തിരുവനന്തപുരം: ഫാറൂഖ് കോളജ് അധ്യാപകന്റെ സ്ത്രീ വിരുദ്ധ പ്രസംഗത്തെക്കുറിച്ചു വകുപ്പുതലത്തില്‍ അന്വേഷിക്കുമെന്നു സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. കെ.എം. ഷാജിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ നടത്തുന്ന സംബന്ധിച്ച നിര്‍ദേശം കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദ പരാമര്‍ശം നടത്തിയ ഫറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍കിയ പരാതിയിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടികളെയും അവരുടെ വസ്ത്രധാരണ രീതിയെയും അപമാനിച്ച അധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവാദ പ്രസംഗം പുറത്ത് വന്നതോടെ അധ്യാപകന്‍ കോളേജില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.