തിരുവനന്തപുരം: മെഡിക്കല്‍ റീഇമ്പേഴ്‌സ്മെന്റ് ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈപ്പറ്റിയെന്ന ആരോപണത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം. പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ബിജെപി സസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റിനാണ് അന്വേഷണച്ചുമതല. റീ ഇമ്പോഴ്‌സ്‌മെന്റ് കൈപ്പറ്റുന്നതിനായി മന്ത്രി വ്യാജ കണക്കുകള്‍ നല്‍കിയെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് 3,81,876 രൂപ ചെലവാക്കിയെന്നും ഭക്ഷണത്തിനുള്‍പ്പെടെയുള്ള തുക സര്‍ക്കാരില്‍ നിന്ന് തിരികെ വാങ്ങിയെന്നുമാണ് ആരോപണം.
മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റിനായി സമര്‍പ്പിച്ച ബില്ലുകളില്‍ ഭക്ഷണ ബില്ലുകള്‍ തിരുകിക്കയറ്റിയെന്നാണ് ബിജെപി ഉന്നയിച്ച ആരോപണം. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിലെ കാര്‍ഷിക രംഗത്തിന് വേണ്ട സഹായം നല്‍കാമെന്ന യുക്മ പ്രസിഡന്‍റ് മാമന്‍ ഫിലിപ്പിന്റെ വാഗ്ദാനം. കെപിസിസി ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക് തല കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മാമന്‍ ഫിലിപ്പ് പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.
യോഗത്തില്‍ ബ്ലോക്ക് കോഓർഡിനേറ്റർ സനോജ് വർഗീസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ.കെ. റോയ്സൺ, അശോക് ഗോപിനാഥ്, രാജൻ ചേക്കുളത്ത്, പഞ്ചായത്ത് അംഗങ്ങളായ ജോമോൻ പുതുപ്പറമ്പിൽ, സാറാമ്മ ഷാജൻ, ജിജി ചെറിയാൻ മാത്യു, ടോണി വട്ടംപറമ്പിൽ, ജോസ് പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. കാർഷിക വിളകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും വിപണനത്തിന് നൂതനമാർഗം കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചു. യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്ത മാമ്മൻ ഫിലിപ്പിനെ യോഗത്തിൽ ആദരിച്ചു.
വിദേശത്ത് പല മലയാളി അസോസിയേഷനുകളുടെയും തലപ്പത്ത് എത്തിക്കഴിയുമ്പോള്‍ നാട്ടിലും തങ്ങള്‍ക്ക് ആദരവ് ലഭിക്കണം എന്ന ആഗ്രഹത്തില്‍ പലരും നടത്തുന്ന പതിവ് പ്രഹസനങ്ങളില്‍ ഒന്നായി ഈ വാഗ്ദാനം തീരില്ല എന്ന് പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ ന്യായമായും പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് യുകെ മലയാളികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയ യുക്മയുടെ പ്രസിഡന്‍റ് നല്‍കുന്ന വാഗ്ദാനം ആകുമ്പോള്‍ അത് നടപ്പിലാകും എന്ന് തന്നെയാണ് ഇവര്‍ കരുതുന്നത്.
‘എല്ലാം അല്ലാഹുവിന്റെ നിശ്ചയം. ഇനിയാർക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. അത് അവളുടെ ആദ്യത്തെ യാത്ര ആയിരുന്നില്ല അത്. പക്ഷേ അത് അവളുടെ അവസാനത്തെ യാത്രായായി. ബസിലെ ഏതെങ്കിലും ഒരാള്‍ക്ക് അവള്‍ക്ക് സീറ്റൊഴിഞ്ഞു കൊടുക്കാനുള്ള മനസുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ ജീവനോടെയുണ്ടായിരുന്നേനെ.’- കോട്ടയം സ്വദേശിയായ താഹയുടെ വാക്കുകളാണിത്. താഹയുടെ പേര് നിങ്ങള്‍ ഓര്‍ക്കാന്‍ വഴിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ നാഷിദ നീറുന്ന ഓര്‍മ്മയായി മലയാളികളുടെ ഉള്ളിലുണ്ട്.
കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗര്‍ഭിണിയായ നാഷിദ ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത്. അഞ്ച് കിലോ മീറ്ററിന്റെ യാത്ര മാത്രമാണ് നാഷിദയ്ക്ക് പോകാനുണ്ടായത്. വളവ് തിരിഞ്ഞപ്പോള്‍ ഇവര്‍ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. എട്ട് മാസം വളര്‍ച്ചയെത്തിയ കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്റ്റര്‍മാര്‍ക്കായി. മൂന്ന് മക്കളേയും താഹയുടെ കൈകളില്‍ ഏല്‍പ്പിച്ചാണ് നാഷിദ പോയത്.
‘ഭാര്യയുടെ മരണത്തിന് ബസ്സില്‍ യാത്ര ചെയ്തിരുന്നവരും ഉത്തരവാദികളാണെന്ന് ഭര്‍ത്താവ് താഹ പറഞ്ഞു. ഗര്‍ഭിണിയായ തന്റെ ഭാര്യയോട് സഹാനുഭൂതി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ പോലും സീറ്റ് നല്‍കി എന്റെ ഭാര്യയെ സഹായിച്ചില്ല. എന്നാല്‍ ബസ് ഡ്രൈവറെ ചെയ്ത കുറ്റം കുറച്ചുകാട്ടുകയല്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ ബസിലാണ് യാത്ര ചെയ്യുന്നത്. ഞങ്ങളുടെ സുരക്ഷ അവരുടെ കൈയിലേക്കാണ് നല്‍കുന്നത്. എല്ലാ യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല അവര്‍ക്കുണ്ട് എന്നാല്‍ അവര്‍ അത് ചെയ്തില്ല.’ – അദ്ദേഹം പറഞ്ഞു.
സഹോദരിക്കും ഇളയ മകള്‍ക്കുമൊപ്പമാണ് നാഷിദ ബസ്സില്‍ കയറിയത്. 30 മിനിറ്റോളം കാത്ത് നിന്നാണ് ഇവര്‍ക്ക് ബസ് കിട്ടിയത്. അതിനാലാണ് തിരക്കുള്ള ബസ്സില്‍ കയറിയതെന്ന് സഹോദരി ഷാനിദ പറഞ്ഞു. തിരക്കുള്ള ബസ്സായിരുന്നു അത്. ശരിക്ക് നില്‍ക്കാന്‍ സ്ഥലം കണ്ടെത്തുന്നതിന് മുന്‍പു തന്നെ വണ്ടി എടുത്തു. നാഷിദയെ ആരും ശ്രദ്ധിക്കുകയോ സീറ്റ് നല്‍കുകയോ ചെയ്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബസ്സുകാരുടെ അശ്രദ്ധയും ഡോര്‍ തുറന്നിട്ടതുമാണ് സഹോദരിയുടെ മരണത്തിന് കാരണമായതെന്നും ഷാനിദ കൂട്ടിച്ചേര്‍ത്തു.
ഒരാഴ്ചയോളമായി ദുബായിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ മലയാളി യുവാവിനെ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ കണ്ടെത്തി. കാസർകോട് നീലേശ്വരം സ്വദേശി രാഹുലിനെ(26)യാണ് സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടർന്ന് സാമൂഹിക പ്രവർത്തകരും ബന്ധുക്കളും ചേർന്ന് ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ടെത്തിയത്.
അടുത്തിടെയാണ് രാഹുലിന്റെ പിതാവ് മരിച്ചത്. അച്ഛനുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന രാഹുലിന് ഈ സമയത്ത് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് രാഹുൽ കഴിഞ്ഞ മുപ്പതിന് ജോലി സ്ഥലത്ത് നിന്നു ആരോടും പറയാതെ പോയത്. അന്നു മുതൽ രാഹുലിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു സുഹൃത്തുക്കൾ. ഇന്നലെ ഉച്ച മുതൽ സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹിക പ്രവർത്തകരും രാഹുലിന് വേണ്ടി വ്യാപകമായ തിരച്ചിലിലായിരുന്നു
ഇന്നലെ ഉച്ചയ്ക്കാണ് തൊട്ടടുത്തെ സ്വദേശി വീട്ടിൽ ഡ്രൈവറായ പാലക്കാട് ചെർപുളശ്ശേരി സ്വദേശി ഉമർ ഫാറൂഖ് രാഹുലിനെ പാർക്കിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി തണുപ്പു സഹിച്ച് പാർക്കിൽ ചെലവഴിക്കുകയായിരുന്നു യുവാവ്. മുഷിഞ്ഞ വസ്ത്രങ്ങളിലായിരുന്ന രാഹുൽ ഭക്ഷണം കഴിച്ചിട്ടും കുളിച്ചിട്ടും നാളുകളായിരുന്നു.
കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഉമർ രാഹുലിന് ഭക്ഷണം നൽകുകയും പൊലീസിൽ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നത് വിവരണം സഹിതം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്നാൽ, പൊലീസ് എത്തും മുൻപേ യുവാവ് സ്ഥലം വിടുകയും ചെയ്തു. വീഡിയോ വൈറലായതോടെ രാഹുൽ പാർക്കിൽ നിന്നു അപ്രത്യക്ഷനായി. തുടർന്ന് ഉമർ, സാമൂഹിക പ്രവർത്തകനായ സിജു പന്തളം, പാർക്കിന്റെ സുരക്ഷാ ജീവനക്കാരൻ ഗംഗ എന്നിവരുടെ നേതൃത്വത്തിൽ ബർഷ മേഖലയിൽ നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ കണ്ടെത്തിയത്. ആദ്യം ഒപ്പം പോരാൻ വിസമ്മതിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. നെയ്യാറ്റിന്‍കര അതിരൂപതയുടെ കീഴിലുള്ളവര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. കുരിശിന്റെ വഴിയെ എന്ന പേരില്‍ ബോണക്കാട് മലയിലേക്ക് യാത്ര നടത്തിയ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികളും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. എന്നാല്‍ യാത്ര പോലീസ് തടഞ്ഞതോടെ വിശ്വാസികള്‍ പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. വൈദികരടക്കമുള്ളവര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ വിശ്വാസികളില്‍ കുറെ പേര്‍ കാട്ടിലേക്ക് ഓടിക്കയറി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കുരിശ് പുനഃസ്ഥാപിക്കാനാകില്ലെന്ന നിലപാടിലാണ് വനംവകുപ്പ്.
ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപത ഇടയലേഖനം ഇറക്കിയിരുന്നു.മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇടപെടേണ്ട സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് ആശങ്കാജനകമാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും പറഞ്ഞിരുന്നു.
തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് തകര്‍ക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് നേരത്തെ ഇവിടെ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നതാണ്. സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്‌പോസ്റ്റില്‍ തടയുകയും തുടര്‍ന്ന് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട വാക്കേറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
പിന്നീട് മുഖ്യമന്ത്രിയെ കണ്ട് സഭാനേതൃത്വം കുരിശും അള്‍ത്താരയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറുപത് വര്‍ഷമായി നിലനില്‍ക്കുന്ന കുരിശ്മലയിലെ ആരാധനാകര്‍മ്മങ്ങള്‍ക്ക് മുടക്കം വരരുതെന്നും മുഖ്യമന്ത്രിയോട് സഭാ നേതൃത്വം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സഭയുടെ ഇടയലേഖനം.
തൊടുപുഴയില്‍ ബസില്‍ നിന്നും തെറിച്ചുവീണ ഗര്‍ഭിണി മരിച്ചു. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ (34) ആണ് ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചത്. ഇവരുടെ എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. ബസില്‍ കയറിയ എട്ട് മാസം ഗര്‍ഭിണിയായ നാഷിദയ്ക്ക് സഹയാത്രികര്‍ ആരും സീറ്റ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് നിന്ന് യാത്രചെയ്യുകയായിരുന്നു.
തീക്കോയി അക്ഷയ കേന്ദ്രത്തില്‍ പോയി വീട്ടിലേക്കു മടങ്ങാന്‍ ബസില്‍ കയറിയ നാഷിദയ്ക്ക് സഹയാത്രികര്‍ ഗര്‍ഭിണിയാണെന്നുള്ള പരിഗണന പോലും നല്‍കിയില്ല. ബസില്‍ കയറി മുന്‍വാതിലിനു സമീപം നിന്ന നാഷിദ ഒരു കിലോമീറ്ററോളം പിന്നിട്ടു വളവു തിരിയുന്നതിനിടെ ഡോര്‍ തുറന്ന് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ മുന്‍വശത്തെ വാതില്‍ അടച്ചിരുന്നില്ല. ഇതാണ് അപകടത്തിന് വഴിവെച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച നാഷിദയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയാണ് ആണ്‍കുഞ്ഞിനെ പുറത്തെടുത്തത്.
നാഷിദയുടെ കബറടക്കം നടത്തി. ഫനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
സ്വകാര്യ ബസുകളില്‍ വാതിലുകളില്ലാത്തതും ഉള്ളവാതിലുകള്‍ അടച്ചുവെക്കാത്തതിനും എതിരേ സംസ്ഥാനത്തുടനീളം നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. നിരവധി വാതിലുകളുള്ള ബസുകള്‍ തുറയ്ക്കാനും അടയ്ക്കാനുമുള്ള ജീവനക്കാരുടെ മടി കാരണം കയര്‍ വെച്ച് കെട്ടിവെച്ചതിനെതിരേയും ആളുകളും രംഗത്തുവന്നിരുന്നു.
ഡ്രൈവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഓട്ടോമാറ്റിക് വാതിലുകള്‍ കെഎസ്ആര്‍ടിസി ബസുകളിലടക്കം വ്യാപകമായ സാഹചര്യത്തില്‍ പണം മുടക്കാനുള്ള സ്വാകാര്യ ബസുടമകളുടെ താല്‍പ്പര്യമില്ലായ്മയും ഇത്തരം അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വൈദിക സമിതി യോഗം മാറ്റിവെച്ചു. പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിനു ശേഷം മാത്രം വിഷയം ചര്‍ച്ചചെയ്താല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് കര്‍ദിനാളും സഹായമെത്രാന്‍മാരും ചേര്‍ന്ന് യോഗം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
വൈദിക സമിതി യോഗം നടക്കാതിരിക്കാന്‍ ചിലര്‍ ഇടപെട്ടെന്നും യോഗത്തില്‍ പങ്കെടുക്കാതെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ തടഞ്ഞതായും വൈദികര്‍ ആരോപിച്ചു. സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കര്‍ദിനാള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും വൈദികര്‍ വ്യക്തമാക്കി. യോഗം നടത്തുന്നതില്‍ നേരത്തെ അല്‍മായ സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന് സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
അലക്സൈന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.
മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ജില്ലാ കലക്ടറുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പരിഗണിച്ചാണ് നടപടി.
എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ നടപടി പീസ് ഫൗണ്ടേഷന്റെ മറ്റു സ്‌കൂളുകള്‍ക്കും ബാധകമാണോയെന്ന് അടുത്ത ദിവസം പുറത്തിറങ്ങുന്ന ഉത്തരവിലേ വ്യക്തതയുണ്ടാവൂ.
ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത് എന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം അക്ബറിനെ വിദേശത്തുനിന്ന് എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകായണ് പൊലീസ് ഇപ്പോള്‍.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നതാണ് പോലീസിന്റെ പ്രഥമിക റിപ്പോര്‍ട്ടിലുള്ളത്. വിദ്യാഭ്യാസ വകുപ്പു നടത്തിയ അന്വേഷണത്തില്‍ എന്‍സിഇആര്‍ടിയോ, സിബിഎസ്ഇയോ, എസ്‌സിഇആര്‍ടിയോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് തസ്രിഫ. കോളേജില്‍ പോകാന്‍ രാവിലെ 7.15ഓടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെറുവത്തൂര്‍ മംഗളൂരു പാസഞ്ചര്‍ നീങ്ങിത്തുടങ്ങിയിരുന്നു.
എന്നാല്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തസ്രിഫയുടെ കാല്‍ തെറ്റി. വീഴ്ചയിലും വാതിലില്‍ പിടിച്ചുനിന്ന തസ്രിഫയെ കുറച്ചുദൂരം ട്രെയിന്‍ വലിച്ചുകൊണ്ടുപോയി. പിന്നാലെ പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരുടെ കൂട്ട നിലവിളി ഉയര്‍ന്നപ്പോള്‍ തൊട്ടുപിറകിലെ കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന കാസര്‍കോട് റെയില്‍വേ പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാര്‍ അപായച്ചങ്ങല വലിച്ചതോടെ് ട്രെയിന്‍ നിന്നു.
ഉടന്‍ തന്നെ ഓടിക്കൂടിയവരും റെയില്‍വേ പൊലീസും ചേര്‍ന്ന് ട്രെയിനിന്റെ അടിയില്‍ നിന്ന് പെണ്‍കുട്ടിയെ ഒരുവിധം വലിച്ച് പുറത്തേക്കെടുത്തു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിലെ 165 പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരം എല്ലാ ജില്ലകളിലെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരും പാലം വിഭാഗം എന്‍ജിനീയര്‍മാരുമാണ് പരിശോധന നടത്തിയത്.
2249 പാലങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയില്‍ 603 പാലങ്ങള്‍ മാത്രമാണ് പൂര്‍ണ്ണമായും സുരക്ഷിതമെന്ന് പറയാവുന്നവ. 165 പാലങ്ങള്‍ അടിയന്തരമായി പൊളിച്ച് പുതിയവ നിര്‍മിക്കണമെന്നാ ണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മറ്റ് നിരവധി പാലങ്ങള്‍ നവീകരിക്കുകയോ പൊളിച്ച് പണിയുകയോ വേണം.
പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച പാലങ്ങളാണ് അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയത്. അതേസമയം നൂറ് വര്‍ഷത്തിനു മേല്‍ പഴക്കമുള്ള പല പാലങ്ങളും യാതൊരും പ്രശ്‌നവുമില്ലാതെ നില്‍ക്കുന്നുണ്ടെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.