ന്യൂസ് ഡെസ്ക് മലയാളം യുകെ
വിസ്റ്റൺ ഹോസ്പിറ്റലിൽ ഒരു യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയെ തുടർന്ന് മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ലിവർപൂളിലെ ജെയ്‌സൺ സ്ട്രീറ്റിൽ താമസിക്കുന്ന സിദ്ധാർത്ഥ് നായർ (28) എന്നയാളിനെതിരെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കേസ് ചുമത്തിയിട്ടുണ്ട്.
ജനുവരി 30 ചൊവ്വാഴ്ച വൈകുന്നേരമാണ് വിസ്റ്റൺ ഹോസ്പിറ്റലിൽ സ്ത്രീ ബലാത്സംഗത്തിന് ഇരയായി എന്ന റിപ്പോർട്ടുകൾ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിറൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 29 വ്യാഴാഴ്ച ലിവർപൂൾ ക്രൗൺ കോടതിയിൽ ഹാജരാക്കാനായി റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതി സിദ്ധാർത്ഥ് നായർ ഇവിടെ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. ഇയാൾ ഇവിടെ സ്റ്റുഡൻറ് വിസയിലാണോ അതോ ഡിപെൻഡൻഡ് വിസയിലാണോ വന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
സംഭവത്തിന്റെ പുറകിലുള്ള സത്യാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല എന്നാണ് പ്രാദേശിക മലയാളി സമൂഹത്തിൽനിന്ന് അറിയാൻ സാധിച്ചത്. പ്രതി ചേർക്കപ്പെട്ടിരിക്കുന്ന സിദ്ധാർത്ഥ് നായർ പ്രാദേശിക മലയാളി സമൂഹവുമായി അധികം അടുപ്പമുള്ള ആളായിരുന്നില്ല എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
അനധികൃതമായ കടന്നുകയറ്റം ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനമാണ് എല്ലാ എൻഎച്ച്എസ് ആശുപത്രികളിലും ഒരുക്കിയിരിക്കുന്നത്. രോഗികളുടെ സുരക്ഷയും അവരുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും എൻഎച്ച്എസ് ഹോസ്പിറ്റലിൽ സുരക്ഷാസംവിധാനങ്ങൾ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. എന്നാൽ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലെ കടുത്ത സുരക്ഷ വീഴ്ചയെ കുറിച്ച് ഇന്നലെ മലയാളം യുകെ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ച് ഗ്ലാസ്ഗോയിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരാൾ അനധികൃതമായി പ്രവേശിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു .
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണി തീരാത്ത വീട് അമ്പലപ്പുഴ വില്ലേജ് ഓഫീസാക്കി മാറ്റാന്‍ നീക്കം. വണ്ടാനം കിഴക്കുള്ള ഈ വീട് ഏറ്റെടുത്ത് കൈമാറണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സംസ്‌ഥാന സര്‍ക്കാരിനു കത്ത് നല്‍കി. നിലവില്‍ നീര്‍ക്കുന്നത്ത് വാടകക്കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പാതിവഴിയില്‍ നിര്‍മാണം നിലച്ച വീട് പൂര്‍ത്തീകരിക്കുന്നതിനു വേണ്ട പണം കണ്ടെത്താനാണ് 40 വര്‍ഷം മുന്‍പ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ സുകുമാരക്കുറുപ്പ് കാറിലിട്ട് ചുട്ടെരിച്ചു കൊന്നത്. താന്‍ മരിച്ചു പോയെന്ന് വരുത്തിത്തീര്‍ത്ത് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം.
കൊലപാതകം കഴിഞ്ഞ് സുകുമാരക്കുറുപ്പ് ഒളിവില്‍പോയ അന്ന് മുതല്‍ കെട്ടിടം അനാഥമായി. ആലപ്പുഴ മെഡിക്കല്‍ കോളജിന് എതിര്‍വശം 150 മീറ്റര്‍ കിഴക്കുള്ള ഈ വീട് 40 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ വിജയിച്ചില്ല. ഇതോടെയാണ് പഞ്ചായത്ത് രംഗത്തെത്തുന്നത്. അമ്പലപ്പുഴ വില്ലേജ് ഓഫീസിനായി ഈ കെട്ടിടം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിലും അപേക്ഷ നല്‍കിയിരുന്നു.
കേന്ദ്രത്തില്‍നിന്നുള്ള എല്ലാ അനുമതികളും ലഭിച്ചാല്‍ സമയബന്ധിതമായി ശബരിമല വിമാനത്താവളം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി. മറ്റുള്ള വിഷയങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ കേന്ദ്രം കുറച്ചുകൂടി അനുകൂലമായ സമീപനം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.യു. ജനീഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സുരക്ഷാ ക്ലിയറന്‍സിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പരിസ്‌ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര വനം-പരിസ്‌ഥിതി-കാലാവസ്‌ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു.
സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് തയാറാക്കിയ അന്തിമ സാമൂഹിക ആഘാത വിലയിരുത്തല്‍ പഠന റിപ്പോര്‍ട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്‌ധ സമിതി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. സമിതിയുടെ ശുപാര്‍ശ പരിഗണിച്ച് ഏകദേശം 2,570 ഏക്കര്‍ ഭൂമി വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ശബരിമല വിമാനത്താവളത്തിനു വേണ്ടി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിനും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഒരു ഏജന്‍സിയെ തെരഞ്ഞെടുക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
തുറവൂരില്‍ മുഖം മറച്ചെത്തിയ മോഷ്ടാക്കള്‍ വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവര്‍ന്നു. തുറവൂര്‍ ആലുന്തറ വീട്ടില്‍ ലീലയുടെ മാലയാണ് മോഷണം പോയത്. പ്രദേശത്തെ അഞ്ചുവീടുകളില്‍ മോഷണശ്രമവും നടന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് തുറവൂരില്‍ മോഷ്ടാക്കള്‍ ഭീതിപരത്തിയത്. ആലുന്തറ വീട്ടില്‍ ലീലയുടെ വീട്ടില്‍ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ കടന്നത്. കഴുത്തില്‍ കിടന്ന മലയില്‍ പിടിച്ചുവലിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്ന ലീല നിലവിളിച്ചു. നിലവിളിയും ബഹളവുംകേട്ട് ഉണര്‍ന്ന സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മറ്റുചില വീടുകളുടെ അടുക്കളവാതില്‍ പൊളിച്ചതും ചില വീടുകളുടെ വാതില്‍ പൊളിക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തിയത്.
ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. തോട്ടപ്പള്ളിയിലെ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് തലയ്ക്ക് ഹെല്‍മറ്റുകൊണ്ട് അടിയേറ്റത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒറ്റപ്പന കുരുട്ടൂര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് ഞായറാഴ്ച രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നീട് ഇവര്‍ പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഇതിനു ശേഷം രാത്രി 9.30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മാതേരി കവലയില്‍ ഇരു സംഘങ്ങളും വീണ്ടും എത്തുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. ഇതിനിടയിലാണ് നന്ദുവിന് ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് സൂര്യന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നന്ദുവിനെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചതെന്നാണ് വിവരം.
സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇടാതിരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുകയും ചെയ്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതുമൂലമാണ് നടപടി വൈകിയതെന്നാണ് ആക്ഷേപം.
പാലക്കാട് ബാറില്‍ വെടിവെയ്പ്പ്. ബാറിന്റെ സര്‍വ്വീസ് മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ ബാറിന്റെ മാനേജര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയായിരുന്നു യുവാക്കള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. യുവാക്കള്‍ ബാറിലെ കസേരകള്‍ അടക്കം തകര്‍ത്തിരുന്നു. പിന്നാലെ അവരില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വിട്ടയച്ചത്.പിന്നാലെ യുവാക്കള്‍ സുഹൃത്തുക്കളായ ക്വട്ടേഷന്‍ സംഘവുമായി ബാറിലെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. അനുനയിപ്പിക്കുന്നതിനായി എത്തിയ മാനേജര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു.
സംഭവത്തില്‍ 5 യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആക്രമത്തില്‍ പരിക്കേറ്റ ബാര്‍ മാനേജര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബദിയടുക്ക∙ കാസർകോട് ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അൻവറിന് (24) എതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. ഇയാളുടെ നിരന്തര ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്കൂളിൽ പോകുന്ന സമയത്ത് വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ അൻവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അൻവറിനെയും സുഹൃത്ത് സാഹിലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി വിഷം കഴിച്ച വിവരമറിഞ്ഞ് നാടുവിട്ട അൻവറിനെ ബെംഗളൂരുവിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഒരു സുഹൃത്തിനെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.
സമൂഹമാധ്യമത്തിലൂടെയാണ് അൻവറും പെൺകുട്ടിയും തമ്മിൽ പരിചയപ്പെട്ടതാണ് വിവരം. ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. സമൂഹമാധ്യമങ്ങളിലും അൻവറിനെ ബ്ലോക് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം ഉപേക്ഷിച്ചപ്പോഴാണ് അൻവർ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.
ഇതോടെ ഇയാൾ നാട്ടിലെത്തിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം, പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി വീട്ടിലെത്തി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
‘കുട്ടിയെ ഇയാൾ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഒടുവിലായപ്പോഴേയ്ക്കും നാട്ടിൽ വന്നും ശല്യം ചെയ്യാൻ തുടങ്ങി. ഇതിൽ അവൾക്കു വലിയ മനഃപ്രയാസമുണ്ടായിരുന്നു. ഇങ്ങനെ ചെയ്യാൻ കാരണവും അതു തന്നെ. ഇയാളേക്കുറിച്ച് ജഡ്ജിക്കു തന്നെ മരണമൊഴിയും കൊടുത്തിരുന്നു. ഇനി ആരും ഇത്തരത്തിൽ പിന്നാലെ നടന്ന് ശല്യം ചെയ്യരുത്. അങ്ങനെയുള്ളവർക്ക് ഇതൊരു പാഠമായിരിക്കണം. പെൺമക്കളെയും പെങ്ങൻമാരെയും സ്കൂളിലേക്ക് അയക്കാൻ പോലും ഭയപ്പെടേണ്ട അവസ്ഥയാണ്.’’ – പെൺകുട്ടിയുടെ ഒരു ബന്ധു പറഞ്ഞു.
ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തു. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയ വിദ്യാർഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെൽപ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.
ഈ മാസം 17നാണ് പോക്സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തത്. അധ്യാപകന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു. പ്രതി ഒളിവിലാണെന്നാണണ് അവരുടെ വിശദീകരണം.
ബെംഗളൂരു : കർണാടകയിലെ ബെൽത്തങ്ങാടി കുക്കേടി വില്ലേജിൽ പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു.
സ്വാമി(55) ,വർഗ്ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. ഹസൻ സ്വദേശി ചേതനാണ് (25)മരിച്ച മറ്റൊരാൾ. സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ സോളിഡ് ഫയർ വർക്ക് എന്ന പടക്കനിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.
മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.
നാലുകിലോമീറ്ററോളം ദൂരത്തോളം സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. ഒരാളുടെ മൃതദേഹം സ്ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബെൽത്തങ്കാടി ഫയർഫോഴ്സ് സംഘം എത്തി രക്ഷാപ്രവർത്തനം നടത്തി. എം.എൽ.എ. ഹാരിസ് പൂഞ്ച, ഡിവൈഎസ്പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വേണൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . അഗ്നിശമനസേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തിയാണ് തീ അണച്ചത്. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഫാം ഉടമ ബഷീറടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
കോഴിക്കോട്∙ സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ മുടങ്ങുന്നത് കാരണം പാവപ്പെട്ട ജനങ്ങൾ ആത്മഹത്യ ചെയ്യുന്ന സംഭവം പതിവായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഞ്ചു മാസത്തിനിടെ മൂന്നു പേരാണ് സർക്കാരിന്റെ അനാസ്ഥ കാരണം ആത്മഹത്യ ചെയ്തത്. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരൻ ജോസഫിന്റെ മൃതദേഹം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
പിണറായി വിജയൻ പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറി. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ല. ക്ഷേമപെൻഷനുകൾ ലഭിക്കാതെയും തൊഴിലുറപ്പ് കൂലി ലഭിക്കാതെയും പതിനായിരങ്ങളാണ് കേരളത്തിൽ കഷ്ടപ്പെടുന്നത്. കേന്ദ്രസർക്കാർ കൊടുക്കുന്ന പണം അർഹർക്ക് എത്തിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെടുന്നതാണ് ഇവിടുത്തെ പ്രശ്നം. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസർക്കാർ കൃത്യമായി പണം കൊടുക്കുന്നുണ്ട്. എന്നാൽ സംസ്ഥാനം വിഹിതം കൊടുക്കുന്നില്ല. പാവപ്പെട്ടവന് ക്ഷേമപെൻഷൻ കൊടുക്കാൻ പണമില്ലാത്ത സർക്കാർ ധൂർത്തും കൊള്ളയും അവസാനിപ്പിക്കുന്നില്ല.
ആലപ്പുഴ നെൽ കർഷകൻ ആത്മഹത്യ ചെയ്തത് നെല്ലിന്റെ സംസ്ഥാന വിഹിതം കിട്ടാത്തത് കൊണ്ടാണ്. 75 ശതമാനം വിഹിതം കേന്ദ്രം കൊടുത്തിട്ടും കേരളം വിഹിതം നീക്കിവയ്ക്കാത്തതു കാരണം കർഷകർക്ക് കേന്ദ്രവിഹിതം പോലും നിഷേധിക്കപ്പെടുകയായിരുന്നു. കണ്ണൂരിലെ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തത് ക്ഷീരകർഷകർക്കുള്ള സംസ്ഥാന വിഹിതം കിട്ടാത്തതു കൊണ്ടാണ്. ജോസഫിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണം. ആത്മഹത്യകുറിപ്പിൽ അധികൃതരുടെ അനാസ്ഥ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.