തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന. ഗവാസ്കര്‍ പീഡിപ്പിച്ചെന്നാരോപിച്ച് വനിതാ പോലീസിനെ രംഗത്തിറക്കാന്‍ ശ്രമം നടന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ച സൂചന. അപകടം മണത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ നീക്കം തടയുകയായിരുന്നു.
ഗവാസ്കര്‍ പീഡിപ്പിച്ചെന്നാരോപിച്ചു പോലീസ് ഉദ്യോഗസ്ഥയെക്കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കമാണു പൊളിഞ്ഞത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ വ്യാജപരാതി നല്കാന് പോലീസ് ഉദ്യോഗസ്ഥ തയാറായില്ല. ഗവാസ്കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് എ.ഡി.ജി.പിയുടെ മകള്‍ നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ മംഗളം ഇന്നലെ പുറത്തുവിട്ടിരുന്നു. തലസ്ഥാനത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ എ.ഡി.ജി.പിയുടെ മകള്‍ ഓട്ടോറിക്ഷ ഇടിച്ചെന്നാണു ഡോക്ടറോടു പറഞ്ഞത്. അദ്ദേഹം ഇതു കേസ് ഷീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി.
പോലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണു ഗവാസ്കര്‍ക്കു മര്‍ദനമേറ്റതെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുള്ളതായി തുടക്കത്തിലേ അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഗവാസ്കര്‍ക്കെതിരായ പരാതി വ്യാജമാണെന്നു കണ്ടെത്തിയതോടെ എ.ഡി.ജി.പി: സുദേഷ്കുമാറിന്റെ മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുക്കും. ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. ഇതോടെ എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടാന്‍ ശ്രമമാരംഭിച്ചു.
എ.ഡി.ജി.പിയുടെ മകള്‍ വനിതാ സി.ഐക്കു നല്കിയ മൊഴിയും ആശുപത്രിയിലെ ചികിത്സാരേഖയും പൊരുത്തപ്പെടുന്നതല്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഗവാസ്കര്‍ മോശമായി പെരുമാറിയെന്നും ഔദ്യോഗികവാഹനം തന്റെ കാലിലൂടെ കയറ്റിയിറക്കിയെന്നുമാണു സി.ഐക്കു നല്കിയ മൊഴി. എന്നാല്‍ കാലിലെ പരുക്ക് ഓട്ടോറിക്ഷ ഇടിച്ചതു മൂലമാണെന്നാണ് ആശുപത്രിരേഖ. ഗവാസ്കര്‍ അശ്രദ്ധമായി വാഹനമോടിച്ചതിനേത്തുടര്‍ന്നാണു മകള്‍ക്കു പരുക്കേറ്റതെന്നു കാട്ടി ഡി.ജി.പിക്കു സുദേഷ്കുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മകളുടെ പരാതിയില്‍ ഈ ആരോപണമില്ല. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം എ.ഡി.ജി.പി: സുദേഷ്കുമാറിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കും.
നേരത്തേ ക്രൈംബ്രാഞ്ച് ഇതിനുള്ള ശ്രമം നടത്തിയെങ്കിലും എ.ഡി.ജി.പി. സമയമനുവദിച്ചില്ല. തന്റെ വളര്‍ത്തുനായയെ ആരോ കല്ലെറിഞ്ഞെന്ന പുതിയ പരാതിയും എ.ഡി.ജി.പി: സുദേഷ്കുമാര്‍ നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ കഴുത്തിനും തോളിനും പരുക്കേറ്റെന്നു ചൂണ്ടിക്കാട്ടി ഗവാസ്കര്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടി മണിക്കൂറുകള്‍ക്കു ശേഷമാണ് എ.ഡി.ജി.പിയുടെ മകള്‍ എതിര്‍പരാതിയുമായി രംഗത്തെത്തിയത്. വനിതാ സി.ഐയെ എ.ഡി.ജി.പിയുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുക്കല്‍. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നു ചികിത്സിച്ച ഡോ. ഹരി ക്രൈംബ്രാഞ്ചിനു മൊഴി നല്കി. യുവതി പറഞ്ഞപ്രകാരമാണു കേസ് ഷീറ്റില്‍ ഓട്ടോറിക്ഷ ഇടിച്ചുള്ള പരുക്കെന്ന് എഴുതിയത്. എന്നാല്‍ കാര്യമായ പരുക്കൊന്നും കണ്ടില്ല. എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും അതിനു തയാറാകാതെ, യുവതി മരുന്നു വാങ്ങിപ്പോയെന്ന് ഡോക്ടര്‍ മൊഴി നല്കി. മകള്‍ക്കു മുന്‍കൂര്‍ജാമ്യം തേടുന്നതിന്റെ ഭാഗമായി എ.ഡി.ജി.പിയും കുടുംബാംഗങ്ങളും കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.
പത്തനംതിട്ട: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ പ്രതികരണവുമായി ജെസ്നയുടെ ആണ് സുഹൃത്ത്. ജസ്നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജസ്നയുടെ സുഹൃത്ത് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
‘താന്‍ ജസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള് മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നു. ഇത് ജെസ്നയുടെ സഹോദരനോട് പറഞ്ഞതാണ്. ജെസ്നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു.- സുഹൃത്ത് പറഞ്ഞു. ഇക്കാര്യം പോലിസിനോടും പറഞ്ഞതാണെന്നും എന്നാല്‍ തുടരെ തുടരെ പോലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
ജെസ്നയ്ക്കു വന്ന മെസേജുകളും ഫോണ്‍കോളുകളും സൈബര്‍ വിദഗ്ധരടക്കമുള്ളവരുടെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. മെസേജുകള്‍ കേന്ദ്രീകരിച്ചാണ് തുടര്‍ന്നുള്ള അന്വേഷണം. ഇതനുസരിച്ച് സുഹൃത്തിനെ ഇരുപതോളം തവണ ചോദ്യം ചെയ്തിരുന്നു.
മാര്‍ച്ച് 22-നാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജെസ്നയെ കാണാതായത്.
തിരുവനന്തപുരം: തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്ന പരാതിയുമായി എഡിജിപി സുധേഷ് കുമാര്‍. പരാതിയില്‍ അജ്ഞാതര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ചാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ക്കെതിരെയുള്ള പരാതിയില്‍ എഡിജിപിയുടെ മകള്‍ നല്കിയ മൊഴിയില്‍ വൈര്യുധ്യമുണ്ടെന്ന് വ്യക്തമായി.
ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറിയെന്നാണു മകളുടെ പരാതി. അതേസമയം, പരുക്കിന്റെ കാരണം ഓട്ടോ ഇടിച്ചതെന്നാണ് ആശുപത്രിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗവാസ്കര്‍ നല്കിയ പരാതിയില്‍ എഡിജിപി സുധേഷ് കുമാറിന്റെയും കുടുംബത്തിന്റെയും മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സുദേഷ്കുമാറിനോടും ഭാര്യയോടും മകളോടും സമയം ചോദിച്ചിട്ടുണ്ട്.
നേരത്തേ, അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്കര്‍ക്കു പരുക്കേല്‍ക്കാന്‍ കാരണമെന്ന് ഡിജിപിക്ക് നല്കിയ പരാതിയില്‍ സുധേഷ് കുമാര്‍ പറഞ്ഞിരുന്നു. എഡിജിപിയുടെ മകള്‍ നല്കിയ പരാതിയില്‍ ഗവാസ്കറെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ നാലുവരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
മെല്‍ബണ്‍: സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ ഭാര്യ സോഫിയയ്ക്കും കാമുകന് അരുണ്‍ കമലാസനനും കടുത്ത ശിക്ഷ വിധിച്ച് ഓസ്ട്രേലിയന്‍ കോടതി. സോഫിയയ്ക്ക് 22 വര്‍ഷവും അരുണിന് 27 വര്‍ഷവുമാണ് തടവ് വിധിച്ചത്. ഇരുവരും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് കടുത്ത ശിക്ഷ നല്കാന് കോടതി തീരുമാനിച്ചത്. നേരത്തെ സാമിനെ കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ സമ്മതിച്ചിരുന്നു.
2015 ഒക്ടോബര്‍ 14നായിരുന്ന മെല്‍ബണിലെ വസതിയില്‍ സാം എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദാഘാതമാണ് മരണ കാരണമെന്നാണ് ഭാര്യ സോഫി ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്റെയും ക്രൂരത വെളിയിലാകുന്നത്.
സോഫിയുടെ സമ്മതത്തോടെയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി കോടതി നിരീക്ഷിച്ചു. അരുണിന് വീടിനുള്ളില്‍ കടക്കാനും ഉറങ്ങി കിടക്കുന്ന സാമിന്റെ വായിലേക്ക് സയനൈഡ് ചേര്‍ത്ത ഓറഞ്ച് ജ്യൂസ് ഒഴിച്ചു നല്‍കാനും സോഫി സഹായം നല്‍കിയതായും വ്യക്തമായതായി കോടതി പറയുന്നു. ഒമ്പത് വയസുള്ള മകനെ കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് സോഫി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അരുണിന്റെ കുറ്റസമ്മതമാണ് കേസില്‍ വഴിത്തിരിവായത്.
പോലീസിന് നല്കിയ വിവരണത്തിലൊന്നും സോഫിയ തന്നെ സഹായിച്ചതായി അരുണ്‍ എവിടെയും പറഞ്ഞിരുന്നില്ല. പക്ഷേ സോഫിയയുടെ സഹായമില്ലാതെ ഇത്തരമൊരു കൃത്യം നടത്താന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. കട്ടിലില്‍ ഒന്നിച്ച് കിടന്നിരുന്ന സാമിനെ സോഫിയുടെ അറിവില്ലാതെ അപായപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും കോടതി പറയുന്നു.
ന്യൂഡല്‍ഹി: ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) ആണ് പിടിയിലായത്. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാളെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ജൂണ്‍ 5നാണ് അബുദാബിയില്‍ വെച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധ ഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രിയെ ജാതീയമായി ഇയാള്‍ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേരള പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. താന്‍ പഴയ ആര്.എസ്.എസ്.പ്രവര്‍ത്തകനാണെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ ലൈവില്‍ പറഞ്ഞത്. ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് മാപ്പ് ചോദിക്കുന്ന വീഡിയോയുമായി ഇയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.
മദ്യലഹരിയില്‍ പറ്റിപ്പോയ അബദ്ധമാണെന്നും ഇനിയാവര്‍ത്തിക്കില്ലെന്നുമായിരുന്നു വാദം. സംഭവത്തെ തുടര്‍ന്ന് അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാറിന് ജോലി നഷ്ടമാവുകയും ചെയ്തു. ജോലി പോയി താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ നായര്‍ പിന്നീട് മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
ഫുട്ബോള്‍ ലോകകപ്പിന്റെ ചൂടിലാണ് കേരളം. മെസിയും അര്‍ജന്റീനയും ബ്രസീലുമെല്ലാം ചങ്കും ചങ്കിടിപ്പുമാകുന്ന സമയമാണിത്. ആളു കൂടുന്നിടത്തെല്ലാം ചര്‍ച്ച കാല്‍പ്പന്ത് മാമാങ്കം മാത്രം. അതിനിടയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ സ്വന്തം കുടുംബത്തിലെ എട്ട് പേരെ നഷ്ടപ്പെട്ട റാഫിയെന്ന യുവാവിനെ ആര്‍ക്ക് സമയം. നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ എന്നു തുടങ്ങി ഷറഫുദീന്‍ സഹ്റ എന്നൊരാള്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് വൈറലാകുകയാണ്.
കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദീന്റെ ഫേസ്ബുക്ക് കുറിപ്പ്. കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണെടുത്തത്. റാഫിയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുകാരി മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളുമാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. അപകടത്തില്‍ തന്റെ കുടുംബത്തിന് ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ സൗദിയില്‍ നിന്ന് നാട്ടിലെത്തിയ റാഫിയ്ക്ക് തന്റെ പ്രിയയരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ട് ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ മരവിച്ച് നോക്കി നില്ക്കാനെ ആയുള്ളു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…
നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള് നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ… ഖല്‍ബ് തകര്‍ന്ന് ഒന്നു കരയാന്‍ പോലുമാവാതെ…പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒന്‍പതു പേരെയാണ് ഒറ്റദിവസം കൊണ്ടു വിധി കൊണ്ടുപോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്‍…
ചെറുപ്പം മുതല്‍ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളര്‍ന്നതും. അതാണിപ്പോള്‍ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിനു മേല്‍ വന്നു പതിച്ചത്. മണിക്കൂറുകള്‍ക്കു മുന്‍പേ എല്ലാവരുമായി ഫോണ്‍ ചെയ്തു സംസാരിച്ചതാണ്. പെരുന്നാളിനേക്കുറിച്ചുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലം പറഞ്ഞു. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.
ഒരു ദുഃസ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍… എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍… തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാര്‍ഥനകള്‍… നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ കാഴ്ചകള്‍… മണ്ണിനടിയില്‍നിന്നു പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍… എല്ലാം കണ്ടു ഖല്‍ബ് തകര്‍ന്ന്… തന്റെ സ്വപ്നങ്ങള്‍ക്കു മീതെ വന്നു പതിച്ച മണ്‍കൂനകള്‍ നോക്കി… ഒന്നുറക്കെ കരയാന്‍ പോലുമാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണീ സഹോദരന്.സഹനം നല്‍കണേ നാഥാ… എല്ലാം താങ്ങാനുള്ള കരുത്തു നല്‍കണേ റബ്ബേ…
തിരുവനന്തപുരം: ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെ ജോലികള്‍ ചെയ്യേണ്ടതില്ലെന്ന് ക്യാപ് ഫോളോവേഴ്സ് അസോസിയേഷന്. പോലീസുകാരെക്കൊണ്ട് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണി ചെയ്യിക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. യൂണിറ്റ് തലത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചു വിളിക്കുന്നതിന്റെ ഭാഗമായി വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലി ചെയ്യുന്ന ക്യാംപ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി. എന്നാല്‍ ഇത് പ്രഹസനമാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തുന്നു. രേഖയിലുള്ള വിവരങ്ങള്‍ മാത്രമാണ് ജില്ലാ പോലീസ് മേധാവികള്‍ ആസ്ഥാനത്ത് അറിയിക്കുന്നതെന്ന് അസോസിയേഷന് പറയുന്നു.
രേഖയില്‍ കാണിക്കാതെ ഒട്ടേറെ പോലീസുകാരെ വീട്ടുവേലയ്ക്ക് ഉപയോഗിക്കുന്നതായാണ് ആക്ഷേപമുള്ളത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ പല ഉദ്യോഗസ്ഥരും തങ്ങളുടെ വീടുകളില്‍ ജോലിചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ തിരിച്ചയക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കോട്ടയം: ബൈക്ക് ഓടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് യുവാക്കൾക്കു ക്രൂരമർദനം. ചങ്ങനാശേരി-ആലപ്പുഴ റോഡിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ തൗഫാൻ, റഫീഖ് എന്നിവർക്കാണു മർദ്ദനമേറ്റത്. ആലപ്പുഴയിലേക്കു ബൈക്കിൽ പോവുകയായിരുന്നു യുവാക്കൾ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച്, പിന്നാലെയെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ തൗഫാന്റെ കേൾവിക്കു തകരാർ സംഭവിച്ചു.
ഭയം മൂലമാണു സംഭവം ഇതുവരെ പുറത്തുപറയാതിരുന്നതെന്നും ദൃശ്യങ്ങൾ ലഭ്യമായതോടെ പോലീസിൽ പരാതി നൽകുമെന്നും മർദനമേറ്റ യുവാക്കൾ പറഞ്ഞു.
പോലീസ് സേനയ്ക്കുമേൽ ഉയരുന്ന വിമർശനങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി നിൽക്കുന്നു. കുറ്റപ്പെടുത്തലുകൾ നാലുവശത്തുനിന്നും വന്ന് നിറയുമ്പോൾ സേനയിലെ കൂടുതൽ ശതമാനം ഉദ്യോഗസ്ഥരുടെയും ആത്മാർഥതയും ജോലിയോടുള്ള സമർപ്പണവും മനപ്പൂർവം വിസ്മരിക്കുകയാണ് എല്ലാവരും. എന്നും വെല്ലുവിളികളും അപകട സാധ്യതകളും നിറഞ്ഞ ജോലിസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ വീഡിയോ.
മഴ കനത്തതോടെ മൂന്നു ദിവസമായി പുറംലോകവുമായി ബന്ധപ്പെടാനാവാതെ എറണാകുളം, കോതമംഗലം മേഖലയിലെ മണികണ്ഠൻ ചാൽ, കല്ലേലിമേട് പ്രദേശങ്ങളും ആദിവാസി ഉൗരുകളും ഒറ്റപ്പെട്ട നിലയിലായിരുന്നു. വിവാഹപാർട്ടികൾ അടക്കം നൂറുകണക്കിനാളുകൾ ഇവിടെ കുടുങ്ങിപ്പോയിരുന്നു. നേര്യമംഗലത്ത് ഞായറാഴ്ച കല്യാണത്തിനു പോകേണ്ട വധു അടക്കമുള്ളവർ വിഷമത്തിലായി.
ആദിവാസി കോളനിയിലെ ഡോ. വിജിയുടെ വിവാഹമായിരുന്നു. ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനെത്തിയ പൊലീസ് ജീപ്പിൽ രണ്ടും കൽപ്പിച്ച് സാഹസികമായാണു മറുകര എത്തിച്ചത്. വിവാഹ പാർട്ടിയേയും അത്യാവശ്യമായി ചപ്പാത്തു കടക്കേണ്ടവരെയും കൊണ്ട് പോലീസ് വാഹനം സാഹസികമായി മലവെള്ളം കുത്തിയൊലിക്കുന്ന ചപ്പാത്ത് മറികടക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനെത്തിയ കുട്ടന്പുഴ എസ്ഐ ശ്രീകുമാർ, പ്രദീപ്, വനിതാ പോലീസ് രാജി അടക്കമുള്ള പൊലീസുകാരും മറുകര കടക്കാനാകാതെ മണിക്കൂറുകൾ കുടുങ്ങി. ഈ വിഷമ ഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരിലൊരാളും കുട്ടാമ്പുഴ സ്വദേശിയുമായ അഭിലാഷ് കുത്തിയൊലിച്ചു വരുന്ന പുഴയുടെ നടുവിലെ പാലത്തിൽ കൂടി ജീപ്പ് പായിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഈ വിഷമഘട്ടം കൈകാര്യം ചെയ്ത അഭിലാഷിന് സോഷ്യൽമീഡിയയിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ അപടകത്തില്‍ മരിച്ച ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇനിയും കണ്ടെത്താനുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. കരിഞ്ചോല മലയടിവാരത്ത് താമസക്കാരായിരുന്ന ഹസന്റെ കുടുംബത്തിലെ 9 പേരാണ് ദുരന്തത്തില്‍ മരിച്ചത്.
ഹസന്റെയും രണ്ട് പെണ്മക്കളുടേയും മരുമകളുടേയും രണ്ട് പേരക്കുട്ടികളുടേയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്. കരിഞ്ചോല അബ്ദുറഹിമാന് (60), മകന് ജാഫര്‍ (35), ജാഫറിന്റെ മകന് മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന് (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന് (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ കണ്ടെടുത്തിരുന്നു.
കാണാതായ നസ്റത്തിന്റെ ഒരു വയസുള്ള മകള്‍ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും റിംഷ ഷെറിന്, മാതാവ് നുസ്രത്ത്, ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ചയും കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിട്ടുണ്ട്.