Kerala

കൊച്ചി: എറണാകുളം- അങ്കമാലി അതിരുപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സീറോ മലബാര്‍ സഭ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് കോടികണക്കിന് രൂപയുടെ കള്ളപ്പണം ഇടപാട്. ഭൂമി വിറ്റവരുടെയും ഇടനിലക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും അടക്കം 13 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

ഭൂമി വിറ്റ ഇലഞ്ഞിക്കല്‍ ജോസ്, ഇടനിലക്കാരായ എം.കെ ഷംസു, സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ കൂടുതല്‍ പരിശോധന വരും ദിവസങ്ങളില്‍ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്.

കോതമംഗലത്തും കോട്ടപ്പടിയിലും കാക്കനാടും നടത്തിയ ഇടപാടില്‍ ആണ് കോടികണക്കിന് രൂപയുടെ കള്ളപ്പണം ഇടപാട് കണ്ടെത്തിയത്. രേഖകളില്‍ കാണിച്ചിരിക്കുന്നതിലും കൂടുതല്‍ തുകയ്ക്കാണ് ഇടപാടുകള്‍ നടന്നിരിക്കുന്നത്. ഇതിന്റെ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ സഭാ കേന്ദ്രങ്ങളിലേക്കും പരിശോധന നീളുമെന്ന സൂചനയും ആദായ നികുതി അധികൃതര്‍ നല്‍കുന്നുണ്ട്.

 

കോട്ടയം: കത്തോലിക്കാ സഭയിലെ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണവുമായി കന്യാസ്ത്രീ. കുറുവിലങ്ങാട് പോലീസ് സ്റ്റേഷനിലാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. 2014 ല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് പീഢിപ്പിച്ചിരുന്നുവെന്നും തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം പീഡനം തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. 13 തവണ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കന്യസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ബിഷപ്പും രംഗത്ത് വന്നു. സ്ഥലം മാറ്റിയതിലുള്ള വിരോധത്തിന്റെ പേരില്‍ കന്യാസ്ത്രീ തന്നെ ഭീഷണിപ്പെടുത്തുന്നതായി ബിഷപ്പ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കന്യാസ്ത്രീ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ ബിഷപ്പ് പോലീസിനെ സമീപിച്ചിരുന്നു. ബിഷപ്പ് നല്‍കിയ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പഞ്ചാബിലായിരുന്ന ബിഷപ്പ് 2014ല്‍ കേരളത്തിലേക്ക് മടങ്ങി വന്ന സമയത്ത് ഗസ്റ്റ് ഹൗസില്‍ വെച്ച് പീഢിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. പീഢനം രണ്ടു വര്‍ഷത്തോളം തുടര്‍ന്നതായും പരാതിക്കാരി വ്യക്തമാക്കുന്നു. വൈക്കം പോലീസ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ സഭയുടെ പ്രതിനിധികളാരും പ്രതികരിച്ചിട്ടില്ല.

എന്നാല്‍ കോട്ടയം കുറവിലങ്ങാട് മഠത്തില്‍ നിന്ന് കന്യാസ്ത്രീയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതാണ് ഇവര്‍ക്ക് വൈരാഗ്യമുണ്ടാവാന്‍ കാരണമെന്ന് ബിഷപ്പ് ആരോപിക്കുന്നു. തുടര്‍ന്നാണ് തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന ഭീഷണിയുമായി ഇവര്‍ രംഗത്ത് വന്നതെന്നും ബിഷപ്പ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റിലെ പാമ്പന്‍മല ഡിവിഷനിലായിരുന്നു സംഭവം നടന്നത്.കാട്ടാനയുടെ മുന്നില്‍പ്പെട്ട പാമ്പന്‍മല സ്വദേശി മണിയെയാണ് ഭാഗ്യം തുണച്ചത്. എസ്റ്റേറ്റ് ലയത്തിന് സമീപത്തുള്ള തേയിലക്കാട്ടില്‍ വന്ന ഒറ്റയാനാണ് പ്രശ്നം സൃഷ്ടിച്ചത്. ആനയെ കണ്ട് പേടിച്ച മണിയുടെ വളര്‍ത്തുനായ ശബ്ദമുണ്ടാക്കി. ഇതു ശ്രദ്ധയില്‍പ്പെട്ട ആന വളര്‍ത്തുനായ്ക്ക് നേരെ പാഞ്ഞു. നായയും ആനയും നേര്‍ക്കുനേര്‍ വന്നതോടെ മണി ശബ്ദമുണ്ടാക്കി കാട്ടാനയുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചു.

ഇതില്‍ പ്രകോപിതിനായ ആന മണിയെ ആക്രമിക്കാന്‍ വന്നു. മണിയുടെ നേരെ ഓടിവരുന്ന വേളയിലാണ് ആന തെന്നിവീണത്. ഇതോടെ മണിയും വളര്‍ത്തുനായയും ഓടി രക്ഷപ്പെട്ടു.പാമ്പന്‍മല, ചട്ടമൂന്നാര്‍, കോഫി സ്റ്റോര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഒരുമാസത്തിലധികമായി ഒറ്റയാന്‍ കറക്കിനടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

അമ്മയിലെ രാജിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ച് ദിലീപ്. തല്ക്കാലം അമ്മയില്‍ സജീവമാകാന്‍ ഉദേശിക്കുന്നില്ലെന്നതാണ് ദിലീപ് പ്രസിദ്ധീകരിച്ച  കത്തിന്റെ ചുരുക്കം. കത്ത് വായിക്കാം,

സര്‍,
കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും,എന്റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്ലബിള്‍ എക്‌സിക്യൂട്ടീവിന്റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ചവിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി. അതില്‍ അമ്മ ഭാരവാഹികള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കുന്നതു വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു

അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്
ദിലീപ്
28/06/18
ആലുവ

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ റെയ്ഡ്. ഇടനിലക്കാരനായ ജോസ് കുര്യന്റെ വീട്ടിലാണ് രാവിലെ മുതല്‍ റെയ്ഡ് നടക്കുന്നത്. കോട്ടപ്പടിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി റെയ്ഡ് നടക്കുന്നത്.

13 സ്ഥലങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഇടപാടില്‍ സഭക്ക് പകരം ഭൂമി നല്‍കിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്നത്. ഭൂമിയിപാടിന്റെ് കൃത്യമായ കണക്കുകളും ഇടപാട് വഴി ലഭിച്ച പണം എവിടെ പോയെന്ന വിവരവും തേടിയാണ് ആദായ നികുതിയുടെ റെയ്ഡ്.

അങ്കമാലി-എറണാകുളം അതിരൂപതയുടെ ഭൂമി 13 കോടി രൂപക്ക് വില്‍ക്കാനാണ് സാജു വര്‍ഗീസിനെ ഏല്‍പിക്കുന്നത്. എന്നാല്‍, 27 കോടി രൂപക്ക് ഭൂമി വില്‍പന നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, 67 കോടി രൂപക്ക് ഭൂമിയിടപാട് നടന്നുവെന്നാണ് ആരോപണം.

 

കൊച്ചി: കോടതിവിധി വരുന്നതിന് മുമ്പായി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ പിളര്‍പ്പ് ശക്തിപ്രാപിക്കുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി വിളിക്കണം എന്നാവശ്യപ്പെട്ട് സംഘടനയിലെ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ സംഘടനയുടെ സെക്രട്ടറി ഇടവേളബാബുവിന് കത്തു നല്‍കി.

പ്രധാനമായും നാലു കാര്യങ്ങളാണ് കത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ദിലീപിനെ തിരിച്ചെടുത്തത് വീണ്ടും ചര്‍ച്ച ചെയ്യണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഇതുവരെ അമ്മ എന്തു നടപടി സ്വീകരിച്ചു. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി അമ്മ ഇതുവരെ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിന് പുറമേ ജൂലൈ 13 നോ 16 നോ ജനറല്‍ബോഡി വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ഇവര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ഡബ്‌ള്യൂസിസിയില്‍ പിളര്‍പ്പില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് കത്ത്. അംഗത്വം രാജിവെച്ച് നാലു നടിമാര്‍ പുറത്ത് പോയപ്പോള്‍ അമ്മയില്‍ തുടര്‍ന്ന് കൊണ്ട് മറ്റ് ഡബ്‌ള്യൂസിസി അംഗങ്ങള്‍ പോരാട്ടം തുടരുമെന്ന സൂചനയും കത്ത് നല്‍കുന്നു. അമ്മ സംഘടനയില്‍ തുടരുന്ന ഡബ്‌ള്യൂസിസി അംഗങ്ങളായ നടിമാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് കത്ത്. കോടതി വിധി വരും മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം പുറത്തു പോയത്.

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും എന്ന സൂചനയാണ് കത്ത് നല്‍കുന്നത്. നിലപാട് തിരുത്തിയില്ലെങ്കില്‍ ഒരുപക്ഷേ കൂടുതല്‍ പേര്‍ പുറത്തു പോകാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം രാജിവെച്ചവര്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ അമ്മ നേതൃത്വവും അങ്കലാപ്പിലാണ്.

ഡബ്‌ള്യൂസിസിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തേ ഒപ്പമുണ്ടായിരുന്ന യുവനടന്മാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം ശക്തമായി നേരത്തേ പ്രതികരിച്ചവരാണ്. എന്നാല്‍ പുതിയ വിവാദം പുറത്തു വന്ന ശേഷം ഇവരാരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയ്ക്ക് പുറത്തുള്ളവര്‍ പോലും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണെങ്കിലും അമ്മ ഭാരവാഹികളും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

 

തിരുവനന്തപുരം: ദിലീപിനെ അമ്മയില്‍ തിരികെയെടുത്ത നടപടിക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു.

അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ സംഘടനയില്‍ നിന്ന് രാജിവച്ചു പുറത്തു പോയ സാഹചര്യത്തിലായിരുന്നു ജോസഫൈന്റെ പ്രതികരണം. ഇടത് എം.എല്‍.എ മാരായ ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും നിലപാട് സര്‍ക്കാര്‍ ഗൗരവകരമായി എടുക്കണമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ നടി മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിക്കാന്‍ അമ്മ നടത്തിയ യോഗത്തിലായിരുന്നു മഞ്ജു ഈ പ്രസ്താവന നടത്തിയത്.

തിരുവല്ല: ലൈംഗീകാരോപണം നേരിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്പെന്റ് ചെയ്തു. പീഡനത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് പീഡനാരോപണം ഉന്നയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് സഭ നടപടിയുമായി രംഗത്ത് വന്നത്. ആരോപണ വിധേയരായ അഞ്ച് വൈദികരെയും ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്പെന്റ് ചെയ്തത്. സുഹൃത്തുക്കളായ ഇവര്‍ യുവതിയെ നിരന്തരം ലൈംഗീകമായി ഉപദ്രവിച്ചതായിട്ടാണ് ആരോപണം. യുവതിയുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

ആരോപണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടെന്ന് തെളിഞ്ഞാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. അന്വേഷണത്തിനായി പ്രത്യേക സമിതിയെ സഭ നിയമിച്ചിട്ടുണ്ട്. വിഷയത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. യുവതിയുടെ ഭര്‍ത്താവ് പീഡന വിവരം വിവരിക്കുന്ന ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളുടെ പ്രചരിക്കുന്നുണ്ട്. മാമോദീസ രഹസ്യം പുറത്തുപറയുമെന്ന ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.

കോട്ടയം: കോട്ടയത്ത് നഗരമധ്യത്തില്‍ പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുമ്പിലായാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇയാള്‍ പോസ്റ്റില്‍ തൂങ്ങി മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിരമായി കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ഇയാള്‍ പാമ്പാടി സ്വദേശിയാണെന്നാണ് കടയുടമകള്‍ പറയുന്നത്. പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകള്‍ മടങ്ങിയ നിലയിലാണ്. ഇത് സംശയം വര്‍ദ്ധിപ്പിക്കുന്നു.

ഇയാള്‍ പുലര്‍ച്ചെ മൂന്നുമണിയോടെ സമീപത്തെ കടയിലെത്തി ചായ കുടിച്ചിരുന്നുവെന്നും വിവരമുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയത്തിലേക്ക് നയിക്കുന്ന മുറിവുകളൊന്നും ശരീരത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നഗരത്തില്‍ തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവമാണ പോലീസിനെയും കുഴക്കുന്നത്.

സോളാര്‍ നായിക സരിതാ എസ് നായര്‍ പുതിയ പ്രവര്‍ത്തന മേഖലയിലേക്ക്. ഇത്തവണ ജനസേവനത്തിനായാണ് താരം രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടികളിലൂടെയൊന്നുമല്ല സരിത വരുന്നത്. ആര്‍കെ നഗര്‍ എംഎല്‍എയും തമിഴില്‍ സുപരിചിത മുഖവുമായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യം സരിത അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ നേരിട്ട് കണ്ട് സരിത ആഗ്രഹം അറിയിച്ചു കഴിഞ്ഞു.

നാഗര്‍കോവില്‍ തമ്മത്തുകോണത്ത് വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണവും വ്യക്തമാക്കിയതായാണ് സൂചന.അതേസമയം, വിവരം പാര്‍ട്ടി നേതൃത്വം അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നുണ്ടാകുമെന്നും അണ്ണാ ഡി.എം.കെ എം.എല്‍.എ കൂടിയായ പച്ചമാല്‍ അറിയിച്ചു. കന്യാകുമാരി എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇദ്ദേഹം നിലവില്‍ ദിനകരന്‍ പക്ഷത്താണ്.

RECENT POSTS
Copyright © . All rights reserved