ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥി മരിച്ചു.  ചങ്ങനാശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകന്‍ മിലന്‍ സെബാസ്റ്റ്യന്‍ (22) ആണ് മരിച്ചത്. ഹൈദരബാദില്‍ നിന്ന് തിരുവനന്തപുരം പോകുകയായിരുന്ന ശബരി എക്‌സ്പ്രസില്‍ നിന്നും വീണാണ് അപകടം.

പാലക്കാട് നിന്നും മിലന്‍ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളം വാങ്ങാനായി തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനാല്‍ ചാടിക്കയറുകയായിരുന്നു. കാല്‍ വഴുതി ട്രെയിനിന് അടിയില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ മിലനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് വിലാസം അറിഞ്ഞത്. മാതാപിതാക്കള്‍ വിദേശത്താണ്.  കൂടുതൽ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.