കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശ്രീജിത്തിനൊപ്പം അറസ്റ്റിലായ വീടാക്രമണ കേസിലെ പ്രതികള്‍. എസ്ഐ ദീപക് ശ്രീജിത്തിന്റെ അടിയവയറ്റില്‍ ചവിട്ടുന്നതിന് തങ്ങള്‍ സാക്ഷികളാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചവിട്ടേറ്റ് വേദനകൊണ്ട് കരഞ്ഞ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല.
എസ്ഐ ദീപക് പോലീസ് സ്റ്റേഷനിലെത്തിലെത്തിയപ്പോള്‍ തന്നെ ലോക്കപ്പിലെത്തി തങ്ങളെ മര്‍ദ്ദിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ശ്രീജിത്തിനെയും അദ്ദേഹം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അവര്‍ പറഞ്ഞു. ആര്‍ടിഎഫുകാര്‍ തങ്ങളെ പിടികൂടിയ സമയത്ത് തന്നെ മര്‍ദ്ദിച്ച് അവശരാക്കിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ശേഷം എസ്‌ഐയും മര്‍ദ്ദിച്ചു.
വയറിലേറ്റ ശക്തമായ ചവിട്ട് കാരണം എണീക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ശ്രീജിത്ത്. ആ സമയത്തും എസ്‌ഐ മര്‍ദ്ദനം തുടര്‍ന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ശ്രീജിത്തിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നില്ല. തുടര്‍ന്ന് അവര്‍ മര്‍ദ്ദിച്ചതാവാം മുഖത്തും മറ്റും കണ്ട പാടുകള്‍. അതേസമയം പ്രതികളായ പോലീസുകാരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നും മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുതെന്നും പിണറായി പറഞ്ഞു. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കസ്റ്റഡി മരണത്തില്‍ ഇത്ര വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ മറ്റു കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാലത്ത് പുതിയ രീതിയിലുള്ള മാധ്യമ സംസ്‌കാരം രൂപപ്പെട്ടു വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ തോന്നിയത് വിളിച്ചു പറയുന്ന ഈ സംസ്‌കാരം ശരിയായ നിലപാടായി കാണാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. അതേസമയം വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം: സ്വകാര്യാശുപത്രി നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളവര്‍ദ്ധനവ് നടപ്പാക്കാനാകില്ലെന്ന് മാനേജ്‌മെന്റുകള്‍. ഇന്നലെ രാത്രിയാണ് ശമ്പള വര്‍ദ്ധനവില്‍ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ നിലപാട് വ്യക്തമാക്കിയത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും മാനേജ്മെന്റുകള്‍ക്ക് പദ്ധതിയുണ്ട്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംഘടനകള്‍ കൊച്ചിയില്‍ മറ്റന്നാള്‍ യോഗം ചേരുന്നുണ്ട്. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനവാണ് സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിലുള്ളത്. ഇത് നടപ്പിലാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും. അതല്ല ചെറിയ രീതിയിലെങ്കിലും നടപ്പാക്കുകയാണെങ്കില്‍ ആശുപത്രി ബില്ലുകളടക്കം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മാനേജ്മെന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന ലോങ്മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നഴ്സുമാര്‍ മാറ്റിവെച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍: പിണറായി പടന്നക്കരയിലുണ്ടായ നാല് ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് വീട്ടമ്മ കസ്റ്റഡിയില്‍. മരിച്ച കുട്ടികളുടെ അമ്മയായ വണ്ണത്താം വീട്ടില്‍ സൗമ്യയാണ് പിടിയിലായത്. സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍,അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവര്‍ വ്യത്യസ്ത സമയങ്ങളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
2012 സെപ്റ്റംബര്‍ ഒമ്പതിനാണ് കീര്‍ത്തന മരിച്ചത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ജനുവരി 31ന് ഐശ്വര്യയും മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും ദുരൂഹമായി മരിക്കുകയായിരുന്നു. അലുമിനിയം ഫോസ്ഫൈഡ് ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ് സൗമ്യയുടെ അച്ഛനും അമ്മയും മരിച്ചതെന്ന രാസപരിശോധനാ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ അവിടെനിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എലിവിഷത്തിലും മറ്റും ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡ്, വളരെ കുറഞ്ഞ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ പോലും ഛര്‍ദ്ദിക്കും ശ്വാസം മുട്ടലിനും കാരണമാകും. രക്തസമ്മര്‍ദ്ദം കുറഞ്ഞ് മരണം സംഭവിക്കുകയും ചെയ്യും. മരിച്ചവര്‍ നാലുപേരും വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്‍ദിയും കാരണമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
കീര്‍ത്തനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നില്ല. കമലയുടെ മരണത്തിനുശേഷം നാട്ടുകാരുടെ ആവശ്യപ്രകാരം മൃതദേഹ പരിശോധന നടത്തിയിരുന്നു. എന്നാല്‍ മരണത്തിന് കാരണമെന്തെന്ന് വ്യക്തമായിരുന്നില്ല.
നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജോലിയില്‍ പ്രവേശിപ്പിക്കുന്ന അവസരം മുതല്‍ തന്നെ ബിഎസ്‌സി,ജനറല്‍ നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എ എന്‍ എം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളവും 20,000 രൂപയായിരിക്കും. ആവശ്യങ്ങളുന്നയിച്ച് നാളെ ലോങ് മാര്‍ച്ച് ആരംഭിക്കുമെന്നറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തിരിക്കിട്ട നീക്കം നടത്തിയത്.
50 കിടക്കകൾ വരെയുള്ള ആശുപത്രികളിലാണ് 20000 രൂപ അടിസ്ഥാന ശമ്പളം. 100 കിടക്കയില്‍ വരെയുള്ള ആശുപത്രികളില്‍ 24,000 രൂപയും 200 കിടക്കയില്‍ വരെയുള്ള ആശുപത്രികള്‍ 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. 200ൽ കൂടുതൽ കിടക്കകളുണ്ടെങ്കിൽ 32400 രൂപയാണ് അടിസ്ഥാന ശമ്പളം.
അടിസ്ഥാന ശമ്പളത്തിനു പുറമെ അലവന്‍സുകളുണ്ടാകും. 2016 ജനുവരി മുതല്‍ പല തവണ നഴ്‌സുമാര്‍ ഈ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചു. കരടു വിജ്ഞാപനം പഠിച്ച് അലവന്‍സുകളുടെ കാര്യം പരിശോധിച്ച ശേഷം സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
അതേസമയം സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ വിജ്ഞാപനത്തെ എതിര്‍ത്ത് രംഗത്തു വന്നിട്ടുണ്ട്. ഇത്രയും വലിയ അടിസ്ഥാന ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു.
മുഖ്യമന്ത്രിയെ കാണാന്‍ ലിഗയുടെ സഹോദരി പലവട്ടം ശ്രമിച്ചെങ്കിലും കാണാന്‍ അനുമതി നല്‍കിയില്ല. നിയമസഭയുടെ മുന്‍പില്‍ കാത്തുനിന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ വിളിച്ചിട്ടും ഫോണെടുത്തില്ല. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കാണാന്‍ മൂന്നു മണിക്കൂറുകള്‍ കാത്തിരുന്നു. പോലീസിനെ കുറ്റം പറഞ്ഞാല്‍ ഒരു മിസ്സിംഗ് കേസെടുത്ത് ക്ലോസ് ചെയ്യുമെന്ന് ഡി.ജി.പി ഭീഷണിപ്പെടുത്തിയതായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല.
ലിഗയെ കാണാതായി എട്ടാമത്തെ ദിവസം മുതലാണ് ലിഗയുടെ സഹോദരി ഇല്‍സിക്കൊപ്പം താനും ചേര്‍ന്നതെന്ന് അശ്വതിയുടെ ഫെയ്‌സ്ബുക്കില്‍ പറയുന്നു. തുടക്കം മുതലേ പോലീസിന്റെ അനാസ്ഥയായിരുന്നു. പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് പത്താംദിവസം വിഴിഞ്ഞം, കോവളം പോലീസ് സ്‌റ്റേഷനുകളിലെത്തുമ്പോള്‍ അവിടെയൊന്നു ലിഗയെ കാണാതായ വിവരം എത്തിയിട്ടു പോലുമുണ്ടായിരുന്നില്ല. ഇതായിരുന്നു പോലീസിന്റെ കാര്യക്ഷമത.
പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ജനപ്രതിനിധികളെ കാണാന്‍ ശ്രമിച്ചു. ആ ശ്രമവും നിരാശാജനകമായിരുന്നു. ഒരു ദിവസം രാവിലെ ഒമ്പതരക്ക് മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിയുമായി നിയമസഭയ്ക്ക് മുന്നില്‍ കാത്തു നിന്നു. അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ പലവട്ടം വിളിച്ചിട്ടും ഫോണെടുത്തില്ല. അനുമതിയില്ലാത്തതിനാല്‍ അകത്തേക്ക് കയറ്റിവിട്ടില്ല. ഒടുവില്‍ 11 മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോകുമ്പോള്‍ ആ വിദേശികള്‍ ചോദിച്ചു ‘ഈ മുഖ്യമന്ത്രിയെ കാണാനാണോ നമ്മള്‍ ഇവിടെ കാത്തുനിന്നത്’ പിന്നീട് ഫോണെടുത്ത പി.എ പറഞ്ഞു. ഇനി മുഖ്യമന്ത്രിയെ കാണാനാവില്ല.
ഡി.ജി.പിയെ കാണാന്‍ പോയത് മറ്റൊരു ദുരന്തമായിരുന്നു. അധികാരത്തിന്റെ ഗര്‍വ്വും അഹങ്കാരവും മാത്രമായിരുന്നു ബെഹ്‌റയില്‍ കാണാന്‍ കഴിഞ്ഞത്. ഡി.ജി.പിയുടെ അഹങ്കാരത്തിനു മുന്നില്‍ നിസ്സഹായയായ സഹോദരി ഇല്‍സ പൊട്ടിക്കരഞ്ഞു. നാണക്കേട് കൊണ്ട് താന്‍ തലക്കുനിച്ച് ഇരുന്നുവെന്ന് അശ്വതി ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്.
‘നിങ്ങളുടെ സ്‌നേഹ സമ്പന്നയായ ഭാര്യയെ പെട്ടെന്ന് ഒരു ദിവസം കടല്‍ത്തീരത്ത് കാണാതായാല്‍ നിങ്ങള്‍ വീട്ടില്‍ പോയി സുഖമായി ഉറങ്ങുമോ ? അതോ കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിച്ചിറങ്ങുമോ ?” ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് നിരാശയോടെ ഡി.ജി.പിയോട് ചോദിച്ചു. ഒടുവില്‍ അയാള്‍ ഡി.ജി.പിയോട് പറഞ്ഞു. എനിക്ക് നിങ്ങളുടെ പോലീസിനെ വിശ്വാസമില്ല. ഇതിനൊക്കെ ശേഷമാണ് ഡി.ജി.പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും പാരിതോഷികം പ്രഖ്യാപിച്ചതും.
ഒടുവില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനു ശേഷമാണ് പോലീസും തീരദേശ സേനയും ഒന്നുണര്‍ന്നത്. പോലീസിന്റെ നിര്‍വികാരതക്കെതിരെ പാവം ഭര്‍ത്താവ് ആന്‍ഡ്രൂസ് പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് അയാളെ മാനസിക രോഗിയാക്കി അദ്ദേഹത്തെ ആശുപത്രിയിലടച്ചു. ആറു ദിവസം കസ്റ്റഡിയില്‍ വെച്ച് ബലമായി ടിക്കറ്റ് എടുപ്പിച്ച് അയര്‍ലന്റിലേക്ക് കയറ്റിവിട്ടു. ലിഗയുടെ മൃതശരീരം കണ്ടെത്തുന്നതിന് മൂൂന്നു ദിവസം മുന്‍പാണ് അയാള്‍ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചു വന്നത്. ലിഗയുടെ സഹോദരി കരഞ്ഞു കൊണ്ട് പറഞ്ഞത് തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്ന് അശ്വതി എഴുതുന്നു, ‘ഈ ഗതി ആര്‍ക്കും വരരുതെന്നായിരുന്നു’
ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്ഥയുണ്ടായിട്ട് ആശ്വസിപ്പിക്കാന്‍ ഒരു ജനപ്രതിനിധിയെയും ആ പരിസരത്തെങ്ങും കണ്ടില്ല. മരിച്ചതിനു ശേഷമുള്ള നഷ്ടപരിഹാര പ്രഖ്യാപനത്തേക്കാള്‍ ഒരു ആശ്വാസവാക്കെങ്കിലും ആ സഹോദരിയോട് പറഞ്ഞിരുന്നെങ്കില്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു. ജനപ്രതിനിധികളുടെയും പോലീസുകാരുടെയും മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ നമ്മുടെ നാടിന് ഇനി ഒരുപാട് തവണ ഇതുപോലെ തലകുനിക്കേണ്ടി വരുമെന്ന് അശ്വതി ജ്വാല പറയുന്നു.
തിരുവനന്തപുരം: ആലപ്പുഴയിൽ നിന്ന് മാലഖമാരുടെ ലോങ് മാർച്ച് നാളെ തുടങ്ങാനിരിക്കുമ്പോള്‍ കേരള സർക്കാർ വലിയ പ്രതിസന്ധിയിലാണ്. 12000 നഴ്‌സുമാരെ അണിനിരത്തിയുള്ള വമ്പൻ പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഭയക്കുന്നു. അതുകൊണ്ട് തന്നെ ഏത് വിധേനയും സമരം അവസാനിപ്പിക്കാൻ ഉള്ള ശ്രമങ്ങളിലാണ് സർക്കാർ. ഇതിന്‍റെ ഭാഗമായി നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനത്തിൽ നിയമ സെക്രട്ടറി ഒപ്പിട്ടു. വിജ്ഞാപനം ഇന്നുതന്നെ ഇറങ്ങും.
സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് വേതനം പുതുക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് നഴ്സുമാർക്കുള്ള ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സർക്കാർ യുഎൻഎ പ്രതിനിധികളെ അറിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരം ഒഴിവാക്കണമെന്നാണ് ആവശ്യം. എന്നാൽ വാഗ്ദാനങ്ങളിൽ വീണ് സമരം പിൻവലിച്ച് ചതിയിൽപ്പെടാൻ തങ്ങൾ തയ്യറാല്ലെന്ന നിലപാടിലാണ് യുഎന്‍എ ഇപ്പോഴും.
സുപ്രീം കോടതിയുടെ വിധി ന്യായത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച കേന്ദ്ര സെക്രട്ടറിതല കമ്മിറ്റി രാജ്യത്ത് നഴ്സുമാർക്ക് നൽകേണ്ട വേതനത്തെ സംബന്ധിച്ച് ഒരു മാർഗ്ഗരേഖ ശിപാർശ ചെയ്തിരുന്നു. ഈ മാർഗ്ഗരേഖയിൽ സൂചിപ്പിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപയാണ്. സംസ്ഥാനത്തെ നഴ്സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ഇന്ന് ലഭിച്ചു വരുന്നത് 2013-ലെ സർക്കാർ വിജ്ഞാപനപ്രകാരമുള്ള വേതനമാണ്. 2013-ലെ വിജ്ഞാപന പ്രകാരം സ്റ്റാഫ് നഴ്സിന് അടിസ്ഥാന ശമ്പളം 8975 രൂപയാണ്. ഈ അനീതിക്കെതിരെയാണ് യുഎൻഎ പ്രതിഷേധം ഉയർത്തുന്നത്.
മലേഷ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു മലയാളി യുവാക്കളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാര്‍ഥനയുമായി ബന്ധുക്കള്‍. ലഹരി മരുന്നു മാഫിയയുടെ കെണിയില്‍പ്പെട്ട് ചിറ്റാര്‍ സ്വദേശി സജിത്ത് സദാനന്ദനെ (29) മോചിപ്പിക്കാന്‍ ഭാര്യ അഖില അഞ്ചുവയസുകാരന്‍ മകന്‍ അഭിജിത്തുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണു സംഭവം പുറംലോകം അറിയുന്നത്.
സജിത്തിനുപുറമേ പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രന്‍ (28), കോട്ടയം എരുമേലി സ്വദേശി എബി അലക്‌സ് (37), കൊല്ലം വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍ (30) എന്നിവരാണ് ക്വലാലംപൂരിലെ ജയിലഴിക്കുള്ളില്‍ കഴിയുന്നത്. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന എബി അലക്‌സിന്റെ പ്രേരണയിലാണ് വെല്‍ഡിങ് പഠിച്ച സജിത്ത് സദാനന്ദന്‍ മലേഷ്യയിലേക്ക് ജോലിതേടി പോയതെന്ന് അഖില പറയുന്നു. ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നും വിസയ്ക്കായി ഒരു ലക്ഷം മുന്‍കൂര്‍ നല്‍കണമെന്നുമാണ് എബി അറിയിച്ചിരുന്നത്. ആദ്യ ഗഡുവായി അമ്പതിനായിരം രൂപ ചെെന്നെയില്‍ താമസിക്കുന്ന ഏജന്റ് വര്‍ക്കല സ്വദേശി ഇക്ക എന്നുവിളിക്കുന്ന അനൂബിനും സഹോദരന്‍ മാമ എന്നു വിളിക്കുന്ന ഷാജഹാനും കൈമാറി. ബാക്കി തുക ശമ്പളത്തില്‍നിന്നു പിടിക്കുമെന്നാണ് ഇവര്‍ അറിയിച്ചത്.
തുടര്‍ന്ന് 2013 ജൂലൈ ഒമ്പതിന് മലേഷ്യയിലെത്തി മെര്‍ക്കുറി എന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയായിരുന്നു ഇത്. ക്ലീനിങ് ജോലിയാണു തനിക്കെന്ന് അഖിലയെ സജിത്ത് അറിയിച്ചിരുന്നു. സ്ഥിരംവിസ എന്ന പേരില്‍ ഏജന്റ് നല്‍കിയത് വിസിറ്റിങ് വിസ ആയിരുന്നെന്നു പിന്നീട് മനസിലായി. പാസ്‌പോര്‍ട്ട് അടക്കമുള്ള എല്ലാ രേഖകളും കമ്പനി അധികൃതരുടെ പക്കലായിരുന്നു.
2013 ജൂലൈ 26ന് പുലര്‍ച്ചെ സജിത്തിന്റെ താമസസ്ഥലത്ത് പോലീസ് റെയ്ഡ് നടന്നു. മലേഷ്യന്‍ സ്വദേശിയുടെ ബാഗില്‍നിന്നു മയക്കുമരുന്ന് കണ്ടെത്തിയതോടെ മുറിയിലുണ്ടായിരുന്ന ചിറ്റാര്‍ സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജന്‍, വര്‍ക്കല സ്വദേശി മുഹമ്മദ് ഷബീര്‍ ഷാഫി തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ കമ്പനിയിലും റെയ്ഡ് നടന്നു. അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത്ത് സദാനന്ദന്‍, എബി അലക്‌സ്, രഞ്ജിത്ത് രവീന്ദ്രന്‍, സുമേഷ് സുധാകരന്‍, മലേഷ്യക്കാരന്‍ സര്‍ഗുണന്‍ എന്നിവര്‍ പിടിയിലായി.
കമ്പനി അധികൃതര്‍ വക്കീലിനെ നിയമിച്ചിട്ടുണ്ടെന്നും വൈകാതെ ജയില്‍മോചിതനാകുമെന്നും വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്നും ഇടയ്ക്കു സജിത്ത് ഫോണില്‍ അഖിലയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സിജോ തോമസ്, രതീഷ് രാജന്‍, മുഹമ്മദ് കബീര്‍ ഷാഫി എന്നിവര്‍ ജയില്‍ മോചിതരായി. ഒടുവില്‍ മലേഷ്യയില്‍നിന്ന് ഇറങ്ങുന്ന ഓണ്‍െലെന്‍ മാധ്യമങ്ങള്‍ വഴിയാണ് കഴിഞ്ഞ ജനുവരിയില്‍ സജിത്ത് സദാനന്ദന്‍ അടക്കം നാലുപേരെ മയക്കുമരുന്നു കേസില്‍ വധശിക്ഷയ്ക്കു വിധിച്ച വിവരം അഖില അറിയുന്നത്.
പ്ലാസ്റ്റിക് നിര്‍മാണത്തിന്റെ മറവില്‍ കമ്പനിയില്‍ നടന്നിരുന്നത് കൊക്കെയ്ന്‍ ഉല്‍പാദനമായിരുന്നെന്നാണു സംശയിക്കുന്നത്. എന്നാലിപ്പോൾ ഇവരുടെ കുടുംബങ്ങൾ അവരുടെ മോചനം കാത്ത് കണ്ണീരും പ്രാർത്ഥനയും കഴിയുകയാണ്. നിരപരാധികളായ യുവാക്കൾ കമ്പനിയൊരുക്കിയ ചതിക്കുഴിയിൽ അകപ്പെടുകയായിരുന്നു ബന്ധുക്കൾ ആരോപിക്കുന്നത്. ഇവരുടെ മോചനത്തിനായി എല്ലാ വാതിലുകളും മുട്ടുകയാണ് ബന്ധുക്കൾ.
പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒന്‍പതുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു. പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. ജനുവരി 21 നാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍വച്ച് ഐശ്വര്യ മരണമടഞ്ഞത്.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ അമ്മ സൗമ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു.
സൗമ്യയുടെ പിതാവ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, മകള്‍ കീര്‍ത്തന(ഒന്നര വയസ്) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍. നാലു പേരും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
നാലു പേരെയും നാല് ആശുപത്രികളിലാണ് ചികിത്സിച്ചത്. നാല് ആശുപത്രികളിലേയും ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഛര്‍ദ്ദിയും വയറു വേദനയുമായിട്ടാണ് നാലു പേരും ചികിത്സ തേടിയിരുന്നത്. ഇവര്‍ ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണപ്പെടുകയാണുണ്ടായിട്ടുള്ളത്. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഐശ്വര്യയുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തിരുവനന്തപുരം∙ കേരളത്തിൽ നടന്ന അപ്രഖ്യാപിത ഹർത്താലിനും തുടർന്നുണ്ടായ അക്രമത്തിനും ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ആധിൽ എഎക്സ് (Aadhil AX- The Sri Lankan Social Media activist) എന്ന, ശ്രീലങ്കയിലെ ഐഎസ് അനുകൂല സംഘടന തയാറാക്കിയ പോസ്റ്ററുകളാണ് കശ്മീരിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സമീപകാലത്ത് ശ്രീലങ്കയിൽ നടന്ന വംശീയ കലാപത്തിൽ ഈ സംഘടനയ്ക്കുള്ള ബന്ധം തെളിയിക്കപ്പെട്ടതാണ്. തീവ്രവാദ ബന്ധമുള്ളതിനാൽ ഈ സംഘടനയുടെ ഫെയ്സ്ബുക് പേജ് അടക്കമുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്‍റർപോൾ അടച്ചു പൂട്ടിച്ചിട്ടുണ്ടെന്നും രമേശ് പറഞ്ഞു.
കേരളത്തിലെ എസ്ഡിപിഐ പോലെയുള്ള സംഘടനകൾക്ക് ഇവരുമായി എന്താണ് ബന്ധമെന്ന് അന്വേഷിക്കാൻ കേരളാ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ചില വാട്സാപ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും രാജ്യാന്തര ബന്ധമുള്ളതിനാൽ ഈ വിഷയത്തെപ്പറ്റി എൻഐഎ അന്വേഷണം നടത്തണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എൻഐഎയ്ക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ രണ്ടാം മലബാർ കലാപത്തിനാണു ചില കേന്ദ്രങ്ങൾ ശ്രമിച്ചത്. എന്നാൽ കേരളത്തിലെ ഹിന്ദു സമൂഹവും സംഘപരിവാർ പ്രസ്ഥാനങ്ങളും കാണിച്ച സംയമനമാണ് കാര്യങ്ങള്‍ കൈവിട്ടു പോകാത്തതിനു കാരണം. തീവ്രവാദ ഗ്രൂപ്പുകൾ കേരളത്തിൽ എത്രമാത്രം ആഴത്തിൽ വേരോടി എന്നതിന്‍റെ തെളിവാണ് ഹർത്താലും അതിനോട് അനുബന്ധിച്ച് നടന്ന അക്രമവും. മലപ്പുറം ജില്ലയിൽ മാത്രം രണ്ടു ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. എന്നിട്ടും ഇതുമായി ആർഎസ്എസിനെ ബന്ധപ്പെടുത്താനുള്ള ആസൂത്രിത ശ്രമം ചില കേന്ദ്രങ്ങൾ നടത്തി.
ഒരു വിഭാഗം മാധ്യമങ്ങളും ഇതിനു കൂട്ടു നിന്നിട്ടുണ്ട്. സംഭവവുമായി ആർഎസ്എസിനു ബന്ധമില്ലെന്നു പൊലീസ് തന്നെ വിശദീകരിച്ചിട്ടും പൊലീസ് റിപ്പോർട്ട് എന്ന നിലയിൽ വ്യാജ വാർത്തകൾ ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയായിരുന്നു. ചില മാധ്യമ സ്ഥാപനങ്ങളിൽ പോലും തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇതേപ്പറ്റി മാധ്യമ സ്ഥാപനങ്ങള്‍ പരിശോധന നടത്തണം. ഹർത്താലിൽ നാശനഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണം.
കലാപകാരികളുടെ കൂട്ടത്തിൽ തങ്ങളുടെ പാർട്ടി പ്രവർത്തകർ എങ്ങനെ ഉൾപ്പെട്ടുവെന്ന് സിപിഎം, കോൺഗ്രസ്, മുസ്‌ലിംലീഗ് നേതൃത്വങ്ങൾ ആത്മപരിശോധന നടത്തണം. ഏതെങ്കിലും ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾക്ക് ഈ സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.