കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പക്ഷേ മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ പുറത്ത് പറയാന്‍ സാധിക്കില്ല. അതിന് കുറച്ച് കൂടി സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്ക് മാറ്റി.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ (20) രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി മാസങ്ങള്‍ പിന്നിടുമ്പോഴാണ് ജെസ്ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിച്ചതായി സര്‍്ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകിയത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.
ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്‌ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അതിനാല്‍ തന്നെ കേസ് ഏറെക്കുറേ വഴിമുട്ടിയ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല
ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയവും ഏലപ്പാറയും ഇന്നലെ ഉറങ്ങിയിട്ടില്ല. സന്തോഷം നിറഞ്ഞുനിന്ന വൈകുന്നേരം ആകാംക്ഷ നിറഞ്ഞ രാത്രിയിലേക്കും കൂട്ടക്കരച്ചിലിന്റെ പുലരിയിലേക്കും ചെന്നെത്തിയത് വളരെ പെട്ടെന്നായിരുന്നു. ഗ്രാമത്തിലെ മൂന്നു യുവാക്കൾക്ക് ഒരുമിച്ചു വിദേശത്തു ജോലി തരപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ജിബിൻ, തോമസ് മൈക്കിൾ, വിഷ്ണു എന്നിവരെ നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും അഞ്ചു വാഹനങ്ങളിൽ പുറപ്പെട്ടത്.
തോമസും വിഷ്ണുവും കുടുംബാംഗങ്ങൾക്കൊപ്പം ആദ്യം പുറപ്പെട്ട രണ്ടു വാഹനങ്ങളിലായി പോയി. ജിബിൻ, സഹോദരൻ ജെറിനും മറ്റ് അഞ്ചു സുഹൃത്തുക്കൾക്കുമൊപ്പം ഏറ്റവും അവസാനത്തെ വാഹനത്തിലും. രണ്ടു മണിയോടെയാണു വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നത്. ആദ്യം പുറപ്പെട്ട വാഹനങ്ങൾ കൃത്യസമയത്തു തന്നെ വിമാനത്താവളത്തിലെത്തി. ജിബിൻ എത്താത്തത് എന്താണെന്ന് അന്വേഷിക്കുന്നതിനിടെ ചെറിയൊരു അപകടമുണ്ടായെന്നും ജിബിന് എത്താൻ കഴിയില്ലെന്നും വിമാനത്താവളത്തിലെ ബന്ധുക്കൾക്കു ഫോൺ സന്ദേശമെത്തി.
അങ്ങനെ തോമസും വിഷ്ണുവും പ്രിയ സുഹൃത്തുക്കൾക്ക് സംഭവിച്ചതറിയാതെ ഒമാനിലേക്കു യാത്രയായി. ‘ആദ്യം പുറപ്പെട്ട വാഹനത്തിലാണ് മകൻ തോമസ് മൈക്കിളും ഞാനും ബന്ധുക്കളുമുൾപ്പെടെ 12 പേർ ഉണ്ടായിരുന്നത്. ഞങ്ങൾ നെടുമ്പാശേരിയിലെത്തി ജിബിനെ കാത്തുനിൽക്കുമ്പോഴാണ് ചെറിയൊരു അപകടമുണ്ടായതായി ഫോൺവിളിയെത്തിയത്. അങ്ങനെ തോമസും വിഷ്ണുവും പോകാൻ തീരുമാനിക്കുകയായിരുന്നു. അവരെ അയച്ച ശേഷം ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവിച്ചതെന്താണെന്നു മനസ്സിലായത്’– തോമസ് മൈക്കിളിന്റെ മാതാവ് ഡെയ്സി പറഞ്ഞു.
ജ്യേഷ്ഠനെ യാത്രയാക്കാൻ പോയി: അനുജൻ യാത്രയായി….
ചെമ്മണ്ണ് പുത്തൻപുരയ്ക്കൽ വീട്ടിൽ യേശുദാസ് (യേസൻ), ഭാര്യ ക്രിസ്റ്റീന എന്നിവർ ബന്ധുക്കൾക്കൊപ്പം ഒരു വാഹനത്തിലും, വിദേശത്തേക്കു പോകേണ്ട മൂത്ത മകൻ ജിബിനും അനുജൻ ജെറിനും സുഹൃത്തുക്കൾക്കൊപ്പം മറ്റൊരു വാഹനത്തിലുമായിരുന്നു. പാതിവഴിയിൽ മുടങ്ങിയ യാത്രകഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തുമ്പോൾ ജെറിൻ ഇനിയില്ല. പണിതീരാത്ത കൊച്ചുവീടിനുള്ളിലെ കസേരയിൽ യേശുദാസും തൊട്ടരികിൽ താഴെ വിരിച്ച പായയിൽ ഭാര്യ ക്രിസ്റ്റീനയും കരഞ്ഞു തളർന്ന് ഇരുന്നു. രാവിലെ മുതൽ വീട്ടിലേക്കെത്തിയ ബന്ധുക്കൾക്കും അയൽവാസികൾക്കും ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.
ഏതു വാക്കുകൾക്കാകും ഇവരെ ആശ്വസിപ്പിക്കാൻ
യുവാക്കളുടെ വേർപാടിൽ വിതുമ്പി ഗ്രാമം. ലയത്തിലെ ഒറ്റ മുറി വീട്ടിൽ തിങ്ങിനിന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ണിയുടെ മുത്തശ്ശി മേരിയെയും അമ്മയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയില്ലായിരുന്നു. ലയത്തിലെ ആരുടെയും എന്താവശ്യത്തിനും ആദ്യം ഓടിയെത്തുമായിരുന്നു ഉണ്ണി. സുഹൃത്തുക്കളെ യാത്രയാക്കാൻ രാത്രിയിൽ ഇങ്ങനെ ഓടിയിറങ്ങിയതാണ്. ‘എന്നും വഴക്കുമാത്രമല്ലേ പറഞ്ഞിട്ടുള്ളു ഞാൻ’ എന്ന് പറഞ്ഞുള്ള മുത്തശ്ശിയുടെ കരച്ചിലിൽ ഇനി നല്ലതുപറയാനും അവൻ ഇല്ലെന്ന സങ്കടം തുളുമ്പി. ഹിരണിന്റെ വീട്ടിലും കണ്ണീർ തോർന്നിട്ടില്ല. ചെമ്മണ്ണിലെ ടീ എസ്റ്റേറ്റ് ലയത്തിൽ നിന്നു മാറി കുടുംബം സ്വന്തമായി അഞ്ചു സെന്റ് സ്ഥലത്ത് വീടു വച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. ഒമാനിൽ ജോലി കിട്ടി അമ്മ സുധ അവിടേക്കു പോയി. മൂത്ത മകൻ സുജിത്തും ചെറിയൊരു ജോലിയുമായി ഒമാനിലാണ്. എന്നാൽ കൊച്ചു വീടിന്റെ പണി പോലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.
എസി മെക്കാനിക് ജോലി പഠിച്ച ഹിരൺ എങ്ങനെയും നല്ലൊരു ജോലി നേടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപകടം. വീട്ടിൽ അമ്മയുടെ അമ്മയും പെങ്ങളും ജ്യേഷ്ഠന്റെ ഭാര്യയും കുട്ടിയുമുണ്ട്. അമ്മയും ജ്യേഷ്ഠനും വിദേശത്തു നിന്നു മടങ്ങിയെത്തിയിട്ടുവേണം സംസ്കാരച്ചടങ്ങുകൾ. ജെനീഷിന്റെ അനുജത്തി ജെനീഷ ഇന്നു കൊച്ചിയിലെ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണു ദുരന്തമെത്തിയത്. തിങ്കളാഴ്ചയായിരുന്നു ജെനീഷയ്ക്ക് ആശുപത്രിയിലെ കൂടിക്കാഴ്ച. ജോലി ഉറപ്പായതോടെ അച്ഛൻ സ്റ്റീഫനും ജെനീഷയും കൊച്ചി കലൂരിലെ ബന്ധുവിന്റെ വാടക വീട്ടിൽ തങ്ങുകയായിരുന്നു. ഇന്നലെ അർധരാത്രി കഴിഞ്ഞ് അവിടേക്കാണ് ദുരന്ത വിവരം അറിയിച്ചുകൊണ്ടു ഫോൺ സന്ദേശമെത്തിയത്. ചെറിയൊരു അപകടമാണെന്നു മാത്രമായിരുന്നു ആദ്യ വിവരം. ഉടൻ സാൻജോ ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് ചേതനയറ്റ ശരീരങ്ങൾ.
തോരാമഴക്കണ്ണീർ
എറണാകുളത്ത് ആശുപത്രിയിലേക്കു പോയ നാട്ടുകാർ ഗ്രാമത്തിലേക്കു രാവിലെ മുതൽ കൃത്യമായി വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ കാത്ത് വഴിക്കണ്ണുമായി ഗ്രാമം മുഴുവൻ നിന്നു. രാവിലെ മുതൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഉച്ചയോടെ മഴക്കാർ കനത്തു. ശക്തമായ കാറ്റിനും കോച്ചുന്ന തണുപ്പിനുമൊപ്പം വൻമഴ പെയ്തിറങ്ങി. വൈകിട്ട് അഞ്ചുമണിയോടെ അഞ്ച് ആംബുലൻസുകൾ നിരനിരയായി ഏലപ്പാറയിലെ പൊതു ദർശന വേദിയിലേക്കെത്തുമ്പോൾ മഴത്തുള്ളികളുടെ തണുപ്പിനേക്കാൾ കണ്ണീരിന്റെ ചൂടായിരുന്നു കാത്തുനിന്നവരുടെ മുഖത്ത്.
യാത്രയായി ഒരുമിച്ച്
ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയത്തിൽത്തന്നെ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ നാലു പേരുടെ കുടുംബങ്ങളും. സ്റ്റീഫന്റെയും യേശുദാസിന്റെയും സുധയുടെയും കുടുംബങ്ങൾ പിന്നീടു സ്ഥലം വാങ്ങി വീടുവച്ചു മാറി. എന്നാലും എല്ലാ വീടുകളും ചുറ്റുവട്ടത്തു തന്നെ. എല്ലാവരും കളിക്കൂട്ടുകാർ. അതുകൊണ്ടാണ് സുഹൃത്തുക്കളെ യാത്രയാക്കാൻ ഇത്രയധികം പേർ കൂടെപ്പോയത്
കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച് കേസില്‍ ഒളിവിലായ വൈദികന്‍ പുറത്തു വിട്ട വീഡിയോ പുലിവാലാകുന്നു. കേസിലെ ഒന്നാം പ്രതിയായ ഫാ. ഏബ്രഹാം വര്‍ഗീസാണ് യുവതിക്കെതിരെ ആരോപണങ്ങളുമായി യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതില്‍ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ഏബ്രഹാം വര്‍ഗീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ പേരും ഇയാള്‍ പരാമര്‍ശിച്ചിരുന്നു.
ഈ വീഡിയോ അപ്ലോഡ് ചെയ്തത് ഇയാളുടെ ബന്ധുവാണെന്നാണ് കരുതുന്നത്. അതിരുവിട്ട പരാമര്‍ശങ്ങള്‍ വൈദികന് പ്രതികൂലമായിത്തീരുമെന്ന് അന്വേഷണസംഘവും വിലയിരുത്തി. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്നാരോപിച്ച് യുവതി പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും ക്രൈംബ്രാഞ്ച് ആരംഭിച്ചു. വിശദാംശങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പീഡനത്തിനിരയായ യുവതിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് പരാതി സ്വീകരിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീഡിയോയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പായാണ് വൈദികന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ ഒളിവിലല്ലെന്ന് സമര്‍ത്ഥിക്കുകയായിരുന്നു ലക്ഷ്യം.
അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.ഈ മാസം രണ്ടാം തിയതിയാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ടത്.
ക്യാംപസിൽ ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.എന്നാൽ അഭിമന്യുവിന്റെ വധത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പങ്കുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുഹമ്മദ് ഉൾപ്പെടെ പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം.സംഭവ ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് ആണെന്നാണ് വിവരം.എന്നാൽ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാര്‍ത്ഥിനി വിഭാഗമായ കാമ്പസ് ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പെൺകുട്ടികൾക്കും പങ്കുണ്ടെന്ന് സംശയം.സംഭവത്തിനു തൊട്ടുപിന്നാലെ ഇവർ പ്രതികളെ ബന്ധപ്പെട്ടു എന്നാണ് സംശയിക്കുന്നത്.
തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടു കേസിലെ പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.പള്ളുരുത്തി സ്വദേശി മനാഫ്, ഷമീര്‍ എന്നിവരുടെ പേരാണ് പോലീസ് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. ഷെമീറിന്‍റെ സഹായത്തോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് സംശയം. കൈവെട്ട് കേസിലെ പ്രതികളുടെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്.തീവ്രവാദ ആഭിമുഖ്യമുള്ള വാട്സ്ആപ് ഗ്രൂപ്പായ പച്ചവെളിച്ചത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ആറ് പേർ പ്രതികൾക് സഹായം ചെയ്യുന്നുണ്ടോ എന്നും അന്വേഷിച്ചു വരികയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ സിനിമയിലെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഓഗസ്റ്റ് 7ന് കൊച്ചിയില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക. ദിലീപിനെ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡബ്ല്യുസിസി താര സംഘടനയുമായി ഇടഞ്ഞിരുന്നു.
വനിതാ സംഘടന ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വമാണ് കാണുന്നതെന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും എഎംഎംഎ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നെന്ന് ഡബ്ല്യു.സി.സി പ്രതികരിച്ചിരുന്നു.
ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആക്രമണത്തിനിരയായ നടിയുള്‍പ്പെടെ നാലു പേര്‍ എഎംഎംഎയില്‍ നിന്ന് രാജിവെച്ചിരുന്നു. രേവതി, പാര്‍വതി, പത്മപ്രിയ തുടങ്ങിയവര്‍ സംഘടനയുടെ നടപടികളില്‍ ആശങ്കയറിയിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയക്കുകയും ചെയ്തു. സംഘടനയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറാകണമെന്നതായിരുന്നു ഇവര്‍ ഉന്നയിച്ച ആവശ്യം.
പെരുമഴയിൽ നട്ടംതിരിഞ്ഞ ഒരു ഹൈന്ദവ കുടുംബത്തിനു മേൽ കാരുണ്യമഴ ചൊരിഞ്ഞ് ഒരു കത്തോലിക്ക ദേവാലയം. പെരുമഴയ്ക്കും പ്രളയത്തിനും മീതെ സാഹോദര്യത്തിന്റെ നല്ല കാഴ്ചയൊരുക്കിയത് ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയാണ്. ഹൃദ്രോഗംമൂലം മരിച്ച ഗൃഹനാഥന്റെ മൃതദേഹം വയ്ക്കാൻ വെള്ളക്കെട്ടും മറ്റ് അസൗകര്യങ്ങളും തടസമായതോടെയാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബം വിഷമവൃത്തത്തിലായത്. പാറയ്ക്കൽ കടവിൽ വാടകയ്ക്കു താമസിക്കുന്ന തോട്ടുങ്കൽ കെ.ജി. രാജു(59)വിന്റെ മൃതദേഹം വയ്ക്കാനാണ് ഇടംകിട്ടാതിരുന്നത്.
പാലക്കാട് സ്വദേശികളായ ഇദ്ദേഹവും കുടുംബവും കുറെക്കാലമായി മറിയപ്പള്ളി, കൊല്ലാട് എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പലയിടത്തും അന്വേഷിച്ചെങ്കിലും ഒരിടത്തും സൗകര്യം ലഭിച്ചില്ല. ഒടുവിൽ പനച്ചിക്കാട് പഞ്ചായത്ത് മെംബർ ആനി മാമൻ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിവേക് കളരിത്തറ എംസിബിഎസിനെ വിവരം അറിയിച്ചു. അദ്ദേഹം കൈക്കാരന്മാരുമായി ആലോചിച്ച ശേഷം ഈ കുടുംബത്തെ സഹായിക്കാൻ പള്ളി പരീഷ് ഹാളിനു മുന്നിൽ ഇടമൊരുക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ മൃതദേഹം വഹിച്ച ആംബുലൻസ് പള്ളിപ്പരിസരത്ത് എത്തിയപ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും കുടുംബാംഗങ്ങളും കാത്തുനിന്നിരുന്നു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി കൊല്ലാട് വഴി വിവരം അറിഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സ്ഥലത്തെത്തി. ഒരു ഹൈന്ദവസഹോദരന്റെ മൃതദേഹം വയ്ക്കാൻ ഇടംനൽകിയ കടുവാക്കുളം പള്ളി വികാരിയെയും പള്ളിക്കമ്മിറ്റിയെയും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നിബു ജോണിന്‍റെ ശിപാർശയിൽ മുട്ടന്പലം വൈദ്യുതശ്മശാനത്തിൽ വൈകുന്നേരത്തോടെ മൃതദേഹം സംസ്കരിച്ചു. ബിജെപി പ്രവർത്തകരും സഹായവുമായി ഒപ്പമുണ്ടായിരുന്നു.
ജനിച്ചു ഏഴാം ദിവസം കുഞ്ഞിന്റെ ആരോഗ്യനില വഷളായി. വളര്‍ച്ച പൂര്‍ത്തിയാകും മുമ്പാണ് കുഞ്ഞിന്റെ ജനനം. ഏഴാം മാസത്തില്‍. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. റോഡു മാര്‍ഗമുള്ള യാത്ര സാഹസമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.
പക്ഷേ, എസ്.എ.ടി. ആശുപത്രിയില്‍ എത്തി ചികില്‍സ കിട്ടിയാല്‍ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുടുംബം പ്രതീക്ഷിച്ചു. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് തരപ്പെടുത്തി. പക്ഷേ, എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ പ്രശ്നമാകും. ലൈഫ് സേവ് മിഷന്റെ ആംബുലന്‍സ് ടീ ഉത്തരവാദിത്വത്തോടെ ഈ ഉദ്യമം ഏറ്റെടുത്തു.
പത്തനംതിട്ട സ്വദേശിയായ വി.ശ്രീജിത്തായിരുന്നു ഡ്രൈവര്‍. ഒരു വര്‍ഷമായി ആംബുലന്‍സ് ഓടിക്കുന്നുണ്ട്. വെന്റിലേറ്ററിന്റേയും മറ്റും സാങ്കേതിക വിദഗ്ധരായി ഇടുക്കി സ്വദേശി റെജി മാത്യുവും പത്തനംതിട്ട സ്വദേശി സനൂപ് സോമനും. ഇവര്‍ക്ക് വഴിയൊരുക്കാന്‍ കേരള പൊലീസ് മനസലിവുകാട്ടി. ഇതിനു പുറമെ, ആയിരത്തോളം പേര്‍ വഴിയൊരുക്കാന്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ വഴിയരികില്‍ കാത്തുനിന്നു.
കേരള ഡ്രൈവര്‍ ഫ്രീക്കേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളാണ് വഴിയൊരുക്കിയത്. രാത്രി 8.30ന് ആംബുലന്‍സ് തൃശൂരില്‍ നിന്ന് പുറപ്പെട്ടു. രാത്രി 11.45ന് തിരുവനന്തപുരത്ത് എത്തി. 284 കിലോമീറ്റര്‍ പിന്നിട്ടത് 3.15 മണിക്കൂറുകൊണ്ടാണ്. അതും, കനത്ത മഴയില്‍. ഈ കൂട്ടായ്മ സമാനമായി അന്‍പതു തവണ ഇങ്ങനെ ആംബുലന്‍സില്‍ രോഗികളെ കൊണ്ടുപോയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുഞ്ഞ് എത്രയും വേഗം സുഖപ്പെടട്ടേയെന്നാണ് ഇവരുടെ പ്രാര്‍ഥന. ട്രാഫിക് സിനിമയില്‍ രോഗിയെ കൊണ്ടുപോകാന്‍ പൊലീസ് വഴിയൊരുക്കിയ കഥയ്ക്കു സമാനമാണ് ഈ സംഭവവും
കനത്ത മഴയിലും വെള്ളക്കെട്ടിലും മുങ്ങി കുട്ടനാട് മേഖല. നാലുദിവസമായി തുടരുന്ന മഴക്കെടുതിമൂലം കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ജില്ലയിൽ കൃഷി നാശവും രൂക്ഷമാണ്.
കുട്ടനാട്ടിലെ കൈനകരി , കാവാലം, പുളിങ്കുന്ന്, മുട്ടാർ , അപ്പർകുട്ടനാട് മേഖലയിലെ തലവടി, എടത്വാ പഞ്ചായത്തുകളിലെല്ലാം മഴക്കെടുതി വളരെ രൂക്ഷമാണ്. വീടുകൾ പൂർണമായും ഭാഗികമായും വെള്ളത്തിനടിയിലായി. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ആളുകൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാംപുകളിലേക്കും താമസം മാറ്റുകയാണ്.
ഇടറോഡുകളടക്കം വെള്ളത്തിനടിയിലായതോടെ വള്ളങ്ങൾ മാത്രമാണ് ആശ്രയം. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് പാടശേഖരങ്ങളിൽ മടവീഴ്ചയും കൃഷി നാശവും തുടരുകയാണ്.
ഏഴായിരത്തിലധികം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. പുളിങ്കുന്ന്, കാവാലം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ പുറത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട് .
പുളിങ്കുന്ന് വലിയപള്ളിയുടെ പാരിഷ് ഹാൾ പ്രളയത്തിൽ അലയുന്നവർക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. സഹായം വേണ്ടവർക്ക് അവിടേക്ക് വരാം എന്ന് അറിയിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങൾ വഴി പള്ളി അധികൃതരുടെ കത്ത് വൈറൽ. വാൻ പ്രളയത്തിൽ നാടും നാട്ടുകാരും നെട്ടോട്ടം ഓടുമ്പോൾ മാനവികതയുടെ പ്രതീകമായി മാറുകയാണ് പൗരാണികവും പ്രൗഢിയും നിറഞ്ഞ പുളീംകുന്നു st മേരീസ് ഫൊറോനാ പള്ളിയും
പ്രളയമുഖത്ത് കനിവിന്റെ ഇത്തിരി ഇടം….
പുളിങ്കുന്ന് വലിയപള്ളി : കുട്ടനാട് മുഴുവൻ കൊടും പ്രളയത്തിൽ അകപ്പെട്ടിരിക്കുന്നു. കുട്ടനാട് ഒറ്റപ്പെട്ടു എന്നുതന്നെ പറയാം. ഭവനങ്ങൾ വെള്ളത്തിലായി അടുക്കളയിൽ തീ പുകയാത്ത സാഹചര്യത്തോളം കാര്യങ്ങൾ എത്തിരിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പുളിങ്കുന്നിലെ നിവാസികൾക്ക് ജാതിമത ഭേദമന്യേ പുളിങ്കുന്ന് വലിയപള്ളിയുടെ കരുണയുടെ ഒരു കൈ സഹായം. പുളിങ്കുന്ന് പള്ളിയുടെ പാരിഷ് ഹാളും , പാരിഷ് ഹാളിന്റെ ഭാഗമായിട്ടുള്ള വലിയ അടുക്കളയും നിങ്ങൾക്ക് ഉപയോഗികാവുന്നതാണ്. ഭവനങ്ങൾ വെള്ളത്തിലായവർക്ക് പാരിഷ് ഹാളിൽ വന്നു താമസികാം, ഒപ്പം ഇവിടുത്തെ അടുക്കളയിൽ നിങ്ങൾക്ക് ഭക്ഷണം പാകം ചെയാം,നിങ്ങൾക്ക് ഭക്ഷണം പാകം ചെയാൻ ആവശ്യമുള്ള അരിയും, പയറും , പാത്രവും പള്ളിയിൽ നിന്ന് നിങ്ങൾക്ക് വേണ്ടി നല്കുന്നതുമായിരിക്കും .
നമ്മുക്ക് പ്രാർത്ഥികാം എത്രയും വേഗം നമ്മുടെ നാട് ഈ പ്രളയത്തിൽ നിന്ന് വിമുക്തമാകട്ടെ എന്നും , ജനജീവിതം പഴയതുപടി ആകട്ടെ എന്നും നമ്മുക്ക് പ്രാർത്ഥിക്കാം .
പ്രാർത്ഥനകളോടെ പുളിങ്കുന്ന് വലിയ പള്ളി.
കൂടുതൽ വിവരങ്ങൾക്ക്
Fr.Jison Paul Vengassery :
9495440849
st_marys_forane_church_pulincunnoo
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതി മുഹമ്മദ് പോലീസ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റും മഹരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയുമാണ് മുഹമ്മദ്. ഇയാള്‍ക്കായി ആഴ്ച്ചകളായി പോലീസ് തെരെച്ചില്‍ നടത്തി വരികയായിരുന്നു.
കൊലപാതകം നടന്ന ദിവസം ക്യാംപസിലേക്ക് അഭിമന്യുവിനെ വിളിച്ചുവരുത്തിയത് മുഹമ്മദാണെന്ന് പോലീസിന് സൂചനകളുണ്ട്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റായ മുഹമ്മദ് മഹാരാജാസിലെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തി കൂടിയാണ്. അഭിമന്യുവിനെ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയത് മുഹമ്മദാണെന്നാണ് പോലീസ് നിഗമനം. ഇയാള്‍ തന്നെയാണ് ഒന്നാം പ്രതിയും.
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പത്ത് പേരാണ് ക്യാംപസില്‍ അക്രമം അഴിച്ചുവിട്ടത്. ഇതില്‍ നാല് പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളത്. അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു. അഭിമന്യുവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. സംഭവ സ്ഥലത്തുവെച്ച് തന്നെ അഭിമന്യു കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കൊച്ചി: അന്യായമായ ജപ്തി നടപടികള്‍ക്ക് വഴിവെച്ച ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ മുന്‍പില്‍ സമരത്തിനെത്തിയവരെയും ആ നിയമത്തിന്റെ ഇരയായ പ്രീതാ ഷാജിയെയും അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ആംആദ്മി പാര്‍ട്ടി. നേരത്തെ പ്രഖ്യാപിച്ച രാപ്പകല്‍ സമരം എന്ന അറിയിപ്പ് കൊടുത്ത് പങ്കെടുത്ത സമരത്തിനെ ഇത്തരത്തില്‍ നേരിടാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നതായി സി.ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി.
ജനാധിപത്യപരമായ സമരം ചെയ്യുവാനും വിഷയം ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള സാധ്യതയുമാണ് ഇവിടെ ഇല്ലാതാകുന്നത് കേരളത്തിലെ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പരിപാടിയെ ഇത്തരത്തില്‍ നേരിടുവാനുള്ള പോലീസ് ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമായി വിശദീകരിക്കണമെന്നും ഇതില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
അനധികൃതമായ അല്ല ജനാധിപത്യപരമായി തന്നെയാണ് സമരത്തിനെത്തിയത് എന്ന കാര്യം പോലീസ് ഓര്‍ക്കേണ്ടതുണ്ട്. ഇത് ട്രിബൂണലിനെ നടപടികള്‍ തെറ്റാണ് എന്ന തുറന്നു സമ്മതിച്ച ഗവണ്‍മെന്റിന്റെ ഒരു നയം തന്നെയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആംദ്മി പറഞ്ഞു.