കൊച്ചി പനമ്പിള്ളി നഗറിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയായത് തൃശൂര്‍ സ്വദേശിയായ സിനിമതാരത്തില്‍ നിന്നും. വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ വര്‍ഷം യുവതിയെ ഗര്‍ഭിണിയാക്കിയത് തൃശൂര്‍ സ്വദേശി മുഹമ്മദ് റഫീക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡാന്‍സറായ ഇയാള്‍ വിവിധ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്.

സിനിമക്കാരുമായി ഇദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. താന്‍ ഗര്‍ഭിണിയാെണന്ന കാര്യം യുവാവിന് അറിയാമായിരുന്നു എന്ന് യുവതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരുടെയും സൗഹൃദം അവസാനിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വിവാഹ വാഗ്ദാനം നല്‍കിയിരുന്നു എന്നും ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറി എന്നുമാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. ഇതോടെയാണ് യുവാവിനെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. നൃത്തത്തിലുള്ള താല്‍പര്യമാണ് ഇരുവരെയും അടുപ്പിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

ബെംഗളുരുവില്‍ വിദ്യാഭ്യാസം ഇടയ്ക്കു വച്ച്‌ നിര്‍ത്തി നാട്ടില്‍ വന്ന് യുവതി പഠനം തുടങ്ങിയിരുന്നു. ഇതിനിടെയാണ് യുവാവുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് തൃപ്പൂണിത്തറ ഹില്‍പ്പാലസിന് സമീപമുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി ഇയാള്‍ നിരന്തരമായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. എട്ടു മാസം മുന്‍പാണ് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. അപ്പോഴേ കുഞ്ഞിനെ നശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് മുഹമ്മദ് റഫീക്കിനോട് ഇക്കാര്യം സൂചിപ്പിച്ചെങ്കിലും അയാള്‍ കൈയൊഴിയുകയായിരുന്നു.

തുടര്‍ന്ന് കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ എന്തെല്ലാം ചെയ്യണമെന്ന് യുവതി നേരത്തേ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. നര്‍ത്തകനായ റഫീഖ് തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍, അവള്‍ ഗര്‍ഭിണിയായപ്പോള്‍ അയാള്‍ ആ ബന്ധത്തില്‍ നിന്ന് പിന്മാറി.

അതേസമയം, നിലവില്‍ കേസ് അന്വേഷിക്കുന്ന സിറ്റി പൊലീസ് കേസ് ഫയല്‍ ഹില്‍പ്പാലസ് പൊലീസിന് കൈമാറിയിട്ടുണ്ട്. ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറയ്ക്ക് സമീപമുള്ള സ്ഥലത്ത് വെച്ച്‌ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന യുവതിയുടെ മൊഴിയെ തുടര്‍ന്നാണ് തീരുമാനം. ഹില്‍പാലസ് പോലീസ് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തും.

അതേസമയം, നര്‍ത്തകനായ സിനിമ താരത്തിനെതിരെ ചെറിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുവതി ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞ കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍നിന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന്റെ തലയോട്ടിക്കും കീഴ്താടിക്കും പരിക്കുണ്ടായിരുന്നു.

ഈ മാസം മൂന്നിനാണ് പനമ്ബിള്ളി നഗറിലുള്ള അപ്പാര്‍ട്ട്‌മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു.

പുലര്‍ച്ചെ 5 മണിയോടെ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ച യുവതി കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ തുണി തിരുകി വച്ചു. യുവതി ഗര്‍ഭിണിയാണെന്നതോ പ്രസവിച്ചതോ വീട്ടുകര്‍ അറിഞ്ഞിരുന്നില്ല. അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തയായ യുവതി കയ്യില്‍ കിട്ടിയ കവറിലിട്ട് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തലയ്ക്കും പൊട്ടലുണ്ടായിരുന്നു.