കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നും തിരിച്ചെത്തിയവരിൽ പതിനൊന്ന് പേർ കേരളം, മുംബൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണത്തിൽ. കേരളത്തിൽ ഏഴ്, മുംബൈയിൽ രണ്ട്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് യാത്രക്കാരിൽ നിന്നുള്ളവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഈ 11 പേരിൽ മുംബൈ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരും ഹൈദരാബാദിലും ബെംഗളൂരുവിലും നിരീക്ഷണത്തിലുള്ള ഓരോരുത്തരുടേയും പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
“മുംബൈ, ബെംഗളൂരു, ഹൈദരബാദ് എന്നിവിടങ്ങളിലുള്ളനാല് സാമ്പിളുകളുടേയും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ഐസിഎംആർ-എൻഐവി പൂനെ അറിയിച്ചു. മുംബൈലുള്ള രോഗികളിൽ ഒരാൾക്ക് സാധാരണ ജലദോഷ വൈറസുകളിലൊന്നായ റിനോവൈറസ് ഉണ്ട്,” മന്ത്രാലയം ട്വീറ്റ് ചെയ്തു. കേരളത്തിൽ 73 പേർ സ്വന്തം വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ പനി, ചുമ, തൊണ്ടവേദന എന്നിവയുടെ നേരിയ ലക്ഷണങ്ങൾ കാണിച്ച ഏഴ് പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരള ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇവരിൽ രണ്ടുപേർ കൊച്ചിയിലാണ്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ഓരോരുത്തരും നിരീക്ഷണത്തിലാണ്.
ചൈനയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുന്നവർ പുറപ്പെട്ട തീയതി മുതൽ 28 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. രാജ്യത്ത് ഇരുവരെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൈനയിൽ നിന്ന് 96 വിമാനങ്ങളിലായി യാത്ര ചെയ്ത 20,844 യാത്രക്കാരെ ജനുവരി 24 വരെ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് മടങ്ങുന്ന 20,000 ത്തിലധികം യാത്രക്കാരെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കി. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയിക്കപ്പെടുന്നവർക്കായി ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഇൻസുലേഷൻ വാർഡും കേസുകൾക്ക് ചികിത്സ നൽകുന്നതിന് കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്.
ചൈനയിലെ ഇന്ത്യൻ എംബസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വുഹാനിൽ നിന്ന് അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങിയ 25 ഓളം വിദ്യാർത്ഥികളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അവരുടെ വിശദാംശങ്ങൾ ജില്ലാതല ഉദ്യോഗസ്ഥരുമായി പങ്കുവച്ചിട്ടുണ്ട്, കൂടാതെ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ചൈനയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയ രണ്ടുപേരെ കസ്തൂർബ ആശുപത്രിയിലെ ഒരു ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ പരിശോധനയ്ക്കായി അവരുടെ രക്തസാമ്പിളുകൾ ശേഖരിച്ചതായി മുംബൈയിൽ അധികൃതർ അറിയിച്ചു.
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നരവയസ്സുകാരി ആല്‍ഫൈനിന്റെ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിലെ ഒന്നാം പ്രതി ജോളിക്കെതിരെ സമർപ്പിക്കുന്ന മുന്നാമത്തെ കുറ്റപത്രമാണ് ആൽഫൈൻ കേസിലേത്. ഒന്നാം പ്രതി ജോളി, ബ്രെഡില്‍ സയനൈഡ് പുരട്ടി നല്‍കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിക്കുന്നതിനുള്ള മുന്നൊരുക്കമായിയിരുന്നു ഒന്നരവയസ്സുകാരി ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഷാജു സിലി ദമ്പതികളുടെ മകളായിരുന്നു ആൽഫൈൻ. ആസൂത്രിതമായാണ് ആൽഫൈനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജോളി ചെറിയ ഡപ്പിയിലാക്കി സയനൈഡ് കരുതി. തക്കം കിട്ടിയപ്പോള്‍ ഇത് ബ്രഡില്‍ പുരട്ടി ആല്‍ഫൈന് നല്‍കാനായി എടുത്തുവച്ചു.
ഈ നീക്കം അറിയാതെയായിരുന്നു ഷാജുവിന്‍റെ സഹോദരി ആന്‍സി കുഞ്ഞിന് ബ്രഡ് നല്‍കുകിയത് എന്നായിരുന്നു കുറ്റപത്രത്തില്‍ പറയുന്നത്. 2014 ലാണ് ഈ കൊലപാതകം നടന്നത്. ആല്‍ഫൈന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം. ഇതിന് ശേഷം സിലിയേയും കൊലപ്പെടുത്തി. ഒന്നര വയസുകാരി ആല്‍ഫൈന്‍ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ മരിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കൂടത്തായി പരമ്പരിയിലെ ആവസാന മരണമായ സിലിയുടെ കൊലപാകത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. താമരശ്ശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിലിയെ അപസ്മാര രോഗത്തിന് ഓമശ്ശേരി ആശുപത്രിയിൽ എത്തിക്കുകയും മരുന്നിനൊപ്പം സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യത്തിൽ സിലിയുടെ ഭർത്താവ ഷാജുവിന് പങ്കില്ലെന്ന് റൂറൽ എസ്.പി കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.1020 പേജുള്ള കുറ്റപത്രത്തിൽ 165 സാക്ഷികളുണ്ട്. മുന്ന കേസുകളിലും ജോളി ഒന്നാം പ്രതിയാണ്. ജോളിയുടെ സുഹൃത്ത് മാത്യു രണ്ടാം പ്രതിയും സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരാണ് മറ്റ് പ്രതികൾ.
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടക്കിയെന്ന ആരോപണം ചീറ്റിപോയപ്പോള്‍ അടുത്ത വെടിയുമായി ബി.ജെ.പി എം.പി വീണ്ടും രംഗത്ത്. ഇത്തവണ കൊല്ലം ജില്ലയിലെ പൊന്നപ്പന്റെ ചായക്കച്ചവടം പൂട്ടിക്കുകയാണെന്ന ആരോപണവുമായാണ് കര്‍ണാടകയിലെ ശോഭ കരന്ത്‌ലജെ എന്ന എം.പി രംഗത്തെത്തിയിരിക്കുന്നത്. കുറ്റിപ്പുറത്തെ കുടുംബത്തിന് കുടിവെള്ളം മുടക്കിയെന്ന നട്ടാല്‍ മുളക്കുന്ന ട്വീറ്റിട്ടതു വഴി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന കുറിപ്പ് പങ്കുവച്ചതിനായിരുന്നു 153(എ) വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്.
ഇതിനു പിന്നാലെയാണ് പുതിയ ട്വീറ്റുമായി എംപി രംഗത്തുവന്നിരിക്കുന്നത്. ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ എം.പിയായ ശോഭ കരന്ത്‌ലജെക്ക് അവിടെത്തെ കാര്യങ്ങളില്‍ ഇടപെടാനില്ലേ എന്നണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത് കേരളമാണ്. ഇവിടെ വിദ്വേഷം പരത്താന്‍ പുറത്തുനിന്ന് ആളുകളെ കെട്ടിയിറക്കേണ്ട ആവശ്യമില്ലെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.
കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചായിരുന്നു ഇവര്‍ വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നുമാണ് കുറ്റിപ്പുറം പൊലിസ് വ്യക്തമാക്കുന്നത്. ജനുവരി 22നാണ് ശോഭ കരന്ത്‌ലജെ ട്വീറ്റ് ചെയ്തത്.
കേരളത്തില്‍ വീണ്ടും വിവേചനമാണ്. ഫേസ്ബുക്കില്‍ പൗരത്വ അനുകൂല പോസ്റ്റിട്ടതിനോടുള്ള പ്രതികാരമായി കൊല്ലം ഓച്ചിറ സ്വദേശി പൊന്നപ്പനില്‍ നിന്ന് ഒരു പ്രത്യേക സമുദായം ചായ വാങ്ങുന്നത് നിര്‍ത്തിയെന്നാണ് പുതിയ ട്വീറ്റിലെ ആരോപണം. കേരളത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണോ? എന്നും, ഇത്തരം അനീതികള്‍ക്കെതിരെ കേസെടുക്കാന്‍ കേരളാ സര്‍ക്കാര്‍ എന്താണ് തയ്യാറാകാത്തതെന്നും അവര്‍ ട്വീറ്റില്‍ ചോദിക്കുന്നുണ്ട്. അതേസമയം പുതിയ ട്വീറ്റിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
History repeats in Kerala!?
Sri Ponnappan frm Oachira of Kollam were supplying tea&snacks to nearby shops.
For his pro #CAA2019 remrks on FB, he had to face a complete boycot frm a particular community.
Will Govt dare to file case against these injustices happening in Kerala?? pic.twitter.com/hvm1ep0eU5
— Shobha Karandlaje (@ShobhaBJP) January 24, 2020
അർധരാത്രി മണ്ണ് മാന്തിയുടെ മുഴക്കം കേട്ടാണ് പരിസരവാസികൾ ഉണർന്നത്. നോക്കുമ്പോൾ സംഗീതിന്റെ ഭൂമിയിലാണ് മണ്ണിടിക്കൽ. നേരത്തെയും ഈ ഭൂമിയിൽ നിന്ന് മണ്ണെടുത്തിരുന്നതിനാൽ കാര്യമാക്കിയില്ല. ഉണർന്നവർ ലൈറ്റ് ഓഫ് ചെയ്ത് ഉറക്കത്തിലേക്ക് പോയി.
15 മിനിറ്റിനുള്ളിൽ സമീപത്തെ വീട്ടിലേക്കു സംഗീതിന്റെ ഫോൺ കോൾ. ‘‘ഞാൻ സ്ഥലത്തില്ല. എന്റെ വീടിനു പിന്നിൽ ആരോ മണ്ണ് ഇടിക്കുന്നു. ഒന്ന് നോക്കണം. ഞാനിതാ വരുന്നു.’’ പല അയൽവാസികളെയും വിളിച്ച് സംഗീത് വിളിച്ച് ഇതേ കാര്യം പറഞ്ഞു. പരിസര വാസികൾ സംഗീതിന്റെ വീടിനു മുന്നിലെത്തി. അവരുടെ എതിർപ്പു വകവയ്ക്കാതെ ഇടിച്ച മണ്ണുമായി ടിപ്പറുകൾ തലങ്ങും വിലങ്ങും പാഞ്ഞു. മണ്ണ് മാന്തിയുടെ ഉടമയുടെ സംഘാംഗം ബൈക്കുമായി കാവലുണ്ട
12 മണിയോടെ സംഗീതെത്തി. മണ്ണ് മാഫിയ സംഘത്തോട് കയർത്തു. നാട്ടുകാരും ഇടപെട്ടു. ഈ സമയമൊക്കെ ഭാര്യ സംഗീത കാട്ടാക്കട പൊലീസിനെ വിളിച്ച് സഹായം തേടുകയാണ്. അവർ നിഷ്കരുണം അവഗണിച്ചു..വാക്കേറ്റം രൂക്ഷമാകുന്നതിനിടെ മണ്ണ് മാന്തിയുടെയും ടിപ്പറിന്റെയും ഉടമകളെത്തി. അനുനയ ശ്രമങ്ങൾ തുടങ്ങി. സഹോദരിയുടെ ഭൂമിയും സംഗീതിന്റെ ഭൂമിയും വേർതിരിക്കുന്ന അതിർത്തി ഇടിച്ചാണ് മണ്ണെടുത്തത്. ഇവിടെ മതിൽ കെട്ടാനുള്ള സംവിധാനമുണ്ടാക്കിയാൽ പരാതിയില്ലെന്നായി ഒത്തുതീർപ്പ്.. പരിസരവാസികളും ഇതിനോട് യോജിച്ചു.
ആദ്യം സമ്മതിച്ച മണ്ണ് മാന്തി ,ടിപ്പർ ഉടമകൾ പിന്നീട് ഭീഷണിയുടെ സ്വരമുയർത്തി. ഇതോടെ സംഗീതും പ്രകോപിതനായി. ഇതിനിടെ മാഫിയ സംഘത്തിലെ കൂടുതൽപേർ എത്തിയതോടെ വാക്കേറ്റം രൂക്ഷമായി. പൊലീസിനെ അറിയിച്ച് ഒരു മണിക്കൂറോളമായിട്ടും ഫലമില്ലാഞ്ഞതിനാൽ സംഗീത് ഫോൺ ചെയ്യാനായി വീണ്ടും വീട്ടിലേക്കു കയറി. ടിപ്പറും മണ്ണുമാന്തിയും പുറത്തുപോകാതിരിക്കാൻ കാർ കുറുകെയിട്ടാണ് സംഗീത് പോയത്. എന്നാൽ കാർ ലോക്ക് ചെയ്തിരുന്നില്ല.
ഇതിനിടെ മാഫിയ സംഘത്തിലൊരാൾ ടിപ്പറിനും മണ്ണ് മാന്തിക്കും തടസ്സമായി കിടന്ന സംഗീതിന്റെ കാർ റോഡിലേക്ക് മാറ്റി. നൊടിയിടയിൽ വീടിന്റെ പിൻഭാഗത്ത് മേൽക്കൂയോട് ചേർന്ന് സ്ഥാപിച്ച ഷീറ്റും മതിലും തകർത്ത് മണ്ണ് മാന്തിയും ടിപ്പറും റോഡിലേക്ക് പാഞ്ഞു. തടയാൻ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് പാഞ്ഞ സംഗീതിനെ മണ്ണ് മാന്തിയുടെ ബക്കറ്റ് ഉപയോഗിച്ച് ഇടിച്ച് മതിലരികിലേക്ക് തള്ളി.
പിന്നാലെ പാഞ്ഞ ടിപ്പർ ഡ്രൈവർ പക തീരാതെ മതിലിലേക്ക് ചേർത്ത് വാഹനമോടിച്ചു. മതിലിടിഞ്ഞതും സംഗീതിന്റെ പുറത്തേക്കു വീണു. തലയ്ക്കും മുഖത്തിനും ഗുരുതര പരുക്കേറ്റു. വാരിയെല്ലുകൾ തകർന്നു. ഒരു കുടുംബത്തിന്റെ വിളക്ക് കെടുത്തി മടങ്ങു മ്പോൾ സമയം 1 മണി കഴിഞ്ഞു. വെറും 6 കിലോ മീറ്റർ അകലെ നിന്ന് സ്ഥലത്തെത്താൻ കാട്ടാക്കട പൊലീസിന് മാത്രമായില്ല.
മണ്ണുമാന്തിയുടെ ബക്കറ്റ് കൊണ്ടും ടിപ്പറിന്റെ വശം കൊണ്ടുമുള്ള ഇടിയിൽ തലയ്ക്കും വാരിയെല്ലുകൾ ഒടിഞ്ഞുനുറുങ്ങി ആന്തരാവയവങ്ങൾക്കും ഏറ്റ ഗുരുതര പരുക്കാണ് സംഗീതിന്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്..മണ്ണുമാന്തി മതിലിന്റെ ഒരു ഭാഗം ഇടിച്ച് തെറിപ്പിച്ചത് ശരീരത്തിലേക്ക് പതിക്കുക കൂടി ചെയ്തത് പരുക്കുകളുടെ എണ്ണം കൂട്ടി. ആദ്യം സംഗീതിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡി.കോളജിലും എത്തിച്ചു.
മണ്ണ് മാന്തികൊണ്ട് ഇടിച്ചു വീഴ്ത്തി സംഗീതിനെ കൊലപ്പെടുത്തിയ കേസിൽ 6 പേർക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മണ്ണ് മാന്തി ഡ്രൈവർ ചാരുപാറ വിജിൻ നിവാസിൽ വിജിൻ(29) പൊലീസ് കസ്റ്റഡിയിൽ. ഇയാളെ കൂടാതെ ടിപ്പർ ഉടമ ഉത്തമനെന്ന് വിളിക്കുന്ന മണികണ്ഠൻനായർ (34), മണ്ണ് മാന്തിയുടെ ഉടമ ചാരുപാറ സ്വദേശി സജു(53), ടിപ്പർ ഡ്രൈവർമാരായ രണ്ടു പേരും ഒരു സഹായിയും എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
സംഭവ സമയം മണ്ണ് മാന്തി ഓടിച്ചിരുന്നത് വിജിനാണെന്നു സ്ഥിരീകരിച്ചു. മണ്ണ് മാന്തിയുടെ ഉടമയുടെ സഹോദര പുത്രനാണ് വിജിൻ. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ,കാട്ടാക്കട സിഐ ഡി.ബിജുകുമാർ,എസ്.ഐ ഗംഗാപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.അന്വേഷണം തുടങ്ങി.
ഇല്ലാത്ത ഉദ്ഘാടനത്തിന് കരിവള്ളൂരിലെത്തി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മടങ്ങി. കരിവള്ളൂർ എവി സ്മാരക സർക്കാർ ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം. സ്കൂളിൽ മൂന്ന് കോടി രൂപ ചിലവിട്ട് മൂന്ന് നിലക്കെട്ടിടം നേരത്തെ നിർമാണം പൂർത്തിയാക്കിയിരുന്നു.
ഇക്കഴിഞ്ഞ നവംബർ 30 നായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. സ്കൂള്‍ അധികൃതരും നാട്ടുകാരും ചേർന്ന് വലിയ ആഘോഷപൂർവം ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും അസൗകര്യങ്ങളുള്ളതിനാൽ എത്താനാവില്ലെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.
കടുത്ത നിരാശയിലായെങ്കിലും മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്നുള്ള ആഗ്രഹത്തോടെ അധികൃതർ ഉദ്ഘാടനം നീട്ടിവച്ചു. ഇതിനിടയിലാണ് മന്ത്രി തിയതി മാറിപ്പോയി കരിവള്ളൂരിലെത്തിയത്. സ്കൂൾ മുറ്റത്തെത്തി ഹയർസെക്കന്ററി ബ്ലോക്ക് ചോദിച്ചു. അകമ്പടി പൊലീസുകാരൻ ഹയർസെക്കന്ററിയിലെത്തി ഉദ്ഘാടനം നടക്കാനുള്ള സ്ഥലം ചോദിച്ചപ്പോൾ പ്രിൻസിപ്പലും അധ്യാപകരും ഞെട്ടി. പെട്ടെന്ന് തന്നെ അബദ്ധം മനസിലായതോടെ മന്ത്രി കാറിൽ കയറി സ്ഥലംവിട്ടു.
ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ നിയമസഭയില്‍ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കി. നിയമസഭാചട്ടം 284 (5) അനുസരിച്ചാണ് പ്രമേയത്തിന് അനുമതി തേടിയത്. നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രമേയം അവതരിപ്പിക്കുന്നത്.
ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണ്. ഗവര്‍ണര്‍ നിയമസഭയുടെ അന്തസിനേയും അധികാരത്തേയും ചോദ്യംചെയ്യുന്നു. നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ക്കുന്നത് ന്യായീകരിക്കാനാവില്ല.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ വിശദീകരണം തേടിയത് കടന്ന കൈ ആണ്. ഇക്കാര്യത്തില്‍ പരസ്യഏറ്റുമുട്ടലിന് മുതിരുന്നത് ശരിയായ നടപടിയല്ല. നയപ്രഖ്യാപനപ്രസംഗത്തില്‍ പൗരത്വനിയമത്തിനെതിരായ വിമര്‍ശനം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയ ചോദ്യത്തോടു പ്രതികരിക്കുകായയിരുന്നു ചെന്നിത്തല.
തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയ നീക്കം സ്വാഗതം ചെയ്യുന്നെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷനീക്കത്തില്‍ ഇതില്‍ കൂടുതല്‍ പ്രതികരണത്തിന്റെ ആവശ്യമില്ല. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളോട് പ്രതികരിക്കാനില്ല. എന്നെ നിയമിച്ചത് രാഷ്ട്രപതിയാണ്. പരാതികള്‍ ഉചിതമായ ഫോറത്തില്‍ പറയണം. ഇത് തന്റെ സർക്കാരാണ്. ഏറ്റുമുട്ടാനാവില്ല. സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാനും ഉപദേശിക്കാനും അധികാരമുണ്ട്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധം മോശമാകുമെന്ന് തോന്നിയാല്‍ ഇടപെടും. തന്നെ അറിയിക്കാതെ സര്‍ക്കാര്‍ കോടതിയില്‍ പോയത് പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.
മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സഹ അധ്യാപകനായ വെങ്കിട്ടരമണ കരന്തരെയും അദ്ദേഹത്തിന്റെ ഡ്രൈവറായിട്ടുള്ള നിരഞ്ജന്‍ എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുമായി രൂപശ്രീയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൗഹൃദം പിന്നീട് ശല്യമായെന്നും ഇത് രൂക്ഷമായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പിടിയിലായ അധ്യാപകന്‍ രൂപശ്രീയ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അദ്ദേഹത്തിന്റെ കാറില്‍ കടല്‍ത്തീരത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു എന്നാണ് ലഭിക്കുന്ന വിവരം. അധ്യാപിക മുങ്ങിമരിച്ചതാകാമെമെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടിലും സൂചനയുണ്ടായിരുന്നു.
ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് തന്നെ അവരുടെ സ്‌കൂളിലെ സഹ അധ്യാപകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് സ്‌കൂളിലെ ഡ്രോയിംഗ് അധ്യാപകനായ വെങ്കട്ടരമണയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു. ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും പിന്നീട് കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതിനുത്തരവാദികളായവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളുമാണ് പോലീസില്‍ പരാതി നല്‍കിയത്. മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.
ആലപ്പുഴയിലെ പാതിരാമണലില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ട് കത്തിയമര്‍ന്ന സംഭവത്തില്‍ ദുരനുഭവം പങ്കുവെച്ച് രക്ഷപ്പെട്ട യാത്രക്കാര്‍.
”അടുക്കള ഭാഗത്ത് നിന്നുമുയര്‍ന്ന പുകയാണ് ആദ്യം കാണുന്നത്. വളരെ പെട്ടെന്നു തന്നെ അത് റൂമുകളിലേക്കും വ്യാപിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരു വശത്തുനിന്നും തീ ആളിപ്പടരുന്നു. ചുറ്റം ആഴത്തില്‍ വെള്ളവും. ഒന്നും ചെയ്യാനാകാതെ പകച്ച് നിന്ന നിമിഷങ്ങള്‍. വെറും എട്ടുമിനിട്ടിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. ഇട്ടിരിക്കുന്ന വസ്ത്രമൊഴിച്ച് എല്ലാം കത്തിനശിച്ചു. ബോട്ട് പൂര്‍ണമായും അഗ്നി വിഴുങ്ങുമ്പോള്‍ പ്രാണന്‍ ചേര്‍ത്ത് പിടിച്ച് കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു. ദൈവം തിരിച്ചു തന്നതാണ് ഈ ജീവന്‍ എന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു.
സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ കാലിയായിരുന്നു. ലൈഫ് ജാക്കറ്റുകളോ, എയര്‍ ട്യൂബുകളോ ബോട്ടില്‍ ഉണ്ടായിരുന്നുമില്ല. തീ അടുത്തെത്താറായപ്പോഴും ഒന്നുകൊണ്ടും പേടിക്കേണ്ട എന്നു മാത്രമായിരുന്നു ബോട്ട് ജീവനക്കാരുടെ പ്രതികരണം എന്നും യാത്രക്കാര്‍ പറയുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാതിരാമണല്‍ ദ്വീപിന് 200 മീറ്റര്‍ തെക്ക് ഭാഗത്തായിരുന്നു അപകടം. ആറ് മാസം പ്രായമായ കുഞ്ഞും ആറ് സ്ത്രീകളുമടക്കം കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹൗസ്‌ബോട്ടില്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 ഓടെയാണ് ഓഷ്യാനസ് എന്ന ബോട്ടില്‍ ഇവര്‍ യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും തീപടര്‍ന്ന് ബോട്ട് കത്തി അമരുകയായിരുന്നു. തീപിടിക്കുകയാണെന്ന് ബോദ്ധ്യമായതോടെ ദ്വീപിന് സമീപത്തേക്ക് ബോട്ട് വേഗം ഓടിച്ചെത്തിയ സ്രാങ്ക് ഇടയാഴം സജി ഭവനില്‍ സജിയുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്.
തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ മണ്ണുമാന്തിയുടെ യന്ത്രകൈ കൊണ്ട് അടിച്ചുകൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊലപ്പെട്ടത്. അര്‍ധരാത്രി സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുക്കുന്നത് തടഞ്ഞതാണ് കൊലപാതകത്തിന് കാരണം.
മണ്ണുമാന്തി ഉടമ സജു അടക്കമുളള അക്രമികള്‍ കൊലയ്ക്കുശേഷം രക്ഷപെട്ടു. മണ്ണുമാന്തിയും ടിപ്പറും കൊണ്ടുവന്ന് മണ്ണെടുക്കുന്നത് അറിഞ്ഞ് സംഗീത് ഓടിയെത്തുകയായിരുന്നു. കാറിട്ട് മണ്ണുമാന്തി തടഞ്ഞ സംഗീത് പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചതോടെയാണ് കൊലപാതകം. മണ്ണുമാന്തി കൊണ്ട് കാറ് നീക്കി പോകാന്‍ ശ്രമിച്ച സംഘത്തെ തടയാനെത്തിയ സംഗീതിനെ യന്ത്രക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രവാസിയായിരുന്ന സംഗീത് ഇപ്പോൾ നാട്ടിൽ ചിക്കൻ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ നിന്നും മണ്ണെടുക്കാൻ വനംവകുപ്പിന് സംഗീത് അനുമതി നൽകിയിരുന്നു. സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്. മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്റെ കാർ വഴിയിൽ ഇട്ട് ജെസിബിയെ തടഞ്ഞു. ഈ ഘട്ടത്തിൽ സംഗീതിന്റെ വീടിനോട് ചേർന്നുള്ള മതിൽ പൊളിച്ച് ആ വഴി പുറത്തു കടക്കാനായിരുന്നു മണ്ണു കടത്ത് സംഘത്തിന്റെ ശ്രമം. ഇതു തടയാൻ വേണ്ടി സംഗീത് കാറിൽ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നിൽ നിന്നു. അപ്പോൾ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു.
പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണ് കടത്തുന്നയാളാണ് ചാരുപാറ സ്വദേശി സജുവെന്നും സംഭവ ശേഷം രക്ഷപ്പെട്ട ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിൽ വച്ചാണ് സംഗീത് മരിച്ചത്. രാത്രി മുതൽ തന്നെ ഈ പ്രദേശത്ത് മണ്ണ് മാഫിയാ സംഘം എത്തി. ഭാര്യയും സംഗീതുമായി തടയാനെത്തി. അപ്പോൾ പൊലീസിൽ പറായമെന്ന് പറഞ്ഞ് ഭാര്യ സംഗീതിനേയും കൊണ്ടു പോയിരുന്നു. അതിന് ശേഷവും പ്രശ്‌നം തുടർന്നു. ഇതാണ് സംഗീതിന്റെ കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മണ്ണുമാന്തി സംഘത്തിൽ നാലഞ്ച് പേരുണ്ടായിരുന്നു. ഇവർ വന്ന ബൈക്കുകൾ നാട്ടുകൾ പിടിച്ചു വച്ചിട്ടുണ്ട്. അനധികൃത മണ്ണു കടത്തിനെ ചൊല്ലി നേരത്തേയും പ്രദേശത്ത് തർക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. കൊലപ്പെട്ട സംഗീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചാരുപാര സ്വദേശിയും ജെസിബി ഡ്രൈവറുമായ സജുവടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കാട്ടാക്കട ഭാഗത്തെ മണ്ണുക്കടത്തുകാരിൽ പ്രധാനിയാണ് സജു.
നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിൽ സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചാണ് ഇവരുടെ ദാരുണ മരണം.
മൂന്നു കുട്ടികളുടെ കണ്ണീരിൽ കുതിർന്ന ഓർമകൾ നിറഞ്ഞ ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിൽ മറ്റൊരു 3 വയസ്സുകാരൻ നോവുള്ള കാഴ്ചയായി. പ്രവീൺകുമാറിന്റെയും ശരണ്യയുടെയും സംസ്കാര ക്രിയകൾ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ് ആണ്. പിതാവ് ജിബിയുടെ ഒക്കത്തിരുന്നാണ് ആരവ് ചടങ്ങുകൾ നിർവഹിച്ചത്. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തിൽ ചടങ്ങുകളില്ലാതെ സംസ്കരിച്ചു. ഇവരുടെ ഇരുവശത്തുമായാണു അച്ഛനമ്മമാർക്കു ചിതയൊരുക്കിയത്.
മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനിൽനിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. പത്തരയോടെ തന്നെ അഞ്ച് ആംബുലൻസുകൾ തയാറായിരുന്നു. അരമണിക്കൂറിനു ശേഷം രാജ്യാന്തര ടെർമിനലിലെ പ്രത്യേക ഗേറ്റിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചപ്പോൾ കാത്തുനിന്ന പ്രിയപ്പെട്ടവർ വിതുമ്പി.
പലർക്കും കരച്ചിലടക്കാനായില്ല. 12.35ന് ഗേറ്റ് തുറന്നു. ഒപ്പമെത്തിയ സുഹൃത്തുക്കൾ വിതുമ്പലടക്കാനാകാതെ നിന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് ഇരുവശവും കൈകോര്‍ത്തുപിടിച്ചു.മൂന്ന് എയര്‍പോര്‍ട്ട് കാര്‍ഗോ വാഹനങ്ങളില്‍ ബന്ധിപ്പിച്ച 5 ബോഗികളിലായി 5 മൃതദേഹങ്ങള്‍ പുറത്തേക്കെത്തി. പ്രവീണിന്റെ സഹോദരീഭർത്താവ് രാജേഷ് ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല.
സുഹൃത്തുക്കളായ റാംകുമാർ, ആനന്ദ്, ബാലഗോപാൽ എന്നിവരാണ് വിമാനത്തിൽ ഒപ്പമെത്തിയത്. മൃതദേഹങ്ങൾ ഇന്നലെ രാവിലെ 11ന് കഠ്മണ്ഡുവിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഉച്ചയോടെ ഡൽഹിയിലെത്തിച്ചത്.അവിടെനിന്ന് വൈകിട്ടുള്ള മറ്റൊരു വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. വിമാനം ഒന്നേമുക്കാൽ മണിക്കൂർ വൈകിയതിനാൽ കാത്തിരിപ്പ് നീണ്ടു. കൊച്ചിയിൽ സ്റ്റോപ്പുള്ളതിനാൽ വീണ്ടും വൈകി.
മേയർ കെ.ശ്രീകുമാർ, എം.വിൻസന്റ് എംഎൽഎ, കലക്ടർ കെ.ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ ചേർന്നാണു മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.തുടർന്ന് ആംബുലൻസുകളിൽ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പൂർണമായും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ഇതിനായി പ്രത്യേക ആംബുലൻസുകളും മറ്റും സർക്കാർ സജ്ജമാക്കി.