കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതാവ് എന്‍. ഹരി എന്‍.ഡി.എ. സ്ഥാനാര്‍ഥി. ബി.ജെ.പി. ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍. ഹരി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും എന്‍. ഹരി പാലായില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കെ.എം.മാണിയെ മനസിലേറ്റിയ പാലാകാർക്ക് മുന്നിലേക്കാണ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം വോട്ട് ചോദിച്ചെത്തേണ്ടത്. പാലാകാർക്ക് സുപരിചിതനാണെങ്കിലും സ്ഥാനാർഥിയാകുമ്പോൾ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ അനിവാര്യം. തിരഞ്ഞെടുപ്പിനായി സ്ഥാനാർഥിയെ ഒരുക്കിയെടുക്കേണ്ട കടമ ഏറ്റെടുത്തിരിക്കുകയാണ് അണികള്‍.
തിരഞ്ഞെടുപ്പ് കാലത്ത് ചിരിയാണ് താരമെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടേം തിരിച്ചറിയുന്നു. വെറും ചിരി പോര മനസറിഞ്ഞ് തന്നെ ചിരിക്കണം. ചിരിക്കേണ്ടതെങ്ങനെയെന്ന് ഫോട്ടോഗ്രഫർക്ക് പിന്നാലെ അണികളുടെയും ക്ലാസ്. ഒടുവിൽ ആഗ്രഹിച്ച ചിരി സ്ഥാനാർഥിയുടെ മുഖത്ത് വിരിഞ്ഞു.
ഫോട്ടോ ഷൂട്ടിൽ ചിരി വൈകിയെങ്കിലും തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചിരിക്കുമെന്ന കാര്യത്തിൽ സ്ഥാനാർഥിക്ക് സംശയമില്ല. മണ്ഡലത്തിൽ മാത്രമല്ല വ്യക്തികൾക്കും മാറ്റത്തിന്റെ കാലമാണ് തിരഞ്ഞെടുപ്പ്.
എതിരാളി ആരായാലും ഇക്കുറി പാലായിൽ തന്റെ വിജയം ഉറപ്പെന്ന് മാണി സി കാപ്പൻ. പാലായിൽ താൻ തുടർച്ചയായി മൽസരിക്കാൻ തുടങ്ങിയതു മുതലാണ് വികസന പദ്ധതികൾ നടപ്പാക്കാൻ കെ.എം.മാണി നിർബന്ധിതനായതെന്നും മാണി സി.കാപ്പൻ അവകാശപ്പെട്ടു. സെപ്റ്റംബര്‍ 27-നാണ് വോട്ടെണ്ണല്‍.
നെന്മാറ: പോത്തുണ്ടിക്ക് സമീപം വീടിനകത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പോത്തുണ്ടി ഡാമിനുസമീപം തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയാണ് (38) വെട്ടേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം.
ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയില്‍ വീടിനുമുന്നില്‍ ഉണക്കാന്‍ വെച്ചിരുന്ന മുളകും മല്ലിയുമെടുക്കാന്‍ വരാത്തതിനെത്തുടര്‍ന്ന് സമീപവാസികള്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജിനുസമീപം വീണു കിടക്കുന്നതായി കണ്ടത്. ഈ സമയം ടി.വി. പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ് വീണതാണെന്ന് കരുതി വീട്ടില്‍ കയറാന്‍ നോക്കിയപ്പോള്‍ മുന്നിലെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിന്നീട് പിറകുവശത്തുള്ള വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന അയല്‍വാസികള്‍ ഉടന്‍ നെന്മാറ പോലീസില്‍ വിവരമറിയിച്ചു. രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പോലീസ് സ്ഥലത്തെത്തി മൃതദേഹം നെന്മാറ സാമൂഹികാരോഗ്യകേന്ദ്രം മോര്‍ച്ചറിയിലേക്ക് മാറ്റി. കഴുത്തിനും കൈയ്ക്കുമാണ് വെട്ടേറ്റിട്ടുള്ളത്. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും പരിശോധന നടത്തി. വീടിന് സമീപത്ത് കണ്ട വാച്ചില്‍ മണം പിടിച്ച് പോലീസ് നായ തൊട്ടടുത്തുള്ള വരമ്പിലൂടെ ഓടി അയ്യപ്പന്‍കുന്നിലെത്തുകയും ചെയ്തു. പിന്നീട് തൊട്ടുമുന്നിലുള്ള അയല്‍വാസിയുടെ വീടിന്റെ ശൗചാലയത്തില്‍ കയറി. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി.
നടുക്കം മാറാതെ ബോയന്‍ കോളനിക്കാര്‍
പോത്തുണ്ടി അണക്കെട്ടിനു താഴെയുള്ള ബോയൻ കോളനിയിലെ അവസാനത്തെ വീടാണ് സജിതയുടേത്. ഏതൊരു കാര്യത്തിനും ഈ കല്ലിട്ട പാതയിലൂടെ നടന്നുവേണം പോത്തുണ്ടിയിലേക്ക് എത്തിച്ചേരാൻ. അതുകൊണ്ടുതന്നെ എല്ലാവർക്കും സുപരിചിതയായിരുന്നു സജിത. കൊല്ലപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
ശനിയാഴ്ച ഉച്ചയോടെ പെയ്ത മഴ തോർന്നതിനൊപ്പം കോളനിയിലാകെ ദുഃഖത്തിലാക്കിയാണ് ഈ വാർത്ത പരന്നത്. മാവേലി സ്‌റ്റോറിലേക്ക് പോയി മടങ്ങിവന്ന തൊട്ടടുത്തവീട്ടിലെ പുഷ്പയാണ് മഴ വന്നിട്ടും ഉണക്കാൻവെച്ചിട്ടുള്ള മുളകും മല്ലിയുമെടുക്കാൻ വരാതിരുന്ന സജിതയെ ആദ്യം അന്വേഷിച്ചത്. സുധാകരന്റെ അമ്മ ലക്ഷ്മിയോടൊപ്പം അവിടൊക്കെ അന്വേഷിച്ചുവെങ്കിലും അലക്കിയ തുണിപോലും ഉണക്കാനിടാതെ വെച്ചിരിക്കുന്നതാണ് കണ്ടത്.
തുടർന്നുള്ള പരിശോധനയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ട് പേടിച്ച് ബഹളം വെച്ചതോടെയാണ് കോളനിക്കാരെല്ലാം ഇവിടേയ്ക്ക് ഓടിയെത്തിയത്. നെന്മാറയിൽ നിന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുമ്പോഴും സജിത മരിക്കരുതെന്ന പ്രാർഥനയിലായിരുന്നു കോളനിയിലുള്ളവർ. മരണവിവരമറിഞ്ഞതും തൊട്ടടുത്തെ വീട്ടമ്മമാർ പലരും വാവിട്ടുകരഞ്ഞു.
ഒടുവിൽ പ്രതി പിടിയിലായപ്പോൾ
വീട്ടമ്മയുടെ കൊലപാതകത്തിന് കാരണമായത് പ്രതിയുടെ അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും. ബോയന്‍ കോളനിയില്‍ സജിത കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ചെന്താമരാക്ഷനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ബോയന്‍ കോളനിയില്‍ കൊല്ലപ്പെട്ട സജിതയുടെ വീടിന് സമീപം താമസിക്കുന്ന ചെന്താമരാക്ഷനാണ് പ്രതി. പൊലീസ് ഏറെ പാടുപെട്ടാണ് ചെന്താമരാക്ഷനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറാെത അത്രമാത്രം നാടൊന്നാകെ രോഷത്തിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സജിതയെ വീടിനുളളില്‍ വച്ച് ചെന്താമരാക്ഷന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ചെന്താമരാക്ഷന്‍ വീടിന് സമീപത്തുളളവരുമായി ഏറെ നാളായി അടുപ്പമില്ല. അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും കൊലപാതകത്തിന് കാരണമായി. നാലു പേരെ കൊല്ലുമെന്ന് ചെന്താമരാക്ഷന്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. തിരുപ്പൂരില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ് ഭര്‍ത്താവ് സുധാകരന്‍. കുന്ദംകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിയായ അതുല്യയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അഖിലയുമാണ് മക്കള്‍.
പെരിയാർ ഞങ്ങൾ കടുങ്ങല്ലൂർകാർക്ക് എന്നും ഒരു കളിക്കൂട്ടുകാരൻ ആയിരുന്നു. കുട്ടിക്കാലം മുതൽ എല്ലാ വീട്ടിലും കേൾക്കുന്ന ഒരു പല്ലവിയുണ്ട് . ‘അമ്മേ ഞങ്ങൾ പുഴേപ്പോണൂ’ എന്നത് . അത്രയും സുരക്ഷിതമായ ഒരു കളിസ്ഥലമായിരുന്നു ശാന്തമായി ഒഴുകിയിരുന്ന പെരിയാർ .
2018 ആഗസ്ത് 14 .സ്വാതന്ത്ര ദിനത്തലേന്ന് രാത്രിയാണ് പുഴയിൽ വെള്ളം കയറുന്നു എന്ന ‘ സന്തോഷകരമായ ‘ വാർത്ത ഞങ്ങൾ അറിയുന്നത് . റോഡുകളിൽ, ഇടവഴികളിൽ മുട്ടോളം വെള്ളവുമായി വന്ന് പുഴ ഞങ്ങളെ വീട്ടിൽ വന്നു കണ്ട് തിരിച്ചുപോകുന്നത് ഒരു സ്ഥിരം പരിപാടി ആയത്കൊണ്ട് എല്ലാവരും സാധാരണ മട്ടിൽ ഒരുങ്ങിയിരുന്നു . പക്ഷേ , ഇത്തവണ കാര്യങ്ങൾ പന്തിയല്ലെന്ന് 15 – )൦ തീയതി പകലോടെ മനസ്സിലായി തുടങ്ങി . 99 ലെ വെള്ളപ്പൊക്കത്തിലെ വീരകഥകളും ദയനീയ സ്ഥിതിയും പുതുക്കി എഴുതുന്ന പ്രളയമാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങൾ ഓരോരുത്തരും ഭീതിയോടെ തിരിച്ചറിഞ്ഞു തുടങ്ങി . അപ്പോഴേക്കും പ്രദേശത്തെ വൈദ്യുതിബന്ധം വിശ്ചേദിക്കപ്പെട്ടിരുന്നു .
ഒരു നില മാത്രം ഉള്ള എന്റ്റെ വീടിനുള്ളിൽ വെള്ളം ഇരച്ചു കയറിയതോടെ ഒന്നര വയസ്സുള്ള കുട്ടി ഉൾപ്പെടെ ഞങ്ങൾ ആറ൦ഗസംഘം തൊട്ടടുത്ത് ഇരുനിലയുള്ള തറവാട്ട് വീട്ടിലേക്ക് മാറി . അടുത്തുള്ള സ്വന്തക്കാരുടെ വീടുകളിലെ ഒരു ചെറുസംഘം കൂടി അങ്ങോട്ടെത്തി . 99 ലെ വെള്ളപ്പൊക്കത്തിൽ നടവരെ മാത്രം വെള്ളം കയറിയിരുന്ന ആ വീടിന്റെ രണ്ടാം നിലയിൽ ഇനിയെന്തുചെയ്യും എന്ന് കരുതി ഞങ്ങൾ കൂടിയിരുന്നു , സ്ത്രീകളും കുട്ടികളും അടക്കം 13 പേർ . എന്റ്റെ ചെറിയ മകൾ മുതൽ 82 വയസ്സുള്ള അച്ഛനും ഉൾപ്പെട്ട സംഘത്തിൽ യുവാക്കളായി ഞാനും ജേഷ്ഠനും മാത്രമാണുള്ളത് .
ഒരു എണ്ണവിളക്കിന്റെ വെളിച്ചത്തിൽ രാത്രി എല്ലാവരും വട്ടമിട്ടിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പുഴ പല പുതിയ കൈവഴികളായി വീടിന്റെ നാലുവശവും പരക്കുകയായിരുന്നു .മതിലുകൾ ഓരോന്നായി ഇടിഞ്ഞു വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം ഭീതിയോടെ ഞങ്ങൾ കേട്ടു . മൂന്നാം ദിവസം കുടിക്കാൻ ശേഖരിച്ചുവെച്ച മഴവെള്ളവും തീർന്നതോടെ എല്ലാവരുടെയും മുഖത്തും ഭീതിയുടെ നിഴലുകളായി . രണ്ടു പറമ്പുകൾക്കപ്പുറമായിരുന്ന പുഴ ഇതാ വീടിനു മുന്നിലൂടെ അനേകം ചുഴികളായി ഒഴുകുന്നത് നടുക്കത്തോടെ നോക്കി നിന്നു . രക്ഷാപ്രവർത്തകരുടെ വള്ളങ്ങൾ ദൂരെ റോഡിനെ മൂടിയ വെള്ളത്തിലൂടെ കണ്ട് കടും നിറത്തിലുള്ള ഉടുപ്പുകൾ ഉയർത്തി വീശി ഞങ്ങൾ കൂവി വിളിച്ചു .
പുഴയുടെ വളരെ അടുത്ത് ആയതിനാൽ വലിയ കുത്തൊഴുക്കോടെയാണ് വീടിനു മുന്നിലൂടെ കരയിലേക്കുവന്ന് പെരിയാർ രൗദ്ര ഭാവം പൂണ്ടത് . കുത്തൊഴുക്ക് കാരണം ഞങ്ങളുടെ വഴിയിലേക്ക് വള്ളം അടുപ്പിക്കാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രെമം വിഫ ലമാകുന്നതും നോക്കി നിന്നു നെടുവീർപ്പിട്ടു .അടുത്ത വീടുകളിൽ നിന്ന് ഭക്ഷണവും വെള്ളവും തീർന്ന നില വിളികൾ ഞങ്ങൾ പുരപ്പുറത്തിരുന്നു കണ്ടും കെട്ടും അറിഞ്ഞു .എല്ലാവരും തീർത്തും നിസ്സഹായരായിരുന്നു, ദിവസങ്ങൾക്ക് ശേഷം പ്രദേശത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകരും ഹെലികോപ്റ്ററുകളും വള്ളങ്ങളും എത്തിത്തുടങ്ങി .
മത്സ്യത്തൊഴിലാളികളും തീരദേശപോലീസും ഉൾപ്പെടെയുള്ളവർ രക്ഷകരായെത്തി . ഇതിനിടെ എഞ്ചിൻ ഘടിപ്പിച്ച ഫൈബർ വള്ളങ്ങൾ ഒഴുക്കിൽപ്പെട്ട് മതിലിൽ ഇടിച്ചു തകർന്നു . വഞ്ചിക്കാരുടെയും ഹെലികോപ്ടറിന്റെയും ശ്രെദ്ധ കിട്ടാനായി ഞങ്ങൾ കൂടുതൽ സമയവും ടെറസിനു മുകളിൽ ആയിരുന്നു . ഞങ്ങളെക്കാൾ പുഴയോട് അടുത്തുള്ള ഉളിയന്നൂർ, ഏലൂക്കര ഭാഗങ്ങളിലെ വീടുകളിൽ ഹെലികോപ്റ്റർ മരങ്ങൾക്കിടയിലൂടെ അപകടകരമായ വിധത്തിൽ താഴ്നിറങ്ങി ഭക്ഷണപ്പൊതികൾ ഇട്ടുകൊടുക്കുന്നതും എയർ ലിഫ്റ്റ് ചെയ്യുന്നതും കണ്ടിരുന്നു .
നാലാം ദിവസം മത്സ്യത്തൊഴിലാളികളുടെ ഒരു വള്ളം ഞങ്ങളെ രക്ഷിക്കാനുള്ള ശ്രെമങ്ങൾ തുടങ്ങി . വള്ളം വീട്ടിലേക്ക് എത്തിക്കാനാവില്ലെന്നു ഉറപ്പായതോടെ വള്ളം റോഡിൽ കെട്ടിയിട്ട് ഒരു വലിയ വടം വീട്ടിലേക്ക് നീട്ടിക്കെട്ടി .വലിയ റബ്ബർ ട്യൂബിൽ ഓരോരുത്തരെ ഇരുത്തി അവർ വടത്തിൽ പിടിച്ച് നീന്തി വള്ളത്തിലെത്തിച്ചു . നാം പേരറിയാത്ത ഒരുപാട് പേരോട് ജീവിതം കൊണ്ട് കടപ്പെട്ടിരിക്കുന്നു എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു അത് . ഈ ഒഴുക്കിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രം സാധ്യമായ വഴക്കത്തോടെ ഓരോ വളവുകളും തിരിവുകളും പിന്നിട്ട് അവർ ഞങ്ങളെ ആലുവയിൽ എത്തിച്ചു .മൊബൈൽ ഫോൺ ചാർജ് ചെയ്തതോടെയാണ് ഞങ്ങളുടെ പരിസരങ്ങളിൽ ഇനിയും കൂടുതൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന വിവരം അരിഞ്ഞത് . കടുങ്ങല്ലൂരിലെ ‘എസ് ‘ വളവ് എന്ന് വിളിപ്പേരുള്ള വളവിലൂടെ വള്ളം കൊണ്ടുപോകാൻ പറ്റുന്നില്ലെന്നു അറിഞ്ഞതോടെ അവിടെയുള്ളവരുടെ കാര്യം ഓർത്ത് കൂടുതൽ ഭീതിയിലായി .പലരെയും പിറ്റേദിവസം ഹെലികോപ്റ്ററുകളിലും നാവികസേനയുടെ ബോട്ടുകളിലും രക്ഷപ്പെടുത്തിയതായി പിറ്റേന്ന് അറിഞ്ഞു .
വെള്ളം സാവധാനം ഇറങ്ങിത്തുടങ്ങിയപ്പോൾ ഞാനും ജേഷ്ഠനും കടുങ്ങല്ലൂരിലേക്ക് മുട്ടോളം വെള്ളത്തിൽ നീന്തിയെത്തി .അപ്പോഴുള്ള കാഴ്ചയായിരുന്നു മനസ്സിന് കൂടുതൽ നടുക്കം തന്നത് . ആകാശത്തിലൂടെ ചില പക്ഷികൾ പറന്നു പോകുന്നത് ഒഴിച്ചാൽ ജീവനുള്ള ഒരാളെയോ ജീവിയെയോ അടുത്തെങ്ങും കാണാനില്ല . ഭയാനകമായ ഒരു നിശബ്ദത ആയിരുന്നു ചുറ്റിനും .ഭയം എന്ന വികാരം എന്താണെന്നു തിരിച്ചറിഞ്ഞ നിമിഷം . അകലെ കേട്ടറിവ് പോലും ഇല്ലാത്ത സ്ഥലത്തു സൃഷ്ടിച്ചെടുക്കുന്ന സയൻസ് ഫിക്ഷൻ കഥകളിൽ മാത്രം വായിച്ചതും , ‘അണു ബോംബിങ്ങിനു ശേഷം ‘ എന്ന അടിക്കുറിപ്പോടെ വന്ന ചിത്രങ്ങളിൽ മാത്രം കണ്ടതുമായ , മനസ്സിനെ നോവിപ്പിക്കുന്ന ആ വിജനതയുടെ രംഗം ഇതാ സ്വന്തം കണ്മുന്നിൽ .
പ്രളയം മുഴുവനായി മുക്കിക്കളഞ്ഞ് സർവ്വതും നാശമാക്കപ്പെട്ട എന്റെ വീടിനു ചുറ്റും കുഴഞ്ഞു മറിഞ്ഞ ചെളിയിൽ നടന്ന് ഞാൻ തറവാട് വീടിന്റെ ടെറസിനു മുകളിൽ കയറി. ചുറ്റും നോക്കി . എല്ലാ വീടുകളും അതുപോലെ തന്നെ നില്കുന്നു .ആരും അകത്തോ പുറത്തോ ഇല്ലെന്നു മാത്രം . മിക്ക വീടുകളിലും അകത്തും പുറത്തുമായി ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് .മൊബൈലിൽ വന്ന സന്ദേശങ്ങൾ ഓരോന്നായി വായിച്ചു .
ആദ്യത്തെ അമ്പരപ്പിനും നിസ്സംഗതക്കും ശേഷം ഒന്നാലോചിച്ചപ്പോൾ മനസ്സിൽ ഒരുപാടുകാര്യങ്ങൾ ഇരച്ചുവന്നു . വില കൊടുത്തു വാങ്ങാവുന്ന സാധനങ്ങളേ പ്രളയത്തിൽ നഷ്ടമായിട്ടുള്ളൂ . വിലമതിക്കാനാകാത്ത കുടുംബം കൂട്ടുകാർ നാട്ടുകാർ എല്ലാം സുരക്ഷിതർ .നന്ദി എന്ന വാക്ക് ഒരാത്മഗതം പോലെ മനസ്സിൽ നിറഞ്ഞു തുളുമ്പി . അച്ഛൻ മത്സ്യത്തൊഴിലാളികളുടെ വള്ളത്തിലേക്ക് എത്താൻ റബ്ബർ ട്യൂബിൽ കയറാൻ നേരം അഴിച്ചിട്ട വെള്ളമുണ്ട് അടുത്ത് കിടപ്പുണ്ട്. അതെടുത്തു കീറി THANKS എന്ന് ടെറസിനു മുകളിൽ എഴുതി . ആരോടെന്നില്ലാതെ ആയിരങ്ങളുടെ മനസ്സിൽ നിറഞ്ഞ നന്ദിയോടെ ഉള്ള പ്രാർത്ഥന എന്നെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതായിരിക്കണം. ആ പ്രാർത്ഥനകളെയാണ് നമ്മൾ ദൈവം എന്നു വിളിക്കുന്നതെങ്കിൽ അത് ദൈവത്തിനും കൂടിയുള്ള നന്ദിയായിരുന്നു .
ആ അക്ഷരങ്ങളിൽ നമ്മുടെ മത്സ്യതൊഴിലാളികൾക്കും നാവിക സേനക്കും പോലീസുകാർക്കും പിന്നെ പേരും പദവിയും അറിയാത്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഉള്ള നന്ദിയുണ്ട് .
നല്ല നാളെകളിലേക്ക് നോക്കിയിരിക്കാൻ ആ നന്ദിയുടെ പ്രകാശം നമ്മൾ മലയാളിയുടെ ചുറ്റും കൂടുതൽ തിളങ്ങിനിൽക്കട്ടെ …..
ധനപാൽ : ആലുവ കടുങ്ങല്ലൂരിൽ താമസം. എറണാകുളത്ത് ഐ. ടി കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ് . ഭാര്യ ദീപ ചേർത്തല എൻ .എസ് .എസ് കോളേജിൽ അദ്ധ്യാപിക . 2 മക്കൾ, മൂത്ത മകൻ അർജുൻ 8 – ) o ക്ലാസ്സിൽ രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂൾ കാക്കനാടിൽ പഠിക്കുന്നു , ഇളയ മകൾ ഐശ്വര്യ 3 വയസ്സ് .
ധനപാൽ THANKS എന്ന് ടെറസിനു മുകളിൽ എഴുതിയത് നേവി ഫോട്ടോയെടുത്തു ഒഫീഷ്യൽ വെബ്സൈറ്റിറ്റിൽ നൽകിയിരുന്നത് ബിബിസി ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ മാധ്യമങ്ങൾ വളെരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെതിരുന്നു
അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.
തിരുവോണത്തിന് മലയാളം യുകെയിൽ ഡോ. ജോർജ് ഓണക്കൂറും, നിഷ ജോസ് കെ മാണിയും
ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.
വംശീയ വിദ്വേഷം നിറഞ്ഞ ഫെയ്‌സ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച് എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെയിതിരെ വ്യാപക പ്രതിഷേധം. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടുളള പോസ്റ്റിലാണ് കെ.ആര്‍ ഇന്ദിര ഒരു വിഭാഗത്തെ വംശീയമായി അതിക്ഷേപിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വംശീയവും വര്‍ഗീയവുമായ രീതിയിലാണ് കെ.ആര്‍ ഇന്ദിര സംസാരിച്ചത്.
‘താത്തമാര്‍ പന്നി പെറും പോലെ പൊറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളില്‍ നിന്ന് ഈ ഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍’ എന്നും ഇന്ദിര മറുപടി നല്‍കി.
ഇതോടെ ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്‌നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാര്‍കാര്‍ഡും ഇല്ലാതെ. പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം
നേരത്തെ കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് ലഭിച്ചതിനെയും കെ.ആര്‍ ഇന്ദിര കടുത്ത ജാതീയമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
ബെര്‍ലിന്‍ : ജര്‍മ്മനിയില്‍ നടന്ന അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളി നേടിയ മലയാളിതാരം ജിന്സണ് ജോണ്സണ് സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിയെഴുതുകയും ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.
3:35.24 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ ജിൻസണ് അമേരിക്കയുടെ ജോഷ്വ തോംസണു പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. കഴിഞ്ഞ ജൂണിൽ ഹോളണ്ടിൽ കുറിച്ച 3:37.62 സെക്കൻഡായിരുന്നു ജിൻസന്റെ ഇതുവരെയുള്ള മികച്ച സമയം.
മൂന്നു മിനിറ്റ് 36 സെക്കൻഡായിരുന്നു ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക്. 800 മീറ്ററിലും ദേശീയ റെക്കോർഡ് ജിൻസന്റെ പേരിലാണ് (1:45.65).ദോഹയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ് വരെയാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുക.
വിശക്കുന്നവര്‍ക്ക് കൊല്ലം നഗരത്തില്‍ ഇനിയൊരു ഇല്ലമുണ്ട്. ആഹാരം പാഴാക്കരുതെന്നും ആരും പട്ടിണികിടക്കരുതെന്നും ഒരേസമയം ഓര്‍മിപ്പിക്കുന്ന ഒരിടം. ഈ ഭക്ഷണ കലവറയ്ക്ക് ഹാപ്പി ഫ്രിഡ്ജ് എന്നാണ് പേര്. ഹാപ്പി ഫ്രിഡ്ജ് നിറയണമെങ്കില്‍ നന്മനിറഞ്ഞ മനസുള്ളവര്‍ ഈ ആശയത്തെ ഏറ്റെടുക്കണം. വിവാഹം, പിറന്നാള്‍ തുടങ്ങി ആഘോഷങ്ങളുടെ ബാക്കിയിരിപ്പ് കേടുവരാതെ ഇവിടെ എത്തിക്കാം. കുഴിച്ചുമൂടാത്ത കരുണ, മറ്റൊരാളുടെ വിശപ്പടക്കും.
ഒരുനേരമെങ്കിലും ഒരു വയറുനിറയട്ടെ എന്ന് ചിന്തിക്കുന്നവര്‍ക്കും, ഭക്ഷണം വാങ്ങി ഈ കാരുണ്യകേന്ദ്രത്തില്‍ എത്തിക്കാം. ഹാപ്പി ഫ്രിഡ്ജില്‍ വന്നുചേരുന്ന ആഹാരം എന്നും രാത്രി സന്നദ്ധ പ്രവർത്തകർ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിളമ്പും
പളളിമുക്ക് കേക്ക്സ് ആൻഡ് കേക്ക്സിനു മുന്നിലാണ് തെക്കൻ കേരളത്തിലെ ആദ്യത്തെ ഹാപ്പി ഫ്രിഡ്ജ്. സന്നദ്ധ സംഘടനകളായ ദ് ഗുൽമോഹർ ഫൗണ്ടേഷനും ഫീഡിങ് ഇന്ത്യയുമാണ് പദ്ധതിക്കു പിന്നില്‍. വിതരണത്തിന് കാത്തുനില്‍ക്കാതെ വിശക്കുന്നവര്‍ക്ക് ഇവിടെ എത്തി ഭക്ഷണപ്പൊതി എടുക്കാനും സാധിക്കും
വിശപ്പിന്റെ വിലയറിയുന്നവര്‍ക്ക്, ഹാപ്പി ഫ്രിഡ്ജിനടുത്തേക്ക് ഒരു ഭക്ഷണപൊതിയുമായി വരാം. മടക്കയാത്രയില്‍. ലഭിക്കുന്നത് മനസുകൊണ്ട് ലഭിക്കുന്ന സന്തോഷമായിരിക്കും. വിശപ്പറിഞ്ഞു വിളമ്പുന്നതിനുള്ള മനസുഖം
ജർമനിയിൽ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയിലാണ് ബീഫ് കറിയും ബ്രഡ്ഡും വിളമ്പിയതിനെ തുടർന്ന് സംഘർഷം. ബീഫ് വിളമ്പിയതിനെ എതിർത്ത് ഉത്തരേന്ത്യക്കാരായ ചിലർ വരികയായിരുന്നു. ‘ഹിന്ദു സംസ്കാര’ത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് ഇവർ വാദിക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു.
ഉത്തരേന്ത്യക്കാരെ പിന്തുണയ്ക്കുകയാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ചെയ്തതെന്നാണ് ആരോപണം. ബീഫ് സ്റ്റാൾ ഉടൻ അടയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതോടെ കേരള സമാജം പൊലീസിനെ സമീപിച്ചു.
പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർ ഉടനെ സഹായവുമായി എത്തി. എതിർപ്പുന്നയിച്ച് സ്ഥലത്തുണ്ടായിരുന്ന ഉത്തരേന്ത്യക്കാരോട് ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് അവർ അറിയിച്ചതായും പ്രവാസി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു
ഏത് ഭക്ഷണം വിളമ്പുന്നതിനും ജർമനിയിൽ വിലക്കില്ലെന്ന് പൊലീസ് പറഞ്ഞു . ബീഫ് വിളമ്പുന്നത് ആരെയെങ്കിലും വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ തന്നെയും മറ്റുള്ളവർ എന്ത് കഴിക്കണമെന്നത് തടയാൻ ആർക്കും അധികാരമില്ലെന്നും പൊലീസ് അവരെ അറിയിച്ചു.
485 കോടിയുടെ ബിറ്റ്കോയിൻ സാമ്പത്തിക തർക്കത്തിൽ മലപ്പുറം സ്വദേശി ഡെറാഡൂണിൽ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കൈവിരൽ മുറിച്ചെടുത്ത് ഹീനമായ രീതിയിൽ നടത്തിയ കൊലപാതകത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബിറ്റ്കോയിൻ സാമ്പത്തിക ഇടപാട് നടത്തിയിരുന്ന മലപ്പുറം പുലാമന്തോൾ സ്വദേശി ഷുക്കൂർ, ഡെറാഡൂണിൽ വച്ചാണ് കഴിഞ്ഞദിവസം കൊല്ലപ്പെടുന്നത്. രണ്ടുമാസം മുന്‍പ് ഷുക്കൂറിനെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയതായും നിരന്തരം പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു
സംഭവത്തിൽ അഞ്ചു പേർ പിടിയിലായിട്ടുണ്ട് എങ്കിലും ആസൂത്രണം ഉൾപ്പടെ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലിന് രൂപം നൽകി. പഴുതടച്ച അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകും.
ഡെറാഡൂണിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളുടെ സൂചന ലഭിച്ചത്. എന്നാൽ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയവരെ ഉൾപ്പടെ സംഭവത്തിൽ പിടികൂടാനുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
ഏറെ നാടകീയതകൾക്കൊടുവിൽ ആണ് ജോസ് ടോം പുലിക്കുന്നേലിനെ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ജോസ് കെ മാണി ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്നതായിരുന്നു സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപുള്ള ഓരോ ദിവസവും. യു.ഡി.എഫ് നേതൃത്വത്തിന്റെ ഇടപെടലിൽ ആണ് സ്ഥാനാർഥി നിർണ്ണയത്തിൽ നിർണ്ണയമായതു
പാലാ ഉപതിരഞ്ഞെടുപ്പ് വിഞ്ജാപനം വന്നതിനു പിന്നാലെ തുടങ്ങിയതാണ് യു.ഡി.എഫ് സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കംവും ആശയകുഴപ്പവും. കേരള കോൺഗ്രസിലെ ഭിന്നിപ്പ് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. സ്ഥാനാർഥിയെ താൻ പ്രഖ്യാപിക്കുമെന്ന് പി.ജെ.ജോസഫ് ആദ്യം പറഞ്ഞു. പി.ജെയുടെ വാക്കുകൾ വകവയ്ക്കാതെ ജോസ് കെ.മാണി വിഭാഗം തോമസ് ചാഴികാടന്റെ നേതൃത്വത്തിൽ 7 അംഗ സമിതിയെ സ്ഥാനാർഥി നിർണയതിനായി നിയോഗിച്ചു.
ഒടുവിൽ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർഥിയാക്കിയ യു.ഡി.എഫ് തീരുമാനം അംഗീകരിക്കുന്നുവെന്ന് പി.ജെ. ജോസഫ്. സ്ഥാനാര്‍ഥി രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ പ്രശ്നം ഉദിക്കുന്നില്ലെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.ജോസ് കെ.മാണി നിര്‍ദേശിച്ച പേര് യു.ഡി.എഫ് അംഗീകരിക്കുകയായിരുന്നു.പിന്നീട് സ്ഥാനാര്‍ഥി പ്രഖ്യാപനം പിജെ. ജോസഫിന്റെയും ജോസ് കെ.മാണിയുടെയും സാന്നിധ്യത്തിലായിരുന്നു.
ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ തീരുമാനം പിന്നീട്. നിയമപ്രശ്നങ്ങള്‍ പരിശോധിച്ചശേഷം ചിഹ്നം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടിയും വ്യാക്തമാക്കി.
പാലായിലെ വലിയ ചിഹ്നം കെ.എം മാണിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം. കെ.എം മാണിയുടെ പടം മാത്രം മതി ജയിക്കാനെന്നും ടോംജോസ് വ്യക്തമാക്കി.
മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു. ജസ്റ്റിസ് പി.സദാശിവത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് നിയമനം. ഷാബാനു കേസിലെ വിധിമറികടക്കാന്‍ നിയമംകൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചയാളാണ് ആരിഫ് ഖാന്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. കേരളത്തിന് പുറമേ നാല് സംസ്ഥാനങ്ങള്‍ക്കും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.
മുത്തലാഖ് വിഷയത്തില്‍ ബി.ജെ.പിയെ പിന്തുണച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറാക്കി കേന്ദ്രസര്‍ക്കാര്‍. ഷാബാനു കേസിലെ വിധിമറികടക്കാന്‍ നിയമംകൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആരിഫ് മുഹമ്മദ് ഖാന്റെ പേര് ഒന്നിലേറെ തവണ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പരാമര്‍ശിച്ചിരുന്നു.
മുത്തലാഖ് ഇസ്ലാമികമല്ലെന്നും പരിശുദ്ധ ഖുറാന് വിരുദ്ധമാണെന്നുമായിരുന്നു ആരിഫ് ഖാന്റെ നിലപാട്. ഇക്കാര്യം സുപ്രീംകോടതിയിലെ കേസിലും കക്ഷിച്ചേര്‍ന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 1986ല്‍ കോണ്‍ഗ്രസ് വിട്ട ആരിഫ് ഖാന്‍ ജനതാദളില്‍ ചേര്‍ന്ന് വി.പി.സിങ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി. 2004ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് പാര്‍ട്ടി വിട്ടു. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആരിഫ് ഖാന്‍ പറഞ്ഞു.