കോട്ടയം ചങ്ങനാശേരി കറുകച്ചാൽ മേഘയിൽ ജനങ്ങളുടെ സ്വര്യജീവിത നശിപ്പിച്ച് വണ്ടുകൾ പെരുകുന്നു. പകൽ സമയങ്ങളിൽ കല്ലുകളുടെയും കരിയിലകളുടെയും ഇടയിൽ ഒതുങ്ങികൂടുന്ന ഇവ രാത്രികാലങ്ങളിൽ കൂട്ടത്തൊടെയാണ് വീടുകളിലെയ്ക്ക് എത്തിച്ചേരുന്നത്. രാത്രി കാലങ്ങളിൽ വെളിച്ചം തെളിയിക്കുവാനോ ഭക്ഷണം പാകം ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലാണ്. മാത്രമല്ല ഇവയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആസിഡ് പോലെയുള്ള ഒരു ദ്രാവകം ആളുകളുടെ ശരീരത്തിൽ വലിയ തോതിൽ പൊള്ളൽ ഉണ്ടാക്കുന്നുണ്ട്.
കൊച്ചു കുട്ടികൾ ഉള്ള വീടുകളിൽ രാത്രിയിൽ അന്തിയുറങ്ങാൻ കഴിയാത്ത സാഹചര്യമാണ്, കൊച്ചു കുട്ടികൾ അടക്കമുള്ള ആളുകളുടെ, ചെവിയിലും മൂക്കിലും വണ്ടുകൾ കയറി പൊള്ളലുകൾ ഉണ്ടാക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഒരാളുടെ ചെവിയിൽ അകപ്പെട്ട വണ്ടിനെ വിദഗ്ദ പരിശോദനക്കു ശേഷമാണ് ഡോക്ടർമാർ വെളിയിൽ എടുത്തത്. കൂടുതലും മാർച്ച്, ഏപ്രിൽ, മെയ് സമയങ്ങളിലാണ് ഈ ജീവിയുടെ സാന്നിധ്യം കൂടുതലായി രൂക്ഷമാകുന്നത്.
റബ്ബറർ തോട്ടങ്ങൾ കൂടുതലായി കാണുന്ന മേഘലയിലാണ് ഇവ കൂടുതലായി വിഹാരം നടത്തുന്നത്, റബ്ബറിന്റെ ഇലകൾ പൊഴിയാതിരിക്കാൻ ഉപയോഗിക്കുന്ന ഗന്ധകം പോലുള്ള മരുന്നുകൾ തോട്ടങ്ങളിൽ ഉപയോഗിക്കുന്നതിനാലാണ് ഇവ രൂപപ്പെടുന്നതെന്നാണ് ആളുകൾ പറയുന്നത്. കുടിക്കാനുള്ള ജലത്തിലും മറ്റും ഇവ ചത്ത് വീഴുന്നതിനാൽ ജലം പോലും ഉപയോഗിക്കാൽ കഴിയാത്ത സാഹചര്യമാണ്. കുറച്ചുനാൾ മുമ്പുവരെ ഹൈറേഞ്ച് മേഘലയിൽ ഇതിന്റെ ശല്യം രൂക്ഷമായിരുന്നു.
ഇവയുടെ ശല്യം രൂക്ഷമായതിനാൽ ഇതിന്റെ നശീകരണത്തിന് നാട്ടുകാർ പല വഴികളും നോക്കിയിരുന്നു. എന്നാൽ അവയൊന്നും ഫലം കണ്ടില്ല, ഇവയെ നശിപ്പിക്കുവാൻ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കീടനാശിനികൾ സ്പ്ര ചെയ്യുകയാണ് ഇപ്പോൾ നാട്ടുകാർ. ഈ പ്രശ്നത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്നറിയാതെ നിൽക്കുകയാണ് പ്രദേശവാസികൾ
ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്ക് പിന്നാലെ വീണ്ടും രാജേശ്വരിയുടെ പൂര താണ്ഡവം പോലീസ് സ്റ്റേഷനിൽ. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയാണ് പൊലീസ് സ്‌റ്റേഷനെ വിറപ്പിച്ച പരാതിക്കാരി. മകള്‍ ദീപയുടെ കൈവശമുള്ള ഭര്‍ത്താവ് പാപ്പുവിന്റെ മരണണ സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.
ഇതിന്റെ പേരില്‍ നടപടിയെടുത്തില്ല എന്നാരോപിച്ചാണ് കോടനാട് എസ് ഐയെ ജിഷയുടെ ‘അമ്മ രാജേശ്വരി നിര്‍ത്തിപ്പൊരിച്ചത്. പരാതി സ്റ്റേഷനില്‍ പരിഹരിക്കാവുന്നതല്ലന്നും മറ്റ് മാര്‍ഗ്ഗങ്ങളില്‍ പരിഹാരം തോടമെന്നും എസ് ഐ അറിയച്ചതോടെ ഇവർ അക്രമാസക്തയാവുകയായിരുന്നു.
പിന്നീട് ഇവര്‍ ഉച്ചത്തില്‍ എസ്.ഐയെ പ്രതിക്കൂട്ടിലാക്കി സംസാരിച്ചതോടെ എസ് ഐ യ്ക്കും നിയന്ത്രണം വിട്ടു. ഇതോടെ ഇവരെ തന്റെ ഓഫീസില്‍ നിന്നും പിടിച്ചിറക്കാന്‍ വനിത പൊലീസിനോട് എസ് ഐ നിര്‍ദ്ദേശിക്കുകയായിരുന്നു. പരാതിയിക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയാത്ത സാറ് ഈ യൂണിഫോം ഇട്ടിരിക്കുന്നത് എന്തിനാണെന്നും ഞാനല്ല,സാറാണ് ഇറങ്ങിപ്പോവേണ്ടതെന്നും ഈ അവസരത്തില്‍ ഇവര്‍ വ്യക്തമാക്കിയപ്പോള്‍ എസ് ഐ മേശയിലടിച്ച് കലിപ്പ് തീര്‍ക്കുകയായിരുന്നെന്നാണ് അറിവായത്. ഒച്ചപ്പാടുകേട്ട് ഓടിയെത്തിയ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ചാണ് എസ് ഐ യുടെ മുറിയില്‍ നിന്നും പുറത്തിറക്കിയത്.
എസ് ഐ നിര്‍ദ്ദേശിച്ചതനുസരിച്ച് വനിതപൊലീസുകാരി തഹസീല്‍ദാര്‍ക്ക് എഴുതിനല്‍കിയ പരാതിയുമായിട്ടാണ് ഇവര്‍ ഇവിടെ നിന്നും ഇറങ്ങിയത്. പരേതനായ പാപ്പുവിന്റ മരണ സര്‍ട്ടിഫിക്കറ്റ് മകള്‍ ദീപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ഭാര്യ രാജേശ്വരി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ദീപയെ പൊലീസ് വിളിച്ചുവരുത്തിയത്.
മരണ സര്‍ട്ടിഫിക്കറ്റ് താനറിയാതെ വാങ്ങിയത് ശരിയായില്ലെന്നും അത് തനിക്ക് വേണമന്നുമായിരുന്നു രാജേശ്വരിയുടെ പ്രധാന ആവശ്യം. എന്നാല്‍ അത് താന്‍ ജോലിയും കളഞ്ഞ് 5 ദിവസം ബുദ്ധിമുട്ടി നടന്ന് വാങ്ങിയതാണെന്നും വേണമെങ്കില്‍ കോപ്പി നല്‍കാമെന്നുമായിരുന്നു ദീപയുടെ നിലപാട്. ഇത് കേട്ടതോടെ രാജേശ്വരി കോപാകൂലയായി. ഈ വിഷയം ഇവിടെ തീരില്ലന്നും കോടതിയി മുഖേന പരിഹാരം കാണുകയേ നിവര്‍ത്തിയുള്ളു എന്നും ബോദ്ധ്യപ്പെടുത്തി പൊലീസ് ഇരുവരെയും ഒരു വിധത്തില്‍ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു രാജേശ്വരി വീണ്ടും സ്‌റ്റേഷനിലെത്തി എസ് ഐ യെ പ്രതിക്കൂട്ടിലാക്കിയത്.
പാപ്പുവിന്റെ പേരില്‍ ബാങ്കിലുള്ള 4 ലക്ഷത്തില്‍പ്പരം രൂപയുടെ അവകാശത്തെച്ചൊല്ലിയാണ് ഇപ്പോള്‍ ഇരുവരും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിച്ചിട്ടുള്ളത്. ഓടയ്ക്കാലി എസ് ബി ഐ ബാങ്കില്‍ അന്തരിച്ച പാപ്പുവിന്റെ പേരില്‍ 4,32000 രൂപയുടെ നിക്ഷേപമുണ്ടെന്ന് കുറുപ്പംപടി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.2017 നവംബറിൽ പാപ്പു മരണമടഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
തുക തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സഹോദരി ദീപ നേരത്തെ ബാങ്കില്‍ കത്ത് നല്‍കിയിരുന്നു. പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റും ഇവര്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ ബാങ്ക് അധികൃതര്‍ തുക നല്‍കിയില്ല. മകളുടെ ഈ നീക്കത്തിനെതിരെ രാജേശ്വരി കഴിഞ്ഞ ദിവസം പെരുമ്പാവൂർ പൊലീസിലെത്തി പരാതി നല്‍കി. ദീപ കരസ്ഥമാക്കിയ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പെരുമ്പാവൂർ ഡി വൈ എസ് പി യെ സന്ദര്‍ശിച്ചാണ് രാജേശ്വരി പരാതി ബോധിപ്പിച്ചത്.
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ സിഐക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഒരുലക്ഷം രൂപയുടെയും ഒരാള്‍ജാമ്യത്തിന്റെയും ഈടിലാണ് ക്രിസ്പിന് ജാമ്യം അനുവദിച്ചത്.
കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ മറ്റേതെങ്കിലും കൃത്യത്തിലോ ക്രിസ്പിന്‍ സാമിന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സിഐയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സഘം ബോധിപ്പിച്ചിരുന്നു.
അന്യായമായി തടങ്കലില്‍ വയ്ക്കുക,തെറ്റായ രേഖകള്‍ ചമയ്ക്കുക എന്നീ വകുപ്പുകള്‍ മാത്രമാണ് സിഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
അതേസമയം,ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തു. സാക്ഷികളെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകള്‍ നടത്താനും കഴിയുന്ന വ്യക്തിയായതിനാല്‍ ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
ചെങ്ങാലൂര്‍ കുണ്ടുകടവില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പുതുക്കാട് പോലീസിന്റെ പിടിയിലായതായി സൂചന. സംഭവത്തിനുശേഷം ഒളിവില്‍പോയ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവാണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും സൂചന ലഭിച്ചിട്ടുണ്ട്.
കൃത്യം നടത്തിയശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി പാലക്കാട് എത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.
പുതുക്കാട് സിഐ എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം സംഭവം നടക്കുന്‌പോള്‍ നാട്ടുകാരും പഞ്ചായത്ത് അംഗവും നോക്കിനിന്നുവെന്ന വാദം പോലീസ് തള്ളി. അവര്‍ ഇക്കാര്യത്തില്‍ തെറ്റുകാരല്ലെന്നാണ് പോലീസ് നിലപാട്.
കൊച്ചി: കേരളത്തിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാണ് എന്നൊരു പറച്ചിലുണ്ടെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലേതുപോലെ മണ്ടന്‍മാരായ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും നടന്‍ ശ്രീനിവാസന്‍.
ആദ്യ തെരഞ്ഞെടുപ്പുമുതല്‍ അത് പ്രകടമാണ്. ഇവിടത്തെ ഇടത് വലത് മുന്നണികള്‍ പത്ത് വര്‍ഷത്തെ കാര്യങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. അഞ്ചു വര്‍ഷം ഭരണം. അപ്പോള്‍ ആവശ്യമുള്ളത് കട്ടെടുത്ത് സമ്പാദിച്ചു വെക്കും. പിന്നെ അഞ്ചുവര്‍ഷം വിശ്രമജീവിതം. ആ സമയത്ത് അല്ലറ ചില്ലറ സമരങ്ങളും ചില ജനകീയ യാത്രകളും. ഇനി ഒന്നും ചെയ്തില്ലെങ്കിലും അടുത്ത തവണ അധികാരത്തിലെത്തുമെന്ന് അവര്‍ക്കറിയാം. അങ്ങനെ രണ്ട് മുന്നണികളും വോട്ടര്‍മാരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.
ജനാധിപത്യം കുറച്ചുനാള്‍ കഴിയുമ്പോള്‍ സ്വേച്ഛാധിപത്യമാകുമെന്ന് ബുദ്ധിയുള്ള ആരോ പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആ തലമൊക്കെ കടന്ന് ഏകാധിപത്യത്തിലേക്കാണ് പോകുന്നത്. കേരളത്തില്‍ പോലും രാഷ്ട്രീയപാര്‍ട്ടികള്‍ മാഫിയ സംഘങ്ങള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. പണപ്പിരിവ്, ഹര്‍ത്താല്‍, അക്രമം, കൊലപാതകം..പണ്ട് ചമ്പല്‍ക്കൊള്ളക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നത്. – ശ്രീനിവാസന്‍ പറയുന്നു.
സിനിമയ്ക്ക് സമൂഹത്തെ തിരുത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് വലിയ ബുദ്ധിമുട്ടാണ് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഗാന്ധിജി പറഞ്ഞതു കേള്‍ക്കാത്തവരാണ് നമ്മള്‍. അങ്ങനെയുള്ള ജനങ്ങള്‍ ഒരു സിനിമ കണ്ടാലുടന്‍ നല്ലവരാകും എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. പിന്നെ ചിലരുടെ ചില തീരുമാനങ്ങളെ സ്വാധീനിക്കാം. അത്രമാത്രം. -എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
സിനിമക്കാരുടെ മക്കള്‍ സിനിമയിലേക്ക് വരുന്നതുകൊണ്ട് സിനിമയ്ക്ക് എന്താണ് ഗുണമെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ആര്‍ക്കും ഒരു ഗുണവും ഉണ്ടെന്നു തോന്നുന്നില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ മറുപടി. സിനിമക്കാരുടെ മക്കള്‍ക്ക് സിനിമയില്‍ വരാന്‍ എളുപ്പമായിരിക്കും. പക്ഷേ സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കഠിനാധ്വാനവും ഭാഗ്യവും കഴിവും വേണം. നിലനിന്നുപോകുക എന്നതാണ് പ്രധാനം, അല്ലാതെ സിനിമയില്‍ വരുക എന്നതല്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ കനിയുന്നു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടും പ്രതികളായ പോലീസുകാര്‍ അറസ്റ്റിലായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായമൊന്നും പ്രഖ്യാപിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുടുംബത്തിന് സഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.
അതിനിടെ, കേസില്‍ ഇന്നലെ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിനെ അന്വേഷണ സംഘം ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കും. സി.ഐയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുനശിപ്പിക്കല്‍, കോടതിയില്‍ കൃത്രിമ രേഖ ഹാജരാക്കി, അന്യായമായി തടവില്‍ വച്ചു തുടങ്ങിയ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ ആറിന് രാത്രി അറസ്റ്റിലായ ശ്രീജിത്ത് ഏഴിനാണ് അറസ്റ്റിലായത് എന്നാണ് സി.ഐ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ എഴുതിയിരുന്നത്. എന്നാല്‍ സി.ഐ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനാല്‍ കൊലക്കുറ്റം ചുമത്തിയിട്ടില്ല.
മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ പകല്‍ സമയത്ത് കോടതിയില്‍ എത്തിച്ചേക്കില്ലെന്നാണ് സൂചന. വൈകിട്ട് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയില്ല. ജാമ്യാപേക്ഷ വന്നാല്‍ അന്വേഷണ സംഘം എതിര്‍ക്കുമോ എന്ന് വ്യക്തമല്ല. ജാമ്യം ലഭിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സി.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. എസ്.പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു പോലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയതും ആര്‍.ടി.എഫിനെ സഹായിക്കാന്‍ ഗണേഷന്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കാന്‍ നിര്‍ദേശിച്ചതും എസ്.പിയാണെന്നും സി.ഐ നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള എസ്.പിയുടെ ഫോണ്‍ രേഖകളും പരിശോധിക്കും. ചോദ്യം ചെയ്യല്‍ ഇന്നുണ്ടാവില്ല. വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് സൂചന. കസ്റ്റഡി മരണത്തിനു പിന്നാലെ സി.ഐ അടക്കമുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയപ്പോള്‍ എസ്.പിയെ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയതിനെയും മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ജോലിയും അര്‍ഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. സങ്കടത്തോടെയാണെങ്കിലും സഹായം സ്വീകരിക്കും. പോലീസ് അന്വേഷണം ഇപ്പോള്‍ ശരിയായ നിലയിലാണ്. കോടതിയിലേക്ക് എത്തുമ്പോള്‍ വമ്പന്‍മാര്‍ രക്ഷപ്പെടുമോ എന്ന് ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. സഹായത്തില്‍ ആശ്വാസമുണ്ടെന്നും ഗൂഢാലോചനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കൂടി പിടികൂടണമെന്നും ശ്രീജിത്തിന്റെ അമ്മയും പറഞ്ഞു.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയുടെയും മണ്ടന്‍ പ്രസ്താവനകള്‍ക്ക് പിന്തുണയുമായി ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ്. ഗുജറാത്ത് മുഖ്യമന്ത്രിപുരാതന കാലത്തെ ഗൂഗിളായി നാരദനെ വിശേഷിപ്പിച്ചതില്‍ എന്താണ് തെറ്റെന്നാണ് ടിജി മോഹന്‍ദാസ് ചോദിക്കുന്നത്.
”നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു – ഗൂഗിള്‍ തോറ്റുപോകും: എന്നു പറഞ്ഞാല്‍ എന്താ ഇത്ര വലിയ കുഴപ്പം?” മെന്ന് ട്വിറ്ററിലൂടെ ടിജി മോഹന്‍ദാസ്ചോ ദിക്കുന്നു.
നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു – ഗൂഗിൾ തോറ്റുപോകും: എന്നു പറഞ്ഞാൽ എന്താ ഇത്ര വലിയ കുഴപ്പം?
— TG Mohandas (@mohandastg) May 1, 2018
നേരത്തെ പുരാതന കാലത്തെ ഗൂഗിളായി നാരദനെ വിശേഷിപ്പിച്ച് റൂപാനി രംഗത്ത് വന്നിരുന്നു. ഗൂഗിളിനെ പോലെ ലോകത്തിലെ സകല കാര്യങ്ങളിലും നാരദനു അറിവുണ്ടായിരുന്നു. മനുഷ്യ ധര്‍മ്മത്തിനും മാനവിക പുരോഗതിക്കും വേണ്ടിയാണ് നാരദന്‍ വിവരങ്ങള്‍ ശേഖരിച്ചത്. ലോകത്തിലെ സകല വിവരങ്ങളും ഗൂഗിളിന് അറിയുന്ന പോലെ തന്നെ അന്ന് നാരദനും അറിയാമായിരുന്നു. ‘ദേവര്‍ഷി നാരദ് ജയന്തി’ ആഘോഷത്തില്‍ സംസാരിക്കുമ്പോഴാണ് വിജയ് റൂപാനി ഇക്കാര്യം പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ പരിഹാസവും ട്രോളും ഏറ്റുവാങ്ങുമ്പോഴാണ് പ്രസ്താവനയ്ക്ക് പൂര്‍ണ പിന്തുണയുമായി മോഹന്‍ദാസ് എത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.
‘സര്‍ക്കാര്‍ ജോലിക്ക് പുറകെയുള്ള ഓട്ടം നിര്‍ത്തി പശുവിനെ കറക്കൂ, ലക്ഷങ്ങള്‍ സമ്പാദിക്കൂ, അല്ലെങ്കില്‍ മുറുക്കാന്‍ കട തുറക്കൂ’. എന്ന ത്രിപുര മുഖ്യമന്ത്രിയുടെ യുവാക്കളോടുള്ള ഉപദേശത്തിനും ബിജെപി നേതാവ് പിന്തുണ നല്‍കിയിയിട്ടുണ്ട്.
യുവാക്കളെ ഉപദേശിച്ച്
”പിഎസ്സി വഴി മുപ്പത്തഞ്ചാം വയസ്സില്‍ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളര്‍ത്താന്‍ പറഞ്ഞാല്‍ എന്താ കുഴപ്പം?” മെന്ന് ടിജി മോഹന്‍ദാസ് ചോദിക്കുന്നത്.
പിഎസ്സി വഴി മുപ്പത്തഞ്ചാം വയസ്സിൽ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളർത്താൻ പറഞ്ഞാൽ എന്താ കുഴപ്പം?
— TG Mohandas (@mohandastg) May 1, 2018
‘സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കുന്നതെന്തിന്? ബിരുദക്കാര്‍ പശുവിനെ വാങ്ങി കറവ തുടങ്ങിയാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറകെ നടക്കുന്ന ചെറുപ്പക്കാര്‍ മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കിലോ, അവര്‍ക്കിപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലന്‍സ് ഉണ്ടാകുമായിരുന്നു.’ എന്നാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞത്.
ടിജി മോഹന്‍സാദിന്റെ ട്വീറ്റുകള്‍ പലപ്പോഴും ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട്. ഈ ട്വീറ്റുകളെയും ട്രോളന്‍മാര്‍ വെറുതെ വിട്ടിട്ടില്ല.
ആലുവ∙ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ അറസ്റ്റ് ഉടനുണ്ടാകും. ക്രിസ്പിനെ കേസിൽ പ്രതി ചേർക്കാൻ തീരുമാനമായിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇദ്ദേഹത്തെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചു. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണു ചോദ്യം ചെയ്യുന്നത്. ഇതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്.
ശ്രീജിത്തിനെ മർദിച്ചവരുടെ കൂട്ടത്തിൽ ഇല്ലാതിരുന്നതിനാൽ ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി എന്നിവയ്ക്കാകും സിഐ പ്രതിയാകുക. ശ്രീജിത്തിനെ രാത്രിയാണു വീട്ടിലെത്തി കൊണ്ടുപോയതെങ്കിലും പിറ്റേന്നു രാവിലെയാണ് അറസ്റ്റ് ചെയ്തതെന്ന മട്ടിൽ രേഖകളിൽ തിരിമറിക്കു ശ്രമിച്ചു എന്നാണ് സിഐയ്ക്കെതിരെയുള്ള പരാതികളിലൊന്ന്.
എസ്ഐയും മറ്റു പൊലീസുകാരും നടത്തിയ കൊടിയ മര്‍ദനത്തെക്കുറിച്ച് ക്രിസ്പിൻ അറിഞ്ഞില്ല; അറിയാന്‍ ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയതേയില്ല. മേല്‍നോട്ടത്തിലെ ഈ പിഴവാണു സിഐ ക്രിസ്പിന്‍ സാമിനു വിനയാകുന്നത്. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സിഐ ഒത്താശ ചെയ്തുവെന്നു കണക്കുകൂട്ടിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
കസ്റ്റഡിമരണത്തിന്റെ തെളിവ് ഇല്ലാതാക്കാന്‍ കൂട്ടുനിന്നതിനുള്ള കുറ്റവും സിഐയുടെ പേരില്‍ വന്നേക്കാം. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് ക്രിസ്പിൻ സാം.
തിരുവനന്തപുരം∙ സർക്കാർ പദ്ധതികൾക്കായി വാങ്ങിയ ലാപ്ടോപ് കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസി നിർമിക്കാനുള്ള മൈനിങ് പ്രോഗ്രാമുകൾ വ്യാപകമായി ഒളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സൈബർഡോമും അന്വേഷണം ആരംഭിച്ചു.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു തൊഴിൽ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയുടെ (ആർഎസ്‍ബിവൈ) ഭാഗമായിട്ടാണു കൊൽക്കത്ത കേന്ദ്രമായ സ്വകാര്യ കമ്പനിയിൽ നിന്നു കംപ്യൂട്ടറുകൾ വാങ്ങിയത്. ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോ കറൻസിയായ മൊനേറോ എന്ന കറൻസി നിർമിക്കാനുള്ള പ്രോഗ്രാമാണു കംപ്യൂട്ടറുകളിൽ ഒളിപ്പിച്ചിരുന്നത്. ലോകമെങ്ങുമുള്ള പല കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചാണു ക്രിപ്റ്റോ കറൻസി ഖനനം (മൈൻ) ചെയ്തെടുക്കുന്നത്. കൂടുതൽ കംപ്യൂട്ടിങ് പവർ ഉപയോഗിക്കാൻ കഴിഞ്ഞാൽ കൂടുതൽ കറൻസി ഉണ്ടാക്കാൻ കഴിയും. സർക്കാർ കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചു മറ്റാരോ ക്രിപ്റ്റോ കറൻസി നിർമിക്കുന്നുവെന്നാണു സൂചന.
വൺക്ലിക് മൈൻ എന്ന ഇസ്രയേൽ കമ്പനിയുടെ പ്രോഗ്രാമാണ് ആരുമറിയാതെ ഗൂഗിൾ ക്രോം വെബ് ബ്രൗസറിൽ ഒളിപ്പിച്ചത് (എക്സ്റ്റൻഷൻ). ഉപയോക്താവു സാധാരണഗതിയിൽ ഇതു തിരിച്ചറിയില്ല. മൈനിങ്ങിലൂടെ ലഭിക്കുന്ന കറൻസി കോയിൻഹൈവ് എന്ന കമ്പനിയിലേക്കു നീങ്ങുകയും അവിടെ നിന്ന് ഈ പ്രോഗ്രാം ഒളിപ്പിച്ചുവച്ചയാൾക്കു ലഭിക്കുകയും ചെയ്യുന്നതാണു രീതി. ഒരു മൊനേറെയ്ക്ക് 11,000 രൂപയാണു വില. ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള ആവാസ് പദ്ധതിക്കും കേരളത്തിൽ ആധാർ പദ്ധതിയുടെ ആദ്യസമയത്തും ഇതേ കമ്പനിയുടെ കംപ്യൂട്ടറുകളാണു വാങ്ങിയത്. ആയിരത്തിലധികം കംപ്യൂട്ടറുകൾ ഇത്തരത്തിൽ വാങ്ങിയിട്ടുണ്ടെന്നാണു സൂചന.
ആർഎസ്ബിവൈ പദ്ധതിയിലെ എൻറോൾമെന്റ് അസിസ്റ്റന്റ് ആയ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 30 കംപ്യൂട്ടറുകളിൽ ഇതേ പ്രശ്നമുണ്ടെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇതു കമ്പനിയുടെ അറിവോടെയാണോ ജീവനക്കാരിൽ ആരെങ്കിലും ചേർത്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ മാസമാണു യുപിഎസ്‍സി വെബ്സൈറ്റിലും ക്രിപ്റ്റോ കറൻസി മൈനിങ് പ്രോഗ്രാമുകൾ കണ്ടെത്തിയത്. സാധാരണഗതിയിൽ വലിയ തുക ചെലവഴിച്ചു കൂടിയ പവറുള്ള കംപ്യൂട്ടറുകൾ വാങ്ങിയാണു മൈനിങ് നടത്തുന്നത്. എന്നാൽ മുതൽമുടക്കില്ലാതെ മറ്റുള്ളവരുടെ കംപ്യൂട്ടറിന്റെ ശേഷി അവരറിയാതെ മോഷ്ടിക്കുന്ന വിദ്യയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടത്.
രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. മോദി സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിശ്ചയിച്ച 95 ചരിത്രസ്മാരകങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ അഭിമാനമായ ബേക്കല്‍ കോട്ടയും മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയവുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
കൊച്ചിയിലെ ചരിത്രസ്മാരകം ഏറ്റെടുക്കാന്‍ ട്രാവല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ബേക്കല്‍ കോട്ട ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ചത് ദൃഷ്ടി ലൈഫ് സേവിങ് എന്ന സ്വകാര്യ സ്ഥാപനവുമാണ്.
രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ നാല് ഘട്ടമായി സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. 95 സ്മാരകം ഏറ്റെടുക്കാന്‍ 31 സ്ഥാപനങ്ങള്‍ രംഗത്തുണ്ട്.
കേന്ദ്രം തയ്യാറാക്കിയ ആദ്യഘട്ട പട്ടികയില്‍ത്തന്നെ മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയത്തെ ഉള്‍പ്പെടുത്തി. ബേക്കല്‍ കോട്ട രണ്ടാം ഘട്ടമാണ് ഏറ്റെടുക്കുക. പൈതൃകകേന്ദ്രങ്ങള്‍ ഏറ്റെടുക്കല്‍ പദ്ധതിക്ക് 2017ലെ ലോക വിനോദസഞ്ചാര ദിനത്തിലാണ് തുടക്കമായത്.
ടൂറിസംമന്ത്രാലയം മുന്‍കൈയെടുത്തുള്ള പദ്ധതി സാംസ്‌കാരികമന്ത്രാലയം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഓരോ പൈതൃകകേന്ദ്രവും തല്‍ക്കാലം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നത്.
അഞ്ചുവര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ നീട്ടി നല്‍കാവുന്ന തരത്തിലാണ് എഗ്രിമെന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനായി കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ രാജ്യത്തെ പ്രമുഖമായ പൗരാണിക ക്ഷേത്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും പള്ളികലുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ പൈതൃകകേന്ദ്രങ്ങള്‍ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ അപാകതയില്ലെന്നാണ് ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ന്യായീകരണം.
സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനും മെച്ചപ്പെട്ട മേല്‍നോട്ടം ഉറപ്പാക്കാനുമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെ പാട്ടത്തിന് കൊടുക്കലായി കാണേണ്ടതില്ലെന്നും സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് എന്തെങ്കിലും പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്നും മന്ത്രി ന്യായീകരിച്ചു. എന്നാല്‍, കമ്പനികള്‍ സഞ്ചാരികളില്‍നിന്ന് നിരക്കുകള്‍ ഈടാക്കുമോയെന്ന ചോദ്യത്തിന് മന്ത്രിക്കും വ്യക്തതയില്ല