ബിജോ തോമസ് അടവിച്ചിറ
കുട്ടനാടൻ മേഖലയിൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിലേക്കെത്തി. ഇന്നലെ വൈകുന്നേരം വരെ ആറുതാലൂക്കുകളിലുള്ള 47 ദുരിതാശ്വാസ ക്യാന്പുകളിലായി 1,156 കുടുംബങ്ങളിലെ 4,113 പേരാണുള്ളത്. ഇതിൽ 669 കുട്ടികൾ, 1820 സ്ത്രീകൾ, 1427 പുരുഷന്മാർ എന്നിങ്ങനെയാണ് കണക്ക്. കുട്ടനാട് താലൂക്കിലെ മുട്ടാർ, കൈനകരി നോർത്ത്, കുന്നുമ്മ, പുളിങ്കുന്ന് എന്നീ വില്ലേജുകളിലായി തുറന്നിട്ടുള്ള 156 ഭക്ഷണ വിതരണകേന്ദ്രങ്ങളിൽ 6263 കുടുംബങ്ങളിലെ 23161 പേരുമുണ്ട്. ഇതിൽ 3,033 കുട്ടികളും 20,128 മുതിർന്നവരുമാണുള്ളത്.
മേഖലയിൽ വ്യാപകമായി മട വീണതോടെ പലേടത്തും കൃഷിയിടങ്ങളും പുരയിടങ്ങളും വീടുകളും വെള്ളത്തിലായി. രാത്രിയിലാണു ഭൂരിഭാഗവും സംഭവിച്ചതെന്നതിനാൽ തുടർപ്രവർത്തനങ്ങൾക്കു രാവിലെ വരെ കാത്തിരിക്കേണ്ടിയും വന്നു. കൃഷിവകുപ്പിൽനിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ജില്ലയിൽ മടവീഴ്ചയെത്തുടർന്ന് 18 പാടശേഖരങ്ങളിലായി 578 ഹെക്ടറിലെ നെൽകൃഷി നശിച്ചു. കുട്ടനാട് കൈനകരി വടക്ക് വില്ലേജിൽ വലിയകരി, കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങളിൽ കഴിഞ്ഞ രാത്രി 11നു മടവീണതിനെത്തുടർന്ന് വെള്ളക്കെട്ടിലായവരെ ഒഴിപ്പിക്കൽ നടപടി ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. കളക്ടർ ഡോ. അദീല അബ്ദുള്ള സ്ഥലം സന്ദർശിക്കുകയും ഇവിടങ്ങളിലുള്ള കുടുംബങ്ങളെ ക്യാന്പിലേക്കു മാറ്റാൻ നിർദേശം നൽകുകയും നേതൃത്വം നല്‍കുകയുമായിരുന്നു.
കൈനകരിയിലെ ആറുപങ്ക്, ചെറുകാലി കായൽ പാടശേഖരങ്ങളിലും മട വീണിട്ടുണ്ട്. ചെറുതന കൃഷിഭവൻ പരിധിയിൽ കോഴികുഴി, മാടയനാരി, തകഴി കൃഷിഭവൻ പരിധിയിൽ ചെത്തിക്കളം, വേഴപ്ര പടിഞ്ഞാറ്, മണ്ണഞ്ചേരി കൃഷിഭവൻ പരിധിയിൽ തെക്കേക്കരി എന്നിവിടങ്ങളിലും കഴിഞ്ഞദിവസം മടവീണിരുന്നു. 98 ഹെക്ടറിലെ കൃഷിയാണ് ഇവിടെ നശിച്ചത്. വലിയകരി, കനകശേരി, മീനപ്പള്ളി, നടുത്തുരുത്തി എന്നിവിടങ്ങളിൽ മട വീണതായും റിപ്പോർട്ടുണ്ട്. ഇവിടെ 269 ഹെക്ടറിലെ കൃഷി നശിച്ചതായി കണക്കാക്കുന്നു. മടവീഴ്ച മൂലം കപ്പപ്പുറം സ്കൂളും വെള്ളത്തിലായി. പുളിങ്കുന്നിൽ മടവീണ് 152 ഹെക്ടറിലെ കൃഷി നശിച്ചതായി കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തു. ധനകാര്യ മന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ തവണത്തെ പ്രളയത്തിൽ സംഭവിച്ച അത്ര വെള്ളപൊക്കം ഇതു വരെ ഉണ്ടായിട്ടില്ലെങ്കിലും മട വീഴ്ചയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്.
തേക്കടിയിലെ ഹോം സ്‌റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരാണ് മരിച്ചത്.
മൂന്ന് മാസമായി ഇവര്‍ ഇതേ ഹോം സ്‌റ്റേയില്‍ താമസിച്ച് വരികയായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്‍ എത്തതിനെ തുടര്‍ന്ന് ഹോം സ്‌റ്റേയുടെ ഉടമ വാതിലില്‍ തട്ടി വിളിച്ചു. എന്നാല്‍ വാതില്‍ തുറന്നില്ല. ഇതോടെ ജനല്‍ പൊളിച്ച് ഉള്ളില്‍ നോക്കിയപ്പോഴാണ് പ്രമോദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും ജീവയുടെ കഴുത്തില്‍ ഷാള്‍ കുരുക്കി മുറുക്കിയ നിലയിലുമായിരുന്നു. ആത്മഹത്യ തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ജീവയുടെ മരണകാരണം വ്യക്തമല്ല. ആറ് മാസം മുമ്പാണ് ജീവയും പ്രമോദും വിവാഹിതരാകുന്നത്.
ആന്ധ്രാപ്രദേശ് വിജയവാഡയിലെ ശ്രീനഗര്‍ കോളനിയില്‍ യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി.ഭാര്യയുടെ അറുത്തെടുത്ത തല കൈയില്‍ പിടിച്ച് റോഡിലൂടെ നടന്ന യുവാവാണ് പോലീസിൽ കീഴടങ്ങിയത്.സത്യനാരായണപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദീപ് കുമാര്‍ എന്ന യുവാവ് ഭാര്യ മണിക്രാന്തി(23)യുടെ തലയറുത്തെടുത്ത് അടുത്തുള്ള കനാലില്‍ തള്ളിയത്. വീടിനു സമീപത്തു വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്ന ശേഷം ഇയാള്‍ തലയറുത്ത് മാറ്റുകയായിരുന്നു.
ദമ്പതികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മണിയും പ്രദീപ് കുമാറും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുണ്ടായ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും കലാശിക്കുകയായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇവരുടെ ബന്ധത്തില്‍ വീട്ടുകാര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ അഞ്ച് വര്‍ഷം മുന്‍പ് ഇരുവരും വിവാഹിതരാകുകയായിരുന്നു.
ഒന്നര വര്‍ഷമായി വഴക്ക് ഉച്ചസ്ഥായിയില്‍ എത്തുകയും ഇരുവരും വിവാഹ മോചനം നേടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മണിക്രാന്തി പ്രദീപ് കുമാറിനെതിരെ നിരവധി തവണ പോലീസിലും പരാതി നല്‍കിയിരുന്നു. വിവാഹമോചനക്കേസ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും പ്രദീപ് കുമാര്‍ മണിക്രാന്തിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അവര്‍ കോടതിയില്‍ പരാതി നല്‍കുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുയും ചെയ്തിരുന്നു. ഒടുവിലെ കേസില്‍ നിന്ന് 20 ദിവസം മുന്‍പാണ് പ്രദീപ് കുമാര്‍ ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.തല ഉപേക്ഷിച്ച ശേഷം ഓടിപ്പോയ പ്രതി പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.അതേസമയം തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ, ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്ന് പറയുന്നവര്‍, അവർക്ക് മുന്നിൽ തന്റെ തുണിക്കടയിലെ വസ്ത്രങ്ങള്‍ മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി നൗഷാദ്, മലയാളികൾ മുഴുവൻ നൗഷാദിനെ അഭിനന്ദിക്കുമ്പോൾ ആ വലിയ മനസിന് കൈയ്യടിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും.പെരുന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നൗഷാദിന്റെ വാക്കുകള്‍ മന്ത്രി പങ്കുവച്ചത്.
മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
“നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.”
-മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ്
ഏവർക്കും പെരുന്നാൾ ആശംസകൾ
കനത്ത മഴയെ അവഗണിച്ച് വയനാട് പുത്തുമലയിൽ മൂന്നാം ദിവസവും നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. പുത്തുമല ദുരന്തഭൂമിയിൽ മണ്ണിനടിയിൽ ഇനിയും ഏഴു പേർ കുടുങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടി വരുന്നതിനിടെ അകപ്പെട്ട കാറിലെ യാത്രക്കാരേയും കണ്ടെത്താനായില്ല. യാത്രക്കാരും കാറും മണ്ണിനടിയിലകപ്പെട്ടോയെന്നാണ് സംശയം. തോരാമഴയിൽ പുത്തുമലയിലെ ഒഴുക്ക് തുടരുകയാണ്. മണ്ണുമാന്തി വാഹനങ്ങൾ ഇറക്കാൻ കഴിയുന്നില്ല.
നനഞ്ഞു കുതിർന്ന മണ്ണിൽ കാലു കുത്താൻ പോലും കഴിയില്ല. പുത്തുമല സ്വദേശിനിയായ അൻപത്തിയേഴുകാരി റാണിയുടെ മൃതദേഹമാണ് അവസാനം കിട്ടിയത്. അവറാൻ , അബൂബക്കർ , ഷൈല, അന്നായ , ഗൗരിശങ്കർ , നബീസ് , ഹംസ എന്നിവരാണ് കാണാതായവർ. പത്തടിയോളം മണ്ണ് വീടുകൾക്കു മീതെ വന്നടിഞ്ഞിട്ടുണ്ട്. ഇതു പൂർണമായും നീക്കലാണ് വെല്ലുവിളി. കാണാതായവരുടെ ബന്ധുക്കൾ ആശങ്കയിൽ കഴിയുകയാണ്. ഉറ്റവരെ അവസാനം ഒരു നോക്ക് കാണാൻ കഴിയണേയെന്ന പ്രാർഥനയിലാണ് ബന്ധുക്കൾ.
ദുരന്തനിവാരണ സേനയും പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും അടക്കം 250 പേർ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉച്ചതിരിഞ്ഞ് നാലു മണിക്കു തന്നെ തിരച്ചിൽ നിർത്തേണ്ടി വന്നു. ഉരുൾപൊട്ടലിന് വീണ്ടും സാധ്യതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യോമസേനയുടെ ഹെലികോപ്റ്റർ പുത്തുമലയിൽ വ്യോമ നിരീക്ഷണം നടത്തി. നിലവിൽ ദുരന്ത ഭൂമിയുടെ തീവ്രത മനസിലാക്കിയാണ് വ്യോമസംഘം മടങ്ങിയത്.
കോട്ടക്കുന്ന്; ചെളിമണ്ണില്‍ താണ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആ മൃതദേഹത്തിന്റെ കൈകളില്‍ മറ്റൊരു കുഞ്ഞുജീവന്‍ കൂടിയുണ്ടായിരുന്നു. ചേതനയറ്റ ഒന്നരവയസ്സുകാന്‍ ധ്രുവന്റെ മൃതദേഹം. മകനെ ആ അമ്മ മുറുകെ പിടിച്ച നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കണ്ണ് നനയിക്കുന്നതായിരുന്നു ആ ദുരന്ത കാഴ്ച. രണ്ട് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം ചോലയില്‍ കോട്ടക്കുന്ന് പടിഞ്ഞാറേ ചെരുവില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചാത്തക്കുളം സത്യന്റെ മരുമകള്‍ ഗീതുവും (22) പേരമകന്‍ ധ്രുവനും (ഒന്നര) ദാരുണമായി മരിച്ചത്. സത്യന്റെ ഭാര്യ സരോജിനി(50) യെയും കാണാതായിട്ടുണ്ട്. ശരത്തിന്റെ കണ്‍മുന്നില്‍ നിന്നായിരുന്നു ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ദുരന്തം കവര്‍ന്നത്.
ശരത്തും അമ്മ സരോജിനിയും കോട്ടക്കുന്നിന്റെ മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെളളം വീട്ടിലേക്ക് കയറാതിരിക്കാന്‍ തൂമ്പയെടുത്ത് തിരിച്ചുവിടുകയായിരുന്നു. ആ സമയത്തായിരുന്നു നേരത്തേ വിണ്ടുകീറിയ മലയുടെ ഒരുഭാഗം താഴേക്ക് പതിച്ചത്. അമ്മയുടെ കയ്യില്‍ പിടിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും അമ്മ മണ്ണിനടിയില്‍പ്പെട്ടു. നിമിഷനേരം കൊണ്ട് വീടൊന്നാകെ മണ്ണിനടിയിലായി. തന്റെ ഭാര്യയും പൊന്നോമന മകനും അതില്‍പ്പെട്ടുവെന്ന് മനസ്സിലായെങ്കിലും ശരത്ത് നിസ്സഹായനായിരുന്നു. ശരത്തിന്റെ സുഹൃത്ത് ശക്കീബും സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഈ സമയം സത്യനും മറ്റൊരു മകനായ സജിത്തും വീട്ടിലുണ്ടായിരുന്നില്ല. അവര്‍ മാത്രമാണ് ആ കുടുംബത്തില്‍ അവശേഷിച്ചത്.
രക്ഷാപ്രവര്‍ത്തകര്‍ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. സരോജിനിക്കായി തെരച്ചില്‍ തുടരുകയാണ്.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികള്‍ തുടരുന്നു. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. കവളപ്പാറയില്‍ ഇനി അന്‍പതുപേരെയാണ് കണ്ടെത്താനുള്ളത്; പുത്തുമലയില്‍ ഏഴുപേരെയും. രണ്ടിടത്തും മഴ കുറഞ്ഞത് തിരച്ചിലിന് സഹായമാകും. സംസ്ഥാനത്ത് ഇതുവരെ 77 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. 1500 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷം പേരാണുള്ളത്. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടരുന്നു. ആലപ്പുഴ–ചങ്ങനാശേരി പാതയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. അട്ടപ്പാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു.
ഒരു ഗ്രാമം തന്നെ ഇല്ലാതായ കാഴ്ച. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീർ. അവരുടെ വാക്കുകളിലെ നിസഹായത. ഇൗ നേർചിത്രങ്ങളുടെ ഇടയിലാണ് വയനാട് എംപി രാഹുൽ ഗാന്ധി. ദുരിതാശ്വാസക്യാംപുകളിലെത്തിയ രാഹുൽ അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ഭക്ഷണം ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ കുറവ് ക്യാംപിലെ താമസക്കാര്‍ രാഹുലിന്റെ ശ്രദ്ധയില്‍പെടുത്തി. ഇതിന് പിന്നാലെയാണ് ദുരന്തം നടന്ന കവളപ്പാറയിലേക്ക് രാഹുൽ എത്തിയത്. അപ്രതീക്ഷിതമായിരുന്നു ഇൗ യാത്ര. മണ്ണിടിഞ്ഞെത്തിയ മഹാദുരന്തത്തെ പറ്റി ഉദ്യോഗസ്ഥർ അദ്ദേഹത്തിനോട് വിശദീകരിച്ചു. ദുരന്തമുഖത്ത് വച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്.
മലപ്പുറം കലക്ട്രേറ്റില്‍ രാഹുൽ ഗാന്ധി ഇന്ന് അവലോകനയോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രമുഖനേതാക്കളും രാഹുലിനെ അനുഗമിച്ചു. നാളെ വയനാട്ടിലെ പുത്തുമല ഉള്‍പ്പെടെയുള്ള ദുരിതബാധിതമേഖലകള്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും.
ഒരു നാടാകെ മണ്ണിനടിയിലായ മലപ്പുറം കവളപ്പാറയില്‍നിന്ന് ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തി. സൈന്യമടക്കം സന്നാഹങ്ങള്‍ സജ്ജമെങ്കിലും തിരച്ചില്‍ അതിദുഷ്കരമായി തുടരുന്നു. ഉപകരണങ്ങളുടെ കുറവാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വലിയ പ്രതിസന്ധി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിവച്ചു. ഇനിയും കണ്ടെത്താനുള്ള അന്‍പതുപേര്‍ക്കായി നാളെ വീണ്ടും തിരച്ചില്‍ തുടരും. പ്രതിസന്ധികളുണ്ടെങ്കിലും കാണാതായ എല്ലാവരെയും കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തു മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷം. ഞായർ വൈകിട്ട് 9 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് മഴദുരിതത്തിൽ 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1,639 ക്യാംപുകളിലായി 2,61,249 പേർ കഴിയുന്നു. 75,636 കുടുംബങ്ങൾ. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ ക്യാംപ്– 317. തൃശൂർ (251), മലപ്പുറം (232), വയനാട് (214) ജില്ലകളാണു തൊട്ടുപിന്നിൽ. മലപ്പുറത്ത് 55,720, കോഴിക്കോട് 58,317, തൃശൂരിൽ 42,176, വയനാട്ടിൽ 37,395 പേർ ക്യാംപുകളിൽ കഴിയുന്നു. കേരളത്തിലാകെ 286 വീടുകൾ പൂർണമായും 2966 വീടുകൾ ഭാഗികമായും തകർന്നു. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സർക്കാർ അറിയിച്ചു. പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളില്‍ വീടുകളിലേക്ക് ആളുകള്‍ മടങ്ങിത്തുടങ്ങി.
കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന രംഗത്തിറങ്ങി. മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി. വെള്ളക്കെട്ടിൽ വീണും ആളുകൾ മരിച്ചു. കോഴിക്കോട് നിന്ന് പാലക്കാട്, മൈസൂര്‍ റൂട്ടുകളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയത്തുനിന്ന് കുമരകം വരെ വെള്ളക്കെട്ടാണ്. ആലപ്പുഴ ഭാഗത്തേക്കു ബസില്ല. ചങ്ങനാശേരി– ആലപ്പുഴ എസി റോഡില്‍ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. നെടുമ്പാശേരിയില്‍നിന്ന് വിമാനസര്‍വീസ് തുടങ്ങി. പാലക്കാട്–ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. വയനാട് ജില്ലയിലെ ദുരിത മേഖലകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ കവളപ്പാറയിലെ ക്യാംപിലെത്തി നാട്ടുകാരുമായി സംസാരിച്ചു. തിങ്കളാഴ്ച രാവിലെ കല്‍പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.
ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സൗമ്യനായിരുന്നുവെന്ന് ബെയര്‍ ഗ്രില്‍സ്. ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ അവതാരകനാണ് ബെയര്‍ ഗ്രില്‍സ്. ഇദ്ദേഹത്തിനൊപ്പമാണ് നരേന്ദ്ര മോദി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തത്. മോദിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബെയര്‍ ഗ്രില്‍സ് സംസാരിച്ചത്.
”മോദി എപ്പോഴും സൗമ്യനായിരുന്നു. വളരെ മോശം കാലാവസ്ഥയിലും നരേന്ദ്ര മോദി ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു. പരിപാടി ഷൂട്ട് ചെയ്ത വനം ഏറെ ഉയരമുള്ള പ്രദേശമായിരുന്നു. മുകളിലേക്ക് കയറും തോറും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. മുകളില്‍ നിന്ന് ചെറിയ പാറക്കല്ലുകള്‍ ദേഹത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഇടവിട്ട് മഴ പെയ്തിരുന്നു. എന്നാല്‍, ഈ സമയത്തെല്ലാം നരേന്ദ്ര മോദി സൗമ്യനായി കാണപ്പെട്ടു. വനത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്തേക്ക് എത്തിയപ്പോഴും അദ്ദേഹത്തെ വളരെ ശാന്തനായി തന്നെ കാണപ്പെട്ടു. അദ്ദേഹം ലോകത്തിലെ മികച്ച നേതാവാണ് എന്നതിന് തെളിവാണിത്. പ്രതിസന്ധിയിലും അദ്ദേഹം ശാന്തനാണ്,” ബെയര്‍ ഗ്രില്‍സ് പറഞ്ഞു.