‘പ്രതിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ എടുത്ത് കേരള പൊലീസ്’ എന്ന തലക്കെട്ടോടെ കഴിഞ്ഞ മൂന്നു ദിവസമായി ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ജനമൈത്രി പൊലീസായാൽ ഇങ്ങനെ വേണമെന്ന നിലപാടുമായി വിഡിയോയിലെ പൊലീസിനെ പിന്തുണച്ചും, ഇങ്ങനെയൊന്നും പൊലീസ് ചെയ്യാൻ പാടില്ലെന്ന വിമർശനമുയർത്തി വിഡിയോയെ എതിർത്തും അഭിപ്രായ പ്രകടനങ്ങളും സംവാദങ്ങളുമെല്ലാമായി വിഡിയോ വൈറലായിക്കൊണ്ടേയിരിക്കുന്നു.
ഇത് പൊലീസ് തന്നെ തയാറാക്കിയ വീഡിയോ ആണെന്ന ധാരണയിലാണ് സംവാദങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്. പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ മാത്രമാണിതെന്നതാണ് വസ്തുത. ഈ വീഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസല്ല. വിഡിയോയിൽ കാണുന്നത് ഒർജിനൽ പൊലീസ് ജീപ്പുമല്ല. എല്ലാം വ്യാജനാണ്.
സിനിമ സെറ്റിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റുകൾ ചേർന്ന് തയാറാക്കിയതാണ് സോഷ്യൽ മീഡിയയിലെ ചൂടൻ സംവാദത്തിന് വഴിവച്ച കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ .
സാജൻ നായർ എന്ന നടനാണ് ദിവസങ്ങൾക്കു മുമ്പ് വീഡിയോ ടിക്ടോക്കിൽ ഷെയർ ചെയ്തത്. ‘കള്ളനും പൊലീസും ചേർന്നുള്ള ടിക്ടോക്ക് വിഡിയോ’ എന്ന ടാഗ് ലൈനിൽ ആരോ ഇത് ഷെയർ ചെയ്തതോടെ സംഗതി വൈറലായി. വിഡിയോ കണ്ട് തെറ്റിദ്ധരിച്ചത് സാധാരണക്കാർ മാത്രമല്ല. പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒരു വലിയ വിഭാഗമാളുകളും വിഡിയോ കണ്ട് ഒന്നു സംശയിച്ചിടത്താണ് വ്യാജന്റെ വിജയം
തിരുവനന്തപുരത്തുനിന്ന് കാണാതായ ജര്‍മന്‍ യുവതി ലീസ വെയ്സയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. ലീസ വെയ്സയുടെ മാതാവില്‍ നിന്ന് വിവരം ശേഖരിക്കുന്നതിനുള്ള ചോദ്യാവലി പൊലീസ് തയ്യാറാക്കി. ഇത് ജര്‍മ്മന്‍ കോണ്‍സുലേറ്റിന് കൈമാറും.
അതേസമയം യുവതിയുടെ തിരോധാനത്തില്‍ അവരോടൊപ്പം കേരളത്തിലെത്തിയ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. മാര്‍ച്ച് 10നാണ് ലിസ വെയ്സ അവസാനമായി വിളിച്ചതെന്ന് ഇവരുടെ മാതാവ് അറിയിച്ചു. 2011ല്‍ ഇവര്‍ കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
കേരളത്തിലെത്തിയ ശേഷം കാണാനില്ലെന്ന് പറയുന്ന ജര്‍മ്മന്‍ യുവതി ലിസ വെയ്സ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിക്കൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ ലിസയെക്കൂടാതെ മാര്‍ച്ച് 15ന് മുഹമ്മദ് അലി തിരികെപ്പോയി. ലിസയെ കാണാനില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ യാത്രയില്‍ ദുരൂഹതയുള്ളതിനാലാണ് മുഹമ്മദ് അലിയുടെ വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയത്.
വൈക്കം തലയോലപറമ്പിൽ പോലീസുകാരന്റെ ഭാര്യയും ഒന്നരവയസുകാരി മകളും മരിച്ചത് ഭർതൃകുടുബത്തിന്റെ പീഡനംമൂലമെന്ന് മാതാപിതാക്കൾ. മരിച്ച ദീപയുടെ ഭർത്താവ് അഭിജിത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും മകളെ മർദ്ദിച്ചിരുന്നതായും, അഭിജിത്തിന്റെ മാതാപിതാക്കളുടെ പെരുമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും ദീപയുടെ പിതാവ് സദാശിവനും മാതാവ് രമണിയും ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാപോലിസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി കൊടുക്കാൻ കുടുംബം തീരുമാനിച്ചു.
ജൂൺ 29നാണ് തൃപ്പൂണിത്തുറ ഏ.ആർ ക്യാമ്പിലെ പോലീസുകാരൻ അഭിജിത്തിന്റെ ഭാര്യ ദീപയെയും, മകൾ ദക്ഷയെയും മൂവാറ്റുപുഴ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിലയിരുത്തലെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതകളുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. ദീപയും കുട്ടിയും മരിച്ചദിവസം വീട്ടിൽ സംഘട്ടനം നടന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആഹാരം ചിതറി കിടന്നിരുന്നു. ദീപക്ക് ഭക്ഷണം നൽകാതെവീട്ടുകാർ പീഡിപ്പിച്ചിരുന്നു. അഭിജിത്ത് പോലിസിൽ കയറിയ ശേഷം മദ്യപിച്ച് വഴക്ക് പതിവായിരുന്നു.
മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നതായും, ഇതേചൊല്ലിയാണ് സംഭവ ദിവസം വഴക്കുണ്ടായതെന്നും ദീപയുടെ കുടുംബം ആരോപിക്കുന്നു. രാത്രിയിൽ വലിയ വഴക്ക്നടന്നിട്ട് തങ്ങളെ അറിയിക്കാതിരുന്നത് സംശയം ഉണ്ടാക്കുന്നു. അഭിജിത്തിന്റെ പിതാവ് സതീശൻ പറയുന്നതിൽ ദുരൂഹതയുണ്ട്. രാത്രിയിൽ 3 മണിയോടെ വൈക്കം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീപ ബസിൽ കയറി ഇളങ്കാവിൽ ഇറങ്ങിയതായി സൂചന കിട്ടിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. ദുരൂഹത നീക്കാൻ സമഗ്രമായ അന്വേഷണം വേണം. ജില്ലാ പോലിസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി കൊടുക്കും . നഴ്സായി വിദേശത്ത് ജോലി ചെയ്തിരുന്ന ദീപക്ക് നിലവിൽ ജോലിയില്ലാത്തതിന്റെ പേരിലും പീഡനം ഉണ്ടായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ വീടിന് അര കിലോമീറ്റർ മാറി ഇളംകാവ് ക്ഷേത്രത്തിന് സമീപത്ത് മൂവാറ്റുപുഴയാറിലാണ് ദീപയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടിയെ നെഞ്ചോട് ചേർത്ത് കെട്ടിവച്ച നിലയിൽ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം.
അന്വേഷിച്ചത് മാറി മാറി വന്ന എട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം, എട്ടുവര്‍ഷം, എന്നിട്ടും കൊലയാളിയെ കണ്ടെത്താനോ കേസന്വേഷണത്തില്‍ ഏതെങ്കിലും വിധത്തില്‍ മുന്നോട്ടു പോകാനോ ഡല്‍ഹി പോലീസിന് കഴിഞ്ഞില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹി പോലീസിന് ഒരു വിവരം ലഭിക്കുന്നു. രാജു ഗെഹ്‌ലോട്ട് എന്ന യുവാവ് ഡല്‍ഹിക്കടുത്തുള്ള ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. രാജുവിന്റെ മാതാപിതാക്കള്‍ക്കും മുമ്പെ ഡല്‍ഹി പോലീസ് അവിടെ എത്തിയെങ്കിലും അയാള്‍ അപ്പോഴേക്കും മരിച്ചിരുന്നു. വയറ്റില്‍ ഉണ്ടായ അണുബാധയായിരുന്നു കാരണം. പക്ഷേ, ആശുപത്രി രേഖകളില്‍ അയാള്‍ രാജു ഗെഹ്‌ലോട്ട് ആയിരുന്നില്ല, മറിച്ച് രോഹന്‍ ദഹിയ ആയിരുന്നു.
2011-ഫെബ്രുവരി 11-നാണ് സംഭവം നടക്കുന്നത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു പുറത്ത് പോലീസ് വാഹനത്തിലുണ്ടായിരുന്ന പൈലറ്റ് മീന എന്ന പോലീസ് കോണ്‍സ്റ്റബിള്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് കണ്ടെത്തിയ വിവരം വയര്‍ലെസ് സെറ്റിലൂടെ അറിയുന്നു. തുറക്കുമ്പോള്‍ ഒരു സ്ത്രീയുടെ ശരീരമാണ് ബാഗില്‍. കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കൊണ്ട് മുറുക്കിയിരുന്നു. കൈകള്‍ ബന്ധിച്ചിരുന്നു. യുവതിയെ തിരിച്ചറിയാനുള്ള യാതൊരു വഴിയും അവശേഷിച്ചിരുന്നില്ല. വയറ്റില്‍ ടാറ്റൂ കുത്തിയിരുന്ന ഒരു മയില്‍പ്പീലി ഒഴിച്ച്. പോലീസ് ഇതനുസരിച്ച് പരസ്യം ചെയ്തു. മൂന്നു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശവശരീരം ഒടുവില്‍ സംസ്‌കരിച്ചു. പക്ഷേ, അതിനടുത്ത ദിവസം നീതു സോളങ്കി എന്ന യുവതിയുടെ പിതാവ് പോലീസിനെ അന്വേഷിച്ചെത്തി. മൃതശരീരത്തിന്റെ ഫോട്ടോകളില്‍ നിന്ന് അദ്ദേഹം തന്റെ മകളെ തിരിച്ചറിഞ്ഞു.
പാല്‍ക്കച്ചവടവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായിരുന്നു നീതുവിന്റെ പിതാവ് കര്‍ത്താര്‍ സിംഗ് സോളങ്കിക്ക്. അദ്ദേഹത്തിന്റെ നാലു മക്കളില്‍ മൂത്തയാളായിരുന്നു നീതു സോളങ്കി. “അവള്‍ ഒരിക്കല്‍ സ്‌കൂളില്‍ വച്ച് ഒരു ചെറുപ്പക്കാരന്റെ മുഖത്തടിച്ചു. ദേഷ്യം വന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, അയാള്‍ സ്‌കൂളില്‍ വച്ച് നിരന്തരം ഉപദ്രവിക്കുന്നു, ഞാന്‍ അത് കണ്ട് മിണ്ടാതിരിക്കണോ എന്നാണ്”– അന്ന് 13 വയസ് മാത്രമുണ്ടായിരുന്ന തന്റെ മകള്‍ ഒരു പോരാളിയാണെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. “അവളെക്കുറിച്ച് എനിക്കൊരിക്കലും വേവലാതിയുണ്ടായിരുന്നില്ല. അവളത്രയ്ക്ക് ശക്തയായിരുന്നു”, രാജു സോളങ്കിയെന്ന മകളുടെ കൊലപാതകിയുടെ മരണവിവരം അറിഞ്ഞതിനു ശേഷം മാതാവ് സുശീലയും പ്രതികരിച്ചത് ഇങ്ങനെയാണ്.
പഠിക്കാന്‍ മിടുക്കിയായിരുന്നു നീതു. പ്രശസ്തമായ ഡല്‍ഹി യൂണിവേഴ്‌സിറ്റി ലോ ഫാക്കല്‍ട്ടിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ നീതു തുടര്‍ന്ന് പഠിക്കുന്നതിനു പകരം ജോലി ചെയ്യാനാണ് തീരുമാനിച്ചത്. മൂന്നു വര്‍ഷം രാജ്യത്തെ മുന്‍നിര കോള്‍സെന്ററുകളില്‍ വരെ നീതു ജോലി ചെയ്തു. ഇതിനിടെയാണ് രാജു ഗെഹ്‌ലോട്ടിനെ ഒരു പാര്‍ട്ടിയില്‍ വച്ച് പരിചയപ്പെടുന്നത്. ഇരുവരും പെട്ടെന്ന് അടുത്തു. 2010-ല്‍ തനിക്ക് സിംഗപ്പൂരില്‍ ഒരു ജോലി ശരിയായിട്ടുണ്ടെന്ന് നീതു മാതാപിതാക്കളെ അറിയിക്കുന്നു. മാതാപിതാക്കള്‍ മകളെ എയര്‍പോര്‍ട്ടില്‍ കൊണ്ടു പോയി യാത്രയയയ്ക്കുകയും ചെയ്തു. പിന്നീട് ഇടക്കിടെ വെബ് ക്യാം വഴി ഇവര്‍ മകളുമായി സംസാരിച്ചിരുന്നു. 2010 ഒടുവില്‍ ഒക്കെ ആയപ്പോഴേക്കും മകളുമായുള്ള സംസാരം കുറഞ്ഞു. 2011 ഫെബ്രുവരി ഒമ്പതിന് നീതുവുമായി സംസാരിക്കുമ്പോള്‍ ഇളയ സഹോദരി നീതുവിന്റെ നെറ്റിയില്‍ ഒരു മുറിവ് കണ്ടു. വീണത് ആണെന്നായിരുന്നു മറുപടി. 2011 ഫെബ്രുവരി 11-ന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ബാഗില്‍ നീതുവിന്റെ മൃതശരീരം കണ്ടെത്തി.
സിംഗപ്പൂരിലായിരുന്ന മകള്‍ എങ്ങനെ ഡല്‍ഹിയില്‍ എത്തി എന്നത് സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉത്തരമില്ല. എന്നാല്‍ ഡല്‍ഹി പോലീസ് പറയുന്നത് നീതു ഒരിക്കലും സിംഗപ്പൂരിലേക്ക് പോയിട്ടില്ല എന്നാണ്. ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിനെ ഇരു കുടുംബങ്ങളും എതിര്‍ത്താലോ എന്നു കരുതി ആദ്യം മുംബൈ, ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു രാജുവിന്റെയും നീതുവിന്റെയും താമസമെന്ന് പോലീസ് പറയുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഇത് നിഷേധിക്കുന്നു. മകള്‍ സിംഗപ്പൂരില്‍ താമസിച്ചിരുന്ന മുറി തങ്ങള്‍ കണ്ടതാണെന്നും അവിടെ നിന്ന് ഫോറിന്‍ ചേക്ലേറ്റുകളും ടൈയും ഒക്കെ അയച്ചു തന്നിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു.
രാജു ഗെഹ്‌ലോട്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഫ്രെഞ്ചില്‍ ഡിപ്ലോമ നേടുകയും എയര്‍ ഇന്ത്യയില്‍ ക്യാബിന്‍ ക്രൂ ആയി ജോലി നോക്കുകയുമായിരുന്നു നീതുവിനെ പരിചയപ്പെടുന്ന കാലത്ത്. രാജുവും നീതുവും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ പോലീസ് ആയാളെ അന്വേഷിക്കാന്‍ ആരംഭിച്ചു. എന്നാല്‍ അപ്പോഴേക്കും രാജു അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് എട്ട് ഇന്‍സ്‌പെക്ടര്‍മാരും നിരവധി ടീമുകളും ഒക്കെ രാജുവിനെ അന്വേഷിച്ചത്. രാജുവിന്റെ കുടുംബക്കാരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിരീക്ഷിച്ചു. ഇക്കാലയളവിലെല്ലാം വീട്ടുകാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു, ഫോണ്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചു. ഒരിക്കല്‍ മുംബൈയില്‍ ഉണ്ടെന്ന് തെളിവ് കിട്ടി അവിടെ എത്തുമ്പോഴേക്കും രാജു അവിടെ നിന്ന് പോയിരുന്നു. ഒരിക്കല്‍ പോലും രാജു ഗെഹ്‌ലോട്ടിനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല- ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഗുഡ്ഗാവ് ആശുപത്രിയില്‍ അയാള്‍ മരിക്കുന്നത് അറിഞ്ഞതു വരെ, നീണ്ട എട്ടു വര്‍ഷത്തിനു ശേഷം-അതാകട്ടെ രോഹന്‍ ദഹിയ ആയിരുന്നു.
നീതു സിംഗപ്പൂരിലേക്ക് പോകുന്നു എന്ന് വീട്ടുകാരോട് പറഞ്ഞ സമയത്തു തന്നെയാണ് രാജുവും എയര്‍ ഇന്ത്യയിലെ ജോലി രാജി വയ്ക്കുന്നത്. പിന്നീട് പോലീസ് പറയുന്നത്: 2010-ല്‍ ഇരുവരും ആദ്യം പോയത് മുംബൈയിലേക്കാണ്. അവിടെ നിന്ന് മാറി കുറെ നാള്‍ ബാംഗ്ലൂരില്‍ താമസിച്ചു, തുടര്‍ന്ന് ഗോവയില്‍. കൈയിലുള്ള പണം അവസാനിച്ചു തുടങ്ങിയതോടെ ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങി. നീതു ഈ സമയത്തൊക്കെ വീട്ടുകാരുമായി വെബ് ക്യാമിലും നേരത്തെ ബാംഗ്ലരുല്‍ ജോലി ചെയ്തിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഒരു നമ്പരിലുമായിരുന്നു വീട്ടുകാരെ ബന്ധപ്പെട്ടിരുന്നത്. മകള്‍ സിംഗപ്പൂരിലായിരുന്നു എന്ന് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്ന ആ സമയത്ത് ഏതാനും കിലോമീറ്ററുകള്‍ അകലെ നീതു ഉണ്ടായിരുന്നു-ദക്ഷിണ ഡല്‍ഹിയിലെ ആശ്രാമം എന്ന സ്ഥലത്ത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആയിരുന്നു ഇവിടെ വീട് എടുക്കാന്‍ രാജു ഉപയോഗിച്ചത് എന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. അയല്‍വാസികളുമായൊന്നും കാര്യമായ ബന്ധം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ താമസം തുടങ്ങിയതോടെ ഇവരുടെ സാമ്പത്തിക സ്ഥിതി വഷളായിത്തുടങ്ങി. വീട്ടില്‍ നിന്ന് തനിക്ക് ലഭിക്കാനുള്ള ഓഹരി വാങ്ങിക്കാന്‍ നീതു രാജുവിനെ നിര്‍ബന്ധിച്ചു തുടങ്ങി. ഇക്കാര്യം രാജുവിന്റെ സഹോദരിയുമായും സംസാരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് തുടങ്ങിയെന്നും 2011 ഫെബ്രുവരി 10-ന് രാത്രി ഉണ്ടായ വഴക്കിനൊടുവില്‍ രാജു നീതുവിന്റെ തലയ്ക്ക് അടിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു എന്നും പോലീസ് പറയുന്നു.
ഇതിനിടയില്‍ ഡല്‍ഹി പോലീസ് രാജുവിന്റെ കസിന്‍ നവീന്‍ ഷൊക്കീനെ ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പോലീസിന് വെളിപ്പെടുന്നത്. കൊലപാതകത്തിന്റെ പിറ്റേന്ന് വെളുപ്പിന് നീതുവിന്റെ ശരീരം ബാഗിലാക്കി ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ഓട്ടോറിക്ഷയില്‍ രാജു ചെന്നിറങ്ങുന്നു. ബാഗ് ഡല്‍ഹിക്ക് പുറത്ത് എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ സ്‌റ്റേഷനിലെ എക്‌സ്‌റേ മെഷീന്‍ കണ്ടതോടെ ഭയന്ന രാജു ബാഗ് അവിടെ ഉപേക്ഷിച്ച് മറ്റൊരു ട്രെയിനില്‍ കയറി ആഗ്രയ്ക്ക് പോയി. അവിടെ നിന്ന് പിറ്റേന്ന് നിസാമുദീനിലുള്ള നവീന്റെ ഓഫീസിലെത്തി. ആ സമയത്താണ് കൊലപാതക വിവരം രാജു തന്റെ കസിനോട് വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് നവീന്റെ പക്കല്‍ നിന്ന് 15,000 രൂപയുമായി രാജു മുംബൈയ്ക്ക് പോയി. പിന്നീടാരും രാജുവിനെ കണ്ടിട്ടില്ല. എന്നാല്‍ രാജു ഇതിനിടയില്‍ 15 മൊബൈല്‍ ഫോണുകളും അത്രയും തന്നെ സിം കാര്‍ഡുകളും സ്വന്തമാക്കിയിരുന്നു. ഇതുപയോഗിച്ച് വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പോലീസിന് ഇത് കണ്ടെത്താനായില്ല, ഒരിക്കല്‍ ഒഴിച്ച്.
എട്ടു വര്‍ഷമായി പോലീസ് രാജുവിനെ അന്വേഷിക്കുമ്പോള്‍ 2012-ല്‍ തന്നെ രാജു ഡല്‍ഹിയിലേക്ക് മടങ്ങി വന്നിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ അറിയുന്നത്; പോലീസിന്റെ മൂക്കിന്‍തുമ്പില്‍. ഗുഡ്ഗാവില്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ രോഹന്‍ ദഹിയ എന്ന പേരില്‍ ജോലി സമ്പാദിച്ചു. എല്ലാം ആധാര്‍ ഉള്‍പ്പെടെ വ്യാജ തിരിച്ചറില്‍ കാര്‍ഡുകളുടെ പിന്‍ബലത്തില്‍. രോഹന്‍ ദഹിയ മിടുക്കനായ ജോലിക്കാരനായിരുന്നു എന്നാണ് സഹപ്രവര്‍ത്തകരുടേയും സ്ഥാപനത്തിന്റെയും സാക്ഷ്യം. ആരോടും കാര്യമായി സംസാരമില്ലാത്ത, നേരത്തെ ജോലിക്ക് വന്ന് താമസിച്ചു മാത്രം ഓഫീസ് വിടുന്ന, മുതിര്‍ന്നവരെ ബഹുമാനിക്കുന്ന, മറ്റുള്ളവരോട് മര്യാദയോടെ മാത്രം പെരുമാറുന്ന രോഹന്‍ ദഹിയയെ മാത്രമേ അവര്‍ക്ക് അറിയുമായിരുന്നുള്ളൂ- 2019 ജൂണ്‍ 25-ന് ഗുഡ്ഗാവിലെ ആശുപത്രിയില്‍ മരിച്ചത് രോഹന്‍ ദഹിയ അല്ല, രാജു ഗെഹ്‌ലോട്ട് ആണെന്ന് തിരിച്ചറിയുന്നതു വരെ. ഒടുവില്‍ എട്ടു വര്‍ഷത്തിനു ശേഷം ‘Girl with a peacock tattoo’ എന്നെഴുതിയ ഫയല്‍ ക്ലോസ് ചെയ്യാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്.
മഹാരാജാസ് കോളേജിനുമുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം. അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെഎസ് യു നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുകയാണ്. ഇതുവരെ പ്രധാന പ്രതികളെ പിടികൂടാനായിട്ടില്ലെന്ന ആരോപണം പരക്കെ ഉയരുന്നു. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിയത്.
മലയാളികൾക്കിടയിൽ ആളിപടർന്നുകൊണ്ടിരിക്കുന്ന ഒരു ഭീതിയാണ് പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന ഭീകര മരണങ്ങൾ. പീരുമേട് പോലീസ് സ്റ്റേഷനിൽ രാജ് കുമാർ എന്ന മനുഷന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഇരുണ്ട നാളുകൾ എന്നറിയപ്പെട്ട അടിയന്തരാവസ്ഥ നമ്മുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുത്തിയതിന്റ നാല്പത്തിനാലാം വാർഷികദിനത്തിലാണ് പോലീസ് സ്റ്റേഷനിലേക്ക് ആരോഗ്യമുള്ള ഒരു മനുഷ്യൻ നടന്നുപോയിട്ട് ജീവശ്ശവമായി ധാരാളം മുറിവുകളോടെ പുറത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥയുടെ മാറാലകൾ ഇന്നും കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലുണ്ടെന്നുള്ളതിന്റ് തെളിവാണിത്. അവിടെ ശുദ്ധി ചെയ്യാൻ ഭരണകൂടത്തിനാകുന്നില്ല. പോലീസ്‌കാരുടെ ഇഷ്ടവിഭങ്ങളാണ് ഇടി, തോഴി, ഉരുട്ടിക്കൊല, ലാത്തി, തോക്കു മുതലായവ. മദ്ദളംപോലെ മാനുഷന്റ ശരീരവും മർദ്ദനോപകരണമാകുന്നു. ഇത് അധികാര-ചൂഷകവർഗ്ഗത്തിന്റ രക്ഷാകവചങ്ങളാണ്. പോലീസിന്റ് ബോധമണ്ഡലത്തെ മരവിപ്പിക്കുന്നത് ചൂഷകവർഗ്ഗം തന്നെയാണ്. ഇംഗ്ലണ്ടിലെ സാഹിത്യകാരൻ ജോർജ് ബർണാഡ്ഷാ പറഞ്ഞത് “ജീവിതത്തിൽ രണ്ട് ദുരന്തങ്ങളെ ഉണ്ടാകാനുള്ള. ഒന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടുക, രണ്ട് നിങ്ങൾ ആഗ്രഹിക്കുന്നത് കിട്ടാതിരിക്കുക”. ഇതിൽ കൊല്ലപ്പെട്ട രാജ്‌കുമാറിന്റ കൈവശമുണ്ടായിരുന്ന 300 കോടി ആരാണ് ആഗ്രഹിച്ചത്?
ഒരു ഡോക്ടർക്ക് എങ്ങനെ രോഗികളോടെ ഉത്തരവാദിത്വമുണ്ടോ അത് തന്നെയാണ് പൊലീസ് കുറ്റവാളികൾ എന്ന് മുദ്രകുത്തിയവരോടും കാട്ടേണ്ടത്. അവർക്ക് എന്ത് മരുന്നുകൊടുക്കണം, എന്ത് ശസ്ത്രക്രിയ നടത്തണമെന്നൊക്കെ തിരുമാനിക്കുന്നത് കോടതിയാണ് പൊലീസല്ല. പക്ഷെ സംഭവിക്കുന്നത്പോലീസ് സ്റ്റേഷനിൽ അവർ തന്നെ ശസ്തക്രിയ ചെയ്യുന്നു. അത് ഹിംസയാണ്. ആ ഹിംസ വേട്ടനായ്കളെപ്പോലെ വഴിയിൽ മാത്രമല്ല വീട്, ഓഫീസ്, പോലീസ് സ്റ്റേഷനിലേക്കും അതിക്രമിച്ചു കടന്ന് നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്നു. ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുന്നത് അത്യാഗ്രഹങ്ങൾ തന്നെയാണ്. ഒരു ഭരണകൂടത്തിന് പൗരന്മാർക്ക് പൂർണ്ണ സംരക്ഷണം കൊടുക്കാൻ സാധിക്കില്ലെങ്കിൽ ഈ ക്രൂരന്മാരായ പോലീസ് കൊലയാളികളെ ജനങ്ങൾ എന്തിന് തീറ്റിപ്പോറ്റണം? പോലീസ് സമീപനങ്ങൾ, കൈക്കൂലി, ലോക്കപ്പ് മരണം അസഹനീയമാംവിധം ക്രൂരമായിക്കൊണ്ടിരിക്കുന്നു. പോലീസ് വകുപ്പിനെ നിയന്ത്രിക്കാൻ ആരുമില്ലാതെ പോകുന്നു. സത്യസന്ധരായ പോലീസ്‌കാർക്കും ഇതൊക്കെ അപമാനകരമാണ്. ഭരണത്തിലുള്ളവർ എന്തിനാണ് കുറ്റവാളികൾക്ക് കുടപിടിക്കുന്നത്? നിയമങ്ങളെ പിഴുതെറിയാൻ ഈ കാക്കിധാരികൾക്ക് എന്തവകാശം? മനുഷ്യ നന്മകളെ മുൻനിർത്തി 1958 ൽ മുഖ്യമന്ത്രിയായിരുന്ന ഈ.എം.എസ്. ഭരണപരിഷ്കര കമ്മീഷന് ശുപാർശ ചെയ്തു. 1996 ൽ ജനകിയ ആസൂത്രണ പരിപാടികളും അധികാരം ജനങ്ങളിലെത്തിക്കാൻ ശ്രമം തുടർന്നു. ഒരു ഫലവുമുണ്ടായില്ല. പോലീസ് രാജ് പോലെ ഓരോ സർക്കാർ സ്ഥാപനങ്ങളിലും ഓരോരോ രാജ് നിലവിലുണ്ട്.
പാകിസ്താനിലെ ജിഹാദികളു൦ നമ്മുടെ പോലീസുമായി ഒരു വിത്യാസമാണുള്ളത്? അവർ തലവെട്ടുന്നു. നമ്മൾ ഉരുട്ടിക്കൊല്ലുന്നു. തല്ലികൊല്ലുന്നു. ഗൾഫ് രാജ്യങ്ങളിൽ ഒരാളെ കൊലപ്പെടുത്തിയാൽ അയാളെ അതുപോലെ കൊലപ്പെടുത്തും. അതിനാൽ കുറ്റവാളികളുടെ എണ്ണം കുറവാണ്. സൗദി ദമ്മാമിൽ ഒരു വെള്ളിയാഴ്ച ദിവസം കൊലക്കുറ്റത്തിന് ഒരു സൗദി-പാകിസ്ഥനിയടക്കം കഴുത്തറക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഗൾഫ് -പാശ്ചാത്യ രാജ്യങ്ങളിലേക്ക് പാവപെട്ടവന്റ് നികുതി പണംമെടുത്ത് സർക്കാരുകൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കും മറ്റും പല പേരുകളിൽ ധൂർത്തു നടത്തുന്നത്. ഇത്രമാത്രം യാത്രകൾ നടത്തിയിട്ടും നമ്മുടെ ഭരണാധികാരികൾ അവിടുത്തെ നിയമങ്ങൾ എങ്ങനെ പരിപാലിക്കപെടുന്നു, നഗരങ്ങൾ എങ്ങനെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു, പുരോഗതി എങ്ങനെയുണ്ടാകുന്നു, വിടും പരിസരങ്ങളും, നദികളും എങ്ങനെ സുന്ദരമായി കിടക്കുന്നു അതൊക്കെ എങ്ങനെ നമ്മുക്ക് ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി യാതൊരു ചിന്തയുമില്ല. ഇത്തരത്തിൽ സാമൂഹ്യ-രാഷ്ട്രീയ ജീർണ്ണതയിലമർന്നുപോയവർക്ക് മർദ്ദനത്തിന് ഇരയാകുന്നവന്റ് വേദനകളു൦ ഞരക്കങ്ങളും അറിയണമെന്നില്ല. മനുഷ്യത്വ൦ നിത്യവും ചവുട്ടിമെതിക്കപ്പെടുന്നു. ഇതങ്ങനെ ജനകിയജനാധിപത്യമാകും?
ഇടത്തു-വലത്തു ഭരണകാലത്തു കസ്റ്റഡി മരണം, ഉരുട്ടികൊലപാതകം കേരളത്തിൽ സുഗമമായി നടക്കുന്ന യോഗമുറകളാണ്. ഈ കൊലയാളികൾ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. വീണ്ടും അവർക്കു ശ്രെഷ്ടമായ പദവികൾ ലഭിക്കുന്നു. കുരക്കും പട്ടി കടിക്കില്ല എന്നപോലെ അപ്പോൾ കുറെ ബഹളങ്ങൾ. അതിനപ്പുറം ഒന്നും നടക്കുന്നില്ല. പോലീസ് സേന ജനങ്ങളുടെ ഘാതകരായി മാറുന്നത് അധികാരകേന്ദ്രങ്ങളിൽ നടക്കുന്ന ഗുഡാലോചനകളുടെ ഫലമായിട്ടാണ്. അവർ എന്തെല്ലാം ത്വാത്തികമായ വാദങ്ങൾ, വിഴുപ്പലക്കലുകൾ നടത്തിയാലും, വൻമ്പിച്ച ജാഥ നയിച്ചാലും ചുമതലപ്പെട്ട പൊലീസുകാരെ വെള്ളപ്പൂശിയാലും പോലീസ് കസ്റ്റഡിയിൽ ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നത് ഭരണകൂടഭീകരത തന്നെയാണ്. ഇതൊക്കെ ആത്മാഭിമാനമുള്ള പൗരബോധമുള്ള ഏതൊരു മലയാളിയുടെ ജീവിതത്തിലും ഭീതിയുളവാക്കുന്നു. ഏത് പാർട്ടി ഭരിച്ചാലും എത്രമാത്രം പുരോഗമനവാദികളായാലും അവിടെയെല്ലാം നിലനിൽക്കുന്നത് സാംസ്‌കാരിക അധ:പതനമാണ്. ലോകത്തു് മൂർച്ചയേറിയ തൊഴിലാളി വർഗ്ഗസമരങ്ങൾ നടന്നിട്ടുണ്ട് അതൊന്നും ഉട്ടോപ്യൻ സോഷ്യലിസമായിരുന്നില്ല. ഈ പിൻതിരിപ്പൻ പ്രവണതകളെ സ്‌നേഹസഹോദര്യത്തോടെ പ്രതിരോധിക്കാൻ ബുദ്ധിജീവികൾക്കിടയിൽ നിന്നും ആരും വരുന്നില്ലയെന്നതും ഈ കൂട്ടരുടെ പിടിയിലമർന്നതിന്റ തെളിവാണ്. അവരും ഈ സമ്പന്ന വർഗ്ഗ അധികാരികളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നവരായി മാറുന്നു. ഇവിടെയെല്ലാം നടക്കുന്നത് സമ്പത്തും അധികാരവും തമ്മിലുള്ള സംഘര്ഷങ്ങളാണ്.
പല കേസുകളും ബോധപൂർവ്വമായി അട്ടിമറിക്കുന്നു, മുടിവെക്കപ്പെടുന്നു. അതിൽ ചിലത് മാത്രം മാധ്യമങ്ങൾ കുത്തിപൊക്കിയെടുക്കുന്നു. അവരറിയാത്ത എത്രയോ കദനകഥകൾ അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. ഭരണാധികാര ദുർവിനിയോഗം, സാമ്പത്തിന്റ കരുത്തു, . സത്യം മുടിവെക്കുക, സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുക, ബൂർഷ്വസികളുടെ വക്കാലത്തുകാരാകുക, കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുക തുടങ്ങി എണ്ണമറ്റ നീതിനിഷേധങ്ങൾ കാലാകാലങ്ങളിലായി കേരളത്തിൽ നടക്കുന്നു. ക്രൂരതയുടെ ഈ മാർഗ്ഗം സമൂഹത്തിൽ ഭീതിയുടെ അന്തരീഷം സൃഷ്ട്രിക്കുന്നു. പാവങ്ങൾ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ഇടിയുടെ വേദനയാൽ അലറിക്കരയുന്നു. സ്വന്തം കാര്യസാധ്യത്തിനുവേണ്ടി പൊതു നിയമത്തെ ബലികഴിക്കുന്ന കുറെ സ്വാർത്ഥന്മാർ രാഷ്ട്രീയ-സാംസ്‌കാരിക -മത-പോലീസ് രംഗത്തുള്ളത് ജനാധിപത്യത്തിന് കളങ്കമാണ്. ഒരു പരാതിക്കാരൻ പോലീസ് സ്റ്റേഷനിൽ ചെന്നാൽ ആ വ്യക്തിയോട് സ്നേഹപുരസ്സരം പെരുമാറാൻ അറിയില്ലെങ്കിൽ അവർക്ക് പരിശീലനം കൊടുക്കേണ്ടത് കേരളാപോലീസല്ല. അവരെ നന്നാക്കിയെടുക്കാൻ നിയമ രംഗത്ത് മിടുക്കന്മാരുണ്ട്.
ബ്രിട്ടനിൽ നിന്നോ, അമേരിക്കയിൽ നിന്നോ പോലീസ് അച്ചടക്കം എന്തെന്നറിയാവുന്ന അധ്യാപകരെയാണ് അവരുടെ പഠനപരിശീലകരാക്കേണ്ടത്. അല്ലാതെ പാർട്ടികളുടെ ഗുണ്ടകളല്ല. നമ്മുടെ നിയമവ്യവസ്ഥിതിയിൽ ധാരാളം സംഭാവനകൾ ബ്രിട്ടീഷ്‌കാരുടെത് ഇപ്പോഴുമുണ്ട്. ഗൾഫ് രാജ്യങ്ങളെ ഇത്രമാത്രം സമ്പന്നതയിലെത്തിച്ചത് ബ്രിട്ടീഷ് അമേരിക്കൻസ്സാണ്. ഇപ്പോഴു൦ അവർ പല സ്ഥാപനങ്ങളിലും മേധാവികളായിരിക്കുന്നു. നമ്മുടെ പോലീസ് സേനയെ നന്നാക്കാൻ പോലീസ് രംഗത്തുള്ളവരെ കൊണ്ടുവന്ന് പരിശീലനം കൊടുക്കുന്നതും ഒരു തെറ്റല്ല.. പോലീസ് കസ്റ്റഡി മരണങ്ങൾ, ഉരുട്ടിക്കൊലകൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥകളൊന്നും അവരുടെ മുന്നിൽ വിലപ്പോവില്ല. ഗൾഫ് പാശ്ചാത്യ നിയമങ്ങൾ വളരെ കർക്കശമാണ്. ഒരു ഭരണാധികാരിക്കും, രാഷ്ട്രീയ വാലാട്ടികൾക്കും അവിടേക്ക് എത്തിനോക്കാൻ അത്രയെളുപ്പമല്ല. അവർ വന്നാൽ നിയമം എന്തെന്ന് നമ്മളറിയും. അത് നല്ലൊരു സമൂഹത്തെ രൂപാന്തരപ്പെടുത്തു൦. പോലീസ് സേനയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നവർ, പുരോഗമന൦ വരാൻ ആഗ്രഹിക്കുന്നവർ ഇതിനെപ്പറ്റി ചിന്തിക്കണം. ഇതിങ്ങനെ എത്രനാൾ തുടരും.?
പ്രവാസി സാജൻറ് ആത്മഹത്യക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. നെടുങ്കണ്ടം പീരുമേട് കസ്റ്റഡി മരണത്തിന്റ തിരക്കഥക്ക്
പിന്നിലെ ബിനാമികൾ ആരാണ്? അത് സത്യമാണോ? ഇതൊക്കെ ജനങ്ങൾ അറിയേണ്ട കാര്യമാണ്. ഒരാൾ അധികാരത്തിൽ വന്നാൽ, കാക്കി കുപ്പായമിട്ടാൽ ജങ്ങളോടെ ഇത്ര പുച്ഛഭാവം എന്താണ്? ഇത് വെളിപ്പെടുത്തുന്നത് സാമൂഹ്യ- സാംസ്‌കാരിക അരാജകത്വമാണ്. ഹിംസ, അഴിമതി, അനീതി നടത്തുന്ന പാർട്ടികളെ ജനങ്ങൾ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നത്? ഇത് കേരളജനത ഒരു വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതാണ്. ജനങ്ങൾ അധികാരമേല്പിക്കുന്നത് പൗരന്മാരുടെ പൗര അവകാശങ്ങൾ സംരക്ഷിക്കാനാണ് അല്ലാതെ ഗുണ്ടകളുടെ, കള്ളകടത്തുകാരുടെ, സമ്പന്നരുടെ, ഓശാന പാടുന്ന പോലീസ്‌കാരുടെ സംരക്ഷകരാകാനല്ല. അതല്ല പുരുഷമേധാവിത്വംപോലെ അധികാര വ്യാപാരമാണോ?
രാജ്രാ കുമാറിന്റ കസ്റ്റഡിമരണത്തിൽ രാഷ്ട്രീയപാർട്ടികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് എന്താണ്. ഈ കൊലപാതകത്തിന് പിന്നിൽ വലിയൊരു ഗുഡാലോചനയുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഇടത്-വലത് രാഷ്ട്രീയക്കാർ ഈ വിഷയത്തിൽ ഉരുട്ടിക്കൊലപോലെ ഉരുണ്ടു കളിച്ചിട്ട് കാര്യമില്ല. . ഇന്നും ഇന്നലെയും എത്രയോ ഭരണകൂടങ്ങൾ എത്രയോ പാവങ്ങളെ പോലീസ് നരനായാട്ടിൽ കൊലപ്പെടുത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കരുണാകരൻ രാജൻ കൊലപാതകത്തിൽ മന്ത്രി കസേര നഷ്ടപ്പെട്ടില്ലേ? അതിന് ശേഷം പോലീസ് കൊലപാതകത്തിൽ ഒരു മന്ത്രിയും രാജിവെച്ചു പുറത്തുപോയതായി അറിവില്ല. അധികാരവും ചൂഷണവും ഇവരുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. കൊല്ലുന്ന രജാവിനെ തിന്നുന്ന മന്ത്രിപോലെ കുറെ ജനങ്ങൾ വോട്ടു കൊടുത്തു ജയിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജനാധിപത്യത്തിൽ വോട്ടുകൊടുക്കുന്നവർക്ക് കൊലയാനകളുടെ സ്ഥാനമാണുള്ളത്. വോട്ടു കൊടുത്തുകഴിഞ്ഞാൽ അധികാരത്തിലെത്തി ജനങ്ങളെ കുഴിയാനകളാക്കുന്നുവെങ്കിൽ അവർ പത്തിവിടർത്തിയാടാൻ ഒരിക്കലും അനുവദിക്കരുത്. അങ്ങനെയെങ്കിൽ പാവങ്ങൾ വേട്ടയാടപ്പെടില്ല.
പോലീസ് പാവങ്ങളെ കൊല്ലുന്നു. സർക്കാർ വകുപ്പുകൾ പാവങ്ങളെ അഴിമതിയിൽ മുക്കികൊല്ലുന്നു അല്ലെങ്കിൽ ആത്മഹത്യയിൽ എത്തിക്കുന്നു. ധാരാളം പാവങ്ങൾ പോലീസ് കസ്റ്റഡിയിൽ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ആ കേസുകളിൽ ആരും ശിക്ഷിച്ചതായി അറിയില്ല. കേരളത്തിലെ പോലീസ്,ഭരണകൂടങ്ങളുടെ ഗുണ്ടകളാണോ അതോ പോലീസ് യൂണിയനുകളോ? കേരളാപോലീസ് നല്ല പോലീസ് എന്നൊക്കെ നമ്മൾ മേനി പറയാറുണ്ട്. ഒറ്റപ്പെട്ട സംഭവം എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാറുണ്ട്. അതിലൂടെ അവരുടെ കപട മുഖങ്ങളാണ് വെളിപ്പെടുന്നത്. പാവങ്ങളുടെ ജീവനെടുത്തൽ ഭരണകൂടം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചെയ്യുന്ന ഒരു കാര്യമാണ് സ്ഥലം മാറ്റം അല്ലെങ്കിൽ സസ്പെൻഷൻ. ഓരോ യൂണിയനുകളും പോലീസും രാഷ്ട്രീയപാർട്ടികളുടെ പാദ സേവകരാകയാൽ ഏതാനം മാസങ്ങൾ കഴിയുമ്പോൾ ഒരു ശിക്ഷയുമില്ലാതെ അവർ ജോലിയിൽ പ്രവേശിക്കും. ഇവിടെ പരാജയപ്പെടുന്നത് അധികാരികൾ മാത്രമല്ല ഭരണഘടനയും നിയമങ്ങളുമാണ്. ഇതിനെ പെറ്റിബൂർഷ്വാ ജനാധിപത്യമെന്ന് വിളിക്കാം. അധികാരികളുടെ രാഷ്ട്രിയതാപം എരിച്ചുതീർക്കേണ്ടത് പാവങ്ങളുടെ ജീവൻ എടുത്തുകൊണ്ടല്ല. കാട്ടിലെ വേടർ ഭക്ഷണത്തിനായി കാടിനുള്ളിൽ ഇരകളെത്തേടുമ്പോൾ നാട്ടിലെ വേട്ടനായ്ക്കൾ പാവങ്ങളുടെ ജീവനെ ഇരകളാക്കുന്നു.
അധികാരികളുടെ കൂരമ്പുകളേറ്റു എത്രയോ കുടുംബങ്ങൾ തകർന്നു. എത്രയോ പാവങ്ങൾ മിണ്ടാപ്രാണികളെപോലെ ജീവിക്കുന്നു. മുൻകാലങ്ങളിൽ പാടത്തും വരമ്പത്തും വരേണ്യവർഗ്ഗത്തിന്റ പീഡനങ്ങളേറ്റ് ഹൃദയനൊമ്പരങ്ങൾ അനുഭവിച്ചതുപോലെയാണ് ഭരണത്തിലുള്ളവർ പോലീസിനെ കയറൂരി വിട്ടിരിക്കുന്നത്. തെരുവുഗുണ്ടകളെപോലെ നിയമങ്ങളുടെ ബാലപാഠമറിയാത്ത കുറെ കാക്കിധാരികൾ. ഇന്ത്യൻ നിയമത്തിൽ ഒരിടത്തും പറയുന്നില്ല കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളുടെ ശരീരത്തുതൊടാൻ. ഒരു കുറ്റവാളിയെ കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം, ഉയർന്ന പോലീസ് അധികാരിയെ അറിയിക്കണം, വൈദ്യപരിശോധന അങ്ങനെ എന്തെല്ലമുണ്ട്. കേരളാപോലീസിനു അതൊന്നും ബാധകമല്ല. ഗുണ്ടകളെപോലെ പണത്തിന്റ കനമനുസരിച്ചു കാലൊടിക്കണോ, കൊല്ലണോ അതവർ ചെയ്തുകൊള്ളും. രാജ്‌കുമാറിനെ വീട്ടുകാരുടെ മുന്നിൽവെച്ച് ഇടിക്കുക പിന്നീട് ധാരാളം മുറിവുകൾ കാണുക ഇതെല്ലം ഓരോ മലയാളിയുടെ ആത്മഭിമാനത്തെ ചോദ്യം ചെയ്യുന്ന കാര്യങ്ങളല്ലേ?
കേരളത്തിലെ പോലീസ് കാട്ടിലെ കടുവാകളാണോ? ഇത് എന്തുകൊണ്ട് തുടർക്കഥയാകുന്നു. കേരളീയർ ധാരാളം ഭീഷണികൾ നേരിടുന്നുണ്ട്. ജനങ്ങളുടെ ആകെയുള്ള പ്രതീക്ഷയാണ് പോലീസ്, ഭരണകൂടങ്ങൾ. ജനങ്ങളുടെ ജീവിതം സങ്കീർണ്ണമാക്കിയാൽ എല്ലാവരും മൗനികളാകില്ല. പ്രവാസികളടക്കമുള്ളവർക്ക് വേണ്ടത് സുരക്ഷിതത്വമാണ് അല്ലാതെ അരക്ഷിതത്വമല്ല. പോലീസ് സേനയിൽ മാത്രമല്ല എല്ലാ രംഗത്തും സമഗ്രമായ ഒരു മാറ്റം, അഴിച്ചുപണി കേരളത്തിനാവശ്യമാണ് അത് സംഭവിച്ചില്ലെങ്കിൽ ദൈവത്തിന്റ സ്വന്തം നാട്, സാക്ഷരതയിൽ ഒന്നാമത് എന്നൊക്കെ പൊങ്ങച്ചം പറഞ്ഞു നടന്നിട്ട് കാര്യമില്ല. ഭാവി തലമുറകളെ ഇരുളിലേക്ക് തള്ളിവിടുന്നു. . ഭയവും ജാഗ്രതയും ജനത്തിന് മാത്രമല്ല ഭരണകൂടങ്ങൾക്കും വേണം. അതിന് ആദ്യം ചെയ്യേണ്ടത് കടുവകളായ പോലീസിനെ കൂട്ടിലടക്കുക (പിരിച്ചുവിടുക), കുറ്റവാളികളെ ശിക്ഷിക്കുക. ആ കുടുംബത്തിന്റ സംരക്ഷണം ഏറ്റെടുക്കുക.
ജര്‍മ്മന്‍ യുവതിയുടെ തിരോധാനത്തില്‍ അവരോടൊപ്പം കേരളത്തിലെത്തിയ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. മാര്‍ച്ച് 10നാണ് ലിസ വെയ്സ അവസാനമായി വിളിച്ചതെന്ന് ഇവരുടെ മാതാവ് അറിയിച്ചു. 2011ല്‍ ഇവര്‍ കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
കേരളത്തിലെത്തിയ ശേഷം കാണാനില്ലെന്ന് പറയുന്ന ജര്‍മ്മന്‍ യുവതി ലിസ വെയ്സ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിക്കൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. എന്നാല്‍ ലിസയെക്കൂടാതെ മാര്‍ച്ച് 15ന് മുഹമ്മദ് അലി തിരികെപ്പോയി. ലിസയെ കാണാനില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ യാത്രയില്‍ ദുരൂഹതയുള്ളതിനാലാണ് മുഹമ്മദ് അലിയുടെ വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയത്.
ജര്‍മ്മന്‍ കോണ്‍സുലേറ്റ് വഴി ലിസയുടെ പശ്ചാത്തലവും പൊലീസ് ശേഖരിച്ചു. ഇതിന് മുന്‍പ് 2011ല്‍ കേരളത്തിലെത്തിയ ലിസ രണ്ട് മാസത്തോളം കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ താമസിച്ചിട്ടുണ്ട്. മാര്‍ച്ച് 5നും 10നുമാണ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. മാര്‍ച്ച് 5ന് അമേരിക്കയിലുള്ള കുട്ടികളെ വീഡിയോ കോള്‍ ചെയ്ത ശേഷം കേരളത്തിലേക്ക് പോകുന്നൂവെന്നും മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും വിളിക്കാമെന്നും പറഞ്ഞു. മാര്‍ച്ച് 10നായിരുന്നു അവസാനവിളി. ഞാന്‍ ഇന്ത്യയിലാണ് അതീവ സന്തോഷവതിയെന്നുമാണ് അന്ന് പറഞ്ഞതെന്നും ലിസയുടെ അമ്മ പറയുന്നു.
എന്നാല്‍ പിന്നീട് വിവരമൊന്നുമില്ല. വിവിധ രാജ്യങ്ങളിലെ തീവ്രമുസ്ളീംസംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പശ്ചാത്തലവും ലിസയ്ക്കുണ്ട്. 2012ല്‍ ഈജിപ്തിലെത്തിയാണ് ലിസ ഇസ്ളാം മതം സ്വീകരിച്ചത്. അവിടെത്തെ മുസ്ളീം സംഘടനയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനിടെ പരിചയപ്പെട്ടാണ് അബ്ദല്‍ റഹ്മാന്‍ ഹാഷിം എന്നയാളെ വിവാഹം കഴിച്ചത്. രണ്ട് കുട്ടികളുണ്ട്. 2016ല്‍ വിവാഹമോചിതയായി ജര്‍മ്മനിയിലേക്ക് മടങ്ങിയെങ്കിലും മുസ്ളീം സംഘടനാപ്രവര്‍ത്തനം തുടര്‍ന്നിരുന്നു.ഈ സാഹചര്യത്തില്‍ ലിസയ്ക്കൊപ്പം കേരളത്തിലെത്തിയ മുഹമ്മദ് അലിയ്ക്കും ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്
നെടുമങ്ങാട് : കുടുംബവഴക്കിനിടെ ഭാര്യ കിണറ്റിൽ ചാടിയതു കണ്ട് ഭർത്താവ് വിഷം കഴിച്ചു. ഇരുവർക്കും രക്ഷയായത് അഗ്നിശമനസേന. പനയമുട്ടത്താണു സംഭവം. വഴക്ക് മൂർച്ഛിച്ചതിനിടെ ഭാര്യ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയ ഉടനെ ഭർത്താവ് വീട്ടിലുണ്ടായിരുന്ന കീടനാശിനി കഴിക്കുകയായിരുന്നെന്ന് മകൾ അഗ്നിശമന സേന അധികൃതരോട് പറഞ്ഞു.
വീട്ടുമുറ്റത്ത് അബോധാവസ്ഥയിലായ ഭർത്താവിനെ അഗ്നിശമന സേനയുടെ ആംബുലൻസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. 70 അടി താഴ്ചയുള്ള കിണറ്റിൽ ചാടിയ ഭാര്യയെ കരയ്ക്കെടുത്ത് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി. നെടുമങ്ങാട് ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ രവീന്ദ്രൻനായർ, അജികുമാർ, ഫയർമാൻ സി.എസ്.കുമാരലാൽ എന്നിവരുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം .
നെടുമങ്ങാട് : പ്ലസ് വൺ വിദ്യാർഥിനിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ അറസ്റ്റിലായ മാതാവ് നെടുമങ്ങാട് പറണ്ടോട് കുന്നുംപുറത്ത് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന മഞ്ജുഷ (34)യും കാമുകൻ കരുപ്പൂര് ഇടമല കാരാന്തല കുരിശ്ശടിയിൽ അനീഷും (29) റിമാൻഡിൽ. ഇവരെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്നു കോടതിയിൽ അപേക്ഷ സമർപ്പിക്കും.
ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി മീരയെ(16) കഴിഞ്ഞ 10 ന് സന്ധ്യയ്ക്കാണു മാതാവും കാമുകനും ചേർന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. അതേസമയം അമ്മയും കാമുകനും ചേര്‍ന്നു കഴുത്തുഞെരിച്ചു കിണറ്റിലെറിയുമ്പോള്‍ പതിനാറുകാരിയായ മീരയില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിച്ചിരുന്നെന്നു സംശയം. മഴ തോരുംമുമ്പേ കിണറ്റില്‍ തള്ളാനുള്ള വ്യഗ്രതയില്‍ മരിച്ചെന്ന് ഉറപ്പാക്കാന്‍ സമയമുണ്ടായിരുന്നില്ല. ഏക മകളെ ഒഴിവാക്കി കാമുകനൊപ്പമുള്ള സുഖ ജീവിതവും മോഹിച്ചു തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ മഞ്‌ജുഷ നടപ്പാക്കിയതു കൊടും പൈശാചികതയെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും അറിയാൻ കഴിഞ്ഞ സൂചന.
കട്ടിലിലില്‍ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തില്‍ ആദ്യം ഷാള്‍ ചുറ്റി ഞെരിച്ചതു മഞ്‌ജുഷയാണ്. പിന്നാലെ കാമുകന്‍ അനീഷ് കൈകള്‍ കൊണ്ട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ ബൈക്കിലിരുത്തി കരാന്തലയിലെത്തിച്ചു.
അനീഷിന്റെ വീടിനടുത്തുള്ള കിണറിനരികിലെ കുറ്റിക്കാട്ടില്‍ കിടത്തിയപ്പോള്‍ മീര നേരിയ ശബ്‌ദം പുറപ്പെടുവിച്ചതായി തോന്നി. മഞ്‌ജുഷ വീണ്ടും കഴുത്ത് ഞെരിക്കുമ്പോൾ അനീഷ് കിണറിന്റെ മൂടി മാറ്റി. തുടര്‍ന്നു മീരയുടെ ശരീരത്തില്‍ കല്ലുകെട്ടി കിണറ്റിലെറിഞ്ഞു. വെള്ളത്തില്‍ വീണതിനുശേഷമാകാം മരണം സംഭവിച്ചതെന്നു അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുമ്പോളും മൃതദേഹം കണ്ടെടുത്തത് ഏറെ ജീര്‍ണിച്ച അവസ്ഥയിലാലായിരുന്നതിനാൽ സ്‌ഥീരികരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം വീട്ടില്‍നിന്ന് അനീഷ് തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞുവിട്ടു.
സന്ധ്യയോടെ ഇയാള്‍ മഞ്‌ജുഷയുടെ വീട്ടിലെത്തി. ഇരുവരുടെയും അവിഹിതബന്ധം നേരില്‍ക്കണ്ട മീര എതിര്‍ത്തപ്പോള്‍, നാട്ടിലുള്ള ചില ആണ്‍കുട്ടികളുമായി നിനക്കും ബന്ധമുണ്ടെന്നു പറഞ്ഞ് മകളെ മഞ്‌ജുഷ കൈയേറ്റം ചെയ്‌തു. തുടര്‍ന്ന് മീരയുടെ കഴുത്തില്‍ കിടന്ന ഷാളില്‍ മഞ്‌ജുഷ ചുറ്റിപ്പിടിച്ചു ഞെരിച്ചു. അതേസമയം കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
മകൾ ഒളിച്ചോടിയെന്നും പൊലീസ് അന്വേഷണത്തിൽ മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് മഞ്ജുഷ ആദ്യം മൊഴി നൽകിയത്. വഴക്കുപറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്‌ത്തി എന്നുമായിരുന്നു മൊഴി. തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
സ്വന്തം മകളെ കൊന്നുതള്ളിയ ശേഷം ഈ കള്ളം ഒളിപ്പിക്കാൻ മീരയുടെ അമ്മ പഞ്ഞ നുണക്കഥകൾ കേട്ട്നാട്ടുകാർ ശരിക്കും അമ്പരക്കുന്ന അവസ്ഥയിലാണ്. അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് ആദ്യം പറഞ്ഞത്. ഈ മൊഴിയിലെ വൈരുദ്ധ്യവും കൂസൽ ഇല്ലായ്മയുമാണ് മഞ്ജുഷയെ വീണ്ടും ചോദ്യം ചെയ്യാൻ ഇടയാക്കിയതും സംഭവം പുറത്തായതും. മകളെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് നൽകിയത്. ഇവരുടെ പെരുമാറ്റവും സംശയമുണ്ടാക്കി. തുടർന്ന് പൊലീസ് വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊല്ലപ്പെട്ട വിവരമറിയുന്നത്.
ഞായറാഴ്ചകളിൽ പള്ളിയിൽ പോകാനും മറ്റ് അവധി ദിവസങ്ങളിൽ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനും പേരുമലയിലെ കുടുംബവീട്ടിലേക്ക് മീര മുടങ്ങാതെ പോകുമായിരുന്നു. തിരിച്ചുപോകാൻ നേരം അമ്മയ്ക്കായി പൊതിച്ചോറു കെട്ടുമ്പോൾ മീര പറയും: ‘അമ്മ എനിക്കു വേണ്ടിയും ഞാൻ അമ്മയ്‌ക്കു വേണ്ടിയുമാണ് ജീവിക്കുന്നത്.’ മീര കൊല്ലപ്പെടുന്നതിനു തലേന്ന്, ജൂൺ പത്ത് തിങ്കളാഴ്ചയായിരുന്നു. ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തിന് പോകേണ്ടിയിരുന്നതുകൊണ്ട് പള്ളിയിൽ പോകാൻ മീര വന്നില്ല. പകരം പിറ്റേന്ന് വന്നു. അന്നും പതിവു പോലെ വിശേഷങ്ങളൊക്കെ പറഞ്ഞ്, അമ്മൂമ്മയ്‌ക്കും വലിയമ്മയ്ക്കുമൊപ്പമിരുന്ന് സന്തോഷത്തോടെ ആഹാരം കഴിച്ച്, വൈകിട്ട് മൂന്നു മണിയോടെയാണ് അവൾ അമ്മയുടെ അടുത്തേക്കു മടങ്ങിയത്
മിക്‌സി പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ ദോശ ചുടാന്‍ പോയ ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ഭര്‍ത്താവ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു .കണ്ണൂര്‍ സ്വദേശിയായ സനോജ് എന്ന യുവാവാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മിക്‌സിയില്‍ കൈ കുടുങ്ങി അപകടങ്ങൾ ഇനിയാര്‍ക്കും സംഭവിക്കരുതെന്ന ഉദ്ദേശത്തോടെയാണ് യുവാവിന്റെ കുറിപ്പ്
യുവാവിന്റെ കുറിപ്പ്
രക്തം കണികണ്ടുണർന്ന ദിനം.
(അനുഭവം)
സീൻ 1
വീട്
14.06.19 (വെള്ളിയാഴ്ച്ച)
ക്ലാസ്സ് ഇല്ലാത്തതിനാൽ രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും ഞാൻ കിടക്കയിൽ തന്നെയായിരുന്നു. ഉണർന്നിട്ടും ഉണരാത്ത മട്ടിൽ പാതിയുറക്കത്തിൽ കിടക്കുമ്പോഴാണ് അവളുടെ നിലവിളി കേൾക്കുന്നത്. ഞെട്ടിയുണരുമ്പോൾ ആദ്യ കാഴ്ച അടുക്കളയിൽ നിന്നും അവൾ നിലവിളിച്ചുകൊണ്ട് ഓടി വരുന്നതാണ്. എന്തെങ്കിലും മനസിലാകും മുൻപ് അവൾ ഓടി അടുത്തെത്തി. വലത്തേ കൈ മുഴുവൻ രക്തത്തിൽ കുളിച്ചിരിക്കുന്നു. രക്തം കൈയ്യിൽ നിന്നും എടുത്ത് മറിയുകയാണ്. മിക്സിയിൽ കൈ ആയെന്നു മാത്രം വേദന സഹിക്കാനാവാതെ നിലവിളിക്കുന്നതിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു. ഒറ്റ നോട്ടമേ കൈയിലേക്ക് നോക്കാനായുള്ളൂ. പെട്ടെന്ന് കൈയ്യിൽ കിട്ടിയ ഒരു തോർത്തെടുത്ത് അവളുടെ കൈയ്യിൽ ചുറ്റി കാറിന്റെ കീയുമെടുത്ത് അവളെയും കൊണ്ട് പുറത്തിറങ്ങി. വീട് പൂട്ടാൻ പോലും നിൽക്കാതെ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് വിട്ടു. ആശ്വാസവാക്കുകൾക്കൊന്നും അവൾ അനുഭവിക്കുന്ന വേദന അൽപ്പം പോലും കുറക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ധൈര്യം കൊടുക്കാൻ ഞാൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. നിസ്സഹായതയുടെ അങ്ങേയറ്റം കാണുകയായിരുന്നു ഞാൻ.
സീൻ 2
പള്ളൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ.
മിനിറ്റുകൾക്കുള്ളിൽ ഹോസ്പിറ്റലിൽ എത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ അവളുടെ കൈയ്യിൽ കെട്ടിയ തോർത്തു അഴിച്ചു പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്യുന്നു. അകത്തു കയറാൻ അനുവാദമില്ലാത്തതിനാൽ പുറത്തു നിന്ന് ജനാലയിലൂടെ വേദനകൊണ്ട് കരയുന്ന അവളോട് എന്തൊക്കെയോ ആശ്വാസവാക്കുകൾ ഞാൻ പറയുന്നുണ്ട്. ഡോക്ടർ അതിനിടയിൽ പുറത്തേക്കു വന്നു പറഞ്ഞു. വലത്തേ കൈയ്യുടെ മോതിരവിരലിന്റെ നഖത്തിന്റെ മുക്കാൽ ഭാഗത്തോളം വിരൽ അറ്റുപോയിട്ടുണ്ട് അത് വീട്ടിലാണ് ഉണ്ടാവുക ആരോടെങ്കിലും അത് എത്രയും പെട്ടെന്ന് എത്തിക്കാൻ പറയണം. മിക്സിയുടെ ജാറിൽ കാണും. മാത്രമല്ല എത്രയും പെട്ടെന്ന് സൗകര്യമുള്ള ഒരു ഹോസ്പിറ്റലിൽ സർജനെ കാണണം.
ഞങ്ങൾ രണ്ടുപേർ മാത്രം താമസിക്കുന്നതുകൊണ്ട് വീട്ടിൽ വേറെ ആരുമില്ലാത്തതിനാൽ അവളെ അവിടെ നിർത്തി ഞാൻ വീട്ടിലേക്ക്.
സീൻ 3
വീട്
വീട്ടിൽ തിരിച്ചെത്തി ഞാൻ അകത്തു കടന്നു. അടുക്കള മുതൽ ബെഡ്‌റൂം വരെ അവൾ എന്റടുത്തേക്ക് ഓടിവന്ന വഴി മുഴുവൻ രക്തം. വീട് മുഴുവൻ ചോരയുടെ മണം. ഡോക്ടർ പറഞ്ഞതനുസരിച്ച് മിക്സിയുടെ ജാർ നോക്കിയെങ്കിലും അതിൽ ഇല്ല. മിക്സിക്ക് ചുറ്റും അരച്ചത് തെറിച്ചിരിക്കുന്നു. ഞാൻ ചുറ്റും നോക്കി. അവിടെങ്ങുമില്ല. അടുത്തുള്ള പാത്രങ്ങളിലും വാഷ് ബേസിനിലും എല്ലാം നോക്കി എവിടെയും ഇല്ല. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു. അവൾ ഓടിവന്ന വഴിയിൽ രക്തം തെറിച്ചു വീണിടത്തൊക്കെ നോക്കി. എങ്ങുമില്ല. പത്ത് മിനിറ്റോളമായി നോക്കാൻ തുടങ്ങിയിട്ട്. എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ബാക്കി മൂന്നു വിരലിനു കൂടി സാരമായ മുറിവുണ്ട്. എത്രയും പെട്ടെന്ന് അവളെ മറ്റൊരു ആശുപത്രിയിൽ എത്തിക്കുകയും വേണം. ഞാൻ മൊബൈലും പഴ്‌സും എടുത്ത് ഡോർ പൂട്ടി പുറത്തേക്കിറങ്ങാൻ നോക്കി. ഒന്നുകൂടി അടുക്കളയിൽ നോക്കാൻ മനസ്സ് പറഞ്ഞു. ഞാൻ വീണ്ടും അടുക്കളയിൽ കയറി അവസാന വട്ട തിരച്ചിലിനൊടുവിൽ പാത്രങ്ങൾ വയ്ക്കുന്ന സ്റ്റാൻഡിന്റെ താഴെനിന്ന് എനിക്കത് കിട്ടി. സന്തോഷമോ സങ്കടമോ എന്നറിയാത്ത വികാരം. ഞാനതെടുത്ത് കൈയ്യിൽ കിട്ടിയ പ്ലാസ്റ്റിക് കവറിലാക്കി വീടും പൂട്ടി ആശുപത്രിയിലേക്ക്.
സീൻ 4
പള്ളൂർ ഗവണ്മെന്റ് ആശുപത്രി
ഞാനെത്തുമ്പോഴേക്കും അവളുടെ കൈ പ്രാഥമികമായി ഡ്രസ്സ് ചെയ്ത് കഴിഞ്ഞിരുന്നു. അവളെയും കൊണ്ട് കാറിൽ കയറി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് അടുക്കളയിൽ ഗ്യാസ് ഓഫ് ചെയ്തിട്ടില്ലെന്ന് അവൾ പറയുന്നത്. അറ്റുപോയ വിരൽ ഭാഗം എടുക്കാൻ പോയ ടെൻഷനിൽ ഞാൻ അത് ശ്രദ്ധിച്ചുമില്ല. വീടിന്റെ താക്കോൽ പള്ളൂർ ആശുപത്രിയിലെ നഴ്‌സിനെ ഏൽപ്പിച്ചു. പലരെയും ഫോൺ വിളിച്ചെങ്കിലും കിട്ടിയത് എക്സലിലെ വിനീഷ് സാറിനെയാണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിനീഷ് സാറിനോട് ഫോണിൽ കാര്യം പറഞ്ഞു. സാർ നോക്കിക്കൊള്ളാം എന്ന് പറഞ്ഞതിന്റെ ധൈര്യത്തിൽ അതിവേഗത്തിൽ കാർ ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിലേക്ക്.
സീൻ 5
ഇന്ദിരാ കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ
കാഷ്വാലിറ്റിയിൽ ഉള്ള ഡോക്ടറോടും നഴ്സുമാരോടും സംഭവിച്ചത് ചുരുക്കി വിവരിക്കുന്ന ചടങ്ങായിരുന്നു ആദ്യം. സമയം പൊയ്ക്കൊണ്ടിരുന്നു. വൈകും തോറും അറ്റുപോയ വിരൽ ഭാഗം തുന്നിച്ചേർക്കാൻ കഴിയാതിരിക്കുമോ എന്ന ടെൻഷൻ എന്റെ ഉള്ളിൽ കിടന്നു നീറുമ്പോഴും വിരലിന്റെ കാര്യം അറിയാതെ വേദന തിന്നുന്ന അവളെ ആശ്വസിപ്പിക്കേണ്ടി വരുന്ന വല്ലാത്തൊരു മാനസികാവസ്ഥ. വിവരമറിഞ്ഞു പലരും വിളിക്കുന്നു. അതിനിടയിൽ എക്സ്റേ എടുത്തതിന്റെ ഉൾപ്പെടെ എവിടെയൊക്കെയോ ബില്ലടക്കാനുള്ള കടലാസുകൾ ആരൊക്കെയോ കൊണ്ടുവരുന്നു. അതിനു വേണ്ടി ഓടുന്നു. അവിടുന്ന് വേണ്ടതെല്ലാം ചെയ്യും എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടി വരുമെന്നും ഡോക്ടർ കൊടുവള്ളി കോ-ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിൽ ആണുള്ളതെന്നും അറിയിക്കുന്നത്. വൈകാതെ അവളെയും കൊണ്ട് കൊടുവള്ളിയിലേക്ക്. വേദനക്കുള്ള ഇൻജെക്ഷൻ കൊടുത്തെങ്കിലും ഒട്ടും കുറവില്ലെന്നു പറഞ്ഞു അവൾ വേദന കടിച്ചമർത്തുന്നു. പ്രിയപ്പെട്ടവർ വേദനിക്കുമ്പോൾ നിസ്സഹായരായി നിൽക്കേണ്ടി വരുന്നതാണ് ജീവിതത്തിലെ ഏറ്റവും ഗതികെട്ട അവസ്ഥ എന്ന് തോന്നുന്നു. രാവിലെ 8.30 നു മുൻപായ്ത് കൊണ്ട് തലശ്ശേരിയിലെ ബ്ലോക്കിലൊന്നും പെടാതെ മൂന്നാമത്തെ ഹോസ്പിറ്റലിൽ എത്തി.
സീൻ 6
കൊടുവള്ളി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ
ആദ്യം കാഷ്വാലിറ്റിയിലും പിന്നീട് അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും. സമയം 9 മണി കഴിഞ്ഞിരുന്നു. ഡോക്ടർ വരാൻ പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞിരുന്നു(വേറൊരു ഓപ്പറേഷനിൽ ആണ് ഡോക്ടർ എന്ന് നഴ്സ് പറഞ്ഞു). ഡോക്ടർ വന്നപ്പോൾ പ്രീ ഓപ്പറേറ്റീവ് വാർഡിലേക്ക് എന്നെ വിളിപ്പിച്ചു. ആഭരണങ്ങൾ ഊരി വാങ്ങാനും ഓപറേഷനുള്ള സമ്മതം ഒപ്പിട്ടുനല്കാനുമായിരുന്നു അത്. അവൾ വേദന കടിച്ചമർത്തി കിടക്കുന്നു. അടുത്ത് ചെന്നപ്പോൾ ഇപ്പോൾ തനിക്കെല്ലാം അറിയാമെന്നും നഴ്‌സുമാരുടെ സംസാരത്തിൽ നിന്നും കൈക്ക് കാര്യമായി പറ്റിയിട്ടുണ്ടെന്ന് മനസിലായെന്നും അവൾ പറഞ്ഞു. ഞാൻ എന്തൊക്കെയോ പറഞ്ഞു വീണ്ടും ആശ്വസിപ്പിക്കുന്നു. ആഭരണങ്ങളെല്ലാം ഊരി മാറ്റി ഞാൻ പുറത്തിറങ്ങാൻ നോക്കുമ്പോൾ അവൾ ഒന്നേ ചോദിച്ചുള്ളൂ.. എനിക്ക് എഴുതാനാകുമോ?
എല്ലാം ശെരിയാവുമെന്നു പറഞ്ഞു തലതടവി ആശ്വസിപ്പിച്ച് ഞാൻ പുറത്തിറങ്ങി.
കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ എന്നെ വീണ്ടും വിളിപ്പിച്ചു. എന്താണ് ചെയ്യാൻ പോകുന്നതെന്ന് വിശദീകരിച്ചു. മോതിരവിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേർക്കാൻ ആവില്ലെന്നും ബാക്കി മൂന്നു വിരലിനു സാരമായ മുറിവുള്ളതിനാൽ കാലിൽ നിന്ന് മാംസമെടുത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുകയാണെന്നും പറഞ്ഞു. അവൾക്ക് എഴുതാനാവില്ലേ എന്ന് മാത്രമേ എനിക്ക് ഡോക്ടറോട് ചോദിക്കാൻ തോന്നിയുള്ളൂ. മൂന്നാഴ്ചയോളം കഴിഞ്ഞാൽ ഫിസിയോ തെറാപ്പി ചെയ്യേണ്ടി വരുമെന്നും ഭാവിയിൽ എഴുതാൻ കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും ഡോക്ടർ പറഞ്ഞു. എഴുതാൻ പറ്റുമെന്നു ഡോക്ടർ പറഞ്ഞ വിവരം അവളെ അറിയിച്ച് ആശ്വസിപ്പിച്ച് ഞാൻ പുറത്തിറങ്ങി. പിന്നെ ഓപ്പറേഷൻ തിയറ്ററിനു പുറത്ത് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്.
എല്ലാം കഴിഞ്ഞു സന്ധ്യയോടെ അവളെ റൂമിലേക്ക് മാറ്റി.
റൂമിലെത്തിയതിനു ശേഷമാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അവളോട് ചോദിച്ചറിയുന്നത്. മിക്സി പ്രവർത്തിപ്പിക്കുന്നതിനിടയിൽ ദോശ ചുടാൻ പോയതാണ്. അതിനിടയിൽ മിക്സിയുടെ മൂടി പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ട് അത് അമർത്തി അടക്കാൻ ചെന്നതായിരുന്നു. കൈ വച്ച് അമർത്തുന്നതിനു തൊട്ടു മുൻപ് മൂടി തെറിച്ചു പോകുകയും കൈ മിക്സിക്കുള്ളിലാവുകയും ചെയ്തു. ചെറിയൊരു അശ്രദ്ധ കൊണ്ടുണ്ടായ വലിയ അപകടം.
നാല് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഡിസ്ചാർജ് ആയി അവളിപ്പോൾ വീട്ടിൽ വിശ്രമിക്കുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും വേദന തിന്നിട്ടും ഒരിക്കൽ പോലും ദൈവത്തെ വിളിച്ചില്ലെന്നു അവൾ പറഞ്ഞു. ആ രീതിയിൽ അവളുടെ ചിന്തകൾ വളർന്നിരിക്കുന്നു. അപകടമുണ്ടായപ്പോൾ അമ്പലത്തിലേക്കോ പള്ളിയിലേക്കോ അല്ലല്ലോ ഞങ്ങൾ ഓടിയത്. ആശുപത്രിയിലേക്കല്ലേ.. (ഹോമിയോ, ആയുർവേദ ആശുപത്രികളിലേക്കല്ല കേട്ടോ). വിരലുകൾക്ക് പൂജയൊന്നുമല്ലല്ലോ ചെയ്തത് പ്ലാസ്റ്റിക് സർജറിയല്ലേ! ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ അവളുടെ വിരലുകൾ സുഖം പ്രാപിച്ചു വരുന്നു.
മിക്സിയിൽ കൈ കുടുങ്ങി പരിക്കേറ്റ് നിരവധി പേർ ആശുപത്രിയിൽ ഈയിടെ എത്താറുണ്ടെന്നു ഒരു നഴ്സ് പറഞ്ഞു. ചെറിയ ഒരു അശ്രദ്ധ കൊണ്ട് വളരെ വലിയ അപകടം ഉണ്ടായേക്കാം. മിക്സിയുടെ കാര്യത്തിൽ മാത്രമല്ല വീട്ടിൽ ഉപയോഗിക്കുന്ന പലതിന്റെയും (പ്രത്യേകിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ്, പ്രഷർ കുക്കർ തുടങ്ങിയവ) അവസ്ഥ ഇതുതന്നെയാണ്. ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന അപകടങ്ങളാണ് മിക്കതും.
ഈ അപകടത്തെ മറ്റൊരു തലത്തിൽ കൂടി കാണേണ്ടതുണ്ടെന്നു തോന്നുന്നു. മിക്കവാറും ദിവസങ്ങളിൽ ഞാൻ കൂടി അടുക്കളയിൽ കയറാറുണ്ടെങ്കിലും അന്ന് ഉണർന്നിട്ടും ഉണരാതെ മടിപിടിച്ചു കിടന്നു. എത്രയൊക്കെ സമത്വത്തെക്കുറിച്ച് വാചാലരാകുമ്പോഴും കണ്ടും കെട്ടും ശീലിച്ചിട്ടുള്ള ആൺകോയ്മയുടെ സുഖലോലുപതയിൽ നമ്മളിൽ പലരും പലപ്പോഴും മുഴുകാറുണ്ടെന്നു തോന്നുന്നു. അന്ന് ഞാൻ കൂടി നേരത്തെ എഴുന്നേറ്റിരുന്നെങ്കിൽ അടുക്കളയിൽ അവൾക്കൊപ്പം കൂടിയിരുന്നെങ്കിൽ അവൾ തിടുക്കപ്പെട്ട് അടുക്കളയിൽ പെരുമാറേണ്ടി വരില്ലായിരുന്നു.
ഒരുപക്ഷേ അപകടം ഉണ്ടാവില്ലായിരുന്നു…!!!!