Kerala

സാജിദ് യഹിയ സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞു. തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി 4 ആണ് റിലീസ് തടഞ്ഞത്. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് നടപടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച തന്റെ ചെറുകഥയായ ‘മോഹന്‍ലാലിനെ എനിക്ക് പേടിയാണ്’ മോഷ്ടിച്ചാണ് ചിത്രം തയ്യാറാക്കിയത് എന്നാണ് പരാതി. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഈ ആരോപണം ഉന്നയിച്ച് നേരത്തേ കലവൂര്‍ രവികുമാര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ഈ ആഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ നടപടി. കേസില്‍ ആദ്യഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ വാദം കേട്ടതിനു ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു.

ചിത്രത്തിന്റെ റിലീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കലവൂര്‍ രവികുമാര്‍ ആദ്യം ആരോപണം ഉന്നയിച്ചത്. ആരോപണത്തിന് മറുപടിയുമായി ചിത്രത്തിന്റെ അണിയറക്കാരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണ് തന്റെ ഭാര്യ മരിച്ചതെന്ന ആരോപണവുമായി ഡോക്ടര്‍ ഡോ. റെജി എന്നയാളാണ് ആര്‍സിസിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തന്റെ ഭാര്യയായ ഡോ.മേരി റെജിയുടെ ചികിത്സയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ഡോക്ടര്‍മാരുടെ പേരുള്‍പ്പെടെ പറഞ്ഞുകൊണ്ടുള്ള വീഡിയോയില്‍ ഡോ.റെജി ആരോപിക്കുന്നു.

തന്റെ ഭാര്യ ഡോ.മേരി റെജി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. അതുമായി ബന്ധപ്പെട്ട് ചില വസ്തുതകള്‍ പറയന്നതിനാണ് ഈ അവസരം ഉപയോഗപ്പെടുത്തുന്നത് എന്ന ആമുഖത്തോടെയാണ് ഡോ.റെജി വീഡിയോ സന്ദേശം ആരംഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വിഡിയോ പ്രചരിക്കുകയാണ്.

ഡോക്ടര്‍ പറയുന്നത് ഇങ്ങനെ

ആര്‍.സി.സിയെ അടച്ച് ആക്ഷേപിക്കലല്ല എന്റെ ലക്ഷ്യം. ഡോക്ടറായ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും ഈ അനുഭവം ചില ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥനിമിത്തം ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. ഇത് ഇനി ആര്‍ക്കും സംഭവിക്കാന്‍ പാടില്ല. ആര്‍.സി.സി ഉന്നത നിലവാരത്തില്‍ തുടരണം. രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചില ഡോക്ടര്‍മാര്‍ മഹത്തായ ഈ കര്‍മ്മത്തിന് കളങ്കമാണ്. എന്റെ ഭാര്യ ഇനി തിരിച്ചുവരില്ല. അത് തീരാത്ത വേദനയാണ്. ഇനി ഈ വേദന ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.

2017 സെപ്റ്റംബര്‍ കാലയളവിലാണ് എന്റെ ഭാര്യക്ക് സ്പ്ലീനില്‍ ലിംഫോമ എന്ന അസുഖം ഉണ്ടായതായി കണ്ടുപിടിച്ചത്. ആര്‍.സി.സിയെ സമീപിച്ചു അവരുടെ അഡൈ്വസ് പ്രകാരം പ്ലീഹ റിമൂവ് ചെയ്യണം എന്ന് പറഞ്ഞു. അതില്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ ചന്ദ്രമോഹന്‍.

ലാപ്രോസ്‌കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെ ഞങ്ങള്‍ ലാപ്രോസ്‌കോപ്പിക് സര്‍ജറിക്കുവേണ്ടി അപ്രോച്ച് ചെയ്തു. അദ്ദേഹം ലാപ്രോസ്‌കോപി സര്‍ജറി വഴി സ്പ്ലീന്‍ റിമൂവ് ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടോ ഡോക്ടറുടെ കഴിവുകേടുകൊണ്ടോ അദ്ദേഹത്തിന്റെ ലാപ്രോസ്‌കോപ്പി സര്‍ജറി പരാജയമാകുകയും ഏകദേശം ആറേഴുമണിക്കൂര്‍ നേരത്തെ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ എന്റെ ഭാര്യയുടെ സ്പ്ലീന്‍ നീക്കം ചെയ്യുകയും ചെയ്തു.

ഏകദേശം പത്തുമുപ്പത് സ്റ്റിച്ചും അദ്ദേഹം ഇട്ടു. എന്നാല്‍ അതിനുശേഷം രണ്ടുമൂന്ന് ആഴ്ച്ച എന്റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് കണ്ടത്. പലപ്രാവശ്യം എന്റെ ഡോക്ടറായ മകള്‍ ഡോക്ടര്‍ മിഷേല്‍ ഡോക്ടര്‍ ചന്ദ്രമോഹനെ പോയി നേരിട്ട് കാണുകയും ഡോക്ടര്‍ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പലപ്രാവശ്യം അദ്ദേഹം വരാം എന്ന് പറഞ്ഞതല്ലാതെ വന്നില്ല. അദ്ദേഹത്തിന്റെ പീജീസിനെയോ അല്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരെയോ പറഞ്ഞുവിട്ടു.

അവരെക്കൊണ്ട് ഈ വേദനക്ക് യാതൊരു പരിഹാരവും ഉണ്ടായതുമില്ല. അതിനുശേഷം ഞങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ പോയിക്കാണുകയും ആ സര്‍ജറി ഇദ്ദേഹം ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ മാറ്റുകയും ചെയ്തതോടെ എന്റെ ഭാര്യയുടെ വയറ്റിലെ വേദന ശമിക്കുകയും ചെയ്തു. വീണ്ടും ഞങ്ങള്‍ ആര്‍.സി.സിയെ കീമോത്തെറാപ്പിക്കുവേണ്ടി സമീപിച്ചു. ഏതൊരു ക്യാന്‍സര്‍ പേഷ്യന്റിനും ക്യാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഇടുക എന്നൊരു സംഗതിയുണ്ട്. ഈ പിക്ക് ലൈന്‍ അല്ലെങ്കില് സെന്‍ട്രല്‍ എന്നുവെച്ചാല് സാധാരണ ഡ്രിപ്പിടാനായിട്ടൊക്കെ ഉപയോഗിക്കുന്ന ആ ലൈന്‍ സ്റ്റേബിളായിട്ടുള്ള ഒരു ഞരമ്പിലേക്ക് ഇടുന്ന പ്രക്രിയയെയാണ് സെന്‍ട്രല്‍ ലൈന്‍ എന്ന് പറയുന്നത്. ഇങ്ങനൊരു സെന്‍ട്രല്‍ ലൈന്‍ ഇട്ടാല്‍ ഉള്ള ഗുണം എന്നുവെച്ചാല്‍ വീണ്ടും വീണ്ടും പേഷ്യന്റിനെ കുത്തേണ്ട ആവശ്യമില്ലാ. ഈ ലൈനില്‍കൂടെ വളരെ ഫാസ്റ്റായിട്ട് ഡ്രിപ്പുകള്‍ കൊടുക്കാം. ഇന്‍ജക്ഷന്‍സ് കൊടുക്കാം, ബ്ലഡ് എടുക്കാം പലകാര്യങ്ങളും ചെയ്യാം. ഇത് എല്ലാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെയ്യുന്നതാണ്.

ഇത് ആര്‍.സി.സിയില്‍ അനസ്‌ത്യേഷ്യ വിഭാഗക്കാരാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്. അങ്ങനെ മൂന്നുപ്രാവശ്യം അനസ്‌ത്യേഷ്യ വിഭാഗത്തില്‍ ചെന്നെങ്കിലും അവര് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി ഏറ്റവും ഒടുവില്‍ പേഷ്യന്റ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാന്‍ പേഴ്‌സണലായിട്ട് ചെന്ന് അനസ്‌തേഷ്യയിലെ ഡോക്ടര്‍ വേണുഗോപാല്‍ എന്നുപറയുന്ന ആളിനെ കാണുകയും അദ്ദേഹത്തോട് സെന്‍ട്രല്‍ ലൈനിന്റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇപ്പോള്‍ സെന്‍ട്രല്‍ ലൈനിന്റെയൊന്നും ആവശ്യമില്ല അതുകൊണ്ട് ഞാന്‍ കാലില് ഒരു ലൈനിട്ട് വിടാമെന്ന് പറഞ്ഞ് ഒരു പെരിഫറല്‍ ലൈന്‍ കാലില്‍ ഇട്ടു. അങ്ങനെ കാലിലും കൈയിലും ഇടുന്ന പെരിഫെറല്‍ ലൈനുകള്‍ ക്യാന്‍സര്‍ പേഷ്യന്റിന് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകള്‍ കൊടുക്കുമ്പോള്‍ അഞ്ചല്ലെങ്കില് പത്തുമിനിട്ടനകം ബ്ലോക്ക് ആകുകയും പിന്നീട് നഴ്‌സുമാര്‍ ഞരമ്പ് കിട്ടാനായിട്ട് മാറി മാറി കുത്തുകയും ചെയ്യും. അതിന്റെ ചില ഫോട്ടോകള്‍ ഞാന്‍ ഷെയര്‍ ചെയ്യാം.

ആര്‍.സി.സിയിലെ സ്റ്റാഫ് എട്ടുപ്രാവശ്യം എന്റെ ഭാര്യയെ മാറിക്കുത്തുന്നത് ഞാന്‍ കണ്ടു. കേരളത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററില്‍ ഒരുക്യാന്‍സര്‍ പേഷ്യന്റിന് കൊടുക്കാവുന്ന മുഴുവന്‍ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍ ചിന്തിക്കണം.

അതുപോലെ അള്‍ട്രാ സൗണ്ട് ചെയ്യുന്ന ഒരു ഡോക്ടര്‍ ഉണ്ട് ഡോക്ടര്‍ രേണുക. ഞങ്ങള്‍ ഈ പേഷ്യന്റിനെ കാലിന്റെ ഡോപ്ലര്‍ സ്റ്റഡിക്കായിട്ട് കാലിലെ വെയിനുകളിലൂടെ ബ്ലഡ് ശരിയായ രീതിയില്‍ പോകുന്നുണ്ടോ എന്ന് അറിയാനുള്ള പഠനമാണ് അതിന് കൊണ്ടു ചെല്ലുകയും. ഈ ഡോക്ടര്‍ വളരെ കാഷ്വല്‍ ആയി ചെയ്ത് വലതുവശത്തെ മുഴുവന്‍ ഞരമ്പുകളും ബ്ലോക്ക് ആണെന്ന് റിപ്പോര്‍ട്ട് തരികയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കംപ്ലീറ്റ് ആയിട്ട് തെറ്റായിരുന്നുവെന്ന് ജിജി ഹോസ്പിറ്റലിലെ രണ്ടുദിവസത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലായി. അങ്ങനെ മാര്‍ച്ച് 14ാം തീയതി ഇതിന്റെ കണ്‍സേണ്‍ട് ഡോക്ടറായ ഡോ. ശ്രീജിത്തിനെ ഞാന്‍ പോയി കാണുന്നു. അപ്പോഴേക്കും എന്റെ ഭാര്യ സെമി കോണ്‍ഷ്യസ് ലെവലിലേക്ക് മാറിയിരുന്നു.

ഞാന്‍ ചോദിച്ചു ഡോക്ടറേ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടോ? അദ്ദേഹം എന്നോട് പറഞ്ഞത് ഇത് വേദനസംഹാരികളുടെ സൈഡ് എഫക്ട് ആണ് എന്നാണ്. പ്രത്യേകിച്ച് മോര്‍ഫിന്‍ കൊടുത്തതിന്റെ സൈഡ് എഫക്ട് ആയിരിക്കണം എന്നും പറഞ്ഞു. അതുകൊണ്ട് ആന്റി ഡോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മോര്‍ഫിന്റെ ആന്റിഡോട്ടായ നാലോക്‌സോണ്‍ എന്ന ഇന്‍ജക്ഷന്‍ എന്റെ മുന്നില്‍ വെച്ച് രണ്ടുപ്രാവശ്യം ഡോ. ശ്രീജിത്ത് കുത്തിവെച്ചു. പേഷ്യന്റ് ഒന്ന് അനങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് മോര്‍ഫിന്റെ തന്നെ സൈഡ് എഫക്ട് ആണ് അതുകൊണ്ട് സാരമില്ല. പേഷ്യന്റ് പൂര്‍വ്വാധികം ശക്തിയായി തിരികെവരുമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുപോയി.

എന്നാല്‍ അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പേഷ്യന്റ് പഴയ സ്ഥിതിയിലേക്ക് പോയി. വീണ്ടും ഡോക്ടര്‍ ശ്രീജിത്തിനെ കാണുകയും അപ്പോള്‍ അദ്ദേഹം പറഞ്ഞു ന്യൂറോളജിസ്റ്റിന്റെ ഒപ്പീനിയന്‍ എടുക്കാം എന്ന്. അങ്ങനെ എനിക്കറിയാവുന്ന ഒരു ന്യൂറോളജിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ മാത്യു എബ്രഹാം. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും എന്റെ റിക്വസ്റ്റ് പ്രകാരം അദ്ദേഹം വന്ന് ഈ പേഷ്യന്റിനെ കാണുകയും ചെയ്തു.

കണ്ട് പരിശോധനകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു. ന്യൂറോളജിക്കലായ ഒരു തകരാറും ഈ പേഷ്യന്റിനില്ല. ഇത് മെറ്റബോളിക് എന്‍കഫലോപ്പതി എന്ന് പറയുന്ന അസുഖമാണ് അതായത് ഇലക്ട്രൊലൈറ്റ് ഇംപാലന്‍സ് കൊണ്ടുണ്ടാകുന്ന അസുഖമാണ്. ഇത് ഉടനെത്തന്നെ ചികിത്സിക്കേണ്ടതാണ് എത്രയുംപെട്ടെന്ന ഇന്റന്‍സീവ് കെയറുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. ശ്രീചിത്രയില്‍ ഇത് എന്റെ വാര്‍ഡിലാണെങ്കില്‍ ഇങ്ങനെയൊരു പേഷ്യന്റിനെ ഒരുവിധ ലൈഫ് സപ്പോര്‍ട്ടും ഇല്ലാതെ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ല. ഉടന്‍ ഞാന്‍ പറഞ്ഞത് അനുസരിച്ച് ഡോക്ടര്‍ ശ്രീജിത്തിനോട് കാര്യങ്ങള്‍ ഡിസ്‌കസ്സ് ചെയ്തു. എന്നാല്‍ ഈ ഡിസ്‌കഷന് ശേഷവും ഡോക്ടര്‍ ശ്രീജിത്ത് ഈ പേഷ്യന്റിനെ അവിടുന്ന മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കൂടാതെ, അതിന്റെ തലേദിവസം അതായത് 13-ാം തീയതിയും 14 തീയതിയും ഡോ. ശ്രീജിത്തിന്റെ അസിസ്റ്റന്റായ ഡോക്ടര്‍ നന്ദിനിയോട് എ.ബി.ജി എന്ന ടെസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. എ.ബി.ജി എന്നുപറയുന്ന ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ വൈഫിനുണ്ടായ മെറ്റബോളിക് അസിഡോസിസ് പോലുള്ള കാര്യങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാം. ശരീരത്തിലെ ഇലക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റിയും പി.എച്ചും ഒക്കെ അറിയുന്ന ഒരു ടെസ്റ്റാണ് ഇത്.

ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരത് നിരസിക്കുകയാണ് ചെയ്തത്. രണ്ടാമത് അവര് പറഞ്ഞു ഈ പേഷ്യന്റിന്റെ ശരീരത്തിലൊന്നും കുത്താനിനി സ്ഥലമില്ല അതുകൊണ്ട് ഇപ്പോള്‍ എ.ബി.ജെയുടെ ആവശ്യമില്ലാന്ന് പറഞ്ഞ് നിരസരിച്ചു. അങ്ങനെ ആ ടെസ്റ്റ് ചെയ്യുകയാണെങ്കില് അന്നുതന്നെ ഈ അസുഖം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാമായിരുന്നു. ഡോക്ടര്‍ മാത്യു എബ്രഹാം സംസാരിച്ചതിനുശേഷവും എന്റെ ഭാര്യ ആര്‍.സി.സിയിലെ വാര്‍ഡില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടന്നു. ഈ 24 മണിക്കൂറായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വൈറ്റലായുള്ള സമയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ 24 മണിക്കൂറുകൊണ്ട് എന്റെ വൈഫിന്റെ ബ്രെയിനില്‍ ഉണ്ടാകേണ്ടുന്ന സകല തകരാറുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. പിറ്റേദിവസം അതായത് 15-ാം തീയതി രാവിലെ ഡോക്ടര്‍ ശ്രീജിത്ത് ഇതിന്റെ സീരിയസ്‌നസ്സ് മനസ്സിലാക്കുകയും എത്രയുംപെട്ടെന്ന് പേഷ്യന്റിനെ ഇവിടുന്ന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് പറഞ്ഞ എക്‌സ്‌ക്യൂസ് ഡയാലിസിസ് ആവശ്യമാണെന്നും ഈ പേഷ്യന്റിന് കിഡ്‌നി ഫെയിലുവര്‍ ആണെന്നും ഒക്കെയാണ് എന്നാല്‍ ഇദ്ദേഹം ഇത് പറഞ്ഞുകഴിഞ്ഞ് ഞാന്‍ രണ്ട് നെഫ്രോളജിസ്റ്റുകളുടെ അതായത് കിഡ്‌നി സ്‌പെഷ്യലിസ്റ്റുകളുടെ ഒപ്പീനിയന്‍ എടുക്കുകയും.

അതില്‍ ഒരാള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്നു, അദ്ദേഹവും ജി.ജി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ഒരുപോലെ പറഞ്ഞു ഈ പേഷ്യന്റിന് ഡയലാസിസിന്റെ ആവശ്യമില്ല. കാരണം അവരുടെ യൂറിന്‍ ഔട്ട്പുട്ട് ഓക്കെയാണ്. പൊട്ടാസ്യം ലോ ആയിട്ട് നില്‍ക്കുകയാണ്. അങ്ങനൊരു പേഷ്യന്റിന് ഡയലിസിസിന്റെ ആവശ്യമില്ലാ. എങ്കിലും ഞങ്ങള്‍ അവിടെനിന്ന് ജി.ജി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ ആര്‍.സി.സിയില്‍ സംഭവിച്ച അപാകതകള്‍ മനസ്സിലാക്കിയത്.

ജി.ജി ഹോസ്പിറ്റലിന്റെ ക്രിട്ടിക്കല്‍ കെയറില്‍ എന്റെ ഭാര്യക്ക് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍.സി.സിയില്‍ ഇടാതിരുന്ന സെന്‍ട്രല്‍ ലൈന്‍ രണ്ടുമിനിട്ടുകൊണ്ട് അവിടുത്തെ ഡോക്ടര്‍ ഇട്ടു. ഇല്‌ക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റി കറക്ട് ചെയ്യാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തു.

എ.ബി.ജി എന്ന ടെസ്റ്റ് മൂന്നും നാലും മണിക്കൂര്‍ ഇടവിട്ട് ചെയ്ത് പേഷ്യന്റിന്റെ ഇലക്ട്രൊലൈറ്റും പി.എച്ചും നോക്കിക്കൊണ്ടേയിരുന്നു. കൂടാതെ ഇവര് ചെയ്യാതിരുന്ന, പേഷ്യന്റിന്റെ ശരീരത്തില്‍ സെപ്റ്റിസീമിയ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റുണ്ട്. അതായത് ഡി.എന്‍.എ ടെക്‌നോളജി ഉപയോഗിച്ച് ശരീരത്തില്‍ വൈറസോ, ഫങ്കസോ പ്രത്യേകിച്ച് ക്യാന്‍സര്‍ പേഷ്യന്റിന്റെ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് അവര്‍ ചെയ്തു.

പക്ഷേ ഇവര്‍ ഇതൊക്കെ ചെയ്തപ്പോഴത്തേക്കും എന്റെ വൈഫിന് ഉണ്ടാകേണ്ടുന്ന തകരാറുകള്‍ ഒക്കെ ആര്‍.സി.സിയില്‍ വെച്ചുതന്നെ ഉണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാം തീയതി രാവിലെ എന്റെ ഭാര്യ മരണപ്പെട്ടു. ആര്‍.സി.സിയിലെ ചികിത്സാപ്പിഴവാണ് അവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സയിലുള്ള ഇഗ്നൊറന്‍സ് അല്ലെങ്കില് നെഗ്ലിജെന്‍സ് കാരണമാണ് എന്റെ വൈഫ് മരിച്ചതെന്ന് ഞാന്‍ പൂര്‍ണ്ണമായിട്ട് വിശ്വസിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്ന് പ്രിയപ്പെട്ടപ്പവരെ നിങ്ങള് തന്നെ ആലോചിച്ചിട്ട് പറയുക”

വീഡിയോ കാണാം

ആലപ്പുഴ: ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചുവെന്ന് സംശയിച്ച കുട്ടി മരിച്ചു. 13 മാസമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പനിബാധയെത്തുടര്‍ന്ന് ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ന്യൂമോണിയ ബാധ സ്ഥിരീകരിച്ചതോടെ കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.

ബുധനാഴ്ച ഉച്ചയോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2017 മാര്‍ച്ച് ഒന്നിനാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് റഫര്‍ ചെയ്ത കുട്ടിയെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ രക്തമാറ്റത്തിലൂടെ കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായെന്നാണ് ആരോപണം ഉയര്‍ന്നത്.

എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ചെന്നൈ റീജിയണല്‍ ലാബില്‍ വെച്ച നടത്തിയ പരിശോധനയിലും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയിലേക്ക് രക്ത സാമ്പിള്‍ അയച്ച് ഫലത്തിനായി കാത്തിരിക്കുന്നതിനിടെയാണ് കുട്ടി ന്യുമോണിയ ബാധ മൂലം മരണമടഞ്ഞത്.

ഇന്ന് രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ബന്ധുക്കളില്ലാതെ ആണ്‍കുട്ടിയെ കിട്ടി… വെള്ള ഷര്‍ട്ടും നീല പാന്റ്റും ധരിച്ച് തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഈ പിഞ്ചോമനയുടെ ഉറ്റവർ ആരാണ്? കണ്ടാൽ നാല് വയസ് പ്രായം തോന്നും. കൊവ്വാല്‍ എ.കെ.ജി ക്ലബിനു സമീപത്ത് അലഞ്ഞു തിരിയുന്ന നിലയില്‍ നാട്ടുകാരാണ് ഇന്നുരാവിലെ കുട്ടിയെ കണ്ടത്തിയത്.

നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹിന്ദി മാത്രം സംസാരിക്കുന്ന കുട്ടിയുടെ പേര് മോനം എന്നാണ്. അച്ഛന്റെ പേര് രാജു. കൂടുതൽ വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറാനാണ് പോലീസിന്റെ തീരുമാനം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ് പൊലീസുമായി ബന്ധപ്പെടണം. നമ്പര്‍–0467–2204229.

കുട്ടികളെ തട്ടികൊണ്ട് പോകുന്ന പതിവാകുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം എല്ലാരേയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

കൊച്ചി: ഹാരിസണ്‍സ് പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം സംബന്ധിച്ച വിധി പ്രസ്താവിച്ചിരിക്കുന്നത്. ഹാരിസണ്‍സ് അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇതോടുകൂടി നിര്‍ത്തി വെക്കേണ്ടി വരും.

കേസില്‍ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയും കോടതി തളളി. ഇവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. പൊതുജനങ്ങളുടെ സമ്മര്‍ദ്ദമുണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കരുതെന്ന് കോടതി വിധിയില്‍ പറഞ്ഞു.

കേസിന്റെ നടത്തിപ്പിനായി ഒന്നുമറിയാത്ത ഗവ. പ്ലീഡര്‍മാരെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നതെന്നും ഒരുതുണ്ട് ഭൂമിപോലും സര്‍ക്കാരിന് തട്ടിപ്പുകാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും മുന്‍ റവന്യൂ പ്ലീഡര്‍ സുശീലാ ഭട്ട് വിമര്‍ശിച്ചു. നിലവില്‍ കേരളത്തിലെ ദുരിതമനുഭവിക്കുന്ന ഭൂരഹിതരുടെ അവസ്ഥ തുടരുമെന്നും സുശീലാ ഭട്ട് പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്തിലും, ഹരിപ്പാട് ബ്ലോക്കിലുമായി അഞ്ഞൂറ് ഹെക്ടര്‍ പാടത്തെ നെല്ല് വരളര്‍ച്ചയും അമ്ലത്വവുംമൂലം കരിച്ചില്‍ ബാധിച്ച് നശിച്ചുവെന്നാണ് കൃഷി വകുപ്പിന്‍റെ കണക്ക്. ഇതോടൊപ്പം മാന്നാര്‍ പഞ്ചായത്തിലെ ആറ് പാടശേഖരങ്ങളിലും, ചെന്നിത്തല രണ്ടാം ബ്ലോക്കിലെ എട്ട് പാടശേഖരങ്ങളിലുമായി അഞ്ഞൂറ് ഹെക്ടര്‍ സ്ഥലത്ത് വരിനെല്ല് ബാധിച്ചും കൃഷി നശിച്ചിട്ടുണ്ട്.കുട്ടനാട്– അപ്പര്‍കുട്ടനാട് മേഖലയിലെ ആയിരം ഹെക്ടര്‍ സ്ഥലത്തെ നെല്‍ക്കൃഷി നശിച്ചതായി കൃഷിവകുപ്പ്. കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കുമെന്ന് പ്രദേശം സന്ദര്‍ശിച്ച കൃഷിമന്ത്രി വ്യക്തമാക്കി.

അതേസമയം നെല്ല് സംഭരണത്തില്‍ വ്യാപകമായി ഏജന്‍റുമാര്‍ ക്രമക്കേട് കാണിക്കുന്നുവെന്ന ആരോപണവുമായി കര്‍ഷകര്‍ രംഗത്തെത്തി. വൈകി കൃഷിയിറക്കിയതാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശം സന്ദര്‍ശിച്ച കൃഷിമന്ത്രി പറഞ്ഞു. കൃഷിനാശത്തിന്‍റെ കൃത്യമായ കണക്കെടുക്കുന്നതിന് ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് അടുത്തദിവസം പരിശോധന നടത്തും. മുന്‍വര്‍ഷങ്ങളിലെ പണം കിട്ടാനുള്ളവര്‍ക്കടക്കം ഉടന്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഈര്‍പ്പം, പതിര് എന്നിവയുടെ പേരില്‍ ഒരു ക്വിന്‍റല്‍ നെല്ലിനൊപ്പം മൂന്ന് കിലോവരെ നെല്ല് സംഭരണസമയത്ത് അധികമായി ആവശ്യപ്പെടുന്നതിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ കര്‍ഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പാഡി ഓഫിസര്‍ക്ക് പരാതിയും നല്‍കി.

ഏജന്‍റുമാര്‍ നടത്തുന്ന ക്രമക്കേടിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയിലെ വിളവെടുപ്പ് പുരോഗമിക്കുന്നതോടെ കൂടുതല്‍ പരാതികള്‍ ഉയരുമെന്നുറപ്പാണ്.

കാറിനു നേരെയുണ്ടായ ആക്രമണത്തേക്കുറിച്ച് വിശദീകരണവുമായി വി.ടി. ബല്‍റാം എംഎല്‍എ. കൊടി കെട്ടിയ വടികൊണ്ട് വാഹനം ആക്രമിക്കുകയും പോലീസുകാരെ സമരക്കാര്‍ വാഹനത്തിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്നായിരുന്നു സംഭവത്തേക്കുറിച്ച് ആദ്യം പുറത്തു വന്ന പ്രചാരണങ്ങള്‍. റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നുവെന്ന് പോസ്റ്റില്‍ ബല്‍റാം പറയുന്നു.

പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന തന്റെ വാഹനം ബ്രേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതും പോലീസുകാരെ പിടിച്ചുതള്ളിയതും കാരണം സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റിെയന്നും ബല്‍റാം പറയുന്നു.

https://www.facebook.com/parakkal.hassan/videos/vb.100000050614670/1902105523134450/?type=2&video_source=user_video_tab

വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ നിയമനിര്‍മ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കന്മാര്‍ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ലെന്നും ‘പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കുമെന്നും പറഞ്ഞാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് വായിക്കാം

സമാധാനപരമായ ഏത് പ്രതിഷേധത്തേയും ജനാധിപത്യത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇന്ന് കൂടല്ലൂരില്‍ അക്രമാസക്തമായ നിലയിലാണ് സിപിഎമ്മുകാര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

രാഷ്ട്രീയ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസമായി തൃത്താലയിലെ സിപിഎമ്മുകാര്‍ ജനപ്രതിനിധിയായ എന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിച്ചു വരികയാണ്. രണ്ട് തവണ ഓഫീസും വീടും ആക്രമിച്ചും നേരിട്ട് കല്ലെറിഞ്ഞും വാഹനം തകര്‍ത്തുമൊക്കെയുള്ള ആദ്യ ദിവസങ്ങളിലെ ആവേശത്തിനൊക്കെ ശേഷം പൊതുവില്‍ സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു പിന്നീടൊക്കെ അരങ്ങേറിയത്. പോലീസുമായി സഹകരിച്ച് റോഡിന്റെ സൈഡില്‍ നിന്നുള്ള പ്രതിഷേധമാണ് പതിവ്.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തിരുമിറ്റക്കോട് പള്ളിപ്പാടം സ്‌ക്കൂള്‍ വാര്‍ഷിക പരിപാടിക്കിടെ അതിരുകടന്ന് കൊടികെട്ടിയ വടികള്‍ കൊണ്ട് വാഹനം ആക്രമിക്കപ്പെടുന്ന അനുഭവമാണുണ്ടായത്. അതിന്റെ കുറേക്കൂടി അക്രമാസക്തമായ രീതിയാണ് സിപിഎം ക്രിമിനലുകള്‍ ഇന്ന് കൂടല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്. റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു സമരക്കാര്‍. പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന എന്റെ വാഹനം ബേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താല്‍ സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റി.

പ്രതിഷേധത്തിന്റെ പേരില്‍ എത്ര കാലം ഈ സമരാഭാസങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് തൃത്താലയിലെ സിപിഎമ്മുകാര്‍ ആഗ്രഹിക്കുന്നതെന്ന് അറിയില്ല. ഏതായാലും ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ സിപിഎമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല എന്ന് അവരെ വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു. ഈ വിഷയം ഇപ്പോഴും തലയിലേറ്റി നടക്കുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് തൃത്താലയിലും പുറത്തുമുള്ള മുഴുവനാളുകള്‍ക്കും ഇതിനോടകം മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.

ഒരു കാര്യം ഉറപ്പ്, വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ നിയമനിര്‍മ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കന്മാര്‍ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ല. ‘പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കും.

ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ വിഭാഗത്തിലുള്ള സേനയില്‍നിന്ന് ഒന്നരവര്‍ഷം മുന്‍പു വിരമിച്ച പൊലീസ് നായ സെല്‍മ (11) വിടപറഞ്ഞു. കുരുക്കഴിയാത്ത പല കുറ്റകൃത്യങ്ങളിലും കേരള പൊലീസിനു തുമ്പുണ്ടാക്കിക്കൊടുത്ത സെല്‍മ പരിശീലകനായ കുമരകം കദളിക്കാട്ട് മാലിയില്‍ കെ.വി.പ്രേംജിയുടെ സംരക്ഷണയിലായിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കു പ്രത്യേക അപേക്ഷ നല്‍കിയാണു പ്രേംജി സെല്‍മയെ സ്വന്തമാക്കിയത്. വിരമിച്ച നായയെ പരിശീലകന്‍തന്നെ സ്വന്തമാക്കിയതു കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു. കരള്‍രോഗമാണു മരണകാരണം. കോടിമതയിലെ വെറ്ററിനറി ആശുപത്രിയില്‍ രണ്ടുദിവസമായി ചികില്‍സയില്‍ ആയിരുന്ന സെല്‍മയെ ഞായറാഴ്ച പ്രേംജി വീട്ടിലേക്കു കൊണ്ടുവന്നു. ഏറെ സൗകര്യങ്ങള്‍ നല്‍കിയാണു പ്രേംജി സെല്‍മയെ സംരക്ഷിച്ചത്. വീട്ടുമുറ്റത്ത് നിര്‍മിച്ച കൂടിനുള്ളില്‍ ഫാനും മറ്റുമുണ്ടായിരുന്നു. സെല്‍മയുടെ ജന്മദിനം കേക്ക് മുറിച്ചാണു വീട്ടുകാര്‍ എല്ലാവര്‍ഷവും ആഘോഷിച്ചിരുന്നത്. 2008 ജനുവരി ഒന്നിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ‘ലാബ്രഡോര്‍ റിട്രൈവര്‍’ ഇനത്തില്‍പെട്ട സെല്‍മ സംസ്ഥാന പൊലീസിന്റെ ഭാഗമാകുന്നത്. സല്‍മയെന്ന പേരു നല്‍കിയതും പ്രേംജിയാണ്.

മനുഷ്യഗന്ധം കണ്ടെത്തുന്നതിലായിരുന്നു മിടുക്ക്. ഒന്‍പതരവയസ്സിനിടെ ആയിരത്തിലേറെ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സെല്‍മ അഞ്ചുതവണ സംസ്ഥാന ഡ്യൂട്ടിമീറ്റില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സെല്‍മയുടെ മരണവിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒട്ടേറെപ്പേര്‍ കുമരകത്തെ പ്രേംജിയുടെ വീട്ടിലെത്തി. വീട്ടുവളപ്പില്‍ ആചാരപ്രകാരംതന്നെയാണ് സെല്‍മയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. മുണ്ടക്കയത്തെ കവര്‍ച്ചാനാടകത്തിലെ പ്രതിയായ വീട്ടമ്മയെ പിടികൂടി; വീട്ടമ്മ മുക്കുപണ്ടം കിണറ്റിലിട്ടശേഷം സ്വര്‍ണം മോഷണം പോയതായി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സെല്‍മ മണം പിടിച്ചു മുക്കുപണ്ടം എറിഞ്ഞ കിണറ്റിനരികിലെത്തി, കൂട്ടിക്കലിലെ കുരിശടി തകര്‍ത്ത കേസിലെ പ്രതികളുടെ വീടുകളിലെത്തി തിരിച്ചറിഞ്ഞു, നാഗമ്പടത്തെ സദന്‍ കൊലക്കേസില്‍ പ്രതി ഒളിച്ചിരുന്ന ഓടയില്‍നിന്നു പിടികൂടാന്‍ സഹായിച്ചതു സെല്‍മയായിരുന്നു, പാമ്പാടി വെള്ളൂര്‍ 12-ാം മൈലില്‍ പുരയിടത്തില്‍ പശുവിനെക്കെട്ടാന്‍ പോയ വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കുടുക്കി, പഴയിടം ഇരട്ടക്കൊലപാതകത്തിലെ പ്രതി ബൈക്ക് വച്ചിരുന്ന സ്ഥലം സെല്‍മ പൊലീസിനു കാട്ടിക്കൊടുത്തു,കറുകച്ചാലില്‍ വീട്ടമ്മയെയും മകളെയും തലയ്ക്കടിച്ചശേഷം മോഷണം നടത്തിയ പ്രതികളെ കോളനിയിലെ വീട്ടില്‍നിന്നു പിടികൂടാന്‍ സഹായിച്ചു, പാലാ അല്‍ഫോന്‍സ കോളജിലെയും മറിയപ്പള്ളി സ്‌കൂളിലെ കംപ്യൂട്ടര്‍ മോഷണത്തിനും തെളിവുണ്ടാക്കി.ഇങ്ങനെ സെല്‍മയുടെ കുറ്റാന്വേഷണ മികവിനു ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.

തൃശൂര്‍ കെന്നല്‍ ക്ലബ് പൊലീസ് അക്കാദമിയില്‍ 2008-ലെ ആദ്യ ബാച്ചിലെ അംഗമായിരുന്നു സെല്‍മ. ഒന്‍പതുമാസം പരിശീലനം. ആ ഗ്രൂപ്പിലെ 11 നായ്ക്കളില്‍ ഒന്നാം സ്ഥാനക്കാരിയായി. മൂന്നുമാസം അനുസരണശീലത്തിനുള്ള പരിശീലനമാണ്. ഇതു പൂര്‍ത്തിയായാല്‍ എന്തു പറഞ്ഞാലും അനുസരിക്കുന്നവരാകും നായകള്‍. അടുത്തപടിയായി മണം പിടിക്കാനുള്ള പരിശീലനമാണ്. ഇതു കഴിഞ്ഞ് അന്വേഷണരംഗത്തേക്ക് ഇറക്കും. പരിശീലനം കഴിഞ്ഞാല്‍ കൃത്യമായി ജീവിത ചിട്ടകളിലേക്കു നായ്ക്കള്‍ മാറും. ജാഗ്രതയും ശ്രദ്ധയും കൂടും. പ്രാഥമികാവശ്യങ്ങള്‍ക്കു ദിവസവും പുലര്‍ച്ചെ 6.15നു കൂട്ടില്‍നിന്നു പുറത്തിറക്കുന്നതോടെയാണു പരിശീലനം ആരംഭിക്കുക. തുടര്‍ന്നു ഭക്ഷണം. വൈകിട്ടു 3.30നു വീണ്ടും പുറത്തിറക്കും. അരമണിക്കൂറിനുശേഷം വീണ്ടും പരിശീലനം. ഇതാണു ദിനചര്യ. ഇത്തരം നായ്ക്കള്‍ പ്രാഥമികാവശ്യങ്ങളൊന്നും കൂട്ടില്‍ നിര്‍വഹിക്കില്ല. ഒരു ദിവസം പുറത്തിറക്കിയില്ലെങ്കില്‍പോലും പ്രാഥമികാവശ്യങ്ങള്‍ കൂട്ടില്‍ നിര്‍വഹിക്കില്ലെന്നു പരിശീലകനായ പ്രേംജി പറയുന്നു.

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി അലിഭായി കുറ്റം സമ്മതിച്ചു. ഖത്തറിലെ വ്യാപാരിയും സുഹൃത്തുമായ അബ്ദുല്‍ സത്താറാണ് രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇയാള്‍ പോലീസില്‍ സമ്മതിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട രാജേഷും സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയും തമ്മിലുണ്ടായിരുന്ന ബന്ധമാണ് വൈരാഗ്യത്തിന് കാരണമെന്ന് അലിഭായ് പോലീസിന് മൊഴി നല്‍കി. രാജേഷ് നൃത്താധ്യാപികയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും സത്താറിന് സംശയമുണ്ടായിരുന്നു. ഇതാണ് രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന് പിന്നിലുള്ള കാരണം.

കേസില്‍ ഇതുവരെ നാല് പേരാണ് പിടിയിലായിരിക്കുന്നത്. അലിഭായി എന്ന മുഹമ്മദ് താലിഫ്, സ്വാതി സന്തോഷ്, എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഓച്ചിറ സ്വദേശി യാസിന്‍, കൊല്ലം സ്വദേശി സനു എന്നിവരാണ് പിടിയിലായിരിക്കുന്നത്. നേരത്തെ അലിഭായിയെ പിടികൂടാന്‍ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെയാണ് അലിഭായി പിടിയിലായത്.

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ വാര്‍ത്ത രാജ്യമങ്ങുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ്. ജിഷ മരിച്ചശേഷം അവരുടെ അമ്മയും സഹോദരിമാരുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. എന്നാലിപ്പോള്‍ ജിഷയുടെ അമ്മയുടെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ് നടക്കുന്നത്. അവരുടെ മുടിയിലെ പുതിയ മാറ്റവും ആഡംബര ജീവിതവുമൊക്കെയാണ് തെറിവിളിക്കാധാരം. ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട ഒരു മകളുടെ ഓര്‍മകളെ മായ്ച്ചുകളഞ്ഞ് മകളുടെ പേരില്‍ ലഭിച്ച ലക്ഷങ്ങള്‍കൊണ്ട് ജിഷയുടെ അമ്മ രാജേശ്വരി ഇപ്പോള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് ആരോപണം. അടുത്തിടെ ഇവര്‍ക്കുണ്ടായിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.

രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് തങ്ങളോടു പെരുമാറിയിരുന്നതെന്ന പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. മുടി ചീകിക്കെട്ടിക്കുന്ന ജോലിവരെ ചെയ്യിച്ചിട്ടുണ്ടെന്നു വനിതാ പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ജനറല്‍ ആശുപത്രിയിലും മറ്റും ചികിത്സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്.  എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ജിഷയുടെ അമ്മ പറയുന്നത്. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാന്‍ നടത്തുന്നത്. മകളെ നഷ്ടപ്പെട്ട അമ്മ സമാധാനമായി ഉറങ്ങുമെന്നാണോ നിങ്ങള്‍ കരുതുന്നത്. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അനാവശ്യമായി ചെലവാക്കില്ലെന്നും രാജേശ്വരി പറയുന്നു.

Copyright © . All rights reserved