കൊച്ചി: വരാപ്പുഴയില്‍ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിപിഎം ഇടപെട്ട് വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. വീടാക്രമിച്ച കേസില്‍ സാക്ഷിയായ ദേവസ്വംപാടം തുണ്ടിപ്പറമ്പില്‍ പി.എം.പരമേശ്വരന്റെ മൊഴിമാറ്റാന്‍ സിപിഎം സ്വാധീനം ചെലുത്തുന്നതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പരമേശ്വരന്റെ മകനായ ശരത്താണ് ഇക്കാര്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
സംഭവ ദിവസം അച്ഛന്‍ മാര്‍ക്കറ്റില്‍ ജോലിയിലായിരുന്നു. വൈകുന്നേരത്തോടു കൂടിയാണ് സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത്. എന്നാല്‍ പിന്നീട് സിപിഎമ്മിന്റെ ചില നേതാക്കളെ കണ്ടതിനെ ശേഷം മൊഴി മാറ്റുകയായിരുന്നു. സിപിഎം നേതാവ് ഡെന്നിയും ലോക്കല്‍ കമ്മിറ്റിയംഗം കെ.ജെ.തോമസും അച്ഛനെ കണ്ടതിന് ശേഷമാണ് മൊഴിയില്‍ മാറ്റം വന്നിരിക്കുന്നതെന്ന് ശരത്ത് പറയുന്നു.
അതേസമയം പോലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്നാണ് ചൊവ്വാഴ്ച വരെ പരമേശ്വന്‍ പറഞ്ഞിരുന്നത്. ഡിവൈഎസ്പി. ജോര്‍ജ് ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. വാസുദേവന്റെ ആത്മഹത്യയും വീടാക്രമിച്ച കേസും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. സമൂഹ മാധ്യമങ്ങളില്‍ നിരവധിയാളുകളാണ് ശ്രീജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുന്നത്.
അഞ്ചേകാല്‍ ലക്ഷത്തിലേറെ ഏക്കര്‍ റവന്യു ഭൂമി വിദേശ കമ്പനികളും ടാറ്റയും ഹാരിസണും അടക്കമുള്ള അവരുടെ ബിനാമികളും കയ്യടക്കിയിരിക്കുന്നത് ഭരണഘടനയുടെയും നിയമങ്ങളുടെയും ലംഘനവും രാജ്യദ്രോഹവുമാണെന്നുള്ള ലഭ്യമായ എല്ലാ രേഖകളും സവിസ്തരം പഠിച്ച് ഡോ.രാജമാണിക്യം കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു കൊണ്ട് ഹാരിസണ്‍ കയ്യടക്കിയിട്ടുള്ള ഭുമി ഏറ്റെടുക്കാനുള്ള നടപടികള്‍ റദ്ദുചെയ്ത കേരള ഹൈക്കോടതി വിധി സര്‍ക്കാര്‍ ഒത്തുകളിയുടെ ഫലമാണെന്ന് ആംആദ്മി പാര്‍ട്ടി പാര്‍ട്ടി ആരോപിച്ചു. വന്‍ കിടക്കാരില്‍ നിന്നും ഭൂമി പിടിച്ച് പാവങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ റോബിന്‍ ഹുഡ് അല്ല, കോര്‍പ്പറേറ്റുകളുടെ സഹായം സര്‍ക്കാരുകള്‍ക്ക് അനിവാര്യമാണ് തുടങ്ങിയ കോടതി നിരീക്ഷണങ്ങള്‍ അങ്ങേയറ്റം പ്രതിലോമകരമാണെന്നും ഇത് തള്ളിക്കളയേണ്ടതാണെന്ന് ആംആദ്മി പറഞ്ഞു.
കേസില്‍ സര്‍ക്കാര്‍ തോറ്റു എന്നതിനേക്കാള്‍ ഹാരിസണുമായി ഒത്തുകളിച്ച് സര്‍ക്കാര്‍ തോറ്റു കൊടുത്തു എന്നതാണ് യാഥാര്‍ത്ഥ്യം. ടാറ്റയുടെയും ഹാരിസണിന്റെയും കങ്കാണിമാരായ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ ആവശ്യമായ രേഖകള്‍ കോടതികളില്‍ ഹാജരാക്കാതെ നിരന്തരമായി തോറ്റു കൊടുത്തു കൊണ്ടിരുന്ന അവസ്ഥ മാറുകയും സര്‍ക്കാരിന് അനുകൂലമായ വിധികള്‍ ലഭിച്ചു തുടങ്ങുകയും ചെയ്തത് ഈ കേസുകള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ പ്ലീഡറായി ശ്രീമതി സുശീലാ ഭട്ടിനെ സര്‍ക്കാര്‍ നിയോഗിച്ചതോടെയാണ്. അവര്‍ രേഖകള്‍ വിശദമായി പഠിച്ച് സംസ്ഥാന താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ശക്തമായ തെളിവുകള്‍ നിരത്തി ഫലപ്രദമായി കേസു വാദിച്ചു തുടങ്ങിയതോടെ ഹാരിസണ്‍ കമ്പനി തോറ്റു തുടങ്ങി. സര്‍ക്കാരിന് അനുകൂലമായി കോടതി വിധികള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ സുശീലാ ഭട്ടിനെ മാറ്റി പകരം ഹാരിസണിന്റെ പാദ സേവകരെ സര്‍ക്കാര്‍ ഭാഗം വാദിക്കുന്നതിനായി നിയോഗിച്ചു.
ഹാരിസണ്‍ ഹാജരാക്കുന്ന രേഖകള്‍ എല്ലാം വ്യാജമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് അടക്കം പൂഴ്ത്തിവെച്ചു കൊണ്ട് പിണറായി സര്‍ക്കാര്‍ ഹാരിസണുമായി ചേര്‍ന്ന് നടത്തിയ ഒത്തുകളിയുടെ പരിസമാപ്തി കൂടിയാണ് ഇന്നത്തെ കോടതി വിധിയിലൂടെ പുറത്തുവന്നിട്ടുള്ളത്. ഭരണഘടനാപരമായും നിയമപരമായും സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ഭൂമി കോര്‍പ്പറേറ്റ് ഭൂമാഫിയകളില്‍ നിന്നും തിരിച്ചു പിടിക്കുന്നതില്‍ നമ്മുടെ ഭരണനിര്‍വ്വഹണ സംവിധാനങ്ങള്‍ ജുഡീഷ്യറി സംവിധാനങ്ങളടക്കം പരാജയപ്പെട്ടിരിക്കുന്നുവെന്ന് ഈ കോടതി വിധി വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി സര്‍ക്കാര്‍ ഒത്താശയോടെ കയ്യടക്കി വെച്ചിരിക്കുന്ന കോര്‍പ്പറേറ്റ് ഭൂമാഫിയകളില്‍ നിന്നും തിരിച്ചുപിടിക്കാനും ദലിത് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്യാനുമുള്ള ജനകീയ പ്രക്ഷോഭങ്ങളാണ് ശക്തിപ്പെടുത്തേണ്ടത്. കോര്‍പ്പറേറ്റ് ഭൂമാഫിയാ കള്‍ നിയമവിരുദ്ധമായി കയ്യടക്കിയിട്ടുള്ളതും തങ്ങള്‍ക്ക് ലഭിക്കേണ്ടതുമായ ഭൂമിയില്‍ കയറി അവകാശം സ്ഥാപിക്കാന്‍ മുഴുവന്‍ ഭൂരഹിത വിഭാഗങ്ങളും തോട്ടം തൊഴിലാളികളും മുന്നോട്ട് വരണമെന്നും ആംആദ്മി പാര്‍ട്ടി പറഞ്ഞു.
വടകര: മഫ്തയിട്ട ഫോട്ടോ കൗതുകത്തിനായി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത യുവതിക്കെതിരെ സംഘപരിവാറിന്റെ ലൗ ജിഹാദ് പ്രചരണം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയും ബംഗളുരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നഴ്സുമായ വീണക്കെതിരെയാണ് സംഘപരിവാറിന്റെ ആക്രമണം. വീണയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും മഫ്തയിട്ട ഫോട്ടോയും ചേര്‍ത്താണ് വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും സംഘപരിവാര്‍ അണികള്‍ കുപ്രചാരണം നടത്തുന്നത്.
‘അടുത്ത ലൗ-ജിഹാദ്… എറണാകുളം സ്വദേശിനിയായ ഈ കുട്ടി വടകരയില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു… കുട്ടി അപകടത്തില്‍ ആണെന്നാണ് ഇന്നലെ വരെ കണ്ട പോസ്റ്റ്… അറിയുന്നവര്‍ ആരേലും ഉണ്ടെങ്കില്‍ കുട്ടിയുടെ വീട്ടില്‍ അറിയിക്കുക…’, സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയില്‍ പറയുന്നു. വീണയുടെ ഫേസ്ബുക്ക് പോസ്റ്റിനും മഫ്തയിട്ട ഫോട്ടോക്കുമൊപ്പം റംഷീദ് റിച്ചു എന്ന മുസ്‌ലീം സുഹൃത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിചാരണ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലും കേരള ഹിന്ദു കമ്യൂണിക്കേഷന്‍ സെന്റര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഒരു സുഹൃത്താണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ നടക്കുന്ന വിവരം അറിയിക്കുന്നതെന്ന് വീണ പറഞ്ഞു. ലെനിന്‍ എന്ന പേരിലുള്ളയാളുടെ നമ്പറില്‍ നിന്നാണ് സന്ദേശം ചില ഗ്രൂപ്പുകളിലെത്തിയിരിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ അയാളെ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു എന്ന് വീണ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുണ്ടായ മാനസികാവസ്ഥയിലാണ് ആ പോസ്റ്റിട്ടതെന്നും രണ്ടു ദിവസത്തിനുള്ളില്‍ അത് ഡിലീറ്റ് ചെയ്തിരുന്നു എന്നും വീണ പറഞ്ഞു. ഈ പോസ്റ്റും ഒരു മുസ്‌ലീം സുഹൃത്തിന്റെ പ്രൊഫൈലും ചേര്‍ത്ത് ലൗ-ജിഹാദിന് ഇരയാണെന്നു പ്രചരിപ്പിച്ചതോടെ തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ‘എന്റെ ഫേസ്ബുക്ക് വാളിലിപ്പോള്‍ ആര്‍.എസ്സ്.എസ്സുകാരുടെ കുത്തൊഴുക്കാണ്. ഞാന്‍ ഇവരീ പറയുന്ന ലൗ ജിഹിദിനിരയല്ല. എന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് പോസ്റ്റിട്ടത്. ഇത്തരത്തിലുള്ള കള്ളങ്ങള്‍ പ്രചരിപ്പിച്ച് എന്നെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്’, വീണ വ്യക്തമാക്കി.
‘സംഭവത്തിന് ശേഷം പലരും ഫോണില്‍ വിളിക്കുന്നുണ്ട്. കൃസ്ത്യന്‍ ഹെല്‍പ് ലൈനില്‍ നിന്നെന്നും പറഞ്ഞും കോളുകള്‍ വന്നിരുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും പറഞ്ഞാല്‍ മതിയെന്നാണ് അവര്‍ അറിയിച്ചത്. കൂടാതെ ഒരാള്‍ പല തവണ വിളിക്കുകയും ആരാണെന്ന് ചോദിച്ചപ്പോള്‍, ‘നിനക്കെന്നെ അറിയില്ല അല്ലേ ഓരോന്ന് ചെയ്തുവച്ചിരിക്കുകയല്ലേ നീ’ എന്നും ചോദിച്ച് ഫോണ്‍ കട്ട് ചെയ്തു’, വീണ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കാര്യങ്ങള്‍ വീണ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ‘എന്തടിസ്ഥാനത്തിലാണ് സംഘികളെ നിങ്ങളിതൊക്കെ പ്രചരിപ്പിക്കുന്നത്. ഞാന്‍ ലൗജിഹാദില്‍ പെട്ട് കുടുങ്ങിയിരിക്കുകയാണെന്നും എന്നെ സഹായിക്കണമെന്നും നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്തിരുന്നോ?’, വീണ ചോദിക്കുന്നു. തന്നെ കുറിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയ ശേഷം സഹായിക്കാമെന്ന് മെസേജ് അയക്കുകയാണ് എന്നും അവര്‍ പറഞ്ഞു. ഹിന്ദു ഹെല്‍പ് ലൈനെന്ന് പേരില്‍ നിങ്ങളെന്നെ സഹായിക്കുകയാണോ അതോ സമൂഹത്തിന് മുന്‍പില്‍ നാണം കെടുത്തുകയാണോ ചെയ്തിരിക്കുന്നതെന്നും വീണ ചോദിക്കുന്നു.
വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ
വിഷയവുമായി ബന്ധപ്പെട്ട് താനിന്നലെ ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഫോണില്‍ വിളിച്ചിരുന്നെന്നും എന്നാല്‍ രാത്രി ഒന്നും സംസാരിക്കാനില്ലെന്നും നാളെ രാവിലെ വിളിക്കാനുമായിരുന്നു പ്രതികരണമെന്നും വീണ അറിയിച്ചു. ഇത്തരം ഒരു പ്രശ്‌നവുമായി വിളിച്ചതായിരുന്നിട്ട് പോലും പെണ്ണായതുകൊണ്ട് രാത്രി അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല, അവര്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് വടകര പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും വീണ അറിയിച്ചു.
സാജിദ് യഹിയ സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി 4 ആണ് റിലീസ് തടഞ്ഞത്. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് നടപടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച തന്റെ ചെറുകഥയായ ‘മോഹന്‍ലാലിനെ എനിക്ക് പേടിയാണ്’ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് പരാതി. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഈ ആരോപണം ഉന്നയിച്ച് നേരത്തേ കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ഈ ആഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ നടപടി. കേസില്‍ ആദ്യഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ വാദം കേട്ടതിനു ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു.
ചിത്രത്തിന്റെ റിലീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കലവൂര്‍ രവികുമാര്‍ ആദ്യം ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് മറുപടിയുമായി ചിത്രത്തിന്റെ അണിയറക്കാരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണ് തന്റെ ഭാര്യ മരിച്ചതെന്ന ആരോപണവുമായി ഡോക്ടര്‍ ഡോ. റെജി എന്നയാളാണ് ആര്‍സിസിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തന്റെ ഭാര്യയായ ഡോ.മേരി റെജിയുടെ ചികിത്സയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ഡോക്ടര്‍മാരുടെ പേരുള്‍പ്പെടെ പറഞ്ഞുകൊണ്ടുള്ള വീഡിയോയില്‍ ഡോ.റെജി ആരോപിക്കുന്നു.
തന്റെ ഭാര്യ ഡോ.മേരി റെജി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. അതുമായി ബന്ധപ്പെട്ട് ചില വസ്തുതകള്‍ പറയന്നതിനാണ് ഈ അവസരം ഉപയോഗപ്പെടുത്തുന്നത് എന്ന ആമുഖത്തോടെയാണ് ഡോ.റെജി വീഡിയോ സന്ദേശം ആരംഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വിഡിയോ പ്രചരിക്കുകയാണ്.
ഡോക്ടര്‍ പറയുന്നത് ഇങ്ങനെ
ആര്‍.സി.സിയെ അടച്ച് ആക്ഷേപിക്കലല്ല എന്റെ ലക്ഷ്യം. ഡോക്ടറായ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും ഈ അനുഭവം ചില ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥനിമിത്തം ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. ഇത് ഇനി ആര്‍ക്കും സംഭവിക്കാന്‍ പാടില്ല. ആര്‍.സി.സി ഉന്നത നിലവാരത്തില്‍ തുടരണം. രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചില ഡോക്ടര്‍മാര്‍ മഹത്തായ ഈ കര്‍മ്മത്തിന് കളങ്കമാണ്. എന്റെ ഭാര്യ ഇനി തിരിച്ചുവരില്ല. അത് തീരാത്ത വേദനയാണ്. ഇനി ഈ വേദന ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.
2017 സെപ്റ്റംബര്‍ കാലയളവിലാണ് എന്റെ ഭാര്യക്ക് സ്പ്ലീനില്‍ ലിംഫോമ എന്ന അസുഖം ഉണ്ടായതായി കണ്ടുപിടിച്ചത്. ആര്‍.സി.സിയെ സമീപിച്ചു അവരുടെ അഡൈ്വസ് പ്രകാരം പ്ലീഹ റിമൂവ് ചെയ്യണം എന്ന് പറഞ്ഞു. അതില്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ ചന്ദ്രമോഹന്‍.
ലാപ്രോസ്‌കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെ ഞങ്ങള്‍ ലാപ്രോസ്‌കോപ്പിക് സര്‍ജറിക്കുവേണ്ടി അപ്രോച്ച് ചെയ്തു. അദ്ദേഹം ലാപ്രോസ്‌കോപി സര്‍ജറി വഴി സ്പ്ലീന്‍ റിമൂവ് ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടോ ഡോക്ടറുടെ കഴിവുകേടുകൊണ്ടോ അദ്ദേഹത്തിന്റെ ലാപ്രോസ്‌കോപ്പി സര്‍ജറി പരാജയമാകുകയും ഏകദേശം ആറേഴുമണിക്കൂര്‍ നേരത്തെ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ എന്റെ ഭാര്യയുടെ സ്പ്ലീന്‍ നീക്കം ചെയ്യുകയും ചെയ്തു.
ഏകദേശം പത്തുമുപ്പത് സ്റ്റിച്ചും അദ്ദേഹം ഇട്ടു. എന്നാല്‍ അതിനുശേഷം രണ്ടുമൂന്ന് ആഴ്ച്ച എന്റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് കണ്ടത്. പലപ്രാവശ്യം എന്റെ ഡോക്ടറായ മകള്‍ ഡോക്ടര്‍ മിഷേല്‍ ഡോക്ടര്‍ ചന്ദ്രമോഹനെ പോയി നേരിട്ട് കാണുകയും ഡോക്ടര്‍ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പലപ്രാവശ്യം അദ്ദേഹം വരാം എന്ന് പറഞ്ഞതല്ലാതെ വന്നില്ല. അദ്ദേഹത്തിന്റെ പീജീസിനെയോ അല്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരെയോ പറഞ്ഞുവിട്ടു.
അവരെക്കൊണ്ട് ഈ വേദനക്ക് യാതൊരു പരിഹാരവും ഉണ്ടായതുമില്ല. അതിനുശേഷം ഞങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ പോയിക്കാണുകയും ആ സര്‍ജറി ഇദ്ദേഹം ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ മാറ്റുകയും ചെയ്തതോടെ എന്റെ ഭാര്യയുടെ വയറ്റിലെ വേദന ശമിക്കുകയും ചെയ്തു. വീണ്ടും ഞങ്ങള്‍ ആര്‍.സി.സിയെ കീമോത്തെറാപ്പിക്കുവേണ്ടി സമീപിച്ചു. ഏതൊരു ക്യാന്‍സര്‍ പേഷ്യന്റിനും ക്യാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഇടുക എന്നൊരു സംഗതിയുണ്ട്. ഈ പിക്ക് ലൈന്‍ അല്ലെങ്കില് സെന്‍ട്രല്‍ എന്നുവെച്ചാല് സാധാരണ ഡ്രിപ്പിടാനായിട്ടൊക്കെ ഉപയോഗിക്കുന്ന ആ ലൈന്‍ സ്റ്റേബിളായിട്ടുള്ള ഒരു ഞരമ്പിലേക്ക് ഇടുന്ന പ്രക്രിയയെയാണ് സെന്‍ട്രല്‍ ലൈന്‍ എന്ന് പറയുന്നത്. ഇങ്ങനൊരു സെന്‍ട്രല്‍ ലൈന്‍ ഇട്ടാല്‍ ഉള്ള ഗുണം എന്നുവെച്ചാല്‍ വീണ്ടും വീണ്ടും പേഷ്യന്റിനെ കുത്തേണ്ട ആവശ്യമില്ലാ. ഈ ലൈനില്‍കൂടെ വളരെ ഫാസ്റ്റായിട്ട് ഡ്രിപ്പുകള്‍ കൊടുക്കാം. ഇന്‍ജക്ഷന്‍സ് കൊടുക്കാം, ബ്ലഡ് എടുക്കാം പലകാര്യങ്ങളും ചെയ്യാം. ഇത് എല്ലാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെയ്യുന്നതാണ്.
ഇത് ആര്‍.സി.സിയില്‍ അനസ്‌ത്യേഷ്യ വിഭാഗക്കാരാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്. അങ്ങനെ മൂന്നുപ്രാവശ്യം അനസ്‌ത്യേഷ്യ വിഭാഗത്തില്‍ ചെന്നെങ്കിലും അവര് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി ഏറ്റവും ഒടുവില്‍ പേഷ്യന്റ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാന്‍ പേഴ്‌സണലായിട്ട് ചെന്ന് അനസ്‌തേഷ്യയിലെ ഡോക്ടര്‍ വേണുഗോപാല്‍ എന്നുപറയുന്ന ആളിനെ കാണുകയും അദ്ദേഹത്തോട് സെന്‍ട്രല്‍ ലൈനിന്റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇപ്പോള്‍ സെന്‍ട്രല്‍ ലൈനിന്റെയൊന്നും ആവശ്യമില്ല അതുകൊണ്ട് ഞാന്‍ കാലില് ഒരു ലൈനിട്ട് വിടാമെന്ന് പറഞ്ഞ് ഒരു പെരിഫറല്‍ ലൈന്‍ കാലില്‍ ഇട്ടു. അങ്ങനെ കാലിലും കൈയിലും ഇടുന്ന പെരിഫെറല്‍ ലൈനുകള്‍ ക്യാന്‍സര്‍ പേഷ്യന്റിന് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകള്‍ കൊടുക്കുമ്പോള്‍ അഞ്ചല്ലെങ്കില് പത്തുമിനിട്ടനകം ബ്ലോക്ക് ആകുകയും പിന്നീട് നഴ്‌സുമാര്‍ ഞരമ്പ് കിട്ടാനായിട്ട് മാറി മാറി കുത്തുകയും ചെയ്യും. അതിന്റെ ചില ഫോട്ടോകള്‍ ഞാന്‍ ഷെയര്‍ ചെയ്യാം.
ആര്‍.സി.സിയിലെ സ്റ്റാഫ് എട്ടുപ്രാവശ്യം എന്റെ ഭാര്യയെ മാറിക്കുത്തുന്നത് ഞാന്‍ കണ്ടു. കേരളത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററില്‍ ഒരുക്യാന്‍സര്‍ പേഷ്യന്റിന് കൊടുക്കാവുന്ന മുഴുവന്‍ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍ ചിന്തിക്കണം.
അതുപോലെ അള്‍ട്രാ സൗണ്ട് ചെയ്യുന്ന ഒരു ഡോക്ടര്‍ ഉണ്ട് ഡോക്ടര്‍ രേണുക. ഞങ്ങള്‍ ഈ പേഷ്യന്റിനെ കാലിന്റെ ഡോപ്ലര്‍ സ്റ്റഡിക്കായിട്ട് കാലിലെ വെയിനുകളിലൂടെ ബ്ലഡ് ശരിയായ രീതിയില്‍ പോകുന്നുണ്ടോ എന്ന് അറിയാനുള്ള പഠനമാണ് അതിന് കൊണ്ടു ചെല്ലുകയും. ഈ ഡോക്ടര്‍ വളരെ കാഷ്വല്‍ ആയി ചെയ്ത് വലതുവശത്തെ മുഴുവന്‍ ഞരമ്പുകളും ബ്ലോക്ക് ആണെന്ന് റിപ്പോര്‍ട്ട് തരികയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കംപ്ലീറ്റ് ആയിട്ട് തെറ്റായിരുന്നുവെന്ന് ജിജി ഹോസ്പിറ്റലിലെ രണ്ടുദിവസത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലായി. അങ്ങനെ മാര്‍ച്ച് 14ാം തീയതി ഇതിന്റെ കണ്‍സേണ്‍ട് ഡോക്ടറായ ഡോ. ശ്രീജിത്തിനെ ഞാന്‍ പോയി കാണുന്നു. അപ്പോഴേക്കും എന്റെ ഭാര്യ സെമി കോണ്‍ഷ്യസ് ലെവലിലേക്ക് മാറിയിരുന്നു.
ഞാന്‍ ചോദിച്ചു ഡോക്ടറേ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടോ? അദ്ദേഹം എന്നോട് പറഞ്ഞത് ഇത് വേദനസംഹാരികളുടെ സൈഡ് എഫക്ട് ആണ് എന്നാണ്. പ്രത്യേകിച്ച് മോര്‍ഫിന്‍ കൊടുത്തതിന്റെ സൈഡ് എഫക്ട് ആയിരിക്കണം എന്നും പറഞ്ഞു. അതുകൊണ്ട് ആന്റി ഡോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മോര്‍ഫിന്റെ ആന്റിഡോട്ടായ നാലോക്‌സോണ്‍ എന്ന ഇന്‍ജക്ഷന്‍ എന്റെ മുന്നില്‍ വെച്ച് രണ്ടുപ്രാവശ്യം ഡോ. ശ്രീജിത്ത് കുത്തിവെച്ചു. പേഷ്യന്റ് ഒന്ന് അനങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് മോര്‍ഫിന്റെ തന്നെ സൈഡ് എഫക്ട് ആണ് അതുകൊണ്ട് സാരമില്ല. പേഷ്യന്റ് പൂര്‍വ്വാധികം ശക്തിയായി തിരികെവരുമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുപോയി.
എന്നാല്‍ അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പേഷ്യന്റ് പഴയ സ്ഥിതിയിലേക്ക് പോയി. വീണ്ടും ഡോക്ടര്‍ ശ്രീജിത്തിനെ കാണുകയും അപ്പോള്‍ അദ്ദേഹം പറഞ്ഞു ന്യൂറോളജിസ്റ്റിന്റെ ഒപ്പീനിയന്‍ എടുക്കാം എന്ന്. അങ്ങനെ എനിക്കറിയാവുന്ന ഒരു ന്യൂറോളജിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ മാത്യു എബ്രഹാം. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും എന്റെ റിക്വസ്റ്റ് പ്രകാരം അദ്ദേഹം വന്ന് ഈ പേഷ്യന്റിനെ കാണുകയും ചെയ്തു.
കണ്ട് പരിശോധനകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു. ന്യൂറോളജിക്കലായ ഒരു തകരാറും ഈ പേഷ്യന്റിനില്ല. ഇത് മെറ്റബോളിക് എന്‍കഫലോപ്പതി എന്ന് പറയുന്ന അസുഖമാണ് അതായത് ഇലക്ട്രൊലൈറ്റ് ഇംപാലന്‍സ് കൊണ്ടുണ്ടാകുന്ന അസുഖമാണ്. ഇത് ഉടനെത്തന്നെ ചികിത്സിക്കേണ്ടതാണ് എത്രയുംപെട്ടെന്ന ഇന്റന്‍സീവ് കെയറുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. ശ്രീചിത്രയില്‍ ഇത് എന്റെ വാര്‍ഡിലാണെങ്കില്‍ ഇങ്ങനെയൊരു പേഷ്യന്റിനെ ഒരുവിധ ലൈഫ് സപ്പോര്‍ട്ടും ഇല്ലാതെ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ല. ഉടന്‍ ഞാന്‍ പറഞ്ഞത് അനുസരിച്ച് ഡോക്ടര്‍ ശ്രീജിത്തിനോട് കാര്യങ്ങള്‍ ഡിസ്‌കസ്സ് ചെയ്തു. എന്നാല്‍ ഈ ഡിസ്‌കഷന് ശേഷവും ഡോക്ടര്‍ ശ്രീജിത്ത് ഈ പേഷ്യന്റിനെ അവിടുന്ന മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കൂടാതെ, അതിന്റെ തലേദിവസം അതായത് 13-ാം തീയതിയും 14 തീയതിയും ഡോ. ശ്രീജിത്തിന്റെ അസിസ്റ്റന്റായ ഡോക്ടര്‍ നന്ദിനിയോട് എ.ബി.ജി എന്ന ടെസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. എ.ബി.ജി എന്നുപറയുന്ന ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ വൈഫിനുണ്ടായ മെറ്റബോളിക് അസിഡോസിസ് പോലുള്ള കാര്യങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാം. ശരീരത്തിലെ ഇലക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റിയും പി.എച്ചും ഒക്കെ അറിയുന്ന ഒരു ടെസ്റ്റാണ് ഇത്.
ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരത് നിരസിക്കുകയാണ് ചെയ്തത്. രണ്ടാമത് അവര് പറഞ്ഞു ഈ പേഷ്യന്റിന്റെ ശരീരത്തിലൊന്നും കുത്താനിനി സ്ഥലമില്ല അതുകൊണ്ട് ഇപ്പോള്‍ എ.ബി.ജെയുടെ ആവശ്യമില്ലാന്ന് പറഞ്ഞ് നിരസരിച്ചു. അങ്ങനെ ആ ടെസ്റ്റ് ചെയ്യുകയാണെങ്കില് അന്നുതന്നെ ഈ അസുഖം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാമായിരുന്നു. ഡോക്ടര്‍ മാത്യു എബ്രഹാം സംസാരിച്ചതിനുശേഷവും എന്റെ ഭാര്യ ആര്‍.സി.സിയിലെ വാര്‍ഡില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടന്നു. ഈ 24 മണിക്കൂറായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വൈറ്റലായുള്ള സമയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ 24 മണിക്കൂറുകൊണ്ട് എന്റെ വൈഫിന്റെ ബ്രെയിനില്‍ ഉണ്ടാകേണ്ടുന്ന സകല തകരാറുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. പിറ്റേദിവസം അതായത് 15-ാം തീയതി രാവിലെ ഡോക്ടര്‍ ശ്രീജിത്ത് ഇതിന്റെ സീരിയസ്‌നസ്സ് മനസ്സിലാക്കുകയും എത്രയുംപെട്ടെന്ന് പേഷ്യന്റിനെ ഇവിടുന്ന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് പറഞ്ഞ എക്‌സ്‌ക്യൂസ് ഡയാലിസിസ് ആവശ്യമാണെന്നും ഈ പേഷ്യന്റിന് കിഡ്‌നി ഫെയിലുവര്‍ ആണെന്നും ഒക്കെയാണ് എന്നാല്‍ ഇദ്ദേഹം ഇത് പറഞ്ഞുകഴിഞ്ഞ് ഞാന്‍ രണ്ട് നെഫ്രോളജിസ്റ്റുകളുടെ അതായത് കിഡ്‌നി സ്‌പെഷ്യലിസ്റ്റുകളുടെ ഒപ്പീനിയന്‍ എടുക്കുകയും.
അതില്‍ ഒരാള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്നു, അദ്ദേഹവും ജി.ജി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ഒരുപോലെ പറഞ്ഞു ഈ പേഷ്യന്റിന് ഡയലാസിസിന്റെ ആവശ്യമില്ല. കാരണം അവരുടെ യൂറിന്‍ ഔട്ട്പുട്ട് ഓക്കെയാണ്. പൊട്ടാസ്യം ലോ ആയിട്ട് നില്‍ക്കുകയാണ്. അങ്ങനൊരു പേഷ്യന്റിന് ഡയലിസിസിന്റെ ആവശ്യമില്ലാ. എങ്കിലും ഞങ്ങള്‍ അവിടെനിന്ന് ജി.ജി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ ആര്‍.സി.സിയില്‍ സംഭവിച്ച അപാകതകള്‍ മനസ്സിലാക്കിയത്.
ജി.ജി ഹോസ്പിറ്റലിന്റെ ക്രിട്ടിക്കല്‍ കെയറില്‍ എന്റെ ഭാര്യക്ക് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍.സി.സിയില്‍ ഇടാതിരുന്ന സെന്‍ട്രല്‍ ലൈന്‍ രണ്ടുമിനിട്ടുകൊണ്ട് അവിടുത്തെ ഡോക്ടര്‍ ഇട്ടു. ഇല്‌ക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റി കറക്ട് ചെയ്യാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തു.
എ.ബി.ജി എന്ന ടെസ്റ്റ് മൂന്നും നാലും മണിക്കൂര്‍ ഇടവിട്ട് ചെയ്ത് പേഷ്യന്റിന്റെ ഇലക്ട്രൊലൈറ്റും പി.എച്ചും നോക്കിക്കൊണ്ടേയിരുന്നു. കൂടാതെ ഇവര് ചെയ്യാതിരുന്ന, പേഷ്യന്റിന്റെ ശരീരത്തില്‍ സെപ്റ്റിസീമിയ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റുണ്ട്. അതായത് ഡി.എന്‍.എ ടെക്‌നോളജി ഉപയോഗിച്ച് ശരീരത്തില്‍ വൈറസോ, ഫങ്കസോ പ്രത്യേകിച്ച് ക്യാന്‍സര്‍ പേഷ്യന്റിന്റെ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് അവര്‍ ചെയ്തു.
പക്ഷേ ഇവര്‍ ഇതൊക്കെ ചെയ്തപ്പോഴത്തേക്കും എന്റെ വൈഫിന് ഉണ്ടാകേണ്ടുന്ന തകരാറുകള്‍ ഒക്കെ ആര്‍.സി.സിയില്‍ വെച്ചുതന്നെ ഉണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാം തീയതി രാവിലെ എന്റെ ഭാര്യ മരണപ്പെട്ടു. ആര്‍.സി.സിയിലെ ചികിത്സാപ്പിഴവാണ് അവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സയിലുള്ള ഇഗ്നൊറന്‍സ് അല്ലെങ്കില് നെഗ്ലിജെന്‍സ് കാരണമാണ് എന്റെ വൈഫ് മരിച്ചതെന്ന് ഞാന്‍ പൂര്‍ണ്ണമായിട്ട് വിശ്വസിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്ന് പ്രിയപ്പെട്ടപ്പവരെ നിങ്ങള് തന്നെ ആലോചിച്ചിട്ട് പറയുക”
വീഡിയോ കാണാം
ആലപ്പുഴ: ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചുവെന്ന് സംശയിച്ച കുട്ടി മരിച്ചു. 13 മാസമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പനിബാധയെത്തുടര്‍ന്ന് ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ന്യൂമോണിയ ബാധ സ്ഥിരീകരിച്ചതോടെ കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2017 മാര്‍ച്ച് ഒന്നിനാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് റഫര്‍ ചെയ്ത കുട്ടിയെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ രക്തമാറ്റത്തിലൂടെ കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായെന്നാണ് ആരോപണം ഉയര്‍ന്നത്.
എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ചെന്നൈ റീജിയണല്‍ ലാബില്‍ വെച്ച നടത്തിയ പരിശോധനയിലും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയിലേക്ക് രക്ത സാമ്പിള്‍ അയച്ച് ഫലത്തിനായി കാത്തിരിക്കുന്നതിനിടെയാണ് കുട്ടി ന്യുമോണിയ ബാധ മൂലം മരണമടഞ്ഞത്.
ഇന്ന് രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ബന്ധുക്കളില്ലാതെ ആണ്‍കുട്ടിയെ കിട്ടി… വെള്ള ഷര്‍ട്ടും നീല പാന്റ്റും ധരിച്ച് തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഈ പിഞ്ചോമനയുടെ ഉറ്റവർ ആരാണ്? കണ്ടാൽ നാല് വയസ് പ്രായം തോന്നും. കൊവ്വാല്‍ എ.കെ.ജി ക്ലബിനു സമീപത്ത് അലഞ്ഞു തിരിയുന്ന നിലയില്‍ നാട്ടുകാരാണ് ഇന്നുരാവിലെ കുട്ടിയെ കണ്ടത്തിയത്.
നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹിന്ദി മാത്രം സംസാരിക്കുന്ന കുട്ടിയുടെ പേര് മോനം എന്നാണ്. അച്ഛന്റെ പേര് രാജു. കൂടുതൽ വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറാനാണ് പോലീസിന്റെ തീരുമാനം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ് പൊലീസുമായി ബന്ധപ്പെടണം. നമ്പര്‍–0467–2204229.
കുട്ടികളെ തട്ടികൊണ്ട് പോകുന്ന പതിവാകുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം എല്ലാരേയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
കൊച്ചി: ഹാരിസണ്‍സ് പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം സംബന്ധിച്ച വിധി പ്രസ്താവിച്ചിരിക്കുന്നത്. ഹാരിസണ്‍സ് അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇതോടുകൂടി നിര്‍ത്തി വെക്കേണ്ടി വരും.
കേസില്‍ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയും കോടതി തളളി. ഇവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. പൊതുജനങ്ങളുടെ സമ്മര്‍ദ്ദമുണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കരുതെന്ന് കോടതി വിധിയില്‍ പറഞ്ഞു.
കേസിന്റെ നടത്തിപ്പിനായി ഒന്നുമറിയാത്ത ഗവ. പ്ലീഡര്‍മാരെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നതെന്നും ഒരുതുണ്ട് ഭൂമിപോലും സര്‍ക്കാരിന് തട്ടിപ്പുകാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും മുന്‍ റവന്യൂ പ്ലീഡര്‍ സുശീലാ ഭട്ട് വിമര്‍ശിച്ചു. നിലവില്‍ കേരളത്തിലെ ദുരിതമനുഭവിക്കുന്ന ഭൂരഹിതരുടെ അവസ്ഥ തുടരുമെന്നും സുശീലാ ഭട്ട് പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്തിലും, ഹരിപ്പാട് ബ്ലോക്കിലുമായി അഞ്ഞൂറ് ഹെക്ടര്‍ പാടത്തെ നെല്ല് വരളര്‍ച്ചയും അമ്ലത്വവുംമൂലം കരിച്ചില്‍ ബാധിച്ച് നശിച്ചുവെന്നാണ് കൃഷി വകുപ്പിന്‍റെ കണക്ക്. ഇതോടൊപ്പം മാന്നാര്‍ പഞ്ചായത്തിലെ ആറ് പാടശേഖരങ്ങളിലും, ചെന്നിത്തല രണ്ടാം ബ്ലോക്കിലെ എട്ട് പാടശേഖരങ്ങളിലുമായി അഞ്ഞൂറ് ഹെക്ടര്‍ സ്ഥലത്ത് വരിനെല്ല് ബാധിച്ചും കൃഷി നശിച്ചിട്ടുണ്ട്.കുട്ടനാട്– അപ്പര്‍കുട്ടനാട് മേഖലയിലെ ആയിരം ഹെക്ടര്‍ സ്ഥലത്തെ നെല്‍ക്കൃഷി നശിച്ചതായി കൃഷിവകുപ്പ്. കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കുമെന്ന് പ്രദേശം സന്ദര്‍ശിച്ച കൃഷിമന്ത്രി വ്യക്തമാക്കി.
അതേസമയം നെല്ല് സംഭരണത്തില്‍ വ്യാപകമായി ഏജന്‍റുമാര്‍ ക്രമക്കേട് കാണിക്കുന്നുവെന്ന ആരോപണവുമായി കര്‍ഷകര്‍ രംഗത്തെത്തി. വൈകി കൃഷിയിറക്കിയതാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശം സന്ദര്‍ശിച്ച കൃഷിമന്ത്രി പറഞ്ഞു. കൃഷിനാശത്തിന്‍റെ കൃത്യമായ കണക്കെടുക്കുന്നതിന് ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് അടുത്തദിവസം പരിശോധന നടത്തും. മുന്‍വര്‍ഷങ്ങളിലെ പണം കിട്ടാനുള്ളവര്‍ക്കടക്കം ഉടന്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഈര്‍പ്പം, പതിര് എന്നിവയുടെ പേരില്‍ ഒരു ക്വിന്‍റല്‍ നെല്ലിനൊപ്പം മൂന്ന് കിലോവരെ നെല്ല് സംഭരണസമയത്ത് അധികമായി ആവശ്യപ്പെടുന്നതിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ കര്‍ഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പാഡി ഓഫിസര്‍ക്ക് പരാതിയും നല്‍കി.
ഏജന്‍റുമാര്‍ നടത്തുന്ന ക്രമക്കേടിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയിലെ വിളവെടുപ്പ് പുരോഗമിക്കുന്നതോടെ കൂടുതല്‍ പരാതികള്‍ ഉയരുമെന്നുറപ്പാണ്.
കാറിനു നേരെയുണ്ടായ ആക്രമണത്തേക്കുറിച്ച് വിശദീകരണവുമായി വി.ടി. ബല്‍റാം എംഎല്‍എ. കൊടി കെട്ടിയ വടികൊണ്ട് വാഹനം ആക്രമിക്കുകയും പോലീസുകാരെ സമരക്കാര്‍ വാഹനത്തിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്നായിരുന്നു സംഭവത്തേക്കുറിച്ച് ആദ്യം പുറത്തു വന്ന പ്രചാരണങ്ങള്‍. റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നുവെന്ന് പോസ്റ്റില്‍ ബല്‍റാം പറയുന്നു.
പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന തന്റെ വാഹനം ബ്രേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതും പോലീസുകാരെ പിടിച്ചുതള്ളിയതും കാരണം സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റിെയന്നും ബല്‍റാം പറയുന്നു.
https://www.facebook.com/parakkal.hassan/videos/vb.100000050614670/1902105523134450/?type=2&video_source=user_video_tab
വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ നിയമനിര്‍മ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കന്മാര്‍ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ലെന്നും ‘പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കുമെന്നും പറഞ്ഞാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റ് വായിക്കാം
സമാധാനപരമായ ഏത് പ്രതിഷേധത്തേയും ജനാധിപത്യത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇന്ന് കൂടല്ലൂരില്‍ അക്രമാസക്തമായ നിലയിലാണ് സിപിഎമ്മുകാര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
രാഷ്ട്രീയ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസമായി തൃത്താലയിലെ സിപിഎമ്മുകാര്‍ ജനപ്രതിനിധിയായ എന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിച്ചു വരികയാണ്. രണ്ട് തവണ ഓഫീസും വീടും ആക്രമിച്ചും നേരിട്ട് കല്ലെറിഞ്ഞും വാഹനം തകര്‍ത്തുമൊക്കെയുള്ള ആദ്യ ദിവസങ്ങളിലെ ആവേശത്തിനൊക്കെ ശേഷം പൊതുവില്‍ സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു പിന്നീടൊക്കെ അരങ്ങേറിയത്. പോലീസുമായി സഹകരിച്ച് റോഡിന്റെ സൈഡില്‍ നിന്നുള്ള പ്രതിഷേധമാണ് പതിവ്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തിരുമിറ്റക്കോട് പള്ളിപ്പാടം സ്‌ക്കൂള്‍ വാര്‍ഷിക പരിപാടിക്കിടെ അതിരുകടന്ന് കൊടികെട്ടിയ വടികള്‍ കൊണ്ട് വാഹനം ആക്രമിക്കപ്പെടുന്ന അനുഭവമാണുണ്ടായത്. അതിന്റെ കുറേക്കൂടി അക്രമാസക്തമായ രീതിയാണ് സിപിഎം ക്രിമിനലുകള്‍ ഇന്ന് കൂടല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്. റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു സമരക്കാര്‍. പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന എന്റെ വാഹനം ബേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താല്‍ സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റി.
പ്രതിഷേധത്തിന്റെ പേരില്‍ എത്ര കാലം ഈ സമരാഭാസങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് തൃത്താലയിലെ സിപിഎമ്മുകാര്‍ ആഗ്രഹിക്കുന്നതെന്ന് അറിയില്ല. ഏതായാലും ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ സിപിഎമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല എന്ന് അവരെ വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു. ഈ വിഷയം ഇപ്പോഴും തലയിലേറ്റി നടക്കുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് തൃത്താലയിലും പുറത്തുമുള്ള മുഴുവനാളുകള്‍ക്കും ഇതിനോടകം മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.
ഒരു കാര്യം ഉറപ്പ്, വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ നിയമനിര്‍മ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കന്മാര്‍ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ല. ‘പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കും.