Kerala

കൊല്ലം: കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പ്രസന്നന്‍. കെട്ടിടത്തില്‍ നിന്ന് വീണ് കിടന്ന മകളെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് താന്‍ മകളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു. ‘മോള്‍ ചാടിയതാണോ’ എന്നു ചോദിച്ചപ്പോള്‍ ‘അല്ല’ എന്നായിരുന്നു മറുപടി. ‘മോള്‍ വീണതാണോ’ എന്നതിനും ‘അല്ല’ എന്നായിരുന്നു മറുപടി. ഈ സമയം പിന്നില്‍ നിന്ന അധ്യാപകര്‍ ‘ചാടിയതാണ്, ചാടിയതാണ്’ എന്ന് ആവര്‍ത്തിക്കുകയായിരുന്നു എന്നും പ്രസന്നന്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസന്നന്‍ മരണത്തിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബെന്‍സിഗര്‍ ആശുപത്രിയിലെ നടപടികളിലും പ്രസന്നന്‍ ദുരൂഹത ആരോപിക്കുന്നു. കുട്ടി പോലീസിന് മൊഴി നല്‍കാതിരിക്കാന്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും മണിക്കൂറുകള്‍ വച്ചുതാമസിപ്പിച്ചതു വഴി മകളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പ്രസന്നന്‍ പറയുന്നു. ട്രിനിറ്റി ലൈസിയം സ്‌കൂളും ബെന്‍സിഗര്‍ ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണ്.
കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയ വൈദികനോട് താന്‍ സംസാരിച്ചിരുന്നു. ഡോ.ജയപ്രകാശ് ആണ് നോക്കുന്നത്, ഒരു പ്രശ്‌നവുമില്ലെന്ന് അച്ചന്‍ പറഞ്ഞു. മകള്‍ വീണതാണെന്നും ഒന്നാം നിലയില്‍ നിന്നു ചാടിയതാണെന്നും പറഞ്ഞപ്പോള്‍ മകളുടെ കാലൊക്കെ പരിശോധിച്ചു എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാന്‍. ഒരു കുഴപ്പവുമില്ല, തലയുടെ പിന്നില്‍ അല്പം €ോട്ടിംഗ് മാത്രമേ ഉള്ളൂവെന്നും അത് മാറ്റാമെന്നും പറഞ്ഞിരുന്നു. ഈ സമയം മകളെ ഐ.സി.യുവിലേക്ക് മാറ്റി.
മകളെ അകത്തേക്ക് കൊണ്ടുപോയി കുറച്ചുകഴിഞ്ഞിട്ടും കാണാതെ വന്നതോടെ താന്‍ കതകില്‍ തട്ടി. തുറക്കാതെ വന്നപ്പോള്‍ താന്‍ ചവിട്ടി. ഒരാള്‍ വന്ന് മര്യദയില്ലേ എന്ന് ദേഷ്യപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ ആണെന്ന് പറഞ്ഞ് തമിഴ് സംസാരിക്കുന്ന ഒരാള്‍ വന്നു. അയാളോട് ചോദിച്ചപ്പോള്‍ ഡോ.ജയപ്രകാശ് ആണ് നോക്കുന്നത് എന്നു പറഞ്ഞു. അദ്ദേഹം എവിടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിളിച്ചു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും വന്നില്ല. അപ്പോള്‍ മകളെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. ഐ.സി.യുവില്‍ കയറ്റി തന്റെ മകളെ അവര്‍ എന്തോ ചെയ്തിട്ടുണ്ടെന്നും പ്രസന്നന്‍ ആരോപിച്ചു.
ന്യുറോ സര്‍ജനോ മറ്റ് വിദഗ്ധ ഡോക്ടര്‍മാരോ തിരിഞ്ഞുനോക്കിയില്ലെന്നും പ്രസന്നന്‍ പറയുന്നു. ന്യുറോ സര്‍ജനായ ഡോ.ജയപ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ടു. താന്‍ തൊഴുകൈയോടെ അപേക്ഷിച്ചിട്ടും ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന ഡോക്ടര്‍ ഇറങ്ങിവന്നില്ലെന്നും പ്രസന്നന്‍ പറഞ്ഞു.
ഐ.സി.യു എന്നു പറഞ്ഞ് അടുക്കള പോലെ മുറിയിയായിരുന്നു. ഇതാണോ ഐ.സി.യു എന്ന് താനും ചോദിച്ചു. ഈ സമയമാണ് തന്റെ മകളെ ഇവര്‍ അപായപ്പെടുത്തുമോ എന്ന ഭയം തനിക്ക് മനസ്സില്‍ തോന്നിയത്. ഐ.സി.യുവില്‍ നിന്ന് ഇറങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ മകളുമായി അല്ലാതെ പുറത്തിറങ്ങില്ലെന്ന് താന്‍ പറഞ്ഞു. സ്‌കൂളും ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റേതാണല്ലോ എന്ന് അപ്പോഴാണ് ഓര്‍ത്തത്. അവിടെയുണ്ടായിരുന്ന പോലീസുകാരെയും പിന്നീട് കണ്ടില്ലെന്നും അച്ഛന്‍ പ്രസന്നന്‍ പറയുന്നു.

ഐ.സി.യുവിലേക്ക് കയറ്റിയിട്ട മകളെ സ്‌കാന്‍ ചെയ്യാനോ പ്രാഥമിക ചികിത്സ നല്‍കാനോ അവര്‍ തയ്യാറായില്ലെന്നും പ്രസന്നന്‍ ആരോപിച്ചു. മകള്‍ പോലീസിനു മൊഴി നല്‍കാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും പ്രസന്നന്‍ പറയുന്നു.
കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പല തവണ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആദ്യം വഴങ്ങിയില്ലെന്ന് ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. ഗൗരിയുടെ അടുത്ത ബന്ധുകൂടിയാണ് ഇവര്‍. ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായ തന്റെ മാമി ഐ.സി.യുവില്‍ കയറി കണ്ടുവെന്നും ആ കാഴ്ച ഞെട്ടിച്ചുകളഞ്ഞുവെന്നും മാമി പറഞ്ഞു. കുട്ടിയെ വെറുതെ ഒരു ബെഡില്‍ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ നല്‍കാന്‍ വസ്ത്രം പോലും നീക്കിയിരുന്നില്ല. കുട്ടിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ തലയുടെ മാത്രമാണ് എടുത്തതെന്ന് അവര്‍ പറഞ്ഞു. ഇത്രയും ഉയരത്തില്‍ നിന്ന് വീണ കുട്ടിയുടെ തലയുടെ സ്‌കാനിംഗ് മാത്രമാണോ എടുക്കേണ്ടത്. കുട്ടിക്ക് തലയ്ക്കു താഴേക്കാണ് ശരിക്കും പരുക്കുകള്‍ ഉണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു.

സെല്‍ഫിയെടുക്കുന്നുണ്ടെങ്കില്‍ ഇങ്ങനെയെടുക്കണം. അതും പൊലീസ് സ്റ്റേഷനില്‍. ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷനിലെ ലോക്കപ്പിന് മുമ്പില്‍ പഴംപൊരി കഴിച്ചൊരു സെല്‍ഫി. തൃശൂര്‍ കോട്ടപ്പടി സ്വദേശി അഫ്നാവിസാണ് ഈ വെറൈറ്റി സെല്‍ഫിയെടുത്തത്. സെല്‍ഫി മാത്രമല്ല പൊലീസിനെ ‘മുട്ടന്‍ ’ തെറിവിളിച്ചൊരു വീഡിയോ ക്ലിപ്പും ഇയാളുടേതായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
കുട്ടികള്‍ റോഡു കുറുകെ കടക്കുമ്പോള്‍ ട്രാഫിക് പൊലീസുകാരന്‍ വണ്ടികള്‍ തടഞ്ഞു. തന്റെ ബൈക്ക് തടയാന്‍ ഈ പൊലീസുകാരനടാ… കയ്യോടെ തെറിവിളിച്ചു. ബൈക്കുമായി ഉടനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു. പിന്നെയാണ്, പഴംപൊരി സെല്‍ഫിയും തെറിവിളിയും.

selfie-accused-1
കാലിന്‍മേല്‍ കാലു കയറ്റിവച്ചു സെല്‍ഫിയെടുത്തു. പിന്നെ, കസേര തല്ലിപ്പൊളിച്ചു. ടോയ്‌ലറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു. ‘എത്ര മനോഹരമായ ആചാരങ്ങള്‍’ സ്റ്റേഷനകത്തു തുടരുമ്പോഴെല്ലാം പൊലീസുകാര്‍ കാഴ്ചക്കാരായി. പൊലീസ് പിടിച്ചറിഞ്ഞ് സുഹൃത്തുക്കള്‍ പഴംപൊരിയുമായി സ്റ്റേഷനില്‍ വന്നു. എന്നാ പിന്നെ, സുഹൃത്തുക്കള്‍ക്കൊപ്പം നിന്ന് ലോക്കപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു സെല്‍ഫിയും.

selfie-accused-3
ഇതെല്ലാം കണ്ട പൊലീസുകാര്‍ അടക്കം പറഞ്ഞു. ഒന്നും ചെയ്യേണ്ട നാളെ മനുഷ്യാവകാശക്കാര്‍ വരും. ആദ്യം സിറ്റിങ്, പിന്നെ കേസ് … ഒന്നിനു പുറകെ ഒന്നായി പരാതികളും. ഇതെല്ലാം മുന്‍കൂട്ടി കണ്ട പൊലീസുകാര്‍ സ്വന്തം പണി ഉറപ്പാക്കാന്‍ മൗനംപാലിച്ചു. സ്റ്റേഷനില്‍ വരുന്ന പൊലീസുകാര്‍ പറയുന്ന ഡയലോഗ് ഇങ്ങനെയാണ് ഇപ്പോള്‍ ‘ഈ സ്റ്റേഷന്‍ പൊതുസ്വത്താണ് നിങ്ങള്‍ക്ക് എവിടെ വേണേല്‍ ഇരിക്കാം. ഏതു ഫയല്‍ വേണേല്‍ നോക്കാം. പിന്നെയാണോ സെല്‍ഫി’

selfie accused 4

കോഴിക്കോട് : ‘വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഒന്നുകൂടി വിവാഹം കഴിച്ചിട്ട് വരൂ’… വിവാഹ സര്‍ട്ടിഫിക്കറ്റിനായി 40 ദിവസം കയറിയിറങ്ങിയ ദമ്പതികള്‍ക്ക് മറുപടി കേട്ട് ദമ്പതികള്‍ ഞെട്ടി.
വിവാഹ സര്‍ട്ടിഫിക്കറ്റിനായി മുക്കം നഗരസഭയെ സമീപിച്ച കോരുത്തോട് സ്വദേശി ജോഷി ജയിംസിനും ഭാര്യ ബിന്ദുവിനുമാണ് ദാരുണ അനുഭവം ഉണ്ടായത്. സെപ്റ്റംബര്‍ 11 നാണ് വിവാഹ സര്‍ട്ടിഫിക്കറ്റിനായി ഇരുവരും നഗരസഭയില്‍ അപേക്ഷ നല്‍കിയത്. അന്നു മുതല്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു തുടങ്ങി. പറഞ്ഞ രേഖകളെല്ലാം നല്‍കി ഒടുവില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറായത് വ്യാഴാഴ്ച.

അന്നു തന്നെ മുക്കം നഗരസഭയിലെ രജിസ്ട്രാറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍ ബിന്ദുവും ജോഷിയും ഒപ്പുവെച്ചു. ഇനി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് കിട്ടുകയേ വേണ്ടൂ എന്ന മറുപടിയും ലഭിച്ചു. എന്നാല്‍, സാങ്കേതിക പ്രശ്‌നം അവിടെ വില്ലനായെത്തി. അതോടെ ‘ബ്ലോക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാളെ വരും, രാവിലെ വന്നാല്‍ കയ്യോടെ പ്രിന്റ് തരാം’ എന്നായി ഉദ്യോഗസ്ഥയുടെ മറുപടി.

പിറ്റേന്ന് 10 മണിയോടെ ദമ്പതികള്‍ വീണ്ടും എത്തി. ഭക്ഷണം പോലും കഴിക്കാതെ അഞ്ചു മണിവരെ കാത്തിരുന്നു. ടെക്‌നിക്കല്‍ അസിസ്റ്റന്റും വന്നില്ല, ഉദ്യോഗസ്ഥ അകത്തേയ്ക്ക് വിളിപ്പിച്ചുമില്ല. ഒടുവില്‍ അഞ്ചു മണി കഴിഞ്ഞപ്പോള്‍ സീറ്റില്‍ നിന്നും ഉദ്യോഗസ്ഥ എഴുന്നേറ്റതോടെ ദമ്പതികള്‍ വീണ്ടും ആവശ്യവുമായെത്തി. ‘പ്രിന്റായി’ എത്തുന്ന സര്‍ട്ടിഫിക്കറ്റ് കാത്തിരുന്ന ദമ്പതികള്‍ ‘ആ മറുപടി’ കേട്ട് ഞെട്ടി. ‘നിങ്ങളുടെ അപേക്ഷ അപ്രൂവല്‍ ലഭിക്കാന്‍ സിവില്‍ സ്‌റ്റേഷനിലേയ്ക്ക് അയച്ചിരിക്കുകയാണ്.’

സിവില്‍ സ്‌റ്റേഷനിലെ സര്‍ട്ടിഫിക്കറ്റ് തന്ന ഉദ്യോഗസ്ഥനെ വിളിച്ചു. ഇനി പ്രിന്റു മാത്രമേയുള്ളൂ എന്ന മറുപടിയില്‍ അദ്ദേഹം ഉറച്ചു നിന്നതോടെ ദമ്പതികള്‍ വീണ്ടും വെട്ടിലായി. ഇതോടെ ഉദ്യോഗസ്ഥ സത്യം പറഞ്ഞു: ശ്രദ്ധിക്കാതെ അപേക്ഷ കാന്‍സല്‍ ചെയ്തു പോയത്രേ. പുതിയ സര്‍ട്ടിഫിക്കറ്റിനു നിയമപരമായി വീണ്ടും വിവാഹം കഴിക്കണമത്രേ…! ദമ്പതികള്‍ വിട്ടില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഓഫിസ് അടയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞു കവാടത്തില്‍ തന്നെ നിലയുറപ്പിച്ചു. നേതാക്കളുമായി ബന്ധപ്പെട്ടു. ഒടുവില്‍ വീട്ടില്‍ പോയ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ രാത്രി എട്ടുമണിയോടെ വിളിച്ചു വരുത്തി പത്തു മിനിറ്റിനകം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നല്‍കി.

ഇസ്രയേലില്‍ ജോലിക്കായി നാളെ മുംബൈയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ നിവൃത്തികെട്ടായിരുന്നു ഈ കാത്തിരിപ്പെന്ന് ദമ്പതികള്‍ പറയുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ചട്ടം എന്നിരിക്കെയാണ് ദമ്പതികള്‍ക്ക് ഇത്തരമൊരു ദാരുണ അനുഭവം നേരിടേണ്ടി വന്നത്.

സ്‌കൂളിലെ സ്റ്റാഫ് ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചിട്ടും സ്‌കൂള്‍ അധികൃതര്‍ ആഘോഷപരിപാടികള്‍ നിര്‍ത്തിവെക്കാതെ ചടങ്ങുകള്‍ നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു .

പൊന്നാനി തവനൂരിന് സമീപത്തെ ഐഡിയൽ എഡ്യൂക്കേഷൻ സ്‌കൂളിനെതിരെയാണ് വിദ്യാര്‍ത്ഥികളും മരണപ്പെട്ട ടീച്ചറുടെ നാട്ടുകാരും പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ദീപാവലി ദിവസമാണ് പൊന്നാനി സ്വദേശിയായ ശ്രീഷ്മ എന്ന അധ്യാപിക സ്‌കൂളിലെ ആഘോഷ പരിപാടികള്‍ക്ക് പോകുന്നതിനിടെ ചമ്രവട്ടത്ത് വെച്ച് ലോറിയിടിച്ച് തല്‍ക്ഷണം മരിച്ചത്.

കൂടെയാത്ര ചെയ്തിരുന്ന ചെയ്തിരുന്ന ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപികയായ പ്രജുലയെ പരുക്കുകളൊന്നുമില്ലാതെ അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു .എന്നാല്‍ അപകടവിവരം സ്‌കൂളിലെ പ്രധാനികള്‍ അറിഞ്ഞിട്ടും ചടങ്ങ് മാറ്റിവെക്കാന്‍ തയ്യാറാകാത്തതില്‍ സഹപ്രവര്‍ത്തകരിലും കനത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട് .ചടങ്ങില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍ രാവിലെ ഏഴരയ്ക്കുണ്ടായ അപകടം ഇവരെ അറിയിച്ചതുതന്നെ പതിനൊന്ന് മണിക്ക് ശേഷമാണ് .

അദ്യാപകര്‍ക്കുള്ള ട്രോഫി വിതരണവും മറ്റു ചടങ്ങുകളും പതിനൊന്നരക്കകം പൂര്‍ത്തിയാക്കിയാണ് സഹപ്രവര്‍ത്തകര്‍ മരിച്ച അധ്യാപികയുടെ വീട്ടിലെത്തിയത് .മരിച്ചതറിഞ്ഞിട്ടും ചടങ്ങ് നടത്തിയതാണ് വ്യാപക പ്രതിഷേധമുണ്ടാക്കിയത് .സ്‌കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സ്‌കൂളിനെതിരെ കടുത്ത ഭാഷയിലാണ് വിദ്യാര്‍ത്ഥികളും മറ്റും പ്രതിഷേധം അറിയിച്ചിട്ടുള്ളത് .

കാലത്ത് 9.30ന് തുടങ്ങേണ്ട പരിപാടിയില്‍ പങ്കെടുക്കേണ്ട ഒരഥിതിക്ക് മറ്റൊരു പ്രോഗ്രാമും കൂടെ ഉള്ളത് കൊണ്ട് 9 മണിക്ക് മുമ്പുതന്നെ സ്‌കൂളിലെത്തുകയും പെട്ടെന്ന് പോകണമെന്ന് അറിയിക്കുകയും ചൈതതിന്റെ അടിസ്ഥാനത്തില്‍ എത്തിപ്പെട്ട സ്റ്റാഫുകളുമായി പരിപാടി തുടങ്ങുകയും ചെയ്യുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം . ഇതിനിടയിലാണ് അദ്ധ്യാപികക്ക് ദുരന്തം സംഭവിച്ചതായി അറിയുന്നത്

Image may contain: 1 person, text

അറിഞ്ഞയുടനെ തന്നെ പരിപാടി നിര്‍ത്തുകയും തുടര്‍ന്നു നടക്കേണ്ട സെഷനുകളില്‍ പങ്കെടുക്കേണ്ട വി ടി ബല്‍റാം എം എല്‍ എ അടക്കമുള്ള ആളുകളെ വിളിച്ച് പരിപാടി ക്യാന്‍സല്‍ ചെയ്തതായി അറിയിക്കുകയും മുഴുവന്‍ അദ്ധ്യാപരേയും കൂട്ടി മരണപ്പെട്ട ടീച്ചറുടെ വീട്ടിലേക്ക് പോകുകയുംഅവിടെ മറ്റു കാര്യങ്ങളക്കം ചെയ്തതിന് ശേഷമാണ് മാനേജര്‍ അടക്കമുള്ള സ്റ്റാഫുകളും ട്രസ്റ്റ് മെമ്പര്‍മാരും അവിടെ നിന്നും തിരികെ പോന്നതെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു .

സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വ്യാഴാഴ്ച നടക്കേണ്ട പാരന്റ്‌സ് മീറ്റ് മാറ്റിവെക്കുകയും മരണപ്പെട്ട ടീച്ചര്‍ പഠിപ്പിച്ചിരുന്ന യുപി വിഭാഗത്തിന് അവധി നല്‍കുകയും ചെയ്തിരുന്നു .അതേ സമയം സ്‌കൂളിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു .

കാസര്‍ഗോഡ് ചെമ്മട്ടംവയല്‍ പള്ളി സെമിത്തേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ കുഴിമാടം കണ്ടെത്തി. കണ്ണൂര്‍ ബിഷപ്പ് ഹൗസിന്റെ പരാതിയില്‍ കുഴിമാടം പൊലീസ് തുറന്ന് പരിശോധിക്കും. പള്ളി സെമിത്തേരിയില്‍ വികാരി അടക്കമുള്ള പള്ളി അധികാരികള്‍ അറിയാതെ മൃതദേഹം അടക്കം ചെയ്തതായാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസാണ് നാളെ കുഴിമാടം തുറന്ന് പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസം സെമിത്തേരിയില്‍ മറ്റൊരു സംസ്‌ക്കാര ചടങ്ങ് നടക്കവെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. ഇതോടെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഹോസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ണൂര്‍ രൂപതയുടെ കീഴിലുള്ളതാണ് ചെമ്മട്ടംവയല്‍ പള്ളി. അഞ്ച് ഇടവകകളിലെ മരിച്ചവരെ അടക്കാന്‍ ഉപയോഗിക്കുന്നതാണ് ചെമ്മട്ടംവയല്‍ പള്ളി സെമിത്തേരി. കണ്ണൂര്‍ ബിഷപ്പ് ഹൗസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വികാരി ഫാദര്‍ മാര്‍ട്ടിന്‍ രാജപ്പന്റ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

മൃതദേഹം അടക്കം ചെയ്തതായി സംശയം ഉള്ളതിനാല്‍ ആര്‍ഡിഒ യുടെ സാന്നിധ്യത്തില്‍ മാത്രമേ കുഴിമാടം തുറന്ന് പരിശോധിക്കാനാകൂ. ഇതിനായി ഹോസ്ദുര്‍ഗ്ഗ് പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പള്ളി കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ നാളെ കഴിമാടം തുറക്കും. സ്ഥലത്ത് പൊലീസ് കാവലും ഏര്‍പ്പടുത്തിയിട്ടുണ്ട്.

കൊച്ചി: വിശുദ്ധ പ്രണയങ്ങളെ ലൗ ജിഹാദും ഘര്‍വാപ്പസിയുമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി ഹൈക്കോടതി. സംസ്ഥാനത്ത് ഏതെങ്കിലും മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ അടച്ചുപൂട്ടണം. ഏതു വിഭാഗത്തിന്റേതാണെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളോ മതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കേന്ദ്രങ്ങളോ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടണം. ഇത്തരം കേന്ദ്രങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തി കേസെടുക്കാണമെന്നും കോടതി ഉത്തരവിട്ടു.

കണ്ണൂര്‍ ചെറുതാഴം സ്വദേശി ശ്രുതി, അനീസ് മുഹമ്മദ് എന്നിവരുടെ വിവാഹം സംബന്ധിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇവരുടെ വിവാഹം സാധുവാണെന്ന് കണ്ടെത്തിയ കോടതി ശ്രുതിയെ അനസിനൊപ്പം പോകാനും അനുവദിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രുതിയെ വിധേയമാക്കില്ലെന്ന് അനസ് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കേസ് തീര്‍പ്പാക്കിയത്.

താന്‍ ഹിന്ദുവായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രുതിയും കോടതിയില്‍ ബോധിപ്പിച്ചു. നിര്‍ബന്ധിച്ച് മതം മാറില്ലെന്ന് പെണ്‍കുട്ടിയും കോടതിയില്‍ ഉറപ്പ് നല്‍കി. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മതമൗലിക സംഘടനകള്‍ മകളെ ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ശ്രുതിയുടെ മാതാപിതാക്കളുടെ ആശങ്കയും കോടതി പരിഗണിച്ചു.

ജാതിയും മതവും കണക്കിലെടുത്ത് പ്രണയ വിവാഹങ്ങളെ ലൗ ജിഹാദും ഘര്‍വാപ്പസിയുമായി ആക്കി മാറ്റാനുള്ള ശ്രമം സംസ്ഥാനത്ത് നടക്കുന്നുണ്ട്. വിശുദ്ധ പ്രണയങ്ങളെ പോലും ആ രീതിയില്‍ ചിത്രീകരിക്കുന്ന പ്രവണതയുണ്ട്. നിലവിലുള്ള നിയമവ്യവസ്ഥ പ്രകാരം പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പരസ്പരം വിവാഹം കഴിക്കുന്നതില്‍ തടസ്സമില്ല. അങ്ങനെയുള്ള വിവാഹങ്ങളെ ജാതിയുടെയും മതത്തിന്റെയും കണ്ണുകളിലൂടെ കാണാനുള്ള ശ്രമമാണ് നടക്കുന്നത്.

ജനാധിപത്യ രാജ്യത്ത് മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നതിന് മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്നും കോടതി പരാമര്‍ശിച്ചു.

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. വികസന കാര്യത്തില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ അമിത് ഷാ സി.പി.മ്മിനെ വെല്ലുവിളിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പതിമൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച അമിത് ഷാ മുഖ്യമന്ത്രിയുടെ നാട്ടിലാണ് ഏറ്റവുമധികം കൊലപാതകങ്ങള്‍ നടന്നതെന്നും ആരോപിച്ചു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴെല്ലാം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനരക്ഷായാത്ര മുഖ്യമന്ത്രിയെ പരിഭ്രാന്തനാക്കി. സോളാര്‍ കേസിലെ നടപടികള്‍ മന്ദഗതിയിലാക്കിയത് അതിന്റെ തെളിവാണെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല. സി.പി.എം സാന്നിധ്യമുള്ള ബംഗാളിലും ത്രിപുരയിലും ഇത് തന്നെയാണ് സ്ഥിതി. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയലും അക്രമവും മൂലമാകുമെന്നും അമിത് ഷാ പറഞ്ഞു.

കേരളത്തിന്റെ വികസനത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനാണ് ജനരക്ഷാ യാത്ര നടത്തുന്നതെന്ന് പിണറായി വിജയന്‍ പറയുന്നു. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായത്തെക്കുറിച്ച് ഞങ്ങള്‍ പറയാം. എന്നാല്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നതിന്റെ കാരണം പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും അമിത് ഷാ ചോദിച്ചു. ബി.ജെ.പിയെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ സാധിക്കില്ല. പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു.

ഒരേ ഹോട്ടലില്‍ നിന്ന് പതിവായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഹോട്ടലിലുള്ളവരോട് ഒരു സ്‌നേഹമൊക്കെ തോന്നാറുണ്ട്. എന്നാല്‍ ഇവിടെ പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിന്റെ ഉടമയായ യുവതിയോട് പൊലീസ്‌ ്രൈഡവര്‍ക്ക് തോന്നിയത് പ്രണയമാണ്. ഒടുക്കം അത് ഹൃദയത്തില്‍ കിടന്ന് വിങ്ങിപ്പൊട്ടിയപ്പോള്‍ 500 രൂപ നോട്ടിനൊപ്പം ചുരുട്ടിയ കടലാസില്‍ തന്റെ മനസ്സ് കവര്‍ന്ന സുന്ദരിക്ക് പ്രണയ ലേഖനമായി നല്‍കുകയും ചെയ്തു. പാഴ്‌സല്‍ എടുക്കാനുള്ള ലിസ്റ്റാണെന്ന് കരുതി ചുരുള്‍ നിവര്‍ത്തി നോക്കിയതും പ്രണയ ലേഖനം കണ്ട് യുവതി ഞെട്ടി. കത്തിനു മറുപടിയും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ കത്തിന്റെ മറുപടിക്കായി യുവതി കൈമാറിയതാകട്ടെ ഭര്‍ത്താവിന്റെ കൈയിലും.

സംഭവം വഷളാകുമെന്ന് കണ്ടതോടെ യുവതിയുടെ ഭര്‍ത്താവിന്റെ കാലുപിടിച്ച് പരാതി ഒഴിവാക്കി. കാക്കിക്കുള്ളിലെ കാമുകനെകൊണ്ട് പുലിവാലുപിടിച്ചതാവട്ടെ പെരുനാട് പോലീസും. കോന്നി സ്വദേശിയായ പ്രണയ നായകന്‍ സ്‌റ്റേഷനിലെ ഡ്രൈവറാണ്. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ഏത് സ്‌റ്റേഷനില്‍ ജോലി ചെയ്താലും ചുറ്റുവട്ടത്തുള്ള ഒരു മാതിരിപ്പെട്ട യുവതികളെയൊക്കെ ഇയാള്‍ വളയ്ക്കാന്‍ ശ്രമിക്കും. പരാതിയുമായി വരുന്ന സുന്ദരികളായ സ്ത്രീകള്‍ക്ക് ഫോണ്‍ നമ്പര്‍ കൊടുക്കുകയാണ് പ്രധാന ജോലി. ഇങ്ങനെ വിളിക്കുന്നവരുമായി പ്രണയ സല്ലാപം തുടരും. പല കേസിലെയും പ്രതികളായ സ്ത്രീകള്‍ക്ക് ഇയാളുമായുള്ള സൗഹൃദം ഗുണം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ഈ പ്രണയരോഗി സ്ഥലം മാറി പെരുനാട്ടിലെത്തിയത്.

അന്നുമുതല്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെ യുവതിയെ പതിവായി കണ്ടപ്പോള്‍ ഏമാനിലെ പ്രേമരോഗി ഉണര്‍ന്നു. അസുഖം സഹിക്കാന്‍ കഴിയാതെ വന്നതോടെ രണ്ടും കല്‍പ്പിച്ച് 500 രൂപ നോട്ടിനൊപ്പം സ്വന്തം ഫോണ്‍ നമ്പറും ഒപ്പം സ്‌നേഹപൂര്‍വം ‘ഭര്‍ത്താവില്ലാത്തപ്പോള്‍ വിളിക്കണേ’ എന്നും എഴുതി ചുരുട്ടി യുവതിക്ക് നല്‍കി. പ്രണയലേഖനം കണ്ട് അപ്പോള്‍ തന്നെ ഭര്‍ത്താവ് പരാതിയുമെഴുതി സ്‌റ്റേഷനില്‍ എത്തി. പരാതി കണ്ട് പൊലീസ് ഞെട്ടി. പിന്നെ ഭര്‍ത്താവിന്റെ കാലുപിടുത്തമായി. ഇവിടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ തിരുവല്ല ഡിവൈഎസ്പിക്ക് നല്‍കുമെന്നായി ഭര്‍ത്താവ്. സംഭവം ഇതിനിടെ ജില്ലാപൊലീസ് മേധാവിയുടെ ചെവിയിലുമെത്തി. ഒരു വിധത്തില്‍ ഭര്‍ത്താവിനെ സമാധാനിപ്പിച്ച് പരാതി പിന്‍വലിപ്പിച്ച് എസ്‌ഐ തലയൂരി. നമ്മുടെ കഥാനായകനാവട്ടെ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയും ചെയ്തു.

സ്വന്തം ലേഖകന്‍

കൊച്ചി: കൈരളി ചാനലിനും സി.പി.എമ്മിനുമെതിരെ  ഗുരുതരമായ ആരോപണങ്ങളുമായി സരിത. ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ കൈരളി ചാനൽ 10 കോടിരൂപയുമായി തന്നെ സമീപിച്ചുവെന്ന് സരിത.

“ അട്ടക്കുളങ്ങര ജയിലിൽ ആയിരുന്നപ്പോൾ കൈരളി ടി.വി യുടെ റിപ്പോർട്ടർ വന്നിരുന്നു. ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കാൻ ആദ്യം അവർ 5 കോടിരൂപ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും ഉള്ള ആരോപണങ്ങൾ എന്തെല്ലാമെന്ന് വന്നു കണ്ട റിപ്പോർട്ടർ പറഞ്ഞിരുന്നു. അത് താൻ ഉന്നയിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പിന്നീട് സരിത ഇതെല്ലാം പറഞ്ഞാൽ 10 കോടി രൂപ തരാമെന്നു പറഞ്ഞു. എന്നാൽ അന്നൊന്നും താൻ ഇത് ആരോടും പറഞ്ഞിരുന്നില്ല. പത്രക്കാരോടും പറഞ്ഞില്ല. കൈരളിചാനലും ഇ.പി.ജയരാജനും മുഖ്യമന്ത്രിയേയും സർക്കാരിനേയും കുടുക്കാൻ ആരോപണങ്ങൾ ഉന്നയിക്കാനാണ്‌ തന്നെയും തന്റെ അഭിഭാഷകൻ ഫെന്നി ബാലകൃഷ്ണനെയും സമീപിച്ചതെന്ന് പണവുമായി സരിത പറയുന്നു.

താന്‍ വഴങ്ങാതെ വന്നപ്പോള്‍ സി.പി.എം നേതാവ് ഇ.പി ജയരാജന്‍ അഡ്വ. ഫെന്നി ബാലകൃഷ്ണനെ സമീപിച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതയുമായി ബന്ധപെടുത്തി ലൈംഗീക ആരോപണം ഉന്നയിക്കാന്‍ നിര്‍ബ്ബന്ധിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ പണവും കൂടാതെ കേസുകള്‍ തീര്‍ക്കാനും സഹായിക്കാം എന്നായിരുന്നു ഇ.പി ജയരാജന്‍ പറഞ്ഞത്. സോളാര്‍ കേസില്‍ സമരം നടത്തിയ ആള്‍ തന്നെ ഇങ്ങിനെ വാഗ്ദാനവുമായി വരികയായിരുന്നു സരിത വീഡിയോയില്‍ തുറന്നു പറയുന്നു.”

സർക്കാരിനെതിരെ സോളാർ സമരം കൊണ്ടുവന്ന വ്യക്തി തന്നെ ഇത്തരത്തിൽ സമീപിച്ചതിൽ തനിക്ക് അത്ഭുതം തോന്നി. യഥാർഥത്തിൽ സർക്കാരിന്‌ ഒരു രൂപപോലും സോളാർ തട്ടിപ്പിൽ പോയിട്ടില്ല. എന്നിട്ടും സർക്കാരുമായി ബന്ധപെടുത്തി ആരോപണം ഉന്നയിക്കാൻ നിർബന്ധിപ്പിച്ചു. എന്നാൽ സമരം കൊണ്ടുവന്നവർ തന്നെ പണവും ഓഫറും ആയി വന്നപ്പോൾ അതിനേ സ്വീകരിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. കേസ് വരുന്നത് നേരിടാനും തീരുമാനിക്കുകയായിരുന്നു.

രണ്ടാമത് വീണ്ടും സി.പി.എമ്മിലെ പ്രമുഖ നേതാക്കൾ എന്നെ കണ്ടിരുന്നു. ചില ചാനൽ പ്രവർത്തകരും ഉണ്ടായിരുന്നു. ഭരണ മാറ്റാം എന്നു പറഞ്ഞായിരുന്നു അന്ന് സമീപിച്ചത്. അപ്പോഴും മുന്‍പ് പറഞ്ഞ 10കോടിയുടെ ഓഫർ നിലവിലുണ്ടെന്ന് വീണ്ടും അവർ പറഞ്ഞു. ഇതു ഞാൻ റിക്കാർഡ് ചെയ്ത് വയ്ച്ചിട്ടുണ്ട്. കാരണം സരിത പലരിൽനിന്നും പണം വാങ്ങിയെന്നാണ്‌ പറയുന്നത്. പണവുമായി വന്നവർ ആരെല്ലാമെന്ന് അറിയിക്കാൻ കൂടിയാണ്‌ റിക്കാർഡ് ചെയ്തത്. അതെന്റെ കൈവശം ഉണ്ട്. ശബ്ദരേഖയിൽ സരിത തുറന്നടിച്ചാണ്‌ കൈരളി ചാനലിനും സി.പി.എമ്മിനുമെതിരേ കാര്യങ്ങൾ വിശദീകരിക്കുന്നത്.

കൊച്ചി: കലാലയ സമരങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന കോടതി വ്യക്തമാക്കി. വിദ്യാലയങ്ങളില്‍ സമരവും ധര്‍ണ്ണയും സത്യാഗ്രഹവും പാടില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിയമപരമായി വേണം നടത്തിയെടുക്കാന്‍. സമരം ചെയ്യുന്നത് അവരുടെ ആവശ്യങ്ങള്‍ നീതിപൂര്‍വ്വമല്ല എന്നതുകൊണ്ടാണ്. നിങ്ങള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കുക. അതുതന്നെയാണ് നിങ്ങളുടെ മാതാപിതാക്കളോടും പറയാനുള്ളത്. ജനാധിപത്യത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് സ്ഥാനമില്ല. ഇവ നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

സമരം നടത്തുന്നവരെ പുറത്താക്കണം. പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ പഠനം നിര്‍ത്തിപോകണമെന്നും കോടതി വ്യക്തമാക്കി. കോളജ് പരിസരത്ത് ടെന്റുകള്‍ കെട്ടി സമരം പാടില്ല. പട്ടിണി സമരവും ധര്‍ണ്ണയും സത്യാഗ്രഹവും പാടില്ല. ടെന്റു കെട്ടിയാല്‍ അവ പൊളിച്ചുനീക്കാം. കാമ്പസിനുള്ളില്‍ കടന്നുള്ള സമരങ്ങള്‍ നേരിടാന്‍ മാനേജ്‌മെന്റിന് പോലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

പൊന്നാനി എം.ഇ.എസ് കോളജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എസ്.എഫ്.ഐ വിദ്യാര്‍ത്ഥി നേതാവിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയ്‌ക്കെതിരെ കോളജില്‍ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഇടവച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ടെന്റ് കെട്ടിയാണ് സമരം നടത്തിയിരുന്നത്. എസ്.എഫ്.ഐ നേതാവിനെയും പോലീസിനെയും എതിര്‍കക്ഷികളാക്കിയാണ് എം.ഇ.എസ് കോടതിയെ സമീപിച്ചത്.

RECENT POSTS
Copyright © . All rights reserved