മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
കേരള രാഷ്ട്രീയം തിളച്ചുമറിയുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളും കെ എം മാണിയുടെ ഇടതുമുന്നണി പ്രവേശനവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ ശ്രദ്ധേയമായത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ഒരു സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഈ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ മൊത്തം ശ്രദ്ധ കേരളാകോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ മുത്തോലി പഞ്ചായത്തിലെ മത്സരത്തിലേയ്ക്കായിരുന്നു. കെ എം മാണിയുടെ നിയോജക മണ്ഡലത്തില്‍പെട്ട മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയിലേക്ക് ചേക്കാറാനുള്ള കെ എം മാണിയുടെ തീരുമാനത്തില്‍ അസംതൃപ്തരായ അണികള്‍ മാറിചിന്തിച്ചതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
യുഡിഎഫ് മുന്നണിയില്‍ നില്‍ക്കുമ്പോഴും കേരളാകോണ്‍ഗ്രസ് പാലായില്‍ എന്നും ഒറ്റയാന്‍ പോരാട്ടമായിരുന്നു നടത്തിയിരുന്നത്. കോണ്‍ഗ്രസുകാരുടെ പ്രത്യേകിച്ച് ഐ വിഭാഗത്തിന്റെ വോട്ട് കേരളാ കോണ്‍ഗ്രസ് മുന്നണിക്ക് ലഭിക്കാറില്ലായിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും സാഹചര്യങ്ങളില്‍ വ്യത്യാസമില്ലായിരുന്നു. കെ എം മാണി തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ എം എം ജേക്കബിനെ പാലായില്‍ തോല്‍പിച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് കോണ്‍ഗ്രസുമായിട്ടുള്ള ഈ ശീതയുദ്ധം. ഈ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കെ എം മാണിയും കേരളാ കോണ്‍ഗ്രസും എന്നും പാലായിലും പരിസര പ്രദേശത്തും വെന്നിക്കൊടി പാറിച്ചിരുന്നത്. ഇതിനുമുമ്പ് കേരളാകോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് ജയിച്ച സ്ഥലത്താണ് ഇപ്പോള്‍ കനത്ത തിരിച്ചടി ലഭിച്ചത്. ഇതാണ് കെ എം മാണിയെയും കേരളാ കോണ്‍ഗ്രസിനെയും ഇരുത്തി ചിന്തിപ്പിക്കുന്നത്.
പാലായിലെ മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിസ്‌മോള്‍ ജോര്‍ജ് പരാജയപ്പെടുത്തിയത്. ജിസ്‌മോള്‍ 399 വോട്ടുകള്‍ നേടിയപ്പോള്‍ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 282 വോട്ടുകള്‍ മാത്രമാണ്. മൂന്നാംസ്ഥാനത്ത് എത്തിയ ബിജെപി 40 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്കു പിന്നില്‍ 33 വോട്ടുകള്‍ മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഈ വോട്ടിങ്ങ് നിലയില്‍ നിന്ന് വ്യക്തമാകുന്നത് ഇടതുപക്ഷത്തിന്റെ വോട്ട് മാണി വിഭാഗത്തിന് അനുകൂലമായി മറിഞ്ഞതാണ്. എന്നിട്ടും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതാണ് പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരിപ്പിച്ചത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് പരമ്പരാഗതമായി കേരളാ കോണ്‍ഗ്രസിനൊപ്പം നിന്ന ഒരു വിഭാഗം മാറി ചിന്തിക്കുന്നുണ്ടെന്നാണ്. എന്തായാലും കേരള രാഷ്ട്രീയത്തിലെ പല നിര്‍ണായ തീരുമാനങ്ങളിലും മുത്തോലി പഞ്ചായത്തിലെ ഇലക്ഷന്‍ ഫലം സ്വാധീനം ചെലുത്തും. ഈ തോൽവിയിൽ ജനാതിപത്യ കേരള കോൺഗ്രസ്സിനുള്ള സ്വാധീനം ഉണ്ടോ എന്നുള്ള സംശയങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
പ്രണവ് രാജ്
ആലപ്പുഴ : ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ അഗീകരിക്കാന്‍ മടികാട്ടിയിരുന്ന കേരള ജനത മാറി തുടങ്ങിയിരിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ് ഇന്നലെ ചെങ്ങന്നൂരില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ സജീവ പ്രവര്‍ത്തകരുടെ സമ്മേളനം വ്യക്തമാക്കുന്നത് . യാതൊരു നാണക്കേടും കൂടാതെ ആം ആദ്മി പാര്‍ട്ടിയുടെ വെള്ളനിറമുള്ള തൊപ്പിയും അണിഞ്ഞ് , കൊടികളുമേന്തി , അഭിമാനപൂര്‍വം കെജരിവാളിന് സിന്ദാബാദും വിളിച്ചുകൊണ്ട് തികഞ്ഞ അച്ചടക്കത്തോടെ ആയിരങ്ങളാണ് രാത്രി വൈകുവോളം നടന്ന ഈ സമ്മേളനത്തില്‍ അണിനിരന്നത് . മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെല്‍ഹിയില്‍ ഉദിച്ചുയര്‍ന്ന ആം ആദ്മി പാര്‍ട്ടി എന്ന നേരിന്റെ രാഷ്ട്രീയത്തെ കേരള ജനതയും നെഞ്ചിലേറ്റിയിരിക്കുന്നു എന്നാണ് ഇന്നലെ ചെങ്ങന്നൂരില്‍ നടന്ന ആം ആദ്മി സമ്മേളനവും , റാലിയും സൂചിപ്പിക്കുന്നത്. ചെങ്ങന്നൂരില്‍ നടന്ന സമ്മേളനം അക്ഷരാർത്ഥത്തിൽ കേരളത്തെ ഞെട്ടിച്ചു എന്ന് തന്നെ പറയേണ്ടി വരും.
ഡെല്‍ഹിയിലെ പോലെ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ആദ്യമൊക്കെ പരിഹസിച്ച് തള്ളിയ മലയാളിയും അവസാനം ഈ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണ് ഈ സമ്മേളനം തെളിയിക്കുന്നത് . ദേശീയ രാഷ്ട്രീയത്തിലെ പോലെ കേരളത്തിലെ എല്ലാ മുന്നണികളെയും കേരള ജനതയും മടുത്തു കഴിഞ്ഞു എന്നതാണ് ഈ ജനക്കൂട്ടം നല്‍കുന്ന സന്ദേശം . അതുകൊണ്ടാണ് മൂന്ന് വര്‍ഷം മുന്‍പ് ഡെല്‍ഹിയില്‍ തുടങ്ങിയ ഒരു പാര്‍ട്ടിക്ക് വേണ്ടി കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്രയധികം ആളുകള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണവും മുടക്കി , ചെങ്ങന്നൂര്‍ എന്ന ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എല്ലാ ആവശ്യങ്ങളെയും മാറ്റിവച്ച് ഈ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് . അതിനര്‍ത്ഥം അഴിമതിയും , കൊലപാതകവും , കാലഹരണപ്പെട്ട പ്രത്യേയ ശാസ്ത്രങ്ങളും , കുത്തഴിഞ്ഞ ജീവിത രീതികളും കൈമുതലാക്കിയ കേരളത്തിലെ കപട രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതികരിക്കാന്‍ ജനം തീരുമാനമെടുത്തു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത് .
ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ സജീവ പ്രവര്‍ത്തകരുടെ ഈ സമ്മേളനം ഉത്ഘാടനം ചെയ്തത് രാജ്യസഭ എം പി യായ ശ്രീ. സഞ്ജയ് സിംഗ് ആയിരുന്നു . തന്റെ കന്നിപ്രസംഗത്തിലൂടെ തന്നെ രാജ്യസഭയെ വിറപ്പിച്ച ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എം പിയായ സഞ്ജയ് സിംഗിനെ കാണുവാനും , പ്രസംഗം കേള്‍ക്കുവാനുമായി കുഞ്ഞ് കുട്ടികള്‍ മുതല്‍ പ്രായമായവരും , സ്ത്രീകളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരിലെ രാഹുൽ ബേബി നഗറില്‍ എത്തിച്ചേര്‍ന്നത് . കോണ്ഗ്രസ്സിന്റെയും , ബിജെപിയുടെയും , കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെയും അഴിമതിയെയും , കുടുംബ രാഷ്ട്രീയത്തെയും വിമര്‍ശിച്ച സഞ്ജയ് സിംഗ് സി പി എം പിന്തുടരുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നും പറഞ്ഞു . ബി ജെ പിയെ ഇല്ലാതാക്കാന്‍ വടിവാളെടുക്കുന്ന കമ്മൂണിസ്റ്റുകാരന്‍ അതിനുപകരം ആം ആദ്മി പാര്‍ട്ടിയുടെ വെള്ള തൊപ്പി ധരിച്ചാല്‍ മതിയെന്നും , ഈ വെള്ള തൊപ്പിയിലൂടെയാണ് ഞങ്ങള്‍ ഡെല്‍ഹിയിലെ ബി ജെ പി യെ ഇല്ലാതാക്കിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു .
സഞ്ജയ് സിംഗിന്റെ വരവ് കേരളത്തിലെ ആം ആദ്മി അണികളില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയിരുന്നത് . കൊടിതോരണങ്ങള്‍ കൊണ്ടും , ഫ്ലെക്സ് ബോര്‍ഡുകള്‍ കൊണ്ടും ചെങ്ങന്നൂര്‍ നഗരത്തെ മോടിപിടിപ്പിച്ച ആം ആദ്മികള്‍ സഞ്ജയ് സിംഗിന് ഗംഭീര സ്വീകരിണമാണ് ഒരുക്കിയത് . ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഈ സമ്മേളനം വിജയിപ്പിക്കുവാന്‍ ദിവസങ്ങളായി പ്രവര്‍ത്തിച്ചത് . കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ അനേകം സജീവ പ്രവര്‍ത്തകരാണ് ഈ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി നേരത്തെ തന്നെ ചെങ്ങന്നൂരില്‍ എത്തിയിരുന്നത് .
കേരളത്തിലെ എല്ലാ തട്ടിലുമുള്ള ആളുകള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ ഹിന്ദിയില്‍ പ്രസംഗിച്ച സഞ്ജയ് സിംഗിന്റെ പ്രസംഗത്തെ കൈയ്യടികളോടും , സിന്ദാബാദ് വിളികളോടുമാണ് ജനം എതിരേറ്റത് . തുടക്കത്തില്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി കേള്‍പ്പിച്ചുകൊണ്ടിരുന്ന സഞ്ജയ് സിംഗിന്റെ ഹിന്ദിയിലുള്ള പ്രസംഗം അവസാനമായപ്പോള്‍ യാതൊരു പരിഭാഷയുടെയും ആവശ്യമില്ലാതെ തന്നെ ജനം കൈയ്യടിച്ച് സ്വീകരിച്ചു കൊണ്ടിരുന്നു . കേരളത്തിലെ ഈ ദുഷിച്ച വ്യവസ്ഥകളെ മാറ്റി മറിക്കുവാന്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി എന്ന നേരിന്റെ രാഷ്ട്രീയം ഇവിടെയും വളര്‍ന്നു വരണം എന്ന ആഗ്രഹം പങ്കെടുക്കാനെത്തിയ ഓരോ പ്രവര്‍ത്തകരിലും പ്രകടമായിരുന്നു . കഴിഞ്ഞ കാലങ്ങളില്‍ ഒന്നും കാണാത്ത വീറും വാശിയുമാണ് ഈ സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകരില്‍ പ്രകടമായത് .
എല്ലാം തികഞ്ഞവര്‍ എന്ന് സ്വയം അഹംങ്കരിക്കുന്ന , സാക്ഷര കേരളത്തിലെ പ്രബുദ്ധ മലയാളി ജനതയും ആം ആദ്മി പാർട്ടിയെ അഗീകരിച്ചിരിക്കുന്നു എന്നാണ് ഈ ജനപങ്കാളിത്തത്തില്‍ നിന്ന് മനസ്സിലാകുന്നത് . ഇവിടെയും ഒരു വ്യക്തമായ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്നുവെന്നാണ് ഈ സമ്മേളനം നല്‍കുന്ന സൂചന . കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നായി പങ്കെടുത്ത ആം ആദ്മി പാര്‍ട്ടിയുടെ ഈ സജീവ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഒരു പുതു രാഷ്ട്രീയ ചരിത്രം രചിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് മടങ്ങിയത് . സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ലോകം മുഴുവനിലുമുള്ള പ്രവാസികളായ പതിനായിരക്കണക്കിന് ആം ആദ്മി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലൂടെ ഈ സമ്മേളനം നേരില്‍ കാണുന്നുണ്ടായിരുന്നു .
കേരളത്തിൽ ആം ആദ്മി പാര്‍ട്ടിയുണ്ടോ , സംഘടനാ സംവിധാനമുണ്ടോ, നേതാവുണ്ടോ , പ്രവര്‍ത്തകരുണ്ടോ എന്ന് ഒക്കെയുള്ള പഴകിയ പരിഹാസ വാക്കുകൾക്ക് മറുപടി നല്‍കുന്ന തരം സമ്മേളനമായിരുന്നു ചെങ്ങന്നൂരിലെ സജീവ പ്രവര്‍ത്തകരുടെ ഈ ഒത്തുചേരല്‍ . എന്തായാലും ആം ആദ്മി പാര്‍ട്ടിയുടെ ഈ വളര്‍ച്ച വളരെയധികം ആശങ്കയോടാണ് കേരളത്തിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നതെന്ന് ഉറപ്പാണ് . വരാൻ പോകുന്ന ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പായിരിക്കും ആം ആദ്മി പാർട്ടിയുടെ കേരള നിയമസഭയിലേക്കുള്ള ആദ്യ മത്സരം.
ഇന്നത്തെ സാഹചര്യത്തില്‍ ചെങ്ങന്നൂരിനെ ഇളക്കി മറിച്ച് കൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ ഈ സജീവ പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ നിന്ന് ഒരു പ്രചരണം നടത്തിയാല്‍ അത് തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മാറും എന്നതില്‍ ഒരു തര്‍ക്കവുമില്ല . ഇന്ത്യന്‍ തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കിയ ആം ആദ്മി പാർട്ടിയുടെ ചൂൽ വിപ്ലവത്തിനായി കേരളവും കാത്തിരിക്കുന്നു എന്നാണ് ഈ സമ്മേളനം സൂചിപ്പിക്കുന്നത് .
ചെങ്ങന്നൂരില്‍ നടന്ന റാലിയുടെ ദൃശ്യങ്ങള്‍ കാണുക
ഡെല്‍ഹിയിലും പഞ്ചാബിലും വിജയിച്ച തന്ത്രമാണ് ആംആദ്മി പാർട്ടി കേരളത്തിലും പരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ അവിടുത്തെ വോട്ടർമാരെ പങ്കെടുപ്പിച്ച് അഭിപ്രായ രൂപീകരണത്തിന് ആയിരിക്കും പ്രഥമ പരിഗണന നല്‍കുന്നത് . ആം ആദ്മി പാർട്ടി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ആദ്യമായി എത്തിയതും ആലപ്പുഴ ജില്ലയിൽ നിന്നായിരുന്നു. ആർത്തുങ്കൽ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ആദ്യമായി പാർട്ടി അക്കൗണ്ട് തുറന്നത്. അതേ ജില്ലയിലെ ചെങ്ങന്നൂരില്‍ നിന്ന് തന്നെ ഒരു ആം ആദ്മി എം എല്‍ എ യെ സംസ്ഥാന അസംബ്ലിയിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ വളര്‍ച്ച വളരെ വേഗത്തിലാകും എന്നുറപ്പാണ് .
പ്രണവ് രാജ്
അഗര്‍ത്തല : യെച്ചൂരി താങ്കളും , താങ്കള്‍ നേതൃത്വം നല്‍കുന്ന കമ്മൂണിസ്റ്റ് പാര്‍ട്ടിയും ഇത് അനുഭവിക്കണം , ഈ തോല്‍വി നിങ്ങള്‍ വിലയ്ക്ക് വാങ്ങിയതാണ് . ഇങ്ങനെ പറയുന്നത് മറ്റ് ആരുമല്ല . വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് മുകളില്‍ ത്രിപുരയില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി ജയിക്കണം എന്ന ആഗ്രഹിച്ച ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് .
സത്യത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കാര്യത്തില്‍ ഈ വിമര്‍ശനം ശരിക്കും യോജിച്ചത് തന്നെയല്ലേ ? . ജനാധിപത്യ ഇന്ത്യയില്‍ സാധാരണ ജനം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കണ്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു സി പി എം . പക്ഷെ ഈ പാര്‍ട്ടി രാജ്യത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ എടുത്ത പല ആനമണ്ടത്തരങ്ങളാണ് ഇന്ന് ഈ പാര്‍ട്ടിയെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ല .
കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യം മുഴുവന്‍ വളരാന്‍ എന്നൊക്കെ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടോ അന്നൊക്കെ കാലത്തിന് യോജിക്കാത്ത വെറും വരട്ട് പ്രത്യേയശാസ്ത്ര ചര്‍ച്ചകളില്‍ കുടുക്കി , തെറ്റായ തീരുമാനങ്ങളിലൂടെ അവര്‍ തന്നെ സ്വയം ഈ പാര്‍ട്ടിയെ നശിപ്പിച്ചിട്ടുണ്ട് . അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രത്യേയശാസ്ത്ര ചര്‍ച്ചയിലൂടെ ജ്യോതി ബാസുവിനെ കമ്മൂണിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രിയാക്കാതിരുന്നത് . ജ്യോതി ബാസു ഇന്ത്യന്‍ പ്രധാനമന്ത്രിയാകണം എന്ന് രാജ്യം മുഴുവനും ആഗ്രഹിച്ചപ്പോഴും ഇതേ പ്രത്യേയശാസ്ത്ര ചര്‍ച്ചയിലെ , തെറ്റായ തീരുമാനത്തിലൂടെ സ്വയം ആ നല്ല അവസരത്തെ ഇല്ലാതാക്കിയത് കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .
അതിലും ഗുരുതരമായ തെറ്റ് തന്നെയാണ് ത്രിപുര ഇലക്ഷന്റെ ഫലം വിലയിരുത്തുമ്പോള്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്നത് . ശരിക്കും വിലയ്ക്ക് വാങ്ങിയ തോല്‍വി തന്നെയാണ് . ഏതു പാർട്ടിക്ക് വോട്ട് ചെയ്താലും ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ആയിരക്കണക്കിന് വോട്ടിംഗ് മെഷീനുകള്‍ രാജ്യവ്യാപകമായി പിടിക്കപ്പെടുന്നതിന് ഈ പാര്‍ട്ടി സാക്ഷ്യം വഹിച്ചതാണ് . ലോകം മുഴുവനും ചവറ്റ് കൊട്ടയില്‍ ഉപേക്ഷിച്ച ഇത്തരം മെഷീനുകള്‍ ഇന്ത്യന്‍ ജനാധിപത്യം ഇല്ലാതാക്കികൊണ്ടിരിക്കുന്നു എന്ന് ഈ പാര്‍ട്ടി മനസ്സിലാക്കിയതുമാണ് . പലതരത്തിലൂടെ ഈ മെഷീനുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ , വോട്ടിംഗ് നടക്കുന്ന സമയത്തും , അതിന് ശേഷവും കൃത്രിമമായി മാറ്റി മറിക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതുമാണ് . എന്നിട്ടും ഇതെല്ലാം അറിഞ്ഞുകൊണ്ട് ഇത്രയധികം തട്ടിപ്പുകള്‍ നടത്തി പിന്‍വാതിലിലൂടെ വിജയങ്ങള്‍ നേടിയെടുത്ത ബി ജെ പി സര്‍ക്കാരിന്റെ വാക്കുകളെ വിശ്വാസത്തിലെടുത്ത് , ഇതേ മെഷീനുകളിലൂടെ ഈ തെരഞ്ഞെടുപ്പിനെ നേരിട്ട സി പി എം എല്ലാ അര്‍ത്ഥത്തിലും ഈ തോല്‍വി വിലയ്ക്ക് വാങ്ങിയത് തന്നെയാണ് .
പതിവ് പോലെ പ്രത്യേയശാസ്ത്ര ചര്‍ച്ചയിലെ തെറ്റ് ത്രിപുര ഇലക്ഷനിലെ തോല്‍വിക്ക് ശേഷം പാര്‍ട്ടിക്ക് തുറന്ന് സമ്മതിക്കേണ്ടിയും വന്നു . അതുകൊണ്ടാണ് വോട്ടിംഗ് മെഷീന്റെ പ്രവർത്തനത്തിൽ സംശയം പ്രകടിപ്പിച്ച് സിപിഐ (എം) കേന്ദ്രനേതൃത്വം രംഗത്തെത്തിയതും . ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്ന പലയിടങ്ങളിലും തെറ്റായി പ്രവർത്തിച്ച അനേകം ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളും , വി വി പാറ്റ് മെഷീനുകളും കണ്ടെത്തിയതായി യെച്ചൂരിക്ക് തന്നെ പരാതി ഉന്നയിക്കേണ്ടിയും വന്നു . പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയി കഴിഞ്ഞിരുന്നു . ഇത് തന്നെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിക്കുന്ന തിരുത്താന്‍ പറ്റാത്ത തെറ്റുകളും .
മോഡിയുടെ ഭരണത്തെ മഹാഭൂരിപക്ഷം ഇന്ത്യന്‍ ജനതയും വെറുക്കുമ്പോഴും , ബി ജെ പിയുടെ ത്രിപുരയിലെ വോട്ട് 1.5 ശതമാനത്തില്‍ നിന്ന് 5 വർഷം കൊണ്ട് 50 ശതമാനമായെങ്കില്‍ അതിന്റെ കാരണം കോണ്ഗ്രസ് വോട്ടുകള്‍ മാത്രമല്ല മറിച്ച് വോട്ടിംഗ് മെഷീനിലെ തട്ടിപ്പും കാരാണമാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത പ്രത്യേയശാസ്ത്ര നേതാക്കളായി മാറി സി പി എം നേതൃത്വം . സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറെടുണമെന്ന് വിഎസ് അച്ചുതാനന്ദന്‍ ഇന്ന് വിളിച്ച് പറഞ്ഞു . ശരിക്കും സി പി എമ്മിന് വൈകി ഉദിച്ച പ്രത്യേയശാസ്ത്ര ബുദ്ധി എന്ന് തന്നെ വേണം അച്ചുതാനന്ദന്റെ ഇന്നത്തെ അഭിപ്രായത്തെ വിളിക്കാന്‍ .
ജനാധിപത്യ പ്രക്രിയ തകർന്നു കഴിഞ്ഞുവെന്ന് നിയമപാലകരായ ജഡ്ജിമാര്‍ വരെ തെരുവിലിറങ്ങി പറഞ്ഞിട്ടും ഈ പ്രത്യേയശാസ്ത്രക്കാര്‍ക്ക് മാത്രം മനസ്സിലായില്ല . വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്താൻ പറ്റുമെന്ന് പലതവണ തെളിവ് സഹിതം ഡെല്‍ഹി നിയമസഭയില്‍ കെജരിവാള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചതാണ് . അതുകൊണ്ടാണ് സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന വിദേശ രാജ്യങ്ങളിൽ പോലും ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു . കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയിൽ തന്റെ പരിമിതമായ അധികാരം ഉപയോഗിച്ച് അദ്ദേഹം ബാലറ്റ് പേപ്പറിന് വേണ്ടി പൊരുതി . പക്ഷെ അന്ന് അദ്ദേഹത്തെ പിന്തുണക്കാൻ സി പി എം അടക്കം ഒരു പ്രതിപക്ഷ പാർട്ടികളും മുന്നോട്ട് വന്നില്ലെന്ന് മാത്രമല്ല ഐ ഐ ടിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദമെടുത്ത ആ മനുഷ്യനെ സാങ്കേതികവിദ്യ വശമില്ലാത്തവൻ എന്ന് പറഞ്ഞ് അവഹേളിക്കുകയാണുണ്ടായത് .
ഈ പോരാട്ടം തനിക്കൊറ്റയ്ക്ക് വിജയിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം , ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നു വന്നാലല്ലാതെ ജനാധിപത്യം ജയിക്കില്ലെന്നും അന്ന് പറഞ്ഞിരുന്നു . ഇതൊരു പൊതുവായ വിഷയമാണെന്നും , പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഭിന്നതകൾ മറന്നുകൊണ്ട് ബാലറ്റ് പേപ്പറിന് വേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അപേക്ഷിച്ചിരുന്നു . പക്ഷെ കെജരിവാളിന്റെ കൂടെ നില്‍ക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ചായയും കുടിച്ച് മടങ്ങിയതിന്റെ ഫലമാണ് ഇന്ന് സി പി എം വിലയ്ക്ക് വാങ്ങിയ ഈ തകര്‍ച്ച . എന്നാല്‍ ഇന്നത്തെ ത്രുപുരയിലെ അനുഭവം കൊണ്ടെങ്കിലും കെജരിവാളിനെപ്പോലെ പ്രായോഗികമായി ചിന്തിക്കാന്‍ സി പി എമ്മിനും , രാജ്യത്തെ മറ്റ് പാര്‍ട്ടികള്‍ക്കും കഴിയുന്നില്ലെങ്കില്‍ ജനാധിപത്യ ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്നത് ഇരുണ്ടയുഗത്തെയായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല .
മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മഞ്ചേരി നഗരസഭ കൗൺസിലർ അറസ്റ്റിൽ. കാളിയാർതൊടി കുട്ടനെയാണ് ഗൂഡല്ലുരിൽ നിന്ന് മഞ്ചേരി പൊലിസ് അറസ്റ്റു ചെയ്തത്. മുസ്ലീം ലീഗ് കൗൺസിലറാണ് പ്രതി.
മാനസിക വൈകല്യമുള്ള പത്തു വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് കേസ്.ടി.വി കാണാനെന്നു പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്.കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോയി. കഴിഞ്ഞ ഒരാഴ്ചയായി പൊലിസ് പ്രതിക്കായുള്ള അന്വേഷണത്തിലായിരുന്നു. മൊബൈൽ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഗൂഡല്ലൂരിലെ ലോഡ്ജിൽ നിന്നാണ് പ്രതി പിടിയിലായത്. മഞ്ചേരി നഗരസഭ പന്ത്രണ്ടാം വാർഡിലെ മുസ്ലീം ലീഗ് കൗൺസിലറാണ് പ്രതിയായ കുട്ടൻ.
പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.ബാലപീഡനം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. വൈദ്യ പരിശോധനക്ക് ഹാജരാക്കുന്നതിനിടെ പ്രതിക്കു നേരെ നാട്ടുകാരിൽ നിന്ന് കൈയേറ്റശ്രമമുണ്ടായി.
മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. മാങ്ങാട് സ്വദേശികളായ അഫ്‌റ(16), അബ്ദുള്‍ ഖാദര്‍(58) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലശ്ശേരിയില്‍ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന കാര്‍ ബസ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറുകയും പിന്നീട് ഇലക്ടിക് പോസ്റ്റിന് ഇടിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കല്യാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അഫ്‌റ. സ്‌കൂളിലെ സ്‌പെഷല്‍ ക്ലാസിന് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു. മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് മുന്‍ കപ്യാര്‍ ജോണി കുത്തിയതെന്ന് പൊലീസ്. അതിനുവേണ്ടിയാണ് കുരിശുമല കയറിയതും കത്തി കരുതിയതെന്നും പോലീസ് വ്യക്തമാക്കി. കുരിശുമുടിയുടെ ആറാം സ്ഥലത്തു വച്ച് വാക്കുതര്‍ക്കമുണ്ടാകുകയും ജോണി ആക്രമിക്കുകയുമായിരുന്നു. പുരോഹിതന്റെ വയറ്റില്‍ കുത്താനായിരുന്നു ശ്രമമെങ്കിലും നിരപ്പായ സ്ഥലമല്ലാത്തതിനാല്‍ ഈ ശ്രമം പാളി. അങ്ങനെയാണ് ഫാ.സേവ്യറിന്റെ കാലിനു കുത്തേറ്റതെന്നും പൊലീസ് വ്യക്തമാക്കി.
പുരോഹിതനെ കുത്തിക്കൊന്ന ശേഷം ഒളിവില്‍ പോയ കപ്യാര്‍ ജോണിയെ ഇന്നലെയാണ് പിടികൂടിയത്. കുരിശുമുടി പാതയില്‍ കാട്ടില്‍ നിന്നാണു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇയാളെ പൊലീസ് കളമശേരി എആര്‍ ക്യാംപില്‍ ചോദ്യം ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമെന്ന് ജോണി മൊഴി നല്‍കി. പരമ്പരാഗതമായി മലയാറ്റൂര്‍ പള്ളിയിലെ ജീവനക്കാരാണ് ജോണിയുടെ കുടുംബം. തിരിച്ചെടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണു കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിര്‍ത്തി ഇടതു തുടയില്‍ കുത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ചുമന്നു താഴ്വാരത്ത് എത്തിച്ച ശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്തം വാര്‍ന്നു മരിക്കുകയായിരുന്നു.
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാമത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
പിണറായിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ പതിവ് പരിശോധനകളുടെ ഭാഗമായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പോളോ ആശുപത്രി അധികൃതര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാകത്തിന് മുഖ്യമന്ത്രിക്ക് എന്താണ് അസുഖമെന്നത് വ്യക്തമായിട്ടില്ല. സാധാരണ പരിശോധനകളുടെ ഭാഗമാണെങ്കില്‍ പുലര്‍ച്ചെ എന്തിന് ആശുപത്രിയിലെത്തിച്ചുവെന്ന് നവ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളില്‍ ആളുകള്‍ ചോദിക്കുന്നു.
മലയാറ്റൂര്‍ പള്ളിയുടെ കുരിശടിയുടെ റെക്ടര്‍ ആയിരുന്ന റവ. ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണി നാട്ടുകാരുമായി സംസാരിക്കുന്ന വീഡിയോ പുറത്ത്. തനിക്ക് അബദ്ധം പറ്റിയതാണ് എന്ന് ജോണി വെളിപ്പെടുത്തുന്നു. ആത്മഹത്യ ചെയ്യാനും ജോണി ശ്രമിച്ചതായി ഈ വീഡിയോയില്‍ പറയുന്നുണ്ട്. മുണ്ട് എവിടെ എന്ന ചോദ്യത്തിന് മറുപടി ആയാണ് തൂങ്ങാന്‍ ശ്രമിച്ചു എന്ന് ജോണി പറയുന്നത്.
ഒളിവില്‍ കഴിയുമ്പോള്‍ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നു പിന്നീട് അന്വേഷണ സംഘത്തോടും ജോണി വെളിപ്പെടുത്തി. തൂങ്ങി മരിക്കാന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണ് കപ്യാര്‍ മൊഴി നല്‍കിയത്. ഉടുമുണ്ട് മരച്ചില്ലയില്‍ കെട്ടി തൂങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് പ്രതി പറഞ്ഞു. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് മലയാറ്റൂരിലെ ഫോറസ്റ്റിലെ പന്നിഫാമില്‍ നിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പിടിയിലായ വേളയില്‍ ജോണി നിരവധി തവണ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മലയാറ്റൂര്‍പള്ളി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൃക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മലയാറ്റൂര്‍ ഡി.വൈ.എസ്.പി ജി.വേണു, കാലടി സി.ഐ സിജി മാര്‍ക്കോസ് തുടങ്ങിയവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തുന്നത്.
ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കി മടങ്ങവേ മലയാറ്റൂര്‍ ആറാം സ്ഥാനത്ത് വെച്ച് പ്രതി വികാരിയെ ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. കാലിനും തുടയ്ക്കും മാരകമായി കുത്തേറ്റ ഫാ സേവ്യറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വീഡിയോ കാണാം
കൊച്ചി : മലയാറ്റൂരില്‍ വൈദീകനായ സേവ്യര്‍ തേലക്കാട്ട് കൊല്ലപ്പെട്ട വാര്‍ത്തയുടെഞെട്ടലില്‍ കഴിയുമ്പോഴും വൈദീകനെ കുത്തിയ കപ്യാര്‍ ജോണിയെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം. അതുകൊണ്ടു തന്നെ വൈദീകന്റെ കൊലപാതകം വിരല്‍ചൂണ്ടപ്പെടുന്നതും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതും യാതൊരു അവകാശങ്ങളും ഇല്ലാത്ത പള്ളികളിലെ കപ്യാര്‍ തൊഴിലിലേയ്ക്കാണ്.
ജോണി 18-ആം വയസിലാണ് കപ്യാരായത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം. 30 വര്‍ഷത്തോളം കുരിശുമല കയറി കപ്യാര്‍ പണി ചെയ്തു. നാളിതുവരേയ്ക്കും ജോലിയിലോ വ്യക്തി ജീവിതത്തിലോ ജോണിക്കെതിരെ മോശപ്പെട്ട ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടുള്ളതായി നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ അറിവില്ല.
ഇതിനിടെ, പെണ്‍മക്കളില്‍ ഒരാള്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ചതില്‍ ജോണി അതീവ ദു:ഖിതനായിരുന്നു. ഈ ദു:ഖം മറയ്ക്കാനായി ജോണി അഭയം പ്രാപിച്ചത് മദ്യത്തിലായിരുന്നു. എന്നിരുന്നാലും തന്റെ ജോലിയോട് അതീവ ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്ന ജോണി ജോലയില്‍ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല.
ഒരു മകള്‍ കൂടി വിവാഹിതയാകാനുണ്ടെന്നിരിക്കെ സാമ്പത്തികമായും മാനസികമായും തളര്‍ന്നിരിക്കെയാണ് ജോണിയെ ഫാ.സേവ്യര്‍ തേലക്കാട്ട് അപ്രതീക്ഷിതമായി കപ്യാര്‍ ജോലിയില്‍ നിന്നും പുറത്താക്കിയത്. അര്‍ഹമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെയുള്ള ഈ പിരിച്ചുവിടല്‍ ജോണിയെ കൂടുതല്‍ തളര്‍ത്തി. ഇതാണ് വൈദീകനോടുള്ള വൈരാഗ്യത്തിനു പിന്നില്‍. എന്നാല്‍, വൈദീകനെ കൊല്ലുക എന്നൊരു ലക്ഷ്യം ജോണിക്ക് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
നിയമവും മനശാസ്ത്രവും പഠിച്ചിട്ടുള്ള ഫാ.സേവ്യര്‍ ജോണിയെ മന:ശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും മാറ്റിയെടുക്കുന്നതിന് പകരം ശത്രുതാ മനോഭാവത്തോടെ സമീപിച്ചതാണ് ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിലേയ്ക്ക് നയിച്ചതെന്ന് ജോണിയെ അടുത്തറിയുന്ന നാട്ടുകാര്‍ പറയുന്നു. ഫാദര്‍ സേവ്യറെ കൊല്ലുകയായിരുന്നു ജോണിയുടെ ലക്ഷ്യമെങ്കില്‍ കഴുത്തിലോ, നെഞ്ചിലോ, വയറ്റിലോ ഒക്കെയാണ് കുത്തേണ്ടിയിരുന്നത്. എന്നാല്‍, ഫാ.സേവ്യറിന്റെ തുടയിലാണ് ജോണിയുടെ കുത്തേറ്റിരിക്കുന്നത്.
ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ ജോണിയുടെ ഭാഗത്തു നിന്നും ഉണ്ടായ നീക്കത്തിലൂടെ കപ്യാര്‍ തൊഴില്‍ തന്നെ ചര്‍ച്ചയാക്കപ്പെട്ടിരിക്കുകയാണ്.
കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. തോമസ് ചാണ്ടിക്ക് നല്‍കിയ നോട്ടീസിലെ സര്‍വേ നമ്പര്‍ മാറിപ്പോയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. തോമസ് ചാണ്ടിക്കെതിരെ ആദ്യം നല്‍കിയ നോട്ടീസ് മറ്റൊരാളുടെ സര്‍വേ നമ്പറില്‍ ആയിരുന്നു. ഇത് ബോധ്യപ്പെട്ടതോടെ രണ്ടാമതും നോട്ടീസ് നല്‍കി. അതിലും സര്‍വേ നമ്പര്‍ തെറ്റിപ്പോയി. തെറ്റ്് സമ്മതിച്ചുകൊണ്ട് കലക്ടര്‍ക്ക് വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വമേധയാ നോട്ടീസ് പിന്‍വലിക്കുന്നതായി അറ്റോര്‍ണി അറിയിച്ചു.
തനിക്ക് നല്‍കിയ നോട്ടീസ് മറ്റൊരാളുടെ സര്‍വേ നമ്പറിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയാണ് കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തിലാണ് കോടതി ശക്തമായ ഭാഷയില്‍ കലക്ടറെ വിമര്‍ശിച്ചത്.
ജില്ലാ കലക്ടറുടെ കസേരയില്‍ ഇരുന്ന് ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കരുത്. അര്‍ഹതയില്ലാതെയാണോ ആ കസേരയില്‍ ഇരിക്കുന്നത്. ജില്ലാ കലക്ടര്‍ക്ക് കാര്യപ്രാപ്തിയില്ല. കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ എന്നും കോടതി വിമര്‍ശിച്ചു. ഒരു വ്യക്തിക്ക് മറ്റൊരാളുടെ സര്‍വേ നമ്പറില്‍ എങ്ങനെ നോട്ടീസ് നല്‍കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു.
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ സാധുത വരെ ചോദ്യം ചെയ്യപ്പെടുന്നതാണ് കോടതിയില്‍ നിന്നുണ്ടായ ഇന്നത്തെ വിമര്‍ശനം.