Kerala

വായനക്കാരുടെ എണ്ണത്തിൽ മലയാളം യുകെ ബ്രിട്ടനിൽ ഒന്നാമതെത്തി . ഈ ഒരു നേട്ടത്തിലേയ്ക്ക് ഞങ്ങളെ എത്തിച്ച എല്ലാ പ്രിയ വായനക്കാർക്കും മലയാളം യുകെ ന്യൂസ് ടീം സ്നേഹാദരവോടെ നന്ദി അറിയിക്കുകയാണ്. കാരണം ഞങ്ങളുടെ നന്ദിയും കടപ്പാടും മുഴുവൻ പ്രിയ വായനക്കാരോടാണ്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിൻെറ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്. തൊട്ടടുത്ത എതിരാളിയായ ഓൺലൈൻ പോർട്ടലിനോട് താരതമ്യം ചെയ്യുമ്പോൾ 2600 റിൽ കൂടുതൽ റാങ്കിങ് നേട്ടം  കൈവരിച്ച മലയാളം യുകെ യുടെ റേറ്റിങ്ങ് മികച്ചു നിൽക്കുന്നു. ഇന്ത്യയിൽ റേറ്റിങ്ങിൻെറ കാര്യത്തിൽ തൊട്ടടുത്ത എതിരാളിയായ പോർട്ടലിനെ മറികടന്നിട്ട് വളരെ കാലമായിരിന്നു. ബ്രിട്ടനിലെയും ഇന്ത്യയിലെയും മലയാളം യുകെയുടെ അലെക്‌സാ (www.alexa.com) റേറ്റിങ്ങ് ആണ് ഈ വാർത്തയോടൊപ്പമുള്ള ചിത്രത്തിൽ കൊടുത്തിരിക്കുന്നത് .

എന്താണ് ഈ അലെക്‌സാ (www.alexa.com)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നത് ഇന്നത്തെപ്പോലെ ജനപ്രിയമല്ലാത്ത കാലത്താണ് ബ്രൂസ്റ്റര്‍ കാള്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയത്. 1982ല്‍ പഠനം പൂര്‍ത്തിയാക്കിയ കാള്‍, ‘തിങ്കിങ് മെഷീന്‍സ്’ എന്നൊരു സൂപ്പര്‍ കംപ്യൂട്ടര്‍ കമ്പനി തുടങ്ങി. പിന്നീട് 1989ല്‍ ‘വൈഡ് ഏരിയ ഇന്‍ഫര്‍മേഷന്‍ സെര്‍വര്‍’ എന്ന് അറിയപ്പെട്ട ഇന്റര്‍നെറ്റിലെ തന്നെ ആദ്യത്തെ പബ്ലിഷിങ് സിസ്റ്റം നിര്‍മിക്കുകയും ആ കമ്പനി എ.ഒ.എല്ലിന് വില്‍ക്കുകയും ചെയ്തു. 1996ല്‍ ‘അലെക്‌സ’ എന്ന ഇന്റര്‍നെറ്റ് കാറ്റലോഗ് ആയിരുന്നു കാളിന്റെ സൃഷ്ടി. സംഭവം ഇന്റര്‍നെറ്റിലെ സൈറ്റുകളുടെ ഒരു ലീഡര്‍ ബോഡ് പോലെയായിരുന്നു. അതായത് ലോകത്തുള്ള എല്ലാ വെബ്സൈറ്റുകളുടെയും പ്രീതി കണക്കുകൂട്ടാൻ ഉള്ള ഒരു സൂപ്പർ കമ്പ്യൂട്ടർ ആയാണ് ഇത് പ്രവർത്തിക്കുന്നത്. വളരെ ലഘുവായി പറഞ്ഞാൽ ഒരു വെബ്‌സൈറ്റിൽ എത്ര പേർ ഓരോ ദിവസവും എത്തുന്നു എന്നതിന്റെ കണക്ക് സൂക്ഷിപ്പുകാരനാണ് ഈ അലെക്‌സാ എന്ന വെബ്സൈറ്റ്. ഇന്നും സൈറ്റുകളെ താരതമ്യം ചെയ്യുമ്പോള്‍ അലക്‌സ റാങ്കിങ് പറയുന്നത് സര്‍വസാധാരണം. 1999ല്‍ അലക്‌സയെ ആമസോണിന് കാൾ വിൽക്കുകയും ചെയ്‌തു. 

മറ്റൊന്ന്… ഏറ്റവും കുറഞ്ഞ നമ്പർ കാണിക്കുബോൾ… ഉദാഹരണമായി ഒരു വെബ്സൈറ്റിന്റെ അലെക്‌സാ റാങ്കിങ് നമ്പർ 300 ഉം മറ്റൊന്നിന്റേത് 500 ഉം ആണെന്ന് കരുതുക. ഈ രണ്ട് വെബ്സൈറ്റുകളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് റാങ്കിങ് നമ്പർ 300 ഉള്ള സൈറ്റിൽ ആണെന്ന് സാരം. അലെക്‌സ നൽകുന്നത് ഒരു അന്താരാഷ്ട്ര നമ്പറും അതിനോടൊപ്പം ഓരോ രാജ്യത്തെ റാങ്കിങ് നമ്പറും ആണ്.  അങ്ങനെ അലക്‌സ റാങ്കിങ് അനുസരിച്ച് ബ്രിട്ടനിൽ മലയാളം യുകെയുടെ റാങ്കിങ് 5547 ഉം ഇന്ത്യയിലേത് 28714 ഉം, വർഷങ്ങളായി യുകെയിൽ പ്രവർത്തനം ഉള്ള തൊട്ടടുത്ത എതിരാളി വെബ്സൈറ്റിന്റെ ബ്രിട്ടനിലെ റാങ്കിങ് 7792 ഉം ഇന്ത്യയിലേത് 175267 ഉം ആണ്. (02/08/2019) അതായത് മലയാളംയുകെ ബ്രിട്ടനിലും ഇന്ത്യയിലും വളരെ മുന്നിലാണ് എന്ന് സാരം. ഇത് ഞങ്ങളുടെ നേട്ടമല്ല മറിച്ച് വായനക്കാരായ നിങ്ങൾ ഞങ്ങൾക്ക് നൽകിയ വിശ്വാസമായാണ് ഇതിനെ മലയാളം യുകെ കാണുന്നത്. 

മലയാളം യുകെയുടെ റാങ്കിങ് കാണുക

യുകെയിൽ ആദ്യം തുടങ്ങിയ ഓൺലൈൻ പത്രത്തിന്റെ റാങ്കിങ് താഴെ കാണുക..

ഓൺ ലൈൻ പത്ര പ്രവർത്തന രംഗത്ത് മലയാളം യുകെ എന്ന സൂര്യോദയമുണ്ടായിട്ട് 4 വർഷങ്ങൾ പിന്നിടുകയാണ് . ബാലാരിഷ്ടതകളിലെ പ്രതിസന്ധികളിൽ കൂടിയും പ്രതിബന്ധങ്ങളിൽകൂടിയും കടന്നു പോകുമ്പോൾ പ്രിയ വായനക്കാർ നൽകിയ പിന്തുണയും ആത്മബലവും മാത്രമായിരുന്നു കൈമുതൽ. കാലാകാലങ്ങളിൽ മലയാളം യുകെയുമായി സഹകരിച്ച എല്ലാവരെയും ഈ അവസരത്തിൽ നന്ദി പൂർവം അനുസ്മരിക്കുകയാണ്. മലയാളം യുകെയുടെ ആരംഭം മുതൽ സ്ഥിരം പംക്തികൾ കൈകാര്യം ചെയ്യുന്ന ബേസിൽ ജോസഫ് – വീക്കെൻഡ് കുക്കിംഗ്, ജോജി തോമസ് – മാസാന്ത്യം എന്നിവർ ഓൺലൈൻ പത്രപ്രവർത്തനരംഗത്ത് സ്ഥിരം പംക്തി എന്ന ആശയം പ്രാവർത്തികമാക്കാൻ മലയാളം യുകെയെ സഹായിച്ചവരാണ്. ഫാ. ബിജു കുന്നക്കാടിൻെറ 60 ആഴ്ചകൾക്കുമുകളിൽ പ്രസിദ്ധീകരിച്ച ഞായറാഴ്ച്ചയുടെ സങ്കീർത്തനം മലയാളികൾക്ക് വായനയുടെ വേറിട്ട അനുഭവം നൽകിയ പംക്തിയായിരുന്നു.

ഡോ. എ. സി. രാജീവ്‌കുമാറിൻെറ ആയുരാരോഗ്യം , ഷിജോ തോമസ് ഇലഞ്ഞിക്കലിൻെറ മിനിക്കഥകൾ, ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ “ഒരു മണ്ടന്റ് സ്വപ്നങ്ങൾ”, കാരൂർ സോമൻെറ കന്യാസ്ത്രീ കാർമ്മേൽ, നമ്മളെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ, ടെക്‌നോളജി ഫോർ ഈസി ലൈഫ് തുടങ്ങിയവയാണ് മലയാളം യുകെയിലെ മറ്റ് സ്ഥിരം പംക്തികൾ. കൂടാതെ നോമ്പുകാലങ്ങളിൽ വിശ്വാസികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേയ്ക്ക് നയിക്കാൻ ഉതകുന്ന ഹാപ്പി ജേക്കബ് അച്ചൻെറ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. പരസ്യവരുമാനത്തിലൂടെ മലയാളം യുകെയെ സാമ്പത്തികമായി സഹായിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെയും, സുഹൃത്തുക്കളെയും, മലയാളം യുകെ യ്ക്കു വേണ്ടി കേരള ന്യൂസ് റൂമിലും പുറത്തും കഠിനാധ്വാനം ചെയ്യുന്ന മലയാളം യുകെ കുടുംബാംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ അനുസ്മരിക്കുന്നു. എല്ലാറ്റിലും ഉപരിയായി ഞങ്ങളുടെ നന്ദിയും കടപ്പാടും മലയാളം യുകെ യുടെ പ്രിയ വായനക്കാരോടാണ്…………

മലയാളം യുകെ
ന്യൂസ് ടീം

സ്വകാര്യ ബസിന്റെ വാതില്‍പാളി തലയിലിടിച്ചു റോഡില്‍ വീണ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു. വെള്ളല്ലൂര്‍ ആല്‍ത്തറ ഗായത്രിയില്‍ പരേതനായ എസ് ഷാജീസിന്റെയും കിളിമാനൂരില്‍ ഗായത്രി സ്റ്റുഡിയോ നടത്തുന്ന റീഖയുടെയും മകള്‍ ഗായത്രി എസ് ദേവി (19 വയസ്) ആണ് മരിച്ചത്. നഗരൂര്‍ രാജധാനി എന്‍ജിനീയറിങ് കോളജ് മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് മരിച്ച ഗായത്രി.

കോളജിനു മുന്നിലെ സ്‌റ്റോപ്പില്‍ രാവിലെ 8.20ന് ആയിരുന്നു അപകടംമുണ്ടായത്. ബാലസുബ്രഹ്മണ്യം എന്ന ബസില്‍ വന്നിറങ്ങിയ ഗായത്രി നടന്നുപോകുമ്പോള്‍ മുന്നോട്ടെടുത്ത അതേ ബസിന്റെ വാതില്‍പാളി തലയിലില്‍ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

എന്നാല്‍ ബസില്‍ നിന്നിറങ്ങുമ്പോള്‍ വാതിലിന്റെ പൂട്ടില്‍ വിദ്യാര്‍ഥിനിയുടെ ബാഗിന്റെ വള്ളി കുരുങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണു പൊലീസ് പറയുന്നത്. ഇതറിയാതെ മുന്നോട്ടെടുത്ത ബസ് ഗായത്രിയെ കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. പിന്നീടു റോഡില്‍ തെറിച്ചുവീണെന്നും പൊലീസ് പറഞ്ഞു.

ഗുരുതര പരുക്കോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്ഷ്യമായി ബെല്ലടിച്ച കണ്ടക്ടറുടെയും അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറുടെയും പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസ് എടുത്തതായി നഗരൂര്‍ പൊലീസ് അറിയിച്ചു.

തിരുവനന്തപുരം മ്യൂസിയത്തിനു സമീപം ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം.പുലർച്ചെ 12 മണിക്കാണ് അപകടം നടന്നത്. മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളുെ ഒരേ ദിശയിൽ വരികയായിരുന്നു.

പുരുഷനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. കാര്‍ തന്റെ ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്നുപോയെന്നും ദൃക്സാക്ഷി ഷഫീഖ് പറഞ്ഞു.

അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായാണ് മനസിലാക്കുന്നതെന്ന് സംഭവസമയത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിതവേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിലുള്ളതാണ് കാര്‍. അപകടസമയത്ത് വഫയും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.

തിരുവനന്തപുരം മ്യൂസിയത്തിനു  സമീപം സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.മുഹമ്മദ് ബഷീറാണ് മരിച്ചത്. അമിത വേഗത്തിലായിരുന്ന വാഹനം ബഷീറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. അതേസമയം അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്നതില്‍ സ്ഥിരീകരണമായിട്ടില്ല.

അപകട സമയത്ത് വാഹനമോടിച്ചതാരെന്ന് വ്യക്തമായിട്ടില്ലെന്ന് മ്യൂസിയം എസ് ഐ ജയപ്രകാശ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ശ്രീറാം വെങ്കിട്ടരാമനാണ് വണ്ടിയോടിച്ചെതന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം മൊഴിയായി പറയാൻ ആരും തയ്യാറായില്ലെന്നും എസ് ഐ വ്യക്തമാക്കി.

അപകടത്തിന്റെ ശബ്ദം കേട്ടാണ് തൊട്ടടുത്ത മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സംഭവസ്ഥലത്തെത്തിയത്. അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. ശ്രീറാമിന്റെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷനിൽ എത്തിച്ചത്. അതേസമയം, താനല്ല തനിക്കൊപ്പമുണ്ടായിരുന്നു സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, വാഹനം ആരാണ് ഓടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എസ്ഐ വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ അപകടത്തിന് ശേഷം പൊലീസ് എടുക്കേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമൻ വിശദീകരില്ലെങ്കിലും മാധ്യമപ്രവർത്തകരുടെ നിർബന്ധത്തിന് ശേഷമാണ് ഇവരെ പൊലീസ് വിളിച്ച് വരുത്തിയതെന്നും ആരോപണങ്ങളുണ്ട്. വഫയെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കി. ഇവരുടെ പേരിലാണ് വാഹനം.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോ​ഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിജോ തോമസ് അടവിച്ചിറ

മത സ്വാഹാർദ്ദവും നന്മ്മയും നിറഞ്ഞ പഴമയുടെ ഒരു ബിസിനെസ്സ് വിജയ കഥ, ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. കാലഘട്ടം മാറിക്കൊണ്ടരിക്കുന്നു. സ്വഹൃദം ഇപ്പോൾ ഓർമ്മകളിൽ മാത്രം സൂക്ഷിക്കുന്ന പഴയ തലമുറയും. ഇൻറർനെറ്റിൽ സൂക്ഷിക്കുന്ന പുതുതലമുറയും. മതത്തിന്റെയും ജാതിയുടെയും പേരിൽ വെറിപൂണ്ട് ഭിന്നിപ്പിച്ചു ഭരിക്കുന്ന രാഷ്ട്രീയക്കാരുടെയും നാട്ടിൽ വര്ഷങ്ങളായി സ്വാഹ്ര്ദം കത്ത് സൂക്ഷിച്ച നൻമ്മനിറഞ്ഞ നമ്മുടെ മുൻതലമുറയും ഇങ്ങനെ ജീവിച്ചിരുന്നു എന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ എങ്കിലും ഈ പോസ്റ്റ് സാധിക്കും. നൻമയും നർമ്മവും നട്ടുവർത്തമാനായും നിറഞ്ഞ പഴയ ജീവിതത്തിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായ ഈ കാലഘട്ടത്തിനു നല്ല കുറച്ചു ഓർമ്മകൾ എങ്കിലും ആകട്ടെ ഈ കഥ

നന്മ്മനിറഞ്ഞ മതസ്വാഹാർദ്ദത്തിന്റെ ആ ബസ് കഥ വായിക്കാം

ഒരു അൻപതു വർഷം മുമ്പ് ചങ്ങനാശ്ശേരിയുടെ നിരത്തുകളെ അടക്കി വാണിരുന്ന ഒരു ബസ് സർവീസ് കമ്പനിയുണ്ടായിരുന്നു, അതായിരുന്നു “സെന്റ് ജോർജ്” ഹിന്ദുവായ കെ കേശവൻ നായരുടെയും മുസ്ലിമായ കെ സെയിദ് മുഹമ്മദ് റാവുത്തരുടേയും ക്രിസ്ത്യാനിയായ ബസ് അതായിരുന്നു സെന്റ് ജോർജ്, ഇന്നത്തെ കാലത്ത് അങ്ങനെയുള്ള ആളുകളെ സങ്കൽപ്പിക്കാൻ പറ്റുമോ? അതെ ഇവർ രണ്ടു പേരും ചങ്ങനാശ്ശേരിയുടെ മത സൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായിരുന്നു, സ്വന്തം മക്കളെക്കാൾ വണ്ടിയിലെ സ്നേഹിച്ചിരുന്നവർ, അന്നത്തെ കാലത്ത് ഒരു ബസ് സർവീസ് എന്നാൽ ബിസിനസ്സ് മാത്രമായിരുന്നില്ല ഒരു ജന സേവനം കൂടിയായിരുന്നു.

പണ്ട് ബസ് ഉടമസ്ഥൻ എന്നാൽ ബസിന്റെയും തൊഴിലാളികളുടേയും കാര്യം മാത്രം നോക്കിയാൽ പോര. വണ്ടികളുടെ യാത്ര സുഗമാക്കുവാൻ ഓഫിസുകൾ കയറി ഇറങ്ങണം റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കാനും, റോഡുകൾ വീതി കൂട്ടാനും, പാലങ്ങളും കലുങ്കുകളും നന്നാക്കുവാനും, റോഡിലേക്ക് ചരിഞ്ഞു കിടക്കുന്ന മരങ്ങളുടെ ശാഖകൾ മുറിച്ചു മാറ്റാനും നിരന്തരം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം, അന്ന് കിഴക്കൻ മേഖലയിലെ മലയോര കർഷകരെ ചങ്ങനാശ്ശേരിയുമായി അടുപ്പിച്ച കണ്ണിയായിരുന്നു സെന്റ് ജോർജ് ബസ്, ചങ്ങനാശ്ശേരിയിൽ കൂടുതൽ വിദ്യാഭാസ സ്ഥാപനങ്ങൾ തുറന്നതോടു കൂടി ചങ്ങനാശ്ശേരിയിൽ പുതിയ വ്യാപാര സ്ഥാപനങ്ങളും തുറന്നു ടൗണിലെ തിരക്കും വർധിച്ചു,

മത സൗഹാർദ്ദത്തിന്റെ പിള്ള തൊട്ടിലായ ചങ്ങനാശ്ശേരിയുടെ രാജവീഥികളിലൂടെ അതിന്റെ തന്നെ പ്രതീകങ്ങളായ സെന്റ്‌ ജോർജ് ബസുകൾ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരുന്നു. ഒരു കാലത്ത് ചങ്ങനാശ്ശേരിയുടെ ആവിശ്യവും, അഭിമാനവും, അലങ്കാരവുമായിരുന്നു, ഇങ്ങനെ ഒരു സംരംഭം ഇതിനു മുമ്പ് കേരളത്തിൽ എവിടെയെങ്കിലും ഉണ്ടായിരുന്നോ എന്നും അറിയില്ല

ചങ്ങനാശ്ശേരി – ഏലപ്പാറ, ചങ്ങനാശ്ശേരി – വേങ്കോട്ട, കുളത്തൂർ മുഴി, പൊന്തൻപുഴ, ചുങ്കപ്പാറ കോട്ടാങ്ങൽ, ചങ്ങനാശ്ശേരി – മാന്നാർ , മാവേലിക്കര തൃക്കുന്നപ്പുഴ, ചങ്ങനാശ്ശേരി – ശാസ്‌താംകോട്ട അങ്ങനെ നാലഞ്ചു റൂട്ടുകൾ. എല്ലാം ജനകീയം, ബസ്സിലും വർക്ഷോപ്പിലുമായി നാൽപതോളം തൊഴിലാളികൾ,

ഒടുവിൽ അവരുടെ ബിസിനെസ്സ് തകർക്കാനും തൊഴിലാളികളുടെ മനസ്സിൽ വിഷം കുത്തിവച്ചു സ്വാർത്ഥതല്പരകഷികൾ രംഗത്ത് വന്നു തൊഴിലാളി സമരം നടത്തി ബസ് സർവീസ് പൂട്ടിച്ച ഒരു പിനപ്പുറ കഥ കുടി ഉണ്ട്. തൊഴിലാളികളെ കരുവാക്കി ചിലർ കമ്പനി പൊളിക്കാൻ ശ്രമം നടത്തിയത്. ശംബളവും ബോണസ്സും കൂട്ടിത്തരണമെന്ന് ആവിശ്യപ്പെട്ട് ഉടമകളുടെ വീട്ടു പടിക്കൽ സമരം തുടങ്ങിയത്, മാസങ്ങളോളം വണ്ടികൾ ഓടാതെ കിടന്നു, ഈ തൊഴിലാളികളും അതിന്റെ നേതാക്കന്മാരും വർഷങ്ങളോളം തങ്ങളെ തീറ്റി പോറ്റിയ ആ വാഹനങ്ങളെ നിഷ്‌കരുണം തള്ളി അതിന്റെ മുന്നിരുന്നു മുദ്രവാക്യം വിളിക്കാനും കോടി പാറിക്കാനും വീറു കാട്ടി, അവസാനം ആ ബസ്സുകളുടെ ശവക്കുഴി അവർ തന്നെ തോണ്ടി, ആറു മാസം സമരം ചെയ്ത് ആ സ്ഥാപനം പൂട്ടിച്ചു. അങ്ങനെ ഒരു ചരിത്രവും അതിന്റെ കൂടെ അവസാനിച്ചു.

എങ്കിലും നമ്മൾ പറഞ്ഞു വന്നത് ആ സ്വഹൃദത്തിന്റെ കഥ തന്നെ…..

കടപ്പാട് : ചങ്ങനാശേരി ജംഗ്ഷൻ ഫേസ് ബുക്ക് കൂട്ടായ്മ്മ

ഐ.എസില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടി കൊല്ലപ്പെട്ടു. എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 39 ആയി

2017 ഏപ്രിലിലാണ് മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്സിന്‍ ഐഎസില്‍ ചേര്‍ന്നത്. ഈ മാസം പതിനെട്ടിന് അഫ്ഗാനിസ്ഥാനിലുണ്ടായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മുഹ്സിന്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ കൊല്ലപ്പെട്ടതായി മലപ്പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വാട്ട്സാപ്പ് വഴി സന്ദേശം ലഭിച്ചു.

അഫ്ഗാനിസ്ഥാന്‍ നമ്പറില്‍ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം. ഈ വിവരം പൊലീസില്‍ അറിയിക്കരുതെന്നും അറിയിച്ചാല്‍ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഐഎസില്‍ ചേര്‍ന്ന 98 മലയാളികളില്‍ 38 പേര്‍ വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.

വെള്ളം എടുക്കാനായി പൈപ്പ് തുറന്നപ്പോൾ വീട്ടുകാരെ അമ്പരപ്പിച്ച് അപൂർവ ഇനം മൽസ്യം. കിണറ്റിൽ നിന്ന് പമ്പ് ചെയ്ത വെള്ളത്തോടൊപ്പമാണ് മീൻ എത്തിയത് എന്നത് അതിലേറെ കൗതുകമാണ്. ചെറുവാൾ അയ്യഞ്ചിറ ഷാജിയുടെ വീട്ടിലാണ് ഇൗ വിചിത്ര അതിഥി എത്തിയത്.

ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ ബ്ലൈൻഡ് ക്യാറ്റ് ഫിഷ് എന്ന മത്സ്യമാണ് ഇവർക്കു ലഭിച്ചത്. പൂച്ചമത്സ്യമെന്നും വിളിക്കും.കിണറ്റിൽ നിന്നും ടാങ്കിലേക്കു വെള്ളം പമ്പ് ചെയ്തശേഷം പൈപ്പിലൂടെയാണു മത്സ്യം പുറത്തെത്തിയത്. ചുവപ്പു നിറവും മീശയും ശരീരത്തിനുചുറ്റിലും മുള്ളുപോലെയുള്ള രോമങ്ങളും മീനിനെ ആകർഷകമാക്കുന്നു.

6 സെന്റീ മീറ്ററോളമാണു നീളം. കഴിഞ്ഞ ദിവസം വാർത്തയായ ഭൂഗർഭ വരാൽ ആണെന്ന സംശയത്തിൽ കൊച്ചിയിലെ നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സസ് അധികൃതരെ വിവരമറിയിച്ചു.ഹോറഗ്ലാനസ് വർഗത്തിൽപ്പെട്ടതാണെന്ന് ഇവർ സ്ഥിരീകരിച്ചു. കൂടുതൽ പഠനത്തിനായി മത്സ്യത്തെ ഇവർക്കു കൈമാറി.ഹോറാഗ്ലാനിസ് അലിക്കുഞ്ഞി എന്ന ഇനത്തിൽപ്പെട്ട 3 മത്സ്യം മാത്രമാണ് ഇതിനു മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഒന്നു കോട്ടയത്തും മറ്റു രണ്ടും തൃശൂർ ജില്ലയിലുമാണ്. ഭൂഗർഭജല മത്സ്യമായ ഇവയെ ചെങ്കല്ലിലെ സുഷിരങ്ങളിലെ ജലത്തിലാണു പ്രധാനമായും കാണുന്നത്. കണ്ണില്ലാത്ത ജീവിയാണ്. തൊലിപ്പുറത്തുകൂടിയാണ് ശ്വസിക്കുന്നത്.

പൂച്ചയുടേതെന്ന പോലെ മീശ രോമങ്ങൾ ഉള്ളതിനാലാണ് ഇവയെ പൂച്ചമത്സ്യം എന്നു വിളിക്കുന്നത്.ചെറുവാളിനു സമീപം പറപ്പൂക്കരയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.കൊതുകിന്റെ ലാർവ, ചെറിയ മണ്ണിരകൾ എന്നിവയാണ് ഭക്ഷണം. ഭൂമിക്കടിയിലെ സമ്മർദങ്ങളാകാം ഭൂഗർഭ ജലത്തിൽ നിന്ന് ഇവയെ പുറന്തള്ളുന്നതെന്ന് ഹോറാഗ്ലാനിസ് വർഗത്തിൽപ്പെട്ട മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന കൊച്ചി തേവര കോളജ് സുവോളജി വിഭാഗം അസി. പ്രഫസർ മോൻസി വിൻസന്റ് പറഞ്ഞു.

കേരളത്തിലെ നേഴ്‌സുമാരുടെ നല്ലകാലം വന്നിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.യൂറോപ്യൻ യൂണിയനിൽ അംഗമായ നെതര്‍ലന്‍ഡ്‌സിന് ആവശ്യമായ നേഴ്‌സുമാരുടെ സേവനം ഉറപ്പുനല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് സ്ഥാപനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെതര്‍ലന്‍ഡ്‌സില്‍ വലിയ തോതില്‍ നഴ്‌സുമാര്‍ക്ക് ക്ഷാമം നേരിടുന്നുവെന്നും 30,000-40,000 പേരുടെ ആവശ്യം ഇപ്പോള്‍ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ഇതിനോടകം തന്നെ യുകെയിൽ നിന്നുള്ള വിവിധ ഹോസ്പിറ്റൽ അധികൃതർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നേരിട്ടുള്ള ഇന്റർവ്യൂ നടത്തി യുകെയിലേക്ക്  നേഴ്‌സുമാർ എത്തികൊണ്ടിരിക്കുന്ന അവസരത്തിലാണ് നെതര്‍ലന്‍ഡ്‌ കേരള നേര്സുമാർക്ക് അവസരം നൽകുന്നത്. കേരളത്തിലെ നഴ്‌സുമാരുടെ അര്‍പ്പണബോധവും തൊഴില്‍ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞെന്നും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഒക്ടോബര്‍ 17, 18 തീയതികളില്‍ കൊച്ചിയിലെത്തുമെന്ന് സ്ഥാനപതി അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രൊഫഷണലുകള്‍, സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന പ്രതിനിധി സംഘവും കൂടെയുണ്ടാകും. 40 ഓളം പേരുടെ സാമ്പത്തിക ഡെലിഗേഷനും ദൗത്യത്തിന്റെ ഭാഗമാകും. കൊച്ചിയില്‍ ജില്ലാ കളക്ടറും ഡല്‍ഹിയില്‍ റസിഡന്റ് കമ്മീഷണറും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കേരള സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പും നെതര്‍ലാന്‍ഡ്‌സ് ദേശീയ ആര്‍ക്കൈവ്‌സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ 20 ഓളം മ്യൂസിയങ്ങളും വികസിപ്പിക്കും.

നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം പോര്‍ട്ടിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനും ധാരണയായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്താനും ധാരണയായി. നെതര്‍ലന്‍ഡ്‌സ് ഡെലിഗേഷന്റെ ഒക്ടോബറിലെ സന്ദര്‍ശനവേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കാനാകും. നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സുമായി സഹകരിച്ച് തുറമുഖ വികസനവും കേരളത്തിലെ ഡച്ച് ആര്‍ക്കൈവ്‌സിന്റെ വികസനവും നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ കാല്‍വെയ്പ്. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹത്തെ അറിയിച്ചതായി മുഖ്യമന്ത്രി തൻറെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ചാവക്കാട് പുന്നയില്‍ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. പുന്ന സ്വദേശി നൗഷാദാണ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് പേരും ചികിത്സയിലാണ്.

ബിജേഷ്, നിഷാദ് സുരേഷ് എന്നിവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു. എന്നാല്‍ ആരോപണം എസ്ഡിപിഐ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.

ബാങ്ക് ഓഫ് ബറോഡയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി മാനേജര്‍ തസ്തികയില്‍ 25 ഒഴിവുകളും സീനിയര്‍ ഐടി മാനേജര്‍ തസ്തികയില്‍ സീനിയര്‍ ഐടി മാനേജര്‍ തസ്തികയില്‍ 10 ഒഴിവുകളുമാണുള്ളത്.

യോഗ്യത
കംപ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയിലൊന്നില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ അല്ലെങ്കില്‍ ബി.ടെക് അല്ലെങ്കില്‍ എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

പ്രായം
ഐടി മാനേജര്‍: 25-32
സീനിയര്‍ ഐടി മാനേജര്‍: 28-35

അപേക്ഷ 
www.bankofbaroda.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം. തസ്തികകളുടെയും ഒഴിവുകളുടെയും വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി – ഓഗസ്റ്റ് രണ്ട്.

RECENT POSTS
Copyright © . All rights reserved