തൃശൂര്‍ പെരുമ്പിലാവില്‍ അധ്യാപിക സചിത്ര പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജീര്‍ അറസ്റ്റില്‍. സജീറിന്റെ പരസ്ത്രീബന്ധം ചോദ്യംചെയ്തതിന്റെ പേരില്‍ സചിത്രയെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തൃശൂര്‍ അക്കിക്കാവ് സെന്റ് മേരീസ് കോളജിലെ അധ്യാപികയായ സചിത്ര പൊള്ളലേറ്റ് മരിച്ചത് രണ്ടു മാസം മുമ്പായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് സജീറിന് ബന്ധമുണ്ടെന്നായിരുന്നു സചിത്രയുടെ കുടുംബത്തിന്റെ ആരോപണം. പക്ഷേ, ആദ്യഘട്ടത്തില്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നില്ല. സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നതാണ് പൊള്ളലേല്‍ക്കാന്‍ കാരണമെന്ന് മജിസ്ട്രേറ്റിന് മുമ്പാകെ സചിത്ര മൊഴിനല്‍കിയിരുന്നു.
പൊള്ളലേറ്റ ശേഷവും നല്ല ഓര്‍മയുണ്ടായിരുന്നതിനാല്‍ ജീവതത്തിലേക്ക് മടങ്ങി വരുമെന്ന് സചിത്ര കണക്കുക്കൂട്ടി. സ്വയം ചെയ്തതാണെന്ന വിവരം അതുക്കൊണ്ടുതന്നെ മറച്ചുവച്ചതാകാം. എന്നാല്‍, സജീറിന്റെ പരസ്ത്രീ ബന്ധവും മാനസിക പീഢനവും സംബന്ധിച്ച് ഒട്ടേറെ മൊഴികള്‍ പൊലീസിന് ലഭിച്ചു. എം.എസ്.സി., ബി.എഡ് വിദ്യാഭ്യാസ യോഗ്യതയുള്ള സചിത്ര ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. സജീറാണെങ്കില്‍ പലപ്പോഴും ജോലിക്കു പോകാറില്ല. ഇതിനു പുറമെ പരസ്ത്രീ ബന്ധവും മദ്യപാനവും. ഇത്തരം കാര്യങ്ങള്‍ പൊലീസിന് മൊഴികളായി ലഭിച്ചു. പരസ്ത്രീ ബന്ധം തെളിയിക്കാന്‍ സജീറിന്റെ രണ്ടു രഹസ്യ ഫോണുകളും പൊലീസ് കണ്ടെടുത്തു. വിവാഹിതയായ സ്ത്രീയുമായി സജീര്‍ അടുപ്പത്തിലായിരുന്നു. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സ്ത്രീകളോട് ക്രൂരത കാട്ടല്‍, ആത്മഹത്യാ പ്രേരണ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത സജീറിനെ റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞതോടെ രക്ഷപ്പെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് പൊലീസിന്റെ നാടകീയമായ അറസ്റ്റ്. കുന്നംകുളം എ.സി.പി: വിശ്വംഭരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
പോലീസിന്റെ രഹസ്യ നീക്കങ്ങൾ പ്രതിയെ കുടുക്കിയത് ഇങ്ങനെ….
2013 ഏപ്രില്‍ 15നായിരുന്നു സജീറും സചിത്രയും പ്രണയ വിവാഹം കഴിച്ചത് . പത്താം ക്ലാസ് പാസായ സജീര്‍ ഓട്ടോറിക്ഷ ഓടിക്കും, കൂലിപ്പണിക്കു പോകും. സചിത്രയാണെങ്കില്‍ എം.എസ്.സി. ബിരുദധാരി. ബി.എഡ് യോഗ്യതയും കയ്യിലുണ്ട്. അക്കിക്കാവ് സെന്റ് മേരീസ് കോളജില്‍ അധ്യാപികയായി ജോലി കിട്ടി. സചിത്രയുടെ വരുമാനമായിരുന്നു മുഖ്യആശ്രയം. ഇവര്‍ക്ക് രണ്ടു വയസുള്ള ഒരു മകളുമുണ്ട്. വിവാഹ ശേഷം സചിത്രയുടെ പേര് സചിത്ര സജ്ന എന്നാക്കി മാറ്റി. ഒരു കുഞ്ഞുണ്ടാകുന്നതു വരെ ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. പിന്നെ ഒരു ദിവസം സചിത്രയ്ക്കു ഗുരുതരമായി പൊള്ളലേറ്റു. മൂന്നാം ദിവസം മരിച്ചു.
സചിത്രയുടെ ശമ്പളതുക സജീര്‍ എടുത്തതിനെ ചൊല്ലി കലഹമുണ്ടായി. മാത്രവുമല്ല, ഒരു സ്ത്രീയുമായുള്ള സജീറിന്റെ അടുപ്പവും വാക്കേറ്റത്തിനു കാരണമായി. ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ നിലയില്‍ അയല്‍വാസികളും സജീറും കൂടി ആശുപത്രിയില്‍ എത്തിച്ചു. കുറച്ചു ദിവസം കൂടി സചിത്ര ജീവിച്ചു. പിന്നെ, മരണത്തിന് കീഴടങ്ങി. ഇതിനു മുമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ സചിത്ര മൊഴിനല്‍കി. സ്റ്റൗവില്‍ നിന്ന് അബദ്ധത്തില്‍ തീ പടര്‍ന്നതാണെന്നായിരുന്നു മജിസ്ട്രേറ്റിന് നല്‍കിയ മൊഴി. പക്ഷേ, സംഭവത്തിന് ദൃക്സാക്ഷിയായ അയല്‍വാസിയുടെ മൊഴി മറ്റൊരു തരത്തിലായിരുന്നു.
മാത്രവുമല്ല, സജീറിന്റെ പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും മൊഴിനല്‍കിയതും സജീറിനുതന്നെ എതിരായിരുന്നു. മദ്യപാനം , പരസ്ത്രീ ബന്ധം തുടങ്ങി മോശം സ്വഭാവങ്ങള്‍ വേറെ. ഇതു പൊലീസിന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മാത്രവുമല്ല, മൂന്നു ഫോണുകള്‍ സജീറിന്റേതായി പൊലീസ് കണ്ടെടുത്തു. ഇതില്‍ രണ്ടു ഫോണുകളിലേക്ക് ഇന്‍കമ്മിങ് കോളുകള്‍ മാത്രമാണ് വന്നിരുന്നത്. വിളിച്ചിരുന്ന സ്ത്രീയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പൊള്ളലേറ്റ സംഭവത്തിനു ശേഷം ഇന്‍കമ്മിങ് കോളുകളുടെ ഫോണ്‍ ഓഫായിരുന്നു.
സജീര്‍, സചിത്ര ദമ്പതികളുടെ ജീവിതത്തിന്റെ താളം നഷ്ടപ്പെട്ടു തുടങ്ങിയത് ഈയിടെയാണ്. സജീറിന്റെ പരസ്ത്രീ ബന്ധമായിരുന്നു കാരണം. ഇതേചൊല്ലി കലഹമുണ്ടായി. വിവാഹിതയായ സ്ത്രീയും സജീറും തമ്മിലുള്ള ബന്ധം കയ്യോടെ പിടിച്ചു. സ്ത്രീയുടെ ഭര്‍ത്താവും സജീറിനെ ഭീഷണിപ്പെടുത്തിയിരുന്നു. സചിത്രയും സ്ത്രീയോട് കയര്‍ത്തു സംസാരിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കു ശേഷം സജീറും സചിത്രയും മാനസികമായി അകന്നു. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോന്ന സചിത്രയ്ക്കു മടങ്ങിപോകാനും മടി. എല്ലാം സഹിച്ച് ഭര്‍തൃഗൃഹത്തില്‍ താമസിച്ചു. പ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ സജീറും സചിത്രയും മറ്റൊരു വീട്ടിലേയ്ക്കു താമസം മാറ്റി.
സംഭവം നടന്ന് സചിത്രയുടെ കുടുംബം പരാതി പറഞ്ഞിട്ടും പൊലീസ് സജീറിനെ അറസ്റ്റ് ചെയ്തില്ല. അന്വേഷണം അടങ്ങിയെന്നായിരുന്നു സജീര്‍ കണക്കുകൂട്ടിയത്. പക്ഷേ, അണിയറയില്‍ തെളിവുകള്‍ ഒന്നൊന്നായി പൊലീസ് സ്വരൂപിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ഭാര്യയ്ക്കു മാനസികപീഢനമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 498(എ) . സചിത്രയോട് സജീര്‍ ചെയ്തത് ക്രൂരതയാണ്. അതുകൊണ്ട് പൊലീസ് ഈ വകുപ്പ് ചുമത്തി. പിന്നെ, ഇന്ത്യന്‍ ശിക്ഷാ നിയമം 306 . ആത്മഹത്യാപ്രേരണ. ഈ രണ്ടു വകുപ്പുകള്‍ ചുമത്തില്‍ സജീറിനെ കുന്നംകുളം എ.സി.പി: വിശ്വംഭരന്‍ അറസ്റ്റ് ചെയ്തു. ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡിലാണ് സജീര്‍.
പോലീസുകാർ സഞ്ചരിച്ച കാറ് ബൈക്കിൽ ഇടിച്ചത് ചോദ്യംചെയ്ത യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. എടത്തല കുഞ്ചാട്ടുകരയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.. ഇന്നലെ കുഞ്ചാട്ടുകരയില്‍ നടന്ന സംഭവത്തില്‍ നോമ്പുതുറക്കാന്‍ പള്ളിയിലേക്ക് പോകുമ്പോള്‍ വൈകിട്ട് അഞ്ചരയോടെയായിരുന്നു വാഹനങ്ങള്‍ ഇടിച്ചത്. എടത്തല ഗവണ്‍മെന്റ് സ്‌കൂള്‍ഗേറ്റിന് മുന്നില്‍ വെച്ച് മഫ്ത്തിയില്‍ ആയിരുന്ന പോലീസുകാര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനം ഉസ്മാന്‍ ഓടിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
കാറില്‍ മഫ്തിയിൽ പോലീസുകാരാണെന്ന് മനസ്സിലാകാതിരുന്ന ഉസ്മാന്‍ ഇതിനെ ചോദ്യം ചെയ്യുകയും വാക്കുതര്‍ക്കം രൂക്ഷമാകുകയും ചെയ്തു. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ ഗുരുതരമായി മര്‍ദ്ദിക്കുകയും കാറില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ഉസ്മാനെ പോലീസാണ് കൊണ്ടുപോയതെന്ന് മനസ്സിലാകാതിരുന്ന നാട്ടുകാര്‍ ഗുണ്ടകള്‍ കടത്തിക്കൊണ്ടു പോയതാണെന്ന് സംശയിച്ച് കൂട്ടം കൂടുകയും നൂറുകണക്കിന് ആള്‍ക്കാര്‍ എടത്തല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തുകയും ചെയ്തു. ഇതോടെയാണ് സംഭവം മനസ്സിലായത്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ സ്‌റ്റേഷനില്‍ എത്തി. ഉസ്മാനെ കാണണമെന്ന നാട്ടുകാരുടെ ആവശ്യം പോലീസ് അംഗീകരിച്ചില്ല.
തുടര്‍ന്ന് വന്നവര്‍ പ്രതിഷേധിക്കുകയും പോലീസുമായി വലിയ വാക്കുതര്‍ക്കം നടക്കുകയും ചെയ്തതോടെ പോലീസ് ഉസ്മാനെ മുകളിലത്തെ നിലയിലേക്ക് മാറ്റി. പിന്നീട് ഉസ്മാനെ ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച ശേഷം തിരിച്ചു കൊണ്ടുവരുമ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം പോലീസുമായി ഉന്തും തള്ളലായി മാറി. ഇതോടെ ഉസ്മാനെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കിടത്തുകയും പിന്നീട് എക്‌സ്‌റേ സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഉസ്മാന്റെ ശരീരത്ത് അടിയേറ്റ പാടുണ്ടായിരുന്നു. ഒരു പോക്‌സോ കേസ് പ്രതിയെ പിടിക്കാനാണ് മഫ്ത്തിയില്‍ കുഞ്ചാട്ടുകരയിലേക്ക് പോയതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുമായി വരുമ്പോള്‍ ബൈക്കില്‍ കാര്‍ മുട്ടിയതിന് ഉസ്മാന്‍ ബഹളം വെച്ചെന്നും പോലീസുകാര്‍ പറഞ്ഞു.
അതേസമയം സ്വകാര്യകാറില്‍ പോലീസുകാര്‍ കറങ്ങുകയായിരുന്നെന്നും യൂണിഫോമിലല്ലാതെ സഞ്ചരിച്ച ഇവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ബൈക്കില്‍ കാറിടിച്ചത് ഉസ്മാന്‍ ചോദ്യം ചെയ്തയുടന്‍ കാറില്‍ നിന്നും ഇറങ്ങി പോലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഉസ്മാനെ കാറില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിച്ച് പരാതിയുമായി നാട്ടുകാര്‍ എടത്തല പോലീസ് സ്‌റ്റേഷനിലെത്തി. അവിടെ വെച്ച് ഉസ്മാനെ കണ്ടതോടെ ബന്ധുക്കളും നാട്ടുകാരും പ്രശ്‌നമെന്താണെന്ന് തിരക്കി. ഇതോടെ പോലീസുകാര്‍ നാട്ടുകാരോട് കയര്‍ത്തു. പ്രശ്‌നമെന്താണെന്ന് അറിയാനായി സ്‌റ്റേഷനിലേക്ക് വിളിച്ച ജനപ്രതിനിധികളെയും പോലീസ് അപമാനിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി നടന്നയാളാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ കൂടെ സുരക്ഷാ ചുമതലയുള്ളയാളായി നടന്നയാളാണ് അദ്ദേഹം. യുഡിഎഫ് ഭരണകാലത്തത്തെ പോലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയാണ് ഈ എഎസ്‌ഐ എന്നും കോടിയേരി ആരോപിച്ചു.
പോലീസിലെ രാഷ്ട്രീയവത്കരണം സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുകയായിരുന്നു കോടിയേരി. നിലവിലെ പോലീസ് അസോസിയഷനിലുള്ള ഒരു പോലീസുകാരന്റെ പേരിലും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ആരോപണ വിധേയരായിട്ടുള്ള ആരും തന്നെ ഇപ്പോഴത്തെ പോലീസ് അസോസിയേഷന്റെ ഭാഗമായില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ആരോപണ വിധേയരായവര്‍. അതുകൊണ്ടുതന്നെ ഇതിനകത്തെ കളി വ്യക്തമാണെന്നും കോടിയേരി വിശദീകരിച്ചു.
ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: പ്രകൃതിയുടെ ഭാവഗായകനായ പിതാവിന്റെ സന്ദേശം പ്രചരിപ്പിച്ച് മകന്‍ ‘മഴമിത്ര ‘ ത്തില്‍ വൃക്ഷതൈ നട്ടു. കുട്ടനാട് നേച്ചര്‍ സൊസെറ്റിയുടെ സ്ഥാപകരില്‍ ഒരാളായ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ പുതുക്കി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന ഹരിത സംഗമത്തില്‍ ഏക മകന്‍ ഏബല്‍ വൃക്ഷതൈ നട്ടപ്പോള്‍ ഏവരുടെയും കാഴ്ച അല്പ സമയത്തേക്ക് മറച്ചെങ്കിലും അത് വലിയ സന്ദേശത്തിന് ഒരു പുതിയ തുടക്കമായി.
കേരളത്തിലാകമാനം ഉള്ള പരിസ്ഥിതി സംഘടനകളെ ഏകോപിപ്പിച്ച് ഗ്രീന്‍ കമ്മ്യൂണിറ്റി എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് കേരളത്തിലെ 44 നദികളുടെയും സംരക്ഷണത്തിന് ഹരിതസേന രൂപീകരിക്കുകയും മാതൃകാ പ്രകൃതിയിടം ഒരുക്കാന്‍ കേരളം മുഴുവന്‍ പ്രകൃതികൃഷി പ്രചാരകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആന്റപ്പന്‍ ഗ്രീന്‍ കമ്യൂണിറ്റിയുടെ സംസ്ഥാന കോര്‍ഡിനേറ്റും കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി കൂടി ആയിരുന്നു. മേധാ പട്കറുടെ പരിസ്ഥിതി പ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആന്റപ്പന്‍ എടത്വായിലും സമീപ പ്രദേശങ്ങളിലും വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ശ്രദ്ധിച്ചിരുന്നു. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ എടത്വാ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും 1000 വൃക്ഷ തൈകള്‍ കഴിഞ്ഞ വര്‍ഷം നടുകയും ചെയ്തു.
രാസകീടനാശിനികള്‍ക്കെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്ന ആന്റപ്പന്‍ ഒരു പക്ഷി നിരീക്ഷകന്‍ കൂടിയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാവനയായ പാണ്ടി കൊറ്റില്ല സംരക്ഷണ പദ്ധതി പുറംലോകത്തെ അറിയിക്കുന്നതിലും മുഖ്യ പങ്കു വഹിച്ചതും ആന്റണി ജോര്‍ജെന്ന ആന്റപ്പന്‍ ആണ്.
കാലടിയില്‍ നടന്ന ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുത്തതിന് ശേഷം പരിസ്ഥിതി ദിനാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ അപകടത്തില്‍ പെട്ട് 2013 ജൂണ്‍ 3ന് മരണമടഞ്ഞത്.
ആന്റപ്പന്റ സ്മരണ നിലനിര്‍ത്തുന്നതിന് ആരംഭിച്ച ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസുകള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും ഹരിതസേന പ്രചാരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ആന്റപ്പന്റ അമ്പിയായം മെമ്മോറിയല്‍ ‘എടത്വാ ജലോത്സവം’ ഇതിനോടകം ഏറെ ശ്രദ്ധ ആകര്‍ഷിച്ചു.
ആന്റപ്പന്‍ അമ്പിയായത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ‘മഴമിത്ര’ത്തില്‍ ചേര്‍ന്ന ഹരിതസംഗമത്തില്‍ കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു.
കുട്ടനാട് നേച്ചര്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, കുട്ടനാട് നേച്ചര്‍ ഫോറം പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍, കുട്ടനാട് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വര്‍ഗ്ഗീസ്, പി.കെ ബാലകൃഷ്ണന്‍, ആന്റണി കണ്ണംകുളം, നിബിന്‍ കെ.തോമസ്, കുട്ടനാട് നേച്ചര്‍ ഫോറം സെക്രട്ടറി സജീവ് എന്‍.ജെ എന്നിവര്‍ പ്രസംഗിച്ചു.
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പരാതി പൂഴ്ത്തിയ എസ്.ഐ കെ.ജി ബേബിയെ അറസ്റ്റു ചെയ്തു. കേസില്‍ എസ്.ഐയ്‌ക്കെതിരെ നേരത്തെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. പരാതി അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നും അന്വേഷണ സംഘത്തില്‍ നിന്നും ഉണ്ടായിരുന്നില്ല. എസ്.ഐയുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് എസ്.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പീഡനത്തിന്റെ തെളിവ് കൈമാറിയ തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത പോലീസ് നടപടി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസെടുത്തിട്ടും എസ്.ഐയെ അറസ്റ്റു ചെയ്യാത്ത അന്വേഷണ സംഘം തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തത് ആഭ്യന്തര വകുപ്പിനു മേല്‍ വലിയ വിമര്‍ശനമാണ് വരുത്തിവച്ചത്.
ഏപ്രില്‍ 18നാണ് തീയേറ്ററില്‍ പീഡനം നടന്നത്. ഇത് സംബന്ധിച്ച് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ 26ന് ചങ്ങരംകുളം പോലീസിന് പരാതി നല്‍കി. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും നടപടി വന്നില്ല. ഇതോടെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ ശക്തമാകുകയും 17ാം ദിവസം പ്രതി മൊയ്തീന്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ അമ്മയേയും പിന്നീട് അറസ്റ്റു ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്.
തിരുവനന്തപുരം: എടപ്പാളില്‍ പത്തുവയസുകാരിക്ക് നേരെ പീഡനമുണ്ടായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ഇതേതുടര്‍ന്ന് അറസ്റ്റ് നിയമപരമാണോയെന്നറിയാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടി.
മലപ്പുറം ചങ്ങരംകുളം തിയേറ്ററില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ശാരദ തിയറ്റര്‍ ഉടമ സതീശിനെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നതായിരുന്നാരോപിച്ചായിരുന്നു അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് ആരോപിച്ചു. തിയേറ്റര്‍ ഉടമയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
എന്നാല്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. വിമര്‍ശനവുമായി വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, മുന്‍ ഡിജ.പി ടി.പി.സെന്‍കുമാര്‍ തുടങ്ങിയവര്‍ രംഗത്തെത്തി.
ദുബായില്‍ ജ്വല്ലറി ഉടമയായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണു തിയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത്. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ സൂചന കിട്ടിയ ഉടനെ തിയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസായിരുന്നു പുറത്ത് വിട്ടത്. ഇതോടെ മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന ആരോപണവുമുണ്ടായിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പൊലീസ് തിയേറ്റര്‍ ഉടമയെ കുടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പത്ത് തവണ മൊഴിയെടുക്കാനെന്ന പേരില്‍ ഇയാളെ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈനിനെതിരെയും നടപടി ഉണ്ടാകുമെന്നാണു സൂചന.
പത്തനംതിട്ട: രാജ്യസഭാ സീറ്റ് വിവാദത്തില്‍ യുവ എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. ബൂത്ത് തലം മുതല്‍ 20 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് താന്‍ എം.പിയായതെന്നും ഇപ്പോഴത്തെ ചില എം.എല്‍.എമാരെപ്പോലെ അല്ല താനെന്നും പി.ജെ കുര്യന്‍ പറഞ്ഞു. അവരൊക്കെ 25-28 വയസില്‍ നേരിട്ട് എം.എല്‍.എമാരായവരണെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
അത്ര പ്രഗല്‍ഭനൊന്നുമല്ലെങ്കിലും പാര്‍ട്ടി ഏല്‍പ്പിച്ച ജോലിയൊക്കെ സത്യസന്ധമായി നിര്‍വഹിച്ചിട്ടുണ്ട്. ഞാന്‍ മാറണമെന്ന് പറയുന്നവരോട് വിയോജിപ്പില്ല. അത് അവര്‍ പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ക്കൂടി എന്നെ ആക്ഷേപിക്കുകയല്ല വേണ്ടത്. പാര്‍ട്ടി ഏത് തീരുമാനം എടുത്താലും എനിക്ക് പൂര്‍ണ്ണ സമ്മതമാണ് പിന്നെ എന്തിനാണ് യുവ എം.എല്‍.എമാര്‍ എന്‍െ മേല്‍ കുതിര കയറുന്നത്-പി.ജെ കുര്യന്‍ ചോദിച്ചു.
പി.ജെ കുര്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഞാൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂർണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എം.എൽ.എ മാർ എന്റെ മേൽ കുതിര കയറുന്നത്? അവർക്കു പാർട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവർക്ക് സീറ്റ് കൊടുപ്പിക്കാമല്ലോ? ഞാൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടിൽ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല.
ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എം.എൽ.എ മാരൊക്കെ 25 -28 വയസ്സിൽ എം.എൽ.എ മാർ ആയവരാണ്. ഞാൻ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറർ, കെപിസിസി മെമ്പർ തുടങ്ങി പല തലങ്ങളിൽ 20 വർഷത്തോളം പാർട്ടി പ്രവർത്തനം നടത്തിയതിനുശേഷമാണ് 1980 -ൽ മാവേലിക്കരയിൽ മത്സരിക്കുന്നത്. അന്നും പാർട്ടിയോട് സീറ്റ് ചോദിച്ചില്ല, ശ്രീ വി.എം. സുധീരനെ മാവേലിക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഞാൻ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാർട്ടി എന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഞാൻ മത്സരിച്ച് ജയിച്ചു. ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയിൽത്തന്നെ അഞ്ച് തവണ പാർട്ടി എനിക്ക് സീറ്റ് നൽകി, അഞ്ച് തവണയും ഞാൻ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയിൽ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റ് ആക്കി മാറ്റാൻ കഴിഞ്ഞു.
പാർട്ടിയിലെ ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അത്ര വലിയ “പ്രഗത്ഭനൊന്നും” അല്ലെങ്കിലും എന്നെ ഏൽപ്പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാർത്ഥമായും ചെയ്തിട്ടുണ്ട്. 1989 -ൽ ലോകസഭയിൽ പാർട്ടി പ്രതിപക്ഷത്ത് വന്നപ്പോൾ ശ്രീ രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പ് ആക്കി. 1999 -ൽ ശ്രീമതി സോണിയ ഗാന്ധി വീണ്ടും എന്നെത്തന്നെ ചീഫ് വിപ്പ് ആക്കി. അത് 1989 -91 ലെ ചീഫ് വിപ്പ് എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തിന് ഉള്ള അംഗീകാരമാണ് എന്ന് ഞാൻ കരുതുന്നു. ശ്രീ നരസിംഹ റാവു മന്ത്രിസഭയിൽ രണ്ട് പ്രാവശ്യം എന്നെ മന്ത്രിയാക്കിയതും ഞാൻ ആവശ്യപ്പെടാതെയാണ്.
അതിനുശേഷം, ശ്രീ നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആസ്സാമിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (Pradesh Returning Officer) എനിക്ക് നൽകി. തുടർന്ന്, 1999-ലും 2002 -ലും മഹാരാഷ്ട്ര സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (PRO) ശ്രീമതി സോണിയ ഗാന്ധി എനിക്ക് നൽകി. ആവർത്തിച്ച് ഈ ചുമതലകൾ പാർട്ടി നേതൃത്വം എനിക്ക് നൽകിയത് എന്റെ പ്രവർത്തനത്തിലുള്ള സംതൃപ്തി കൊണ്ടാണ് എന്ന് ഞാൻ കരുതുന്നു.
അതുപോലെതന്നെ, ശ്രീമതി സോണിയ ഗാന്ധി ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണ്ണയ കമ്മിറ്റികളിലും എന്നെ നിയോഗിച്ചു. ഒരു പരാതിക്കും ഇടം കൊടുക്കാതെ സ്ഥാനാർഥിനിർണ്ണയചുമതലകൾ ഞാൻ ഭംഗിയായി നിർവ്വഹിച്ചിട്ടുമുണ്ട്.
രണ്ടാം യുപിഎ യുടെ കാലഘട്ടത്തിൽ ബഹു: പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്നോട് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് (MoS) ആയി മന്ത്രിസഭയിൽ ചേരണമെന്ന് പറഞ്ഞു. 1991-ൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയിരുന്ന എനിക്ക്, വീണ്ടും MoS ആവാൻ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഈ വിവരം ഞാൻ ആ സമയത്ത് തന്നെ ശ്രീ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ എ ഐ സി സി ജനറൽ സെക്രട്ടറി, ശ്രീ കെ.സി. വേണുഗോപാലിനും ഇക്കാര്യം അറിയാം.
രാജ്യസഭാ ഉപാധ്യക്ഷന്റെ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് ഞാൻ സ്വീകരിക്കണമെന്ന് ശ്രീ എ.കെ. ആന്റണി എന്നെ ഉപദേശിച്ചു. അത്ര വലിയ “പ്രഗത്ഭനല്ലെങ്കിലും” ആ ചുമതല സത്യസന്ധമായും നിയമാനുസൃതമായും ഞാൻ നിറവേറ്റിയിട്ടുണ്ട്.
ഞാൻ മാറണമെന്ന് പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവർ പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. സോഷ്യൽ മീഡിയയിൽക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാർട്ടി ഏത് തീരുമാനമെടുത്താലും അത് സ്വീകരിക്കുവാൻ എനിക്ക് സന്തോഷമേയുള്ളൂ എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?
ഞാൻ വിദ്യാർത്ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയിൽ മാത്രമല്ല, കേരളമൊട്ടാകെ കെ.എസ്.യു. വും യൂത്ത് കോൺഗ്രസ്സും ശക്തമായിരുന്നു. ഇപ്പോൾ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? രാജ്യസഭയിൽ “വൃദ്ധന്മാർ” പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്?
എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എം.എൽ.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നത്?
ഇത് വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിയ്ക്കറിയാം. പക്ഷേ, അധിക്ഷേപിക്കുന്നവർ ചില സത്യങ്ങൾ അറിയുന്നത് നല്ലതാണ്. പിന്നീട് എന്നെങ്കിലും അവർക്കു കുറ്റബോധം ഉണ്ടാകും.
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ സംഭവം പുറത്തുവിട്ട തീയേറ്റര്‍ ഉടമയ്‌ക്കെതിരെ പ്രതികാര നടപടിയുമായി പോലീസ്. തീയേറ്റര്‍ ഉടമ സതീഷിനെ പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടുവെന്നും വിവരങ്ങള്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ചുവെന്ന് അറസ്റ്റ്. ചോദ്യം ചെയ്യലിനായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സതീഷിനെ അല്പ സമയത്തിനു ശേഷം കോടതിയില്‍ ഹാജരാക്കും.
തീയേറ്ററില്‍ വ്യവസായി മൊയ്തീന്‍കുട്ടി ബാലികയെ പീഡിപ്പിച്ച ദൃശ്യം തീയേറ്റര്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ചൈല്‍ഡ് ലൈന്‍ നിരന്തരം പരതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാതെ വന്നതോടെ ദൃശ്യങ്ങള്‍ ചാനലുകള്‍ വഴി പുറത്തുവിട്ടിരുന്നു. സമൂഹമധ്യത്തില്‍ വന്‍ വിമര്‍ശനം നേരിട്ടതോടെയാണ് പോലീസ് മൊയ്തീന്‍ കുട്ടിയെ അറസ്റ്റു ചെയ്യാന്‍ തയ്യാറായത്.
കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച ചങ്ങരംകുളം എസ്.ഐയ്ക്കും പോലീസിനെതിരെ വിമര്‍ശനം രൂക്ഷമായതോടെയാണ് മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാന്‍ തയ്യാറായത്. കേസ് മറച്ചുവയ്ക്കാന്‍ ശ്രമിച്ച പോലീസുകാര്‍ക്കെതിരെ പോക്‌സോ ചുമത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം: പ്രണയ വിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ കൊലപാതകം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അന്വേഷണത്തില്‍ വ്യക്തമായതായും പിണറായി നിയമസഭയെ അറിയിച്ചു. കെവിന്റെ ദുരഭിമാനക്കൊല കേരളാ പോലീസിന്റെ ഒത്താശയോടെ നടപ്പിലാക്കിയതാണെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് പിണറായി ഇക്കാര്യം സൂചിപ്പിച്ചത്.
പോലീസിന്റെ അനാസ്ഥ കാരണമാണ് കെവിന്‍ കൊല്ലപ്പെട്ടിരിക്കുന്നത്. നേരത്തെ ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ നീനുവിനോട് കുടുംബത്തോടൊപ്പം പോകാനാണ് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞത്. കെവിനൊപ്പം പോകണമെന്ന് നിലപാടെടുത്ത നീനുവിനെ പോലീസുകാരുടെ മുന്നില്‍ വെച്ച് ബന്ധുക്കള്‍ വലിച്ചിഴച്ചപ്പോഴും പോലീസ് നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ ആരോപിച്ചു.
കൊലയാളി സംഘത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുണ്ട്. കേസില്‍ സര്‍ക്കാര്‍ രണ്ടുഭാഗത്തും നില്‍ക്കുകയാണ്. കേസ് വഴിതിരിച്ചു വിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം കെവിന്റേത് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കെവിന്‍ കൊലപാതക കേസില്‍ അറസ്റ്റിലായവരെ ഇന്നലെ തെന്‍മലയില്‍ കൊണ്ടുപോയി തെളിവെടുത്തിരുന്നു. ഗുണ്ടാസംഘം ഉപേക്ഷിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ ഇന്നലെ പോലീസ് കണ്ടെത്തി. നിലവില്‍ 14 പ്രതികളാണ് കസ്റ്റഡിയിലുള്ളത്. ഗുണ്ടാസംഘത്തിലെ ചിലരും ഗൂഢാലോചനയില്‍ പങ്കാളിയായ നീനുവിന്റെ മാതാവിനെയും ഇനി പിടികിട്ടാനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: നിപ്പ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് വിലയിരുത്തല്‍. കൂടുതല്‍ കേസുകള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. രണ്ടാം ഘട്ടത്തില്‍ ചുരുങ്ങിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച 18 കേസുകളില്‍ 16 പേരാണ് മരിച്ചത്. കണ്ണൂരിലും വയനാട്ടിലും ഓരോ മരണം നിപ്പ മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ആശങ്കയുടെ സാഹചര്യമില്ലെങ്കിലും ജൂണ്‍ 30 വരെ നിരീക്ഷണം തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് ജൂണ്‍ 30 വരെ. ഇതിനിടെ ചെറിയ വീഴ്ചകള്‍ പോലും ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നിന്നുള്ള മെഡിക്കല്‍ സംഘം കോഴിക്കോട് തുടരാന്‍ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എപ്പിഡമിയോളജി എന്നിവടങ്ങളിലെ വിദഗ്ധരും കോഴിക്കോട് തുടരും.
വൈറസ് ബാധിച്ചവരുമായി അടുത്തിടപഴകിയവരെന്ന് സംശയിക്കപ്പെടുന്ന രണ്ടായിരത്തോളം പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുണ്ട്. ഇവര്‍ക്ക് അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ നല്‍കും. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫ്രണ്‍സ് വഴിയാണ് യോഗം ഏകോപിപ്പിച്ചത്. ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതയും കോഴിക്കോട് നിന്നുമാണ് യോഗത്തില്‍ പങ്കെടുത്തത്.