ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന ബിജെപി സ്ഥാനാര്‍ഥി പട്ടിക വീണ്ടും മാറിമറിയുന്നു. പ്രമുഖ നേതാക്കളായ പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും എംടി രമേശും പട്ടികയില്‍ ഇല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ നിന്നാവും മത്സരിക്കുക. പത്തനംതിട്ട സീറ്റിനായി സുരേന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശക്തമായി രംഗത്തുണ്ടായിരുന്നു. തര്‍ക്കം മുറുകിയതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് സുരേന്ദ്രനെ ആറ്റിങ്ങളിലേക്കും കണ്ണന്താനത്തെ കൊല്ലത്തേക്കും മാറ്റുകയായിരുന്നുവെന്നാണ് സൂചനകള്‍. പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ളയായിരിക്കും സ്ഥാനാര്‍ത്ഥി.

കൊല്ലത്തേക്കു നേരത്തെ പരിഗിണിച്ചിരുന്ന സിവി ആനന്ദബോസ് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഇവിടേക്കു കണ്ണന്താനത്തെ പരിഗണിച്ചത്. അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ എത്തിയ ടോം വടക്കന്‍ എറണാകുളത്തായിരിക്കും ജനവിധി തേടുക. വടക്കു താത്പര്യം തൃശൂര്‍ ആയിരുന്നെങ്കിലും ഈ സീറ്റ് വിട്ടുകൊടുക്കാന്‍ സഖ്യകക്ഷിയായ ബിഡിജെഎസ് തയാറായില്ല. തൃശൂരില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാവും.

പത്തനംതിട്ടയിലും കോഴിക്കോട്ടുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെ പരിഗണിച്ചിരുന്നത്. കോഴിക്കോട് സീറ്റ് ബിഡിജെഎസുമായി വച്ചുമാറാനാണ് ഒടുവിലുള്ള ധാരണ. ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു സൂചനകള്‍. ആദ്യവട്ട ചര്‍ച്ചകള്‍ ഈ നിലയ്ക്കു പുരോഗമിച്ചെങ്കിലും കെ സുരേന്ദ്രന്‍ മത്സര രംഗത്ത് ഇല്ലാതാവുന്ന സാഹചര്യം വന്നതോടെ ചര്‍ച്ചകള്‍ വഴിമാറുകയായിരുന്നു. ശബരിമല സമരത്തിന് നേതൃത്വം നല്‍കിയ സുരേന്ദ്രന്‍ തെക്കന്‍ കേരളത്തില്‍ എവിടെയെങ്കിലും സ്ഥാനാര്‍ത്ഥിയാവണം എന്നാണ് നേതൃത്വത്തിന്റെ താത്പര്യം. പത്തനംതിട്ടയ്ക്കാണ് സുരേന്ദ്രന്‍ തീവ്രശ്രമം നടത്തിയതെങ്കിലും സംസ്ഥാന പ്രസിഡന്റ് തന്നെ ഈ സീറ്റില്‍ താത്പര്യം പ്രകടിപ്പിച്ചു രംഗത്തുവരികയായിരുന്നു.