Kerala

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കായംകുളം സ്വദേശിയായ യാസീന്‍ മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജേഷിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചയാളാണ് യാസീന്‍. നേരത്തെ ക്വട്ടേഷന്‍ സംഘത്തിന് താമസം സൗകര്യം നല്‍കിയ സനു എന്നയാള്‍ പോലീസ് പിടിയിലായിരുന്നു.

മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെ ആറ്റിങ്ങല്‍ മടവൂരിനടുത്ത് വെച്ച് നാലംഗ ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറില്‍ വ്യവസായിയായ ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതില്‍ പത്തിരി സത്താറാണ് രാജേഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ നിര്‍ദേശ പ്രകാരം അലിഭായി എന്നറിയപ്പെടുന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.

സംഭവത്തിന് ശേഷം പ്രതികള്‍ രാജ്യം വിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്. സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം. ഖത്തറില്‍ ജിംനേഷ്യം പരിശീലകനായ ഓച്ചിറ സ്വദേശി അലിഭായി എന്ന സാലിഹ ബിന്‍ ജലാല്‍ ഉള്‍പ്പെടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്നു ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ച കേസില്‍ പോലീസിന്റെ അന്വേഷണത്തിനു വീണ്ടും തടസം. ശകുന്തളയുടെ മകള്‍ അശ്വതി നുണ പരിശോധനയ്ക്കു  തയ്യാറല്ലെന്ന് കോടതിയെ അറിയിച്ചതാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിനു തലവേദനയായത്.

പോലീസിനോട് ആദ്യം നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് പറഞ്ഞ അശ്വതി കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകന്‍ മുഖേന നിലപാട് മാറ്റുകയായിരുന്നു. മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അശ്വതിയുടെ കാമുകന്‍ സജിത്തിലേക്ക് എത്താനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്.

ശകുന്തളയുടെ മൃതദേഹം ലഭിച്ചതിന്റെ അടുത്ത ദിവസം സജിത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന നിലപാടാണ് പോലീസിനുള്ളത്.  അശ്വതി നുണ പരിശോധനയ്ക്കു വിധേയയാക്കി ദൂരൂഹതകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് കരുതിയത്. പ്രശ്‌നത്തില്‍ വീണ്ടും ആലോചിച്ച ശേഷം നിലപാട് അറിയിക്കാന്‍ കോടതി അശ്വതിയുടെ അഭിഭാഷകന്  നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അശ്വതി നുണ പരിശോധനയ്ക്കു തയാറായില്ലെങ്കില്‍ കൂടുതല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം പറഞ്ഞു. അശ്വതിയുടെ മൊഴികളില്‍ വൈരുദ്ധ്യം  കണ്ടതോടെയാണ് നുണ പരിശോധനയുടെ സാധ്യതകള്‍ തേടിയത്.

ചോദ്യം ചെയ്യാന്‍ ഇനി ആരും ബാക്കിയില്ല. എങ്കിലും അന്വേഷണത്തിനിടയില്‍ കണ്ടെത്തിയ ചില കാര്യങ്ങളുടെ വെളിച്ചത്തില്‍ മുന്നോട്ടു പോകാനുള്ള ശ്രമമാണു പോലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഏഴിന് കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലാണു വീപ്പ കണ്ടെത്തിയത്.

വീപ്പയില്‍നിന്നു ലഭിച്ച മൃതദേഹം സ്ത്രീയുടെതാണെന്നു പരിശോധനയില്‍ തെളിഞ്ഞിരുന്നു. കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തി കോണ്‍ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം.  അല്‍പ വസ്ത്രം ധരിച്ചിരുന്ന മൃതദേഹത്തോടൊപ്പം മൂന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇടത് കണങ്കാലില്‍ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ കന്പിയിട്ടിട്ടുള്ളതായി കണ്ടെത്തി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍ പരിക്കേറ്റ ഇത്തരം ശസ്ത്രക്രിയ നടത്തിയവരെ സംബന്ധിച്ചു നടത്തിയ അന്വേഷണമാണ് ശകുന്തളിയിലേക്കെത്തിച്ചത്. മകള്‍ അശ്വതിയുടെ ഡിഎന്‍എയുമായി അസ്ഥികൂടത്തിനു പൊരുത്തമുണ്ടെന്നു കണ്ടെത്തിയതോടെ അന്വേഷണ സംഘം ശകുന്തളയാണു മരിച്ചതെന്ന് ഉറപ്പു വരുത്തി.

പാമ്പാടി പള്ളിക്കത്തോട് മുണ്ടന്‍ കവലയില്‍ കഞ്ചാവു വിൽപ്പന നടത്തിയതു ചോദ്യം ചെയ്യാനെത്തിയ യുവാവ് മർദ്ദനമേറ്റു മരിച്ചു. പാമ്പാടി പാറയ്ക്കൽ ഉല്ലാസ് ആണ് മരിച്ചത്. തെക്കേൽ അജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി അജേഷ് സ്ഥിരം കഞ്ചാവു വില്‍പ്പക്കനക്കാരനാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തുമ്പോളി ഭാഗത്തുള്ള അജേഷിന്റെ വീട്ടില്‍ വച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒരാൾ അജേഷിന്റെ വീട്ടിലേക്കു പോകുന്നത് വഴിയിരികിൽ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരുന്ന ഉല്ലാസ് കണ്ടു. ഇയാൾ കഞ്ചാവ് വാങ്ങാനാണ് അജേഷിന്റെ വീട്ടിൽ പോകുന്നതെന്ന സംശയത്തെ തുടർന്ന് ഇതു ചോദ്യം ചെയ്യാൻ കൂട്ടുകാരനെയും കൂട്ടി ഉല്ലാസ് അജേഷിന്റെ വീട്ടിലെത്തുകയായിരുവെന്നു.

എന്നാൽ, വീടിനുള്ളിൽ ഉല്ലാസും അജേഷുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നു ദൃക്സാക്ഷികൾ പറയുന്നു. തിരികെ മടങ്ങിയ ഉല്ലാസ് വീണ്ടും കൂട്ടുകാരെയും കൂട്ടി അജേഷിനെ ചോദ്യം ചെയ്യാനെത്തി. ഇതിനിടെ അജേഷ് കമ്പി വടിയെടുത്തു തലയുടെ പുറകിൽ അടിച്ചതോടെ ഉല്ലാസ് ബോധരഹിതനായി വീഴുകയായിരുന്നു. കൂട്ടുകാർ ഉടൻ ഉല്ലാസിനെയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഉല്ലാസ് മരിച്ചിരുന്നു.

അടിയേറ്റ ഉല്ലാസിനു പരുക്ക് മാത്രമെ ഉള്ളുവെന്നു കരുതി അജേഷും തൊട്ടുപിന്നാലെ ആശുപത്രിയില്‍ ചികൽസ തേടാനെത്തി. ഉല്ലാസ് മരിച്ച വിവരം അറിഞ്ഞ അജേഷ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് എത്തി പിടികൂടുകയായിരുന്നു. ഭാര്യയെ കൊന്ന കേസില്‍ അജേഷിന്റെ പിതാവ് വർഷങ്ങൾ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതേ തുടർന്നു ഒറ്റക്കായാരുന്നു അജേഷിന്റെ താമസം.

എരുമേലി: വിശപ്പ് സഹിക്കാനാവാതെ തമിഴ്‌നാട് സ്വദേശി മണ്ണ് ഭക്ഷണമാക്കി. എരുമേലിയിലാണ് സംഭവം. വഴിയരികില്‍ നിന്ന് മണ്ണ് വാരി ഭക്ഷിക്കുന്ന ഇയാളെ കണ്ട നാട്ടുകാര്‍ കാര്യം തിരക്കിയപ്പോള്‍ വിശന്നിട്ടാണെന്നായിരുന്നു മറുപടി ലഭിച്ചു. ഇത് കേട്ടയുടന്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തമിഴ്നാട് തേനി പെരിയകുളം സ്വദേശിയായ ഗുരുസ്വാമി(53)ക്ക് ഭക്ഷണം വാങ്ങിച്ചു നല്‍കി.

കൈയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും വിശപ്പ് സഹിക്കാനാവുന്നില്ലെന്നും ഗുരുസ്വാമി നാട്ടുകാരോട് പറഞ്ഞു. മണ്ണ് വാരി തിന്നാന്‍ ശ്രമിച്ച ഗുരുസ്വാമിയെ തടഞ്ഞത് സമീപത്തെ എരുമേലി എ.ആര്‍. ഫൈനാന്‍സ് ജീവനക്കാരനായ റെജിയാണ്. 15 ദിവസം മുന്‍പാണ് ഇയാള്‍ ശബരിമലയില്‍ ജോലി തേടിയെത്തുന്നത്. ശബരിമലയുടെ സമീപത്ത് ഒരു ജോലി ലഭിച്ചെങ്കിലും ശമ്പളമൊന്നും ലഭിച്ചില്ല.

കൈയിലുണ്ടായിരുന്ന കൈയിലുണ്ടായിരുന്ന കാശിന് കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി എരുമേലിയിലെത്തി. പണമില്ലെങ്കിലും ആളുകളോട് യാചിക്കാന്‍ ഗുരുസ്വാമി തയ്യാറായില്ല. എരുമേലി എസ്.ഐ. മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചത്. വഴിച്ചെലവിനായുള്ള പണവും നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കി.

ഇന്ന് അതിരാവിലെ തിരുവനന്തപുരം നഗരം ഉണര്‍ന്നത് പരിഭ്രാന്തിയോടെ. സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തില്‍ കയറി സ്ത്രീ സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കിയതാണ് നഗരത്തെ പരിഭ്രാന്തിലാഴ്ത്തിയത്. ഇവരെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബലംപ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.

കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യാ ഭീഷണിയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. തന്റെ പേരിലുള്ള പോലീസ് കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. യുവതിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയതിന് കേസുണ്ട്. 2014 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിരാവിലെ തന്നെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴുക്കിയ സ്ത്രീയെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. പക്ഷേ ഇതു ഫലം കാണാത്ത സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ ഇവരെ ബലം പ്രയോഗിച്ച് താഴെയിറയത്.

വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം എ.ആര്‍.നഗറില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ പ്രദേശവാസികളായ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലമേറ്റടുപ്പ് അശാസ്ത്രീയമാണെന്നും അപാകതകള്‍ പരിഹരിക്കണമെന്നും നേരത്തെ പ്രദേശവാസികള്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാവാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകരെ പിന്നാലെയെത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തളര്‍ന്നു വീണ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമരക്കാര്‍ റോഡില്‍ ടയറുകളും മറ്റും കത്തിച്ച് തൃശൂര്‍-കോഴിക്കോട് റോഡ് ഉപരോധിക്കുകയാണ്. പോലീസ് സമരക്കാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.

കനത്ത സുരക്ഷാ സന്നാഹത്തിലാണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നതെന്നും പ്രസ്തുത ഹൈവേ വന്നാല്‍ 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും സമര സമിതി പറയുന്നു. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

അഞ്ച് ദിവസമായി തുടരുന്ന നാവിക സേനയുടെ തിരച്ചില്‍ ഇന്ന് വൈകുന്നേരം അവസാനിക്കും.ചികിത്സയ്ക്കായി എത്തി കാണാതായ ലിത്വേ നിയ സ്വദേശി ലിഗക്കായി കടലില്‍ നടത്തിയ തിരച്ചിലും വിഫലമായി . കാണാതായ ലിഗയെത്തേടിയെത്തി അക്രമം അഴിച്ച് വിട്ട് കേരളപ്പോലിസിന് തലവേദനയായ ഭര്‍ത്താവിനെ ഇന്ന് പുലര്‍ച്ചെ അധികൃതര്‍ നാട്ടിലേക്ക് വിമാനം കയറ്റി വിട്ടു. ചൊവ്വരയിലെ റിസോര്‍ട്ടില്‍ അക്രമം നടത്തിനയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ആന്‍ഡ്രൂസിനെ ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ദുബൈ വിമാനത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് വിഴിഞ്ഞം സി.ഐ ഷിബുവിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് പറഞ്ഞയച്ചു.

മടങ്ങാനായി ഇയാളുടെ മാതാവ് എംബസി മുഖാന്തിരം വിമാന ടിക്കറ്റ് എടുത്ത യച്ചിരുന്നു.ഇതിനിടയില്‍ ലിഗയെ കണ്ടെത്തുന്നതിനുള്ള അവസാനവട്ട തെരച്ചില്‍ നാവികസേനയിലെ മുങ്ങല്‍ വിദഗ്ദര്‍ രാവിലെ തന്നെ ആരംഭിച്ചു. കോവളത്തെ എല്ലാ ബീച്ചുകളും വിഴിഞ്ഞം മേഖലയും പാറയിടുക്കുകളും അരിച്ച് പെറുക്കുന്ന സംഘം വൈകുന്നേരത്തോടെ ദൗത്യം അവസാനിപ്പിക്കും.

കഴിഞ്ഞ മാസം 14 ന് പോത്തന്‍കോട്ടുള്ള ആയൂര്‍വേദ ആശുപത്രിയില്‍ നിന്ന് കാണാതായ ലിഗയെ കര മുഴുവനും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ യുവതിയെ എത്രയും പെട്ടെന്ന് കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കടല്‍പ്പരിശോധനക്കായി സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതല്‍ കൊച്ചിയില്‍ നിന്നുള്ള നാവിക സേനയുടെ ആറംഗ മുങ്ങല്‍ വിദഗ്ധര്‍ ആധുനിക സംവിധാനങ്ങളുമായി കോവളത്തെത്തി പരിശോധന ആരംഭിച്ചു.ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ലിഗ ഓട്ടോയില്‍ കോവളം ബീച്ചില്‍ എത്തിയിരുന്നു. അവിടെ നിന്ന് എങ്ങോട്ട് പോയെന്ന വിവരം ഇതുവരെയും അധികൃതര്‍ക്ക് കിട്ടിയിട്ടില്ല . വിഷാദ രോഗത്തിനടിമയായ ലിഗ ഏതെങ്കിലും വിധം കടലില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് നാവിക സേനയെ രംഗത്തിറക്കിയത്.

രാജേഷിന്റെ ജീവനെടുക്കാൻ സാലിഹിന്റെ സംഘത്തിന് ക്വട്ടേഷൻ കൊടുത്തത് രാജേഷിന്റെ പരിചയക്കാരിയായ നൃത്താധ്യാപികയുടെ ഭർത്താവായ വ്യവസായി, ഓച്ചിറ നായമ്പരത്ത് വീട്ടിൽ സത്താർ എന്ന് പോലീസ്. നാടിനെ നടുക്കിയ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി ഓച്ചിറ സ്കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ സത്താർ ഭായിയുടെ സ്വന്തം ആൾ. ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്നു സത്താറും സാലിഹും. സത്താറിന്റെ വളർച്ചയ്ക്ക് പിന്നിൽ സാലിഹ് തന്നെയായിരുന്നു. ജ്യേഷ്ഠ തുല്യനായാണ് സാലിഹ് സത്താറിനെ കണ്ടിരുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്

ഗൾഫിലെത്തിയതോടെയാണ് ഇരുവരുടെയും ജീവിതം പച്ചപിടിച്ചത്. നാട്ടിൽ ജിംനേഷ്യത്തിൽ ട്രെയിനറായ സാലിഹ് നാലുവർഷം മുമ്പാണ് ഖത്തറിൽ സത്താറിന്റെ ജിംനേഷ്യത്തിൽ ജോലിക്കെത്തിയത്. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറുകയും ചെയ്തു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും, നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണത്തിൽ യുവതിയുടെ സ്വഭാവം തന്നെ മാറാൻ തുടങ്ങി.

രണ്ട് പെൺകുട്ടികളുടെ അമ്മയായ തുമ്പോളി സ്വദേശിനിയുടെ സ്വഭാവ മാറ്റത്തിൽ സത്താർ അസ്വാസ്ഥനായിരുന്നു. ഇതിനിടയിലായിരുന്നു മുൻ റേഡിയോ ജോക്കിയായ രാജേഷിന്റെ വരവ്. രാജേഷിന്റെ അമിത അടുപ്പം പലപ്പോഴും സത്താർ വിലക്കിരുന്നു. പക്ഷെ യുവതി വീണ്ടും രാജേഷിലേയ്ക്ക് അടുക്കുകയായിരുന്നു. ഇതേചൊല്ലി ഇരുവരും നിരന്തരം വഴക്കായതോടെ യുവതി സത്താറുമായി ബന്ധം പിരിയാൻ തീരുമാനിച്ചു. നടുക്കുന്ന ആ വാർത്തയിൽ തളർന്നുപോയ സത്താറിന്റെ വേദന സഹോദരനെപോലെ കാണുന്ന സാലിഹിനെയും തളർത്തി.

ഇതോടെ സത്താറിന്റെ ബലമായ എന്തിനും പോന്ന സാലിഹ് രാജേഷിനെ വകവരുത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്തു. പലപ്പോഴും രാജേഷിന് ഗൾഫിൽ വച്ച് ഭീഷണിയുണ്ടായി. ജീവൻ തന്നെ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്ന് രാജേഷ് രണ്ട് വർഷം മുമ്പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി. നാട്ടിലെത്തിയിട്ടും രാജേഷും യുവതിയും തമ്മിൽ വീണ്ടും അടുക്കാൻ തുടങ്ങി. ഈ പകയായിരുന്നു രാജേഷിനെ വകവരുത്താൻ സത്താറിനെ പ്രേരിപ്പിച്ചത്. സത്താറിന്റെ കുടുംബ ജീവിതം തകർന്നതിൽ സാലിഹിനും മറ്റ് സുഹൃത്തുക്കൾക്കും രാജേഷിനോട് ദേഷ്യമുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ വ്യക്തമായ പ്ലാനിങ്ങോടുകൂടെയായിരുന്നു സത്താറിനുവേണ്ടി സാലിഹ് നാട്ടിലേയ്ക്ക് എത്തിയതും രാജേഷിനെ വെട്ടിനുറുക്കി മരിച്ചുവെന്ന് ഉറപ്പാക്കിയതും.

സാലിഹാണ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടുപേരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയത്. കായംകുളം സ്വദേശികളായ രണ്ടുപേർ നാട്ടിൽതന്നെ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ, അപ്പുണ്ണി ചെന്നൈയിൽ സഹോദരിയുടെ വീട്ടിലെത്തിയ ശേഷം മുങ്ങി. സാലിഹ് ഖത്തറിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ഇവരുടെ ഫോട്ടോകൾ കാണിച്ച് തിരിച്ചറിഞ്ഞു.

കൊച്ചി: നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിച്ചു. ചിലവന്നൂര്‍ കായലില്‍ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ബോട്ട് ജെട്ടിയാണ് പൊളിച്ചു നീക്കിയത്. കൊച്ചി കോര്‍പറേഷനാണ് കയ്യേറ്റത്തിനെതിരെ നടപടിയെടുത്തത്. ഇതി പൊളിക്കുന്നതിനെതിരെ ജയസൂര്യ തദ്ദേശ ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.

പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ജയസൂര്യ കായല്‍ കയ്യേറിയെന്ന പരാതി നല്‍കിയത്. കയ്യേറ്റം പൊളിച്ചു മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഹര്‍ജിയില്‍ അനുകൂല വിധി വന്നിരുന്നെങ്കിലും ജയസൂര്യ അപ്പീല്‍ നല്‍കിയതിനാല്‍ തുടര്‍നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബോട്ട്‌ജെട്ടിയും ചുറ്റുമതിലും അനധികൃതമായി നിര്‍മിച്ചുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഈ അനധികൃത നിര്‍മാണം പൊളിച്ചുനീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പറേഷന്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ രാജന്‍ സീത ദമ്പതികളുടെ മകനായ അരുണ്‍രാജ് (29) ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

വേദനയ്ക്കിടയിലും ഇത്രയും പേര്‍ക്ക് ജീവിതം നല്‍കാന്‍ തയ്യാറായ അരുണ്‍രാജിന്റെ കുടുംബത്തിന്റെ തീവ്ര ദു:ഖത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കുചേര്‍ന്നു. ജാതിമതത്തിനും ഭാഷയ്ക്കും ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം 5.30 നാണ് അപകടം സംഭവിച്ചത്. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അരുണ്‍ രാജ്. ഇവരുടെ ബൈക്കിന്റെ പുറകില്‍ ഒരു കാര്‍ വന്ന് ഇടിച്ചു. സുഹൃത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ബൈക്കിന്റെ പുറകിലിരുന്ന അരുണ്‍രാജിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അരുണ്‍രാജിനെ എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഐ.സി.യു.വില്‍ അഡ്മിറ്റാക്കി. അരുണ്‍രാജിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു.

അരുണ്‍രാജിന്റെ സുഹൃത്താണ് അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി ബന്ധുക്കളോട് വിവരിച്ചത്. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കട്ടെ എന്ന് പറഞ്ഞ് പിതാവ് അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുമായി ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു. വിദഗ്ധ പരിശോധനയില്‍ അരുണ്‍ രാജിന്റെ മിക്കവാറും അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. എല്ലാ അവയവങ്ങളും നല്‍കാല്‍ ബന്ധുക്കള്‍ തയ്യാറാകുകയും ചെയ്തതോടെ മുന്‍ഗണനാ ക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.

ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ 6 മണിക്കൂര്‍ ഇടവിട്ട് 2 പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.

ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് ലഭിച്ചത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കുന്നത്.

കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (TRANSTAN) ബന്ധപ്പെട്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് ഹൃദയം ലഭിച്ചത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്‌നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രകൃയ. എന്നാല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്‌നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രകൃയ വിജയമായി. അവിവാഹിതനാണ് അരുണ്‍രാജ്. വിദേശത്ത് ജോലി ചെയ്യുന്ന അഖില്‍രാജാണ് ഏക സഹോദരന്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

RECENT POSTS
Copyright © . All rights reserved