടനകളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ പലവിധ സഹായങ്ങളുമായി ചങ്ങനാശേരിയിലേക്കും, മറ്റ് പ്രളയബാധിത മേഖലകളിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കും ഒഴുകിയെത്തുകയാണ്. കാരുണ്യത്തിന്റെ സഹായവുമായി വസ്ത്രവും ഭക്ഷണവും മറ്റു സഹായങ്ങളുമായി കക്ഷി രാഷ്ട്രീയത്തിന് അതീനമായി ചങ്ങനാശേരിയുടെ നാതുറകളിലുള്ള പ്രബുദ്ധരായ ജനങ്ങൾ ഉണർന്നു പ്രവർത്തിച്ചു. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇപ്പോഴും എല്ലാവിധ സഹായങ്ങളും ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു
ഒരേസമയം രണ്ടു ജീവൻ രക്ഷിക്കുക മാത്രമാണ് അന്ന് മനസിലുണ്ടായിരുന്നത്. പ്രളയത്തിൽ പെട്ട് ആലുവ ചെങ്ങമനാട്ടു കെട്ടിട്ടിന്റെ മുകളിൽ അഭയം തേടിയ ഗർഭിണിയെ രക്ഷിച്ച നാവവികസേനയിലെ മലയാളി കമാൻഡർവിജയ് വർമയ്ക്ക് ആ നിമിഷങ്ങൾ മറക്കാൻ കഴിയുന്നില്ല. വിജയ് വർമയുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിനേഴിനു രാവിലെ കളത്തിങ്ങൽ സാജിദ ജബീലിനെ ഹെലികോപ്ടറിൽ രക്ഷിച്ച് നേവൽബേസിലെ ആശുപത്രിയിലെത്തിച്ചിരുന്നു. അന്ന് ഉച്ചയോടെ സാജിദ ആൺകുഞ്ഞിന് ജന്മം നൽകി.
പ്രളയ രക്ഷാപ്രവർത്തനത്തിലായിരുന്നു വിജയ് വർമയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സമ്മാനങ്ങളുമായി നേവൽബേലിസെ ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദർശിച്ചു.
സാജിദ കുടുങ്ങിപ്പോയ കെട്ടിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടിരുന്നു.. ചുറ്റുപാടും വെള്ളവും മരങ്ങളും മാത്രം. ഡോ. മഹേഷിനെ ആദ്യം താഴെയിറക്കി. ഉടൻ ആശുപത്രിയിലേക്കു മാറ്റണമെന്നു ഡോക്ടർ ആവശ്യപ്പെട്ടു. പൂർണ ഗർഭിണിയെ ഹെലികോപ്ടറിലേക്കേ് ഉയർത്തുന്നതിൽ അൽപം അപകട സാധ്യതയുണ്ടായിരുന്നു. എങ്കിലും രണ്ടുജീവൻ രക്ഷിക്കേണ്ട സാഹചര്യമായതിനാൽ മറ്റൊനുന്നും ആലോചിച്ചില്ല.
സാജിദ ധൈര്യപൂർവം തയ്യാറാകുകകയും നിർദേശങ്ങളെല്ലാംഅക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. അന്ന് ഹെലികോപ്ടർ പകർത്തിയ വിജയ് വർമ പറയഞ്ഞു. മൂന്നാമത്തെ പ്രസവമായിരുന്നതിനാൽ സുഖപ്രസവമായിരിക്കുമെന്നുറപ്പായിരുന്നുവെന്ന് സാജിദയെ പരിചരിച്ച ഡോ. തമന്ന പറയുന്നു.
പറവൂര്‍ കുത്തിയതോടില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കെട്ടിടം ഇടിഞ്ഞുവീണ് വെള്ളത്തില്‍പ്പെട്ടവരാണ് മരിച്ചത്. ആറുപേരാണ് വെള്ളത്തിൽ വീണത്. കഴിഞ്ഞദിവസം രണ്ടുമൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചത് ആരൊക്കെയാണ് മരിച്ചതെന്ന് തിരിച്ചറിയാനില്ല. ആയിരത്തോളംപേർ കയറിക്കൂടിയ പള്ളികെട്ടിടമാണ് ഇടിഞ്ഞുവീണത്. ഇവർ അവിടെ കുടുങ്ങിയെന്ന് അറിഞ്ഞിരുന്നങ്കിലും രക്ഷപെടുത്താൻ സാധിച്ചിരുന്നില്ല.
പെരിയാറും ചാലക്കുടിപ്പുഴയും സംഗമിക്കുന്ന സ്ഥലമാണ് കുത്തിയതോട്. അതുകൊണ്ട് ഒഴുക്കും വെള്ളവും സാവകാശമാണ് ഇറങ്ങുന്നത്. മൃതദേഹങ്ങൾ മൂന്നാംദിവസം വെള്ളത്തിൽപ്പൊങ്ങി ഒഴുകാൻ തുടങ്ങിയതോടെയാണ് കണ്ടെത്തിയത്.
ഇടുക്കി നെങ്കണ്ടത്ത് താമസിച്ചു കൊതിതീരുന്നതിനു മുൻപേ വീട് മണ്ണടിയുന്നു. പുതിയ വീടു നിർമിച്ചു താമസം മാറിയിട്ട് ഒരു മാസമേ ആയുള്ളു. കനത്ത മഴയെത്തുടർന്നു ഭൂമി വിണ്ടുകീറി ആദ്യ നില പൂർണമായും മണ്ണിനടിയിലായി. മാവടി പള്ളിപ്പടി തേനമാക്കൽ അപ്പച്ചന്റെ വീടാണു തകർന്നത്. ഈ പ്രദേശത്തെ മണ്ണ് ഇടിഞ്ഞു താഴ്ന്നതിനെത്തുടർന്നാണു വീടു തകർന്നത് എന്നാണു പ്രാഥമിക നിഗമനം. സ്ഥലത്തു പഠനം നടത്തിയാൽ മാത്രമേ എന്താണു സംഭവിച്ചതെന്നു പറയാൻ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നാലു ദിവസം മുൻപു വീടിനു വിള്ളൽ കണ്ടതിനെത്തുടർന്ന് ഇവിടെ താമസിച്ചിരുന്നവർ മറ്റൊരിടത്തേക്കു മാറിയിരുന്നു. വീട്ടുപകരണങ്ങൾ പറ്റുന്നിടത്തോളം മാറ്റി. വീടിനു ചുറ്റുമുള്ള പ്രദേശങ്ങൾ വിണ്ടുകീറിയ നിലയിലാണ്. രണ്ടര കിലോമീറ്ററിൽ അധികം പ്രദേശമാണു ഭൂമി പിളർന്നു മാറിയിരിക്കുന്നത്. ഇതിനടുത്തുള്ള മാവടി കുഴികൊമ്പ് ഭാഗത്തു രണ്ടാൾ താഴ്ചയിൽ ഭൂമി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. പല പ്രദേശങ്ങളിലെയും മൺഭിത്തികൾ തകർന്നു വീണുകൊണ്ടിരിക്കുകയാണ്.
കൊച്ചി: മഴ പൂര്‍ണമായും മാറിയതോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവിധ ഡാമുകളിലെ ജലനിപ്പും കുറഞ്ഞു. ഇടുക്കി, മുല്ലപ്പെരിയാര്‍, ഇടമലയാര്‍ തുടങ്ങിയ പ്രധാന ഡാമുകളില്‍ ആശങ്കജനകമായ സാഹചര്യമില്ലെന്നും വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്.
ചെങ്ങന്നൂരില്‍ പാണ്ടനാട്, വെണ്‍മണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍പ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. എറണാകുളം ജില്ലയില്‍ പറവൂര്‍ പൂവത്തുശേരി, കുത്തിയതോട്, തൃശൂരിന്റെ തെക്കു, പടിഞ്ഞാറന്‍ മേഖലയായ. ആലപ്പാട്, പുള്ള്, ചേറ്റുപുഴ, മക്കൊടി, ചേര്‍പ്പ്, എട്ടുമുന തുടങ്ങി ഗ്രാമങ്ങളിലും വലപ്പാട് മുതല്‍ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുന്നു. മഴ പൂര്‍ണമായും മാറിയതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം വര്‍ദ്ധിച്ചിട്ടുണ്ട്. ദുരന്തമുഖത്തേക്ക് കൂടുതല്‍ മത്സ്യതൊഴിലാളികള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നതോടെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആളുകളെ ഒഴിപ്പാക്കാന്‍ സാധിച്ചു.
പെരിയാറിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയിലെ ജലനിരപ്പിലും വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്. എത്രയും വേഗം എയര്‍പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ 2401.74 അടിയാണു ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 140 അടി വെള്ളമാണുള്ളത്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളില്‍ എട്ടെണ്ണം പൂര്‍ണമായും താഴ്ത്തി. ബാക്കിയുള്ളവ അരയടി ആക്കിയും താഴ്ത്തിയിട്ടുണ്ട്.
യാതൊരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്.വീടിനകത്ത് പാമ്പ് മുതൽ ഗ്യാസ് ലീക്കേജ് വരെ ഉണ്ടാകാം. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം.
വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ച് പോകണം.
ആദ്യമായി വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാൻ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങൾ ഉണ്ടാകുമെന്നോ പറയാൻ പറ്റില്ല. കുട്ടികൾക്ക് അപകടമുണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വഴിയിലും മുറ്റത്തുമെല്ലാം കനത്തിൽ ചെളി ഉണ്ടാകാൻ സാധ്യതയുണ്ട്. ഗേറ്റ് തുറക്കാനും വാതിൽ തുറക്കാനും പ്രയാസപ്പെടും. മതിലിനും വീടിന്റെ ഭിത്തിക്കും ബലമില്ലെങ്കിൽ ഇവ തകർന്നു വീഴുവാനും അപകടമുണ്ടാകുവാനും സാധ്യതയേറെയാണ്. അതിനാൽ തള്ളി തുറക്കാൻ ശ്രമിക്കരുത്.
വിഷവാതകങ്ങളും രോഗാണുക്കളും ധാരാളം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മാസ്കോ തോർത്തോ ഉപയോഗിച്ച് മൂക്ക് മറയ്ക്കുക. കൈയുറയും ഷൂവും ധരിക്കുന്നതും നല്ലതാണ്.
വീടിനകത്ത് കയറുന്നതിന് മുൻപ് മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. വീടിനുള്ളിൽ പ്രവേശിച്ചാൽ ഉടനെ ലൈറ്റർ, സിഗററ്റ്, മെഴുകുതിരി, എന്നിവയൊന്നും കത്തിക്കരുത്.
എല്ലാ വൈദ്യുത ഉപകരണങ്ങളുടേയും പ്ലഗ്ഗ് ഊരിയിടുക.
പരിസരത്ത് മനുഷ്യരുടേയോ മൃഗങ്ങളുടേയോ മൃതദേഹങ്ങൾ ഉണ്ടാകാനുള്ള സാധ്യത പ്രതീക്ഷിക്കണം. മനുഷ്യരുടെ മൃതദേഹം കണ്ടാൽ പോലീസിനെ അറിയിക്കുക. മൃതദേഹത്തിൽ തൊടരുത്.
പള്ളികെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു, കൂടെയുള്ളവർ അവിടെ മരിച്ച് കിടക്കുന്ന’. എറണാകുളം കുത്തിയതോട്ടിൽ യുവാവിന്റെ പ്രധിഷേധം. ഒപ്പമുണ്ടായിരുന്നവര്‍ മരിച്ചിട്ട് മൂന്നു ദിവസയായി. മൃതദേഹങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ കിടക്കുകയാണ്. അഭയം തേടി ഓടിക്കയറിയ കെട്ടിടം തന്നെ അവര്‍ക്ക് കാലനായി. ആറുപേര്‍ മരിച്ചിട്ടും ബാക്കിയുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണെന്നു അറിഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്നതിനെതിരെയാണ് യുവാവിന്റെ പ്രതിഷേധ സന്ദേശം.
തെരഞ്ഞെടുപ്പ് സമയത്താണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വരുമായിരുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ്, രക്ഷാപ്രവര്‍ത്തകര്‍, നേവി, രാഷ്ട്രീയ നേതാക്കള്‍ ഇവരാരും എത്തിയില്ല. കുടിവെള്ളം പോലും ലഭിച്ചില്ല.’ മൂന്നു ദിവസത്തോളമായി തങ്ങള്‍ നേരിട്ട കഷ്ടപ്പാടിന്റെ നേര്‍ചിത്രമായി യുവാവിന്റെ വീഡിയോ പുറത്ത് വന്നു.
വെള്ളവും, ഭക്ഷണവും ലഭിച്ചില്ലെന്നും പള്ളിയുടെ കെട്ടിടത്തിന് സമീപത്ത് കൂടെ നാവിക സേനയുടെ ബോട്ട് കടന്നുപോയതല്ലാതെ സഹായം ലഭിച്ചില്ലെന്നും യുവാവ് വീഡിയോയില്‍ ആരോപിക്കുന്നു. ക്യാമ്പ് തന്നെ വെള്ളത്തിലായിട്ട് പോലും ആരു തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ യുവാവിനുള്ള പിന്തുണ ഏറുകയാണ്. ആളുകള്‍ രക്ഷയ്ക്കായി അഭയം തേടിയ പള്ളി കെട്ടിടം ഇടിഞ്ഞ് ആറുപേര്‍ വെള്ളത്തിനടിയില്‍ മരിച്ച് കിടക്കുകയാണെന്നും യുവാവ് പറയുന്നുണ്ട്.
മലയാളികളുടെ കണ്ണുകളെ ഒന്നടങ്കം ഈറനണിയിച്ച് പറന്നു പോയ മാലാഖയാണ് നഴ്‌സ് ലിനി. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുമ്പോള്‍ രോഗിയില്‍ നിന്ന് പിടിപെട്ട നിപ്പ വൈറസ് തന്റെ ജീവനെടുത്തപ്പോഴും മറ്റാരും അതില്‍ വലയരുത് എന്ന ദൃഢ നിശ്ചയമെടുത്ത ലിനിയെ ഇന്നും കേരളക്കര മറന്നിട്ടില്ല. ലിനിയുടെ മരണത്തോടെ ഭര്‍ത്താവ് സജീഷിന്റെയും കുട്ടികളുടെയും മുഖം ഓരോ മലയാളിയുടെയും മനസ്സ് അസ്വസ്തമാക്കിക്കൊണ്ടേയിരുന്നു.
പിന്നീട് ലിനിയുടെ ഭര്‍ത്താവ് സജീഷിന് ലിനി ജോലി ചെയ്ത അതേ ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലി ലഭിച്ചപ്പോളും മലയാളികള്‍ ആ സന്തോഷത്തില്‍ ഒത്തു ചേര്‍ന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവള്‍ ലോകത്തു നിന്നു മറഞ്ഞപ്പോള്‍ തനിക്ക് താങ്ങും കരുത്തുമായി നിന്ന, തന്നെയും കുഞ്ഞുങ്ങളേയും നെഞ്ചോട് ചേര്‍ത്ത മലയാളികളുടെ ദുരിതത്തില്‍ സജീഷും പങ്ക് ചേരുകയാണ്. തനിക്ക് കിട്ടിയ സര്‍ക്കാര്‍ ജോലിയുടെ ആദ്യ ശമ്പളം സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയാണ് സജീഷ് വീണ്ടും മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുന്നത്. പേരാമ്പ്ര കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ്
പ്രളയദുരിതത്താൽ വലയുന്ന കേരളത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് നടൻ സാമുവൻ റോബിൻസൺ. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനാണ് സാമുവൽ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മലയാളത്തിലിട്ട കുറിപ്പിലൂടെ സാമുവലിന്റെ അഭ്യർഥന. കുറിപ്പിനൊപ്പം കേരളത്തിനെ സഹായിക്കൂ എന്ന് പറഞ്ഞുകൊണ്ടുള്ള വിഡിയോയും സാമുവൽ പങ്കുവച്ചിട്ടുണ്ട്.
‘കേരളത്തെ സഹായിക്കൂ. ഞാൻ മലയാളി അല്ലെന്ന് എനിക്കറിയാം പക്ഷെ കേരളത്തിൽ ഞാൻ ശ്രദ്ധിക്കുന്ന ഒരുപാട് ആളുകളുണ്ട്. കേരളം എന്റെ രണ്ടാമത്തെ ഭവനമായി കണക്കാക്കുകയും കേരളം നശിപ്പിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുക. തുക വളരെ ചെറുതാണ്. ജലപ്രളയ ബാധിതരെ രക്ഷിക്കാൻ സർക്കാരിനെ സഹായിക്കുക. നിങ്ങൾ വ്യക്തിപരമായി ബാധിച്ചിട്ടില്ലെങ്കിൽ പോലും നമ്മൾ എല്ലാവരും മനുഷ്യരാണ്, ഞങ്ങൾ എല്ലാവരും കുടുംബമാണ്. നമുക്ക് പരസ്പരം സഹായിക്കാം.’ സാമുവൽ അഭ്യർഥിക്കുന്നു.
കൂടെ ദുരിതാശ്വാസ നിധി അയക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും സാമുവൽ രേഖപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല അന്തർദേശീയ മാധ്യമങ്ങൾ കേരളത്തിലെ ഈ ദുരന്തത്തിന്റെ വാർത്തകൾ വേണ്ടവിധം പുറത്തുകൊണ്ടുവരുന്നില്ല എന്നതിൽ സങ്കടമുണ്ടെന്നും സാമുവൽ പറയുന്നു.