അതിഥിതൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആറു വയസുകാരന്‍ വെട്ടേറ്റ് മരിച്ചു. പുതുക്കാട് മുപ്ലിയത്താണ് സംഭവം. അസം സ്വദേശിയായ നജ്റുള്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ കുട്ടിയുടെ അമ്മ നജ്മക്ക് ഗുരുതരമായി പരിക്കേറ്റു. അതിഥിത്തൊഴിലാളികളായ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ബുധനാഴ്ച രാത്രിയില്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ഇന്ന് രാവിലെയും തുടര്‍ന്നു. തര്‍ക്കത്തിനിടെ ഇവര്‍ പരസ്പരം കത്തിയും മറ്റ് ആയുധങ്ങളും എടുത്ത് വീശി. ഇതിനിടയില്‍പ്പെട്ടാണ് കുട്ടി കൊല്ലപ്പെട്ടത്. പരിക്കേറ്റ മാതാവ് നജ്മയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏതാനും അതിഥിതൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുറ്റിപ്പാലയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടലൂര്‍ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ അക്ഷയ (18) ആണ് മരണപ്പെട്ടത്. ഇന്നലെ (ബുധന്‍) രാത്രി ഏഴുമണിയോടെയാണ് സംഭവം. വിദ്യാഭ്യാസത്തിനായി കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്.
കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് അക്ഷയയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കോളജില്‍നിന്ന് തിരികെ എത്തിയ വിദ്യാര്‍ത്ഥിനി ആറുമണിയോടെ മുകളിലെ റൂമില്‍ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ റൂമില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പിയിൽ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്ത് വന്നത്. കരള്‍ രോഗബാധിതനായ താരം ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലാണെന്നാണ് ആദ്യം പ്രചരിച്ചത്. ഇതോടെ ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആശങ്കയിലായി. എന്നാല്‍ നടന്റെ അവസ്ഥ കുഴപ്പമൊന്നുമില്ലെന്ന് പിന്നീട് വിവരം വന്നു.
നിലവില്‍ ആശുപത്രിയില്‍ തന്നെ തുടരുന്ന ബാലയ്ക്ക് അടുത്ത ദിവസം ഒരു സര്‍ജറി നടത്താന്‍ പോവുകയാണ്. ജീവിതത്തിലേക്കോ അതോ മരണത്തിലേക്കോ എന്ന് പോലും പറയാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പറഞ്ഞ് ബാല തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നുമെടുത്ത പുത്തനൊരു വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ എലിസബത്തിനൊപ്പം തങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കുയാണെന്ന് പറഞ്ഞാണ് ബാല വന്നത്.
‘എല്ലാവര്‍ക്കും നമസ്‌കാരം, ഇവിടെ വന്നിട്ട് ഏകദേശം ഒരു മാസമായി. ഈ ഡോക്ടറുടെ (ഭാര്യ എലിസബത്ത്) നിര്‍ബന്ധപ്രകാരം വന്നതാണ്. ഇത്രയും നാള്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ കൊണ്ടാണ് തിരികെ ജീവിതത്തിലേക്ക് വന്നത്.
ഇനി രണ്ട് മൂന്ന് ദിവസം കൂടി കഴിഞ്ഞാല്‍ മേജറായിട്ടൊരു ഓപ്പറേഷനുണ്ട്. അതില്‍ മരണത്തിന് വരെ സാധ്യതയുണ്ട്. അതിജീവനത്തിനുള്ള സാധ്യതകളാണ് കൂടുതലുള്ളത്. നിങ്ങളുടെ പ്രാര്‍ഥനകള്‍ കൊണ്ട് മുന്നോട്ട് പോകുമെന്നാണ് വിചാരിക്കുന്നത്. നെഗറ്റീവായിട്ടൊന്നും ചിന്തിക്കുന്നില്ലെന്നും,’ ബാല പറയുന്നു.
ഇന്നത്തെ ദിവസത്തെ പ്രത്യേകതയെ കുറിച്ച് പറയാന്‍ ബാല ഭാര്യ എലിസബത്തിനെ ഏല്‍പ്പിച്ചു. ‘ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികമാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം വിവാഹവാര്‍ഷികത്തിന് ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് ഞങ്ങള്‍ പങ്കുവെച്ചിരുന്നത്. ഇത്തവണ ഡാന്‍സില്ല. മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നത് ഡാന്‍സോട് കൂടിയായിരിക്കുമെന്നും’, എലിസബത്ത് പറയുന്നു.
‘ഞങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കണമെന്ന് എലിസബത്തിന് വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു. ജനനവും മരണവുമടക്കം എന്തായാലും ദൈവമാണ് തീരുമാനിക്കുന്നത്. പ്രാര്‍ഥന പോലെ എല്ലാം നടക്കട്ടെ എന്നാണ് ബാല പറയുന്നത്. നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണമെന്ന്,’ എലിസബത്തും പറയുന്നു. ശേഷം ഇരുവരും കേക്ക് മുറിച്ച് കൊണ്ടാണ് വാര്‍ഷികം ആഘോഷിച്ചത്.
‘ഇനിയിപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം. ഇനിയൊരു ആക്ടറെ വിവാഹം കഴിക്കരുതെന്നാണ് ബാല ഭാര്യയ്ക്ക് നല്‍കുന്ന ഉപദേശം. ഇത്രയും നാള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുകയാണെന്നും’, ബാല കൂട്ടിച്ചേര്‍ത്തു.
അതേ സമയം ആശുപത്രിയില്‍ തന്റെ ബന്ധുക്കള്‍ വന്നതിനെ പറ്റിയും നടന്‍ പറഞ്ഞിരുന്നു. ‘അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ട് വരാന്‍ പറ്റിയില്ലെന്നും തന്റെ ചിറ്റപ്പനും ചിറ്റമ്മയുമാണ് കൂടെ ഉള്ളതെന്നും ബാല പറഞ്ഞു. എന്റെ ഓപ്പറേഷന് മുന്‍പ് ഒപ്പിട്ട് കൊടുക്കാന്‍ വേണ്ടിയാണ് ഇവര്‍ രണ്ട് പേരും നാട്ടില്‍ നിന്നുമെത്തിയതെന്നാണ്, ബാല പറയുന്നത്.
ആശുപത്രിയില്‍ നിന്നുള്ള വിവാഹ വാര്‍ഷിക ആഘോഷത്തിന് ശേഷം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളിലേത് അടക്കമുള്ള ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എത്രയും വേഗം ബാല അസുഖംഭേദമായി ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്ന് ആശംസിക്കുകയാണെന്ന് പറഞ്ഞാണ് ആരാധകരടക്കം കമന്റുകളുമായി എത്തുന്നത്.
2021 മാര്‍ച്ച് ഇരുപത്തിയൊന്‍പതിനാണ് ബാലയും ഡോക്ടറായ എലിസബത്തും തമ്മില്‍ വിവാഹിതരാവുന്നത്. രഹസ്യമായിട്ടാണ് താരവിവാഹം നടക്കുന്നതും. ഇക്കാര്യം പുറംലോകത്ത് നിന്ന് താരങ്ങള്‍ മറച്ച് വെക്കുകയായിരുന്നു. പിന്നീട് വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് ബാല എലിസബത്തുമായിട്ടുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്.
2021 സെപ്റ്റംബറില്‍ താരങ്ങള്‍ നിയമപരമായി വിവാഹിതരായി. പിന്നാലെ പലതരം വിവാദങ്ങളും പ്രശ്‌നങ്ങളുമാണ് ബാലയുടെ ജീവിതത്തിലുണ്ടായത്. അതിനെയെല്ലാം താരം മറികടന്നപ്പോഴാണ് അസുഖം വരുന്നതും.
വെള്ളച്ചാട്ടം കാണാന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് കാട് കയറിയ മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട നാൽവർ സംഘം വനത്തിനുള്ളിൽ കുടുങ്ങി. വനത്തിൽ നിന്ന് തിരിച്ചിറങ്ങാനുള്ള വഴിയറിയാതെ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയവരെ ഒടുവിൽ ഫോറസ്റ്റും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാലംഗ സംഘം വനത്തിനുള്ളിലേക്കു കയറിയത്. ഭവിയോള(40), സിന്ധു(35), സൗമ്യ(16), ദില്‍ഷാദ്(17) എന്നിവരാണ് വനത്തിനുള്ളില്‍ അകപ്പെട്ടത്. നാലുപേരെയും വിതുര അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രി 11.30 ഓടെ രക്ഷിക്കുകയായിരുന്നു.
വാഴ്‌വാന്‍തോള്‍ വെള്ളച്ചാട്ടം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ എത്തിയത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഘം ബോണക്കാട് റോഡിലുള്ള കാണിത്തടത്തെ വനംവകുപ്പിൻ്റെ ചെക്‌പോസ്റ്റിലെത്തിയതെന്നാണ് വിവരം. വാഴ്‌വാന്‍തോള്‍ വെള്ളച്ചാട്ടത്തിലേക്കു പോകണമെന്ന് ഡ്യുട്ടിയിലുള്ള ഫോറസ്റ്റ് ഓഫീസർമാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രവേശനം കഴിഞ്ഞെന്നും പാസുണ്ടെങ്കില്‍ മാത്രമേ കയറ്റിവിടുകയുള്ളൂവെന്നും ചെക്‌പോസ്റ്റിലെ ജീവനക്കാര്‍ ഇവരെ അറിയിച്ചു. ഇതോടെ ഇവര്‍ തിരിച്ചുപോകുകയായിരുന്നു. എന്നാൽ ഇവർ മറ്റൊരു വഴിയിലൂടെ വനത്തിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം.
തിരിച്ചിറങ്ങാനുള്ള വഴിയറിയാതെ വനത്തിനുള്ളിൽ ഒരു രാത്രി മുഴുവൻ ഇവർക്ക് കഴിയേണ്ടിവന്നു. എന്നാൽ ഇവർ എന്തിനാണ് വനത്തിനുള്ളിലേക്ക് കയറിയതെന്നും രാത്രിമുഴുവൻ എങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സന്ധ്യയായതോടെ തിരിച്ചുപോകാന്‍ ഇവര്‍ക്ക് വഴി അറിയാതെയായെന്നും ഇതോടെ രാത്രിയില്‍ വനത്തില്‍ കഴിച്ചുകൂട്ടിയെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞിരിക്കുന്നത്. രാവിലെ വനത്തിനുള്ളിലൂടെ രക്ഷതേടി നടന്നെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് പൊലീസിൻ്റെ സഹായം തേടിയതെന്നും ഇവർ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പൊലീസിൻ്റെ സഹായം തേടി ഇവരുടെ വിളി വരുന്നത്. ഉടന്‍ പൊലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് അധികൃതരും ചേര്‍ന്ന് രണ്ടു ടീമുകളായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഒരു ടീം കാണിത്തടത്തുനിന്നും മറ്റൊരു ടീം ബോണക്കാട് നിന്നുമാണ് തിരച്ചില്‍ ആരംഭിച്ചത്. ഒടുവില്‍ വനത്തില്‍ അകപ്പെട്ട ദില്‍ഷാദ് പൊലീസിൻ്റെ ലോക്കേഷന്‍ മാപ്പ് തിരച്ചില്‍ സംഘത്തിന് അയച്ചുകൊടുക്കുകയായിരുന്നു. ഈ ലൊക്കേഷൻ മാപ്പ് അടിസ്ഥാനമാക്കി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഉള്‍വനത്തില്‍നിന്നു നാൽവർ സംഘത്തെ കണ്ടെത്തിയത്.
സംഘം കണ്ടെത്തിയ നാൽവർ സംഘത്തിനെ തിരിച്ചു കൊണ്ടുവരുന്ന കാര്യം ബുദ്ധിമുട്ടായിരുന്നു എന്നാണ് ഫോറസ്റ്റുകാർ പറയുന്നത്. വടം ഉപയോഗിച്ച് വളരെ കഷ്ടപ്പെട്ടാണ് ഇവരെ തിരിച്ചിറക്കിയത് എന്നാണ് വിവരം. തുടര്‍ന്ന് ഇവരെ വിതുര ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അതേസമയം ഇവര്‍ പറയുന്നതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പേപ്പാറ റിസർവോയറിലെ അസിസ്റ്റൻ്റ് വെെൽഡ് ലെെഫ് വാർഡൻ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതല്‍ ചോദ്യംചെയ്യൽ ആവശ്യമാണെന്നും ഫോറസ്റ്റ് വ്യക്തമാക്കുന്നു.
കാടിനുള്ളിൽ കയറിയ സംഘത്തിലെ രണ്ടുപേർ അമ്മയും മകളുമാണെന്ന് ഫോറസ്റ്റ് വ്യക്തമാക്കി. മുന്നാമത്തെ സ്ത്രീ ഇവരുടെ ബന്ധുവെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണെന്നും അവർ പറഞ്ഞു. ആൺകുട്ടി ഇവരുമായി ബന്ധമില്ലാത്ത ഒരാളാണെന്നും, പയ്യന് ബന്ധുക്കളില്ലെന്നുമാണ് പുറത്തു വരുന്ന വിവരം. ഇവർ തമ്മിൽ എങ്ങനെയാണ് ഒരുമിച്ചു കൂടിയതെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ടെന്നും വനംവകുപ്പ് പറയുന്നു. മറ്റെന്തെങ്കിലും ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഈ സംഘത്തിനുണ്ടായിരുന്നോ എന്ന കാര്യം ചോദ്യം ചെയ്യലിനു ശേഷം മാത്രമേ വ്യക്തമാകുകയുള്ളുവെന്നും പേപ്പാറ റിസർവോയറിലെ അസിസ്റ്റൻ്റ് വെെൽഡ് ലെെഫ് വാർഡൻ ഇന്ത്യാടുഡേയോട് വ്യക്തമാക്കി.
പതിനാറുകാരിയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാടു സ്വദേശി ശിൽപിക്കു (27) 49 വർഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ. അതിവേഗ സ്പെഷൽ കോടതിയുടെതാണ് വിധി. പിഴത്തുക ഇരയായ കുട്ടിക്കു നൽകണം.
പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2021 ഓഗസ്റ്റ് മൂന്നിന് രാവിലെ പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. അതിന് മുൻപ് പല തവണ പ്രതി പെൺകുട്ടിയെ നേരിട്ടും ഫോണിലൂടെയും ശല്യം ചെയ്‌തിരുന്നു. സെപ്റ്റംബർ 24ന് വീടിന് പുറത്തെ കുളിമുറിയിൽ വച്ച് സമാനമായി വീണ്ടും പീഡിപ്പിച്ചു. വീട്ടുകാർ പുറത്ത് പോയ സമയം നോക്കിയാണ് പ്രതി പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത്.
സംഭവം പുറത്ത് പറഞ്ഞാൻ കൊന്നു കളയുമെന്നും പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം മൂലം പെൺകുട്ടി സംഭവം ആരോടും പറഞ്ഞില്ല. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണു ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന് ആര്യനാട് പൊലീസ് കേസ് എടുത്തു.
കോട്ടയം മുണ്ടക്കയത്ത് മിന്നലേറ്റ് വീണ്ടും മരണം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനാണ് മിന്നലേറ്റത്. നിലയ്ക്കൽ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്നു യുവാവ്. തോമരൻ പാറ ജംഗ്ഷനിൽ വെച്ചാണ് യാത്രികന് മിന്നലേറ്റത്. ഇന്ന് കോട്ടയം മുണ്ടക്കയത്ത് മിന്നലേറ്റുള്ള മൂന്നാമത്തെ മരണമാണ് ഇത്.
ഇന്ന് വൈകീട്ട് മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചിരുന്നു. മുണ്ടക്കയം സ്വദേശികളായ സുനില്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. സുനിലിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് രമേശന്‍. മുണ്ടക്കയം പന്ത്രണ്ടാം വാര്‍ഡില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സുനിലും രമേശനും വീടിന് മുറ്റത്ത് സംസാരിച്ചു നില്‍ക്കവേ ആയിരുന്നു അപ്രതീക്ഷിതമായി മിന്നലേറ്റത്. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽക്കുകയായിരുന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 31 വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം അടുത്ത അഞ്ച് ദിവസത്തേക്ക് എവിടേയും പ്രത്യേക അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല.
ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഷാര്‍ജയില്‍ പ്രവാസി ജീവനൊടുക്കി. അല്‍ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആണ്‍കുട്ടി, എട്ടു വയസ്സുള്ള പെണ്‍കുട്ടി എന്നിവരെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു.
മരണങ്ങള്‍ ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, യുവാവ് എന്തിനാണ് ഈ കൃത്യം ചെയ്തതെന്ന കാര്യം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് 5.30ന് ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പൊലീസും മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു.
ആത്മഹത്യ ചെയ്ത യുവാവിന്റെ പക്കല്‍ നിന്നും പൊലീസ് ഒരു കുറിപ്പ് കണ്ടെടുത്തു. തന്റെ ഭാര്യയെയും രണ്ടു മക്കളെയും താന്‍ കൊലപ്പെടുത്തിയെന്നും അവരുടെ മൃതദേഹം മുകളില്‍ നിന്നും താഴെ എത്തിക്കണമെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോള്‍ മൃതദേഹങ്ങള്‍ ലഭിച്ചു.
എല്ലാവരുടെയും മൃതദേഹം ആശുപത്രിയിലേക്കും ഫൊറന്‍സിക് പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി മാറ്റുകയും ചെയ്തു. ആറു മാസം മുന്‍പാണ് കുടുംബം ഇവിടെ താമസമാക്കിയതെന്നു അയല്‍ക്കാര്‍ പറഞ്ഞു.
മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്.
പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപെടുത്തിയതായി പത്മവതിയുടെ കുടുംബം പറയുന്നു.
2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ഇരുപതാം തിയ്യതിയാണ് അവസാനമായി ജീവനക്കാരി എത്തി ഭീഷണിപെടുത്തിയത്. ഫിനാൻസ് കമ്പനി ജീവനക്കാരി ഭീഷണിയുമായി വീട്ടിൽ തുടർന്നതോടെ പത്മവതി ശുചിമുറിയിൽ പോയി തൂങ്ങി . നാല് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് പത്മവതി മരിച്ചത്.
‘ കണ്ണിന് അസുഖമായതിനാല്‍ ഈ മാസം എനിക്ക് പണിക്കൊന്നും പോകാന്‍ പറ്റിയില്ല. ഒരു ബിസിനസ് ആരംഭിച്ചെങ്കിലും അതും തകര്‍ന്നു. ഇക്കാര്യം ഞാന്‍ മാനേജരെ വിളിച്ചു പറഞ്ഞു. അടുത്തമാസം അടയ്ക്കാമെന്നും പറഞ്ഞു നോക്കി. എന്നാലെന്റെ വാക്ക് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല” – അരുണ്‍ പറയുന്നു.
വീട്ടിലെത്തിയ ബാങ്ക് ഏജന്റ് തന്നോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും പത്മാവതിയോട് മാത്രമെ സംസാരിക്കൂവെന്നും പറഞ്ഞതായി അരുണ്‍ പറയുന്നു. പണം ലഭിക്കാതെ തിരികെ പോകില്ലെന്ന് പറഞ്ഞ് വളരെമോശമായി പെരുമാറിയെന്നും അരുണ്‍ ആരോപിച്ചു.
” എന്റെ അമ്മ ഒരു സാധുവാണ്. നല്ല പേടിയുള്ള കൂട്ടത്തിലാണ് അവര്‍. വീടും ഞങ്ങളും മാത്രമുള്ള ലോകമാണ് അവര്‍ക്കുള്ളത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ തന്നെ അമ്മയ്ക്ക് പേടിയാകും . ആ അമ്മയോടാണ് അവര്‍ കയര്‍ത്തത്. അവരോട് പല തവണ പറഞ്ഞു ഫോണെടുത്തത് ഞാനാണ്, എന്നോട് സംസാരിക്കാമെന്ന് . പക്ഷേ കേട്ടില്ല . എന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ വാങ്ങിയത് പത്മാവതിയാണ്, എനിക്ക് സംസാരിക്കാനുള്ളത് പത്മാവതിയോടാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പത്മാവതിയെ വിളിക്ക് എന്ന് ആവര്‍ത്തിച്ചതോടെ ഞാന്‍ അമ്മയെ വിളിച്ചു. എന്നാല്‍ വിളി കേള്‍ക്കാന്‍ അമ്മയില്ലായിരുന്നു.
പത്മാവതി വീട്ടിലെ ശുചി മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. പല തവണ വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്നാണ് മകന്‍ ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. പ്ലാസ്റ്റിക് കയറില്‍ തൂങ്ങി നില്‍ക്കുന്ന അമ്മയെയാണ് കണ്ടത്. അപ്പോഴും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. അമ്മയെ തോളിലെടുത്ത് വീടിന് മുന്നിലെത്തിച്ചപ്പോഴും ഫിനാന്‍സ് സ്ഥാപനത്തിന്റെ ഏജന്റുമാരായ സ്ത്രീകള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ”അമ്മയുടെ അഭിനയമൊന്നും നടക്കില്ലെന്നാണ് ഇതുകണ്ട് അവര്‍ എന്നോട് പറഞ്ഞത്” – അരുണ്‍ വിഷമത്തോടെ പറയുന്നു.
2014 രൂപയ്ക്ക് ഞാനെന്റെ അമ്മയെ കളഞ്ഞെന്നായിരിക്കും പറയുക . ലോണെടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആകുമെന്ന് ഞാന്‍ കരുതിയിട്ടു പോലുമില്ല.” – അരുണ്‍ പറയുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘തോറ്റു പോയി, എല്ലാ അര്‍ഥത്തിലും’ എന്ന് ചുവരില്‍ എഴുതിവെച്ചിട്ടുണ്ട്. മഷിയില്‍ കൈ മുക്കി ചുവരില്‍ പതിച്ചതായും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പത്ത് മണിവരെ സമീപത്തെ ഇന്‌ഡോര്‍ സ്‌റ്റേഡിയത്തില്‍ സഹഡോക്ടര്‍മാരോടൊപ്പം ഇദ്ദേഹം ഫുട്‌ബോള്‍ കളിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
തിരുവനന്തപുരം കൈമനം സ്വദേശിയാണ് ഗണേഷ് കുമാര്‍. രാവിലെ പ്രഭാത ഭക്ഷണവുമായി വീട്ടിലെത്തിയ സുഹൃത്ത് വിളിച്ചപ്പോള്‍ ഡോക്ടര്‍ വാതില്‍ തുറന്നിരുന്നില്ല. ശേഷം വീട്ടുടമയും സുഹൃത്തും നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കായംകുളത്ത് ജീവനൊടുക്കിയ പ്രവാസി യുവാവിന്റെ അവസാന കത്തിനുള്ള വികാരനിര്‍ഭരമായ മറുപടി വൈറല്‍. നടനും സംവിധായകനുമായ എം.ബി.പദ്മകുമാറാണ് പ്രവാസിയുടെ സംസ്‌കാരച്ചടങ്ങുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വികാരനിര്‍ഭരമായ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ന്യൂസിലാന്‍ഡില്‍ ജോലിചെയ്തിരുന്ന കറ്റാനം സ്വദേശി ബൈജുരാജുവിനെ കഴിഞ്ഞയാഴ്ചയാണ് കായംകുളത്തെ ലോഡ്ജില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ഇതിന് മുന്‍പ് താന്‍ ജീവനൊടുക്കാനുള്ള കാരണം വ്യക്തമാക്കി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെപേര്‍ക്ക് ഇ-മെയിലിലൂടെ ആത്മഹത്യാക്കുറിപ്പ് അയക്കുകയും ചെയ്തു.
ഭാര്യയും ഭാര്യവീട്ടുകാരും ചതിച്ചെന്നും മകളെ തന്നില്‍നിന്ന് അകറ്റിയെന്നുമായിരുന്നു ബൈജുരാജു വീഡിയോയില്‍ ആരോപിച്ചിരുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രവാസിയെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബൈജുവിന്റെ അവസാന ഇ-മെയില്‍ സന്ദേശം ലഭിച്ച വ്യക്തികളില്‍ ഒരാളായിരുന്നു നടനും സംവിധായകനുമായ പദ്മകുമാര്‍. എന്നാല്‍ ഇ-മെയില്‍ കണ്ട് ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോഴേക്കും ബൈജു കടുംകൈ ചെയ്തിരുന്നുവെന്നാണ് പദ്മകുമാര്‍ പറയുന്നത്.
” അദ്ദേഹത്തെ എനിക്കറിയില്ല, അദ്ദേഹം ഫെയ്‌സ്ബുക്കില്‍ എന്റെ ഫോളോവറാണെന്ന് തോന്നുന്നു. അദ്ദേഹം നാട്ടിലെത്തിയിട്ട് ആറുദിവസമായിരുന്നു. നാട്ടിലെത്തി കായംകുളത്ത് ഒരു ലോഡ്ജില്‍ മുറിയെടുത്ത് ആറുദിവസമായി മകളെ കാണാന്‍ ശ്രമിക്കുകയായിരുന്നു. അങ്ങനെ അവസാനത്തെ ശ്രമമായിരുന്നു. കുട്ടിയെക്കുറിച്ച് വളരെ ടെന്‍ഷനിലായിരുന്നു. അവസാനനിമിഷം വരെയും എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ അവസാന ഇ-മെയില്‍ സന്ദേശം വന്ന ഒരാള്‍ താനായിരുന്നു. ബാങ്കിലെ ലോക്കറിന്റെ വിവരങ്ങള്‍ അടക്കം ആ മെയിലിലുണ്ടായിരുന്നു. രാവിലെ വന്ന ഇ-മെയില്‍ ഉച്ചയ്ക്ക് മെയില്‍ പരിശോധിച്ചപ്പോളാണ് കണ്ടത്. അങ്ങനെയൊരു തീരുമാനം എടുക്കരുതെന്ന് മെയിലിന് മറുപടി നല്‍കി. പിന്നീട് അതിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചു. അങ്ങേത്തലയ്ക്കല്‍ അച്ഛനായിരുന്നു. അപ്പോഴേക്കും ബൈജു ആത്മഹത്യ ചെയ്തിരുന്നു എന്നായിരുന്നു മറുപടി.
ബൈജുവിന് പറയാനുള്ളത് എന്റെ പ്ലാറ്റ്‌ഫോമിലൂടെ പറയാന്‍ശ്രമിച്ചതാണ് വീഡിയോ. അവിടെച്ചെന്ന് ഞാന്‍ കണ്ടത്. അച്ഛന് മകളെ കാണാനുള്ള അവകാശത്തെ ചോദ്യംചെയ്തപ്പോള്‍ എനിക്കത് വേദനിച്ചു. സംസ്‌കാരത്തിന്റെ അവസാനം വരെ ഞാന്‍ അവിടെയുണ്ടായിരുന്നു. അവിടെകണ്ടത് ഞാന്‍ പകര്‍ത്തി. അവിടെ കണ്ടതും മെന്‍സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഇടപെടലും അവരുടെ ടെന്‍ഷനും അങ്ങനെ എല്ലാം. ഒരു കാഴ്ചക്കാരനായിട്ട് മാത്രമേ ഞാന്‍ ഉണ്ടായിരുന്നുള്ളൂ. അവസാനം ഞങ്ങളെ പുറത്താക്കിയതിന്റെ പൊരുള്‍ എനിക്ക് മനസിലായില്ല. അത് എന്തിനാണെന്ന് മാത്രം മനസിലായില്ല”- പദ്മകുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
പദ്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഏഴായിരത്തിലേറെപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. 40,000-ലേറെ റിയാക്ഷന്‍സും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
പദ്മകുമാര്‍ തയ്യാറാക്കിയ വീഡിയോയിലെ വാക്കുകളിലൂടെ:-
”പ്രിയപ്പെട്ട ബൈജു, അവസാനമായി കഴുത്തില്‍ കുരുക്ക് മുറുകുന്നതിന് മുന്‍പായി ലോകത്തോട് ചിലത് വിളിച്ചുപറയാന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികളില്‍ ഞാനുമുണ്ടായിരുന്നല്ലോ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങളെ എനിക്ക് കാണണമെന്ന് തോന്നിയത് കൊണ്ടാണ് ഇന്ന് ഞാന്‍ നിങ്ങളുടെ ശവസംസ്‌കാരചടങ്ങിനെത്തിയത്. വലിയ ആള്‍ക്കൂട്ടമൊന്നും വീട്ടുമുറ്റത്തില്ലായിരുന്നു. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും പീഡനത്താല്‍ ആത്മഹത്യചെയ്ത ഒരുസ്ത്രീയുടെ വീടായിരുന്നെങ്കില്‍ ഇന്നവിടെ ജനസമുദ്രമായേനെ. മരണമൂകത തളംകെട്ടി കിടക്കുന്ന ആ വീടിന്റെ പരിസരത്ത് എല്ലാവരും ആരെയോ കാത്തിരിക്കുന്നതായി തോന്നി. മരണത്തെ വിളിച്ച് അടുത്തിരുത്തിയപ്പോഴും ഏഴുവര്‍ഷം ജീവനെപോലെ സ്‌നേഹിച്ച മകളെ ഒരുനോക്ക് കാണാന്‍ നിങ്ങള്‍ ഒരുപാട് ശ്രമിച്ചെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അന്ന് കുരുക്ക് മുറുകി പിടഞ്ഞുതീര്‍ന്നപ്പോഴും മകളെ കാണണമെന്ന ആഗ്രഹം മായാതെ ശരീരത്തില്‍ ഉറഞ്ഞുകിടക്കുന്നുണ്ടല്ലേ. ഉരുളുന്ന ഈ മൊബൈല്‍മോര്‍ച്ചറിയില്‍ ആ ആഗ്രഹവും പേറിയാണ് ബൈജു കിടക്കുന്നതെന്ന് എനിക്കറിയാം.
തലയ്ക്കമുകളില്‍ ഞാന്‍ കണ്ടു, മകളുമൊത്തുള്ള ആ ഫോട്ടോകള്‍. അന്വേഷിച്ചപ്പോള്‍ നിങ്ങളുടെ ഭാര്യയും ഭാര്യവീട്ടുകാരും മകളെ അവസാനമായി നിങ്ങളുടെ അടുത്തെത്തിക്കില്ലെന്ന വാശിയിലാണ് പോലും. പക്ഷേ, അവസാനം അവര്‍ നിങ്ങളുടെ മകളെ നിങ്ങളെ കാണിക്കുന്നതില്‍നിന്ന് എന്തിന് തടഞ്ഞു എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു ബൈജു. എന്നെ മാത്രമല്ല, അവിടെനിന്ന ഓരോരുത്തരെയും. അവരുടെ വാദം നിങ്ങളെ കിടത്തിയിരിക്കുന്ന ഈ സ്ഥലം സംഘര്‍ഷഭരിതമാണെന്നാണ്. സംഘര്‍ഷമുള്ള സ്ഥലത്ത് കുട്ടിയെ അയക്കില്ലെന്നാണ്. കുട്ടി പേടിക്കും പോലും. ഒരുസംഘര്‍ഷവും ഇല്ലായിരുന്നു ബൈജു. ഞാന്‍ പറഞ്ഞില്ലേ, നല്ലവരായ കുറച്ച് ആള്‍ക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. ബൈജുവിനെപ്പോലെ എല്ലാവരും ആഗ്രഹിച്ചതും മകളെ നിങ്ങളുടെ അരികിലെത്തിച്ച് കവിളില്‍ അവസാനമുത്തം തരുവാനായിരുന്നു. പലരും കാലുപിടിച്ചു, അവര്‍ സമ്മതിച്ചില്ല. പോലീസില്‍ പരാതിപ്പെട്ടു, അവര്‍ കൈയൊഴിഞ്ഞു. മകള്‍ വരും കവിളില്‍ അന്ത്യചുംബനം തരും എന്നോര്‍ത്ത് നിങ്ങള്‍ തണുത്തുറഞ്ഞ് കിടന്നപ്പോള്‍ പുറത്തെല്ലാവരും ശ്രമിക്കുകയായിരുന്നു.
മകള്‍ വരുന്നത് വരെ നിങ്ങള്‍ക്കൊപ്പം കാത്തിരിക്കാന്‍ എല്ലാവരും തയ്യാറുമായിരുന്നു. പക്ഷേ, കൊണ്ടുവരില്ലെന്ന് അവര്‍ പലരെക്കൊണ്ടും ആവര്‍ത്തിച്ച് പറയിച്ചു. അവസാനം മകളെ കാണാതെ മടക്കിയക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. വിറങ്ങലിച്ച നിങ്ങളുടെ ശരീരം പുറത്തെടുത്ത് വൈദികശുശ്രൂഷ ആരംഭിച്ചു. എല്ലാവരും വിങ്ങുന്ന ഹൃദയത്തോടെ നിങ്ങള്‍ക്ക് അന്ത്യചുംബനം നല്‍കി.
ഞാന്‍ നിങ്ങളുടെ മുഖത്തേക്കൊന്ന് നോക്കി, ഞാന്‍ കണ്ടു, നിങ്ങളുടെ കണ്ണിന്റെ ഓരത്തെ ആ നനവ്. എല്ലാവരും ഹൃദയംതേങ്ങി കരയുകയായിരുന്നു ബൈജു. തീരുമാനിച്ച സമയത്ത് നിങ്ങളുടെ ശരീരം മണ്ണിട്ട് മൂടാന്‍ കുഴി തയ്യാറായി കഴിഞ്ഞു പള്ളിയില്‍. മകള്‍ വരില്ല, ആരുംകൊണ്ടുംവരില്ല എന്ന് തിരിച്ചറിഞ്ഞ് ആളുകള്‍ നിസ്സഹായരായി നിങ്ങളെ എടുത്ത് ആംബുലന്‍സില്‍ കിടത്തിയത് ഓര്‍മയില്ലേ. കുട്ടിയെ വിട്ടുതരില്ലെന്ന വാശിയില്‍ അമ്മയും കൂട്ടരും. കൊണ്ടുവരാനുള്ള അവസാനശ്രമം നടത്തുന്ന ബന്ധക്കാരും സ്വന്തക്കാരും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുട്ടിയെ കൊണ്ടുവരില്ലെന്ന വാശി വിജയിക്കുന്നഘട്ടത്തിലെത്തി. പിന്നെ വാശിയായി. വാശിയല്ല, നിങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം. അവിടെ ചുവന്ന ബനിയനിട്ട കുറച്ച് ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ബൈജുവിനെപ്പോലെ പെണ്ണിന്റെ വാശിയില്‍ സ്വയം കുരുക്ക് മുറുകുന്നതിന് മുന്‍പ് ജീവിതത്തിലേക്ക് തിരിച്ചുകയറി ജീവിച്ചുകാണിച്ചവരുടെ കൂട്ടായ്മ, മെന്‍സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍. എല്ലാവരും കൈയൊഴിഞ്ഞിടത്ത് അവര്‍ നിലകൊണ്ടു. വിളിക്കേണ്ടവരെ വിളിച്ചു. നിയമത്തിന്റെ എല്ലാവശങ്ങളും കൊണ്ട് പോരാടി. പോരാട്ടത്തില്‍ അവര്‍ പെണ്ണിന്റെ വാശിക്ക് മുന്നില്‍ വേലികെട്ടി അടച്ചു. അവരെ സഹായിച്ച മേലധികാരികളുടെ വാദത്തിന് ശക്തമായി തടയിട്ടു. അധികാരത്തിന്റെ പിടി അയഞ്ഞുതുടങ്ങി ബൈജു. നിങ്ങളെ പുറത്തെടുത്ത് ആംബുലന്‍സില്‍ കയറ്റിയില്ലേ. അവിടെ വീണ്ടും കാത്തുനിന്നില്ലേ. അപ്പോള്‍ പൊട്ടിമുളച്ചത് പോലെ ചില ശബ്ദങ്ങള്‍ നിങ്ങളെ അസ്വസ്ഥമാക്കി പള്ളിയിലേക്ക് നിങ്ങളെ പറഞ്ഞയക്കാന്‍ തയ്യാറെടുത്തില്ലേ. അപ്പോള്‍ അതാ ഒരാള്‍ ഓടിവന്നു പറയുന്നു. പോകാന്‍ വരട്ടെ, മകള്‍ വരുന്നുണ്ടെന്ന്. ബാലാവകാശകമ്മീഷന്റെയും പോലീസ് മേലധികാരികളുടെയും ശക്തമായ ഇടപെടലില്‍ മകളെ എത്തിക്കാമെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവന്നു. ജയിച്ചു ബൈജു, നിങ്ങള്‍ ജയിച്ചു. നിങ്ങളുടെ അരികിലേക്ക് മകള്‍ എത്തുന്നു.
ബൈജുവിന് അവസാനം ഉറങ്ങേണ്ട ആറടി മണ്ണിനരികില്‍ മകളെ എത്തിക്കാമെന്ന ഉറപ്പില്‍ ആംബുലന്‍സ് മുന്നോട്ടുനീങ്ങി. പള്ളിയില്‍ നിങ്ങള്‍ക്കുവേണ്ട അവസാനശുശ്രൂഷ നടക്കുകയാണ്. എനിക്കറിയാം നിങ്ങള്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. മകളെ കാണാനായിരുന്നു തിടുക്കം. പുറത്ത് ആള്‍ക്കാരും അക്ഷമരായി കാത്തിരിക്കുകയാണ്. സമയം നീളുന്നു. അങ്ങകലെ നിങ്ങളെകാത്ത് അനന്തവിഹായസ്സും താഴെ മണ്ണും കാത്തിരിക്കുന്നു. മകള്‍ ഇനിയും എത്തിയിട്ടില്ല. എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടി. ആരൊക്കെയോ എവിടെനിന്നോ ചില ആജ്ഞകള്‍ പുറപ്പെടുവിക്കുന്നു. ഒരച്ഛന്റെ അരികില്‍ മകളെ എത്തിക്കാന്‍ എന്തിനാണ് ഇത്ര ആജ്ഞകള്‍. എന്തിനാണ് ഇത്ര ഒരുക്കുങ്ങള്‍. ഓ, നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് നിങ്ങളുടെ ശബ്ദം മറ്റാരൊക്കെയോ ഏറ്റെടുത്ത് സംസാരിക്കുകയാണ്. അവസാനം ഒരു അറിയിപ്പ് വന്നു. ഞങ്ങളാരും നിങ്ങളുടെ കാണരുത്. അച്ഛന് മകള്‍ കൊടുക്കുന്ന അവസാനചുംബനം ലോകത്തെ കാണിക്കരുത്. മകള്‍ പേടിക്കുംപോലും. ക്യാമറയ്ക്ക് പിറകിലുള്ള ശരീരങ്ങള്‍ പുറത്ത്. അവര്‍ മനസിലാക്കിയില്ല, ഞങ്ങളാണ് ഇത്രയൊക്കെ എത്തിച്ചതെന്ന്. ശരി, ഞങ്ങള്‍ മകളെ കാണില്ലാ എന്നുപറഞ്ഞു. അവസാനം അവര്‍ എത്തി. നിങ്ങളുടെ ഭാര്യയുടെ ബന്ധുക്കള്‍ തീര്‍ത്ത സംരക്ഷണവലയത്തില്‍ മകളെയും കൊണ്ട്. ഞങ്ങളെ പുറത്താക്കി പള്ളി ട്രസ്റ്റിയും കാവല്‍നിന്നു. എനിക്ക് കാണണമെന്നുണ്ടായിരുന്നു ബൈജു. പക്ഷേ, കാണിച്ചില്ല. ശരിക്കും പുറത്താക്കി നിര്‍ത്തി.
ഒന്നുചോദിക്കട്ടെ, മകള്‍ നിങ്ങള്‍ക്ക് തന്ന ചുംബനം നിങ്ങള്‍ അറിഞ്ഞോ. അനുഭവിച്ചോ? മകള്‍ നിങ്ങളെ കണ്ടോ ബൈജു. എന്തായാലും പെട്ടെന്ന് തന്നെ അവര്‍ മകളെയുംകൊണ്ട് പോയത് ഞാന്‍ കണ്ടു. ഒരുപാട് പേരുറങ്ങുന്ന മണ്ണിന്റെ കോണില്‍ മനുഷ്യനടച്ച പേടകത്തില്‍ നിങ്ങള്‍ യാത്രയായി. എല്ലാവരും മടങ്ങിത്തുടങ്ങി. പള്ളിയില്‍ ചായസല്‍ക്കാരമുണ്ടായിരുന്നു. ചായ കുടിച്ച് എല്ലാവരുടെയും ദാഹവും ക്ഷീണവും തീര്‍ന്നു. എനിക്കറിയാം, മനുഷ്യര്‍ എന്തൊക്കെ നിങ്ങള്‍ക്കിനി നല്‍കിയാലും നിങ്ങളുടെ ദാഹം ഒരിക്കലും തീരില്ലെന്ന്. മടങ്ങുന്ന വഴി വീണ്ടും ബൈജുവിന്റെ വീട് ഞാനൊന്ന് നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. അവിടെ കെട്ടിയിരുന്ന ദുഃഖത്തിന്റെ അടയാളം കാറ്റിലിളകുന്നുണ്ട്. എപ്പോളോ നിങ്ങള്‍ ചിരിച്ചപ്പോള്‍ എടുത്ത ആ മുഖംപേറിയ പോസ്റ്റര്‍ ചലനമില്ലാതെ അവിടെയുണ്ട്. പക്ഷേ, അപ്പുറത്തെ വാഴകള്‍ കാറ്റില്‍ ഉലയുന്നുണ്ടായിരുന്നു. മഴ പൊടിയുന്നുണ്ടായിരുന്നു. മഴയായി, കാറ്റായി, വെയിലായി, മഞ്ഞായി ഇവിടെ ഉണ്ടാകുമോ ബൈജു നിങ്ങള്‍. കാത്തിരിക്കാം. ഞങ്ങള്‍ മടങ്ങുകയാണ് ബൈജു. ഗുഡ് ബൈ”