എടത്വാ: പ്രളയത്തിന് ശേഷം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുപ്പത്തിമൂന്നില്‍ചിറ കോളനിയില്‍ ലിവിംങ്ങ് വാട്ടര്‍ വിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കുടിവെള്ള വിതരണം രണ്ട് മാസം പിന്നിട്ടു. കോളനിയിലെ ശുദ്ധജല ക്ഷാമത്തെ പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിരുന്നു. ദീര്‍ഘ വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന ഈ കോളനിയില്‍ 4 ലക്ഷം രൂപ ചെലവഴിച്ച് എടത്വാ ഗ്രാമ പഞ്ചായത്ത് പൈപ്പ് ലൈന്‍ വലിച്ചെങ്കിലും അതിലൂടെ തുള്ളി വെള്ളം പോലും എത്തിയിട്ടില്ല.പ്രധാന പൈപ്പില്‍ നിന്നും ഒരിടയിലേറെ ഉയരത്തില്‍ ആണ് കോളനിയിലേക്ക് പൈപ്പ് ഇട്ടിരിക്കുന്നതിനാല്‍ വെള്ളം കയറി വരില്ല. കുടിവെള്ളത്തിനായി അവര്‍ മഴയെ ആണ് ആശ്രയിക്കുന്നത്.

വെള്ളപൊക്കത്തിന് ശേഷം ലോറികളില്‍ സമാന്തര കുടിവെള്ള വിതരണം ചെയ്യുന്നുണ്ടെങ്കിലും കോളനിയിലേക്കുള്ള റോഡിന് വീതി കുറവായതിനാല്‍ വാഹനങ്ങള്‍ എത്താറില്ല ഇവിടെ ആകെ ഉണ്ടായിരുന്ന 2 കിണറുകള്‍ പ്രളയം മൂലം ഉപയോഗ ശൂന്യമായി. കുടിവെള്ളം ഇല്ലാത്തതിനാല്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ പോയി കന്നാസില്‍ വെള്ളം ശേഖരിക്കുകയായിരുന്നു പതിവ്.

ലിവിംങ്ങ് വാട്ടര്‍ വിഷന്റെ മുഖ്യ സാരഥികളായ വനജ അനന്ത (യു എസ് .എ), ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവരുടെ നേതൃത്വത്തില്‍ കോളനിയില്‍ എത്തി സര്‍വ്വേ നടത്തിയതിന് ശേഷമാണ് ഇവിടെ കുടിവെള്ളം വിതരണം ഒക്ടോബര്‍ 15ന് ആരംഭിച്ചത്. മറ്റൊരു സംവിധാനം ഉണ്ടാകുന്നത് വരെ കോളനിയില്‍ ആഴ്ചയില്‍ നിശ്ചിത ദിവസം കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള കരാര്‍ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയതായി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു.

സമീപത്തെ തോട്ടില്‍ നിന്നും ആണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിച്ചിരുന്നത്. അത് മലിനമാകുകയും കറുകല്‍ വളര്‍ന്ന് മൂടിയതോടെ അതും ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യം നേരിട്ടതിനാല്‍ മനുഷ്യാവകാശ ദിനത്തില്‍ കോളനി നിവാസികള്‍ എടത്വാ ചമ്പക്കുളം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തിയിരുന്നു.