Kerala

:ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പി വി അൻവരുടെ സഹായിയായിപ്പോയ കക്കാടം പൊയിൽ സ്വദേശി മരിച്ച നിലയിൽ . കക്കാടം പൊയിൽ മീനാട്ടുകുന്നേൽ ഷാജിയാണ് മരിച്ചത് .ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചിരിക്കുന്നത് . ജനുവരി 18 നാണ് ഷാജി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അൻവറിന്റെ സഹായിയായി പോയത്

കഴിഞ്ഞ നിയമ സഭാ സമ്മേളനത്തിന് ശേഷമാണ് അൻവർ ആഫ്രിക്കയിലേക്ക് സ്വർണ്ണ ഖനനവുമായി പോയത് . രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അൻവർ അടിക്കടി ഉയർന്ന വിവാദങ്ങളെത്തുടർന്നു ആഫ്രിക്കയിലേക്ക് പോവുകയായിരുന്നു . സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പോവുന്നുവെന്നായിരുന്നു അൻവറിന്റെ വിശദീകരണം . കക്കാടം പൊയിലിലെ അനധികൃത വാട്ടർ തീം പാർക്കും , തടയണയും, തുടർന്നുണ്ടായ കോടതി ഇടപെടലുകളും അൻവറിന് വൻ തിരിച്ചടിയായിരുന്നു .

സി പി എം പിന്തുണയോടെ പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് അൻവർ ആഫ്രിക്കയിലേക്ക് ബിസിനസ് മാറ്റിയത് .മാദ്ധ്യമങ്ങൾ കള്ളവാർത്തകൾ നൽകി തന്റെ കച്ചവടം പൂട്ടിച്ചെന്നും ,പാർട്ടി തനിക്ക് മൂന്ന് മാസം സമയം തന്നിട്ടുണ്ടെന്നും ആഫ്രിക്കയിലേക്ക് പോവുന്നുവെന്നും അൻവർ വ്യക്തമാക്കിയിരുന്നു . അവധിയിൽ പ്രവേശിച്ച അൻവർ മുങ്ങിയെന്നും , അൻവറിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട് ചെയ്ത മാദ്ധ്യമ പ്രവർത്തകരെ രൂക്ഷമായ ഭാഷയിൽ അൻവർ വിമർശിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. വാദങ്ങള്‍ക്കിടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിഭാഗം ഉന്നയിച്ചത്.

കേസില്‍ പ്രതികള്‍ക്ക് അനുകൂലമാണ് കോടതിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു. ആരോപണങ്ങള്‍ പലതും കെട്ടുകഥകളാണ്. മാധ്യമങ്ങള്‍ തന്നെ നശിപ്പിക്കുകയാണ്. ഒരിക്കല്‍ മണിയുടെ അനിയനെ കൊല്ലാന്‍ ശ്രമിച്ചെന്ന് പറഞ്ഞു. ഇപ്പോള്‍ ആരോ മരിച്ചത് താന്‍ കൊന്നതാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്ന് ദിലീപ് വാദിച്ചു. മാധ്യമ വാര്‍ത്തകളെ ഗൗനിക്കാറില്ലെന്നാണ് കോടതി ദിലീപിന്റെ ഈ വാദത്തോട് പ്രതികരിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു.

കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എഡിജിപി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു.ബാലചന്ദ്രകുമാര്‍ പറയാത്ത പല കാര്യങ്ങളും എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല, സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.

നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ല. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളത്. വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് ദിലീപ് ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ താന്‍ കണ്ടു എന്ന വാദം തെറ്റാണ്. ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.

തമിഴ്‌നാട്ടിൽ സഹപാഠിയുടെ വീട്ടിലേക്ക് പോയ മലയാളി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം വക്കം സ്വദേശിയായ ഷാഹിൻ ഷാ (20) യുടെ മരണത്തിലാണ് കോളേജ് അധികൃതരും സുഹൃത്തുക്കളും ദുരൂഹത ആരോപിക്കുന്നത്.

ചെന്നൈ ഗുരുനാനാക് കോളേജിലെ ഒന്നാം വർഷ ഡിഫൻസ് (നേവി) വിദ്യാർത്ഥി ഷാഹിൻ ഷായാണ് ജനുവരി രണ്ടിന് കടലിൽ കുളിക്കുന്നതിനിടെ മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വക്കം പുത്തൻനട ക്ഷേത്രത്തിന് സമീപം കാളിക്കവിളാകത്ത് വീട്ടിൽ ജമാലുദ്ദീൻ – സബീന ദമ്പതികളുടെ മകനാണ് ഷാഹിൻ. അവധി ദിവസമായിരുന്നതിനാൽ സുഹൃത്തുക്കളോടൊപ്പം സഹപാഠിയുടെ വീട്ടിലേക്ക് പോകുന്ന വിവരം രാവിലെ ബന്ധുക്കളെ അറിയിച്ചിരുന്നു.

പിന്നീട് അന്നേദിവസം ഉച്ചയോടെ ഷാഹിൻ ഷാ മരണപ്പെട്ടെന്ന് വിവരം ലഭിച്ചു. വൈകിട്ട് മൂന്നു മണിയോടെയാണ് ആൻഡമാനിലുള്ള കുടുംബത്തിന് മരണവാർത്ത എത്തിയത്. എന്നാൽ, ഉച്ചയ്ക്ക് മരിച്ച ഷാഹിന്റെ നമ്പർ വൈകിട്ട് നാല് വരെയും ഓൺലൈനിൽ സജീവമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഷാഹിൻ ഷായുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി പരസ്പരവിരുദ്ധമാണെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

ഷാഹിൻ ഷായുടെ ദേഹത്തെ മുറിവുകളും ചതവുകളും ഫോട്ടോകളിൽ വ്യക്തമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പടെ വൈകിപ്പിക്കുന്നതായും കുടുംബം ആരോപിച്ചു. എം5 എന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

മരണം സംബന്ധിച്ച് ഷാഹിൻ ഷായുടെ ബന്ധുക്കൾ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടുത്തദിവസം അത് തമിഴ്‌നാട് ഡിജിപിക്ക് കൈമാറിയതായി മറുപടിയും ലഭിച്ചു. മരണത്തിൽ കോളേജ് അധികൃതരുടെയും സുഹൃത്തുക്കളുടെയും പങ്ക് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. ഷാഹിന്റെ സഹോദരി ഷാലിമ ആൻഡമാനിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

പാലക്കാട്∙ ഭയപ്പെടുത്തുന്ന രീതിയിൽ സംസ്ഥാനത്തു പിടിമുറുക്കുകയാണ് ലഹരി ഉപയേ‍ാഗവും കടത്തും. ഇത്തരം കേസുകളിൽപ്പെടുന്ന സ്ത്രീകളുടെ എണ്ണവും മുൻപില്ലാത്ത വിധം കൂടുന്നു. പിടിയിലാകുന്ന സ്ത്രീകളിൽ കൂടുതലും 22–25 വയസ്സിനിടയ്ക്കുള്ള വിദ്യാർഥികളാണെന്നത് ആശങ്കയുടെ തേ‍ാത് വർധിപ്പിക്കുകയാണ്. എംഡ‍ിഎംഎ (മെത്തലിൻ ഡയേ‍ാക്സി മെത്താംഫെറ്റമിൻ), ഹഷീഷ് ഒ‍ായിൽ, എൽഎസ്ഡി സ്റ്റാംപ് (ലൈസർജിക് ഡൈ ആസിഡ് എത്തിലമൈഡ്) എന്നിവ കടത്തുന്ന സംഘങ്ങളിലാണ് വനിതകൾ കൂടുതൽ. അതിൽ എംഡിഎംഎ ഉപയേ‍ാഗിക്കുന്നവരും വിൽക്കുന്നവരുടെ എണ്ണമാണ് അധികമെന്നും നർക്കേ‍ാട്ടിക്ബ്യൂറേ‍ാ, എക്സൈസ് എൻഫേ‍ാഴ്സ്മെന്റ്–ഇന്റലിജൻസ് വിഭാഗങ്ങൾ വ്യക്തമാക്കുന്നു.

ലഹരിക്കടത്തിൽ യുവതികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്നവിധം ഉയരുന്നതായി എക്സൈസ് കഴിഞ്ഞദിവസം ഹൈക്കേ‍ാടതിയെയും അറിയിച്ചിരുന്നു. കേ‍ാവിഡ്‌കാലത്താണ് ഈ സാഹചര്യം വർധിച്ചത്. നേരത്തേ കഞ്ചാവ് കടത്തുസംഘത്തിൽ സ്ത്രീകളുണ്ടായിരുന്നെങ്കിലും അവരിൽ മിക്കവരും ഇതരസംസ്ഥാനക്കാരും മേ‍ാശം ജീവിത സാഹചര്യവുമുള്ളവരുമായിരുന്നു. എന്നാൽ മൂന്നു വർഷമായി പ്രഫഷനൽ കേ‍ാഴ്സ് വിദ്യാർഥിനികളും ഐടി മേഖലയിൽ അടക്കം ജേ‍ാലി ചെയ്യുന്നവരുമാണ് സംഘങ്ങളിലുളളവരിൽ അധികവും. ഇവരിൽ എല്ലാവരും എംഡിഎംഎ, സ്റ്റാംപ് ലഹരിക്കും അടിമകളാണ്. പിന്നീട് അതിന്റെ കരിയറായി മാറുകയുമാണ് ചെയ്യുന്നത്.

കണ്മഷി രൂപത്തിൽ പേ‍ാലും ലഹരിമരുന്നുകൾ ലഭിക്കുമ്പേ‍ാൾ വിദ്യാലയങ്ങളിൽ വേഗത്തിൽ പ്രചരിപ്പിക്കാൻ കഴിയുമെന്ന അപകടവുമുണ്ട്. കാക്കനാട് ഫ്ലാറ്റ് ലഹരിക്കടത്തുകേസിൽ പിടിയിലായ മൂന്നു വനിതകളിൽ ഒരാൾ അധ്യാപികയാണ്. അവർ എംഡിഎമ്മിന്റെ ചില്ലറ വിൽപനക്കാരിയും സംഘങ്ങളുടെ ഏകേ‍ാപന ചുമതലക്കാരിയുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. രണ്ടു വർഷത്തിനിടയിൽ 18 യുവതികളാണ് ഇത്തരം കേസുകളിൽ പിടിയിലായത്. ഇടുക്കി വണ്ടിപ്പെരിയാറിൽ എംഡിഎമ്മുമായി അറസ്റ്റിലായ 22 വയസ്സുള്ള തിരുവനന്തപുരത്തുകാരിയാണ് ഈ നിരയിൽ ഒടുവിലത്തേത്.

‌വാളയാർ അതിർത്തിയിലൂടെ വരുന്ന വാഹനം ബെംഗളൂരുവിൽ നിന്നാണെന്ന് അറിഞ്ഞാൽ അതിൽ ലഹരിമരുന്നുണ്ടാകുമെന്ന് ഉറപ്പിക്കേണ്ട സ്ഥിതിയിൽ വ്യാപകമാണു കടത്തെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. ബൈക്കിൽ വരുന്ന ജേ‍ാഡികൾ കേ‍ാളജിന്റെ തിരിച്ചറിയൽകാർഡ് കാണിച്ചാലും കാര്യമില്ല. ഇത്തരത്തിൽ ആറുമാസത്തിനിടയിൽ പരിശേ‍ാധിച്ച 23 ബൈക്കുകളിൽ 14 എണ്ണത്തിലും എംഡിഎംഎ ഉണ്ടായിരുന്നു. ഫ്രീക്കൻമാർക്ക് പിന്നിലുളള വനിതകളുടെ ബാഗിലും അടിവസ്ത്രത്തിലുമായിരുന്നു അവ ഒളിപ്പിച്ചിരുന്നത്.

ഒരു ബൈക്കിലെ യുവാവിന്റെ പഴ്സിലായിരുന്നു രണ്ടുഗ്രാം ലഹരി. കാറിലെ കുടുംബയാത്ര പലപ്പേ‍ാഴും ലഹരിക്കച്ചവടത്തിനും വിതരണത്തിനുമുളളതായി മാറിയതേ‍ാടെ പരിശോധനയും ശക്തമായി. ക്ലാസ്‌മേറ്റ്, പഠിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ എന്നിവർ മുഖേനയാണ് ഇവർ കടത്തുകാരായി മാറുന്നതെന്നാണ് മിക്ക കേസുകളിൽ നിന്നുമുളള വിവരം. പിന്നീട് നാട്ടിലേക്കുള്ള വരവിൽ ലഹരി ഒഴിവാക്കാൻ കഴിയാത്ത ഘടകമായി മാറും. മൂന്നു ഫ്രീക്കന്മാർക്ക് ഒരു യുവതി എന്ന നിലയിലാണ് ലഹരിക്കടത്തു വാഹനങ്ങളിൽ കണ്ടുവരുന്നത്. ഇവരുടെ സാമൂഹമാധ്യമ അക്കൗണ്ടുകൾ പരിശേ‍ാധിച്ചപ്പേ‍ാൾ ആഫ്രിക്കൻ വംശജരുമായുള്ള ബന്ധവും വ്യക്തമായി.

യുവതികൾ ശരീരത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കെ‍ാണ്ടുവരുന്നത് വ്യാപകമാണിപ്പേ‍ാൾ. എംഡിഎംഎ, സ്റ്റാംപുകൾ എന്നിവ രഹസ്യഭാഗങ്ങളിൽ സൂക്ഷിക്കുന്നത് പലപ്പേ‍ാഴും പരിശേ‍ാധനയ്ക്കും തടസ്സമാകുന്നുണ്ട്. കേ‍ായമ്പത്തൂർ ചാവടിയിൽനിന്ന് പിടികൂടിയ കെ‍ാല്ലം സ്വദേശിയായ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിനിയുടെ അടിവസ്ത്രങ്ങളിൽനിന്ന് അഞ്ചുഗ്രാം ലഹരി മരുന്നാണ് പിടികൂടിയത്. കേസെടുത്ത് വിവരം വീട്ടുകാരെ അറിയിച്ചപ്പേ‍ാൾ മറുപടി ആദ്യം രൂക്ഷമായ അസഭ്യമായിരുന്നുവന്ന് എൻഫേ‍ാഴ്സ്മെന്റ് ഉദ്യേ‍ാഗസ്ഥർ പറയുന്നു. അത്രയ്ക്കു വിശ്വാസമായിരുന്നു മകളിൽ അവർക്ക്.

പിതാവും ആങ്ങളയും സ്ഥലത്തെത്തി കാര്യങ്ങളറിഞ്ഞപ്പേ‍ാൾ തളർന്നുപേ‍ായി. രണ്ടുവർഷം മുൻപ്, ഉറക്കമെ‍ാഴിച്ചു പഠിക്കുന്നതിലെ സമ്മർദ്ദം ഒഴിവാക്കാനുളള സൂത്രവിദ്യയായാണ് കൂട്ടുകാരി ലഹരിയായി നൽകിയത്. രണ്ടു തവണ കഴിച്ചതേ‍ാടെ അതിൽനിന്നു തിരിച്ചുകയറാൻ കഴിയാതെയായി. ഇപ്പേ‍ാൾ അതു വാങ്ങാൻ ലഹരി കടത്തുകാരിയുമായി. കടത്തും കച്ചടവും ഒരുപേ‍ാലെ നടത്തിയ വനിതയെ പിടികൂടിയത് കാക്കനാട് ഫ്ലാറ്റ് ലഹരിക്കേസിലാണ്. അധ്യാപികയാണ് അവർ. കേസിൽ കച്ചവടത്തിന്റെ കണ്ണികൾ അന്വേഷിച്ച തുടങ്ങിയപ്പേ‍ാൾ സംഘത്തിലുള്ള യുവതികളുടെ എണ്ണം മൂന്നായി.

പിടിയിലായ യുവതികളിൽ രണ്ടു പേരെ‍ാഴികെ ബാക്കി 90 ശതമാനവും പ്രഫഷനൽ കേ‍‌ാഴ്സുകളിൽ പഠിക്കുന്നവരാണ്. ബാക്കിയുള്ളവർ ബിരുദ കേ‍ാഴ്സുകാരും. കർണാടകയിൽ പഠിക്കുന്നവരാണ് ഭൂരിഭാഗവും. തേവരപാലത്തിനടുത്തുനിന്ന് ഫ്രീക്കന്മാർ‌ക്കെ‍ാപ്പം എംഡിഎംഎ വിൽപനയ്ക്ക് ഇറങ്ങി അറസ്റ്റിലായ യുവതി ബെംഗളൂരുവിൽ എംബിഎ അവസാന സെമസ്റ്റർ വിദ്യാർഥിയാണ്. ബെംഗളൂരുവിൽനിന്ന് ബൈക്കിൽ എത്തിച്ച ‘സാധനം’ അവരിൽനിന്നു വാങ്ങി വിൽപനയ്ക്കു നിൽക്കുമ്പേ‍ാഴാണ് അറസ്റ്റിലായത്.

ആ പെൺകുട്ടി രണ്ടാം സെമസ്റ്ററിലാണ് ലഹരി ഉപയേ‍ാഗിക്കാൻ തുടങ്ങിയത്. പിന്നീട് അതിനുള്ള പണം കണ്ടത്താൻ അതു വിൽക്കേണ്ട സ്ഥിതിയായി. ക്രിസ്മസ് അവധിക്ക് വീട്ടിൽ വന്ന യുവതി എംഡിഎംഎ ലഭിക്കാൻ സാഹചര്യമില്ലാതെ ബുദ്ധിമുട്ടിയപ്പേ‍ാഴാണ് ബെംഗളൂരുവിൽനിന്ന് എത്തിച്ചത്. യുവാക്കൾ അടക്കം വിവിധ കേസുകളിൽ ഇതുവരെ അറസ്റ്റിലായവർ ബി‍ടെക്, എംസിഎ, എംബിബിഎസ്, എംബിഎ വിദ്യാർഥികളാണ്.

സമ്മർദം, ഭയം, പരീക്ഷാപ്പേടി, വീട്ടിൽനിന്നു വിട്ടുനിന്നു പഠിക്കുമ്പേ‍ാഴുണ്ടാകുന്ന മനഃപ്രയാസം (ഹേ‍ാംസിക്ക്നസ്) ഇതെ‍ാക്കെ മാറാനുളള കുറുക്കു വഴിയായിട്ടാണ് ഇവർക്കിടയിൽ മരുന്ന് പ്രചരിക്കുന്നത്. എന്നാല്‍ ഇവരാരും പിന്നിലെ വൻചതി അറിയാതെ അത് ഉപയേ‍ാഗിക്കുമ്പേ‍ാൾ പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധത്തിലാകുന്നു. പലർക്കും അത് എത്തിച്ചുകെ‍ാടുക്കുന്നത് സഹപാഠികളാണെന്നതും ആശങ്ക ഉയർത്തുന്ന ഒന്നാണ്. സ്റ്റാംപിനും എംഡിഎംഎക്കും അടിമകളായവർ ലൈംഗികചൂഷണത്തിന് ഇരയാകുന്നതും സാധാരണമാണെന്ന് നർക്കേ‍ാട്ടിക് ബ്യൂറേ‍ാ ഉദ്യേ‍ാഗസ്ഥർ പറയുന്നു.

യുവതികൾ ലഹരി ഇടപാടിന് ഒറ്റയ്ക്ക് ഇറങ്ങുന്നത് കുറവാണ്. മിക്കവരും ഡീൽ നടത്തുന്നത് ‘ഇരുണ്ട’ ലേ‍ാകത്തിലാണ്– അതായത് ഇന്റർനെറ്റിലെ അധേ‍ാലേ‍ാകമായ ഡാർക്ക് നെറ്റിലൂടെ. ക്രിപ്റ്റേ‍ാ കറൻസിയിൽ വരെയാണ് ഇടപാട്. ഡാർക്ക് നെറ്റിൽ ലഹരി ലഭിക്കാൻ ഒട്ടേ‍റെ ലിങ്കുകളുണ്ട്. അത് പരസ്പരം പങ്കുവയ്ക്കാറുണ്ട് അവരുടെ ശൃംഖലയിൽ. കെ‍ാറിയറിൽ സാധനം ചെറിയ അളവിൽ തുടർച്ചയായി എത്തിച്ചുകെ‍ാടുക്കാൻ മറ്റു രാജ്യങ്ങളിലെ ഏജൻസികളും തയാറാണ്. ഡാർക്ക് നെറ്റിൽ വാങ്ങുന്നവരും വിൽക്കുന്നവരും പരസ്പരം തിരിച്ചറിയുന്നില്ലെന്ന പ്രത്യേകതയുണ്ട്. അതിനാൽ പിടിക്കപ്പെട്ടവരിൽ അധികം പേർ സുരക്ഷിതരായി വെബ് വഴി ഇടപാടുകൾ നടത്തുന്നതായാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

യുവതികൾ നടത്തുന്ന ലഹരിക്കച്ചവടത്തിന് മുൻപിലും പിന്നിലും എസ്കേ‍ാർട്ട് യുവാക്കളാണ്. ആദ്യം രണ്ടു ബൈക്കുകൾ, പിന്നിലുളള ബൈക്കിലുള്ള ജേ‍ാഡികളിലെ യുവതിയിലായിരിക്കും ലഹരിമരുന്ന്. അതിന് പിന്നിലും രണ്ട് ബൈക്കുകൾ. എത്തേണ്ട സ്ഥലവും ആവശ്യക്കാരുടെ വിവരവും എസ്കേ‍ാർട്ട് പാർട്ടികൾ യുവതിക്കെ‍ാപ്പമുളള യുവാവിന് നൽകുകയാണ് ചെയ്യുന്നത്. പിടിക്കപ്പെട്ട യുവതികളിൽ പലരും ‘ഡാർക്ക് നെറ്റ് ഡീലിൽ’ വിദഗ്ധരാണെന്നും അധികൃതർ പറയുന്നു.

രണ്ട് സെറ്റ് മേശ, രണ്ടു സെറ്റ് കസേര എന്നിവ വിൽപനയ്ക്കുവച്ചുവന്ന ഡാർക്ക് നെറ്റിലെ പരസ്യം കണ്ടാൽ ഉരുപ്പടി കിട്ടുമെന്ന് കരുതേണ്ട. ലഹരിമരുന്ന് ഇടപാടിനുളള കോഡാണിത്. പ്രദേശവും ആളും ശൃംഖലയുമനുസരിച്ച് കേ‍ാഡുകൾ മാറിവരാറുണ്ട്. ലഹരിക്ക് അടിമകളായവരുടെ കൈകളിലാണ് ഇത്തരം കേ‍ാഡുകളുണ്ടാവുക. കൺമഷിയെഴുതണം എന്നുസ്ത്രീകൾ പറഞ്ഞാൽ മറ്റെന്തെങ്കിലുമാണെന്ന് ആരെങ്കിലും വിചാരിക്കുമേ‍ാ? എന്നാൽ കൺമഷിരൂപത്തിൽ ഇവർ ലഹരി ഉപയേ‍ാഗിക്കുന്നതിന്റെ കോഡാണ് കൺമഷിയെഴുതൽ എന്നത്. സ്കൂളുകളിൽ ഇത്തരം ആകർഷകമായ പേരുകളിലാണ് അപകടകരമായ ഇടപാടുകൾ. ഇത്തവണ ക്രിസ്മസ്–പുതുവത്സര ആഘോഷത്തിന് വലിയ തേ‍ാതിൽ ഡാർക്ക് നെറ്റ് വഴി കെ‍ാച്ചി കേന്ദ്രീകരിച്ച് ലഹരിമരുന്നുകളെത്തിയതായാണ് നർകേ‍ാട്ടിക് കൺട്രേ‍ാൾ ബ്യൂറേ‍ായ്ക്കു ലഭിച്ച വിവരങ്ങൾ.

പിടിയിലായ യുവതികളിൽ 95 ശതമാനവും ലഹരി ഉപയേ‍ാഗിച്ച്, അത് ഉപേക്ഷിക്കാൻ കഴിയാതെ പിന്നീട് അതിന്റെ കരിയർമാരായവരാണ്. വീട്ടുകാർ പഠനാവശ്യത്തിന് നൽകുന്ന പണം ലഹരി വാങ്ങാൻ ഉപയേ‍ാഗിച്ചു സ്ഥാപനത്തിൽനിന്ന് പുറത്തായ കേസുകളുമുണ്ട്. ക്ലാസ്മേറ്റിനെ‍ാപ്പം പാർട്ടികളിലെത്തിയും ഉന്മേഷത്തിനുള്ള മരുന്നായുമാണ് ആദ്യം ഉപയേ‍ാഗിക്കുന്നത്. പാർട്ടികളിൽപ്പെട്ട് ലഹരിക്കടിപ്പെടുന്നവരെ പാർട്ടിഡ്രഗ് എന്നാണ് ലഹരിസംഘത്തിലുളളവർ വിളിക്കുന്നത് .ഒറ്റതവണ കഴിക്കുന്നതേ‍ാടെ പിന്നീട് അടിപ്പെടുന്ന ലഹരിമരുന്നുകൾ പിന്നീട് ഇഷ്ടമനുസരിച്ച് ലഭിക്കുക പ്രയാസമാണ്.

ലഹരിസ്റ്റാംപിന് ബെംഗളൂരുവിൽ 2000 രൂപയാണ് വിലയെങ്കിൽ കേരളത്തിൽ അത് അയ്യായിരമാണ്. പണം കെ‍ാടുത്ത് അതു വാങ്ങാൻ കഴിയാതാകുമ്പേ‍ാൾ ലഹരി വിൽപനക്കാരികളാവുകയാണ് മിക്കവരും. കഞ്ചാവ് കെ‍ാണ്ടുപേ‍ാകുമ്പോഴുള്ളത്ര ‘റിസ്‌ക്’ എംഡിഎമ്മിനില്ല. ഏതു ചെറിയ അളവിലും അത് എത്തിക്കാം. കർണാടക പെ‍ാലീസ് ലഹരിമരുന്നു വേട്ടയിൽ സജീവമല്ലെന്നതിനാൽ ബിസിനസ് ശക്തമാക്കാൻ ലഹരി ലേ‍ാബിക്ക് തടസ്സമില്ല. അടുത്തിടെ നർകേ‍ാട്ടിക് കൺട്രേ‍ാൾ ബ്യൂറേ‍ാ പരിശേ‍ാധനയും നടപടികളും ശക്തമാക്കിയതുമാത്രമാണ് പ്രതീക്ഷ നൽകുന്നത്. എൻസിബിയുടെ നടപടി ശക്തമായതോടെ ബെംഗളൂരു കേന്ദ്രീകരിച്ചുളള എംഡിഎംഎ സംഘങ്ങളിൽ ചിലർ ചെന്നൈയിലേക്കു കുടിയേറിയെന്നാണ് റിപ്പേ‍ാർട്ട്.

കുട്ടുകാരിയുടെ അല്ലെങ്കിൽ കൂട്ടുകാരന്റെ നിർബന്ധത്തിനും നിർദേശത്തിനും ഉപദേശത്തിനും വഴങ്ങി ഇത്തരം ലഹരിയിൽ ചെന്നുപെട്ടുപേ‍ാകരുതെന്നാണ് വിദഗ്ധർക്ക് നൽകാനുള്ള നിർദേശം. തമാശയ്ക്കുപേ‍ാലും ഉപയേ‍ാഗിച്ചുപേ‍ാകരുത്. പിന്നീട് അതിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞെന്നുവരില്ല. സിന്തറ്റിക് ലഹരിമരുന്നുകെ‍ാണ്ടെ‍ാന്നും കൂടുതൽ പഠിക്കാനേ‍ാ, ഉന്മേഷം ഉണ്ടാക്കാനേ‍ാ കഴിയില്ല. മനസ്സിനു സന്തേ‍ാഷവും ലഭിക്കില്ല. അവസാനിക്കാത്ത ദുരിതവും സങ്കടവുമാണ് ലഹരി ഉപയോക്താക്കളെ കാത്തിരിക്കുന്നതെന്ന് തിരിച്ചറിയുക. തലച്ചോറിനെയും മനസ്സിനെയും അത് തകർത്തുകളയും, വലിഞ്ഞു മുറുക്കി, ഞെരുക്കി ഉടയ്ക്കും. ആകർഷകമായ വിധത്തിൽ ലഹരിമരുന്നുകൾ മുൻപിലെത്തുമ്പോൾ, അതിൽപ്പെട്ടുപേ‍ായാൽ പിന്നെ ആർക്കും സഹായിക്കാനാവില്ല, ആരും കൂടെയുണ്ടാവുകയുമില്ല. അതിനാൽ അരുത്, കൗതുകത്തിനുപേ‍ാലും വേണ്ട ലഹരിമരുന്നുകളുടെ ഉപയോഗം.

ദിലീപിന്റെ ഫോണുകൾ ഫൊറൻസിക് ലാബിൽ പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ആറ് ഫോണുകളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നാണ് ക്രൈബ്രാഞ്ച് ആവശ്യപ്പെടുക.

ശബ്‌ദ പരിശോധന ആവശ്യമാണെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഫോണുകള്‍ ആര്‍ക്ക് കൈമാറണമെന്ന കാര്യത്തില്‍ കീഴ്ക്കോടതി തീരുമാനമെടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരമാണ് അപേക്ഷ നൽകിയിട്ടുള്ളത്. അതേസമയം ഫോണുകള്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലെ ലാബില്‍ പരിശോധിക്കുന്നതിനെ പ്രതിഭാഗം എതിര്‍ക്കുമെന്നാണ് അറിയുന്നത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

ഫോൺ അൺലോക്ക് പാറ്റേൺ കോടതിക്ക് നൽകാൻ പ്രതികൾക്ക് നിർദേശം നൽകിയിരുന്നു. ദിലീപിൻറെ മറ്റ് ഫോണുകൾ ഹാജരാക്കാനും നിർദ്ദേശം നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആറ് ഫോണുകളിൽ അഞ്ചെണ്ണം തിരിച്ചറിഞ്ഞു. പുതിയ ഫോണുകൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന അഭിപ്രായമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

വെന്റിലേറ്റർൽ കഴിയുന്ന വാവ സുരേഷിൻ്റെ നില അതീവ ഗുരുതരം എന്ന റിപ്പോർട്ടുകൾ പുറത്ത്. ആരോഗ്യ നിലയിൽ കഴിഞ്ഞ ദിവസം കണ്ട പുരോഗതിയ്യൊന്നും തന്നെ ഇപ്പോൾ ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ചൊവ്വാഴ്ച രാവിലെ ബോധം തെളിയുകയും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഒപ്പം ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുകയും മരുന്നുകളോട് ശരീരം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരുടെ നിർദേശ പ്രകാരം കൈകാലുകൾ അൽപം ഉയർത്തി അനുകൂല പ്രതികരണം അറിയിച്ചിരുന്നു.

എന്നാൽ ഇതിനു ശേഷം കാര്യമായ പുരോഗതി ഉണ്ടായില്ല. അബോധാവസ്ഥയിൽ ആണ് തുടരുന്നത്. ശരീരത്തിലെ പേശികൾ കൂടുതൽ തളർച്ചയിൽ ആകുകയും ചെയ്തു. വെന്റിലേറ്റർ പിന്തുണയിൽ തന്നെയാണ് തുടരുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം ഇന്നലത്തെ അവസ്ഥയിൽ തുടരുകയാണ്. ബോധം തിരിച്ചു കിട്ടാത്തതാണ് ഡോക്ടർമാരെ ആശങ്കയിൽ ആക്കുന്നത്. സുരേഷ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. 48 മണിക്കൂർ നിർണായകമാണെന്നായിരുന്നു വിദഗ്ധസംഘം അറിയിച്ചിരുന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ ഈ സമയപരിധി അവസാനിക്കും. ഇതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക.

ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവർത്തനം ആശങ്കാവഹമായിരുന്നു. ഇന്നലെ ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലേക്ക് തിരിച്ചെത്തി,എന്നാൽ ഇപ്പോൾ വീണ്ടും നില ഗുരുതരം എന്നാണ് റിപ്പോർട്ടുകളും. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണഗതിയിൽ എത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. തലച്ചോറിന്റെ പ്രവർത്തനത്തിലാണ് ആശങ്ക.

കാലില്‍ കൊത്തേറ്റപ്പോള്‍ പിടിവിട്ട പാമ്പിനെ വീണ്ടും പിടികൂടി പ്രാഥമിക ശ്രൂശൂഷ സ്വയം തന്നെ നടത്തുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാലില്‍ കടിച്ചു നിന്ന പാമ്പിനെ നിലത്തിട്ട ശേഷം സുരേഷ് തന്നെ കാലിലെ രക്തം ഞെക്കി കളയുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പാമ്പിനെ വീണ്ടും പിടികൂടിയതും വാവ സുരേഷ് തന്നെയാണ്. വ്ളോഗറായ എസ്എസ് സുധീഷ്‌കുമാര്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.

പാന്റ്സിലാണ് കടിയേറ്റത് എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് മുട്ടിന് മുകളില്‍ ആഴത്തിലുള്ള കടിയേറ്റതെന്ന് മനസ്സിലായത്. രണ്ടര സെക്കന്റോളം കാല്‍ മുട്ടിനു മുകളില്‍ മൂര്‍ഖന്‍ കടിച്ചു നിന്നു. തുടര്‍ന്ന് പാമ്പിനെ ബലം പ്രയോഗിച്ചു വലിച്ചെറിയുകയായിരുന്നു. മൂര്‍ഖന്‍ പാമ്പിന്റെ ഈ കടിയാണ് വാവാ സുരേഷിനെ അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചത്.

കടിയേറ്റ ശേഷവും സുരേഷ് പാമ്പിനെ വീട്ടില്ല. പാന്റ്സ് മുട്ടിനു മുകളിലേക്കു കയറ്റി വച്ച് കരിങ്കല്‍ കെട്ടിനുള്ളിലേക്ക് കയറിയ പാമ്പിനെ വീണ്ടും പിടികൂടി. ഒരു കയ്യില്‍ പാമ്പിനെ പിടിച്ച് മറു കൈ കൊണ്ട് കടിയേറ്റ ഭാഗത്തെ രക്തം സുരേഷ് ഞെക്കി കളഞ്ഞു കൊണ്ടേയിരുന്നു. കാലിന് മുകളില്‍ തോര്‍ത്തു കൊണ്ട് കെട്ടി ആശുപത്രിയിലേക്ക് തിരിച്ചു.

‘എത്രയും വേഗം അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കണം. ഇവന്‍ കുഴപ്പക്കാരനാണ്. ഏറ്റവും അടുത്ത ആശുപത്രിയില്‍ ഉടന്‍ എത്തിച്ച് ആന്റി വെനം നല്‍കണം’ വാവാ സുരേഷ് തന്നെ ഒപ്പം ഉണ്ടായിരുന്നവരോട് പറഞ്ഞു.

പഞ്ചായത്തംഗം ബിആര്‍ മഞ്ജീഷിനൊപ്പമാണ് സുരേഷ് പാമ്പിനെ പിടിക്കാന്‍ വന്നത്. അതേ വാഹനത്തില്‍ ആശുപത്രിയിലേക്ക് തിരിച്ചു. പാട്ടാശ്ശേരിയില്‍ നിന്ന് എംസി റോഡിലേക്കുള്ള യാത്രയില്‍ വാഹനത്തിന് വേഗം കുറവെന്ന് സുരേഷിന് സംശയം തോന്നി. വാഹനം മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്തിക്കടവ് പാലത്തിലെത്തിയപ്പോഴാണിത്.

പ്രദേശവാസിയായ ജലധരന്റെ മകന്‍ നിജു ഓടിച്ചിരുന്ന കാറിലേക്ക് മാറിക്കയറി. പിന്നീട് അതിവേഗം ആസ്പത്രിയിലേക്ക്. പള്ളത്ത് എത്തിയപ്പോള്‍ സുരേഷ് ആരോഗ്യസ്ഥിതി സ്വയം വിലയിരുത്തി.

‘സംഗതി വഷളാണ്. ഏറ്റവും വേഗം അടുത്തുളള ആശുപത്രിയിലെത്തണം.’-അദ്ദേഹം നിര്‍ദേശിച്ചു. അതിനിടയില്‍ തൊണ്ടയില്‍ കൈകടത്തി ഛര്‍ദിക്കാനുള്ള ശ്രമം നടത്തി. നെഞ്ചത്ത് കൈയിടിച്ച് ശ്വാസഗതി നേരേയാക്കാനും നോക്കുന്നുണ്ടായിരുന്നു. തന്റെ കണ്ണില്‍ ഇരുട്ടുകയറുന്നതായും ഇനി ഒട്ടും വൈകരുതെന്നും പറഞ്ഞതോടെ വാഹനം വഴി തിരിച്ച് കോട്ടയത്തെ ഭാരത് ആശുപത്രിയിലേക്ക് വിട്ടു.

അതിനിടയില്‍ തന്നെ മഞ്ജീഷ് വിവരം ആശുപത്രിയിലറിയിച്ചിരുന്നു. എല്ലാ സജ്ജീകരണങ്ങളുമൊരുക്കി മെഡിക്കല്‍ സംഘം കാത്തുനിന്നിരുന്നു. ആന്റിവെനം കുത്തിവയ്പ് വാഹനത്തില്‍ നിന്ന് ഇറക്കുമ്പോള്‍ തന്നെ നല്‍കി. വെന്റിലേറ്ററും പിടിപ്പിച്ച് തീവ്രപരിചരണം. ശേഷം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വാവാ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണനിലയിൽ എത്തേണ്ടതുണ്ട്. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് തലയാട്ടി പ്രതികരിച്ചു തുടങ്ങി. വെള്ളം വേണോ, ദാഹിക്കുന്നുണ്ടോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ വാവ സുരേഷ് തലയാട്ടി പ്രതികരിക്കുന്നുണ്ട്.

ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ പേഴ്സ് അതിവിദഗ്ദമായി മോഷ്ടിച്ച യുവതി കൈയ്യോടെ കുടുക്കി സിസിടിവി. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുത്തൂരില്‍ നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യബസില്‍ വെച്ചാണ് മോഷണം നടന്നത്.

പുത്തൂര്‍ സ്വദേശി സുനിതയുടെ പേഴ്‌സാണ് സ്വകാര്യബസില്‍ വച്ച് അടുത്തുനിന്ന സ്ത്രീ മോഷ്ടിച്ചത്. സുനിതയുടെ പിന്നില്‍ നില്‍ക്കുന്ന യുവതി സുനിതയുടെ ഹാന്‍ഡ് ബാഗിന് മുകളിലൂടെ ഷാളിട്ട് അതിനുള്ളിലൂടെയായിരുന്നു പേഴ്‌സ് കൈക്കലാക്കുന്നത്.
പേഴ്സ് നഷ്ടപ്പെട്ട വിവരം സുനിത അറിഞ്ഞിരുന്നില്ല. ശേഷം സുനിതയോടൊപ്പം അവരും ബസ്സില്‍ നിന്നിറങ്ങുന്നുമുണ്ട്. മോഷണം ആരും കണ്ടില്ലെങ്കിലും എല്ലാം കൃത്യമായി സിസിടിവി ഒപ്പിയെടുത്തിട്ടുണ്ട്.

പ്രതിയായ യുവതിയെ കണ്ടെത്താനായി ബസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും തൃശ്ശൂര്‍ സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

പിന്നീട് മോഷണം നടന്നതായി മനസിലായപ്പോള്‍ സുനിത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

ഓരോ യാത്രക്കാരും അവരവരുടെ മൊബൈല്‍ഫോണ്‍, വിലപ്പിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സംബന്ധിച്ച് പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് ഫേബുക്കിലൂടെ അഭ്യര്‍ഥിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വകാര്യബസില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച ബസ് ഉടമയെ സിറ്റി പോലീസ് അഭിനന്ദിക്കുകയും ചെയ്തു.

അതിനിടെ, സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പേഴ്സ് നഷ്ടപ്പെട്ട യാത്രക്കാരിയും കമന്റ് ചെയ്തിട്ടുണ്ട്. തന്റെ പേഴ്സാണ് നഷ്ടപ്പെട്ടതെന്നും സെന്റ് തോമസ് കോളേജ് സ്റ്റോപ്പ് മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള കാല്‍ കിലോമീറ്റര്‍ ദൂരത്തിനിടെയാണ് സംഭവം നടന്നതെന്നും ഒരുമിനിട്ട് സമയം കൊണ്ടാണ് മോഷണം നടത്തിയതെന്നും ഇവര്‍ കമന്റില്‍ പറഞ്ഞു. മോഷ്ടാവ് തന്റെ ദേഹത്ത് സ്പര്‍ശിച്ചിട്ടേ ഇല്ല, അതിനാല്‍ മോഷണം നടന്നത് അറിഞ്ഞതുമില്ല. രാവിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും ബസ് ജീവനക്കാരുടെയും പോലീസിന്റെയും സഹകരണത്തിന് നന്ദിയുണ്ടെന്നും ഇവര്‍ ഫെയ്സ്ബുക്ക് കമന്റിലൂടെ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ വാദപ്രതിവാദങ്ങൾ കോടതിയിൽ നടക്കെ അന്വേഷണത്തെ പരിഹസിച്ച് സജി നന്ത്യാട്ട്. ‘നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം,അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’- നിർമ്മാതാവ് സജി നന്ത്യാട്ട് പ്രതികരിച്ചു.

ചാനൽ ചർച്ചകൾക്കിടയിലായിരുന്നു സജി നന്ത്യാട്ടിന്റെ ഈ പരിഹാസം.’നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം. ബിൻ ലാദൻ മരിക്കുന്നതിന്റെ തലേദിവസം അയാൾ ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ട്രേഡ് സെന്റർ ആക്രമിക്കുമ്പോൾ ദിലീപ് തൊട്ടടുത്ത ഹോട്ടലിൽ ഉണ്ടായിരുന്നു. എന്തൊക്കെയാണ് ഈ പറയുന്നത്’- അദ്ദേഹം ചോദിക്കുന്നു.

‘ദിലീപിന്റെ ഒരു ഫോൺ കാണുന്നില്ല എന്നതാണല്ലോ ഇപ്പോഴത്തെ പ്രശ്‌നം. ബാലചന്ദ്ര കുമാറിന്റെ ടാബ് എവിടെയാണ്. അതേക്കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ?. ബാലചന്ദ്ര കുമാർ ശബ്ദം ട്രാൻസ്ഫർ ചെയ്ത ലാപ്‌ടോപ് എവിടെയാണ്. ഏതായാലും ഇത് പോലീസിന്റെ തിരക്കഥ അല്ല, സിനിമ ബന്ധം ഉള്ളവർക്ക് കഴിയുന്ന ഒരു തിരക്കഥ ആണിത്. മാഫിയ, പാരലൽ എക്‌സ്‌ചേഞ്ച് എന്തൊക്കെയാണ്’,- സജി ചർച്ചയ്ക്കിടെ പരിഹസിക്കുന്നു.

സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു.

കുഴിത്തുറയ്ക്കു സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള പെൺകുട്ടിയെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

വർക്കലയിലെ ഒരു സ്ഥാപനത്തിൽ ജോലിനോക്കുകയാണ് ജപഷൈൻ. ചൊവ്വാഴ്ച വൈകുന്നേരം ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

തുടർന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിൻവശത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടത്. മാർത്താണ്ഡം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈഎസ്പി ഗണേശൻ തെളിവെടുപ്പ് നടത്തി.മൃതദേഹങ്ങൾ പോസ്റ്റുേമാർട്ടത്തിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

തിരുവനന്തപുരം∙ ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചു. ഡോ.തോമസ് ജെ. നെറ്റോയാണ് പുതിയ സഭാധ്യക്ഷൻ. പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടർന്ന് നേരത്തെ സൂസപാക്യം സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.

ആഗ്രഹിച്ചതിന്റെ അംശംപോലും നിറവേറ്റാൻ തനിക്കു കഴിഞ്ഞിട്ടില്ലെന്നു ഡോ.സൂസപാക്യം പറഞ്ഞു. ‘‘പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തൽ അല്ല പ്രധാനം. എന്റെ കഴിവുകൾ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാൻ എന്നെ വിട്ടുകൊടുക്കുന്നു’’–ഡോ.സൂസപാക്യം പറഞ്ഞു.

ഒരാൾ വിരമിക്കുമ്പോൾ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ടെന്നും അതിന് ആഗ്രഹമില്ലെന്നും സൂസപാക്യം പറഞ്ഞു. ‘‘പരിമിതമായ കഴിവുള്ള സാധാരണക്കാരനാണ് താൻ. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നേട്ടങ്ങൾ. ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിയാൻ ഇടവരുത്തരുതേ എന്നാണ് അപേക്ഷ. 32 കൊല്ലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു.’’

സഹായ മെത്രാൻ ക്രിസ്തുദാസിനോട് നന്ദി അറിയിക്കുന്നതായി ഡോ.സൂസപാക്യം പറഞ്ഞു. ‘‘ശാരീരിക മാനസിക അവശതകളും അധിക ചുമതല ഏറ്റെടുക്കേണ്ടതിന്റെ സംഘർഷവും ഞാൻ മേലധികാരികളെ അറിയിച്ചിരുന്നു. ഉത്തരവാദിത്തങ്ങളിൽനിന്ന് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, സഹായ മെത്രാനെ സഭ എനിക്കായി നിയോഗിച്ചു. സ്ത്യുത്യർഹമായ രീതിയിൽ അദ്ദേഹം ചുമതല നിർവഹിച്ചു.’’–ഡോ.സൂസപാക്യം പറഞ്ഞു.

നിലവിൽ രൂപതാ കോഓർഡിനേറ്ററാണ് ഡോ.തോമസ് ജെ. നെറ്റോ. കടലോരഗ്രാമമായ പുതിയതുറ ഇടവകയിൽ ജേസയ്യ നെറ്റോയുടേയും ഇസബെല്ല നെറ്റോയുടേയും മകനായി 1964 ഡിസംബർ 29 ലാണ് തോമസ് നെറ്റോയുടെ ജനനം. സെന്റ് നിക്കോളാസ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലൂർദ്പുരം സെന്റ് ഹെലൻസ് സ്കൂളിലും കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി. സെന്റ് സേവ്യേഴ്സ് കോളജിലാണ് പ്രീഡിഗ്രിക്കു പഠിച്ചത്. തുടർന്ന് വൈദികനാകാൻ സെന്റ് വിൻസന്റ് സെമിനാരി, ആലുവ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി. 1989 ഡിസംബർ 19ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ പൗരോഹിത്യം സ്വീകരിച്ചു.

തുടർന്നുള്ള അഞ്ചു വർഷക്കാലം പെരിങ്ങമ്മല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാർഡനായും സഭൈക്യ-സംവാദ കമ്മീഷൻ എക്സിക്യൂട്ടിവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തിൽ ലയോള കോളജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.

തുടർന്ന് ഉപരി പഠനത്തിനായി 1995 ൽ റോമിലേക്ക് പോവുകയും, റോമിലെ ഉർബനിയാന യൂണിവേഴ്സിറ്റിയിൽ സഭാവിജ്ഞനീയത്തിൽ ഗവേഷണ പഠനം പൂർത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് പേട്ട ഇടവക വികാരിയായി. 2000- 2004 കാലഘട്ടത്തിൽ ബിസിസി യുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2003 മുതൽ 2010 വരെ മേനംകുളം സെന്റ് വിൻസെന്റ് സെമിനാരി റെക്ടരുമായിരുന്നു. 2008-2010 വർഷങ്ങളിൽ ബോർഡ്‌ ഓഫ് ക്ലർജി ആൻഡ് റിലീജിയൻ ഡയറക്ടറയും സേവനം അനുഷ്ഠിച്ചു.

2009- ൽ വലിയതുറ സെന്റ് ആന്റണിസ് ഫെറോന പള്ളിയുടെ താത്കാലിക മേൽനോട്ടം വഹിക്കുന്ന വൈദികനായി. 2010- 2014 കാലഘട്ടങ്ങളിൽ തോപ്പ് സെന്റ് ആൻസ് ഇടവക വികാരിയുമായിരുന്നു. 2014-ൽ അതിരൂപത ശുശ്രുഷകളുടെ എപ്പിസ്കോപൽ വികാരിയായി. തുടർന്ന് മുരുക്കുംപുഴ സെന്റ്. അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയായും, കഴക്കൂട്ടം ഫൊറോന വികാരിയുമായിരുന്നു.നിലവിൽ അതിരൂപത ശുശ്രുഷകളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുകയാണ്.

RECENT POSTS
Copyright © . All rights reserved