സ്വർണക്കടത്ത് കേസിൽ നാളെ നിർണായകം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കറിനെ നാളെ വീണ്ടും ചോദ്യംചെയ്യും. ഇതു മൂന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു.
നാളെ എൻഐഎ തന്നെയാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുക. കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനു നോട്ടീസ് നൽകിയിട്ടുണ്ട്. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശിവശങ്കര്‍, ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചു.
സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് ചോദ്യം ചെയ്യൽ. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും ശിവശങ്കർ സ്വര്‍ണക്കടത്ത് അറിഞ്ഞോ, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.
ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ അടങ്ങുന്ന എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. എഴുതി തയ്യാറാക്കിയ 56 ചോദ്യങ്ങളാണ് അന്വേഷണ സംഘം ശിവശങ്കറിനോട് ചോദിക്കുക. ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ പകർത്തും. എൻഐഎ ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക.
അതേസമയം, സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് അറ്റാഷെയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്‌ന മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. സ്വർണം കടത്തിയത് കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയാണെന്ന് സ്വപ്‌ന പറഞ്ഞതായാണ് സൂചന.
കോൺസുലേറ്റ് അധികാരികളെ കൂടുതൽ സമ്മർദത്തിലാക്കുന്നതാണ് സ്വപ്‌നയുടെ മൊഴി. ഓരോ തവണ സ്വര്‍ണം കടത്തുന്നതിനും അറ്റാഷെയ്‌ക്ക് കമ്മിഷന്‍ നല്‍കിയിരുന്നുവെന്നും ഒരു കിലോ സ്വര്‍ണത്തിന് 1,000 ഡോളര്‍ ആയിരുന്നു അറ്റാഷെയ്ക്ക് നല്‍കിയിരുന്ന പ്രതിഫലമെന്നും സ്വപ്‌ന പറഞ്ഞതായാണ് സൂചന.
ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും ശിവശങ്കറിനു സ്വർണക്കടത്തിൽ യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്. “സ്വർണക്കടത്ത് പിടിക്കുമെന്നായപ്പോൾ അറ്റാഷെ കെെയൊഴിയുകയായിരുന്നു. സ്വർണം പിടികൂടിയ ദിവസം തിരികെ അയക്കാൻ ആവശ്യപ്പെട്ടത് അറ്റാഷെയായിരുന്നു. അതുകൊണ്ടാണ് മെയിൽ അയച്ചപ്പോൾ അറ്റാഷെയ്‌ക്കും കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർക്കും അതിന്റെ കോപ്പികൾ വച്ചത്,” സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകിയതായി പറയുന്നു.
കോൺസുലേറ്റ് ജനറലിന്റെ അറിവോടെയാണ് സ്വർണക്കടത്ത് ആദ്യം നടത്തിയത്. കോവിഡ് തുടങ്ങിയപ്പോൾ കോൺസുലേറ്റ് ജനറൽ നാട്ടിലേക്ക് മടങ്ങിയതോടെ അറ്റാഷെയെ സ്വർണക്കടത്തിൽ പങ്കാളിയാക്കുകയായിരുന്നുവെന്നാണ് സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ മുതൽ ജൂൺ 30 വരെ 18 തവണ സ്വർണം കടത്തിയതായി സ്വപ്‌ന മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വളരെ വെെകാരികമായാണ് സ്വപ്‌ന മൊഴി നൽകിയത്. അറ്റാഷെയെ സാധിക്കുമെങ്കിൽ പിടികൂടണമെന്ന് സ്വപ്‌ന അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായാണ് വിവരം.
കോൺസുലേറ്റ് ജീവനക്കാരെ പ്രതിരോധത്തിലാക്കുന്ന മൊഴി തന്നെയാണ് സരിത്തും റമീസും സന്ദീപ് നായരും നൽകിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഓരോ തവണ പാഴ്‌സൽ വരുമ്പോഴും പാഴ്‌സലിന്റെ കനം പരിഗണിച്ച് കോൺസുലേറ്റ് അറ്റാഷെയ്‌ക്ക് പ്രതിഫലം നൽകിയിരുന്നതായി സരിത്തും റമീസും സന്ദീപും മൊഴി നൽകിയതായാണ് സൂചന.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. ഒരു നടന്റെ ആരാധകർ ആദ്യമായാണ് കോവിഡ് കാലത്ത് ഇങ്ങനെയൊരു ഉദ്യമം നിറവേറ്റുന്നത്.
വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് മെഗാതാരത്തിന്റെ ആരാധകർ തുണയായത്. വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന 22 പേരെ വഹിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാൻസ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തിയത്.
ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് മൈഗ്രേഷനും സിൽക് എയർവെയ്‌സും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ഘടകവുമായി ചേർന്നാണ് വിമാനം ചാർട്ട് ചെയ്‌തത്. പെർത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സെക്രട്ടറി ബിനോയ് പോൾ ഫ്ലാഗ് ഓഫ് ചെയ്‌തു.
വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവർക്ക് സൗജന്യ യാത്ര ഒരുക്കിയതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് അറിയിച്ചിരുന്നു. ചാർട്ടേഡ് വിമാനം ഒരുക്കിയ ആരാധകർക്ക് മമ്മൂട്ടി നന്ദി അറിയിക്കുന്ന ശബ്‌ദസന്ദേശം റോബർട്ട് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചു. ആരാധകരെ മമ്മൂട്ടി അഭിനന്ദിച്ചു. ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാർ മമ്മൂട്ടി ഫാൻസിനു നന്ദി അറിയിച്ചു.
വിസ പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥികൾക്ക് ഫ്ലൈ വേൾഡ് മൈഗ്രെഷനുമായി ചേർന്ന് മമ്മൂട്ടി ഫാൻസ് സൗജന്യ കൗൺസിലിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാലചന്ദ്രൻ വെെക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മസ്‌തിഷ്‌ക ജ്വരത്തെ തുടർന്ന് ഇന്നലെ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന അദ്ദേഹത്തിന്റെ മസ്‌തിഷ്‌കത്തിന്റെ പ്രവർത്തനം ആശാവഹമല്ലെന്നും അപകടനില തരണം ചെയ്‌തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
പ്രമേഹം അനിയന്ത്രിതമായതിനെ തുടർന്നാണ് ബാലചന്ദ്രനെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം.
കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ബാലചന്ദ്രൻ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടൻ, തിരക്കഥാകൃത്ത്, നാടക സംവിധായകൻ, രചയിതാവ്, സിനിമ സംവിധായകൻ, നിരൂപകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും തേടിയെത്തിയിരുന്നു.
ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രൻ ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം ‘ ഇവൻ മേഘരൂപൻ’ നേടിയിരുന്നു.
അഗ്നിദേവൻ, ജലമർമ്മരം, വക്കാലത്ത് നാരായണൻകുട്ടി, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, പോപ്പിൻസ്, അന്നയും റസൂലും, ഇമ്മാനുവൽ, നടൻ, ചാർലി, കമ്മട്ടിപാടം, പുത്തൻ പണം, അതിരൻ, ഈട, സഖാവ് തുടങ്ങിയ നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ടി കെ രാജീവ്‌കുമാർ സംവിധാനം ചെയ്ത ‘കോളാമ്പി’യിലായിരുന്നു അവസാനമായി അഭിനയിച്ചത്.
കോട്ടയത്ത് കോവിഡ് മൂലം മരിച്ചയാളുടെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരെ പിന്തുണച്ച് നഗരസഭാ കൗൺസിലറും രംഗത്തെത്തി. സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് ബിജെപി കൗൺസിലർ കയർത്താണ് സംസാരിച്ചത്. ‘തന്റെ വീട്ടിൽ കൊണ്ടുപോടോ’ എന്നു പറഞ്ഞായിരുന്നു ആക്രോശം.
ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്കാരത്തെ ചൊല്ലിയാണ് പ്രതിഷേധം. ശ്മശാനത്തിനു സമീപം വീടുകളുണ്ട് എന്നതാണ് നാട്ടുകാരുടെ ആശങ്ക. മരിച്ചയാളെ അടക്കാൻ പള്ളിയുമായി ബന്ധപ്പെട്ട സ്ഥലമുണ്ടായിട്ടും ഇവിടേക്കു കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ജില്ലാ ഭരണകൂടമാണ് ഇവിടെ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത്.
മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടമാണ് നാട്ടുകാര്‍ അടച്ചത്. പൊലീസ് വന്ന് വേലി നീക്കിയതിനെ തുടർന്ന് നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധം ആരംഭിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനാൽ വന്‍പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തും. കൗണ്‍സിലര്‍ അടക്കമുളളവരെ കലക്ടറേറ്റിലേക്ക് വിളിപ്പിച്ചു.
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 4 ബിഎസ്എഫ് ജവാന്‍മാര്‍ക്കും, 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, ആലപ്പുഴ ജില്ലയിലെ ഒരു ഐ.ടി.ബി.പി. ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനുമാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിലെ 121 പേരുടേയും, എറണാകുലം ജില്ലയിലെ 107 പേരുടേയും, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 70 പേരുടെ വീതവും, തൃശൂര്‍ ജില്ലയിലെ 57 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 51 പേരുടേയും, ആലപ്പുഴ ജില്ലയിലെ 50 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 48 പേരുടേയും, കോട്ടയം ജില്ലയിലെ 37 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 34 പേരുടേയും, ഇടുക്കി ജില്ലയിലെ 31 പേരുടേയും, കോഴിക്കോട് ജില്ലയിലെ 8 പേരുടേയും, പാലക്കാട് ജില്ലയിലെ 5 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,47,182 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8980 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20626 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,72,748 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7492 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,12,714 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,09,143 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 29 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9),
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുന്‍സിപ്പാലിറ്റി (31), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാര്‍ഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9), കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് (16), നീലംപേരൂര്‍ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (3, 7, 8, 9, 10, 11, 12, 13, 15), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (സബ് വാര്‍ഡ് 6), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂര്‍ (10, 13), പാട്യം (7, 9, 17), കങ്കോല്‍ ആലപ്പടമ്പ (1), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (7), തൃശൂര്‍ ജില്ലയിലെ കൊരട്ടി (1) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ എറണാകുളം ജില്ലയിലെ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു.
കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) പുറത്തിറക്കിയ ഇതിനായുള്ള മാര്‍ഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെ പദ്ധതിയില്‍ അംഗങ്ങളാക്കി വരുന്നു. കോവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ മേഖല ഒറ്റക്കെട്ടായി കോവിഡ് മഹാമാരിയെ നേരിടുന്നതാണ്. കോവിഡ് ഉള്‍പ്പെടെയുള്ള ഏതൊരു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രോഗിയുടെ ഇഷ്ടപ്രകാരം സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ ചികിത്സ തേടാവുന്നതാണ്. നേരത്തെ തന്നെ 28 സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ചികിത്സയ്ക്ക് മാത്രം സജ്ജമാക്കിയിരുന്നു. കൂടാതെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ട്രയാജ് സംവിധാനവും ആവശ്യാനുസരണം അര്‍ഹരായവര്‍ക്ക് സ്രവം ശേഖരിക്കുന്നതിനുള്ള പരിശോധനാ സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സ്വകാര്യ മേഖലയിലെ പരിശോധനാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്കായുള്ള പരിശീലനങ്ങളും സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. ചികിത്സാ പ്രോട്ടോകോള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ജനറല്‍ വാര്‍ഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയൂ 6500 രൂപ, ഐസിയൂ വെന്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാവുന്നതാണ്.
ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ തുടങ്ങിയ സര്‍ക്കാര്‍ നിരക്കില്‍ വിവിധ കോവിഡ് പരിശോധനകള്‍ തെരെഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലെ/ സ്വകാര്യ ലാബുകളില്‍ ചെയ്യാവുന്നതാണ്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഹിക്കുന്നതാണ്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സ ചെലവ് കേരള സര്‍ക്കാരും വഹിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
കാസർകോഡ് വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ്
കാസർകോട് ചെങ്കള പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17 ന് പീലാംകട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വധുവും വരനും ഇതിൽ ഉൾപ്പെടും. ചെർക്കള സ്കൂളിൽ നടന്ന ആന്റിജൻ പരിശോധനാ ക്യാമ്പിലാണ് എല്ലാവർക്കും കൊവിഡ് രോഗം കണ്ടെത്തിയത്.
ഈ വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. കൊവിഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും.
രണ്ടു വർഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാൻ ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു പോലീസിന് നിർദ്ദേശം നൽകി. ഇന്നു തന്നെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇപ്രകാരം ജനങ്ങൾ കൂടുതൽ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂർണമായി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
കൊച്ചി∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിനായി കഴിഞ്ഞ ഒരു വർഷത്തിനിടെ സമാഹരിച്ചത് 100 കോടിയോളം രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണ ഇടപാട് നടത്തിയവരുടെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിന്റെ മറവിൽ വ്യാപകമായി കള്ളപ്പണ, ഹവാല ഇടപാടുകൾ നടന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച ഇഡി പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്തിയതു ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കസ്റ്റഡിയിൽ വേണം എന്നാവശ്യപെട്ട് ഇഡി എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ഇവരെ ചോദ്യം ചെയ്‌താൽ മാത്രമേ പണം ഇടപാടിന്റെ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. എൻഐഎയുടെ കസ്റ്റഡിക്കാലാവധി അവസാനിച്ചതോടെ ഒന്നാം പ്രതി സരിത്തിനെ അടുത്തമാസം 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎ ഓഫിസിൽ എത്തി പ്രതികളെ ചോദ്യം ചെയ്തു.
വൺ മാൻ ഷോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ജനഹൃദയങ്ങളിൽ ഇടംപിടിച്ച കലാകാരനാണ് രമേശ് പിഷാരടി. പിന്നീട് സിനിമയിൽ സംവിധായകനും നടനുമായും ടെലിവിഷനിൽ അവതാരകനായും മിമിക്രിക്കാരനായും തിളങ്ങുമ്പോഴും ഉരുളയ്ക്കുപ്പേരി പോലത്തെ മറുപടികളും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തമാശകളുമാണ് പിഷാരടിയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം സജീവമായ താരം തന്റെ ഫൊട്ടോയ്ക്ക് നൽകുന്ന അടിക്കുറിപ്പുകളും വളരെ വ്യത്യസ്‌തവും രസകരവുമാണ്.
അത്തരത്തിൽ ഏറ്റവും പുതിയതായി താരം ഫെയ്സ്ബുക്കിൽ പോസ്റ്റി ചെയ്തിരിക്കുന്ന ചിത്രവും അതോടൊപ്പമുള്ള കുറിപ്പും ആരാധകർ ഏറ്റെടുത്തു. ദേശീയ അവർഡ് വരെ നേടിയ നടൻ സലീം കുമാറിനൊപ്പമുള്ള ഫൊട്ടോയ്ക്ക് ആരോ ചെയ്ത ട്രോളാണ് പോസ്റ്റ്. സലീം കുമാറിന്റെ ട്രൂപ്പിലൂടെയാണ് രമേശ് പിഷാരടി ഹാസ്യരംഗത്ത് ചുവടുറപ്പിക്കുന്നത്. സലീം കുമാറിനൊപ്പം നടത്തിയ സ്റ്റേജ് ഷോയിലെ ചിത്രത്തിനൊപ്പമുള്ള വാചകം ഇങ്ങനെ” സകല വിദ്യകളും പഠിപ്പിച്ചത് ഒരു സകലകലാ വല്ലഭൻ ആകുമ്പോൾ, ഓൾ റൗണ്ടർ അവാർഡ് ഇങ്ങേരുടെ കയ്യിൻ ഇരുന്നില്ലേൽ ആയിരുന്നു അത്ഭുതം.”
‘ട്രോൾ ഇഷ്ടപ്പെട്ട രമേശ് അത് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യാൻ താമസിച്ചില്ല. “അയച്ചു കിട്ടിയ ഈ ട്രോൾ പോസ്റ്റ് ചെയ്‌ത് പരസ്യമായി ഗുരുപൂജ ചെയ്തിരിക്കുന്നു…..ആശാൻ ആശാൻ..” എന്നായിരുന്നു ട്രോളിനൊപ്പം രമേശ് നൽകിയ വാചകം. എന്നാൽ ഇതിന് മറുപടിയുമായി സലീം കുമാർ തന്നെയെത്തി. മായാവി എന്ന ചിത്രത്തിലെ തന്റെ തന്നെ ഡയലോഗാണ് താരം രമേശ് പിഷാരടിക്ക് മറുപടിയായി നൽകിയത്.
“അവന് പരസ്യമായി ഗുരുപൂജ ചെയ്യണമെന്ന്… അതും ഫേസ്ബൂക്കിന്റെ നടയിൽ വെച്ച്. ഞാൻ ഫസ്റ്റിലെ പറഞ്ഞതാണ്… കൈയബദ്ധം ഒന്നും കാണിക്കരുത്… നാറ്റിക്കരുതെന്ന്.. !”
മിമിക്രി വേദികളിൽ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
ലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ക്വാറന്റൈനിൽ. അമ്മയെ കാണാൻ കഴിഞ്ഞ ദിവസമാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്. തേവരയിലെ വീട്ടിലാണ് അമ്മയുള്ളത്, എന്നാൽ അമ്മയെ കാണണമെങ്കിൽ 14 ദിവസം കൂടി കാത്തിരിക്കണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ സർക്കാർ നിർദേശിച്ചതിനാൽ വീട്ടിലേക്ക് പോകാതെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് താരം. തന്റെ ഡ്രൈവർക്ക് ഒപ്പം കാറിലാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്.
ജിത്തുജോസഫിന്റെ റാമിന്റെ സെറ്റില്‍ നിന്ന് ചെന്നൈയിൽ ബിഗ് ബോസ് ഷോയുടെ വീക്കീലി എപ്പിസോഡില്‍ പങ്കെടുക്കാനായി മോഹൻലാൽ ചെന്നൈയിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ താരം ചെന്നൈ മറീന ബീച്ചിനടുത്തുള്ള വീട്ടില്‍ തങ്ങുകയായിരുന്നു. 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇത്രയും നീണ്ടൊരു അവധിക്കാലം കുടുംബത്തോടൊപ്പം താരം ചെലവിടുന്നത് ഇതാദ്യമായാണ്.
ലോക് ഡൗണിനെ തുടർന്ന് നാല് മാസത്തിലേറെയായി ചെന്നൈയിലെ വസതിയിൽ ഭാര്യക്കും മകനുമൊപ്പമായിരുന്നു ലാൽ. മകൾ വിസ്മയ വിദേശത്താണ്. ലോക്ക്ഡൗൺ കാലത്തെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു മോഹൻലാലിന്റെയും മകൻ പ്രണവിന്റെയും പിറന്നാളാഘോഷം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഷൂട്ട് ചെയ്യാനിരുന്ന ‘ദൃശ്യം 2’ എന്ന മോഹൻലാൽ- ജീത്തുടീമിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്. കോവിഡ് കണക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സെപ്റ്റംബറിലാകും ചിത്രീകരണം ആരംഭിക്കുക.
മലയാളി ദമ്പതികളെ അബൂദബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും 58കാരനുമായ ജനാര്‍ദ്ദനനും ഭാര്യ മിനിജയുമാണ് മരിച്ചത്. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
അബൂദബി മദീന സായിദിലെ ഫ്‌ളാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലുള്ള മകനും അബൂദബിയിലെ സുഹൃത്തുക്കള്‍ക്കും ഇവരെ ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. ഫലമില്ലാതെ വന്നപ്പോള്‍ മകന്‍ സുഹൈല്‍ ജനാര്‍ദനന്‍ ഇമെയില്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് അബൂദബി പോലീസ് അന്വേഷണം ആരംഭിച്ചു. മലാപ്പറമ്പ് പട്ടേരി വീട്ടില്‍ ജനാര്‍ദ്ദനനും മിനിജയും താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയ പോലീസ് എത്ര വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറക്കാതെ വന്നതോടെ വാതില്‍ ഇടിച്ചു തുറന്ന് അകത്തു കടക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം അബൂദബിയിലുള്ള ജനാര്‍ദ്ദനന് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നു. താമസിക്കുന്ന ഫ്‌ലാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നു.
ഗൃഹനാഥന് ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ ദമ്പതികള്‍ ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ട്രാവല്‍ ഏജന്‍സിയിലെ അക്കൗണ്ടന്റായിരുന്നു ജനാര്‍ദ്ദന്‍. ഭാര്യ മിനിജ സ്വകാര്യ സ്ഥാപനത്തിലെ ഓഡിറ്റിങ് അസിസ്റ്റന്റാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.