Kerala

കോഴിക്കോട്: രണ്ടാമൂഴം എന്ന നോവല്‍ ആസ്പദമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് രചയിതാവ് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കും. ഇന്ന് ഹര്‍ജി നല്‍കുമെന്നാണ് വിവരം.

മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. മോഹന്‍ലാലിനെ മുഖ്യ കഥാപാത്രമാക്കിക്കൊണ്ട് ആയിരം കോടി രൂപ മുടക്കി ചിത്രം നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ബി ആര്‍ ഷെട്ടിയായിരുന്നു സിനിമ നിര്‍മിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്. ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം ടി സംവിധായകന് കൈമാറിയത്. അഡ്വാന്‍സായി വാങ്ങിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും എംടി വ്യക്തമാക്കിയിട്ടുണ്ട്.

തൈക്കൂടം അണ്ടര്‍ പാസ്സ് ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ ആം ആദ്മി പാര്‍ട്ടി വൈറ്റില പ്രവര്‍ത്തകര്‍ ആം ആദ്മി തൃക്കാക്കര മണ്ഡലം കണ്‍വീനര്‍ ഫോജി ജോണിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9-ാം തിയതി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കാക്കനാട് ഓഫീസില്‍ പരാതി സമര്‍പ്പിച്ചു.

ഒരു മഴ വന്നാല്‍ തൈക്കൂടം അണ്ടര്‍ പാസ്സ് നിറയെ ചെളി വെള്ളമാണ്. ഈ ചെളിവെള്ളത്തിലൂടെ നീന്തിയാണ് സമീപത്തുള്ള സ്‌കൂളിലേക്കും പള്ളിയിലേക്കും നിരവധി ആളുകള്‍ പോകുന്നത്. വര്‍ഷങ്ങളായി തൈക്കൂടം നിവാസികള്‍ ഈ യാതന അനുഭവിക്കുന്നു. ഇതിന് ഉടന്‍ പരിഹാരം കാണണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

ഇനിയും ഈ നില തുടര്‍ന്നാല്‍ ശക്തമായ സമരപരടിയും നിയമ നടപടിയുമായി മുന്നോട്ടു പോകും എന്ന് ആം ആദ്മി തൃക്കാക്കര മണ്ഡലം നേതാക്കള്‍ പറഞ്ഞു.

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തോടു താന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ ഹര്‍ജിയില്‍ പറയുന്നു.

റിമാന്‍ഡിലായ ബിഷപ്പ് ഇപ്പോള്‍ പാലാ സബ്ജയിലിലാണ് ഉള്ളത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന്റെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ 20 വരെ നീട്ടിയിരുന്നു. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട നേരത്തേ ബിഷപ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതു നിരസിക്കുകയാണുണ്ടായത്.

ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ കന്യാസ്ത്രീ കൊടുത്ത രഹസ്യമൊഴിയില്‍ ബിഷപ്പിനെതിരായ തെളിവുണ്ടെന്നു നിലപാടു വ്യക്തമാക്കിയാണ് അന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഉന്നത നിലയിലുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. അതേസമയം തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തോളിലെ ഞരമ്പിനാണ് ലക്ഷ്മിക്ക് സാരമായി പരിക്കേറ്റിരിക്കുന്നത്. ഇത് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലക്ഷ്മി ആളുകള്‍ തിരിച്ചറിയുകയും ചിലപ്പോള്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. സ്വയം ശ്വസമെടുക്കാന്‍ ലക്ഷ്മിക്ക് കഴിയുന്നത് വലിയ പുരോഗതിയാണെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ച വിവരം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലക്ഷ്മിയെ അറിയിച്ചതായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി അറിയിച്ചു. നേരത്തെ ഇവരുടെ മരണവിവരം ലക്ഷ്മിയെ അറിയിക്കരുതെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നു.

തൃശൂരില്‍ നിന്ന് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ലക്ഷ്മിയും കുടുംബവും അപകടത്തില്‍പ്പെടുന്നത്. രണ്ടര വയസുള്ള മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബാലഭാസ്‌കര്‍ മരണപ്പെടുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ വിലക്കുന്ന നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ന് വിവിധ ഹരജികള്‍ സമര്‍പ്പിക്കപ്പെടുമെന്ന് സൂചന. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് റിവ്യു ഹര്‍ജികളുമായി സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പീപ്പിള്‍ ഫോര്‍ ധര്‍മ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നീ സംഘടനകളാണ് ഹര്‍ജികള്‍ നല്‍കാന്‍ തയ്യാറെടുക്കുന്നത്.

അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നായിരിക്കും ഇരു സംഘടനകളുടെയും അഭിഭാഷകര്‍ ആവശ്യപ്പെടുക. എന്നാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോധ്യമായാല്‍ മാത്രമെ ഹര്‍ജി വേഗത്തില്‍ പരിഗണിക്കുകയുള്ളു. ക്ഷേത്രാചാരങ്ങളില്‍ കടന്നു കയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുക. വര്‍ഷങ്ങള്‍ പഴക്കമുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കും.

അതേസമയം നേരത്തെ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിനായുള്ള പ്രത്യേക സുരക്ഷ ഒരുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞു. ഈ മാസം നട തുറക്കുമ്പോള്‍ വനിതാ പോലീസിനെ വിന്യസിക്കില്ലെന്നാണ് സൂചനകള്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസിനെ വിന്യസിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ പോലീസ് മേധാവിയും ദേവസംബോര്‍ഡും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.

പന്തളം: ശബരിമല വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് താഴമണ്‍ തന്ത്രി കുടുംബം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായതിനു ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് താഴമണ്‍ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എന്‍എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബം തീരുമാനം അറിയിച്ചിരിക്കുന്നത്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂവെന്ന് കണ്ഠരര് മോഹനര് പറഞ്ഞു.

തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്നും തന്ത്രി പറഞ്ഞു. തിങ്കളാഴ്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ക്ഷണിച്ചിരുന്നു.
സ്ത്രീപ്രവേശനത്തില്‍ വിധി വന്ന ഘട്ടത്തില്‍ തന്നെ താഴമണ്‍ കുടുംബം പന്തളം രാജകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടതിവിധി നടപ്പാക്കുന്നത് ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് താഴമണ്‍ കുടുംബവുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്.

ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തന്ത്രി കുടുംബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചിരുന്നു. ഭരണഘടനാ ബെഞ്ച് വിധി നിയമമായതിനാല്‍ അത് നടപ്പാക്കേണ്ട ബാധ്യത ബോധ്യപ്പെടുത്തുന്നതിനായാണ് തന്ത്രി കുടുംബത്തെ ചര്‍ച്ചക്കായി ക്ഷണിച്ചത്. തന്ത്രികുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചത് സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കുന്നതിലെ പ്രായോഗികവശങ്ങള്‍ പരിശോധിക്കുന്നതിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്

കേരള കത്തോലിക്കാ മെത്രാൻ സമിതിയ്ക്ക് (കെസിബിസി) മാവോയിസ്റ്റ് ഭീഷണി. പി.ഒ.സിയുടെ പാലാരിവട്ടം ഓഫീസിലാണ് കത്ത് എത്തിയത്. ദി ചീഫ് കെസിബിസി എന്ന വിലാസത്തിൽ ഉള്ള കത്ത് ചുവന്ന അക്ഷരത്തിലാണ് വെള്ളക്കടലാസിൽ ടൈപ്പ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്കി.

കത്ത് ഇങ്ങനെ

“ഞങ്ങൾ ഇതുവരെ നിങ്ങൾക്കെതിരേ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ് ആദിവാസികളും കന്യാസ്ത്രീകളും. ഞങ്ങൾ കാമാത്തിപ്പുരകളല്ല. കുറച്ചുപേർ നിങ്ങളുടെ ഇഷ്ടത്തിനൊത്ത് തുള്ളുന്നവരും തുണിയുരിയുന്നവരുമായി ഉണ്ടായിരിക്കാം.

ഞങ്ങൾക്ക് മാനന്തവാടി എന്നല്ല കേരളത്തിലെ ഏതു സ്ഥലത്തും കൈയെത്തും ദൂരത്താണ്. മെത്രാൻമാരും ബിഷപ്പുമാരും അച്ചന്മാരും ബാവാമാരും ആത്മീയതയിലേക്കാണെങ്കിൽ ഞങ്ങൾ മാറി നിൽക്കാം. സാമ്പത്തിക ചൂഷണവും ശാരീരിക ചൂഷണവും ഇനിയും കണ്ടു നിൽക്കാനാവില്ല. ഞങ്ങളെ തടയാൻ നിങ്ങൾക്കാവില്ല. നിലമ്പൂർക്കാട്ടിലെ ചോരയ്ക്കു പകരം അരമനകളിലാകാതിരിക്കാനാണ് ഈ കത്ത്”….. മാവോയിസ്റ്റുകൾ

നിലമ്പൂരിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സീലിൽ നിന്ന് മനസിലാകുന്നത്. കത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനമായി കുറച്ചിട്ടുണ്ട്. ഇടയ്ക്ക് മകളെയും ഭര്‍ത്താവിനെയും തിരക്കാറുണ്ട്. അവര്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കള്‍ ലക്ഷ്മിയെ ധരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ തോളിലെ ഞരമ്പിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കളെ തിരിച്ചറിയുന്നുണ്ട്.

ലക്ഷ്മിയുടെ ശാരീരികാവസ്ഥ കണക്കിലെടുത്ത് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ബാലഭാസ്‌കറും മകളും മരിച്ചവിവരം ഇതുവരെയും അറിയിച്ചിട്ടില്ല.

അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ അര്‍ജുനനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്കു മാറ്റി.

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് തന്ത്രി കുടുംബവുമായി ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍. തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും. ശബരിമല വിഷയത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുസംഘടനകള്‍ സമരത്തിനിറങ്ങിയതിനെത്തുടര്‍ന്ന് സമവായ ശ്രമത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ശബരിമലയിലെ തന്ത്രിമാരുമായി ചര്‍ച്ച നടത്തണമെന്ന നിലപാടിലേക്ക് എത്തിയത്. വിശ്വാസികള്‍ക്ക് മുറിവേറ്റതിനാലാണ് വലിയ തോതിലുള്ള പ്രതിഷേധം ഇക്കാര്യത്തില്‍ ഉയരുന്നതെന്നും വിലയിരുത്തലുണ്ട്. ഇതിനു ശേഷമാണ് തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരെ ചര്‍ച്ചക്കായി തിരുവനന്തപുരത്തെത്താന്‍ മന്ത്രി കടകംപള്ളി ക്ഷണിച്ചത്.

ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും പങ്കെടുക്കും. ഭരണഘടനാ ബെഞ്ചിന്റെ വിധിയായതിനാല്‍ അത് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സര്‍ക്കാര്‍ ഇവരെ ബോധ്യപ്പെടുത്തും. വിധി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത് ഷോര്‍ട്ട് ഫിലിം ‘മഴയ്ക്കു മുന്നെ’ റിലീസ് ചെയ്യപ്പെടുകയാണ്. പ്രളയ ദുരന്തം വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ച് ഇതിന്റെ റിലീസ് ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. കേവലം സൊസൈറ്റി നടത്തുന്ന ചെലവ് കുറഞ്ഞ ഒരു സദാ ബോട്ട് യാത്രയില്‍ ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യാനാണ് തീരുമാനം. ഒക്ടോബര്‍ 18 ന് വ്യാഴം രാവിലെ 10 മണിക്ക് എറണാകുളം ബോട്ട് ജട്ടിയില്‍ നിന്നും മട്ടാഞ്ചേരി വരെ ഞങ്ങളുടെ സൗഹൃദ കൂട്ടായ്മ നടത്തുന്ന ബോട്ട് യാത്രയില്‍ യാത്രക്കാരുടെ സാന്നിധ്യത്തില്‍ ‘മഴയ്ക്ക് മുന്നെ’ റിലീസ് ചെയ്യും.

സിനിമ /ഷോര്‍ട്ട് ഫിലിം ഒരിക്കലും ഒരാളുടെ മാത്രം ആവില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു സംഘഗാനം പോലെ ശ്രുതി ചേര്‍ന്ന പലരുടെ പ്രയത്‌നങ്ങള്‍ പുറകിലുണ്ടെങ്കില്‍ നല്ല സിനിമ പിറന്നേക്കാം. മാധ്യമ പ്രവര്‍ത്തകനായ സോണി കല്ലറക്കല്‍ എന്ന കോ-ഓര്‍ഡിനേറ്റര്‍ ആണ് ഞങ്ങള്‍ ഒരുമിക്കാന്‍ ഒരു സൊസൈറ്റി കൂര നിര്‍മ്മിച്ചത്. അതാണ് ഗോഡ്‌സ് ഓണ്‍ സിനിമ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി. ആദ്യം അത് സിനിയെ സ്‌നേഹിക്കുന്നവരുടെ ഫേസ് ബുക്ക് കൂട്ടായ്മയായി നിന്നു. പിന്നീട് ഗോഡ്‌സ് ഓണ്‍ സിനിമ $ ചാരിറ്റബിള്‍ സൊസൈറ്റിയായി വളരുകയായിരുന്നു. പിന്നീട് ചെയ്തത് ഒരു ഹോം സിനിമ. ‘മിറക്കിള്‍’. ഫേസ്ബുക്ക് കൂട്ടായ്മ വഴി സൃഷ്ടിക്കപ്പെട്ടതുകൊണ്ട് തന്നെ മിറക്കിളിന് വളരെയെറെ മാധ്യമ പബ്ലിസിറ്റി കിട്ടിയിരുന്നു. മഴയ്ക്ക് മുന്നെ ഞങ്ങടെ രണ്ടാമത്തെ സംരംഭം ആണ്.

ഇത് പുതുക്കക്കാരുടെ ആഗ്രഹത്തിന്റെ ഫലം

പല സാഹചര്യങ്ങളില്‍, പല നാടുകളില്‍ നിന്ന കുറച്ചു മലയാളികള്‍ ഒരുമിച്ചു. ദേശ-ജാതി-പ്രായ വ്യത്യാസമില്ലാതെ ഒരു മഴക്കാലത്ത് കണ്ണൂരില്‍ വിവിധ ലൊക്കേഷനുകളില്‍ മഴയ്ക്ക് മുന്നെ 3 ദിവസങ്ങളില്‍ ആയി ഷൂട്ട് ചെയ്തു. പിന്നെ ചില്ലറ ഫില്ലിംഗ് ഷോട്ടുകളും. സാമ്പത്തിക, സാങ്കേതിക പരാധീനതകളെ, കാലാവസ്ഥയെ അതിജീവിക്കല്‍ ഒരു പാഠമായി.

നിശോഭ് താഴെമുണ്ടയാട് എന്നDOP ഒപ്പം ലെജീഷ് പി വി ( അസോസിയേറ്റ് )ക്യാമറയുമായി മഴക്കുമുന്നെ ഓടിയ കഥാപാത്രങ്ങളെ ഒപ്പിയെടുത്തു. സുനീഷ് വടക്കുമ്പാടന്‍ കലാസംവിധാനം ചെയ്തു മാത്രമല്ല, guest role ചെയ്തു തന്നും മഹാമനസ്‌കനായി. (ഷെറി സാറിന്റെ (ആദിമദ്ധ്യാന്തം) വരാനിരിക്കുന്ന സിനിമയുടെ പ്രവര്‍ത്തനത്തില്‍ ആണ് അദ്ദേഹം ഇപ്പോള്‍.)

സൗഹൃദ ബന്ധനത്താല്‍ സച്ചിന്‍ ബാലു സംഗീത സംവിധായകനാവാന്‍ സമ്മതിച്ചതോടെ മറ്റൊരു പ്രൊഫഷണലിസം കൂടി ഇതിന്റെ ഭാഗമായി. ഗോഡ് സ് ഓണ്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജോഷി സെബാസ്റ്റിന്‍, വൈസ് പ്രസിഡന്റ് മുബ് നാസ് കൊടുവള്ളി എന്നിവര്‍ ഈ ഷോര്‍ട്ട് ഫിലിമിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയി രംഗത്തുവന്നപ്പോള്‍ ഒരു വനിത ഈ ഫിലിമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി മാറിയത് ഈ ഫിലിമിന്റെ ഒരു പ്രത്യേകതയാണ്. സൊസൈറ്റിയുടെ വൈസ് – പ്രസിഡന്റും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ജോളി ജോണ്‍സാണ് ഈ ഫിലിമില്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ജോളി ജോണ്‍സ് ഇതില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു. മറ്റ് സൊസൈറ്റി ഭാരവാഹികളായ സി.ടി.വിബിഷ്, ആഷിഖ് അബ്ദുള്ള എന്നിവരും ഈ ഫിലിമിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരാണ്. മഴയ്ക്ക് മുന്നെയിലെ ഗാനം രചിച്ചിരിക്കുന്നത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയും കട്ടപ്പന സ്വദേശിയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍. ഇതിലെ ‘മഴയൊരു നിറവായ് നിറയുന്നു’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായി കഴിഞ്ഞു. ബാലതാരമായി ഡിയോണ്‍ ജിമ്മി എന്ന അഞ്ചാംക്ലാസുകാരനും ശ്രദ്ധയാകര്‍ഷിക്കുന്നു. ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ഗോഡ്‌സ് ഓണ്‍ സിനിമ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവിധ ദേശങ്ങളിലുള്ള അംഗങ്ങള്‍ തന്നെയാണ്. ഒപ്പം സൊസൈറ്റിയുടെ പ്രസിഡന്റായ രെഞ്ചിത് പൂമുറ്റം എന്ന ഞാന്‍ ഇതിന്റെ ഡയറക്ടര്‍ ആകാന്‍ നിയോഗിക്കപ്പെടുകയായിരുന്നു. ഏറെ ആവകാശവാദങ്ങളോന്നും ഞങ്ങള്‍ നിരത്തുന്നില്ല. എങ്കിലും ഒന്നുണ്ട്, ഈ സിനിമ ഒരു കൂട്ടായ്മയുടെ കഠിനാദ്ധ്വാനത്തിന്റെ വിജയമാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളു.

സിനിമ എന്ന ഈ ജനകീയകല എന്തെന്ന് അറിയാനാഗ്രഹം, ഒരുപക്ഷേ കടലോളം ആഗ്രഹം മാത്രം കൈമുതലാക്കി ഞങ്ങള്‍ ചെയ്ത സിനിമയില്‍ പോരായ്മകളേറെ കാണും. സിനിമ അറിയാവുന്ന സുഹൃത്തുക്കളുടെ ഉപദേശങ്ങള്‍ ഒരു പക്ഷെ ചിലയിടത്തെങ്കിലും ഗുണം ഉണ്ടാക്കിയിട്ടും ഉണ്ടാവാം. സുമനസ്സുകളുടെ, സഹൃദയരുടെ മുന്‍പിലേക്ക് ഗോഡ്‌സ് ഓണ്‍ സിനിമ സൊസൈറ്റി മഴയ്ക്ക് മുന്നെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അനുഗ്രഹിക്കുക. ‘മഴയ്ക്ക് മുന്നെ’ താമസിയാതെ നിങ്ങളുടെ മുന്നിലേക്ക്

മഴയ്ക്ക് മുന്നെ

ഇതിലെ പ്രമേയം സിമ്പിള്‍ ആവണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന സാധാരണ ജീവിതത്തിലെ ഒരു ദിനം. പക്ഷെ അതില്‍ നിങ്ങളെ മാറ്റിമറിക്കുന്ന എന്തോ സംഭവം ഒളിച്ചിരിക്കുണ്ടാകണം. നമ്മള്‍ ചെയ്യുന്നതെന്ത് എന്ന് അറിഞ്ഞു ചെയ്യുന്നവര്‍ വിരളം. എന്തൊക്കെയോ മറികടന്നു പോകാനുള്ള വെമ്പലാണ് ചില ജീവിതങ്ങള്‍. അവര്‍ക്കു തന്നെ നിശ്ചയമില്ലാത്ത അജ്ഞാത മത്സരത്തില്‍ അവര്‍ ആരെയൊക്കെയോ മറികടക്കുന്നു. ഏതോ വഴികളില്‍ തെറ്റിയൊഴുകുന്നു. തിരിച്ചൊഴുകാനാവാത്ത പുഴപോലെ അവര്‍ എവിടെ ഒടുങ്ങുന്നു. അവരാണോ കടലായി അലറുന്നത്?. ഇനി അവരാണോ അടുത്ത മഴക്കാലത്തേക്കുള്ള കാറായി കാത്തിരുന്നു കറുത്ത് പോയത്. അറിഞ്ഞു പെയ്യാനും ഒഴുകാനുമായി. പ്രിയ സഹൃദയരുടെ ഇടയിലേക്ക് ഈ മഴ. എല്ലാ നല്ല സുഹൃത്തുക്കളുടെയും അനുഗ്രഹവും പ്രോത്സാഹനവും പിന്തുണയും ഞങ്ങളുടെ ഈ എളിയ സംരംഭത്തിന് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. വിനയപുരസരം.

സ്‌നേഹത്തോടെ, രെഞ്ചിത് പൂമുറ്റം (ഡയറക്ടര്‍).

കൂടുതല്‍ അറിയാന്‍ വിളിക്കാം.

മൊബൈല്‍: 9496226485, 7907253875.
വാട്ട്‌സ് അപ്പ് നമ്പര്‍: 9447055711.

RECENT POSTS
Copyright © . All rights reserved