ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല മോഷ്ടിച്ചു. പൊങ്കാലയിടാനെത്തിയ പലര്‍ക്കും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ രണ്ടു പവന്‍ വീതം വരുന്ന സ്വര്‍ണ മാല കവര്‍ന്നതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ പൊങ്കാല ചടങ്ങുകളുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് സ്ത്രീകളുടെ മാല മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴവങ്ങാടിയില്‍ പൊങ്കാല ഒരുക്കങ്ങള്‍ നടക്കുന്നതിടയിലാണ് രമയുടെ മാല മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് വെച്ചാണ് മനോറാണിയുടെ മാല നഷ്ടമായത്.
ഉത്സവ പറമ്പുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ലക്ഷ്യവെച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ നിരവധിയാണ്. ശബരി മലയില്‍ ഇത്തരം മോഷണ സംഘങ്ങള്‍ ആളുകളുടെ പണവും ആഭരണങ്ങളും കവരുന്നത് നിത്യ സംഭവമാണ്. ഇത്തരം സംഘങ്ങള്‍ ആറ്റുകാല്‍ പൊങ്കാലെയ്ക്ക് എത്തിയിട്ടുണ്ടോയെന്ന് പോലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
സി. പി. ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എം.പിയും മന്‍മന്ത്രിയുമായ കെ. ഇ. ഇസ്മയിലിനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയുടെ അറിവില്ലാതെ ഗള്‍ഫില്‍ പണം പിരിക്കുന്നുവെന്നാണ് ആരോപണം. ഷാര്‍ജയിലെ പാര്‍ട്ടി ഘടകം കണ്‍ട്രോള്‍ കമ്മീഷന് നല്‍കിയ പരാതി സംസ്ഥാന സമ്മേളനത്തിനെത്തുകയായിരുന്നു. പണപ്പിരിവിനെക്കൂടാതെ ആഡംബര ഹോട്ടലില്‍ താമസിച്ചു എന്നും ആരോപണം ഉയര്‍ന്നിരുന്നു. സി പി ഐ സമ്മേളനത്തില്‍ ഇതാദ്യമാണ് ഒരു മുതിര്‍ന നേതാവിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ പാര്‍ട്ടിയുടെ വാദങ്ങള്‍ തളിവ പരസ്യ പ്രതികരണം നടത്തിയ സംഭവത്തിലും ഇസ്മയിലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ന്യൂസ് ബ്യൂറോ എറണാകുളം
കേരളം വീണ്ടും ജനപ്രിയ നായകനിലേയ്ക്ക്. നടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി ഉപദ്രവിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ ഈ മാസം പതിനാലിന് തുടങ്ങും. ജനപ്രിയ നായകന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് കോടതി സമന്‍സ് ആയച്ചു. എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണ് കേസ് വിചാരണക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്.
2017 ഫെബ്രുവരി പതിനേഴിനാണ് കേസിനാധാരമായ സംഭവം നടന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേയ്ക്ക് മടങ്ങി വരികയായിരുന്ന നടിയുടെ ഓടുന്ന വാഹനത്തില്‍ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമാണ് ചെയ്തത്. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പുനരന്വേഷണത്തില്‍ ഗൂഡാലോചനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതികള്‍ക്കെതിരെ കൂട്ട ബലാല്‍സംഗം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ ഉള്‍പ്പെട്ട ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, സുഹൃത്ത് നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ചു വാര്യര്‍ ഉള്‍പ്പെടെ 355 സാക്ഷികളാണ് കേസിനുള്ളത്.
കേസിനാധാരമായ 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ കുറ്റപത്രത്തിനോടൊപ്പമുള്ള 33 പേരുടെ രഹസ്യമൊഴിയും സമര്‍പ്പിച്ചിട്ടുണ്ട്.
കണ്ണൂർ ചെറുപുഴയിൽ വിദ്യാർഥിനികൾക്കിടയിലേക്ക് വാൻ പാഞ്ഞു കയറി ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷാണ് മരിച്ചത്. പരുക്കേറ്റ നാല് വിദ്യാർഥിനികളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് നടന്നു വരികയായിരുന്ന ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിനികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട വാൻ പാഞ്ഞുകയറിയത്.
വഴിയരികിൽ നിറുത്തിയിട്ട മറ്റൊരുവാൻ ഇടിച്ച് തെറിപ്പിച്ചശേഷം വിദ്യാർഥിനികളെ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടം വരുത്തിയ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവർ വളപട്ടണം സ്വദേശി അബ്ദുൾ കരീമിനെ അറസ്റ്റ് ചെയ്തു.
ഹെല്‍മെറ്റ് പരിശോധനക്കിടയില്‍ പോലീസ് യുവാവിന്റെ ബൈക്ക് തള്ളിയിട്ടതായി പരാതി. തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് പോലീസിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ നിഥിന്‍ എന്ന യുവാവിന്റെ സുഹൃത്താണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇരുട്ടില്‍ മറ്റൊരു വാഹനത്തിന്റെ പിറകില്‍ ഒളിച്ചിരുന്ന് ബൈക്കിനു മുന്നിലേക്ക് ചാടി വീണ് ഹാന്‍ഡിലില്‍ പിടിച്ച് തള്ളിയ പോലീസാണ് അപകടമുണ്ടാക്കിയതെന്ന് നിഥിന്റെ സുഹൃത്ത് ശിവ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
അപകടത്തില്‍ സാരമായി പരിക്കേറ്റ നിഥിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. പോലീസിന്റെ അശ്രദ്ധമൂലം സംഭവിച്ച അപകടത്തെ കുറിച്ച് ശിവ പോസ്റ്റ് ചെയ്ത കുറിപ്പ് നവ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് മലയന്‍കീഴ് പോലീസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ശിവയുടെ പോസ്റ്റിന്റ പൂര്‍ണരൂപം;
ഇത് നമ്മുടെ ഒരു കൂട്ടുകാരൻ ആണ് നിതിൻ രണ്ട് ദിവസം മുന്നേ ഒരു ബൈക്ക് axidant പറ്റി ഇപ്പോ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആണ്. ഇവൻ വെള്ളമടിച്ച് ബൈക്ക് ഓട്ടിച്ചോ, ബൈക്കിൽ പോയപ്പോൾ ഫോണിൽ കളിച്ചോ വീണത് അല്ല മലയിൻകീഴ് police helmets checking ഇട യിൽ പറ്റിയതാണ് അതും ഇരുട്ടത്ത് കണ്ട വണ്ടിയുടെ പിറകിൽ ഒളിച്ചു നിന്നുട്ട് ബൈക്കിൽ വന്നപ്പോൾ ചാടി വീണ് handlil പിടിച്ചു തള്ളി ഇട്ടത് അതും ഒരു നൂറു രൂപക്ക് വേണ്ടി നാണം ഉണ്ടോ പോലീസുകാര. അല്ലാ ഞാൻ ആലോചിക്കുകയാണ് ഇൗ വാർത്ത ഒന്നും share ചെയ്യാൻ ആരും ഇല്ലാ കാരണം ഇത് ചെയ്തത് പൊലീസ് അനല്ലോ. വല്ല സിനിമ നടിമാരുടെയും ഫോട്ടോ എങ്കിൽ അത് share ചെയ്യാൻനൂറ് പേര് ഇത് ഒന്നും ആരും share ചെയ്യണ്ട ഇന്ന് ഇവൻ എങ്കിൽ നാളെ നിങ്ങൾ ഓർത്താൽ നല്ലത്.
രാജ്യാന്തര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി തിരച്ചിൽ തുടരുകയാണ്. ഏതാനും ആഴ്ചകൾക്കു മുൻപ് ജോണിക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കപ്യാർ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.മലയാറ്റൂർ തീർത്ഥാടനവുമായി ബന്ധപെട്ടു കൊല്ലപ്പെട്ട അച്ഛൻ ചാനലിലാണ് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ടു കപ്യാരും അച്ഛനുമായി തർക്കം നടന്നതായാണ് പ്രാഥമികമായി അറിയാൻ കഴിഞ്ഞത്
ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന ജോണി, ഇന്ന് ഉച്ചയോടെ കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റ ഫാ. സേവ്യറിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കാലിനു കുത്തേറ്റത് കുരിശുമലയിലെ ആറാംസ്ഥലത്ത് വച്ചാണ്. രക്തം വാര്‍ന്നാണ് മരണം. പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. കാലിലും തുടയിലും കുത്തേറ്റ ഫാ. സേവ്യർ രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. മോളി, ലിസ്സി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെലൻ എന്നിവർ സഹോദരങ്ങളാണ്.
കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എൻറോൾ ചെയ്തിരുന്നു.
കണ്ണൂര്‍: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. കണ്ണൂര്‍ പാലോട് സ്വദേശിയായ സഞ്ജുവാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇന്നലെ ശുഹൈബിന് വധിക്കാന്‍ ഉപയോഗച്ചുവെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. അന്വേഷണത്തില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചതോടെ പോലീസ് കൂടുതല്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ മറ്റു പ്രതികള്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെക്കുറിച്ചുള്ള സൂചനകളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. പ്രതികള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തി വന്ന സമരം താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും കോടതിയെ സമീപിച്ചേക്കാമെന്നാണ് സൂചനകള്‍.
മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.
തോപ്പുംപടി ഹാര്‍ബര്‍പാലത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് സ്വന്തം ജീവന്‍ പണയംവച്ച് യുവാവ് രക്ഷനായി.
അര്‍ധരാത്രിക്കുശേഷം കായലില്‍ ചാടിയ പള്ളുരുത്തി സ്വദേശിനിയെയാണ് കുമ്പളങ്ങി കല്ലഞ്ചേരി ആന്റണിയുടെ മകന്‍ ജീവന്‍ (19) സാഹസികമായി രക്ഷിച്ചത്. വേലിയേറ്റവും കനത്ത ഇരുട്ടും വകവയ്ക്കാതെയായിരുന്നു ജീവന്റെ ഇടപെടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം.
തോപ്പുംപടി ചിക്കിങ്ങിലെ വിതരണക്കാരനായ ജീവന്‍ സഹപ്രവര്‍ത്തകനോടൊപ്പം ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിന് തേവരയിലേക്ക് പോകുമ്പോഴാണ് ഹാര്‍ബര്‍പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. ആരോ കായലില്‍ ചാടിയെന്ന് നാട്ടുകാരില്‍നിന്നറിഞ്ഞ ജീവന്‍ സമയംകളയാതെ പാലത്തിന്റെ താഴെ മണല്‍തിട്ടയിലേക്ക് ഇറങ്ങി.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് വസ്ത്രങ്ങള്‍ ഊരിനല്‍കി കൂരിരുട്ടില്‍ ലക്ഷ്യസ്ഥാനം നോക്കി നീന്തി. തെക്കോട്ട് വേലിയേറ്റം ഉള്ളതിനാല്‍ 150 മീറ്റര്‍ നീന്തിയാണ് യുവതിയുടെ അടുത്തെത്തിയത്. എന്നാല്‍ യുവതി രക്ഷപ്പെടേണ്ട എന്ന അര്‍ഥത്തില്‍ ജീവനെ തള്ളുകയും ചവിട്ടുകയും ചെയ്തതോടെ ഇരുജീവനും അപകടത്തിലായി.
ആത്മധൈര്യം വിടാതെ ബലംപ്രയോഗിച്ച് യുവതിയെ മുതുകില്‍ പിടിച്ചുവച്ച് കായലിലൂടെ ബിഒടി പാലവും കഴിഞ്ഞ് കുണ്ടന്നൂര്‍ റോഡിലെ കായല്‍തീരത്ത് എത്തിച്ചു.
തോപ്പുംപടി സ്‌റ്റേഷനിലെ എഎസ്‌ഐമാരായ കെ എം രാജീവ്, ശ്രീജിത്, സിപിഒ കെ ജെ പോള്‍ എന്നിവരെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.
പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് രാത്രി വീട്ടില്‍നിന്നിറങ്ങിയ യുവതി സൈക്കിള്‍ ചവിട്ടിയാണ് ഹാര്‍ബര്‍പാലത്തില്‍ എത്തി കായലിലേക്ക് ചാടിയത്.
ആരാണെന്ന് അറിയില്ലെങ്കിലും ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജീവന്‍ പറഞ്ഞു. ആ സമയത്തെ ആത്മധൈര്യവും ഗുണമായതായി ജീവന്‍ കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളിയുടെ മകനായ ജീവന് നീന്തല്‍ നല്ലപോലെ വശമാണ്.
എന്നാല്‍ സാധാരണ ദിവസം പോലെതന്നെ രാവിലെ ജോലിക്കായി ചിക്കിങ്ങില്‍ എത്തിയ ജീവന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
ജമ്മു അതിർത്തിയിൽ പാക് വെടിവയ്പിൽ കൊല്ലപ്പെട്ട, കരസേന ലാൻസ്നായ്ക് മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പിൽ വീട്ടിൽ സാം ഏബ്രഹാമിന്റെ (35) ഭാര്യ അനു ഇന്നലെ രാവിലെ 5.20 നാണു കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. സാം വീരമൃത്യു വരിക്കുമ്പോൾ അനു എട്ടു മാസം ഗർഭിണിയായിരുന്നു.
ഭാര്യയുടെ പ്രസവത്തിനായി ഫെബ്രുവരിയിൽ അവധിക്കു വരാനിരിക്കവെയായിരുന്നു സാമിന്റെ വിയോഗം.
രണ്ടര വയസ്സുകാരി എയ്ഞ്ചലാണു മൂത്ത മകൾ. നാൽപത്തി ഒന്നാം ചരമദിനത്തോടനുബന്ധിച്ച് ഇന്നലെ വീട്ടിൽ പ്രത്യേക പ്രാർഥന ഉണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്
മഞ്ചേരി: നാടോടിസ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈക്കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മഞ്ചേരി ചെരണി വലിയവീട്ടില്‍ അയ്യൂബിനെയാണ് (30) പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് മഞ്ചേരി കച്ചേരിപ്പടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് പരിസരത്ത് പിടിയിലായ അയ്യൂബ് താമരശ്ശേരി സ്വദേശിനിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അവരുടെ കുഞ്ഞിന് വെട്ടേറ്റത്.
അടിപിടിയും വാക്കേറ്റവുമുണ്ടായതിനെത്തുടര്ന്ന് ഇയാള്‍ കത്തിയെടുത്ത് വീശിയപ്പോള്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ കാലില്‍ കൊള്ളുകയായിരുന്നു.ഗുരുതര മുറിവേറ്റ കുഞ്ഞിന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ നല്‍കി. അറസ്റ്റിലായ അയ്യൂബും സുഹൃത്തും മഞ്ചേരി ചെരണി ആശുപത്രിക്ക് സമീപം ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ശിക്ഷയനുഭവിച്ചവരാണ്. അയ്യൂബ് അഞ്ച് കഞ്ചാവ് കേസുകളിലും കൊലപാതക കേസിലും പ്രതിയാണ്. മഞ്ചേരി സ്റ്റേഷനിലും കേസുണ്ട്.
റെയില്‍വേ പൊലീസ് കാപ്പ ചുമത്തി ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. അതേസമയം, കുഞ്ഞിന് വെട്ടേറ്റ സംഭവം അറിയിക്കാന്‍ ചെന്ന പിതാവ് മുരുകേശനെ പൊലീസുകാര്‍ അവഹേളിച്ച് ഇറക്കിവിട്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലീസിനോട് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടി.