8, AUG 2019, 12:39 PM IST
വയനാട്ടിൽ ഇന്നും നാളെയും ‘റെഡ്’ അലർട്ട്
വയനാട്ടിൽ ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതോടെ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ‘റെഡ്’ അലർട്ടായി. കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലും ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
8, AUG 2019, 12:09 PM IST
വാഗമൺ കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടൽ
കോട്ടയത്ത് മീനച്ചിൽ താലൂക്കിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. വാഗമൺ കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടലുണ്ടായി. മീനച്ചിലാർ കരകവിയുന്നു. ഈരാറ്റുപേട്ട, പനയ്ക്കപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി .
8, AUG 2019, 12:08 PM IST
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു
കോഴിക്കോട് ഒളവണ്ണയിൽ ബികെ കനാൽ മുതൽ പൂളക്കടവ് പാലം വരെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നു
8, AUG 2019, 12:01 PM IST
എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
എറണാകുളം ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോതമംഗലം കുട്ടമ്പുഴ വില്ലേജിലെ മണികണ്ഠൻചാലിലാണ് ക്യാമ്പ് തുറന്നത്. അഞ്ച് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി
8, AUG 2019, 11:58 AM IST
കണ്ണൂരിൽ ജാഗ്രത നിർദേശം
പുഴകളിൽ വെള്ളം ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
8, AUG 2019, 11:45 AM IST
ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി
ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്താകെ പത്ത് യൂണിറ്റിനെ വിന്യസിക്കും. ജില്ലാ ഭരണകൂടങ്ങൾക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ
8, AUG 2019, 11:18 AM IST
ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍
ഇടുക്കി പെരിഞ്ചാംകുട്ടിയിലും കട്ടപ്പന കുന്തളംപാറയിലും ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല, വീട് തകര്‍ന്നു.
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ വെള്ളം കയറി.
8, AUG 2019, 11:12 AM IST
കോട്ടയം-കുമളി ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു
കോട്ടയം – കുമളി ബസ് സർവീസ് കെഎസ്ആര്‍ടിസി താൽക്കാലികമായി നിർത്തി വച്ചു. മുണ്ടക്കയത്ത് മണിമലയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. വെള്ളം കയറി എരുമേലി അറിയാഞ്ഞിലിമണ്ണ് ഒറ്റപ്പെട്ടു.
8, AUG 2019, 11:09 AM IST
മലപ്പുറത്തും കനത്ത കാറ്റും മഴയും
കെഎന്‍ജി റോഡിൽ നിലമ്പൂർ ചന്തക്കുന്ന് ചാലിയാർ തീരത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി
8, AUG 2019, 11:06 AM IST
കോഴിക്കോട് നഗരത്തിൽ കനത്ത മഴ
കോഴിക്കോട് മാവൂർ, മുക്കം ഭാഗങ്ങളിൽ അതിശക്തമായ മഴ. ചാലിയാർ കരകവിഞ്ഞൊഴുകുന്നു. ഇടറോഡുകൾ വെള്ളത്തിനടിയിലായി.
8, AUG 2019, 10:51 AM IST
സംസ്ഥാനത്ത് അങ്ങിങ്ങ് ഉരുൾപ്പൊട്ടൽ
കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഉരുൾപ്പൊട്ടൽ ഉണ്ടായി. നിലമ്പൂര്‍ കരുളായി മുണ്ടാകടവ് കോളനിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പരിസരത്തെ റോഡിൽ വെള്ളംകയറി. ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. ഇരിട്ടി നഗരം വെള്ളത്തിലാണ്.വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഇരിക്കൂർ, നിടുവള്ളൂർ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
8, AUG 2019, 10:41 AM IST
കൊട്ടിയൂരിൽ ചുഴലിക്കാറ്റ്
കണ്ണൂർ ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കൊട്ടിയൂരിൽ കണിച്ചാറിൽ ചുഴലിക്കാറ്റിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി നഗരം വെള്ളത്തിലാണ്.
8, AUG 2019, 10:39 AM IST
മഴക്കെടുതിയിൽ രണ്ട് മരണം
മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് പേർ മരിച്ചു. പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തുവാണ് മരിച്ചത്.
8, AUG 2019, 10:38 AM IST
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി ഇന്ന് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അവധി ഭാഗികമാണ്.
8, AUG 2019, 10:01 AM IST
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
കനത്ത മഴയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
8, AUG 2019, 12:00 AM IST
മൂന്ന് ജില്ലകളില്‍ ഇന്ന് ‘റെഡ്’ അലർട്ട്
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴ തുടരുന്നതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്കി. വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും പൊലീസ് രംഗത്തുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മഴയിലും കാറ്റിലും റോഡിലേക്ക് ഒടിഞ്ഞു വീഴുന്ന മരങ്ങളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് പൊലീസ് എല്ലാ സഹായവും നൽകും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടങ്ങൾ എന്നിവയോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി ഇന്ന് രാവിലെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മൂന്നാറിലും നിലമ്പൂരിലും എൻഡിആര്‍എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഇപ്പോൾ തന്നെ സജീവമാണ്. പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധായകൻ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂർ ജില്ലയിലെ കൊടകരയിൽനിന്നാണ് ഇയാളെ കണ്ടെത്തിയതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച പുലർച്ചെയാണ് ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തുനിന്നും നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യ പ്രതീക്ഷയ്ക്കും അക്രമികളുടെ മർദനത്തിൽ പരിക്കേറ്റിരുന്നു. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ കഴിഞ്ഞ വെള്ളിയാഴ്ചയാണു റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവുമായി തർക്കം ഉണ്ടായിരുന്നുവെന്നു പറയുന്നു.
മാധ്യമപ്രവര്ത്തകന് സനില്‍ കുമാര്‍ സുഷമ സ്വരാജിനെ ഓര്‍ത്തുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. സുഷമാ സ്വരാജിന്റെ വിയോഗം പലര്‍ക്കും വ്യക്തിപരമായ നഷ്ടം കൂടിയാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വാജ്പേയിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ സൂര്യ ടി വിയില്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികള്‍ ബെന്‍സണും ബെന്‍സിയും എച്ച് ഐ വി ബാധിതരാണ് അവരെ സ്കൂളില്‍ നിന്ന് പുറത്താക്കി.
കുട്ടികളുടെ മാതാപിതാക്കള്‍ എയിഡ്സ് ബാധിച്ച് മരിച്ചിരുന്നു. മാതാവില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം പകര്‍ന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലുള്ള കുട്ടികളുടെ രോഗവിവരം സ്കൂളിലും നാട്ടുകാരും അറിഞ്ഞു. അതോടെ ഈ കുട്ടികള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ മറ്റു കുട്ടികളെ അയയ്ക്കില്ലെന്നായി രക്ഷിതാക്കള്‍.
ബെന്‍സനേയും ബെന്‍സിയേയും സ്കൂളില്‍ അധികൃതര്‍ വിലക്കി. കുട്ടികള്‍ക്ക് ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുകയാണ് അപ്പൂപ്പനും അമ്മൂമ്മയും. ഒപ്പം നാട്ടിലെ ഒറ്റപ്പെടലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങലും.
ഇത് ചര്‍ച്ച ആക്കാന്‍ തീരുമാനിച്ചു.
അങ്ങനെ തിരുവനന്തപുരത്ത് നിന്ന് ഞാന്‍, സീ ടി വിയിലെ റോയ് മാത്യു, എന്‍ ഡി ടി വിയിലെ ബോബി നായര്‍, സി എന്‍ ബി സി യിലെ രാജേഷ് ദിവാകര്‍ എന്നിവര്‍ ക്യാമറ യൂണിറ്റുമായി കൊല്ലത്തേക്ക് തിരിച്ചു. കൊല്ലത്ത് വച്ച് ഏഷ്യാനെറ്റ് കൊല്ലം റിപ്പോര്‍ട്ടര്‍ വിനു. വി. ജോണും ചേര്‍ന്നു. ഞങ്ങള്‍ കുട്ടികള്‍ പഠിക്കുന്ന ചാത്തന്നൂരിനടുത്തുള്ള സ്കൂളിലെത്തി. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അവിടെ പി ടി എ മീറ്റിങ് നടക്കുകയാണ്. സ്ഥലം എം എല്‍ എ പ്രതാപവര്‍മ്മ തമ്പാനും മീറ്റിങ്ങിലുണ്ട്. പ്രശ്നം പരിഹരിക്കാനല്ല വഷളാക്കാനാണ് യോഗത്തില്‍ ഇയാള്‍ ശ്രമിച്ചത്. കുട്ടികളെ ഒരു കാരണവശാലും സ്കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് എം എല്‍ എ നിലപാട് എടുത്തു. രോഗം പകരുമത്രേ. ഇതോടെ രക്ഷിതാക്കളും ഒറ്റക്കെട്ടായി. ഇതൊക്കെ ഞങ്ങള്‍ പകര്‍ത്തി. എംഎല്‍എയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. ഞങ്ങളോട് കയര്‍ത്തു.
പിന്നീട് ഞങ്ങള്‍ ബെന്സന്റെയും ബെന്‍സിയുടെയും വീട്ടില്‍ പോയി. ദയനീയമായിരുന്നു അവിടുത്തെ അവസ്ഥ. മരുന്നില്ല, ഭക്ഷണമില്ല…കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തില് ഒരു കുടുംബം. നിസ്സഹായമായ കണ്ണുകളോടെ മരണം മുന്നില്‍ കാണുന്ന രണ്ട് കുരുന്നുകള്‍. അതൊക്കെ ഷൂട്ട് ചെയ്ത് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. വാര്‍ത്ത എല്ലാവരും അതാത് ചാനലുകളില്‍ എയര്‍ ചെയ്തു. അത് സമൂഹ മനസാക്ഷിയെ ഉണര്‍ത്തി.
അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഞാനും അച്ചായനും (റോയ് മാത്യു) അദ്ദേഹവുമായി ബന്ധപ്പെട്ടു. കുട്ടികള്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദര്‍ശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു. അങ്ങനെ ബെന്‍സനും ബെന്സിക്കും ഒപ്പം ഞാനും അച്ചായനും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി. കസേരയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. അച്ചായന് കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിര്‍ത്തി. പെട്ടെന്നാണ് ആന്റണി ചാടി എഴുനേറ്റത്. അദ്ദേഹം കുട്ടികളില്‍ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാന്‍ പോലുമോ അദ്ദേഹം മുതിര്‍ന്നില്ല.
ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അച്ചായന് ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ പിആര്‍ഒ ലാലു ജോസഫിനെ ബന്ധപ്പെട്ടു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലാറ്റക്സിന് ചെയ്തുകൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു അന്വേഷണം. അപ്പോള്‍ ലാലു ഒരു കാര്യം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം ലാറ്റക്സ് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്താം.
അങ്ങനെ സുഷമ ലാറ്റക്സിലെത്തി. സന്ദര്‍ശനത്തിനിടെ ലാലു ബെന്സന്റെയും ബെന്‍സിയുടെയും കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അപ്പോള്‍ത്തന്നെ സുഷമ വ്യക്തമാക്കി.
പിറ്റേന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സുഷമയുടെ പത്രസമ്മേളനം. സമ്മേളനത്തിനായി അവര്‍ ഡയസില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ ബെന്സനെയും ബെന്‍സിയും കൊണ്ട് അവരുടെ അടുത്തെത്തി പരിചയപ്പെടുത്തി. ഒരു നിമിഷം വൈകിയില്ല. സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു. നെറുകയില്‍ മാറി മാറി ചുംബിച്ചു. ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാകും. ബെന്‍സനും ബെന്സിക്കുമുള്ള സഹായം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടാണ് അന്ന് സുഷമ സ്വരാജ് മടങ്ങിയത്.
കണ്ണൂര്‍ കൊട്ടിയൂരും ഇരിട്ടി-മട്ടന്നൂര്‍ ഭാഗത്തും കനത്ത നാശനഷ്ടം. കൊട്ടിയൂര്‍ ശക്തമായ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. മഴ നില്‍ക്കാതെ പെയ്യുകയാണ്. മട്ടന്നൂര്‍ ഇരിക്കൂര്‍ ഭാഗത്ത് പല വീടുകളും വെള്ളത്തില്‍ മുങ്ങി ഒറ്റപ്പെട്ട അവസ്ഥയിലാണ്. പറശ്ശിനികടവ് അമ്പലത്തിലും വെള്ളം കയറി.
കര്‍ണാടക വനത്തില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടലുണ്ടായി. മലയോരത്ത് പുഴകളില്‍ ശക്തമായ ഒഴുക്കുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ജില്ലയില്‍ ഒന്‍പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 116 കുടുംബങ്ങളിലെ 443 പേര് ക്യാംപിലാണ്. ചുഴലിക്കാറ്റില്‍ കണിച്ചാര്‍ ടൗണിലെ പല കെട്ടിടങ്ങളും തകര്‍ന്നു.
കണിച്ചാറിലെ ഡോ. പല്പു മെമ്മോറിയല്‍ സ്കൂള്‍ പൂര്‍ണമായി തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് പോലീസ് സഹായത്തോടെ ബോട്ടുകള്‍ ഇറക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുത ബന്ധം നിലച്ചിട്ടുണ്ട്.കല്‍പ്പറ്റയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളില്‍നിന്നു കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.
ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട സിവിൽ പൊലീസ് ഓഫിസർ കുമാറിന്റെ ആമാശയത്തിൽ, പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവിക ഗന്ധം കണ്ടെത്തിയിരുന്നെന്നു സൂചന. ഇക്കാര്യം അന്നുതന്നെ പൊലീസിനെ അറിയിക്കുകയും രാസപരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ എറണാകുളത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നതായാണു വിവരം.
ആദിവാസി വിഭാഗക്കാരനായ കുമാറിന്റെ മരണത്തിൽ ഭാര്യയും കുടുംബാംഗങ്ങളും ദുരൂഹത ആരോപിച്ചിരിക്കെ, ഫൊറൻസിക് ലാബിൽനിന്നുള്ള രാസപരിശോധനാ ഫലത്തിനും പ്രാധാന്യം കൽപിക്കപ്പെടുന്നു. സാധാരണഗതിയിൽ, പലപ്പോഴും മാസങ്ങളോളം വൈകാറുള്ള രാസപരിശോധനാ ഫലം വേഗം ലഭ്യമാക്കാൻ അന്വേഷണ സംഘത്തിന്റെ ഇടപെടൽകൂടി വേണ്ടി വരും.
സായുധസേനാ ക്യാംപിലെ പൊലീസുകാരനായിരുന്ന കുമാറിന്റെ മരണം ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ക്യാംപിൽ കുമാറിനു നേരെ ജാതി പറഞ്ഞുള്ള അധിക്ഷേപവും വിവേചനവും പീഡനവും നടന്നിരുന്നെന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോടു പരാതിപ്പെട്ട ഭാര്യ സജിനി, മർദനത്തിൽ കൊല്ലപ്പെട്ട കുമാറിനെ റെയിൽവേ ട്രാക്കിൽ തള്ളിയതാകാമെന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ ആരോപിച്ചിരുന്നു.
കനത്ത മഴയെത്തുടർന്ന് നിലമ്പൂരിൽ വെള്ളപ്പൊക്കം. നിലമ്പൂർ ടൗണും പരിസര പ്രദേശങ്ങളുമാണ് വെള്ളത്തിൽ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. നിലമ്പൂരിൽ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ഒന്നാം നില പൂർണമായും വെള്ളത്തിനടിയിലാണ്. രണ്ടാൾപ്പൊക്കത്തിലാണ് ടൗണിൽ വെള്ളം പൊങ്ങിയിരിക്കുന്നത്.
അതേസമയം, മൂന്നാറിൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന പെരിയവരൈ പാലത്തിനു പകരം താൽക്കാലികമായി നിർമ്മിച്ചിരുന്ന പാലം തകർന്നു. മറയൂർ പൂർണമായും ഒറ്റപ്പെട്ടു. മറയൂർ ഭാഗത്ത് വ്യാപക മണ്ണിടിച്ചിലാണ്. ഇവിടേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഫോൺ – വൈദ്യുതി ബന്ധം താറുമാറായി. പന്നിയാർകുട്ടിയിൽ മണ്ണിടിഞ്ഞു. പമ്പാനദി കരകവിഞ്ഞു ത്രിവേണിയിലെ കടകളിൽ വെള്ളം കയറി. 3 ദിവസമായി തോരാതെ പെയ്യുന്ന മഴയാണ്. മലയിടിച്ചിലും ശക്തമാണ്. കഴിഞ്ഞ തവണ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ അതേ ഭീതിയിലാണ് ത്രിവേണി.
മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
മലപ്പുറം ജില്ലയുടെ മലയോരമേഖലയിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും വ്യാപനകനാശം. കനത്ത മഴ തുടരുന്നു. കഴിഞ്ഞ പ്രളയകാലത്ത്, നിലമ്പൂർ, കരുവാരകുണ്ട് മേഖലകളിൽ ഉരുൾപൊട്ടലുണ്ടായി 20 പേർ മരിക്കുകയും രണ്ടു കോളനികൾ ഇല്ലാതാവുകയും ചെയ്തതിന്റെ ഒന്നാംവാർഷികമാണ് ഇന്ന്. കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുന്നു.
കനത്ത മഴയെത്തുടർന്ന് കല്ലാർ കൂട്ടി അണക്കെട്ടിന്റെ 3 ഷട്ടറുകളും തുറന്നു
മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകളും തുറന്നു
കണ്ണൂർ ജില്ലയിൽ ഇരിട്ടി, കൊട്ടിയൂർ, മയ്യിൽ, ശ്രീകണ്ഠപുരം മേഖലയിൽ കനത്ത മഴയും വെള്ളക്കെട്ടും. കർണാടക വനത്തിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി ഉരുൾപൊട്ടലുണ്ടായതിനാൽ മലയോരത്ത് പുഴകളിൽ ശക്തമായ ഒഴുക്ക്. ജില്ലയിൽ 9 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 116 കുടുംബങ്ങളിലെ 443 പേർ ക്യാംപിൽ. ചുഴലിക്കാറ്റിൽ കണിച്ചാർ ടൗണിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കണിച്ചാറിലെ ഡോ. പൽപു മെമ്മോറിയൽ സ്കൂൾ പൂർണമായി തകർന്നു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിനു പൊലീസ് സഹായത്തോടെ ജില്ലാ ഭരണകൂടം ബോട്ടുകൾ ഇറക്കി. കാറ്റിൽ മരവും പോസ്റ്റും ഒടിഞ്ഞ് ഇന്നലെ രാത്രി മുടങ്ങിയ വൈദ്യുതി പലയിടത്തും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
കോട്ടയം ജില്ലയിൽ കനത്ത മഴ. പെരുവന്താനത്തും വാഗമൺ വ്യൂ പോയിന്റിലും ഉരുൾപൊട്ടി. മീനച്ചിൽ, മണിമല, അഴുത നദികൾ കരകവിയുന്നു. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കൊക്കയാർ ചപ്പാത്തിലും വെള്ളം കയറി. കെ.കെ. റോഡിൽ ഗതാഗതം മുടങ്ങുമെന്ന് ആശങ്ക. കോരുത്തോട്, കൂട്ടിക്കൽ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.
കല്പറ്റയിൽ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളില്‍നിന്നു കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റുന്നു. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 35 ആയി. ആകെ 2378 പേര് ക്യാംപുകളില്‍.
വയനാട്ടില്‍ കനത്ത മഴ
വയനാട്ടില്‍ കനത്ത മഴ തുടരുകയാണ്. ഇന്നു പുലര്‍ച്ചയോടെ ജില്ലയില്‍ 8 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. അഞ്ഞൂറോളം പേര് ക്യാംപുകളില്‍. മക്കിയാടും തോണിച്ചാലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. ആളപായമില്ല. ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. വയനാട് ചുരത്തില്‍ മരംവീണും ദേശീയപാത 766ല്‍ മുത്തങ്ങയില്‍ വെള്ളം കയറിയും ഗതാഗത തടസ്സം. കബനി നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി.
ഇടുക്കിയിൽ കനത്ത മഴയിൽ വൻ നാശം. ആളപായമില്ല.
ഇടുക്കി അണക്കെട്ടിൽ 8 അടി വെള്ളം ഉയർന്നു
മുല്ലപ്പെരിയാർ അണക്കെട്ടിൽ 2 അടി വെള്ളം കൂടി.
മൂന്നാറിൽ സ്ഥിതി അതീവ ഗുരുതരം. അതിതീവ്രമഴയാണ് മൂന്നാറിൽ. പെരിയവരൈ പാലത്തിൽ വെള്ളം കയറി.
മൂന്നാർ ടൗണിലും വെള്ളം കയറി
ഹൈറേഞ്ചിൽ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കോഴിപ്പള്ളിയിലും കീരിത്തോട്ടിലും ഉരുൾപൊട്ടി
മ്ലാമല പാലത്തിൽ വെള്ളം കയറി
വണ്ടിപ്പെരിയാറിൽ 10 വീടുകളിൽ വെള്ളം കയറി
മലങ്കര അണക്കെട്ടിന്റെ 2 ഷട്ടറുകൾ ഉയർത്തി
കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ 2 ഷട്ടറുകൾ കൂടി ഉയർത്തി
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുമഴ ശക്തമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു.
ഇടകടത്തി ക്രോസ്വേ വെള്ളത്തിൽ മുങ്ങി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു
എരുമേലി ഏയ്ഞ്ചൽ വാലി, അരയാഞ്ഞിലി മണ്ണ് എന്നീ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു
കോട്ടയം – കുമളി റോഡിൽ ബസ് ഗതാഗതം നിർത്തിവച്ചു
മലങ്കര ഡാമിന്റെ രണ്ടു ഷട്ടർ തുറന്നു. അപ്പർ കുട്ടനാട്ടിൽ മഴയിലും കാറ്റിലും കനത്ത നാശം
കോതമംഗലം മണികണ്ഠംചാൽ ചപ്പാത്ത് മുങ്ങി. ജവഹർ കോളനിയിൽ വെള്ളപ്പൊക്കം
നിലമ്പൂർ ടൗണിൽ വെള്ളം കയറി. വീടുകളിലും കടകളിലും വെള്ളം. കുടുങ്ങിയവരെ റബർ ബോട്ടുകളിൽ രക്ഷപെടുത്തി.
കനത്ത മഴയിൽ നിലമ്പൂർ ചാലിയാറിൽ കാഞ്ഞിരപ്പുഴ ഗതിമാറി ഒഴുകുന്നു.
മലയോര മേഖലകളിൽനിന്നും നദീതീരങ്ങളിൽനിന്നും മറ്റ് അപകടകരമായ സാഹചര്യങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ ആയതിനും ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ. കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണ്ണമായും തകരുകയോ അപകടാവസ്ഥയിലാവുകയോ ചെയ്തവർക്ക് ആവശ്യമെങ്കിൽ അടിയന്തിരമായി സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും നിർദേശം.
ഷോളയൂർ – ചുണ്ടകുളം ഊരിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. കാര ആണ് മരിച്ചത്. വീടിനുള്ളിൽ ഉറങ്ങി കിടന്നവരുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു. ഭാര്യ രക്ഷപ്പെട്ടു.
മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നു ദിവസമായി തോരാത്ത മഴ. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇടിഞ്ഞ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ഹെഡ്വർക്ക്സ് ഡാമിന് താഴെ വശത്തും ദേവികുളം സർക്കാർ കോളജിന്റെ താഴെ വശത്തും വീണ്ടും മണ്ണിടിഞ്ഞു വീണു. പ്രളയത്തിൽ നഷ്ടമായ പെരിയവര പാലത്തിന് ബദലായി തീർത്ത താൽക്കാലിക റോഡിന്റെ മുകളിൽ കൂടി വെള്ളം ഒഴുകിത്തുടങ്ങി. പെരിയവര മുതുവാപ്പാറയ്ക്കു സമീപം മണ്ണിടിച്ചിലുണ്ടായി. മൂന്നാർ ടൗണിന്റെ താമസസ്ഥലങ്ങളിൽ ചിലയിടത്ത് മണ്ണിടിച്ചിലുണ്ടായി. ഹെഡ്വർക്ക്സ് ഡാം അൽപം തുറന്നു.
കോഴിക്കോട്ടും മലപ്പുറത്തും ഇടുക്കിയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും തിരുവനന്തപുരത്ത് വ്യാപകമായി വൈദ്യുതി മുടങ്ങി. ഞായറാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നിലമ്പൂർ ടൗണിൽ വെള്ളം കയറി. ചാലിയാറും വളപട്ടണം പുഴയും കരകവിഞ്ഞു.
പാലക്കാട് അട്ടപ്പാടിയിൽ മരംവീണ് ഒരു മരണം. ഭവാനിപ്പുഴയിൽ ജലനിരപ്പുയർന്നു.
കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറി
ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ
മാവൂർ – കോഴിക്കോട് പാതയിലും മരം വീണ് ഗതാഗതതടസ്സം
പൊലീസ്, വനം, കെഎസ്ഇബി ജീവനക്കാർ ഒറ്റപ്പെട്ടു
കോഴിക്കോട് – മൈസൂരു ദേശീയപാതയിൽ വെള്ളം കയറി. മുത്തങ്ങയിൽ ഗതാഗത തടസ്സം. കക്കയം സൈറ്റ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
അഴുത ചെക്ഡാം നിറഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി
ഇടുക്കിയിൽ പരക്കെ നാശം
∙ മൂന്നാറിൽ വെള്ളപ്പൊക്കം, വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ മുങ്ങി. ∙ ഇരവികുളം റോഡിലെ പെരിയവാര പാലത്തിന് മുകളിൽ വെള്ളം. ∙ പീരുമേട്ടിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം
പ്രതിഭാസമ്പന്നരായ വിദ്യാർത്ഥികൾക്ക് കേംബ്രിഡ്ജ് , ഓക്സ്ഫോർഡ് തുടങ്ങി ബ്രിട്ടനിലെ ലോകോത്തരനിലവാരമുള്ള സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് അവസരം ഒരുക്കി യുകെ ഗവൺമെൻറ് .യുകെ ഗവൺമെന്റിൻെറ ആഗോള സ്കോളർഷിപ്പ് പ്രോഗ്രാമായ ചീവ്നിങ് സ്കോളർഷിപ്പിലൂടെയാണ് ഇത് സാധ്യമാവുന്നത് .സ്കോളർഷിപ്പു ലഭിച്ചാൽ യുകെയിലെ വിവിധ സർവ്വകലാശാലകളിലെ 12000 കോഴ്സുകളിൽ താത്പര്യമുള്ളവയിൽ ഒരു വർഷത്തെ ബിരുദാന്തരബിരുദപഠനം സാധ്യമാവും
ഇന്ത്യയിൽ ന്യൂഡൽഹി ,ചെന്നൈ ,ബാംഗ്ലൂർ , മുംബൈ , കൊൽക്കട്ട എന്നിവിടങ്ങളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരമുണ്ട് . അപേക്ഷകൾ www.chevening.org/scholarship/india/ വഴി സമർപ്പിക്കണം .അപേക്ഷിക്കേണ്ട തീയതി ആഗസ്റ്റ് 5 മുതൽ നവംബർ 6 വരെ ആണ് . യുകെ യിലെ യൂണിവേഴ്സിറ്റിയിലെ ട്യൂഷൻ ഫീസ് , പ്രതിമാസ സ്റ്റെപന്റ് ,യുകെയിലേയ്ക്കും തിരിച്ചുമുള്ള യാത്രാചെലവ് , വിസ പ്രോസസിങ് ചാർജുകൾ ഉൾപ്പെടെ ഉപരിപഠനത്തിനാവശ്യമായുള്ള എല്ലാ ചിലവുകളെയും ഉൾക്കൊള്ളുന്നതാണ് ചീവ്നിങ് സ്കോളർഷിപ്പുകൾ .
കൊച്ചി: പാലക്കാട് സ്വദേശിയായ യുവതി അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി നിർദേശമുണ്ടായിട്ടും പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്യാതെ സിബിഐ ഒളിച്ചുകളിക്കുന്നെന്ന ആരോപണവുമായി മാതാപിതാക്കൾ. വയോധിക ദന്പതികളായ പാലക്കാട് കാവിൽപ്പാട് കെ. ഗോപിനാഥ്-ഭദ്ര എന്നിവരാണ് മകൾ അനിതയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.
മകളുടെ മരണത്തിനു കാരണക്കാരനായ അനിതയുടെ ഭർത്താവും പാലക്കാട് സ്വദേശിയുമായ സന്തോഷിനെ നിയമത്തിനു മുന്പിൽ കൊണ്ടുവരാൻ സിബിഐ തയാറാകുന്നില്ലെന്ന് ഇവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. 2000 ഓഗസ്റ്റ് മൂന്നിനായിരുന്നു അമേരിക്കയിൽ എൻജിനിയറായ സന്തോഷുമായുള്ള അനിതയുടെ വിവാഹം. വിവാഹശേഷം അനിത സന്തോഷിനൊപ്പം അമേരിക്കയിലേക്കു പോയി. ബിരുദാനന്തര ബിരുദക്കാരിയായ അനിത അവിടെ ഉന്നതപഠനത്തിനു ചേർന്നു.
തൊടുപുഴ: കന്പകക്കാനം കൂട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഒരു കുടുംബത്തിലെ നാലുപേരെ മൃഗീയമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ തൊടുപുഴ മുട്ടം ഒന്നാംക്ലാസ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈഎസ്പി കെ.പി.ജോസാണ് രണ്ടായിരത്തോളം പേജുകൾ വരുന്ന കുറ്റപത്രം സമർപ്പിച്ചത്. വണ്ണപ്പുറം കന്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിന് പിൻഭാഗത്തെ കുഴിയിൽ മൂടിയെന്നാണ് കേസ്.
കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായിരുന്ന അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ് (30) സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു (28), തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ് (28) , മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് (30) എന്നിവരാണ് ഒന്നു മുതൽ നാലു വരെ പ്രതികൾ. സംഭവം നടന്ന് ഒരു വർഷം പിന്നിട്ടപ്പോഴാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒന്നും രണ്ടും പ്രതികൾക്കെതിരെ കൊലപാതകം, മോഷണം , ഭവനഭേദനം , തെളിവു നശിപ്പിക്കൽ എന്നിവയ്ക്കു പുറമെ സുശീലയുടെയും ആർഷയുടെയും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന പേരിൽ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. സ്വർണാഭരണങ്ങളും പണവും അപഹരിക്കുന്നതോടൊപ്പം മന്ത്രവാദക്രിയകൾ നടത്തിയിരുന്ന കൃഷ്ണന്റെ പക്കലുള്ള താളിയോലകൾ സ്വന്തമാക്കാനും പ്രതികൾ ലക്ഷ്യമിട്ടിരുന്നു. തെളിവു നശിപ്പിക്കാനും കുറ്റകൃത്യം മറച്ചുപിടിയ്ക്കാനും ശ്രമിച്ചെന്നാണ് മൂന്നാം പ്രതിക്കെതിരെയുള്ള കുറ്റം. കളവുമുതൽ വിൽക്കാൻ സഹായിച്ചെന്നാണ് നാലാം പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. കൃഷ്ണനോട് വൈരാഗ്യമുണ്ടായിരുന്ന അനീഷ് മോഷണ മുതൽ വീതിച്ചു നൽകാമെന്ന വാഗ്ദാനം ചെയ്താണ് ലിബീഷിനെ കൃത്യത്തിൽ പങ്കാളിയാക്കിയത്.