പ്രണയനൈരാശ്യം മൂലം കീഴ്ശാന്തി ജീവനൊടുക്കി. കൊല്ലം പനയം ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് ഗോവിന്ദാപുരം സ്വദേശിയാണ് മരിച്ച അഭിമന്യു(19). പ്രഭാത പൂജകൾക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് അഭിമന്യു ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കാമുകിയെ വിഡിയോ കോള്‍ ചെയ്ത ശേഷം മുണ്ട് കൊണ്ട് കുരുക്കുണ്ടാക്കി ചുറ്റമ്പലത്തിനകത്ത് വച്ച് തന്നെ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഭിമന്യുവിന്റെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി അഭിമന്യു കാമുകിയുമായി ഏറെ നേരം ഫോണില്‍ സംസാരിച്ചതായും പൊലീസ് അറിയിച്ചു.

അഭിമന്യൂവിന്റെ സഹോദരന്‍ നേരത്തേ ഇതേ അമ്പലത്തില്‍ മേല്‍ശാന്തിയായിരുന്നു. ആ സമയത്ത് സഹോദരനെ സഹായിക്കാനായാണ് അഭിമന്യു ഇവിടെ ആദ്യം എത്തിയത്. ഇപ്പോള്‍ അമ്പലത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളുടെ ഭാഗമായാണ് വീണ്ടും അഭിമന്യു എത്തിയതെന്നും പൊലീസ് പറയുന്നു.