Kerala

തിരുവനന്തപുരം: കെവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബത്തിന് വീടുവെക്കാനാണ് ധനസഹായം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നീനുവിന്റെ പഠനച്ചെലവ് ഏറ്റെടുക്കാനും തീരുമാനിച്ചു.

കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്‍കുന്നത്.

കെവിന്റേത് മുങ്ങിമരണമാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ദ്ധ പാനല്‍ യോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മര്‍ദ്ദനത്തില്‍ ബോധരഹിതനായ കെവിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞതാണോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

കുടുംബപ്രശ്‌നം പരിഹരിക്കുന്നത് പോലെ ഇത്രയധികം ജനങ്ങളുടെ പ്രാതിനിധ്യം ഒറ്റ രാത്രി കൊണ്ട് ഇട്ടെറിഞ്ഞു പോകുന്നത് ജനങ്ങളെ അപമാനിക്കലാണ് എന്ന് ആംആദ്മി പാര്‍ട്ടി. ഇത് ജനങ്ങളോട് ചെയ്യുന്ന വലിയ വഞ്ചനയാണ്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച എംപി രാഷ്ട്രീയമായ യാതൊരു കാരണവും ഇല്ലാതെ രാജ്യസഭയുടെ സുരക്ഷിതത്വം തേടിപ്പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രസ്താവനയില്‍ പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.

മണ്ഡലത്തിന് മുന്‍വര്‍ഷങ്ങളില്‍ ചിലവഴിക്കേണ്ടതടക്കം ഉള്ള അഞ്ചു കോടി രൂപ എംപി ഫണ്ട് ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോട്ടയത്തിന്റെ വികസനത്തെ മുഴുവന്‍ അട്ടിമറിച്ചിരിക്കുന്നു. രാജ്യസഭാ സീറ്റ് വീതം വയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയോടെ കുഞ്ഞുകുഞ്ഞിന്റെ കാര്‍മികത്വത്തില്‍ കുഞ്ഞുമാണിക്ക് സീറ്റ് നേടി കൊടുത്ത നാടകം കേരള രാഷ്ട്രീയത്തെ ലജ്ജിപ്പിക്കുന്നതാണ്. ഒരു ദേശീയ പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം വരെ പണയം വച്ച ആ പ്രവര്‍ത്തനത്തിന്റെ ഫലമായി ആ സീറ്റില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ യോഗ്യതയുള്ള ഒരാള്‍ പോലുമില്ല എന്ന തിരിച്ചറിവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.

കുഞ്ഞുമാണിയുടെ മകന്‍ മാണിക്കുഞ്ഞിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള പടിയായി മാത്രം അവര്‍ ഇതിനെ കണ്ടാല്‍, കോട്ടയത്തെ ജനങ്ങളുടെ ജീവിത നിലവാരവും വികസനവും തടഞ്ഞാല്‍ അവിടത്തെ ജനങ്ങള്‍ രാഷ്ട്രീയപരമായി തന്നെ അതിന് മറുപടി നല്‍കും.

ഈ നെറികെട്ട രാഷ്ട്രീയത്തിന് ഓശാന പാടുകയാണ് ഇടതുപക്ഷവും ബിജെപിയും എന്നതാണ് ഏറെ വിചിത്രം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അവസാനഘട്ടം വരെ മാണി തങ്ങളോടൊപ്പം വരും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം നിന്നത് എന്ന് നമ്മള്‍ക്കറിയാം. കാനം രാജേന്ദ്രന്‍ എതിര്‍ത്തില്ല എങ്കില്‍ ഇപ്പോള്‍ മാണി ഇടതുപക്ഷ സഹയാത്രികന്‍ ആയേനെ. ഇപ്പോഴും കുടുംബസ്വത്തായി രാഷ്ട്രീയത്തെ കരുതുന്നതിന് തുറന്ന് വിമര്‍ശിക്കാന്‍ ഇടതുപക്ഷം പോലും തയ്യാറാകാതിരിക്കുന്നത് എന്നെങ്കിലും മാണി തിരിച്ചു വരും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ്.

ബാര്‍ കോഴ കേസില്‍ മണിക്കെതിരായി ഏറെവി വാദങ്ങള്‍ ഉയര്‍ത്തിയ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയില്‍ മാണിയെ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് കേരളം മുഴുവന്‍ പ്രക്ഷോഭം നടത്തുകയും പൊതുപണം കൊണ്ട് നിര്‍മ്മിച്ച നിയമസഭാ മന്ദിരത്തിലെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുകയും ചെയ്ത ഇടതുപക്ഷം മാണിക്ക് അനുകൂലമായി നിശബ്ദരാകുന്നതിന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും മനസ്സിലാവുന്നതാണ്.

ഇപ്പോഴും ബിജെപി മാണിയോടള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏതെങ്കിലും വിധത്തില്‍ രക്ഷിക്കണം എന്ന് ആഗ്രഹം ഉള്ളവര്‍ ഈ ചീഞ്ഞുനാറുന്ന മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് മോചിതരാവണം എന്ന് ആം ആദ്മി പാര്‍ട്ടി ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നവെന്നും നീലകണ്ഠന്‍ പറഞ്ഞു.

എന്‍.ജെ. സജീവ്.

എടത്വാ (കുട്ടനാട്): ഗ്രീന്‍ കമ്മൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നില നിര്‍ത്തുന്നതിന് എടത്വാ ടൗണ്‍ ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 3-മത് എടത്വാ ജലോത്സവത്തിന്റെ സ്വാഗത സംഘ രൂപികരണവും ജീവകാരുണ്യ പ്രവര്‍ത്തനവും രാധേയം കോപ്ലക്‌സില്‍ നടന്നു.

ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് എന്‍.ജെ. വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ കെ .തങ്കച്ചന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര സംഗമം ഉദ്ഘാടനം ചെയ്തു.

സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയും സ്‌കോളര്‍ഷിപ്പ് വിതരണം സമിതി ചെയര്‍മാന്‍ സിനു രാധേയവും നിര്‍വഹിച്ചു.

ഈ വര്‍ഷത്തെ ആന്റപ്പന്‍ അമ്പിയായം സ്മാരക ജലോത്സവം സെപ്റ്റംബര്‍ 8ന് എടത്വാ പള്ളിക്ക് മുന്‍വശത്തുള്ള പമ്പയാറ്റില്‍ നടത്തുവാന്‍ തീരുമാനിച്ചു. ഭാരവാഹികളായി സിനു രാധേയം (ചെയര്‍മാന്‍) ബില്‍ബി മാത്യൂ (പ്രസിഡന്റ്), കോശി കുര്യന്‍ മാലിയില്‍, (ജനറല്‍ കണ്‍വീനര്‍) ജയന്‍ ജോസഫ് പുന്നപ്ര (കണ്‍വീനര്‍), സജീവ് എന്‍.ജെ (സെക്രട്ടറി), കെ.തങ്കച്ചന്‍ (ട്രഷറാര്‍), ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള (മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍), അനില്‍ അമ്പിയായം, അജിത്ത് പിഷാരത്ത്, ജേക്കബ് എടത്വാ, ജോണ്‍സണ്‍ എം. പോള്‍, റോബിന്‍ കളങ്ങര, ബിനു ദാമോദരന്‍, തങ്കച്ചന്‍ പാട്ടത്തില്‍, ജയചന്ദ്രന്‍ എന്നിവര്‍ കോര്‍ഡിനേറ്റമാരായി 31 അംഗ സമിതിയെ തെരെഞ്ഞെടുത്തു.

ജലോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ഉപന്യാസ മത്സരം, ഫോട്ടോ പ്രദര്‍ശനം എന്നിവ നടത്തുവാനും തീരുമാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: 9061541967

തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്നുള്ള ജാത്യാഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫ് എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. കെവിന്റെ ഭാര്യ നീനുവിന് പഠനം പൂര്‍ത്തിയാക്കാനുള്ള എല്ലാ സഹായവും നല്‍കും. അതിനായി എല്ലാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും.

നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് നിര്‍ദേശം വന്നിരുന്നു. എന്നാല്‍ നീനു ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പഠനം പൂര്‍ത്തിയാക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ശിപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ നിന്നും 424 ചതുരശ്ര മീറ്റര്‍ ജനവാസ മേഖലയെ ഒഴിവാക്കുന്ന പുതിയ മാപ്പാണ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുക.

 

കോട്ടയം : രണ്ടാഴ്‌ച മുമ്പുവരെ പിലാത്തറ വീട്ടില്‍ ജോസഫ്‌, കോട്ടയം ചവിട്ടുവരി ജങ്‌ഷനിലുള്ള വര്‍ക്‌ഷോപ്പിലെ മെക്കാനിക്‌ മാത്രമായിരുന്നു. എന്നാല്‍, ഇന്നു സംസ്‌ഥാനമാകെ അറിയുന്ന ഒരു ദുരന്തനായകന്റെ പിതാവാണ്‌…പ്രണയത്തിന്റെ പേരില്‍, പ്രണയിനിയുടെ ബന്ധുക്കളുടെ ജാത്യാഭിമാനത്തിന്റെ പേരില്‍, പ്രാണന്‍ നഷ്‌ടമായ കെവിന്റെ പിതാവ്‌.

എന്നാല്‍, ഇരയുടെ പിതാവ്‌ എന്നതിലുപരി, ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ യുവതിയെ മരുമകളായി സ്വീകരിച്ച ജോസഫ്‌ കേരളീയസമൂഹത്തിനാകെ മാതൃകയായി. മകന്റെ വിയോഗദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ്‌ മകളെയെന്നപോലെ ചേര്‍ത്തണയ്‌ക്കുന്നതു കണ്ട്‌ വിതുമ്പാത്തവരില്ല.

ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കള്‍ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക്‌, ചെളിനിറഞ്ഞ മണ്‍വഴി താണ്ടിയെത്തിയപ്പോഴും ജോസഫിനു തികഞ്ഞ നിസംഗതയായിരുന്നു. കഴിഞ്ഞ 29-നു കോട്ടയം മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിക്കു മുന്നില്‍ മകന്റെ മൃതദേഹത്തിനായി പോരടിച്ചവരും ഇന്നടുത്തില്ല. എങ്കിലും വീട്ടിലെത്തി ആശ്വാസം പകര്‍ന്നവരോടെല്ലാം ജോസഫിനു നന്ദി മാത്രം. രാഷ്‌ട്രീയ-സമുദായനേതാക്കള്‍ക്കൊപ്പം ഫോട്ടോയ്‌ക്കു നിന്നുകൊടുക്കുമ്പോഴും ഈ പിതാവിന്റെ മനസ്‌ മരവിച്ചിരുന്നു.

വന്നവര്‍ക്കെല്ലാം അറിയേണ്ടത്‌ ഒന്നുമാത്രമായിരുന്നു; മകനൊപ്പം ഇറങ്ങിവന്ന നീനുവിന്റെ ഭാവി. അതിനു ജോസഫിന്‌ ഉറച്ച മറുപടിയുണ്ടായിരുന്നു: “അവള്‍ക്കു കെവിന്റെ വീട്ടില്‍ ജീവിച്ചാല്‍ മതി. അവളുടെ ആഗ്രഹം അതാണെങ്കില്‍, അതിനു മാറ്റമില്ല”. നീനുവിന്റെ നിലപാടും മറിച്ചല്ല. “കെവിന്റെ വീട്ടില്‍ ജീവിച്ച്‌, അച്ചാച്ചനെയും അമ്മയേയും കെവിന്റെ പെങ്ങളെയും പൊന്നുപോലെ നോക്കും”.

ആരോഗ്യമുള്ളിടത്തോളം പഠിച്ച പണി ചെയ്‌ത്‌ കുടുംബം പുലര്‍ത്തുമെന്നു ജോസഫ്‌ പറയുന്നു. ഭാര്യയേയും മകളെയും കെവിനെ വിശ്വസിച്ച്‌ ഒപ്പം പോന്ന നീനുവിനെയും പോറ്റണം. വാടകവീട്ടില്‍നിന്നു സ്വന്തമായി ഒരു വീട്ടിലേക്കു മാറണം. അതിനു ചവിട്ടുവരിയിലെ വര്‍ക്‌ഷോപ്പിലേക്കു മടങ്ങിയെത്തിയേ പറ്റൂ.

 

ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെവെണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ച് മാതാപിതാക്കൾ. വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ചെയ്ത പോയ തെറ്റില്‍ പൂര്‍ണ്ണ പശ്ചാത്താപമെന്ന് അച്ഛനും അമ്മയും പ്രതികരിച്ചു. സംഭവത്തെ കുറിച്ച്‌ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം കുട്ടിയെ വിട്ട് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.

പ്രസവിച്ച് മൂന്ന് ദിവസം തികയുന്നതിന് മുമ്പ് തന്നെ അമ്മയും അച്ഛനുംചേര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിക്കുന്ന രംഗം കേരളക്കരയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച വാർത്തയായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ പള്ളിയില്‍ കുര്‍ബാന നടക്കുന്ന സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു ദമ്പതികള്‍. വീഡിയോ വൈറലായതോടെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു. യുവതി പ്രസവത്തെ തുടര്‍ന്ന് വേഗത്തില്‍ നടക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു. എന്നിട്ടും പതിയെ നടന്നുവന്ന് ഈ ക്രൂരകൃത്യം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതെന്താണ്. പോലീസ് ചോദ്യം ചെയ്യലില്‍ അവര്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.

സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ളയാളാണ് ബിറ്റോ. ബീറ്റോയുടെ സിനിമാ മോഹം കുടുംബത്തിന്റെ സാമ്പത്തിക നില തകര്‍ത്തതോടെ നാലാമത്തെ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രവിതയെ വിവാഹം കഴിക്കുന്നത് പ്രണയിച്ചായിരുന്നു. ക്രൈസ്തവ മതക്കാരനായ ബിറ്റോ ഹിന്ദുമതക്കാരിയായ പ്രവിതയെ ഒന്‍പത് വര്‍ഷം മുന്‍പാണ് വിവാഹം കഴിക്കുന്നത്. ഇവർക്ക് എട്ട്, ആറ്, മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങളും ഉണ്ട്.ഇതോടെ ഇനി കുട്ടികള്‍ വേണ്ട എന്ന നിലപാടായിരുന്നു ബിറ്റോ. ഇതിനിടയില്‍ പ്രവിത വീണ്ടും ഗര്‍ഭിണിയായി. വിവരം ഭര്‍ത്താവായ ബിറ്റോയില്‍ നിന്നും ഒളിച്ചു വച്ചു. എന്നാല്‍ അധിക നാള്‍ ഒളിച്ചു വയ്ക്കാന്‍ പ്രവിതയ്ക്കായില്ല. വിവരം അറിഞ്ഞ ബിറ്റോ കണക്കറ്റ് പ്രവിതയെ ശകാരിച്ചു. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം വരെ നടത്തി. എന്നാല്‍ സമയം അതിക്രമിച്ചതിനാല്‍ കഴിഞ്ഞില്ല. പിന്നീട് ബന്ധുക്കളെ അറിയിക്കാതെ വിവരം മൂടി വയ്ക്കുകയായിരുന്നു.

31ന് പ്രസവ വേദന തുടങ്ങിയതോടെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റാകുന്നത്. പ്രവിത മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റാകുന്ന സമയം ബിറ്റോ കൊച്ചിയിലുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോട് പ്രവിതയ്ക്ക് പ്രസവ വേദന തുടങ്ങിയെന്നും നിങ്ങള്‍ ആരെങ്കിലും അവിടെ വരെ ചെല്ലാമോ എന്നും ചോദിച്ചതായി സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരും അതിന് തയ്യാറായില്ല. സ്വന്തം ഭാര്യയുടെ പ്രസവത്തിന് പോകാന്‍ പറ്റാത്ത തിരക്ക് നിനക്കില്ലല്ലോ നീ തന്നെ പോയാല്‍ മതി എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണ് 31 ന് രാത്രിയില്‍ ബിറ്റോ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്.

അതിന് ശേഷം ജൂണ്‍ ഒന്നിന് 3.30 ന് പ്രവിത പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ ബിറ്റോ കുഞ്ഞിനെ എവിടെയെങ്കിലും ഉപേക്ഷിക്കണം എന്ന് ഭാര്യയോട് പറഞ്ഞു. എന്നാല്‍ പ്രവിത ഇതിന് തയ്യാറായില്ല. പിന്നീട് ഭീഷണിപ്പെടുത്തിയാണ് അന്ന് ഉച്ചയ്ക്ക് തന്നെ ഇയാള്‍ കുട്ടിയും ഭാര്യയുമായി എറണാകുളത്തേക്ക് യാത്ര തിരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും ആരുമറിയാതെ റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ നിന്നും ട്രെയിനിലാണ് എറണാകുളത്തേക്ക് തിരിച്ചത്. നോര്‍ത്ത് സ്റ്റേഷനിലെത്തിയ ശേഷം അവിടെ നിന്നും ബസില്‍ കയറി ഇടപ്പള്ളിയിലെത്തുകയും ഫെറോനോ പള്ളിക്കുള്ളില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുകയുമായിരുന്നു. സുഹൃത്തുക്കളെല്ലാം പറയുന്നത് ഇയാള്‍ ഒരു ഫ്രോഡാണ് എന്നാണ്. നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്. സിനിമ മേഖലയിലുള്ള ഒരു ബന്ധുവിന്റെ സഹായത്താല്‍ ഒന്നോ രണ്ടോ സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ളതായി പറയുന്നു.

എറണാകുളം ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യ സന്ധ്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്ധ്യയുടെ മുഖത്തും കൈയ്ക്കും വലിയ തോതിലുള്ള ആക്രമണമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. പിടിച്ചുമാറ്റാനെത്തിയ സന്ധ്യയുടെ അമ്മയ്ക്ക് പുറത്ത് വെട്ടേറ്റു. ഇവര്‍ രണ്ടു പേരും ഇപ്പോള്‍ ഐസിയുവിലാണ് ഉള്ളത്.

ഇന്ന് രാവിലെ 7.30 ഓടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് മനോജ് ഭാര്യയായ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിച്ചത്. കൊച്ചിനെ സ്‌കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെ മുഖത്തിന് വെട്ടേറ്റ സന്ധ്യ അലറികരഞ്ഞ് റോഡിലേക്ക് ഇറങ്ങി വരുകയായിരുന്നു. പിന്നാലെ ഇവരുടെ അമ്മയും വെട്ടേറ്റ നിലയില്‍ റോഡിലേക്ക് അലറികരഞ്ഞുകൊണ്ട് ഇറങ്ങി വന്നു. ആരാണ് വെട്ടിയതെന്ന് അമ്മയും മകളും പറയാത്തതിനാല്‍ നാട്ടുകാര്‍ വേഗം ഇവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മകളുടെ ഭര്‍ത്താവാണ് വെട്ടിയതെന്നും അയാള്‍ വീടിനകത്ത് ഉണ്ടെന്നും പറഞ്ഞത്.

നാട്ടുകാര്‍ വീടുപരിശോധിച്ചപ്പോഴേക്കും ഇയാള്‍ റൂമിന്റെ കതക് പൂട്ടി. വാതില്‍ തുറന്നപ്പോഴേക്കും ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. സന്ധ്യയുടെ മുഖത്തും തോളിനുമാണ് വെട്ടേറ്റത്. ഇവരുടെ നിലഗുരുതരമാണ്. ശാരദയുടെ പുറത്താണ് വേട്ടേറ്റത്. മനോജ് നേരത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സ്റ്റാഫായിരുന്നു. സന്ധ്യ അമൃതയിലെ പീഡിയാട്രിക്ക് വിഭാഗത്തിലെ ന്‌ഴ്‌സിംഗ് സ്റ്റാഫാണ്. ഏറെ നാളായി കുടുംബ വഴക്കിനെ തുടര്‍ന്ന് സന്ധ്യയും മനോജും അകന്ന് താമസിക്കുകയായിരുന്നു. അമൃത ആശുപത്രിയ്ക്ക് സമീപം പോയിഷ റോഡ് അവസാനമുള്ള വാടക വീട്ടിന്റ ഒന്നാം നിലയിലായിരുന്നു സന്ധ്യയും അമ്മയും മകളും താമസിച്ച് വരുന്നത്.

വീഡിയോ കടപ്പാട് : മാതൃഭൂമി ന്യൂസ്

സ്‌കൂളില്‍ നിന്നു വിദ്യാലക്ഷ്മി വരുന്നതു കാത്തു ഇരുന്ന് അമ്മ കേട്ടതു മകളുടെ മരണവാര്‍ത്ത. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ 100 മീറ്റര്‍ അകലെ വച്ചു നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞു മാനസികമായി തകര്‍ന്നു പോയി വിദ്യയുടെ അമ്മ. കുഞ്ഞിന്റെ വീടും അപകടം നടന്ന സ്ഥലവും തമ്മില്‍ നൂറുമീറ്ററിന്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഏറെ നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമാണു കാക്കനാട് വാഴക്കാല സ്വദേശികളായ സനല്‍കുമാറിനും സ്മിജയ്ക്കും വിദ്യാലക്ഷ്മി ജനിച്ചത്. ആ കുരുന്നു ജീവന്‍ കണ്‍വെട്ടത്തു പൊലിഞ്ഞത് ഈ മാതാപിതാക്കള്‍ക്കു സഹിക്കാവുന്നതും അപ്പുറമാണ്. അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മരടിലെ നാട്ടുകാര്‍. നാട്ടുകാരുടെ സമയോജിതമായ ഇടപെടലു കൊണ്ടാണ് അഞ്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.

കോട്ടയം: കെവിന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. കെവിന്റെ ശരീരത്തിലുണ്ടായിരിക്കുന്ന മാരക മുറിവുകളുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായിരിക്കും ഇവര്‍ തെന്മല സന്ദര്‍ശിക്കുക. കെവിന്റെ ശരീരത്തില്‍ മാരകമായ 16 പരിക്കുകളേറ്റിട്ടുണ്ട്. ഗുണ്ടാ സംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ ഓടിയ കെവിന്‍ മേയ് 27നു രാവിലെ തെന്മല ചാലിയക്കര പുഴയില്‍ മുങ്ങിമരിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലും പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനയും.

അതേസമയം മര്‍ദ്ദനത്തില്‍ ബോധം മറഞ്ഞ കെവിന്‍ മരണപ്പെട്ടതായി സംശയിച്ച് പുഴയില്‍ തള്ളിയതാണെന്നും സംശയമുണ്ട്. കെവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്നായിരിക്കും മെഡിക്കല്‍ സംഘം പരിശോധിക്കുക. കെവിനെ മനഃപൂര്‍വ്വം പുഴയില്‍ തള്ളിയെന്ന സംശയവും സംഘം പരിശോധിക്കും.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, ആരോഗ്യ വകുപ്പ് ഫൊറന്‍സിക് മെഡിസിന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി.ബി.ഗുജ്‌റാള്‍, വിവിധ മെഡിക്കല്‍ കോളജുകളിലെ ഫൊറന്‍സിക് സര്‍ജന്മാരായ ഡോ. രഞ്ചു രവീന്ദ്രന്‍, ഡോ. കെ.ശശികല, ഡോ. വി.എന്‍.രാജീവ്, ഡോ. സന്തോഷ് ജോയ് എന്നിവര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം വിശകലന യോഗത്തിന് ശേഷമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കെവിന്റെ തിരോധാനത്തല്‍ അന്വേഷണം മനഃപൂര്‍വ്വം വൈകിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ജാമ്യം നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എഎസ്‌ഐ ടി.എം. ബിജു, പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. പോലീസുകാരുടെ പങ്ക് വ്യക്തമാക്കുന്ന കേസ് ഡയറി കൃത്യമായി പരിശോധിക്കാതെയാണ് മജിസ്‌ട്രേട്ട് കോടതി അവര്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പോലീസുകാര്‍ക്ക് ജാമ്യം നല്‍കിയ നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയവസ്ഥയ്ക്ക് എതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സൂരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ വീണയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വീണാ ജോര്‍ജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും മുമ്പ് നടന്ന ഒരു സംഭവവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. സനോജ് എന്ന യുവാവിനെതിരേ വീണ നല്കിയ പരാതിയും അതിന്റെ പേരില്‍ ആ യുവാവ് അനുഭവിച്ച ദുരിതങ്ങളുമാണ് ഗിരീഷ് ജനാര്‍ദനന്‍ എന്നയാള്‍ പോസ്റ്റില്‍ വിവരിക്കുന്നത്.

ഗിരീഷിന്റെ പോസ്റ്റില്‍ നിന്ന്- വല്ലാതെ ശൂന്യമാവുന്ന നേരങ്ങളില്‍ അഭയാര്‍ത്ഥിയായി ചെന്നുപറ്റുന്ന പ്രിയപ്പെട്ട ചിലയിടങ്ങളുണ്ട്. പറവൂരില്‍ അംജാദലിയുടെ വക്കീലാപ്പീസ് അതിലൊന്നാണ്. ഇന്നലെയവിടെ കയറിച്ചെല്ലുമ്പോഴാണ് ഞാനാ ചെറുപ്പക്കാരനെ കണ്ടത്; സനോജ്…

അംജാദ് ചോദിച്ചു; ഓര്‍മയുണ്ടോ ഇയാളെ?

എവിടെയോ കണ്ട ഓര്‍മ. എന്നാലതൊട്ട് ക്ലിയറാവുന്നുമില്ല. അംജാദിന്റെ സഹചാരി അഡ്വ. സി.കെ. റഫീഖ് തന്റെ മൊബൈലില്‍ സേവ് ചെയ്തിട്ട വീഡിയോ എന്നെ കാണിക്കുകയാണ്. കഴിഞ്ഞ നവംബര്‍ ഇരുപത്താറിനോ മറ്റോ റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത ഒരു സ്റ്റോറി. മക്കളെ സ്‌ക്കൂള്‍ ബസ്സില്‍ കേറ്റിവിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നിഷ്ഠുരനായ പ്രതിയായി ആ വീഡിയോയില്‍ സനോജ് മുഖം കുനിച്ചുനിന്നിരുന്നു.

റഫീഖ് വീഡിയോ ഓഫ് ചെയ്തു. സര്‍വത്ര നിശ്ശബ്ദത. ഞാന്‍ സനോജിന്റെ മുഖത്തേയ്ക്കു നോക്കി. അയാള്‍ സര്‍വം തകര്‍ന്നവന്റെ ശൂന്യതയോടെ തലകുനിച്ചിരിക്കുകയായിരുന്നു. എന്റെ മുഖത്തുനോക്കൂ സനോജ്, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത് ചെയ്തിരുന്നോ? ആ നിമിഷം സനോജ് പൊട്ടിക്കരഞ്ഞു. നട്ടുച്ചയാണ്. അംജാദിന്റെ കാറില്‍ ഞങ്ങള്‍ എറണാകുളത്തേയ്ക്കു പോവുകയാണ്. ഇടയ്ക്കു ഞങ്ങള്‍ വരാപ്പുഴ പുത്തന്‍ പള്ളിക്കടുത്ത് മുഴുവഞ്ചേരി വീട്ടില്‍ക്കയറും. അവിടെ സനോജിന്റെ അമ്മ ഫിലോമിനയുടെ സങ്കടങ്ങള്‍ കേള്‍ക്കും…

ഹൈക്കോടതി പരിസരത്ത് കാറൊതുക്കി റഫീഖ്, അഡ്വ. മന്‍സൂറിന്റെ ക്യാബിന്‍ ലാക്കാക്കി മറഞ്ഞു. ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും സനോജിന്റെ കേസ് നയിക്കുന്നത് റഫീഖാണ്. ‘വെലോസിറ്റി ബിയര്‍ പാര്‍ലറി’ല്‍ ആ കേസ് ഫയല്‍ മറിച്ചുനോക്കി ഞാനിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത കഥയിലെ അപമാനിതയായ യുവതി വീണാ ജോര്‍ജ്ജായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ ചീഫ് ന്യൂസ് എഡിറ്റര്‍. ഇപ്പോള്‍ ആറന്മുളയിലെ ഇടതുപക്ഷത്തിന്റെ കണ്‍മണി സ്ഥാനാര്‍ത്ഥി.

പൊലീസ് രേഖകള്‍ പ്രകാരം സംഭവമിങ്ങനെയാണ്. കഴിഞ്ഞ നവംബര്‍ പത്തിന് രാവിലെ ഏഴരയോടടുത്ത് കുട്ടികളെ സ്‌കൂള്‍ ബസ് കേറ്റിവിട്ടു വീട്ടിലേയ്ക്കു മടങ്ങുംവഴി KL7 രജിസ്ട്രേഷനിലുള്ളതും 77Â അവസാനിക്കുന്ന നമ്പറുള്ളതുമായ ബൈക്കില്‍ പിന്തുടര്‍ന്ന് ഒരു കറുത്ത ചെറുപ്പക്കാരന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി വീണാ ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ പരാതി കൊടുക്കുന്നു. സംഭവം നടന്നതിന്റെ (? ) മൂന്നാം ദിവസം. പത്തു ദിവസം കഴിഞ്ഞ് പാലാരിവട്ടം പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നു.

ഇടപ്പള്ളിയിലെ പല ചെറുപ്പക്കാരേയും വേട്ടയാടുന്ന കൂട്ടത്തില്‍ പൊലീസ് സനോജിനേയും പൊക്കുന്നു. അയാള്‍ ഇടപ്പള്ളി അഞ്ചുമന മണല്‍ പാര്‍ക്കിലെ ലോറിഡ്രൈവറായിരുന്നു. വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു. നീ നാളെ സ്റ്റേഷനില്‍ ഹാജരാകണം. ആരോ കളിപ്പിക്കാന്‍ വിളിച്ചതാവുമെന്ന് സനോജ് കരുതി. പിറ്റേന്ന് മണല്‍ പാര്‍ക്കില്‍ പണിക്കെത്തിയപ്പോള്‍ പണി പാളി. രണ്ടു പൊലീസുകാര്‍ കൊണ്ടുപോകാന്‍ വന്നിരിക്കുകയാണ്…കാര്യമെന്തെന്നറിയാതെ സനോജ് സ്റ്റേഷനില്‍ വിറങ്ങലിച്ചു നിന്നു. ആളിപ്പോ വരും, നിന്നെ ഞങ്ങള്‍ കാര്യമറിയിച്ചു തരാമെന്നു പൊലീസുകാര്‍ അയാളോട് പറഞ്ഞു.

പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും വൈകാതെ വന്നുചേര്‍ന്നു. പൊലീസ് ചോദിച്ചു; ഇവരെ നിനക്കറിയുമോ? സനോജ് പറഞ്ഞു; അറിയും, ടിവിയില്‍ വാര്‍ത്ത വായിക്കുന്നതു കണ്ടിട്ടുണ്ട്…മുഖമടച്ചൊരു അടി കിട്ടി. അല്ലാതെ നീയിവരെ കണ്ടിട്ടില്ലേടാ പുന്നാരമോനേ…പൊലീസ് സനോജിന്റെ തലയില്‍ ഒരു ഹെല്‍മെറ്റ് വച്ചുകൊടുത്തിട്ട് വീണയോട് ചോദിച്ചു; ഇവനോണോ മാഡം? യുവതിക്ക് സംശയമില്ലായിരുന്നു; ഇവനാണ്, ഇവനാണെന്നു തോന്നുന്നു…യുവതിയുടെ പുതിയ മൊഴി പ്രകാരം യുവാവ് തന്നെ ലൈംഗികമായി അവഹേളിച്ചുവെന്നും ബൈക്കിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നും കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു.

വീണയും തബലയും’ പോലെ ആ ഓര്‍ത്തഡോക്സ് ദമ്പതികള്‍ ഇറങ്ങിപ്പോയി. ഐ.പി.സി 506(1), കെ.പി. ആക്ട് 119 (മ) വകുപ്പുകള്‍ ചുമത്തിയ പഴയ കേസ് ജാമ്യം കിട്ടാത്ത പുതിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ശക്തമാക്കി. വധശ്രമത്തിന് ഐപിസി 308, സ്ത്രീത്വത്തെ അപമാനിച്ചതിന് 354 (ഉ), ആ ദിവസം മുഴുവന്‍ താന്‍ ചെയ്ത തെറ്റെന്തെന്നറിയാത്ത ആ ചെറുപ്പക്കാരന്‍ സ്റ്റേഷനില്‍ കുത്തിയിരുന്നു. രാത്രി മജിസ്ട്രേറ്റിന്റെ മുന്നില്‍ അയാള്‍ ഹാജരാക്കപ്പെട്ടു.

വിലങ്ങണിയിച്ച് നിരപരാധിയായ ആ ചെറുപ്പക്കാരനെ മജിസ്ട്രേറ്റിന്റെ സവിധത്തിലേയ്ക്ക് ആനയിക്കപ്പെടുന്ന ആ രാത്രിയില്‍ മഹാമാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് ചാനലില്‍ മനുഷ്യാവകാശത്തെക്കുറിച്ചും രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുമൊക്കെ പുലമ്പുകയായിരുന്നിരിക്കണം…സനോജ് പതിനാലു ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ടു. കാക്കനാട്ടെ ജില്ലാ ജയിലില്‍ അയാള്‍ അപമാനിതനായി കരഞ്ഞുകിടന്നുറങ്ങി. അപ്പന്‍ ഒരുനാള്‍ വന്ന് അഴികള്‍ക്കിപ്പുറം നിന്ന് അയാളെ സമാധാനിപ്പിച്ചു. നീ സങ്കടപ്പെടരുത്, നീ ജോലി ചെയ്ത സ്ഥലത്തെ വീഡിയോ കിട്ടിയിട്ടുണ്ട്…ആ പെണ്ണുമ്പിള്ള പറയുന്ന സമയത്തൊക്കെ നീ മണല്‍ പാര്‍ക്കിലുണ്ടെന്ന് വീഡിയോയിലുണ്ട്…

മണല്‍ പാര്‍ക്കിലെ ക്ഷുഭിതരായ ജീവനക്കാര്‍ വീണയെ ഫോണില്‍ വിളിച്ചു; മാഡം, നിങ്ങളിവിടെ വരൂ.. ഈ സിസി ടിവി ദൃശ്യങ്ങള്‍ കാണൂ.. നിങ്ങള്‍ കാരണം ജയിലില്‍ക്കിടക്കുന്ന സനോജ് ആ ദിവസം ഉച്ചവരെ ഇവിടെയുണ്ടായിരുന്നു എന്നു നിങ്ങളെ ഞങ്ങള്‍ ബോധ്യപ്പെടുത്താം…വീണ പേടിച്ചു; അയാളുടെ ബന്ധുക്കളൊന്നും അവിടെയില്ലെങ്കില്‍ ഞാന്‍ വരാം..

വീണയും ഭര്‍ത്താവും മണല്‍ പാര്‍ക്കിലെത്തി, വീഡിയോ കണ്ടു. താടിക്കു കൈകൊടുത്ത് മഹാ മാധ്യമപ്രവര്‍ത്തക ഇരുന്നതായി അന്നവിടെയുണ്ടായിരുന്ന സനോജിന്റെ സഹോദരന്‍ എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഏങ്ങിക്കരഞ്ഞത് ഞാനോര്‍ക്കുന്നു… ഞാനുപസംഹരിക്കുകയാണ്. പ്രിയപ്പെട്ട വീണാ ജോര്‍ജ്ജ്, നിങ്ങള്‍ ചമച്ച ഒരപവാദ കഥയിലെ പ്രതി ഇപ്പോഴും ആര്‍ക്കും മുഖം കൊടുക്കാതെ വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്…

അയാള്‍ക്ക് ജാമ്യം കിട്ടിയെന്നത് ശരിയാണ്. പക്ഷേ, നിയമത്തിനു മുന്നില്‍ അയാളിപ്പോഴും പ്രതിയാണ്.. അയാളുടെ അമ്മ പള്ളിയില്‍പ്പോലും പോകാന്‍ ധൈര്യപ്പെടാതെ വീടിനുള്ളില്‍ ചുറ്റിത്തിരിയുന്നു. അയാളുടെ കല്യാണം മുടങ്ങിപ്പോയി. ഇരുപത്തിയൊമ്പതു വയസ്സു മാത്രം പ്രായമുള്ള ഒരാളുടെ ജീവിതം തകര്‍ത്തിട്ട് നിങ്ങളൊരു ഇടതുപക്ഷക്കാരിയായി വിജയരഥത്തിലേറിപ്പോവുകയാണ്..നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെട്ടത് ഒമ്പതാം തിയതിയോ പത്താം തിയതിയോ? നിങ്ങളൊരിടത്തു പറയുന്നു, സംഭവിച്ചത് ലൈംഗികാക്രമണമായിരുന്നുവെന്ന്.. മറ്റൊരിടത്തു പറയുന്നു ജീവാപായമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്…

പ്രിയപ്പെട്ട വീണാ ജോര്‍ജ്, ആദരണീയരായ മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റിലൊന്നും ഒരു കാലത്തും നിങ്ങളുണ്ടായിരുന്നില്ല. ഒരു ദശകക്കാലത്തെ മാധ്യമപ്രവര്‍ത്തനം കൊണ്ട് കോടികളുടെ മൂലധനം സ്വരൂപിച്ച് സ്വന്തമൊരു ചാനലുണ്ടാക്കാന്‍ കഴിഞ്ഞ കരിയറിസ്റ്റുകളുടെ ലോകത്തായിരുന്നു നിങ്ങള്‍ ജീവിച്ചത്. അവര്‍ പറഞ്ഞുതരാത്ത ഒരു ഉപദേശമാണ്, മഹാനായ എസ്. ജയചന്ദ്രന്‍ നായര്‍ എനിക്കുതന്ന ഉപദേശമാണ് ഞാനിപ്പോള്‍ നിങ്ങളോട് പറയുന്നത്… സത്യാന്വേഷണമാണ് പത്രപ്രവര്‍ത്തകന്റെ പണി. അനുകമ്പയില്ലാതെ അതൊരിക്കലും ചെയ്യരുത്…അനുകമ്പയോടെ സ്വന്തം തെറ്റ് ഏറ്റുപറയൂ.. പുത്തന്‍പള്ളിയിലെ ആ പാവം വീട്ടില്‍ച്ചെന്നിട്ട് സനോജിന്റെ അമ്മയോട് മാപ്പു പറയൂ…

RECENT POSTS
Copyright © . All rights reserved