Kerala

നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകര്‍ക്കെതിരെ ആന്റണി പെരുമ്പാവൂര്‍ പ്രതികാരനടപടി സ്വീകരിച്ചെന്ന് ആരോപണം. തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ നിലത്തോട് ചേര്‍ന്നുള്ള കനാല്‍ മണ്ണിട്ട് നികത്തി. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകര്‍.

പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കരയിലെ നെല്‍പ്പാടം നികത്താന്‍ ശ്രമിച്ചതിന് പുറമേ ആന്റണി പെരുമ്പാവൂര്‍ തൊട്ടടുത്ത കാനയും അടച്ചു. ഇവിടെ നിന്നിപ്പോള്‍ ആന്റണിയുടെ നിലത്തിലേക്ക് മാത്രമേ വെള്ളം ലഭിക്കൂ. തെങ്ങോല ഉപയോഗിച്ച് കാനയില്‍ നിന്ന് മറ്റ് കൃഷിയിടങ്ങളിലേക്കുള്ള വെള്ളച്ചാലുകള്‍ തടയുകയായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. നിലം നികത്തലിനെ എതിര്‍ത്തതിനുള്ള പ്രതികാര നടപടിയാണിതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വെള്ളം ലഭിക്കാതായതോടെ കൃഷി മുടങ്ങിയ പാടങ്ങള്‍ ഇപ്പോള്‍ തരിശായിക്കിടക്കുകയാണ്.

പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് ഒരേക്കര്‍ സ്ഥലം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്‍ണി പെരുമ്പാവൂര്‍ ശ്രമിക്കുന്നതെന്നാരോപണം. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.

ഈ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടക്കുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊച്ചി : കന്യാസ്ത്രീകള്‍ കുട്ടികളെ പീഡിപ്പിച്ച എറണാകുളം പൊന്നുരുന്നിയിലെ കിങ് ക്രൈസ്റ്റ് കോണ്‍വെന്റ് അടച്ചു പൂട്ടുന്നു. വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ് കോണ്‍വെന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് മാറ്റും. ഇന്നു രാവിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രണ്ടു മണിക്കൂറോളം കുട്ടികളുടെ മൊഴി എടുത്തിരുന്നു. ഇതില്‍ നിന്നും മാനസികമായും ശാരീരികമായും പീഡനം അനുഭവിക്കുന്ന കുട്ടികള്‍ കോണ്‍വെന്റിലുണ്ടെന്ന് കണ്ടെത്തി.

സികെസി സ്‌കൂളില്‍ പഠിക്കുന്ന 20 ഓളം വിദ്യാര്‍ത്ഥികളാണ് കന്യാസ്ത്രീകള്‍ നടത്തുന്ന ബോര്‍ഡിങിലുള്ളത്. ഹോസ്റ്റല്‍ വാര്‍ഡനായ അംബികാമ്മ ക്രൂരമായി ശാരീരിക, മാനസിക പീഡനം ഏല്‍പ്പിക്കുന്നതായും ഇതേക്കുറിച്ച് പരാതി പറഞ്ഞതിന് കന്യാസ്ത്രീകള്‍ കടുത്ത രീതിയില്‍ ശിക്ഷിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു കുട്ടികളുടെ പരാതി.

ആറു മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളാണ് കോണ്‍വെന്റിലുള്ളത്. ഇവരില്‍ ചിലര്‍ കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിനു പുറത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പരാതി പറഞ്ഞതോടെയാണ് പീഡനം കൂടിയതെന്നും തുടര്‍ന്ന് ഭക്ഷണം തരാതെ പട്ടിണിക്കിട്ടുവെന്നും കുട്ടികള്‍ പറഞ്ഞു.

 

ആപത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ ഒരമ്മ ചെയ്ത പ്രവൃത്തി കൊണ്ട് ഇല്ലാതായത് മകന്റെ ഒരു കണ്ണിന്റെ കാഴ്ചയാണ്. ഒരമ്മയ്ക്കും സഹിക്കാനാവുന്നതല്ല ഈ ദുരന്തം. അങ്ങനെ അബദ്ധത്തില്‍ നഷ്ടപ്പെടുത്തിയ കാഴ്ച തന്റെ മരണാനന്തരം മകനു തന്നെ മടക്കി നല്‍കുകയാണ് ഈ അമ്മ. താമരക്കുളം കൊട്ടയ്ക്കാട്ടുശേി കണ്ണുചാരേത്ത് കൃഷ്ണഗാഥയില്‍ രാജന്‍പിള്ളയുടെ ഭാര്യ രമാദേവിയുടെ കണ്ണ് ഇനി മകന്‍ ഗോകുല്‍രാജി(27)നു വെളിച്ചമേകും. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു കണ്ണുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ. ഒരാഴ്ച മുമ്പ് വൈകിട്ട് ഇളയ മകന്‍ രാഹുല്‍രാജിനൊപ്പം യാത്രചെയ്യുമ്പോള്‍ ബൈക്കില്‍നിന്നു തെറിച്ചുവീണാണ് രമാദേവി(50)ക്കു ഗുരുതരമായി പരുക്കേറ്റത്. ചുനക്കര തെക്ക് എന്‍.എസ്.എസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.ഗീതുവിന്റെ നേതൃത്വത്തിലുള്ള സംഘം രമാദേവിയുടെ ഇരുകണ്ണുകളും നീക്കം ചെയ്തു. ഇതിലൊരെണ്ണമാണ് മകന് വെളിച്ചമാകാന്‍ പോകുന്നത്. രമാദേവിയ്ക്ക് സംഭവിച്ച ഒരു കൈപിഴയിലാണ് ആറാം വയസില്‍ ഗോകുലിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമാക്കിയത്. രമാദേവിയുടെ കൈയില്‍നിന്ന് കയര്‍ വിട്ട് പശു കുതറിയോടിയപ്പോള്‍ വീട്ടുമുറ്റത്ത് കളിച്ചു നില്‍ക്കുകയായിരുന്ന മകനെ രക്ഷിക്കാനായി രമാദേവി പശുവിനു നേരേ കല്ലുവാരിയെറിഞ്ഞു. ഇതിലൊരെണ്ണം ഗോകുലിന്റെ കണ്ണില്‍ കൊണ്ടു. ഇതോടെ ഒരു കണ്ണിന്റെ കാഴ്ച പോയി.

കാഴ്ച ലഭിക്കാന്‍ കണ്ണു മാറ്റിവയ്ക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് അവയവദാന സെല്ലില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. ജീവിച്ചിരിക്കെ തന്റെ കണ്ണുകളിലൊന്നു മകനു നല്‍കാന്‍ രമാദേവി പലതവണ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഗോകുല്‍ ഇതിന് അനുകൂലമായിരുന്നില്ല. അമ്മയുടെ സംസ്‌കാര ശേഷവും കണ്ണ് ഏറ്റുവാങ്ങാന്‍ ഗോകുല്‍ വിസമ്മതിച്ചു. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധപൂര്‍വ്വം ഗോകുലിനെ കൊണ്ട് സമ്മതിക്കുകയായിരുന്നു. ബി.എസ്.സി. നഴ്‌സിങ് ബിരുദധാരിയാണു ഗോകുല്‍. രമാദേവിയുടെ രണ്ടാമത്തെക്കണ്ണ് അവയവദാന രജിസ്റ്ററിലെ മുന്‍ഗണനാ പ്രകാരം ദാനം ചെയ്യുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

കണ്ണൂര്‍: എനിക്ക് മുഖ്യമന്ത്രിയെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ ആദി എന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അങ്ങനെ ആദിയുടെ ആഗ്രഹം ഒടുവില്‍ സാക്ഷാത്കരിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദിയുടെ മോഹം സാധിച്ചു കൊടുത്തു. അമ്മ രസീനയ്‌ക്കൊപ്പം എത്തിയ ആദി പിണറായി വിജയനുമായി കുശലം പങ്കുവെച്ചു. സ്വന്തമായി വരച്ച പിണറായിയുടെ ചിത്രവും നല്‍കി.

ചിത്രം വരയ്ക്കാനുണ്ടായ പ്രചോദനവും പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിത്രം വരയ്ക്കണമെന്ന ആവശ്യം ആദ്യം പങ്കുവെച്ചത് വരയ്ക്കാനറിയാവുന്ന സുഹൃത്തിനോടാണ്, നിനക്കെന്തായാലും കഴിയില്ലെന്നായിരുന്നു കൂട്ടുകാരന്റെ വെല്ലുവിളി. അതോടെ സ്വന്തമായി വരയ്ക്കുമെന്ന് തീരുമാനമെടുത്തു. അമ്മയുടെ പിന്തുണയോടെ മനോഹരമായി ചിത്രം പൂര്‍ത്തിയാക്കി. പകരം സമ്മാനമായി പിണറായി ഒരു പേനയും ആദിക്ക് സമ്മാനമായി നല്‍കി. സെല്‍ഫിയെടുത്ത് ഇനിയും കാണാന്‍ വരുമെന്ന് പറഞ്ഞാണ് ആദി മടങ്ങിയത്.

https://www.facebook.com/shafi.pookaitha/videos/954334968063539/

മുഖ്യമന്ത്രിയെ കാണാന്‍ വാശിപിടിച്ച് കരഞ്ഞ ആദിയുടെ വീഡിയോ അമ്മയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഇത് വൈറലായതോടെ പിണറായി ആദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അങ്ങനെ കണ്ണൂരിലെത്തിയപ്പോള്‍ കൂടികാഴ്ചയ്ക്ക് വഴി ഒരുക്കുകയായിരുന്നു. ഗള്‍ഫില്‍ താമസിക്കുന്ന ആദി മാര്‍ച്ച് അവസാനത്തോടെ മടങ്ങി പോകും.

https://www.facebook.com/shafi.pookaitha/videos/954338111396558/

കൊച്ചി: നിര്‍ധനരായ പെണ്‍കുട്ടികളോട് കന്യാസ്ത്രീകളുടെ ക്രൂരത. പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിങ് കോണ്‍വെന്റിലെ ഇരുപതോളം പെണ്‍കുട്ടികളെയാണ് രാത്രി തെരുവിലിറക്കി വിട്ടത്. സംഭവത്തില്‍ രണ്ടു കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തു.

നിര്‍ധനരായ 24 വിദ്യാര്‍ത്ഥിനികളാണ് പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലുള്ളത്. ഇതില്‍ ആറു മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 20 പെണ്‍കുട്ടികള്‍ രാത്രി റോഡരികില്‍ നില്‍ക്കുന്നതു കണ്ട നാട്ടുകാര്‍ കാര്യം അന്വേഷിച്ചു. കോണ്‍വെന്റില്‍ നിന്ന് ഇറക്കി വിട്ടതാണെന്ന് പറഞ്ഞതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കുകയും പഴകിയ ഭക്ഷണമാണ് നല്‍കുന്നതെന്നും കുട്ടികള്‍ പറഞ്ഞു. ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയത് പറഞ്ഞപ്പോഴും അടിയും വഴക്കുമായിരുന്നു. കുട്ടികള്‍ ഛര്‍ദിച്ചതോടെ ഒരാഴ്ച മുഴുവന്‍ കഞ്ഞിയും അച്ചാറും മാത്രം നല്‍കിയെന്നും ഇവര്‍ പറഞ്ഞു.

കുട്ടികളെ നോക്കാന്‍ ചുമതലപെടുത്തിയിട്ടുള്ള സിസ്റ്റര്‍ അംബിക, സിസ്റ്റര്‍ ബിന്‍സി എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ വഴക്ക് പറഞ്ഞതിലുള്ള ദേഷ്യത്തില്‍ കുട്ടികള്‍ ഇറങ്ങി പോയതാണെന്നാണ് കോണ്‍വെന്റ് അധികൃതരുടെ വിശദീകരണം. സിസ്റ്റര്‍ അംബികയെ കുട്ടികളുടെ പരിചരണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കടവന്ത്ര പോലീസ് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ നാട്ടുകാരോട് പരാതിപ്പെടുന്ന വീഡിയോ താഴെ

https://www.facebook.com/Sajeshps89/videos/1845642068841265/

 

കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് തൊഴിൽ നൽകിയ് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിന് അഭിമാനകരമായ തീരുമാനമായിരുന്നു അത്. എന്നാൽ തങ്ങളോടു വിവേചനം അവസാനിച്ചിട്ടില്ലെന്നു തെളിയിക്കുന്നതാണ് കൊച്ചി മെട്രോയിൽ ജീവനക്കാരിയായ തീർഥ സർവികയെന്ന ട്രാൻസ്ജെൻഡറുടെ ഫേസ്ബുക്ക് പോസ്റ്റ്.

ആഴ്ചയിൽ ഒരു ദിവസം ലഭിക്കുന്ന അവധി ലഭിക്കാത്തതാണ് ഇവരെ വേദനിപ്പിച്ചത്. ശമ്പളം ലഭിച്ചപ്പോഴാണ് ഓഫ് ഇല്ലെന്ന് അറിയുന്നതെന്നു ഇവർ പറയുന്നു. 26 ദിവസം ജോലി ചെയ്താൽ നാല് ഓഫ് വേണ്ടതാണ്. ഇക്കാര്യം എം.‍ഡിയെ കണ്ട് ആവശ്യപ്പെടുകയും അനുകൂല മറുപടി ലഭിച്ചതുമാണ്. എന്നാൽ പിന്നീടും അവധി ലഭിച്ചില്ല. ട്രാൻസ്ജെൻഡർ സമൂഹത്തിനു ജോലി തന്നെന്നു പറഞ്ഞ് സർക്കാർ കൊച്ചി മെട്രോയും പബ്ളിസ്റ്റി നേടിയെന്നും തീർഥ പരാതിപ്പെടുന്നു. വേദനയോടെ ഈ യൂണിഫോം ഇവിടെ ഉപേക്ഷിക്കുന്നെന്നും പോസ്റ്റിൽ പറയുന്നു

പോസ്റ്റിന്റെ പൂർണ്ണരൂപം…………..

പ്രിയ സുഹൃത്തുക്കളെ ഞാൻ കൊച്ചി മെട്രോ ജീവനക്കാരിയാണ്.. വളരെയധികം ചർച്ചാ വിഷയമായ കാര്യമാണ് കൊച്ചി മെട്രോയിൽ ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് ജോലി നൽകുന്നത് !!! മെട്രോ ജോലിയേ സംബന്ധിച്ചുള്ള സംശയങ്ങളും ഞങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങളിലുള്ള ക്രമക്കേടുകളും കമ്മ്യൂണിറ്റി സുഹൃത്തുക്കൾ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. മെട്രോയിലേ വേതനം ഒരു ട്രാൻസിനേ സംബന്ധിച്ചിടത്തോളം ജീവിക്കാൻ ഉതകുന്നതല്ലായിരുന്നിട്ട് കൂടിയും ജോലിയിൽ തുടരുകയായിരുന്നു,,,ഈ മാസത്തെ സാലറി വന്നപ്പോൾ Paid off Salary ഇല്ല., പോരാത്തതിന് ഡബിൾ ഡ്യൂട്ടി എടുത്തത്തിന്റെ വേതനവും ഇല്ല,,, ഓഫ് ദിവസങ്ങൾ പരസ്പരം മാറ്റി എടുത്തോട്ടെ എന്ന് ടീം ലീഡറോട് ചോദിച്ചപ്പോൾ അത് വേണ്ട പകരം ഡ്യൂട്ടി കട്ട് ചെയ്യു എന്നായിരുന്നു മറുപടി,,, അതും കൂടാതെ ഇനി മുതൽ പ്രവർത്തന ദിവസങ്ങൾ 18 ദിവസമായി കുറച്ച് 3 Paid off Salary യും ഉണ്ടാകൊള്ളു എന്ന് പുതിയ അറിയിപ്പ്,,അവകാശങ്ങളും ആവശ്യങ്ങളും ചോദിച്ചാൽ സസ്പെൻഷനാണ് ഫലം.,,, രാത്രി സമയങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ധാരാളം ബുദ്ധിമുട്ടുകൾ നേരിടുന്നതുകൊണ്ട് ഒരു പെൺകുട്ടി യാത്രാ സൗകര്യം ആവശ്യപ്പെട്ടമ്പോൾ ആ കുട്ടിയെ സസ്പന്റ് ചെയ്തു.വേതന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാൽ FMC മേലധികാരി ദിൽ രാജിന്റ മറുപടി എന്റെ വീട്ടീലേ വേലക്കാരിക്കു ഇതിലും ശബളംമുണ്ടന്നാണ് പിന്നെ നിങ്ങൾ ബിസിനസ്സ് ചെയ്യു ഇതിലും കൂടുതൽ പണം കിട്ടും എന്ന പരിഹാസവും…മെട്രോയിൽ ഉദ്യോഗകയറ്റത്തിനായുള്ള മൂന്നോളം AFC ട്രെയിനിങ്ങുകൾ പൂർത്തിയായി എന്നാൽ ഒരു ട്രാൻസിനേ പോലും ഇതുവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല..പ്രതിമാസം 3000 രൂപയോളം ESI ,PF ഫണ്ടിലേക്കെന്നു പറഞ്ഞു വരുമാനത്തിൽ നിന്ന് പിടിക്കുന്നുണ്ട് എന്നാൽ അക്കൗണ്ടിൽ ഈ തുക എത്തിയിട്ടില്ല യാതൊരു അനുബന്ധരേഖകളുമില്ല..ഞങ്ങൾക്ക് ഈ ജോലി തന്നത് ഒരു ചീപ്പ് പബ്ലിളിസിറ്റിക്കു വേണ്ടിയാണെങ്കിൽ ദയവ് ചെയ്തു ഞങ്ങളെപോലെയുള്ളവരെ നിങ്ങളുടെ രാഷ്ട്രിയതന്ത്രങ്ങളിലേക്കു വലിച്ചിഴയ്ക്കരുത് ജീവിച്ച് പൊക്കോട്ടെ!!!!

– Theertha Sarvika

തിരുവനന്തപുരം : ഞായറാഴ്ച വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്‌ക്കേണ്ട പ്രതിശ്രുത വരനടക്കം രണ്ടുപേര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. വാമനപുരം ആനാകുടി ഊന്നന്‍പാറ വിഷ്ണുവിലാസത്തില്‍ പ്രതിശ്രുതവരന്‍കൂടിയായിരുന്ന വിഷ്ണുരാജ്(26) സുഹൃത്തും അയല്‍വാസിയും ആറാന്താനത്തെ ഓട്ടോഡ്രവറുമായ ആനാകുടി ഊന്നന്‍ പാറ വാഴവിളവീട്ടില്‍ ശ്യാം(23) എന്നിവരാണ് എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കിളിമാനൂരില്‍ എം.സിറോഡില്‍ പുളിമാത്ത് വെച്ച് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും തടികയറ്റിവന്ന ലോറിയും കുട്ടിയിടിച്ചാണ് അപകടം.

ആനാകുടി വിഷ്ണുവലാസത്തില്‍ പ്രതിരാജ് ജയ ദമ്പതികളുടെ മൂത്തമകനാണ് വിഷ്ണുരാജ്. വിഷ്ണുരാജിന്റെയും കിളിമാനൂര്‍ പഴയകുന്നുമ്മല്‍ പ്രാര്‍ത്ഥനയില്‍ ഉണ്ണിക്കൃഷ്ണ്ണന്‍ ആരാധന ദമ്പതികളുടേയും മകള്‍ അനുപമയുടേയും വിവാഹം നാളെ കിളിമാനൂര്‍ ശ്രീദേവി ആഡിറേറാറിയത്തില്‍ പകല്‍ 9.45 നും 10.15 നകമുള്ള മുഹൂര്‍ത്തത്തിലായിരുന്നു നിശ്ചയിച്ചിരുന്നതും ആള്‍ക്കാരെ ക്ഷണിച്ചിരുന്നതും. വിഷ്ണുരാജിന്റെ വീട്ടിലെ പന്തല്‍ വിവാഹം പ്രമാണിച്ച് ഡക്കറേറ്റ് ചെയ്ത ശേഷം പന്തല്‍ ചമയക്കാരനെ കിളിമാനൂര്‍ തൊളിക്കുഴിയില്‍ വീട്ടില്‍ കൊണ്ട് വിട്ടശേഷം മടങ്ങുമ്പോഴാണ് അപകടം. വിഷ്ണുരാജ് അകടസ്ഥലത്ത് മരിച്ചു. ശ്യാം മെഡിക്കല്‍കോളേജ് ആശുപത്രിയിലും.

ആനാകുടിയില്‍ ശശി സുമതി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ശ്യാം. മരണവിവരം കിളിമാനൂര്‍ പോലീസ്സില്‍നിന്നും അറിഞ്ഞതോടെ വിഷ്ണുരാജിന്റെയും വധു അനുപമയുടേയും വീടുകള്‍ ശോകമയമായി. ഇന്ന് പകല്‍ വധുവിന്റെ വിവാഹത്തലേന്നുള്ള പാര്‍ട്ടി കിളിമാനൂര്‍ ശ്രീദേവി ആഡിറേറാറിയത്തില്‍ വെച്ചിരുന്നു. അതിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വരന്റെ വീട്ടില്‍ നിന്നും വിവാഹത്തിന് ധരിക്കാനുള്ള കല്യാണപ്പുടവ ഇന്ന് ഉച്ചയ്ക്ക് ഏറ്റു വാങ്ങാന്‍ സന്തോഷത്തോടെ കാത്തിരുന്ന വധു കണ്ണീരീരിലാണ്ടു. വധുവിന്റെ വീട്ടില്‍ ബന്ധുമിത്രാദികള്‍ ഓടിയെത്തി സമാശ്വസിപ്പിക്കുന്നകാഴ്ച എല്ലാവരേയും കണ്ണീരിലാഴ്ത്തി. വരന്റെ വീട്ടില്‍ വിവാഹത്തലേന്ന് ആള്‍ക്കാരെ സ്വീകരിക്കാന്‍ പുടുത്തയര്‍ത്തിയ പന്തലില്‍ വിഷ്ണുരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.

തൃശുര്‍ ലോ കോളെജില്‍ വിദ്യാര്‍ഥിയായിരിക്കെ വഴിവിട്ട രീതിയില്‍ മാര്‍ക്ക് തിരുത്തിച്ചെന്ന് കൈരളി വാര്‍ത്തയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എംഎല്‍എ. ഒരു പാഴ്ജനതയുടെ ജീര്‍ണ്ണാവിഷ്‌ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ചാനലാണ് കൈരളിയെന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം. കൈരളി ചാനല്‍ നല്‍കിയ വാര്‍ത്തയോട് കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവര്‍ക്ക് ഇന്റേണല്‍ അസസ്മെന്റുമായി ബന്ധപ്പെട്ട് അധ്യാപകര്‍ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീര്‍ക്കുന്നത് അറിയാന്‍ സാധിക്കും. അതിന്മേല്‍ പരാതി ഉയരുമ്പോള്‍ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സര്‍വ്വസാധാരണമാണെന്നും വി.ടി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേവിഷയം സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയ വേളയില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എല്‍.എല്‍.ബിക്ക് യൂണിവേഴ്സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുന്‍പ് സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെ കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ടെന്നും വി.ടി തന്റെ കുറിപ്പില്‍ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സര്‍ക്കാര്‍ ഭൂമി കയ്യേറിയ, വിദ്യാര്‍ത്ഥിപീഡനങ്ങള്‍ തുടര്‍ക്കഥയാക്കിയ, ദലിത് അധിക്ഷേപങ്ങള്‍ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജില്‍ നിന്ന് ക്ലാസില്‍പ്പോലും പോകാതെ എല്‍എല്‍ബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ് സംസ്ഥാനതലത്തിലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത റാങ്ക് വാങ്ങി ഒരു സര്‍ക്കാര്‍ ലോ കോളേജില്‍ പ്രവേശനം നേടി കൃത്യസമയത്ത് തന്നെ വിജയകരമായി പഠനം പൂര്‍ത്തീകരിച്ച് ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയുടെ പത്ത് വര്‍ഷം മുന്‍പത്തെ ഒരു ഇന്റേണല്‍ പരീക്ഷ പേപ്പറിന്റെ മാര്‍ക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ് ന്യൂസുമായി കോലാഹലമുയര്‍ത്തുന്നത്.

എനിക്കിക്കാര്യത്തില്‍ പറയാനുള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേവിഷയം സൈബര്‍ സഖാക്കള്‍ ചര്‍ച്ചയാക്കിയ വേളയില്‍ത്തന്നെ വിശദീകരിച്ചിട്ടുണ്ട്. എല്‍എല്‍ബിക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലെ മൂട്ട് കോര്‍ട്ട് മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുന്‍പ് സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള, വേറെ രണ്ട് പ്രൊഫഷണല്‍ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയെക്കുടുക്കാന്‍ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവര്‍ക്കറിയാം, ഇന്റേണല്‍ അസസ്‌മെന്റുമായി ബന്ധപ്പെട്ട് അധ്യാപകര്‍ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നോക്കുന്നതും അതിന്മേല്‍ പരാതി ഉയരുമ്പോള്‍ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സര്‍വ്വസാധാരണമാണെന്നത്.

ഒരുപക്ഷേ ഇനി വി.ടി. ബല്‍റാം അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും …രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കും!

ഒരു പാഴ്ജനതയുടെ ജീര്‍ണ്ണാവിഷ്‌ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ചാനലിനേക്കുറിച്ചും ഇങ്ങനെയൊരു വാര്‍ത്തക്ക് അവര്‍ നല്‍കുന്ന ഈ തലക്കെട്ടിനേക്കുറിച്ചും കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു

 

 

മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ നിര്‍മ്മിച്ച സ്വന്തം നാട്ടില്‍ വായനാശാല തീ ഇട്ട് നശിപ്പിച്ച് സാമൂഹിക വിരുദ്ധര്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധര്‍ വായനശാലയ്ക്ക് തീയിട്ടത്.

1958ലായിരുന്നു കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി പ്രേം നസീര്‍ വായനശാലക്ക് തറക്കല്ലിട്ടത്. വായനശാലയിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു.

ഒരു നാടിനെ തന്നെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍.സുഭാഷും, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും അറിയിച്ചു.

കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം? . ഒരു മുദ്രാവാക്യം മൂലം ഈ പെണ്‍കുട്ടികളുടെ വ്യത്യസ്തമായ സമരം വൈറലായി മാറി. സമരത്തേക്കാള്‍ ഉപരിയായി അതിലെ മുദ്രാവാക്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വനിത ഹോസ്റ്റല്‍ അടച്ച്‌ പൂട്ടിയതിനെതിരെ പാറശാല ചെറുവാരക്കോണം സിഎസ്‌ഐ ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തത്.

റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം… അയ്യോ പോയേ കിടപ്പാടം പോയേ… എന്ന് പോകുന്നു മുദ്രാവാക്യങ്ങള്‍. ഹോസ്റ്റലിലെ ഭക്ഷണശാലയിലെ വൃത്തിയില്ലായ്മയും ഈച്ച ശല്യവും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനയ്ക്കെത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയും ചെയ്തതോടെ ഹോസ്റ്റല്‍ നവീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതിനെ തുടര്‍ന്ന് അടുക്കള നവീകരിക്കാന്‍ എന്ന പേരില്‍ കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി വിടുകയും പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ മൊബൈലില്‍ അശ്ലീല സിനിമകള്‍ കാണുന്നു എന്ന് കോളേജ് അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുട്ടികള്‍ റേഞ്ചില്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം? എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ പ്രചരിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ തുണ്ട് പടം കാണാന്‍ സമരം ചെയ്യുന്നത് പോലെയായി. ആ രീതിയില്‍ അത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. തങ്ങള്‍ പരാതി നല്‍കിയതിലുള്ള പകപോക്കലാണ് പെട്ടന്നുള്ള ഈ അടച്ചുപൂട്ടല്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇതിനെതിരെയാണ് സമരം നടക്കുന്നത്. ഏതായാലും അടര്‍ത്തി മാറ്റിയ മുദ്രാവാക്യം മൂലം സമരം വൈറല്‍ ആയി മാറി.

 

 

Copyright © . All rights reserved