തിരുവനന്തപുരം നെയ്യാർ ഡാമിൽ അപകടം വിതച്ച് ബൈക്ക് റേസിങ്, ദൃശ്യങ്ങൾ.. റേസിങ്ങിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞ് തൂങ്ങി..സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടുവാൻ ബൈക്ക് സ്റ്റണ്ടിംഗ്് നടത്തുന്നതിനിടെ എതിരെവന്ന വാഹനമിടിച്ച് യുവാവിന് പരിക്ക്.
നെയ്യാർഡാം റിസർവോയറിന് മൂന്നാം ചെറുപ്പിന് സമീപം മൂന്ന് ബൈക്കിലെത്തിയ യുവാക്കൾ ബൈക്ക് സ്റ്റണ്ടിംഗ് ചെയ്യുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാർ ഡാമിലേക്ക് പോവുകയായിരുന്ന ബൈക്ക് യുവാവിന്റെ ബൈക്കിൽ ഇടിച്ച് യുവാവിന്റെ കാലൊടിയുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്ക് കുറുകെ പിടിച്ചതിൽ ആണ് അപകടം ഉണ്ടായത് ഇതാണ് ബൈക്കിൽ എത്തിയവർ ചോദ്യം ചെയ്തു മർദിക്കാൻ ഉണ്ടായ കാരണം.ഇതിനിടെ അപകടത്തിൽ കാലൊടിഞ്ഞു എന്നു കണ്ടതോടെ ബൈക്കിൽ എത്തിയവർ മർദനം അവസാനിപ്പിച്ചു.
ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്മഹത്യക്ക് ശ്രമിച്ചു.
ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്നു ശ്വേത. ഇന്ന് ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ശ്വേതയുടെ കഴുത്തിനാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം പ്രതി രാമു കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശ്വേത മരിച്ചിരുന്നു. പ്രതി ചികിത്സയിലാണ്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണോ കൊലപാതകമെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കോന്നിയിൽ അയൽവാസിയുടെ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചത്. കേസിൽ പ്രതി ജയിലിൽ കഴിയുകയാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച 31കാരനും സമീപവാസിയുമായ വിഷ്ണുവിനെ ജൂലൈയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം.
പെണ്‍കുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടില്‍ താമസം. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്.
പുലര്‍ച്ചെ പിതാവ് ജോലിക്ക് പോകാനായി ഉണര്‍ന്നപ്പോള്‍ ലൈറ്റ് ഇട്ടത് പെണ്‍കുട്ടിയാണെന്നും ഇതിനുശേഷം വീണ്ടും ഉറങ്ങാന്‍ പോയിരുന്നുവെന്നും മുത്തശ്ശി മൊഴി നല്‍കി. പിന്നീട് എട്ടു മണിയോടെ വീണ്ടും ഉറക്കമുണര്‍ന്നശേഷം പെണ്‍കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടില്ല.
ഒടുവില്‍ വീടിന്റെ അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും മുത്തശ്ശി പറയുന്നു. കോന്നി പോലീസ് സ്ഥലത്തെത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ഷെറിൻ പി യോഹന്നാൻ
ദുബായിലെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്കെത്തുന്ന സണ്ണിയിലൂടെയാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. കാറിൽ വച്ചു തന്നെ പാസ്പോർട്ട് കത്തിച്ചു പുറത്തേക്കെറിയുന്ന സണ്ണി കടുത്ത മാനസിക സംഘർഷത്തിലാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്നുതന്നെ വ്യക്തം. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുക്കുന്ന സണ്ണി തന്റെ ക്വാറന്റൈൻ ദിനങ്ങൾ അവിടെ ചിലവഴിക്കാൻ തുടങ്ങുന്നു. എന്നാൽ ആ ദിനങ്ങൾ തള്ളിനീക്കാൻ അത്ര എളുപ്പമായിരുന്നില്ല.
“ഇപ്പോൾ മാത്രം നടക്കുന്ന കഥാ
പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്. മറ്റൊരു
സാഹചര്യത്തിൽ പറയാൻ ഒട്ടും
ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള, കുറേയേറെ
പ്രത്യേകതയുള്ള ചിത്രമാണ് ‘സണ്ണി’.” സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വാക്കുകളാണിവ. കോവിഡും ക്വാറന്റൈനും ഏകാന്തതയും മാനസിക പിരിമുറുക്കവും ചിത്രത്തിന്റെ ഇതിവൃത്തമാവുന്നു. പ്രതിസന്ധികൾ മാത്രം ചുറ്റും നിറയുന്ന, ജീവിതത്തിൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരു വ്യക്തിയുടെ ക്വാറന്റൈൻ ദിനങ്ങളെ ഒന്നര മണിക്കൂറിൽ അവതരിപ്പിക്കുകയാണ് രഞ്ജിത്ത്.
പ്രതീക്ഷ, പ്രത്യാശ എന്നതിലേക്ക് സണ്ണിയെ നയിക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ ഫോൺ സംഭാഷണങ്ങളുടെയും ശബ്ദത്തിന്റെയും രൂപത്തിൽ സിനിമയിലുണ്ട്. കഥാപരിസരം ഒറ്റയിടത്തേക്ക് ചുരുങ്ങുമ്പോൾ ഉണ്ടാവുന്ന ആവർത്തന വിരസത ഇല്ലാതാക്കാൻ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും സഹായിച്ചിട്ടുണ്ട്. ചിത്രത്തിലെ ക്ലൈമാക്സ് ഗാനം നന്നായിരുന്നു.

നമ്മളിൽ പലരും കടന്നുപോയ ഒരവസ്ഥയുടെ നേർചിത്രണം നടത്തുമ്പോൾ ഏകാന്തതയിൽ കഴിയുന്ന കേന്ദ്ര കഥാപാത്രത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിക്കാൻ ജയസൂര്യക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ സ്റ്റോറി ലൈൻ ശക്തമായി തോന്നിയില്ല. പതിഞ്ഞ താളത്തിൽ കഥ പറയുന്നതിനാൽ പ്രേക്ഷകനെ പൂർണമായി എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ സിനിമ പിന്നോട്ടു പോകുന്നു.
‘കഥാന്ത്യത്തിൽ എല്ലാം കലങ്ങിതെളിയണം’ എന്ന പതിവ് രീതിയാണ് ഈ ചിത്രവും പിന്തുടരുന്നത്. അതിനോട് വ്യക്തിപരമായി യോജിക്കാൻ കഴിയില്ല. റിയാലിറ്റിയാണ് പറയുന്നതെങ്കിലും ചില നാടകീയ രംഗങ്ങളും കഥയിൽ കടന്നുവരുന്നുണ്ട്. ഒന്നര മണിക്കൂർ മാത്രമുള്ളതിനാൽ ഒരു തവണ ബോറടികൂടാതെ കണ്ടിരിക്കാവുന്ന ശരാശരി ചലച്ചിത്രാനുഭവം.
മോഹന്‍ലാല്‍ നായകനായ 12ത് മാന്‍ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ജന്മദിനം ആഘോഷിച്ച് ഉണ്ണി മുകുന്ദന്‍. മോഹന്‍ലാല്‍ ആണ് ഉണ്ണി മുകുന്ദന് പിറന്നാള്‍ കേക്ക് എടുത്തു നല്‍കിയത് . ഏതായാലും മലയാളത്തിന്റെ മഹാനടനൊപ്പം ഉണ്ണി മുകുന്ദന്‍ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍ ്. മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമാണ് 12 ത് മാന്‍.
ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ചിത്രത്തിലും നായക വേഷം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. കൊരടാല ശിവ സംവിധാനം ചെയ്ത മോഹന്‍ലാല്‍- ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രമായ ജനത ഗാരേജില്‍ വില്ലന്‍ ആയാണ് ഉണ്ണി മുകുന്ദന്‍ തെലുങ്കില്‍ എത്തിയത്.
ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനിയും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ആ കമ്പനിയുടെ ആദ്യ ചിത്രമായ മേപ്പടിയാന്‍ ഇപ്പോള്‍ റിലീസിന് തയ്യാറായി ഇരിക്കുകയാണ്. ഇത് കൂടാതെ ഒരു വമ്പന്‍ തെലുങ്കു ചിത്രത്തിന്റെയും ഭാഗമായി ഉടന്‍ ഉണ്ണി മുകുന്ദന്‍ എത്തുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തി അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക്. ഈ മാസം 25ന് പെണ്‍കുട്ടിയുടെ കുടുംബം സെക്രട്ടേറിയറ്റ് പടിയ്ക്കൽ ഉപവാസമിരിക്കും. മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലം മാറ്റുക മാത്രമാണുണ്ടായതെന്നും കൃത്യമായ നടപടി ഉദ്യോഗസ്ഥക്കെതിരെ എടുക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിൻറെ വാഹനവും പാർക്ക് ചെയ്തിരുന്നു. തന്റെ മൊബൈൽ മോഷ്ടിച്ചു എന്ന് ആരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു. .
ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. തുടര്‍ന്ന് അന്വേഷണവിധേയമായി പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലംമാറ്റിയിരുന്നു. നേരത്തെ തന്നെ കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു.
പ്രൊഫസര്‍ ടിജെ ജോസഫിന് ഉന്നത പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാനാണ് ആലോചന. ഇന്ന് സുരേഷ് ഗോപി എംപി പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദര്‍ശിച്ചു
അതേസമയം, എംപിയുടെ സന്ദര്‍ശനം സൗഹാര്‍ദ്ദപരം മാത്രമാണെന്ന് ജോസഫ് പ്രതികരിച്ചു. ഇനി ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെയെന്ന് പ്രൊഫസറിനെ ആശംസിച്ചാണ് സുരേഷ് ഗോപി എംപി മടങ്ങിയത്. പ്രൊഫസര്‍ ടിജെ ജോസഫ് നിയമനം സ്വീകരിക്കാന്‍ താത്പര്യം അറിയിച്ചതായാണ് വിവരം. ഇക്കാര്യം സുരേഷ് ഗോപി എംപി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.
സംസ്ഥാനത്തെ മതതീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഭീകരമായ സംഭവമായിരുന്നു ജോസഫ് മാഷിന്റെ അനുഭവം. നാര്‍കോട്ടിക് ജിഹാദ് വിവാദം കത്തിനില്‍ക്കുമ്പോള്‍ ജോസഫ് മാഷിന്റെ അനുഭവം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.
2010 ജൂലൈ 4നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദയാരോപിച്ച് പ്രൊഫസര്‍ ടിജെ ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് വിടുകയും അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു. കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
ചില തമാശകള്‍ മറ്റുള്ളവര്‍ക്ക് ക്രൂരത സമ്മാനിക്കുന്നവയാകും. അത്തരത്തിലെ ഒരു ബംപര്‍ തമാശയാണ് പ്രവാസിയായ വയനാട്ടുകാരന്‍ സെയ്തലവിയുടെ ജീവിതത്തിലുമുണ്ടായത്. മണിക്കൂറുകള്‍ നേരത്തേക്ക് എല്ലാവരും ഉറ്റു നോക്കിയ ബംപര്‍ കോടീശ്വരനാവുകയും ശേഷം പരിഹാസ കഥാപാത്രമാവുകയും ചെയ്ത അവസ്ഥയിലൂടെയാണ് സെയ്തലവിയുടെ ജീവിതം മാറിമറിഞ്ഞത്.
ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് പറഞ്ഞത് കള്ളവാണെന്ന് സെയ്തലവി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തെറ്റു പറ്റിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂട്ടുകാരെ കബളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നും എന്നാല്‍ സംഭവം കൈവിട്ട് പോവുകയായിരുന്നെന്നും സെയ്തലവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.
”ഞാന്‍ കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്തതാണ്. എനിക്കൊരു തെറ്റ് പറ്റി പോയി. എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് കരുതിയില്ല. എല്ലാവരോടും മാപ്പ് ചോദിക്കുന്നു.”
വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തെറ്റ് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടുവെന്നും കൂട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകളില്‍ വേദനയുണ്ടെന്നും സെയ്തലവി അറിയിച്ചു.
നാട്ടിലുള്ള സുഹൃത്ത് വഴി താനെടുത്ത ടിക്കറ്റിനാണ് ഓണം ബംപറെന്നായിരുന്നു പ്രവാസിയായ സെയ്തലവി ആദ്യം പറഞ്ഞിരുന്നത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സുഹൃത്ത് ഫോട്ടോ എടുത്ത് അയച്ചെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാല്‍ വൈകുന്നേരം കൊച്ചി മരട് സ്വദേശിക്കാണ് ബംപറടിച്ചതെന്ന വിവരം പുറത്തുവരുന്നതുവരെ സെയ്തലവിയായിരുന്നു വാര്‍ത്താതാരം. കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു. 12 കോടി രൂപയുടെ ഭാഗ്യക്കുറിയായിരുന്നു ജയപാലന്‍ നേടിയത്.
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉണ്ടാവണം. എല്ലാ വിദ്യാര്‍ഥികളും ഹാന്‍ഡ് സാനിറ്റൈസര്‍ കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
വാഹനത്തില്‍ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.
ഒക്ടോബര്‍ 20-ന് മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കുകയും വേണം.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ ‘സ്റ്റുഡന്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോട്ടോക്കോള്‍’ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീന എം-ന് നല്‍കി പ്രകാശനം ചെയ്തു. എല്ലാ സ്‌കൂള്‍ അധികൃതരും ഇതിലെ നിര്‍ദേശങ്ങള്‍ അച്ചടിച്ച് രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യേണ്ടതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ കൂട്ടംകൂടാന്‍ ആരെയും അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കുറേ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ സംവിധാനം ഒരുക്കും. സ്‌കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തും. സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്ക് സ്റ്റഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേക പരിശീലനം നല്‍കും. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികള്‍ സംബന്ധിച്ചായിരിക്കും പരിശീലനം നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പന്തളം ∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു യുവാവിൽനിന്നു 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും, തട്ടിപ്പിനു കൂട്ടുനിന്ന ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവതി ടി.പിള്ള (31), ഭർത്താവ് സുനിൽ ലാൽ (43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
പൊലീസ് പറയുന്നത്: 2020 ഏപ്രിലിലാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണെന്നും യുവാവിനോട് പറഞ്ഞു. എസ്എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനിടെ വിവാഹ സന്നദ്ധത അറിയിച്ച പാർവതി യുവാവിൽനിന്നു പണം ആവശ്യപ്പെട്ടു. 10 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് ആദ്യം പറഞ്ഞത്. ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചു. പലവട്ടമായി യുവാവ് ബാങ്ക് വഴിയും മറ്റും 11,07,975 ലക്ഷം രൂപ നൽകി. പാർവതിയുടെ യാത്രാ ആവശ്യത്തിനായി കാർ വാടകയ്‌ക്കെടുത്തു നൽകിയതിന് 8,000 രൂപയും ചെലവഴിച്ചു.
വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോൾ പാർവതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നി. വിവരം അന്വേഷിക്കാൻ പാർവതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനിൽ ലാൽ ഭർത്താവാണെന്നും ഇവർക്ക് കുട്ടിയുണ്ടെന്നും അറിഞ്ഞത്.
തുടർന്നു പന്തളം പൊലീസിൽ പരാതി നൽകി. എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്‌ഐ ടി.കെ.വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.