എന്തിനും ഏതിനും സമരം ചെയ്യുന്ന യൂണിയനുകൾ ഏറ്റവും കൂടുതൽ ഉള്ള ഒരു സംസ്ഥാനമാണ് കേരളം. എന്നാൽ യൂണിയൻ ഒന്നും ഇല്ലാത്ത ഒരു വിഭാഗം ജീവനക്കാരുടെ ദുരിത ജീവിതം എന്തെന്നറിയുക. ശരീരം തുറക്കാനും തുന്നി ചേര്‍ക്കാനും ഡോക്ടര്‍മാരെ സഹായിക്കുന്ന മോര്‍ച്ചറി അറ്റന്‍ഡര്‍മാരുടെ ദുരിതജീവിതം വിവരിച്ച് ഫോറന്‍സിക് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനി എഴുതിയ ഫെയ്‌സ്ബുക് കുറിപ്പ് ചര്‍ച്ചയാകുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഓരോ മോര്‍ച്ചറി അറ്റന്‍ഡര്‍മാരും ജോലി ചെയ്യുന്നത്. ഒരു മൃതശരീരം പരിശോധനയ്ക്ക് ഡോക്ടര്‍ക്ക് 1000 രൂപ വരെ ലഭിക്കുമ്പോള്‍ വെറും 75 രൂപ മാത്രമാണ് ഒരു അറ്റന്‍ഡര്‍ക്ക് ലഭിക്കുന്നത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ ഫെയ്‌സ്ബുക് കുറിപ്പ് ഇങ്ങനെ;
ഞാൻ Dr Veena JS
Forensic medicineൽ PG വിദ്യാർത്ഥിനി.
വർഷങ്ങളായി എനിക്ക് നേരിട്ട് അറിയുന്ന ചില മോർച്ചറി അറ്റൻഡർമാരുടെ ബുദ്ധിമുട്ടുകളെകുറിച്ചാണ് ഞാൻ എഴുതാൻ പോകുന്നത്. ഇതിലെ ഓരോ സംഭവങ്ങളും സത്യമാണ്. ദയവു ചെയ്തു അന്വേഷിക്കുക. ഡോക്ടർമാർ അന്വേഷണഅംഗങ്ങൾ ആയിട്ട് യാതൊരു കാര്യവും ഇല്ലാ. ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ മാത്രമേ അറ്റൻഡർമാർ തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നു പറയുള്ളൂ. ദീർഘനാളുകളായി തങ്ങളുടെ അടിസ്ഥാനമനുഷ്യാവകാശങ്ങളും, തൊഴിലിടങ്ങളിലെ അവകാശങ്ങളും ഹനിക്കപ്പെടുകയും, അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്ന ഓരോ നിമിഷവും ശകാരവർഷങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുന്ന അവസ്ഥയായതിനാൽ, ഗവണ്മെന്റ് നേരിട്ട് നടത്തുന്ന അന്വേഷണമല്ലാതെ മറ്റൊന്നും ഇവർക്ക് സ്വീകാര്യമല്ല എന്ന് വേണം മനസ്സിലാക്കാൻ. അധികാരത്തിലിരിക്കുന്ന ഒരാളെയും ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല ഇതെഴുതുന്നത്. ഒരു മാറ്റം ഉണ്ടാവണം ഇവരുടെ ജീവിതത്തിനു. അതിനുവേണ്ടി മാത്രമാണ്.
പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദശാബ്ദങ്ങളായി കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് മെഡിസിൻ വിഭാഗം പ്രവർത്തിക്കുന്നു. എന്നിട്ടും ഇതുവരെ മോർച്ചറി അറ്റൻഡർ എന്നൊരു പോസ്റ്റ് സൃഷ്ട്ടിക്കാൻ ആയിട്ടില്ല ! ( താല്പര്യപൂർവം മാത്രം ചെയ്യേണ്ട ജോലിയാണ് മോർച്ചറിയിലേത് !)
ഗ്രേഡ് ll അറ്റൻഡർ തസ്തികയിലുള്ളവരെ ഈ വിഭാഗത്തിലോട്ട് മാറ്റിയാണ് മോർച്ചറി കൊണ്ടുപോകുന്നത്. എന്നാൽ, ഇത്രയും ഗൗരവതരമായ, അപകടകരമായ ഈ ജോലിചെയ്യാൻ ഉള്ള യാതൊരു വിധ ട്രെയിനിങ്ങും ഇന്നേ വരെ ഇവർക്ക് ലഭിച്ചിട്ടില്ല. പലരും വർഷങ്ങളായി മോർച്ചറിയിൽ തുടരുന്നു. അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾകൊണ്ട് മുറിവേറ്റാൽ എന്തുചെയ്യണമെന്നും എന്തൊക്കെ സേവനങ്ങൾ ലഭ്യമാക്കണമെന്നും കൃത്യമായ പ്രോട്ടോകോൾ ഉള്ള മെഡിക്കൽ കോളേജുകളിൽ മോർച്ചറി അറ്റന്ററായി പ്രവർത്തിക്കുന്നവർക്ക് മാത്രം യാതൊരുവിധ ട്രെയിനിങ്ങും സഹായവും ലഭിക്കുന്നില്ല. പലരും വാക്‌സിനേഷൻ പോലും എടുത്തിട്ടില്ല ! അതിന് പോലും ഒരു പ്രോട്ടോകോൾ ഇവിടെയില്ലേ ? ആരാണ് ഇതേക്കുറിച്ചു ബോധവൽക്കരണം നടത്തി, വാക്‌സിനേഷൻ നിർബന്ധിതമാക്കേണ്ടത് ?? വർഷങ്ങളായുള്ള വഞ്ചനയല്ലേ ഇത് ? ഇതേപ്പറ്റി ചോദിച്ചപ്പോൾ മോർച്ചറിയിൽ അറ്റൻഡറായ ഒരാളുടെ ഉത്തരം ഇങ്ങനെ ! “ഇവിടെ ജീവിക്കാൻ വലിയ പാടാണ് ! സ്ഥലം മാറ്റം പോലും കിട്ടുന്നില്ല”
മോർച്ചറിയിൽ എന്തൊക്കെ ജോലികൾ അറ്റൻഡർ ചെയ്യുന്നു ? ഭാരമുള്ള മൃതദേഹം കോൾഡ് ചേംബറിൽ നിന്നും പുറത്തെടുത്തു ട്രോളിയിൽ വെക്കുക, അതു വലിച്ചുകൊണ്ടുവന്ന് തൂക്കം നോക്കുന്ന തട്ടിലേക്ക് മാറ്റുക , അവിടെ നിന്നും വീണ്ടും ട്രോളിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം പരിശോധന നടക്കുന്ന ടേബിളിലോട്ട് വെക്കുക , ശരീരം തുറക്കാൻ ഡോക്ടറെ സഹായിക്കുക, പിടിപോലും ഇല്ലാത്ത വാൾ കൊണ്ട് തലയോട്ടി പൊട്ടിക്കുക , ശേഷം സൂചികൊണ്ട് അപകടകരമായ തുന്നൽ പ്രക്രിയ, ശരീരം കുളിപ്പിച്ച് വൃത്തിയാക്കി മുണ്ടുടുപ്പിച്ചു പുതപ്പിച്ചു വീണ്ടും ട്രോളിയിലോട്ട് എടുത്തുമാറ്റി ബന്ധുക്കൾക്ക് കൊടുക്കുക. ഒരു മൃതദേഹത്തിന് ചെയ്യുന്ന ഇതിനെല്ലാത്തിനും കൂടെ ഇവർക്ക് കിട്ടുന്ന കൂലി 75രൂപ
( ഒരു മൃതശരീരപരിശോധനക്ക് മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡോക്ടർക്ക് 600രൂപയും, മറ്റു സർക്കാർ ആശുപത്രികളിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർമാർക്ക് 1000 രൂപയും ലഭിക്കുമ്പോൾ അതിന്റെ മൂന്നിൽ ഒന്ന് പോലും ഇവർക്ക് കിട്ടുന്നില്ല
)
ഈ തുക കൂട്ടാൻ എണ്ണമില്ലാത്തത്ര അവസരങ്ങളിൽ അധികാരികളോട് ഇവർ ആവശ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു !
കോട്ടൺ ഏപ്രണിന്റെ മുകളിൽ പ്ലാസ്റ്റിക് ഏപ്രൺ ഇടാറുണ്ട്. പക്ഷേ, അത് കൈകൾ ഇല്ലാത്തതാണ് ! മൃതദേഹത്തിനുള്ളിലൊക്കെ കൈ ഇടുമ്പോഴേക്കും കോട്ടൺ ഏപ്രൺ രക്തത്തിൽ നനയും
നിരന്തരമായ ട്രൈനിംഗുകളുടെ അഭാവം/അതുണ്ടാക്കുന്ന പ്രോല്സാഹനം ഇല്ലായ്മ എന്നിവ സുരക്ഷിതമാർഗങ്ങൾ സ്വീകരിക്കുന്നതിനുള്ള വിമുഖതയിലേക്ക് നയിക്കുന്നു ! ടിബി വന്ന ജോലിക്കാരും ഉണ്ട്
ഇതിനെല്ലാം പുറമേ, മോർച്ചറി മുഴുവൻ വൃത്തിയാക്കുക, ഡോക്ടർമാർ ഇരിക്കുന്ന മോർച്ചറിയിലെ റൂമും ടോയ്‌ലെറ്റുകളും വൃത്തിയാക്കുക, അലക്കാനുള്ള ഏപ്രണുകൾ അതിനുവേണ്ടിയുള്ള സ്ഥലത്തെത്തിക്കുക, അലക്കിയ തുണികൾ തിരിച്ചെടുക്കുക. ചില ദിവസങ്ങളിൽ ഡിപ്പാർട്മെന്റ് ഡ്യൂട്ടി.
നാട്ടിലൊരു ഡെങ്കിപനി മരണം സ്ഥിരീകരിച്ചാൽ ഉടനെ നാലുപാടേക്കും പടകളെ അയക്കുന്ന COMMUNITY MEDICINE വിഭാഗവും, MICROBIOLOGY വിഭാഗവും മോർച്ചറിയിൽ മാത്രം ഇന്നേ വരെ ഒരു പഠനം പോലും നടത്തിയിട്ടില്ല.
മോർച്ചറി അറ്റൻഡർമാർക്കു ഗവണ്മെന്റ് ആകെ നൽകുന്ന ആനുകൂല്യം വർഷത്തിൽ ഒരിക്കൽ നൽകുന്ന ഒരുജോഡി റബ്ബർ സ്ലിപ്പർ ചെരിപ്പുകളാണ്. ഏത് രാജ്യത്തേക്കു വിദേശയാത്ര പോകാനാണോ എന്തോ ഈ ചെരിപ്പുകൾ !! ബൂട്ടുകൾ ആണ് അവർക്കു വേണ്ടത്. മുട്ടുവരെ മൂടുന്ന ബൂട്ടുകൾ കൊടുക്കണം അവർക്ക്. അവ വൃത്തിയാക്കാനുള്ള സാഹചര്യം ഉണ്ടാവണം. (പുതിയ മോർച്ചറി തുടങ്ങുമ്പോൾ എല്ലാം ശെരിയാവും എന്ന പല്ലവി കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഹേ !)
പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം ശരീരം തുന്നാൻ ഇന്നും അവർക്കു ലഭിക്കുന്നത് അരിവാള്പോലെ വളഞ്ഞ സൂചി ! Suturing പഠിച്ചവരോ ട്രെയിനിങ് കിട്ടിയവരോ അല്ലാത്ത സാഹചര്യത്തിൽ, ഈ സൂചി മെറ്റൽകൊണ്ട് അടിച്ചു നിവർത്തി നേരെയാക്കിയാണ് അവർ മൃതശരീരങ്ങൾ ഇന്നും തുന്നിക്കൊണ്ടിരിക്കുന്നത് !
രക്തവും വെള്ളവും കലർന്ന വെള്ളം കൃത്യമായ ഇടവേളകളിൽ കഴുകി മാറ്റാൻ നാളിതുവരെ ആയിട്ടും ഒരു machine ഇല്ലാ മോർച്ചറികളിൽ ! ചൂലുകൊണ്ടും കൈകൊണ്ടും ഒക്കെയാണ് എല്ലാ ജോലിയും ! പലപ്പോഴും ഈ വെള്ളത്തിൽ തെന്നിവീണ്, ഭാഗ്യത്തിന് രക്ഷപ്പെട്ടവർ അനവധി. ലഭ്യമാകുന്ന അണുനശീകരണ ലായനികളും സോപ്പുകളും ആവശ്യത്തിന് തികയുന്നുമില്ല.
ആകെ നാലോ അഞ്ചോ അറ്റൻഡർമാരെ വെച്ചാണ് മെഡിക്കൽ കോളേജുകളിൽ മോർച്ചറി നടത്തുന്നത്. വർഷം മൂവായിരത്തിലധികം കേസുകൾ വരെ വരുന്ന അവസ്ഥയിലാണിത് ! മോർച്ചറി അറ്റൻഡർമാർക്കു വർഷം ഇരുപത് casual ലീവുകൾ മാത്രമേ ഉള്ളൂ. ഇരുപത്തിരണ്ട് compensatory ഓഫുകൾ കൂടെ ആവാം. പക്ഷേ, അഞ്ചുപേർ മാത്രം ഉള്ള സാഹചര്യം വരുമ്പോൾ ലഭ്യമായ ഈ ലീവുകൾ പോലും എടുക്കാൻ കഴിയാതെ വരുന്നു ! മോർച്ചറിയിൽ ജോലി ചെയ്യുന്നവർക്ക് “നിർബന്ധിത ഒഴിവു ദിനങ്ങൾ” ലഭ്യമാക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. പല രാജ്യങ്ങളും ഇത് നടപ്പിലാക്കുന്നുണ്ട് !
പത്രപ്രവർത്തകർക്കാണെങ്കിൽ, മോർച്ചറി ജീവനക്കാരുടെ “മനക്കരുത്തിനെ” അല്ലെങ്കിൽ “മാനസികവ്യാപാരങ്ങൾ” സംബന്ധിച്ച പഠനങ്ങൾ മാത്രം മതീത്രെ ! നാടിനെ കൊടുമ്പിരി കൊള്ളിച്ച കേസുകൾ റിപ്പോർട്ട് ചെയ്യാൻ മോർച്ചറിയിൽ വരുമ്പോഴെങ്കിലും, നിങ്ങളിൽ ആരെങ്കിലും ഇവരുടെ uniform ഒന്നു ശ്രദ്ധിച്ചിട്ടുണ്ടോ ? കീറിപ്പറിഞ്ഞ ഏപ്രണും, ആ ഏപ്രണിന്റെ കൈഭാഗത്തു പറ്റിപ്പിടിച്ച രക്തവും, പിന്നെ ചെരിപ്പുകളും എന്നെങ്കിലും നിങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ ? ഇനിയും വൈകരുത് !
മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസെടുക്കേണ്ട കാര്യമാണിത് !, ഒരു കോപ്പി അങ്ങോട്ടയക്കുന്നു.
എന്തുകൊണ്ട് ഇവർ സമരങ്ങൾ നടത്തുന്നില്ല ?
അതിനും ഉണ്ട് അവർക്കുത്തരം. കണ്ണ് നിറയും കേട്ടാൽ !
“സമരം ചെയ്യേണ്ടത് ആവശ്യമാണ്. പക്ഷേ, മരണം നടന്ന ആളിന്റെ ബന്ധുക്കൾക്ക് ബുദ്ധിമുട്ടാവില്ലേ ? കുറച്ച് നേരം വൈകിയാൽ അവർ അനുഭവിക്കുന്ന വിഷമത്തിന്റെ ആഴം കൂടും ! നമ്മൾ കാരണം എന്തിനാ മരിച്ചവരുടെ ആളുകളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നത് ????”
ത്രിപുരയില്‍ ബിജെപി അനുകൂലികള്‍ നടത്തുന്ന അക്രമത്തെ പ്രതിരോധിക്കുമെന്ന് മുന്നറിയിപ്പുമായി പിണറായി വിജയന്‍. മരണ ഭയമുള്ളവരല്ല കമ്യൂണിസ്റ്റുകാരെന്നും എന്തു വിലകൊടുത്തും അക്രമങ്ങളെ പ്രതിരോധിക്കുമെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര്‍ എസ് എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി ദേശീയ നേതാക്കള്‍ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ് പിണറായി പറയുന്നു.
ആര്‍ എസ് എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ല്‍ അധികം വീടുകള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. 25 വര്‍ഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആര്‍ എസ് എസ് സംഘം അത് തകര്‍ക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനം നല്‍കാനാണ് ആര്‍ എസ് എസ് ശ്രമമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര്‍ എസ് എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പി ദേശീയ നേതാക്കള്‍ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ്. ത്രിപുരയില്‍ ആര്‍ എസ് എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ല്‍ അധികം വീടുകള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.
25 വര്‍ഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആര്‍ എസ് എസ് സംഘം അത് തകര്‍ക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലര്‍ത്തി ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനം നല്‍കാനാണ് ആര്‍ എസ് എസ് ശ്രമം.
ഭരണകൂടത്തിന്റെ കിരാതവാഴ്ചകളെ എതിരിട്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് വളര്‍ന്നത്. ഫാസിസ്റ്റ് തേര്‍വാഴ്ചകള്‍ക്കു മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് രക്തസാക്ഷിത്വം വരിച്ച ധീരന്‍മാരുടെ മണ്ണാണിത്. അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാര്‍. ത്രിപുരയിലെ ജനങ്ങളെ ആകെ അണിനിരത്തി ഈ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. പൊരുതുന്ന ത്രിപുരയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കിയും അട്ടിമറിച്ചും നേടിയ വിജയത്തിന്റെ ലഹരിയില്‍ ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊഴിച്ച് കത്തിക്കാമെന്ന് സംഘ പരിവാര്‍ കരുതരുത്. അങ്ങനെ കരുതിയവര്‍ക്കും അഹങ്കരിച്ചവര്‍ക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചത്.
കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്. മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും സ്വജീവന്‍ ബലിയര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍; അതാണ് പാരമ്പര്യം. വര്‍ഗീയതയുടെയും പണക്കൊഴുപ്പിന്റെയും വിവേകശൂന്യതയുടെയും ചേരുവകള്‍ കൊണ്ട് ഫാസിസ്റ്റ് മോഹങ്ങള്‍ നട്ടു വളര്‍ത്തുന്ന ആര്‍ എസ് എസ് ബുദ്ധികേന്ദ്രങ്ങള്‍ ഇന്നാട്ടിന്റെ സമര പാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതു കൊണ്ടാണ് നാലു പ്രതിമ തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇല്ലാതായിപ്പോകുമെന്ന് അവര്‍ ധരിക്കുന്നത്.
കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇടപാടുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വിവാദമായ ഭൂമിയിടപാടില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ പോലീസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു കര്‍ദിനാളിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
പോലീസ് അന്വേഷണത്തിന് മജിസ്‌ട്രേറ്റ് തല അന്വേഷണം തടസമല്ലെന്ന് കോടതി വ്യക്തമാക്കി. കര്‍ദിനാളിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയനാണ് കര്‍ദിനാളെന്ന് പറഞ്ഞ കോടതി കര്‍ദിനാള്‍ രാജാവല്ലെന്നും വ്യക്തമാക്കി. സ്വത്തുക്കള്‍ രൂപതയുടേതാണ്. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചന വേണ്ടല്ലോ എന്നും കോടതി ചോദിച്ചു. കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ല. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാര്‍ മാത്രമാണ് വൈദികരും കര്‍ദിനാളുമൊക്കെ. നിയമം എല്ലാവര്‍ക്കും മുകളിലാണ്, അതിന് മുന്നില്‍ എല്ലാവരും തുല്യരാണ്. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. രാജ്യത്തെ നിയമ വ്യവസ്ഥകള്‍ക്ക് വിധേയനാണ് കര്‍ദിനാളെന്ന് പറഞ്ഞ കോടതി കര്‍ദിനാള്‍ രാജാവല്ലെന്നും വ്യക്തമാക്കി. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധി മാത്രമാണ് കര്‍ദിനാള്‍. സ്വത്തുക്കള്‍ രൂപതയുടേതാണ്. കര്‍ദിനാളിന്റെയോ വൈദികരുടേയോ അല്ല. സഭയുടെ സര്‍വ്വാധിപനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന എന്ന വാദം അംഗീകരിക്കാനാകില്ല.
കാനോന്‍ നിയമത്തില്‍ പോലും കര്‍ദിനാള്‍ സര്‍വാധികാരിയല്ല. കര്‍ദിനാള്‍ പരമാധികാരിയാണെങ്കില്‍ കൂടിയാലോചന വേണ്ടല്ലോ. മറ്റ് സമിതികളുമായി കൂടിയാലോചന നടത്തിയെന്ന് ബോധിപ്പിച്ചിട്ടുണ്ട്. സ്വന്തം താത്പര്യപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കര്‍ദിനാളിന് കഴിയില്ല. നിയമം എല്ലാവര്‍ക്കും മുകളിലാണ്, അതിന് മുന്നില്‍ എല്ലാവരും തുല്യരാണ്. സഭയുടെ സ്വത്തുക്കളുടെ വെറും കൈകാര്യക്കാര്‍ മാത്രമാണ് വൈദികരും കര്‍ദിനാളുമൊക്കെ.
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല. സ്വത്തുക്കള്‍ വിറ്റഴിക്കാന്‍ കൂരിയയുടെ അനുമതി വേണം. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫോണിലേക്കാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന കോള്‍ വന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മെബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോള്‍ വിളിച്ചയാള തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭീഷണി കോള്‍ ചെയ്ത കണ്ണൂര്‍ പഴയങ്ങാടി സ്വദേശി വിജേഷ് കുമാറിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് അറിയിച്ചു. ഇയാള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. ഭീഷണി സന്ദേശം ലഭിച്ചയുടന്‍ പി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനെയും അറിയിച്ചിരുന്നു. ഈ സമയം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതി വിജേഷ് കുമാര്‍ എത്രയും പെട്ടന്ന് അറസ്റ്റിലായേക്കുമെന്ന് സൂചനകള്‍. വിജേഷ് കുമാറിനെ അന്വേഷിച്ച് ഇന്നലെ പോലീസ് ഇയാളുടെ വസതിയിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരം: കേരളം ചുട്ടു പൊള്ളുന്ന. സമീപകാലത്തെ ഏറ്റവും കൂടിയ താപനിലയാണ് വേനലിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല പ്രദേശങ്ങളിലും 40 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന താപനില. വര്‍ദ്ധിക്കുന്ന താപനില കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സൂര്യതാപമേല്‍ക്കാനുള്ള സാധ്യതകളേറെയാണ്. പകല്‍ സമയങ്ങളില്‍ പുറം ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കേരളത്തിലെ താപനിലയേക്കാളും 2ഡിഗ്രി വരെ കൂടുതല്‍ ചൂട് ഇക്കുറിയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ ഉഷ്ണ തരംഗത്തിനും സംസ്ഥാനം സാക്ഷ്യം വഹിച്ചേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ ജില്ലകളിലും പ്രധാന നഗരങ്ങളിലും കൂടിയ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉഷ്ണ തരംഗം ഉണ്ടാകുന്നതു വഴി സൂര്യതാപമേല്‍ക്കാനും ജീവഹാനി വരെ സംഭവിക്കാനും സാധ്യതകളുണ്ട്.
അതേസമയം ഇത്തവണ ശക്തമായ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത തെക്കന്‍ ജില്ലകളിലാണ്. കഴിഞ്ഞ തവണത്തെ മഴയെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ കുറഞ്ഞ അളവില്‍ മഴ ലഭിക്കാനാണ് സാധ്യത. കനത്ത വേനല്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം ഉണ്ടാകും. ഉള്‍പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികള്‍ വഴി വെള്ളമെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രദേശിക ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ പിടിക്കാന്‍ നദിയിലേയ്ക്കു ചാടിയ പ്രവാസി യുവാവ് മരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് നീരേറ്റുപുറം പമ്പ ബോട്ട് റെയ്‌സ് സ്റ്റേഡിയത്തിനു സമീപം വരമ്പിനകത്തുമാലി തുരുത്തേല്‍ കടവിലായിരുന്നു സംഭവം. ചൂണ്ടിയില്‍ കുരുങ്ങി വലിച്ചുകൊണ്ടുപോയ മീനിന്റെ പുറകേ പ്രജീഷും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മീനിനൊപ്പം എതിര്‍ക്കര വരെ പ്രജീഷ് നീന്തി എന്നു ദൃക്സാക്ഷികള്‍ പറയുന്നു. കരയ്ക്ക് ഒന്നര കീലോമീറ്റര്‍ മുന്നില്‍ എത്തിയപ്പോള്‍ കിതച്ചു കിതച്ച് ഈ യുവാവ് വെള്ളത്തില്‍ താഴുകയായിരുന്നു. അന്ധിശമനസേന തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു പ്രദേശവാസികള്‍ മുങ്ങിത്തപ്പിയപ്പോള്‍ ആദ്യം ചൂണ്ടയില്‍ കുടുങ്ങിയ മീനിനെ കണ്ടെടുക്കുകയായിരുന്നു. 13 കിലോ ഉള്ള കട്ട് ല ചൂണ്ടയില്‍ കുരുങ്ങിയത്. സമീപത്തു നിന്നും പ്രജീഷിന്റെ മൃതദേഹവും കണ്ടെത്തി.
ദുബായില്‍ ജോലിയുള്ള പ്രജീഷ് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. പനച്ചുമൂടു പെരുമറ്റത്തെ ലക്ഷംവീടു കോളനിയില്‍ പ്രസന്നന്റെയും ജിജിയുടെയും മകനാണ്. സഹോദരന്‍ പ്രജിത്.
കൊല്ലപ്പെട്ട സേവ്യര്‍ തേലക്കാട്ട് അച്ചന്റെ അമ്മയും കുടുബാംഗങ്ങളും കപ്യാര്‍ ജോണിയുടെ വീട്ടില്‍ എത്തി ജോണിയുടെ ഭാര്യയെയും മക്കളെയും സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ എത്തിയ വൈകിട്ട് അച്ചന്റെ അമ്മ ത്രേസ്യാമ്മയും കുടുബാംഗങ്ങളും ജോണിയുടെ വീട്ടില്‍ എത്തിയ പാടെ ജോണിയുടെ ഭാര്യ ആനിയും രണ്ടു മക്കളും ആ അമ്മയുടെ കാലില്‍ വീണു. പിന്നെ ഒരു കൂട്ടകരച്ചില്‍ ആയിരുന്നു. ആനിയെ എഴുന്നേല്‍പ്പിച്ച ത്രേസ്യാമ്മ എല്ലാം ദൈവത്തിനായി സമര്‍പ്പിക്കുന്നുവെന്നും, ജോണിയോട് ‘ദൈവത്തോടൊപ്പം ഞാനും ക്ഷമിച്ചിരിക്കുന്നു’ എന്നും നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. ശേഷം ത്രേസ്യാമ്മ ആനിയുടെ നെറുകയിൽ ചുംബിച്ചു. ജോണി ജയില്‍ മോചിതനാകുമ്പോള്‍ വീണ്ടും കാണാം എന്ന് പറഞ്ഞാണ് അച്ചന്റെ അമ്മയും കുടുംബവും മടങ്ങിയത്.
മലയാറ്റൂര്‍ കുരിശുമുടിയില്‍ ജോണിയുടെ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരം ശനിയാഴ്ചയാണ് നടന്നത്. കൊല ചെയ്യപ്പെട്ട മകന്റെ മൃതസംസ്‌കാരം നടന്നതിന്റെ പിറ്റേ ദിവസം തന്നെ കൊലപ്പെടുത്തിയ ആളിന്റെ വീട്ടില്‍ എത്തിയ ഈ അമ്മ, കര്‍ത്താവിന്റെ അമ്മ പരി. മറിയത്തിന്റെ പുനരവതാരമായിത്തീരുകയായിരുന്നു. ചങ്ക് തകര്‍ന്നിരിക്കുന്ന ഈ സമയത്തും അതിനു കാരണക്കാരായ ആളുടെ കുടുംബത്തുവന്നു അവരെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞ ഈ അമ്മ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ് കണ്ണ് നിറയുന്ന രംഗങ്ങളിലൂടെ ആധുനികലോകത്തിനു പകരുന്നത്. ആ അമ്മ അവരോട് ക്ഷമിച്ചിരിക്കുന്നു. വലിയ മാനസിക വിഷമത്തില്‍ കഴിഞ്ഞ കുടുബങ്ങള്‍… അവര്‍ ദൈവസ്‌നേഹത്താല്‍ നിറഞ്ഞു. ക്രിസ്തീയ സ്‌നേഹത്തിന്റെ വിജയമാണിത്. യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യയുടെ മാതൃക കാട്ടിയ ഈ അമ്മ ക്രിസ്ത്യാനികളായ എല്ലാവര്‍ക്കും അഭിമാനവും പ്രചോദനവും ആയിത്തീര്‍ന്നിരിക്കുന്നു. കപ്യാർ ജോണിയുടെ ഭാര്യ കാല് പിടിച്ച് പറഞ്ഞതുപോലെ മലയാറ്റൂർകാർ അമ്മയോട് യാചിക്കുന്നു – ഞങ്ങളുടെ നാട്ടിനെ ശപിക്കരുത് – മാപ്പാക്കണം.
സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏറെ ദുഃഖത്തോടെ നടത്തിയ അനുശോചന പ്രസംഗത്തില്‍ ‘നാം ഒരിയ്ക്കലും മരണത്തിന് കാരണക്കാരനായ സഹോദരനോട് വിദ്വേഷത്തിന്റെയോ പ്രതികാരത്തിന്റെയോ മനോഭാവം പുലര്‍ത്തരുത് എന്നും, ആ സഹോദരനോട് സഭയും താനും സഹമെത്രാന്മാരും ക്ഷമിച്ചിരിക്കുന്നു എന്നും’ പറഞ്ഞിരുന്നു. മലയാറ്റൂര്‍ പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത്, ഫാ. സേവ്യര്‍ തേലക്കാറ്റിന്റെ സഹോദരന്‍ സെബാസ്റ്റ്യന്‍ പോള്‍, സഹോദരി മോളി ബാബു, തലശേരി രൂപതയിലെ ഉരുപ്പുംകുറ്റി ഇടവക വികാരിയും ബന്ധുവുമായ ഫാ.ബിജു തേലക്കാട്ട്, അടുത്ത ബന്ധുക്കള്‍ എന്നിവരോടൊപ്പമാണു ത്രേസ്യാമ്മ ജോണിയുടെ വീട്ടിലെത്തിയത്. കുറവുകളെ നിറവുകളാക്കുന്ന അനശ്വരനായ നല്ല ദൈവം സേവ്യര്‍ തേലക്കാട്ട് അച്ചന്റേയും ജോണിയുടെയും കുടുംബങ്ങളെ കാത്തുസംരക്ഷിക്കട്ടെയെന്നു നമുക്കു പ്രത്യാശിക്കാം. എറണാകുളംഅങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണു ഫാ. സേവ്യര്‍ തേലക്കാട്ട്. 1966 ഒക്ടോബര്‍ 12നാണു ജനനം. സഹോദരങ്ങള്‍: മോളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെല്‍ന.
1993 ഡിസംബര്‍ 27നു ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളില്‍ സഹവികാരി, തുണ്ടത്തുകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളില്‍ വികാരി, സിഎല്‍സി അതിരൂപത പ്രമോട്ടര്‍, പിഡിഡിപി വൈസ് ചെയര്‍മാന്‍, എറണാകുളം അമൂല്യ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഐടിസി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2011 മുതല്‍ കുരിശുമുടി റെക്ടറാണ്. 2016ല്‍ എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടിയിട്ടുണ്ട്.
തിരുവനന്തപുരം ആറ്റിങ്ങലിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്ക് പിന്നില്‍ അധ്യാപികയുടെയും സഹപാഠികളുടെയും മാനസിക പീഡനമെന്ന് ആരോപണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചതിനാല്‍ ജീവനൊടുക്കുന്നൂവെന്ന് എഴുതിയ ആത്മഹത്യാ കുറുപ്പ് പൊലീസ് കണ്ടെടുത്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വര്‍ക്കല എസ്. എന്‍ നഴ്സിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും ആറ്റിങ്ങല്‍ കാട്ടുചന്തവിഷ്ണു ഭവനില്‍ പരേതനായ മുരളീധരന്‍റെയും അഘിലകുമാരിയുടെയും മകളുമായ ശിവപ്രിയയെയാണ് അടുക്കളയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവപ്രിയയുടേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പില്‍ ജീവനൊടുക്കാന്‍ കാരണമായി പറയുന്നത് അധ്യാപികയുടെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും മാനസിക പീഡനമാണ്. വാലന്റൈന്‍സ് ദിനത്തില്‍ ശിവപ്രിയയും കൂട്ടുകാരികളും ചേര്‍ന്ന് റാഗ് ചെയ്തെന്ന് ആരോപിച്ച് ഏതാനും വിദ്യാര്‍ഥികള്‍ കോളജില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ അധ്യാപകര്‍ മെമ്മോ നല്‍കുകയും ചെയ്തു. ചെയ്യാത്തകുറ്റത്തിന് മനപ്പൂര്‍വം ശിക്ഷിച്ചതിനാല്‍ ആത്മഹത്യ ചെയ്യുന്നൂവെന്നാണ് കത്തില്‍ പറയുന്നത്.
ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത ശേഷം അമ്മയും സഹോദരനും തിരികെയെത്തിയപ്പോളാണ് ശിവപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനസിക പീഡനമെന്ന ആരോപണം സ്ഥിരീകരിക്കാനായി അധ്യാപകരടക്കം കൂടുതല്‍പേരുടെ മൊഴിയെടുക്കാന്‍ ആറ്റിങ്ങല്‍ പൊലീസ് തീരുമാനിച്ചു.
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദേശീയ നേതൃത്വത്തിന്റെ പുതിയ നിലപാട് സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവില്‍ ചെങ്ങന്നൂരില്‍ ബിജെപിക്ക് അമിത പ്രതീക്ഷയ്ക്ക് വകയുള്ള മണ്ഡലമല്ല. എന്നാല്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുന്നേറ്റം നടത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.
അതേസമയം ചെങ്ങന്നൂരില്‍ അതീവ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മറ്റിയില്‍ നിലവില്‍ തുടരുന്ന എല്ലാ നേതാക്കളെയും തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കുന്നു. അവസാനം കഴിഞ്ഞ ബിജെപി കമ്മറ്റി യോഗത്തില്‍ അമിത് ഷായുടെ ഭീഷണി വലിയ ചര്‍ച്ചയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല.
പി ശ്രീധരന്‍ പിള്ളയാണ് ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. നേരത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെചൊല്ലി തര്‍ക്കം നിലനിന്നിരുന്നെങ്കിലും അവസാന നറുക്ക് പി ശ്രീധരന്‍ പിള്ളയ്ക്ക് ലഭിക്കുകയായിരുന്നു. തോറ്റാല്‍ കേരളത്തില്‍ കേന്ദ്ര നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് തീരൂമാനം.