പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി. പന്തളത്ത് കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ഇന്നലെയാണ് മരിച്ചത്. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്. കര്‍മ സമിതിയുടെ പ്രതിഷേധപ്രകടനം കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. സി.പി.എം. ഓഫിസിന് മുകളില്‍നിന്ന് കല്ലേറുണ്ടാവുകയായിരുന്നുവെന്ന് കര്‍മസമിതി ആരോപിച്ചു. തലയ്ക്ക് പരുക്കേറ്റ ചന്ദ്രന്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പന്തളത്തും സമീപപ്രദേശങ്ങളിലും പൊലീസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തി.

സംഭവത്തിൽ രണ്ട് സി പി എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കാട് സ്വദേശി ആശാരി കണ്ണൻ എന്നു വിളിക്കുന്ന കണ്ണൻ, മുട്ടാർ സ്വദേശി അജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തെ തുടർന്ന് രാത്രിയിൽ സി പി എം പ്രവർത്തകരുടെ വീടുകളുടെ നേരെ വ്യാപക അക്രമം ഉണ്ടായി. എൽ ഡി എഫ് പന്തളം മുൻസിപ്പൽ കൺവീനർ എം.ജെ ജയകുമാറിന്റെ വീട് അടിച്ചുതകർത്തു. മുളമ്പുഴ, മംഗാരം പ്രദേശങ്ങളിലെ ഏഴോളം സി പി എം പ്രവർത്തകരുടെ വീടിന് നേരെ അക്രമുണ്ടായി.

പൊലീസിനെതിരെ മരിച്ച ചന്ദ്രന്‍റെ കുടുംബം രംഗത്തുവന്നു. പന്തളത്ത് കല്ലേറുണ്ടായപ്പോള്‍ പൊലീസ് ഇടപെട്ടില്ല. കര്‍മസമിതിയുടെ പ്രതിഷേധപ്രകടനം സമാധാനപരമായിരുന്നുവെന്നും അതിനുനേരെയാണ് കല്ലേറുണ്ടായതെന്നും മരിച്ച ചന്ദ്രന്‍റെ ഭാര്യ ആരോപിച്ചു. പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നും ചന്ദ്രന്‍റെ ഭാര്യ പറഞ്ഞു.