മലപ്പുറത്ത് ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ന് രണ്ടുവട്ടം ഉരുള്‍പൊട്ടി. മല കുത്തിയൊലിച്ചിറങ്ങിയ ഭാഗത്ത് തിരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ഇടവിട്ട് മഴയും തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യമായി മുന്നോട്ടുപോയിട്ടില്ല.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തോരാമഴയില്‍ 59 പേരാണ് ഇതേവരെ മരിച്ചത്.
ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു ഇനിയും അന്‍പത്തിനാലുപേരെ കണ്ടെത്താനുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ നാളെ തിരച്ചില്‍ വീണ്ടും തുടരും. വ്യാപകമായി തിരച്ചിലിനു പകരം വീടുകള്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ഏകദേശം കണക്കാക്കി ആ ഭാഗത്ത് തിരച്ചിലിനാണ് ശ്രമം.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തോരാമഴയില്‍ 59 പേരാണ് ഇതേവരെ മരിച്ചത്. വയനാടും കണ്ണൂരും കാസര്‍കോട്ടും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എസ്റ്റേറ്റില്‍ മണ്ണിടിച്ചിലുണ്ടായ വയനാട് പുത്തുമലയില്‍ മരണം ഒന്‍പതായി. കല്ലായി പാലത്തില്‍വച്ച് ബൈക്കില്‍ മരംവീണ് ഫ്രാന്‍സിസ് റോഡ് സ്വദേശി മുഹമ്മദ് സാലു മരിച്ചു. ചാലക്കുടിയില്‍ ഒഴുക്കില്‍പ്പെട്ട് പരിയാരം സ്വദേശി ജോജോയും കായംകുളം ക്ഷേത്രക്കുളത്തില്‍ വീണ് പത്തിയൂര്‍ സ്വദേശി ബാലനും മരിച്ചു. മൂന്നുമണിയോടെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ടതോടെ വയനാട്ടില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
മലപ്പുറം മുണ്ടേയിരിയില്‍ പാലം ഒലിച്ചുപോയതിനെത്തുടര്‍ന്ന് ഇരുനൂറോളംപേര്‍ കുടുങ്ങി. ഇവിടെ ഹെലികോപ്റ്ററിലാണ് ഭക്ഷണമെത്തിച്ചത്. ഭാരതപ്പുഴയും കടലുണ്ടി പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ തിരൂർ–കുറ്റിപ്പുറം റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പൊന്നാനി കർമറോഡ് പൂർണമായും മുങ്ങി. പൊന്നാനി ടൗണിൽ വെള്ളം കയറി. പുറത്തൂർ ഉൾപ്പടെയുള്ള പുഴയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
വയനാട്ടും കാസര്‍കോട്ടും കണ്ണൂരും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. ഇതിനിടെ റണ്‍വേയില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാളെ സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ പൂര്‍ണ സുരക്ഷിതമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ പെയ്യുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണ്
കൊല്ലത്തു നിന്നുള്ള മല്‍സ്യ തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന്. പത്തുവള്ളങ്ങളിലായി മുപ്പതു തൊഴിലാളികളാണ് പത്തനംതിട്ട ജില്ലയിലേക്ക് പോയത്. മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് വള്ളങ്ങള്‍ പത്തനംതിട്ടയിലേക്ക് അയക്കുന്നതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കൊല്ലം ജില്ലയിലെ വാടി കടപ്പുറത്തുനിന്നും 10 യാനങ്ങള്‍ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്.
കഴിഞ്ഞ പ്രളയത്തില്‍ കോഴഞ്ചേരി തെക്കേ മലയിലേക്ക് ആദ്യംപോയ വിനീതമോള്‍ എന്ന യാനമാണ് ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്. ക്രെയിന്‍ എത്തുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചുമലിലേറ്റിയാണ് വള്ളങ്ങള്‍ ഉയര്‍ത്തി ലോറികളില്‍ വച്ചത്- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളത്തിന്റെ സൈന്യം വീണ്ടും
പത്തനംതിട്ടയിലേക്ക് ….
10 യാനങ്ങള്‍ പുറപ്പെട്ടു….
കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ കടലിന്റെ മക്കള്‍ പുതിയ രക്ഷാദൗത്യവുമായി പത്തനംതിട്ടയിലേക്ക്.
മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് കൊല്ലം ജില്ലയിലെ വാടി കടപ്പുറത്തുനിന്നും 10 യാനങ്ങള്‍ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്. കഴിഞ്ഞ പ്രളയത്തില്‍ കോഴഞ്ചേരി തെക്കേ മലയിലേക്ക് ആദ്യംപോയ വിനീതമോള്‍ എന്ന യാനമാണ് ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്.
ക്രെയിന്‍ എത്തുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചുമലിലേറ്റിയാണ് വള്ളങ്ങള്‍ ഉയര്‍ത്തി ലോറികളില്‍ വച്ചത്.
ഓരോ വള്ളത്തിലും മൂന്ന് മത്സ്യത്തൊഴിലാളികള്‍ വീതം 30 പേരാണ് സംഘത്തിലുള്ളത്.
മുന്‍പ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വ നല്‍കിയ ജോസഫ് മില്‍ഖാസ് അടക്കമുള്ള സംഘത്തിനൊപ്പം പരിശീലനം സിദ്ധിച്ച കോസ്റ്റല്‍ വാര്‍ഡന്‍മാരും കടല്‍ രക്ഷാ സ്‌ക്വാഡ് അംഗങ്ങളും പുറപ്പെട്ടിട്ടുണ്ട്.
മത്സ്യഫെഡ് ബങ്കില്‍ നിന്ന് 50 ലീറ്റര്‍ മണ്ണെണ്ണ വീതം യാനങ്ങളില്‍ നിറച്ചിട്ടുണ്ട്. ലോറികളിലും ആവശ്യമായ ഇന്ധനം നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകളും ഭക്ഷണ കിറ്റുകളും നല്‍കി .
ഏഴ് വള്ളങ്ങള്‍ കൂടി പത്തനംതിട്ടയിലേയ്ക്ക് അടുത്ത ദിവസം പുറപ്പെടും
കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം. കക്കാട് കോര്‍ജാന്‍ യു.പി.സ്‌കൂളിനു സമീപം പ്രഫുല്‍നിവാസില്‍ താമസിക്കുന്ന രൂപ(70)യെയാണ് മരിച്ചനിലയില്‍ കണ്ടത്. അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു.
വെള്ളിയാഴ്ച ആറരയോടെയാണ് കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണ വീടിനുള്ളില്‍ ആളുകള്‍ ഉണ്ടെന്ന സംശയത്താലാണ് രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളില്‍ കടന്നത്. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഉള്ളില്‍ക്കടന്നപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. അതേസമയം അവശനിലയിലായ മറ്റൊരു സ്ത്രീയും വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.
പമ്പയാറും മണിമലയാറും കരകവിഞ്ഞൊഴുകുന്നു.ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി. പുഴകളും തോടുകളും കര കവിഞ്ഞൊഴുകുന്നു.കഴിഞ്ഞ തവണത്തെ ദുരന്ത ഓർമ്മയിൽ ദുരിതം മുന്നില്‍ക്കണ്ട് ഉയര്‍ന്ന പ്രദേശത്തേക്ക് മാറുകയാണ് ജനങ്ങള്‍.കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും വെള്ളം കയറി . പുഞ്ച കൃഷിക്കു വേണ്ടി പമ്പിംഗ് ആരംഭിച്ചത് മിക്ക പാടശേഖരങ്ങളിലും ആശ്വാസകരമാണ്. എന്നാൽ പമ്പിംഗ് ആരംഭിക്കാത്ത പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒന്നര മാസത്തോളം ക്യാംപുകളില്‍ കഴിഞ്ഞ ശേഷം മടങ്ങിയെത്തിയവര്‍ ആണ് ഇവരിൽ പലരും.
ജീവിതത്തിലേക്കു തിരിച്ചു വരുന്നതിനിടയിൽ വീണ്ടും ക്യാമ്പുകളിലേക്ക് ഒരു തിരിച്ചു പോക്ക് ഇവർക്ക് ചിന്തിക്കുന്നതിലും അപ്പുറത്തെ വേദന തന്നെയാണ്. അടുത്ത മാസം പൂഞ്ച കൃഷി ആരംഭിക്കുന്നതിന് കുട്ടനാട്ടില്‍ ദ്രുതഗതിയിലുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് വീണ്ടും ഈ ദുരന്തം. പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളിലും,ചതുര്‍ത്ഥ്യാകരി,എടത്വ,വേഴപ്ര എന്നീ ഭാഗങ്ങളിലുമാണ് വെള്ളം കയറിയിട്ടുള്ളത് . കൈനകരി പഞ്ചായത്തിലെ വിവിധ തുരുത്തുകളിലും വെള്ളം കയറി. ഇനിയും പ്രളയം ഉണ്ടാകുമോ എന്ന നടുക്കത്തിലാണ് കുട്ടനാട്ടുകാര്‍ ഇപ്പോൾ
ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയില്‍ സൈന്യം എത്തിയെങ്കിലും കാലാവസ്ഥ തിരച്ചിലിന് തടസമാകുന്നു. കവളപ്പാറയിലും പുത്തുമലയിലും കനത്തമഴയാണ് രക്ഷാദൗത്യത്തിന് വലിയ തിരിച്ചടിയാകുന്നത്.ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായ മലപ്പുറം കവളപ്പാറയില്‍ സൈന്യത്തിന് ഇതുവരെ എത്താനായിട്ടില്ലെന്ന് വിവരം. ഉരുള്‍പൊട്ടലുണ്ടായിട്ട് രണ്ടുദിവസമായിട്ടും കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടന്നിട്ടില്ല.മതിയായ ഉപകരണങ്ങളില്ലാതെ ദൗത്യസംഘം. കവളപ്പാറയിലേക്കുള്ള പാലേങ്കരപാലം അപകടാവസ്ഥയിലാണ്. പുത്തുമലയ്ക്ക് സമീപം കള്ളാടിയില്‍ മണ്ണിടിച്ചിലും ഉണ്ടായി.കവളപ്പാറയില്‍ 36 വീടുകളാണ് ഒലിച്ചുപോയത്. മൂന്ന് മൃതദേഹങ്ങള്‍ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്. 38 പേരെ കാണാതായി. 19 കുടുംബങ്ങളിലെ 41 പേരാണ് അപകടത്തില്‍പ്പെട്ടത്. അധികൃതരുടെ മുന്നറിയിപ്പ് മാനിച്ച് 17 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
രണ്ടാം പ്രളയത്തിൽ കനത്ത നാശമാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. ഇതിനൊപ്പമാണ് ബാണാസുര സാഗർ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നത്. ഡാം ഇന്ന് തുറന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മുൻകരുതലായി വെള്ളം കയറാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം ജനങ്ങളെ ഭരണകൂടം ഒഴിപ്പിക്കുകയാണ്. ഇത് അനുസരിക്കാൻ ജനങ്ങളും തയാറായി. കഴിഞ്ഞ വർഷം ബാണാസുര സാഗർ അണക്കെട്ട് തുറന്നതോടെ വയനാട് പ്രളയത്തിൽ മുങ്ങിയിരുന്നു. ബാണാസുര സാഗര്‍ ഡാം ഇന്ന് മൂന്നുമണിയോടെ തുറന്നേക്കും , ഏഴരക്ക് മുന്‍പ് ഒഴിഞ്ഞുപോകാനാണ് അണക്കെട്ടിന് സമീപത്തുള്ള ജനങ്ങള്‍ക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്.
ദുരന്തം വിതച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്തമഴ തുടരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഇപ്പോഴും തുടരുന്ന കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. കവളപ്പാറയിലേയ്ക്കുള്ള കരിമ്പുഴ പാലത്തിന്റെ ഒരു ഭാഗം തെന്നിമാറിയതിനാല്‍ ഗതാഗതം നിരോധിച്ചു. സൈന്യത്തിന് ഇതുവരേയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് എത്താനായിട്ടില്ല. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുകയാണ്.
എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതി തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറ്റ്യാടി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പാലക്കാട് കോഴിക്കോട് റൂട്ടില്‍ കെഎസ്ആർടിസി പെരിന്തല്‍മണ്ണവരെയാണ് സര്‍വീസ് നടത്തുക. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി.
ഇടുക്കിയിലും പാലക്കാട്ടും, പത്തനംതിട്ടയിലും മഴക്ക് നേരിയ കുറവുണ്ട്. അണക്കെട്ടിലെ നീരൊഴുക്കിന് കുറവുള്ളതിനാല്‍ മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തില്ല. ഇതുവരെ 44 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. വയനാട് മേപ്പാടി പുത്തുമലയിലും കോഴിക്കോട് ജില്ലയിലും ഉരുള്‍പൊട്ടലില്‍ ഒന്‍പതുപേര്‍ വീതം മരിച്ചു. കടൽക്ഷോഭം രൂക്ഷമായതിനാൽ മല്‍സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദേശമുണ്ട്.
കവളപ്പാറയിൽ മലയിടിഞ്ഞെത്തിയ ദുരന്തത്തിന്റെ വ്യാപ്തി ഒരുപക്ഷേ കേരളം ഇതുവരെ കണ്ടിട്ടുള്ളതിനെക്കാൾ വലുതായിരിക്കും. അത്രത്തോളം ഹൃദയം നിലയ്ക്കുന്ന കാഴ്ചയാണ് ഇവിടെ. അറുപതോളം കുടുംബങ്ങൾ താമസിച്ചിരുന്നിടത്തേക്കാണ് സെക്കൻഡുകൾക്കുള്ളിൽ മല അപ്പാടെ ഇടിഞ്ഞ് വീണത്. ഒാടി മാറാൻ പോലുമുള്ള സാഹചര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മേൽക്കൂരെ പോലും പുറത്തുകാണാൻ കഴിയാത്ത വിധം മണ്ണും മരങ്ങളും മൂടിക്കിടക്കുകയാണ്. മൂന്നു മൃതദേഹങ്ങൾ ഇന്നലെ നാട്ടുകാർ കണ്ടെത്തി. ഒരാളുടെ തല മാത്രമാണ് കണ്ടെത്താനായത്. ഉടൽ ഉപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി രക്ഷാ പ്രവർത്തനത്തെനത്തിയ നാട്ടുകാർ പറഞ്ഞു.
നിലമ്പൂർ കവളപ്പാറ മുത്തപ്പൻ കുന്നിലാണ് വലിയ മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെയുണ്ടായിരുന്ന കുടുംബങ്ങളിൽ ആരെയും കാണാനില്ല. പലരും മണ്ണിനടിയിലാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം നിന്നു. കരിമ്പുഴപ്പാലം മഴയിൽ തെന്നിമാറി. ഇന്ന് രാവിലെ ഇതുവരെയും കനത്തമഴ കാരണം രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ദൃക്സാക്ഷി വിവരണം ഇങ്ങനെ
എന്റെ ഒരുപാട് കൂട്ടുകാരുണ്ടായിരുന്ന സ്ഥലമാണിത്. അവരെ ആരെയും കാണാനില്ല. ഒരു കൂട്ടുകാരന്റെ അച്ഛനും അമ്മയും എവിടെയാണെന്ന് പോലും അറിയില്ല. അവൻ ബംഗളൂരാണ്, വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും അമ്പലത്തിന്റെ പിരിവിന് പോകുന്ന സ്ഥലങ്ങളാണിത്. അവയെല്ലാം ഒന്നാകെയാണ് പോയിരിക്കുന്നത്. പട്ടാളത്തിൽ നിന്നൊരു സുഹൃത്ത് അവധിക്ക് നാട്ടിൽ എത്തിയതാണ്. അവനും പോയി. ആർക്കൊക്കെ ആരൊക്കെ നഷ്ടമായെന്ന് അറിയില്ല. ജനങ്ങളെല്ലാം വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല.
ഈ ഭാഗത്ത് നിന്നും ഒരുപാട് പേർ മാറിയിരുന്നു. 70, 80 ഓളം പേർ മുത്തപ്പൻ കുന്നിലെ മണ്ണിനടിയിലുണ്ടെന്നാണ് എന്റെ കണക്കുകൂട്ടൽ. ഇവരെല്ലാം ഇവിടെ നിന്നും ഒഴിഞ്ഞുപോകാൻ നിൽക്കുന്നവരായിരുന്നു.
ന്യൂഡൽഹി: കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴയും പ്രളയവും നേരിടുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി നിർദേശം നൽകി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരം കേന്ദ്ര ഏജൻസികൾ കൈക്കൊണ്ട നടപടികൾ റായിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയ ശേഷമാണ് നിർദേശം.ദുരന്തനിവാരണ സേനകൾ അടക്കമുള്ള കേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന മുറക്ക് കാലതാമസമില്ലാതെ രക്ഷാപ്രവർത്തനങ്ങൾക്ക് പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും കഴിഞ്ഞ രണ്ടു ദിവസമായി ക്രമാതീതമായ മഴയാണ് ലഭിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ യോഗത്തിൽ അറിയിച്ചു. കേന്ദ്ര ഏജൻസികൾ ഇതിനകം 82,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി, ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ കേന്ദ്ര ജല കമീഷൻ, കാലാവസ്ഥ വകുപ്പ് എന്നിവയിലെയും മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പെങ്കടുത്തു
മഹാപ്രളയത്തിെൻറ ഓർമകളിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തെ വീണ്ടും പ്രളയദുരിതങ്ങളിലേക്ക് തള്ളിവിട്ടത് 24 മണിക്കൂറിനിടിയിൽ പെയ്തിറങ്ങിയ അതിതീവ്രമഴ. വ്യാഴാഴ്ച രാവിലെ മുതൽ പെയ്ത മഴയാണ് ഒറ്റദിവസം കൊണ്ട് 12 ജില്ലകളെയും ‘മിന്നൽ പ്രളയത്തിൽ’ മുക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
വ്യാഴാഴ്ച 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ പാലക്കാട് 293.1 മി.മീറ്റർ മഴയാണ് പെയ്തത്. സംസ്ഥാനത്തിെൻറ ചരിത്രത്തിൽ തന്നെ ആദ്യമായാണ് 24 മണിക്കൂറിനിടയിൽ ഇത്രയും മഴ ലഭിക്കുന്നതെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. കഴിഞ്ഞ പ്രളയകാലത്ത് ആഗസ്റ്റ് 16ന് ഇടുക്കിയിൽ പെയ്ത 260.48 മി.മീറ്ററായിരുന്നു ഒരുദിവസം കേരളത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന മഴ.
മഴ ദുരന്തം വിതച്ച വയനാട് ജില്ലയിൽ 249.5 മി.മീറ്റർ മഴയാണ് 24 മണിക്കൂറിനുള്ളിൽ പെയ്തത്. ഉരുൾപൊട്ടലടക്കമുള്ള പ്രകൃതിക്ഷോഭങ്ങൾമൂലം പൂക്കോട്ട്, മാനന്തവാടി സബ് സ്റ്റേഷനുകളിൽ നിന്നുള്ള വിവരം ലഭ്യമല്ല. ഈ സ്റ്റേഷനുകളിലെ കണക്കുകൂടി ലഭിച്ചാൽ മഴയുടെ അളവ് 300 മി.മീറ്റർ കടന്നേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.
എറണാകുളം നെടുമ്പാശ്ശേരി ഭാഗത്ത് 212 മി.മീറ്ററും മലപ്പുറത്ത് 170.4, തൃശൂരിൽ 145.7, കോഴിക്കോട് 137. 6, കണ്ണൂരിൽ 100 മി.മീറ്റർ മഴയും പെയ്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 15 മുതൽ 18 വരെയുള്ള മഹാപ്രളയകാലത്തെ മഴയേക്കാളും കൂടുതൽ മഴ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പെയ്തെങ്കിലും സ്ഥിതിഗതികൾ രൂക്ഷമാകാത്തത് ജൂൺ, ജൂലൈ മാസങ്ങളിലുണ്ടായ മഴക്കമ്മി കാരണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ട് ന്യൂനമർദവും ചേർന്നതാണ് കേരളത്തിലെ കാലാവസ്ഥയെ പൊടുന്നനെ മാറ്റിമറിച്ചത്.
രണ്ടാഴ്ച മുമ്പ് വരെ മൺസൂണിൽ 40 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയ കേരളത്തിൽ കഴിഞ്ഞ 48 മണിക്കൂറിലെ മഴമൂലം കുറവ് 14 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. കോഴിക്കോട് മൂന്ന് ശതമാനവും പാലക്കാട് ആറ് ശതമാനവും അധികമഴ ലഭിച്ചിട്ടുണ്ട്. മറ്റ് 12 ജില്ലകളും സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് ഭാഗികമായി മാത്രമാണ് സര്‍വീസ് നടത്തുന്നത്. മറ്റ് ചില സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു.
പൂര്‍ണമായി സര്‍വീസ് റദ്ദാക്കിയ ട്രെയിനുകള്‍ (10-8-2019, ശനി)
ട്രെയിന്‍ നമ്പര്‍ 16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 56664 കോഴിക്കോട് – തൃശൂര്‍ പാസഞ്ചര്‍
ട്രെയിന്‍ നമ്പർ 66611 പാലക്കാട് – എറണാകുളം മെമു
ട്രെയിന്‍ നമ്പർ 56603 തൃശൂര്‍ – കണ്ണൂര്‍ പാസഞ്ചര്‍
ട്രെയിന്‍ നമ്പർ 16332 തിരുവനന്തപുരം – മുംബൈ സിഎസ്എംടി എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 12076 തിരുവനന്തപുരം – കോഴിക്കോട് ജന്‍ശതാബ്ദി എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 22646 തിരുവനന്തപുരം – ഇന്‍ഡോര്‍ എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 16305 എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 12217 കൊച്ചുവേളി – ചണ്ഡീഗഢ് സംമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്
ട്രെയിന്‍ നമ്പർ 16346 തിരുവനന്തപുരം – ലോകമാന്യ തിലക് നേത്രാവതി എക്‌സപ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍ (10-8-2019, ശനി)
ട്രെയിന്‍ നമ്പർ 16606 നാഗര്‍കോവില്‍ – മംഗളൂരു ഏറനാട് എക്‌സ്പ്രസ്, തൃശൂര്‍-മംഗളൂരു റൂട്ട് റദ്ദാക്കി
ട്രെയിന്‍ നമ്പർ 16650 നാഗര്‍കോവില്‍ – മംഗളൂരു പരശുറാം എക്‌സ്പ്രസ്, വടക്കാഞ്ചേരി-മംഗളൂരു റൂട്ട് റദ്ദാക്കി.
ട്രെയിന്‍ നമ്പർ 16649 മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, മംഗളൂരു-വടക്കാഞ്ചേരി റൂട്ട് റദ്ദാക്കി
ട്രെയിന്‍ നമ്പർ 16605 മംഗളൂരു – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗളൂരു-തൃശൂര്‍ റൂട്ട് റദ്ദാക്കി
ട്രെയിന്‍ നമ്പർ 17229 തിരുവനന്തപുരം – ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, തിരുവനന്തപുരം – കോയമ്പത്തൂര്‍ റൂട്ട് റദ്ദാക്കി.
ട്രെയിന്‍ നമ്പർ 12081 കണ്ണൂര്‍ – തിരുവനന്തപുരം ജന്‍ ശതാബ്ദി എക്‌സ്പ്രസ്, കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ട് റദ്ദാക്കി.