പ്രളയജലം വേമ്പനാട്ട്  കായലിലും പമ്പയാറിന്റെയും മീനച്ചിൽ പെരിയാർ തീരങ്ങളിലും മീന്‍പിടുത്തക്കാര്‍ക്ക് ചാകര. വലയിലും ചൂണ്ടയിലുമായി കുടുങ്ങുന്നതിലധികവും റെഡ് ബെല്ലി പിരാനകള്‍. വലയിടുന്നവര്‍ക്കൊക്കെ മീന്‍ കിട്ടുന്നതിനാല്‍ രാത്രിയിലും മീന്‍പിടിത്തക്കാരുടെ തിരക്കാണ് കായലില്‍. ചൂണ്ടയിടല്‍ രാത്രികാലങ്ങളിലും തുടരുന്നതോടെ ആളുകളെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെടാപ്പാടുപെടുകയാണ്.

അതേസമയം, കായലില്‍ വലയിടുന്നവര്‍ക്ക് പിരാന മത്സ്യങ്ങള്‍ തലവേദനയും സൃഷ്ടിക്കുന്നുണ്ട്. വലനിറയെ മീന്‍ കിട്ടുമെങ്കിലും അവയുടെ മൂര്‍ച്ചയുള്ള പല്ലുകള്‍ ഉപയോഗിച്ച് പിരാന മത്സ്യങ്ങള്‍ രക്ഷപ്പെടുന്നതും പതിവാണ്. എന്തൊക്കെയായാലും പിരാനയെ വിടാന്‍ ഇവര്‍ ഉദ്ദേശിച്ചിട്ടില്ല ദിവസം തോറും മീന്‍പിടുത്തക്കാരുടെ എണ്ണം കൂടി വരികയാണ്.

തെക്കന്‍ അമേരിക്കയില്‍ മാത്രം കണ്ടുവരുന്ന ശുദ്ധജല മത്സ്യമാണ് റെഡ് ബെല്ലി പിരാനകള്‍. ജൈവ അവശിഷ്ടങ്ങളും, ചെറുമീനുകളെയും തിന്നു ജീവിക്കുന്ന മത്സ്യങ്ങളാണിവ. എന്നാല്‍ ഇവ എങ്ങിനെ കായലില്‍ എത്തിയതെന്ന് വ്യക്തമല്ല. റെഡ്ബല്ലി പിരാനയെ വളര്‍ത്തുന്നത് മത്സ്യ വകുപ്പ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ ഏറെയുള്ള പിരാന മത്സ്യങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്ന് വേമ്പനാട്ട് കായലില്‍ എത്തിയതായിരിക്കുമെന്നാണ് നിഗമനം.