കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വൈകിപ്പക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ വിചാരണ ആരംഭിക്കുമെന്നാണ് കരുതുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പല തെളിവുകളും ലഭിക്കാനുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ദൃശ്യങ്ങളും തെളിവുകളും ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ശക്തമായ രാഷ്ട്രീയ തിരിച്ചടി നല്‍കാന്‍ തയ്യാറെടുത്ത് ബിഡിജെഎസ്. ചെങ്ങന്നൂരില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ശതമാനത്തില്‍ കുറവുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതോടെ ഉപതെരെഞ്ഞടുപ്പില്‍ ബിഡിജെഎസ് ബിജെപിയുടെ കാലുവാരുമെന്ന് ഉറപ്പായിട്ടുണ്ട്. ബിജെപിയുടെ നിലപാടാണ് മുന്നണിയെ ശിഥിലമാക്കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ബിഡിജെഎസ് ആവശ്യപ്പെട്ടത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെടാത്തതിനാല്‍ നിരാശയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റിനായുള്ള ബിഡിജെഎസിന്റെ അവകാശവാദം ബിജെപി നേതൃത്വം നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് കേരളത്തിലെ മുതിര്‍ന്ന നേതാവ് വി.മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.
18 പേരടങ്ങുന്ന രാജ്യസഭാ സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ ബിജെപി ഇതിനോടകം പുറത്തുവിട്ട് കഴിഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിക്ക് സീറ്റ് നല്‍കിയാല്‍ സംസ്ഥാന ഘടകത്തില്‍ നിന്നും കടുത്ത എതിര്‍പ്പുകളുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റിലേക്ക് വി മുരളിധരനെ കേന്ദ്രം പരിഗണിക്കുന്നത്. അതേസമയം വാഗ്ദാനം ചെയ്ത പദവികള്‍ തന്നില്ലെങ്കില്‍ മുന്നണി വിടുമെന്ന് ബിഡിജെഎസ് നിലപാടറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം പതിനാലിന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് വ്യക്തമാക്കി.
കൊച്ചി: നടി ആക്രമിച്ച കേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവിശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇപ്പോള്‍ തുടരുന്ന കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ അപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.
കേസില്‍ അടുത്ത ബുധനാഴ്ച്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി ദിലീപ് രംഗത്തു വന്നിരിക്കുന്നത്. നേരത്തെ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവും ദൃശ്യങ്ങളുടെ എഴുതി തയ്യാറാക്കിയ വിവരങ്ങളും തനിക്ക് പരിശോധിക്കാന്‍ വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി നടന്‍ സമര്‍പ്പിച്ചിരുന്നു. ഇരു ഹര്‍ജികളും ഒരേ സമയത്ത് തന്നെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച്ച വിചാരണ നടപടികള്‍ ആരംഭിക്കുന്ന സമയത്ത് മുഴുവന്‍ പ്രതികളും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതീവ പ്രാധ്യാന്യമര്‍ഹിക്കാത്ത ചില സിസിടിവി ദൃശ്യങ്ങളും രേഖകളും കോടതി ഉത്തരവിനെ തുടര്‍ന്ന് നേരത്തെ പോലീസ് ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന നിലാപാടിലാണ് അന്വേഷണ സംഘം.
തൃശൂര്‍: ആന പ്രേമികളുടെ പ്രിയങ്കരനായ തിരുവമ്പാടി ശിവസുന്ദര്‍ ചെരിഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തോളം നീണ്ടു നിന്ന ചികിത്സ ഫലിക്കാതെ വന്നതോടെയാണ് ശിവസുന്ദര്‍ ചെരിഞ്ഞത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വര്‍ഷങ്ങളായി തൃശ്യൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്നത് ശിവസുന്ദറാണ്.
ആന പ്രേമികളുടെ ഹരമായിരുന്ന തിരുവമ്പാടി ശിവസുന്ദറിനെ 2003ലാണ് വ്യവസായിയായ ടി. എ. സുന്ദര്‍മേനോന്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുന്നത്. ഏതാണ്ട് 15 വര്‍ഷത്തോളം തിരുവമ്പാടി വിഭാഗത്തിന് തലയെടുപ്പ് ശിവസുന്ദറായിരുന്നു. നിരവധി പേരാണ് അവസാനമായി ആനയെ കാണാന്‍ എത്തികൊണ്ടിരിക്കുന്നത്.
ആനകളുടെ നേതൃത്വത്തില്‍ ശിവസുന്ദറിന് ആദരാഞ്ജലികളര്‍പ്പിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയോടെ കോടനാട് നിര്‍വഹിക്കും.
മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരി ഫാ.സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തില്‍ ഗുരുതര ആരോപണവുമായി അഡ്വ.എ ജയശങ്കര്‍. മുന്‍ കപ്യാരായിരുന്ന ജോണി പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ ജോണിയെ കരുവാക്കിയതാണെന്ന ആരോപണമാണ് ജയശങ്കര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഗുരുതര ആരോപങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കപ്യാരുടെ കുത്തേറ്റു മരിച്ച മലയാറ്റൂര്‍ പളളി വികാരി ഫാ സേവ്യര്‍ തേലക്കാടിനെ കുറിച്ചാണ് ഈ കുറിപ്പ്.
വളരെ സത്യസന്ധനും നിര്‍ഭയനുമായിരുന്നു, ഫാ തേലക്കാട്. അതുകൊണ്ട് തന്നെയാണ് കാലംചെയ്ത കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, അദ്ദേഹത്തെ കുഴപ്പം പിടിച്ച മലയാറ്റൂര്‍ പളളിയിലേക്ക് അയച്ചത്.
കോടിക്കണക്കിന് രൂപ വന്നു മറിയുന്നയിടമാണ് മലയാറ്റൂര്‍ പളളി. വരുമാനം വീതിക്കുന്നതു സംബന്ധിച്ച് ഇടവകയും അതിരൂപതയും തമ്മില്‍ തര്‍ക്കവും വക്കാണവും നിലനിന്നിരുന്നു. തേലക്കാട്ടച്ചന്‍ വികാരിയായി വന്നതോടെ വരുമാനം കുറഞ്ഞുപോയ ഒരു വിഭാഗം, പ്രതികാര നിര്‍വഹണത്തിനു കപ്യാരെ കരുവാക്കിയതാണോ?
അനിയന്ത്രിതമായ പാറപൊട്ടിക്കല്‍ മലയാറ്റൂര്‍ മലയുടെ നിലനില്പു തന്നെ അപകടത്തിലാക്കിയിരിക്കുന്നു.മലയാറ്റൂര്‍ ഇല്ലിത്തോട് മേഖലയില്‍ ജാതി, മത, പാര്‍ട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നില്‍ പാറമട ലോബിയുടെ കറുത്ത കൈകള്‍ ഉണ്ടോ എന്നതും അന്വേഷിക്കപ്പെടണം.
ഏതു നിലയ്ക്കും, അന്വേഷണം കപ്യാര്‍ ജോണിയില്‍ ആരംഭിച്ചു ജോണിയില്‍ തന്നെ അവസാനിക്കേണ്ടതല്ല.
കാതുളളവര്‍ കേള്‍ക്കട്ടെ.
തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ നിന്ന് കഞ്ഞി കുടിച്ചതിനു ശേഷം വര്‍ഗീയത പറഞ്ഞ് പോസ്റ്റിട്ട ഹിന്ദു ഹൈല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന് മറുപടിയുമായി സ്നേഹജാലകം പ്രവര്‍ത്തകന്‍ ജയന്‍ തോമസ്. പ്രതീഷിന് കഞ്ഞി വിളമ്പിയത് ഞാനാണെന്നും താനേതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ലെന്നും ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതീഷ് സിപിഎമ്മിന്റെ ജനകീയ ഭക്ഷണ ശാലയിലെത്തി കഞ്ഞി കുടിച്ചത്. ശേഷം ‘നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നെന്നും ഭക്ഷണശാലയിലെ മറ്റു ഹിന്ദു സഖാക്കളെയും പരിചയപ്പെട്ടെന്നും പ്രതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വര്‍ഗീയത പടര്‍ത്തുന്ന പ്രതീഷിനെപ്പോലുള്ളവര്‍ നാടിനെ കൊല്ലുന്ന വിഷവിത്തുകളാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം രേഖപ്പെടുത്തി. ‘പ്രിയ ചങ്ങാതി ജനകീയ ഭക്ഷണശാലയില്‍ അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണ്. ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല. നിറഞ്ഞ സഹിഷ്ണുതയോടെ ആര്യസംസ്‌കൃതിയെയടക്കം ഇവിടേയ്ക്ക് കടന്നു വന്ന എല്ലാ ബഹുസ്വരതകളെയും സംഗീതമായി ആസ്വദിക്കുന്ന ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്നതിലും വിരോധമില്ലെന്ന് ജയന്‍ പ്രതീഷിന് മറുപടി എഴുതി.
ജയന്റെ മറുപടി ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങള്‍ ആരാഞ്ഞിരുന്നില്ലെന്നും വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍ നാം തകര്‍ക്കണ്ടേയെന്നും ജയന്‍ തോമസ് പറയുന്നു. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിന് തക്ക മറുപടിയാണ് ജയന്‍ നല്‍കിയിട്ടുള്ളതെന്ന് നവമാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു.
ജയന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
പ്രിയ ചങ്ങാതി
ജനകീയ ഭക്ഷണശാലയില്‍
അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക്
കഞ്ഞി വിളമ്പി തന്നത് ഞാനാണ്
ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന
ഹിന്ദുവല്ല…
നിറഞ്ഞ സഹിഷ്ണുതയോടെ
ആര്യസംസ്‌കൃതിയെയടക്കം
ഇവിടേയ്ക്ക് കടന്നു വന്ന
എല്ലാ ബഹുസ്വരതകളെയും
സംഗീതമായി ആസ്വദിക്കുന്ന
ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കില്‍
അങ്ങനെ വിളിക്കപ്പെടുന്നതിലും
വിരോധമില്ല…
ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍
അങ്ങയുടെ ജാതിയേതാണെന്ന്
ഞങ്ങള്‍ ആരാഞ്ഞതുമില്ല
വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും
ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍
നാം തകര്‍ക്കണ്ടേ ചങ്ങാതി..
ഏതായാലും
ഈ ജനകീയ ഭക്ഷണശാലയില്‍ വന്നതിനും
എആ യില്‍ കുറിച്ചതിനും നന്ദി
ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല
ഒരു മനുഷ്യരുടെയും
രക്തം വീഴാത്താ കാലത്തിനെ
കാംക്ഷിക്കുന്ന
ഒരു സ്നേഹജാലകം പ്രവര്‍ത്തകന്‍
കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയായ എന്‍.വി കിരണിനാണ് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കിരണിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും കാലിനും കുത്തേറ്റ കിരണിന്റെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതി കൈവന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നു പുലര്‍ച്ചെ നാലു മണിക്ക് തൃച്ചംബരം ഡ്രീം പാലസിനു സമീപത്തുവെച്ചാണ് 19 കാരനായ കിരണ്‍ ആക്രമിക്കപ്പെടുന്നത്. ഇയാളെ ആക്രമിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ ബിജെപി അനുകൂലികളാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ നാല് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പതിനഞ്ചംഗ സംഘമാണ് കിരണിനെ കുത്തിയെതെന്നും മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായ കിരണിനെ ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈര്യാഗ്യമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോ ഓപ്പറേറ്റീവ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള കിരണ്‍ എസ്എഫ്‌ഐയുടെ വളര്‍ന്നു വരുന്ന നേതാക്കളില്‍ ഒരാളാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.
ഭോപ്പാലിലെ മലയാളി ദമ്പതികളുടെ കൊലപാതകത്തില്‍ വീട്ടുജോലിക്കാരനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ജി.കെ നായരേയും(62) ഭാര്യ ഗോമതിയേയും വീട്ടിനുള്ളില്‍ കഴുത്തറുത്ത് നിലയില്‍ കാണപ്പെട്ടത്. ഭോപ്പാല്‍ സ്വദേശി രാജു ധാഖഡാണ് അറസ്റ്റിലായത്.
മോഷണ ശ്രമത്തിനിടെ ദമ്പതികള്‍ കൊല്ലപ്പെട്ടതാവാം എന്നായിരുന്നു പ്രാഥമിക നിഗമനം. രാവിലെ വീട്ടുവേലക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാണ് മരിച്ച ജി.കെ നായര്‍. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ഭാര്യ ഗോമതി. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളാണ്. മക്കളുടെ വിവാഹം കഴിഞ്ഞശേഷം ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
കോട്ടയം: ഭൂമി വില്‍പ്പന വിവാദം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപത വിഭജിച്ചേക്കും. പ്രശ്‌നത്തില്‍ വത്തിക്കാന്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. സീറോ മലബാര്‍ സഭ അധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്തു വന്നതോടെയാണ് പുതിയ നീക്കത്തിന് സഭ ഒരുങ്ങുന്നത്. അതിരൂപത വിഭജിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കായി സീറോ മലബാര്‍ സഭ സ്ഥിരം സിനഡ് വത്തിക്കാന്റെ അഭിപ്രായം തേടുമെന്ന് ഉറപ്പായിട്ടുണ്ട്.
മാര്‍ ജോര്‍ജ് ആലഞ്ചേരി ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പ്രധിഷേധകരുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് സഭാ നേതൃത്വം. അതിരൂപത വിഭജിച്ചുകൊണ്ടുള്ള പരിഹാര മാര്‍ഗങ്ങളടക്കം ചര്‍ച്ചയില്‍ വിഷയമാകും. എന്നാല്‍ അതിരൂപത വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വത്തിക്കാന്‍ അനുമതിയില്ലാതെ നടപ്പിലാക്കാന്‍ കഴിയില്ല. നേരത്തെ മേജര്‍ ആര്‍ച് ബിഷപ്പിനായി പുതിയ അതിരൂപത സ്ഥാപിക്കാനുള്ള അനുമതി തേടി സീറോ മലബാര്‍ സിനഡ് വത്തിക്കാനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കപ്പെടുകയായിരുന്നു.
പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ വത്തിക്കാന്റെ സമീപനത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. കാക്കനാട് സെന്റ് തോമസ് കേന്ദ്രമാക്കി ഒരു ചെറിയ രൂപത നിര്‍മ്മിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഇതിന്റെ ചുമതല ജോര്‍ജ് ആലഞ്ചേരിക്കായിരിക്കും. അതേ സമയം എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണമായും മെത്രാന് കൈമാറുകയും ചെയ്യും. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സഭാ നേതൃത്വം.
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വലിയ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൊള്ളപ്പലിശ വാങ്ങി പണം നല്‍കുന്ന സംഘം അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ചെന്നൈയിലെ ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജ് എന്നയാളാണ് പലിശയ്ക്ക് പണം നല്‍കാന്‍ ഇത്രയും തുക തങ്ങള്‍ക്ക് കൈമാറിയതെന്നാണ് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ചെന്നൈ കേന്ദ്രീകരിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സംസ്ഥാനത്ത് ആകെ 500 കോടിയോളം രൂപ ഇവര്‍ പലിശയ്ക്ക് നല്‍കിയതായിട്ടാണ് വിവരം. പ്രോമിസറി നോട്ടുകളും കടം നല്‍കിയ വിവരങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഫിലിപ്പ് ജേക്കബ് ഇവരുടെ കൈയ്യില്‍ നിന്നും 40 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയിട്ടും ഫിലിപ്പിന്റെ ആഢംബര വാഹനം ഇവര്‍ പിടിച്ചെടുത്തു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി കോടിക്കണക്കിന് രൂപയുടെ കൈമാറ്റം നടത്തിയതായി സംഘത്തിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.