ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനമിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിന്‍റെ നഷ്ടമായ മൊബൈല്‍ ആരോ ഉപയോഗിക്കുന്നു എന്ന സൂചന നല്‍കി വഴിത്തിരിവ്.അപകടം നടന്ന സ്ഥലത്തുനിന്നു കാണാതായ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട ഫോണ്‍ കണ്ടെത്തേണ്ടത് നിര്‍ണ്ണായകമാണ്. അതിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്.

വാട്ട്സ്ആപ്പിനായി ബഷീർ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഇദ്ദേഹം അംഗമായ മാധ്യമ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നും കുടുംബ ഗ്രൂപ്പിൽനിന്നും ഇന്നലെ രാത്രിയോടെ ലെഫ്റ്റായതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ബഷീർ ‘ലെഫ്റ്റ്’ എന്ന് വിവിധ മാധ്യമ ഗ്രൂപ്പുകളില്‍ സന്ദേശം ലഭിച്ചു. ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നിൽവച്ച് കെ. എം. ബഷീർ വാഹനാപകടത്തിൽ മരിക്കുന്നത്. അതിന് ശേഷം മൊബൈല്‍ ഇതുവരെ കണ്ടെത്തിയില്ല. അതിനിടെയാണ് ദുരൂഹത വര്‍ദ്ധിപ്പിച്ച് ലെഫ്റ്റ് ആകുന്നത്.

ഇതോടെയാണ് ഫോൺ ആരോ ഉപയോഗിക്കുന്നതായി സംശയം ഉണ്ടായത്. പൊലീസ് സംഭവത്തില്‍ സൈബര്‍ വിദഗ്ധരുടെ ഉപദേശം നേടിയിട്ടുണ്ട്. നേരത്തെ മറ്റേതെങ്കിലും സിം ഫോണിൽ ഉപയോഗിക്കുന്നുണ്ടോയെന്നറിയാൻ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പർ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തുനിന്ന് ബഷീറിന്റെ ഫോൺ കണ്ടെടുക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.

ഇതില്‍ വിദഗ്ധ അഭിപ്രായം തേടിയതില്‍ ഒരു കാര്യം വ്യക്തമാണ് ഇതു ബഷീറിൻറെ കാണാതായ ഫോണിലെ വാട്ട്സ്ആപ്പ് ആരെങ്കിലും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിൻറെ വാട്ട്സ്ആപ്പ് ലഭിക്കാൻ ഫോണിൽ ബഷീറിന്‍റെ സിം വേണമെന്നില്ല. ഫോൺ നമ്പർ ഒരുതവണ റജിസ്റ്റര്‍ ചെയ്താൽ സിം ഇട്ടില്ലെങ്കിലും വൈഫൈ ഉപയോഗിച്ചും ഫോണിൽ വാട്‌സാപ് കിട്ടും. കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യതയില്ലെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.