ബെൽഫാസ്റ്റ് ∙ വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മരിച്ച ഷൈമോൾ തോമസിന്റെ (37) മൃതദേഹം ചൊവ്വാഴ്ച്ച (ജൂൺ 25 ന്) പൊതുദർശനത്തിന് വച്ചപ്പോൾ ദുഖത്തോടെ യുകെ യിലെ മലയാളി സമൂഹം അന്ത്യോപചാരമർപ്പിച്ചു . ബെൽഫാസ്റ്റ് റവൻഹിൽ ഫ്യൂണറൽ ഡയറക്ടേഴ്സിൽ ഉച്ചയ്ക്ക് 1 മുതൽ 5 വരെയായിരുന്നു പൊതുദർശനം. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ബാലിമന A-26 റോഡിലാണ് വാഹനാപകടം ഉണ്ടായത്.
ആൻട്രിം ഏരിയാ ഹോസ്പിറ്റലിലെ നഴ്സ് നെൽസൺ ജോണിന്റെ ഭാര്യയാണ് ഷൈമോൾ. വൈക്കം ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തിൽ (വീണപറമ്പിൽ) കുടുംബാംഗമാണ് നെൽസൺ. പാല കടപ്ലാമറ്റം മാറിടം രാമച്ചനാട്ട് തോമസ് മാത്യൂ– മേരി ദമ്പതികളുടെ മകളാണ് ഷൈമോൾ. മക്കൾ: ലിയോണ, റിയാന, ഈഡൻ.
ഷൈമോളുടെ നിര്യാണത്തിൽ ഈസ്റ്റ് ആൻട്രിം എംപി ഇയാൻ പെയ്സിലി അനുശോചിച്ചു.
ഉത്തർപ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമന്റെ (55) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ 16നു കട്ടപ്പനയിൽ നിന്നാണ് ഇദ്ദേഹം പുറപ്പെട്ടത്. മഥുര വൃന്ദാവൻ ആശ്രമത്തിലേക്കുള്ള വെച്ചൂർ പശുക്കളുമായാണ് വിക്രമൻ യാത്ര പോയത്. 21 നു ഡൽഹിയിലെത്തിയ വിക്രമൻ, തനിക്ക് സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും ആശുപത്രിയിൽ എത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണിൽ വിളിച്ച് പറഞ്ഞു.
ഇദ്ദേഹം 22ന് രാത്രി 9.45 വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മകൻ അരുണിനോട് ദില്ലിയിലെത്താൻ വിക്രമൻ നിർദ്ദേശിച്ചു. 23 നു വൈകിട്ട് അരുൺ വിമാനമാർഗം ദില്ലിയിലെത്തി. ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോൾ അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടതില്ല, മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാം എന്നാണ് മറുപടി ലഭിച്ചത്. ഈ ഘട്ടത്തിൽ മാത്രമാണ് അച്ഛൻ മരിച്ച കാര്യം അരുൺ അറിയുന്നത്.
തിങ്കളാഴ്ച പുലർച്ചെ മൃതദേഹം വിമാനമാർഗ്ഗം നാട്ടിലെത്തിച്ചു. ചെങ്ങന്നൂർ പൊലീസ് മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ അസ്വാഭാവികത ഉണ്ടോയെന്ന് പറയാനാകൂ എന്നും ഇദ്ദേഹം വ്യക്തമാക്കി. രമയാണ് വിക്രമന്റെ ഭാര്യ. വിദ്യ മകളാണ്.
ജീവനൊടുക്കിയ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ഡയറി കണ്ടെത്തി. ആത്മഹത്യയിലേക്ക് നിര്‍ണായക തെളിവായേക്കാവുന്ന ഡയറിയാണ് അന്വേഷണ സംഘം സാജന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തതെന്നാണ് അറിയുന്നത്. ആത്മഹത്യയ്ക്ക് മുന്‍പ് എഴുതിയ കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് സൂചന.
കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ഉദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായി സാജൻ നേരിട്ട പ്രതിസന്ധികളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാകും ഡയറി. ഡറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ട് പോവുക. പി കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിലടക്കമുള്ള തീരുമാനവും പിന്നീടാകും.
അതേസമയം, കണ്‍വെന്‍ഷന്‍ സെന്‍ററിന് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ അനുമതി ലഭിച്ചേക്കും.ആന്തൂർ നഗരസഭാ ഓഫീസിലും പരിശോധന നടന്നു. ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറിയായി മട്ടന്നൂർ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനിയറായി തളിപ്പറമ്പ് മുനിസിപ്പൽ എഞ്ചിനിയറും താൽക്കാലിക ചുമതലയേറ്റു.
ബസ് നിര്‍ത്തുന്നില്ലെന്ന് ജില്ലാ കളക്ടര്‍ക്ക് കുട്ടികള്‍ പരാതി നല്‍കി. വൈകിട്ട് ബസ് സ്റ്റോപ്പിലെത്തിയ കുട്ടികളും ബസ്സ് ജീവനക്കാരും ഞെട്ടി. ബസ് സ്റ്റോപ്പില്‍ കൈ നീട്ടാനെത്തിയത ജില്ലാ കളക്ടര്‍. വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കുന്ന സ്വകാര്യ ബസുകളെ
പിടികൂടാനായിരുന്നു എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ മിന്നല്‍ പരിശോധന. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് പരിശോധനയ്ക്കായി ജില്ലാ കളക്ടര്‍ എസ്. സുഹാസ് തന്നെ രംഗത്തിറങ്ങിയത്.
തിങ്കളാഴ്ച്ച വൈകിട്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് ബസ് സ്റ്റോപ്പിലായിരുന്നു കളക്ടറുടെ മുന്നറിയിപ്പില്ലാതെയുള്ള സന്ദര്‍ശനം. തൊട്ടടുത്തുള്ള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സ്റ്റോപ്പിലേക്ക് കളക്ടര്‍ എത്തിയത്. ബസ് സ്റ്റോപ്പില്‍ കളക്ടറെ കണ്ടപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും അത്ഭുതം. ബസ് ജീവനക്കാരും ഞെട്ടി. കളക്ടര്‍ സ്റ്റോപ്പിലുണ്ടെന്ന് കണ്ടതോടെ ബസുകളെല്ലാം സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റി. ബസുകള്‍ പരിശോധിച്ച കളക്ടര്‍ സ്റ്റോപ്പില്‍ നിര്‍ത്തണമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും ആവശ്യപ്പെട്ടു. കണ്‍സഷന്‍ നിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ആര്‍.ടി.ഒയ്ക്ക് കൈമാറിയ കളക്ടര്‍, തുടര്‍ദിവസങ്ങളിലും പരിശോധന നടത്തുമെന്നറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശന നടപടി കൈക്കൊള്ളുമെന്നും കളക്ടര്‍ വ്യക്തമാക്കി. ചുമതല ഏറ്റ ദിവസം മുതല്‍ പല കോണില്‍ നിന്നും കേള്‍ക്കുന്നതാണ് വിദ്യാര്‍ഥികളോടുള്ള ബസ് ജീവനക്കാരുടെ അവഗണനയെന്ന് കളക്ടര്‍ പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം കാണും. ബസ് കയറാന്‍ നില്‍ക്കുന്ന കുട്ടികളെ കാണുമ്പോള്‍ വീട്ടിലുള്ള കുട്ടികളുടെ മുഖം ഓര്‍ക്കണമെന്നാണ് ബസ് മുതലാളിമാരോടും തൊഴിലാളികളോടുമുള്ള തന്റെ അഭ്യര്‍ത്ഥനയെന്ന് കളക്ടര്‍ പറഞ്ഞു.
ടെലിവിഷൻ അവതാരകയും മുൻ മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് മെറിന്റെ മാതാപിതാക്കൾ കൊച്ചി സിറ്റി പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ, മെറിൻ മരണപ്പെട്ടത് ആലപ്പുഴയിൽ ആയതിനാൽ കേസ് കൊച്ചിയിൽനിന്ന് ആലപ്പുഴയിലേക്കു മാറ്റി.
കഴിഞ്ഞ വർഷം നവംബർ 9ന് ആണ് എറണാകുളം വരാപ്പുഴ സ്വദേശി മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2014ൽ ആണ് മെറിനും തിരൂർ സ്വദേശി അഭിലാഷും വിവാഹിതരാവുന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണ് അഭിലാഷ്. മെറിൻ മരിച്ച ദിവസം, അഭിലാഷിന്റെ സുഹൃത്തുക്കൾ മെറിന് അപകടം പറ്റിയെന്നും വേഗം എത്തണമെന്നും മാതാപിതാക്കളെ അറിയിച്ചു. ഇവർ ആലപ്പുഴയിൽ എത്തിയപ്പോഴാണ് മെറിൻ മരിച്ച വാർത്ത അറിയുന്നത്.
മെറിന്റെ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മെറിൻ തൂങ്ങിമരിക്കാൻ സാഹചര്യമില്ലെന്നും മരിക്കുന്നതിന്റെ തലേദിവസം മകൾ തങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അന്നു മെറിൻ സന്തോഷത്തിൽ ആയിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മെറിന്റേതു തൂങ്ങിമരണമായാണ് സൂചിപ്പിച്ചിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.
മെറിന്റെ മരണശേഷം ഭർത്താവും കുടുംബാംഗങ്ങളും ഇവരുമായി ബന്ധപ്പെടാത്തതും ദുരൂഹത ഉയർത്തുന്നുവെന്നു മാതാപിതാക്കൾ പറയുന്നു. മെറിന്റെ മാതാപിതാക്കളിൽനിന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം മൊഴി എടുത്തിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. മാതാപിതാക്കൾ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അവരുടെ പരാതി പ്രകാരം പരിശോധിക്കുമെന്നു ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി അറിയിച്ചു.
യോഗാദിന ചടങ്ങുകൾക്കിടയിലേക്കു പാഞ്ഞുകയറിയ കാറിനു മുന്നിൽനിന്നു വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിക്കെ ഗുരുതരമായി പരുക്കേറ്റ അധ്യാപിക അരിക്കുഴ പാലക്കാട്ട് പുത്തൻപുര രേവതി (27) ആശുപത്രിയിൽ മരിച്ചു. 21നു സ്കൂൾ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാനുള്ള വിദ്യാർഥികളെ വരിയായി നിർത്തുമ്പോഴായിരുന്നു അപകടം. സ്കൂൾ അക്കാദമിക് ഡയറക്ടറുടെ കാറാണ് നിയന്ത്രണം വിട്ടുവന്ന് അപകടമുണ്ടാക്കിയത്.
കാറിനു മുന്നിൽനിന്നു വിദ്യാർഥികളെ തള്ളിമാറ്റുന്നതിനിടെ നിലത്തേക്കു വീണ രേവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു. അപ്പോഴും ‘ഓടിമാറൂ മക്കളേ…’ എന്നു നിലവിളിക്കുന്നുണ്ടായിരുന്നു അവർ. തലയ്ക്കും നട്ടെല്ലിനും കഴുത്തിലും പരുക്കേറ്റ രേവതി ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മരിച്ചത്. അപകടത്തിൽ വിദ്യാർഥികൾക്കാർക്കും സാരമായ പരുക്കേൽക്കാതെ രക്ഷിച്ചത് രേവതിയുടെ ഇടപെടലാണ്. ആശുപത്രിയിലായ രേവതി ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോഴും അന്വേഷിച്ചതു വിദ്യാർഥികളുടെ കാര്യം. മൃതദേഹം ഇന്നു 11നു വിദ്യാലയത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം രണ്ടിന് അരിക്കുഴയിൽ. ഹോട്ടൽ ജീവനക്കാരനായ ദീപുവാണ് ഭർത്താവ്. മൂന്നു വയസ്സുകാരി അദ്വൈത മകളാണ്.
മക്കളെ പോലെ സ്നേഹിച്ച വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം പ്രാണൻ നൽകിയ രേവതി ടീച്ചറുടെ മരണം നാടിനു തീരാത്ത നൊമ്പരമായി. ഒട്ടേറെ വിദ്യാർഥികളുടെ ജീവനെടുക്കുമായിരുന്ന ദുരന്തം രേവതിയുടെ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഒഴിവായത്.യോഗ ദിനാചരണത്തോട് അനുബന്ധിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ വരിയായി നിർത്തുന്നതിനിടെയാണ്, കയറ്റം കയറി വന്ന കാർ നിയന്ത്രണം വിട്ട് വിദ്യാർഥികൾക്കിടയിലേക്കു പാഞ്ഞു കയറിയത്. കാർ ഇടിച്ച രേവതി നട്ടെല്ലിനും തലയ്ക്കും കഴുത്തിലുമെല്ലാം പരുക്കേറ്റ് അവശയായിരുന്നു. നിർധന കുടുംബത്തിന്റെ ഏക ആശ്രയമായ രേവതി വലിയ പ്രതീക്ഷകളോടെയാണ് സ്കൂളിൽ അധ്യാപികയായി എത്തിയത്.
മൂവാറ്റുപ്പുഴ: സ്‌കൂള്‍ അങ്കണത്തിലേക്ക് കാര്‍ പാഞ്ഞു കയറി 10 കുട്ടികള്‍ക്കും അധ്യാപികക്കും പരിക്കുപറ്റിയ സംഭവത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ അധ്യാപിക അരിക്കുഴ പുതുപ്പരിയാരം പാലക്കാട്ട് രേവതി (26) മരണമടഞ്ഞു. മുവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം അഡ്മിനിസ്‌ട്രേറ്ററുടെ കാറാണ് അപകടത്തിന് ഇടയാക്കിയത്. അസംബ്ലി കഴിഞ്ഞ് യോഗ ദിനത്തോട് അനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മറ്റൊരു സ്‌കൂളിലേക്ക് പോകാന്‍ തയ്യാറായി നിന്ന കുട്ടികളുടെ ഇടയിലേക്ക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്ററുടെ കാര്‍ പാഞ്ഞു കയറുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കാര്‍ അമിത വേഗതയില്‍ ആയിരുന്നു എന്ന് പറയുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അധ്യാപികയും രണ്ട് വിദ്യാര്‍ഥികളും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അധ്യാപിക മരിച്ചത്. ആറു വിദ്യാര്‍ത്ഥികളെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. അധ്യാപികക്ക് നട്ടെല്ലിനും തലക്കുമാണ് പരിക്ക് പറ്റിയിരുന്നത്. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് പോലീസ് കേസെടുത്തു. രേവതിക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുണ്ട്.
കോണ്‍ഗ്രസ് പുറത്താക്കിയ എ.പി.അബ്ദുല്ലക്കുട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയില്‍ ചേരുന്നതിന്റെ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അബ്ദുല്ലക്കുട്ടി കണ്ടിരുന്നു.
മോദി ബിജെപിയിലേയ്ക്ക് ക്ഷണിച്ചതായി അബ്ദുല്ലക്കുട്ടി വ്യക്തമാക്കിയിരുന്നു. മോദിയെ പ്രകീർത്തിച്ചതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഗുജറാത്ത് വികസന മാതൃകയെ പ്രശംസിച്ചതിനാണ് നേരത്തെ സിപിഎമ്മിൽ നിന്നും പുറത്താക്കിയത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്.
കാരൂർ സോമൻ
ആന്തുർ നഗര സഭയുമായി ബന്ധപ്പെട്ട സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഒരു ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്. ഇത്ര ദാരുണമായ മരണം പ്രവാസികളുടെ ഹ്ര്യദയത്തിനേറ്റ മുറിവും നൊമ്പരവുമാണ്. കോടതി ഇടപെട്ടതുപോലെ ലോകമെങ്ങുമുള്ള പ്രവാസികൾ കുറ്റവാളികൾ രക്ഷപ്പെടുമോയെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വർഷങ്ങൾ നൈജീരിയയിൽ ജീവിതം പടുത്തുയർത്താൻ കഷ്ടപ്പെട്ട സത്യസന്ധനായ ഒരു പാവം പ്രവാസിയുടെ ആത്മഹത്യ ആരുടെ സൃഷ്ട്രിയാണ്? നൈജീരിയ എന്ന രാജ്യത്തു ഓരോ മലയാളിയും ഭയന്ന് തന്നെയാണ് ദിനങ്ങൾ കടന്നുപോകുന്നത്. ശീതികരിച്ച ആഡംബര മുറികളിലിരിന്നു ജീവിതം ഉല്ലസിക്കുന്നവർക്ക് പ്രവാസികളുടെ നൊമ്പരങ്ങൾ അറിയണമെന്നില്ല. നൈജീരിയയിലെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ജന്മനാട്ടിലെത്തി ആർക്കോവേണ്ടി ജീവൻ ബലികഴിച്ച ഹതഭാഗ്യൻ. ഒരു രാഷ്ട്രീയ പാർട്ടിയേക്കാൾ ഇവിടെ നടന്നത് ചൂഷകനും മർദ്ദകനും തമ്മിലുള്ള പോരാട്ടമാണ്. മനുഷ്യരെപ്പോലെ ചിന്തിക്കുന്ന കഴുതകളെ നമ്മുക്ക് കാണാൻ സാധിക്കില്ല എന്നാൽ ഇന്ത്യയിൽ നടക്കുന്ന ചില സംഭവങ്ങൾ കണ്ടാൽ കഴുതകളെപ്പോലെ ചിന്തിക്കുന്ന മനുഷ്യരെ ആൾക്കൂട്ടത്തിനിടയിൽ കാണുന്നുണ്ട്. ഈ വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നവരും പലവട്ടം പ്രതിക്കൂട്ടിൽ നിന്നവരാണ്. സത്യം പറയുന്നവരെ വലത്തു- ഇടത്തു പക്ഷ വിരുദ്ധർ എന്ന് വിളിച്ചിട്ടും കാര്യമില്ല.
ഒരു ഭരണകൂടത്തെ ജനങ്ങൾ വിലയിരുത്തുന്നത് സത്യവും നീതിയും മാത്രമല്ല അവരുടെ നാക്കും വാക്കും നോക്കും ജനങ്ങൾക്ക് പ്രസാദകരമാകണം. ഗുരുദേവൻ പറഞ്ഞ ഒരു വാചകമുണ്ട്. “അധർമ്മപക്ഷത്തു നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമ്മപക്ഷത്തു നിന്ന് തോൽക്കുന്നതാണ്”. ഇത് തിരിച്ചറിയേണമെങ്കിൽ അധികാര അഹങ്കാരത്തെക്കാൾ, പൊന്നിനേക്കാൾ, പരിജ്ഞാനം സമ്പാദിക്കാനുള്ള മനസ്സുണ്ടാകണം. അധികാരസമ്പത്തിനേക്കാൾ ജ്ഞാനസമ്പത്തുള്ളവരാകണം. രാഷ്ട്രീയ മേഖലയാകുമ്പോൾ അവർ ത്യാഗസമ്പന്നന്മാരാകണം, മറ്റുള്ളവർക്ക് കെണി വെക്കുന്നവരാകരുത്. ഒരാവശ്യവുമായി ഒരാൾ സർക്കാർ സ്ഥാപനത്തിൽ ചെന്നാൽ അവിടെ നടക്കുന്നത് ഗാന്ധിയൻ സിദ്ധന്തമാണോ അതോ ജന്മികുടിയാൻ സിദ്ധന്തമോ? ഭരണാധികാരികൾ, സർക്കാർ സ്ഥാപനങ്ങൾ, പൊലീസ് വകുപ്പുകൾ, കളക്ടർ ഇവരെയൊക്കെ തീറ്റിപോറ്റുന്നത് ജനങ്ങളുടെ നികുതി പണംകൊണ്ടാകുമ്പോൾ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. നീതി നിഷേധങ്ങൾ നടന്നാൽ ലോകത്തിന്റ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങളുയരും. ചൂഷകർക്കതിരെ പടപൊരുതേണ്ടവർ അവരുടെ സംരക്ഷകരായി മാറാൻ പാടില്ല.
ഇരുപത് വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തു ഇത്രമാത്രം ജീർണ്ണതകൾ മലയാളികൾ കണ്ടുകാണില്ല. രാഷ്ട്രീയ കുത്തക മുതലാളിമാരെയും കണ്ടിട്ടില്ല. ഇന്നു കാണുന്ന പ്രവണതകൾ ജന്മി-കുടിയാൻ വ്യവസ്ഥിതി വീണ്ടും വരുമോ എന്നതാണ്. ജനങ്ങൾ കുടിയാന്മാരും അധികാരത്തിലുള്ളവർ ജന്മിമാരായും മാറുന്നു. ഒരാൾ രാഷ്ട്രീയ നേതാവായാൽ അയാളുടെ കുടുംബത്തിലുള്ളവരും, ബന്ധുക്കളും അവർക്ക് ഓശാന പാടുന്നവരും അധികാരത്തിലെത്തുന്നത് വളരെ വേഗത്തിലാണ്. ഈ സുഖാനുഭവ നിമിഷങ്ങളിൽ നീതി ലഭിക്കാതെ ഒരു കൂട്ടർ മറുഭാഗത്തും നിൽക്കുന്നത് ഇവർ മറക്കുന്നു. ഒരു കുറ്റത്താലാണ് അവരെ അകറ്റിയത്. പാർട്ടി അനുഭാവിയല്ല. മരണംവരെ അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുക, മക്കൾ രാഷ്ട്രീയം, സങ്കുചിത താല്പര്യങ്ങൾ, ആന്തരികമായ അധികാരദാർഷ്ട്യം, ധൂർത്തു്, അധികാരത്തെ തൻകാര്യത്തിനായി ഉപയോഗിക്കുക, രാഷ്ട്രീയം നോക്കി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധികരിക്കുക, പുരസ്‌കാരം-പദവികൾ നൽകുക, രാഷ്ട്രിയക്കാരല്ലാത്തവരെ പുറം തള്ളുക, സർക്കാർ സ്ഥാപങ്ങളിലെ വെള്ളാനകളായ സെക്രട്ടറി അടക്കമുള്ളവരുടെ ധിക്കാരം, നീതി നിഷേധങ്ങൾ, സ്ഥലംമാറി പോകാതെ രാഷ്ട്രിയക്കാര്ക്ക് സമ്മാനപ്പൊതികൾ നൽകി വര്ഷങ്ങളായി ഒരേ കസേരയിലിരിക്കുക, കൈക്കൂലി വാങ്ങി രക്ഷപ്പെടുക, ഇങ്ങനെ എണ്ണിയാൽ തീരാത്ത അധികാര ദുർവിനിയോഗമാണ് കുറെ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്. ഇതെല്ലാം താഴെക്കിടയിലുള്ളവർ കണ്ടുപഠിക്കുന്നത് മുകളിരിക്കുന്ന ജന്മിമാരിൽ നിന്നാണ്. ഒരല്പം മനുഷത്വവും ജ്ഞാനവും വിവേകവും ജനസേവനവും മനസ്സിലുണ്ടായിരുന്നെങ്കിൽ ഒരു പാവം പ്രവാസി തൻ്റെ സമ്പാദ്യമെല്ലാം ചിലവാക്കിയിട്ട് ആത്മഹത്യ ചെയ്യില്ലായിരുന്നു. കാപട്യം നിറഞ്ഞ ഈ ജനാധിപത്യത്തിൽ നിന്നും മാനസിക പീഡനം ഏറ്റുവാങ്ങിയതുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. ഇതുപോലെ എത്രയെത്ര നിരപരാധികൾ പീഡനങ്ങൾ അനുഭവിക്കുന്നത്, ആത്മഹത്യ ചെയ്യുന്നത് മാലോകരറിയുന്നില്ല.
മലയാളക്കരയെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളെ കാലാകാലങ്ങളായി എങ്ങനെ കാണുന്നു എന്നുള്ളതിന്റ് തെളിവാണ് സാജൻ തൻറെ ഭാര്യയോട് പറഞ്ഞ മരണമൊഴികൾ. അതിന്റ ഓഡിയോ വിഡിയോ ചോദിക്കുമെന്നറിയില്ല. കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ കൈക്കൂലി കൊടുത്തില്ലെങ്കിൽ മനുഷ്യരുടെ മനസ്സിലും ശരീരത്തും റേഡിയേഷൻ കൊടുക്കുന്ന മനുഷ്യ യന്ത്രങ്ങൾ എല്ലായിടവുമുണ്ട്. കൈക്കൂലി കൊടുത്തില്ലെങ്കിൽ യന്ത്രരാജൻ പണിമുടക്കും. കൈക്കൂലി കൊടുത്തിട്ടുള്ളവർക്ക് അറിയാവുന്ന കാര്യമാണത്. മരണപ്പെട്ടു കഴിഞ്ഞാൽ യന്ത്രരാജൻ റീത്തുമായിട്ടെത്തും. ഈ കാര്യത്തിൽ അചഞ്ചലമായ മനോധൈര്യം അവർക്കുണ്ട്. ഇതുപോലെ ആത്മഹത്യ ചെയ്ത പുനലൂർക്കാരൻ സുഗതന്റെ മകനും പരാതികളുണ്ട്. ഇങ്ങനെ എത്രയോ പ്രവാസികൾക്ക് നാട്ടിലെ രാഷ്ട്രീയക്കാർ ശല്യക്കാരായി മാറുന്നു. ഇന്ത്യയിൽ പണിയെടുക്കാതെ ജീവിക്കാനുള്ള ഏക മാർഗ്ഗം രാഷ്ട്രിയകൃഷിയായി കൊണ്ടുനടക്കുന്നവരാണിവർ. കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവർക്ക് ഒരു തൊഴിലും ലഭിക്കാതിരിക്കുമ്പോഴാണ് ഈ മടിയൻമാർ അധികാരികളായി മാറി സമൂഹത്തിന് ഒന്നും ചെയ്യാതെ വെറും ബിംബങ്ങളായി കാലഘടികാരത്തിനുള്ളിൽ സുഖഭോഗികളായി മദിച്ചു ജീവിക്കുന്നത്. ഇവരെ മാലോകരറിയുന്നത് ഏതെങ്കിലും പദവികളിൽ വരുമ്പോഴാണ്. ബാക്കി കാര്യങ്ങൾ മാധ്യമങ്ങൾ ചെയ്തുകൊള്ളും.
സത്യത്തിൽ പ്രവാസികൾക്ക് നമ്മുടെ ഏതെങ്കിലും സർക്കാർ എന്തെങ്കിലും അനുകുല്യങ്ങൾ നൽകിയിട്ടുണ്ടോ? കേരളത്തെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളുടെ സമ്പത്തു് മാത്രം മതിയോ? വിദേശ രാജ്യങ്ങളിൽ പലവിധത്തിൽ ദുരിതദുഃഖങ്ങൾ അനുഭവിക്കുന്ന ധാരാളം പ്രവാസികളുണ്ട്. അവരുടെ നീറുന്ന വിഷയങ്ങളിലോ പ്രവാസം കഴിഞ്ഞു നാട്ടിൽ മടങ്ങി ചെന്നാലും സർക്കാരിന് അവരുടെ ഭാവിയെപ്പറ്റി ഒരു ഉത്കണ്ഠയുമില്ല. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന ദയനീയാവസ്ഥ. സാജൻറ് ആത്മഹത്യയുമായി ബന്ധപ്പെട്ട് ചില പ്രവാസി സംഘടനകൾ രംഗത്തു വന്നെങ്കിലും ഉപരിവർഗ്ഗത്തോട് വിധേയത്വമുള്ള പല സംഘടനകളും രംഗത്ത് വന്നില്ല. സർക്കാർ തലത്തിൽ പ്രവാസികൾക്കായി നടത്തുന്ന പല പേരിലുള്ള ഷോകൾ, മെഗാഷോകൾ കാണാറുണ്ട്. ഇതിലൂടെ പ്രവാസികൾക്ക് എന്തെങ്കിലും ഗുണം ലഭിച്ചോ? ധൂർത്തടിക്കുന്ന പണമെങ്കിലും കിട്ടുന്നുണ്ടോ? ഇന്ത്യൻ എംബസ്സികൾക്ക് ഇന്ത്യക്കാർ എത്രയുണ്ടെന്നുള്ള കൃത്യമായ കണക്കില്ല. കുറ്റം പറയരുതല്ലോ റബ്ബർ സ്റ്റാമ്പാടിച്ചു് തരാൻ അവർ ഒപ്പമുണ്ട്. ഈ അടുത്ത സമയത്തു് ഒരു സുകൃത്തു ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിൽ ഇരുപത് പേജുകൾ എംബസ്സി സ്റ്റാമ്പ് ചെയ്യിക്കാൻ പോയി. ഒരു പേപ്പർ എംബസ്സി സീൽ ചെയ്യുന്നതിന് പതിനെട്ടു പൗണ്ട് കൊടുക്കണം. അത് നൂറു പേപ്പർ സ്റ്റാമ്പ് ചെയ്യ്താലും ഒരു പേപ്പറിന് പതിനെട്ടു പൗണ്ടാണ്. പൗണ്ടിന്റെ വിലയറിയാത്ത പാവങ്ങളെ ചുഷണം ചെയ്യുന്ന ഇതുപോലുള്ള എംബസികൾ ലോകത്തെമ്പാടുമുണ്ട്. തൊഴിൽ രംഗത്ത് അവർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പരിഹാരം കാണാനോ, മരുന്ന് വാങ്ങാൻ പണമില്ലാത്തവന് എന്തെങ്കിലും സഹായം ചെയ്യാനോ ഇവർക്കാകുന്നില്ല. കേരളത്തിൽ മറ്റൊരു സുകൃത്തു അവരുടെ വില്ലേജ് ഓഫീസിൽ കുട്ടികളുടെ പേരിലേക്ക് വീട് എഴുതിവെക്കാൻ പതിനഞ്ചു ദിവസത്തെ അവധിക്ക് പോയി. പേരിൽ കുട്ടൻ കുറഞ്ഞത് മുന്ന് മാസമെടുക്കും. പെട്ടെന്ന് ചെയ്യണമെങ്കിൽ കൈക്കൂലി കൊടുക്കണം. സുകൃത്തു ശപിച്ചുകൊണ്ട് നല്ലൊരു തുക കൈക്കൂലി കൊടുത്തിട്ടാണ് അത് കുട്ടികളുടെ പേരിലാക്കിയത്. എങ്ങും വെള്ളാനകളാണ്. ഈ കള്ളപണംകൊണ്ടാണല്ലോ ഇവർ മകൾക്ക് ആഹാരം കൊടുക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. ഇവരുടെ തൊലിക്കട്ടി കാണ്ടമൃഗത്തെയും തോൽപ്പിച്ചുകളയും. കൈക്കൂലിയുടെ വിളനിലമാണ് കേരളം. സാജനും കൈക്കൂലികൊടുക്കാൻ തയ്യാറായില്ല എന്നത് ഇതിനോട് കുട്ടിവായിക്കണം. ജന്മിമാർക്കായി അവരുടെ സർക്കാർ വേലിക്കുള്ളിൽ പശുക്കളെ മേയ്ക്കുന്ന കുടിയാന്മാരായി പാവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ഇവരെ നിയന്ത്രിക്കാനോ ഇവരുടെ വാർഷിക വരുമാന വർദ്ധനവ് നോക്കാനോ ഒരു സംവിധാനവുമില്ല. ജന്മിമാർക്ക് ലക്ഷങ്ങൾ കൈക്കൂലി കൊടുത്തു് ജോലി തരപ്പെടുത്തിയപ്പോൾ കൈക്കൂലി വാങ്ങാതിരിക്കുമോ? എന്തൊരു ജനാധിപത്യം.
കമ്മൂണിസ്റ്റ് ആശയങ്ങളുള്ള പാവങ്ങളുടെ ഒപ്പം നിൽക്കേണ്ട പാർട്ടി ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് കൈക്കൂലിയും, സ്വജന പക്ഷപാതവും സങ്കുചിത പ്രവർത്തനങ്ങളും നടക്കുന്നത്? ഇത് ഈ പാർട്ടി മാത്രം ചെയ്യുന്ന കാര്യമല്ല എല്ലാവരും കൈക്കൂലി, അഴിമതിക്ക് ബിരുദമെടുത്തു് പാലം പണിയാനും പൊളിക്കാനും അത് പുതിയ പാർട്ടിക്ക് കൊടുത്തു് കമ്മീഷൻ വാങ്ങാനും ഉപരിപഠനം നടത്തികൊണ്ടരിക്കുന്നവരാണ്. പഠനരംഗത്തെല്ലാം ഒന്നാം റാങ്ക് വാങ്ങിയ ഉന്നതനായ രാജു നാരായണസ്വാമി ഒരിക്കലും കൈക്കൂലി വാങ്ങാത്ത ഐ എ എസ് ഉദ്യോഗസ്ഥൻ ലോകത്തോട് പറഞ്ഞത് ഇതിനൊക്കെ അടിവരയിടുന്ന കാര്യങ്ങളാണ്. ആയിരകണക്കിന് അഴിമതി കഥകൾ അദ്ദേഹത്തിനറിയാം അതിൽ മൂന്നെണ്ണമാണ് പുറത്തുകൊണ്ടുവന്നത്. അഴിമതി വീരന്മാരായ ജന്മിമാർ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്ന കഥകൾ കേൾക്കുമ്പോൾ നമ്മൾ അന്തംവിട്ടു നിന്നുപോകും. അണിയറയിലും അരങ്ങത്തും നടക്കുന്നു ഈ അഴിമതി ദൈവത്തിന്റ സ്വന്തം നാടിന് എത്ര അപമാനകരമാണ്. യൗവനക്കാർ ഇതൊന്നും കാണുന്നില്ലേ? അവരും ഫ്യൂഡൽ മാടമ്പി സംസ്കാരത്തിന്റ ഇരകളായി മാറിയോ?
പ്രവാസിയെ, പാവങ്ങളെ, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, വിദ്യാസമ്പന്നരെ നാടുകടത്തുന്ന ഈ തട്ടിപ്പ് ജനാധിപത്യം ഇന്ത്യക്ക് വേണമോയെന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഗോഥയിൽ പോകുന്നവർ ചിന്തിക്കേണ്ട കാര്യമാണ്. ഭരണഘടനയിൽ എടുത്തുപറയുന്ന കാര്യമാണ് പൗരന് തൊഴിൽ ലഭിക്കുക. ഓരോ മലയാളിയെ പ്രവാസികളാക്കുന്നത് ഭരണത്തിലുള്ളവരാണ്. ജനാധിപത്യത്തിന്റ പേരും പറഞ്ഞു മരണംവരെ അധികാരത്തിലിരിക്കുന്ന ഈ ജന്മി-മുതലാളിമാർ നിത്യവും മലയാളികളെ നാടുകടത്തികൊണ്ടരിക്കുന്നു. ഒടുവിൽ കര്ഷകരെപ്പോലെ പ്രവാസികളെയും ആത്മഹത്യയിലേക്കും തള്ളി വിടുന്നു. പാവങ്ങളുടെ, ന്യൂനപക്ഷങ്ങളുടെയിടയിൽ ആഴത്തിൽ വേരോടിയിട്ടുള്ള ഒരു പാർട്ടിയിൽ ജന്മിമാർ കൊഴുത്തുതടിക്കുന്നതും വിമർശനങ്ങളെ അസഹിഷ്ണതയോട് കാണുന്നതും കമ്മൂണിസ്റ്റ് പ്രത്യശാസ്ത്രത്തിനും സദാചാരത്തിനും സംസ്കാരത്തിനും ചേർന്നതാണോയെന്ന് പരിശോധിക്കേണ്ടതാണ്. മുമ്പുള്ളതിനേക്കാൾ ഈ പാർട്ടിയിൽ ധാരാളം പുഴുക്കുത്തുകൾ കടന്നുകൂടിയിട്ടുണ്ട്. അതിൽ കുറെ വാലാട്ടികളുമുണ്ട്. വരണ്ടുകിടന്ന മണ്ണിൽ വിയർപ്പൊഴുക്കി വസന്തം കൊണ്ടുവന്നവരെ ഇവർ മറക്കുന്നു. ദേശാഭിമാനി പത്രമാകട്ടെ സത്യത്തെ വളച്ചൊടിച്ചു വായനക്കാരിൽ ആശങ്കയുണർത്തുന്നു. സമൂഹത്തിന് നീതി നല്കാൻ, സത്യം പറയാൻ കരുത്തില്ലാത്ത ഒരു പാർട്ടിയെയും ജനങ്ങൾ അംഗീകരിക്കില്ല. ഇതിനൊന്നും പരിഹാരം കണ്ടില്ലെങ്കിൽ, തെറ്റുകൾ തിരുത്തിപോകില്ലെങ്കിൽ സോഷ്യലിസ്റ്റു ദര്ശനമോ വസന്തകാന്തിപ്പുക്കളോ കേരളത്തിൽ വിരിയില്ല അതിന് പകരം വിരിയുക താമരയായിരിക്കുമെന്നോർക്കുക.
പ്രവാസി സമൂഹം ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്ത സാജന് നീതി കിട്ടണമെന്നാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ജീവിതത്തിലായാലും സാഹിത്യ-സാംസ്‌കാരിക രംഗത്തായാലും പ്രവാസികളോട് കാട്ടുന്ന ക്രൂരവിനോദങ്ങൾ, ചിറ്റമ്മ നയം അവസാനിപ്പിക്കണം. വിപ്ലവകാരികളിലെ വിപ്ലവകാരിയും രക്തസാക്ഷികളിലെ രക്തസാക്ഷിയുമായ ചെഗുവേരയെ ഓർക്കുമ്പോൾ നിരപരാധിയായിരുന്ന സാജന്റെ രക്തവും അദ്ദഹത്തിന്റ ഭാര്യ, പിഞ്ചോമനകളുടെ മുഖങ്ങളാണ് മുന്നിലേക്ക് വരുന്നത്. അവരുടെ സുരക്ഷിതത്വ൦ സർക്കാർ ഏറ്റടുക്കണം. അവരും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് വരട്ടെ.
ചെന്നൈ: മുൻ സിബിഐ ഡയറക്ടർ, ഏറെ കാലം തമിഴ്നാട് ഡിജിപി, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരൻ എന്നിങ്ങനെ ലക്ഷ്മി നാരായണൻ ഇന്ത്യക്കാർക്ക് പല വിധത്തിൽ പരിചിതനാണ്.
പിതാവും സഹോദരനും പ്രശസ്ത നിയമജ്ഞരായിരുന്നെങ്കിലും ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ ലക്ഷ്മിനാരായണന് ഐപിഎസിലായിരുന്നു താൽപര്യം.
1951ൽ തമിഴ്നാട് കേഡറിൽ മധുര അസിസ്റ്റന്റ് കമ്മിഷണറായി. പിന്നീട് ഡപ്യൂട്ടേഷനിൽ സിബിഐയിലെത്തി. സിബിഐ ഡപ്യൂട്ടി ഡയറക്ടറായിരിക്കെ,1977 ഒക്ടോബർ 3 ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥക്കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
“അമ്മയെ വിളിക്കൂ.. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരു വനിതയുടെ, അതിലുപരി ജവഹർലാൽ നെഹ്റുവിന്‍റെ മകളുടെ കയ്യിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പരുക്കനായ കൈകൾ കൊണ്ട് വിലങ്ങണിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അടിയന്തരാവസ്ഥ അവസാനിച്ചതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്യാനെത്തിയ ലക്ഷ്മിനാരായണൻ രാജീവ് ഗാന്ധിയോട് പറഞ്ഞതിങ്ങനെയായിരുന്നു.
എന്നാൽ, ഈ സമയം അകത്ത് നിന്ന് ഇറങ്ങി വന്ന ഇന്ദിരാ ഗാന്ധി തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ലക്ഷ്മിനാരായണനോട് ചോദിച്ചു. ആ സമയം അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, “മികച്ച സേവനത്തിനുള്ള മെഡൽ താങ്കളുടെ കയ്യിൽ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അലസനാണ്.. വിലങ്ങുകളെടുക്കാൻ മറന്നു പോയി”.
1980 ൽ ഇന്ദിരാ ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ലക്ഷ്മിനാരായണനെ തമിഴ്നാട് കേഡറിലേക്കു തിരിച്ചയച്ചു. അതോടെ, സിബിഐ ഡയറക്ടർ പദവി അദ്ദേഹത്തിനു നഷ്ടമായി.
എന്നാൽ, അന്നു തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ഡിജിപിയായി ലക്ഷ്മിനാരായണനെ നിയമിച്ചു. ഇക്കാലത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി കരുണാനിധിയെ അറസ്റ്റ് ചെയ്തു.
വിരമിച്ച ശേഷം തന്‍റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തിയിരുന്നു. സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രധാന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിരുന്ന വി ആർ ലക്ഷ്മി നാരായണൻ തന്‍റെ 91ആം വയസിൽ വിട പറയുമ്പോൾ നഷ്ടമാകുന്നത് സംഭവബഹുലമായ ഒരു കാലഘട്ടത്തിന്‍റെ സാക്ഷിയെക്കൂടിയാണ്.
സർവീസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘അപ്പോയ്മെന്റ്സ് ആൻഡ് ഡിസപ്പോയ്മെന്റ്സ് : മൈ ലൈഫ് ഇൻ ദി ഇന്ത്യൻ പൊലീസ് സർവീസ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്. അണ്ണാ നഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ എട്ടിനു ന്യൂ ആവഡി റോഡ് വൈദ്യുതി ശ്മശാനത്തിൽ.
പരേതയായ സീതയാണു ഭാര്യ. മക്കൾ: ഡോ.സുരേഷ് (യുഎസ്), ഉഷ (യുഎസ്), ഡോ.രമ ( ഹെൽത്ത് ഓഫിസർ, ലോകാരോഗ്യ സംഘടന). മരുമക്കൾ: പൂർണിമ, രവി, അലി ഫൈറസ്.