നാലു കുട്ടികളേയും ചേര്‍ത്ത് സ്‌കൂട്ടര്‍ സവാരി നടത്തുന്ന മധ്യവയസ്‌കനെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തൊഴുന്ന ചിത്രം സമൂഹ മാധ്യമത്തില്‍ വൈറലാകുന്നു. ഹെല്‍മറ്റ് പോലുമില്ലാതെ നാലു കുട്ടികളുമായി സ്‌കൂട്ടറില്‍ വരുന്ന മധ്യവയസ്‌കനെ എംവിഐ എന്‍. വിനോദ് കുമാര്‍ തൊഴുത് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത്. കൊച്ചിയിലാണ് സംഭവം.
സ്‌കൂട്ടറിന്റെ വരവ് കണ്ട് അന്തംവിട്ട എംവിഐ തൊഴുതതിനു ശേഷം പിഴ ഉള്‍പ്പെടെയുള്ള നടപടിക്രമത്തിലേക്ക് കടന്നപ്പോഴാണ് വാഹനത്തിനു ഇന്‍ഷുറന്‍സ് അടച്ചിരുന്നില്ല എന്ന കാര്യം വ്യക്തമായത്.ഒടുവിൽ ഇന്‍ഷുറന്‍സ് അടയ്ക്കാത്തതിന് 1000, കുട്ടികളെ കുത്തിനിറച്ച് വാഹനം ഓടിച്ചതിന് 1000, ഹെല്‍മറ്റ് വയ്ക്കാത്തതിന് 100 രൂപ എന്നിങ്ങനെ ഫൈന്‍ ഈടാക്കിയ ശേഷമാണ് വിട്ടയച്ചത്.
പാടി ആളുകളെ പാട്ടിലാക്കിയ പുരോഹിതന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഫേസ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
അജിത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് സിനിമയിലെ ‘കണ്ണാന കണ്ണേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുരോഹിതന്‍ അതിമനേഹരമായി അവതരിപ്പിച്ചത്. മീഡിയ വിങ് പത്തനംതിട്ട എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. പാട്ടുകേട്ട സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു, അച്ഛന്‍ പൊളിയാണ്
കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായ എസ്.ഐ ഷിബു വീണ്ടും സര്‍വീസില്‍. പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയശേഷമാണ് തിരിച്ചെടുത്തത്. ഷിബുവിന്റെ വിശദീകരണം പരിശോധിച്ചാണ് തീരുമാനം. ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയിരിക്കെയാണ് കെവിന്‍ കൊല്ലപ്പെട്ടത്. എസ്.ഐയെ തിരിച്ചെടുക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് കെവിന്റെ കുടുംബം. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കെവിന്റെ പിതാവ് പറഞ്ഞു.
അതേസമയം, കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി പരിശോധിച്ചു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ രണ്ട് കാറുകള്‍ക്ക് പുറമെ ഒന്നാം പ്രതി സഞ്ചരിച്ച കാറില്‍ നിന്നുമായി പതിനഞ്ച് വിരലടയാളങ്ങളാണ് ലഭിച്ചത്.
ഇവ പ്രതികളായ ഷിനു, റിയാസ്, ഷാനു ഷാജഹാന്‍, ഇഷാന്‍ എന്നിവരുടേതാണെന്ന് തുടര്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി വിരലടയാള വിദഗ്ദനായ എസ്. സുജിത് മൊഴി നല്‍കി. അനീഷിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവര്‍ സീറ്റിന് പുറകില്‍ നിന്ന് രക്തകറയ്ക്ക് സമാനമായ അടയാളങ്ങള്‍ കണ്ടതായി ഫോറസിക് വിദഗ്ദ അനശ്വര ഐപി മൊഴി നല്‍കി. കൂടാതെ മൂന്ന് കാറുകളില്‍ നിന്ന് ശേഖരിച്ച മുടികളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന ഫോട്ടോകളും കോടതി പരിശോധിച്ചു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ കൊല്ലത്തെ പൊലീസ് ഫോട്ടോഗ്രാഫറെയും ഇന്ന് വിസ്തരിച്ചു. കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടില്‍ മാരാകായുധങ്ങള്‍ ഉപയോഗിച്ച്് അക്രമം നടത്തിയയാതി പരിശോധന നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥ മൊഴി നല്‍കി.
ദുബായ് ∙ പെരുന്നാൾ സമ്മാനമായി മലയാളി യുവാവിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏകദേശം 7 കോടി രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. കോട്ടയം കുറവിലങ്ങാട് പഞ്ചമിയിൽ രവീന്ദ്രൻ നായർ–രത്നമ്മ ദമ്പതികളുടെ മകൻ പി.ആർ.രതീഷ് കുമാറിനെയാണ് ഭാഗ്യം തലോടിയത്.
ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ രതീഷ് കുമാർ കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കുന്നു. ഏപ്രിൽ രണ്ടിനാണ് സമ്മാനം നേടിയ കൂപ്പൺ വാങ്ങിയത്. ഇന്ന് രാവിലെ 11.15ന് ഓഫിസിലിരിക്കുമ്പോൾ സന്തോഷവാർത്തയുമായി ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോളെത്തി.
ആദ്യം കേട്ടപ്പോൾ അത്ര വിശ്വസിക്കാൻ തോന്നിയില്ല. ഭാഗ്യം സമ്മാനിച്ച കൂപ്പണിന്റെ നമ്പർ ഒത്തുവന്നപ്പോൾ ഉറപ്പിച്ചു. പിന്നീട്, സുഹൃത്ത് ഡ്യൂട്ടി ഫ്രീയുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചും നമ്പർ ഉറപ്പുവരുത്തിയതായി രതീഷ് കുമാർ പറഞ്ഞു. 10 വർഷമായി യുഎഇയിലുള്ള രതീഷ് കുമാർ കുടുംബസമേതമാണ് ഇവിടെ താമസം.സമ്മാനക്കാര്യം ഭാര്യ രമ്യയെ വിശ്വസിപ്പിക്കാൻ ഏറെ പാടുപെടേണ്ടി വന്നതായി രതീഷ് പറയുന്നു. കോടിപതിയായെങ്കിലും ഉടനെയൊന്നും പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല. സമ്മാനം ലഭിച്ചതിന്റെ ഞെട്ടൽ ഒന്നു മാറിക്കോട്ടെ, പണം എന്തൊക്കെ ചെയ്യണമെന്ന് എന്നിട്ട് ആസൂത്രണം ചെയ്യാം–രതീഷ് കുമാർ പറയുന്നു.
ഹിമാലയത്തിലേക്ക് പോയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവിന്റെ(36) ശരീരാവശിഷ്ടങ്ങള്‍ ആണ് ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളില്‍ നാരായണപര്‍വതത്തിൽ നിന്നും കണ്ടെത്തിയത്. നാരായണപര്‍വതത്തിന് മുകളിലെ ഗുഹക്കരികില്‍നിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം തുടങ്ങിയവയും കണ്ടെത്തിയതായി രണ്ടുദിവസം മുന്‍പാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സംസ്‌കാരം തിങ്കളാഴ്ച ബദരീനാഥില്‍ അച്ഛന്‍ രാജീവിന്റെ സാന്നിധ്യത്തില്‍ നടന്നു.
എക്സൈസ് വകുപ്പില്‍ റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ആത്മീയപ്രവര്‍ത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തില്‍ ടിആര്‍ രാജീവിന്റെയും സുഷമാ രാജീവിന്റെയും മകനാണ്. കമ്പ്യൂട്ടർ എന്‍ജിനീയറിംഗ് പഠനത്തിനു ശേഷമാണ് ഇയാള്‍ ആത്മീയതയിലേയ്ക്ക് തിരിഞ്ഞത്.
അമേരിക്കയിലെ പഠനകാലത്താണ് സൂരജ് ഓണ്‍ലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം ആത്മീയവഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സെപ്തംബറിലാണ് അവസാനമായി വീട്ടിലേക്ക് വിളിച്ച് ബദരീനാഥിലേക്ക് പോകുന്നതായി അറിയിച്ചത്.
നവംബറില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ നടയടച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും മലയിറങ്ങി. എന്നാല്‍, സൂരജ് നാരായണപര്‍വതത്തിലേക്ക് പോകുകയായിരുന്നു. ഈമാസം 10ന് ബദരീനാഥില്‍ നട തുറന്നപ്പോള്‍ സൂരജിനെ കാണാതായതോടെ മറ്റുള്ളവര്‍ അന്വേഷിച്ചു. അങ്ങനെയാണ് നാരായണപര്‍വതത്തിന് മുകളിലായി ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ജിദ്ദയിൽ നിന്ന് ന്യൂഡൽഹിയിലേയ്ക്കുള്ള സൗദി എയര്‍ലൈൻസ് വിമാനത്തിൽ എയർ ഹോസ്റ്റസിനോട് അശ്ലീല ചേഷ്ട കാണിച്ച് കോട്ടയം സ്വദേശിയായ യാത്രക്കാരൻ. വിമാനത്തിൽ പുകവലിച്ചത് തടഞ്ഞ ക്യാബിൻ ക്രൂ അംഗത്തോടാണ് കോട്ടയം സ്വദേശിയായ അബ്ദുള്‍ ഷാഹിദ് ഷംസുദ്ദീൻ എന്ന യുവാവ് അപമര്യാദയായി പെരുമറിയത്. വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ തുടങ്ങുമ്പോള്‍ തടഞ്ഞ എയര്‍ഹോസ്റ്റസിനോട് ഇയാള്‍ അപമര്യാദയായി സംസാരിക്കുകയായിരുന്നു.
എന്നാൽ കൂടുതൽ സഹായത്തിനായി മറ്റു ജീവനക്കാരെ എയര്‍ഹോസ്റ്റസ് വിളിക്കാൻ തുടങ്ങുമ്പോള്‍ ഇയാള്‍ പാന്‍റിന്‍റെ സിബ്ബഴിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നുവെന്നാണ് വിവരം.
ഡൽഹി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തയുടൻ വിമാനത്തിലെ ക്രൂ സംഭവം എയര്‍പോര്‍ട്ട് ഓപ്പറേഷൻസ് കൺട്രോള്‍ സെന്‍ററിനെയും തുടര്‍ന്ന് സിഐഎസ്എഫിനെയും വിവരം അറിയിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടുതൽ നിയമനടപടികള്‍ക്കായി ഡൽഹി പോലീസിന് കൈമാറി.
പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കാൻ കഴിയാത്ത സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടല്‍. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം മൃതദേഹം സംസ്കരിക്കാമെന്ന് ഇരു കക്ഷികളും സമ്മതിച്ചു. അഞ്ച് ദിവസത്തിനകം കല്ലറയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ആരോഗ്യവിഭാഗം പരിശോധന നടത്തും.
മെയ് 13-ന് മരിച്ച തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹമാണ് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്കാരിക്കാന്‍ വഴിയൊരുങ്ങുന്നത്. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട അന്നമ്മ മെയ് 13 നാണ് മരിച്ചത്. ഇടവകയിലെ ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാൻ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാല്‍ സംസ്കാരം നടത്തുമ്പോള്‍ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി.
തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്കാരിക്കാന്‍ സാധിക്കാതെ വന്നതോടെ ബന്ധുക്കള്‍ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നോ നാളെയോ തീരുമെന്ന് കരുതിയ പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെ ഇപ്പോഴും അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുകയാണ്.
ഒടുവില്‍ പ്രശ്നം ശനിയാഴ്ച ജില്ലാ കളക്ടര്‍ക്ക് മുന്നിലെത്തിയതോടെയാണ് ഒത്തുതീര്‍പ്പിനുള്ള വഴി തെളിഞ്ഞത്. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സംസ്കാരം നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ആരോഗ്യവിഭാഗം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ അറ്റകുറ്റപ്പണി വൈകാൻ സാധ്യതയുള്ളതിനാല്‍ രണ്ട് നിര്‍ദേശങ്ങള്‍ കളക്ടര്‍ മുന്നോട്ട് വച്ചു.ഇതേ ഇടവകയിലെ തൊട്ടടുത്ത ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്താം. അല്ലെങ്കില്‍ അറ്റകുറ്റപ്പണി നടത്തി തുരുത്തിക്കരപ്പള്ളിയില്‍ തന്നെ സംസ്കരിക്കാം.
രണ്ടാമത്തെ നിര്‍ദേശം അന്നമ്മയുടെ ബന്ധുക്കള്‍ അംഗീകരിച്ചു. ഇതോടെ പള്ളി അധികൃതര്‍ ഇന്നലെ അറ്റകുറ്റപ്പണി തുടങ്ങി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ കല്ലറ തുറന്ന് അറ്റകുറ്റപ്പണി നടത്താവൂ എന്ന് കളക്ടറുടെ നിര്‍ദേശം പള്ളി അധികൃതര്‍ പാലിച്ചില്ല. തുടര്‍ന്ന് പൊലീസെത്തി അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവയ്പ്പിച്ചു. ഇന്ന് തഹസില്‍ദാരുടെയും പൊലീസിന്‍റെയും സാന്നിധ്യത്തില്‍ കല്ലറയില്‍ കോണ്‍ക്രീറ്റ് നടത്തും. കോണ്‍ക്രീറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്കകം മൃതദേഹം സംസ്കരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു.
അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മൃതദേഹം സംസ്കരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കല്ലറ കോണ്‍ക്രീറ്റ് ചെയ്ത ശേഷം പിന്നെയും 14 ദിവസം വരെ കാത്തിരിക്കണമെന്ന് താൻ പറഞ്ഞെന്ന വാര്‍ത്ത തെറ്റാണെന്നും പരാതിക്കാരില്‍ ഒരാളായ രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2015-ല്‍ അന്നത്തെ കൊല്ലം കളക്ടര്‍ ഈ സെമിത്തേരിയില്‍ അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നെങ്കിലും പള്ളി അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല.
വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം പോയതിനെ ചൊല്ലി ഇരുവരുടെയും കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷൻ വളപ്പിൽ ഏറ്റുമുട്ടി. പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥനു പരിക്കേറ്റു. സിവില്‍ പോലീസ് ഓഫീസര്‍ സജാഹുദ്ദീനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയിലെത്തി ചികിത്സ തേടി.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെയും യുവതിയെയും ആക്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തു. കൈയ്ക്കു പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ സജാഹുദ്ദീൻ ചികിത്സ തേടി. അറസ്റ്റ് ചെയ്തവരിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനെ വിട്ടയച്ചു. ആറാട്ടുപുഴ സ്വദേശിയുമായുള്ള വിവാഹ റജിസ്ട്രേഷനായി തന്റെ വീട്ടിലുള്ള രേഖകൾ വാങ്ങിനൽകണമെന്ന് ആവശ്യപ്പെട്ടാണു പാനൂർ സ്വദേശിനി പൊലീസിനെ സമീപിച്ചത്. ഇതു പരിഹരിക്കാനാണു യുവതിയുടെ ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തിയത്.
ഇരുവരുടെയും ബന്ധുക്കൾ സ്റ്റേഷനിൽ എത്തിയിരുന്നു. രേഖകൾ വീട്ടിലില്ലെന്നു പറഞ്ഞതോടെ ഇരുവിഭാഗത്തെയും രണ്ടു സമയത്തായി സ്റ്റേഷനിൽ നിന്നു പറഞ്ഞുവിട്ടു. എന്നാൽ സ്റ്റേഷന്റെ പരിസരത്തു കാത്തുനിന്ന യുവതിയുടെ ബന്ധുക്കൾ യുവതിയെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടികൾക്ക് കാരണക്കാർ ഘടകകക്ഷികൾ ആണെന്ന വിമർശനവുമായി സംസ്ഥാന നേതൃത്വം. ഇക്കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് ചേർന്ന പൂഞ്ഞാർ മണ്ഡലം തെരെഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഘടക കക്ഷികളുടെ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല ഉള്ള വോട്ട് നഷ്ടപ്പെടാനും കാരണമാക്കി എന്നാണ് വിലയിരുത്തൽ. ഇതോടെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഘടകകക്ഷികൾക്ക് നൽകുന്ന പ്രാധിനിത്യം ബിജെപി വെട്ടിച്ചുരുക്കിയേക്കും എന്നാണു വിവരം.
തെരെഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ ഏകീകരിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാമെന്നുള്ള ബിജെപിയുടെ മോഹം വൃഥാവിലായിരുന്നു. വെള്ളാപ്പള്ളിയുടെ കൈവശമുള്ള ഈഴവ വോട്ടുകൾ പോലും ബിജെപിയ്ക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല നായർ വോട്ടുകളും കോൺഗ്രസ് കൊണ്ടുപോയി എന്നും സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. എൻഡിഎ നേതാക്കളായ പിസി ജോർജ്ജും അൽഫോൻസ് കണ്ണന്താനവും വസിക്കുന്ന മണ്ഡലമായിട്ടുപോലും പത്തനംതിട്ടയിലും ജയിക്കാനായിരുന്നില്ല.
എൻഡിഎയിലേക്ക് വന്ന വെള്ളാപ്പള്ളി നടേശനും പിസി ജോർജ്ജും പാർട്ടിയ്ക്ക് ലഭിച്ചിരുന്ന നിക്ഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണക്കാരായ എന്നാണ് അവലോകന യോഗത്തിൽ കണ്ടെത്തിയത്. മകൻ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വെള്ളാപ്പള്ളി നടേശൻ രുപീകരിച്ച ബിഡിജെഎസ് പാർട്ടിയുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചില്ല. വെള്ളാപ്പള്ളി നടേശന്റെ സിപിഎം അനുകൂല നിലപാടുകളും തിരിച്ചടിയായി.
യുഡിഎഫിലും എല്ഡിഎഫിലും പ്രവേശനം നിഷേധിക്കപ്പെട്ട പിസി ജോർജ്ജ് മുന്നണിയിൽ എത്തിയിട്ടും ശബരിമല വിഷയം കത്തി നിന്ന പത്തനംതിട്ട മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. പിസി ജോർജ്ജിന്റെ പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെടെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തായിരുന്നു എന്നത് വലിയ നാണക്കേടിന് കാരണമായി. പിസി ജോർജ്ജിന്റെ സ്ത്രീ, മുസ്‌ളീം വിരുദ്ധ നിലപാടുകൾ മണ്ഡലത്തിൽ ബിജെപിയെ പിന്നോട്ടടിപ്പിച്ചു എന്നാണ് അവലോകനയോഗം വിലയിരുത്തിയത്.
തെരഞ്ഞെടുപ്പിന് മുൻപേ പിസി ജോർജ്ജ് നടത്തിയ പ്രസ്താവനകൾ ബിജെപിക്ക് തിരിച്ചടിയായി സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് ശേഷം പിസി നടത്തിയ പ്രസ്താവനകളും ബിജെപി അവലോകന യോഗത്തിൽ ചർച്ചയായിരുന്നു. ബിജെപിയിലെ ന്യൂനപക്ഷ മോർച്ചാ നേതാവ് വോട്ടുമറിച്ചെന്ന പിസിയുടെ ആരോപണം സ്വന്തം തട്ടകത്തിൽ ഏറ്റ തിരിച്ചടിയുടെ ജാള്യത മറക്കാനാണ് എന്നാണ് നേതൃത്വം കണ്ടെത്തിയത്. എന്നാൽ പിസിയുടെ ഈ നടപടികൾ വരുന്ന പാലാ ഉപതെരെഞ്ഞെടുപ്പിൽ മകൻ ഷോൺ ജോർജ്ജിന് സീറ്റ് തരപ്പെടുത്തനുള്ള നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്. മത്സരിച്ച മണ്ഡലങ്ങളിൽ പോലും നേട്ടമുണ്ടാക്കാനാവാത്ത ബിഡിജെഎസിൽ നിന്നും നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനും അവലോകന യോഗത്തിനു ശേഷം തീരുമാനമായിട്ടുണ്ട്.
ഇതിനിടയിൽ കെ സുരേന്ദ്രന്‍റെ തോൽവിക്ക് പിന്നില്‍ ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് കാലുവാരിയതാണെന്ന ജോർജിൻറെ പ്രസ്താവന വിവാദമായതോടെ ജോർജ് ക്ഷമാപണം നടത്തിയതായി നോബിള്‍ മാത്യു അറിയിച്ചു. സംസ്ഥാന പ്രസിഡണ്ടിനെ അല്ല ജില്ലാ പ്രസിഡണ്ടിനെ ആണ് ഉദ്ദേശിച്ചതെന്നും നാക്കുപിഴച്ചതാണെന്നും ജോർജ് തിരുത്തി
ജോർജിന്‍റെ വിവാദപ്രസ്താവന ബിജെപി സംസ്ഥാന നേതൃത്വത്തെ നോബിൾ മാത്യു അറിയിക്കുകയും ഇതിൽ ബിജെപി, ആർഎസ്എസ് നേതാക്കൾ അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ജോർജ് മലക്കം മറിഞ്ഞത്. ബിജെപിയിൽ ഗ്രൂപ്പിസം സൃഷ്ടിക്കാനുള്ള ജോർജിന്‍റെ നീക്കങ്ങൾ കരുതലോടെയാണ് നേതാക്കൾ കാണുന്നത്. വി മുരളീധരൻ മന്ത്രിയാകുമെന്ന് എന്ന് ഉറപ്പായ സാഹചര്യത്തിൽ ആ പക്ഷത്തേക്ക് ചാഞ്ഞ് ശ്രീധരൻ പിള്ളയ്ക്കെതിരെ നീങ്ങാനുള്ള നീക്കങ്ങളാണ് ജോർജ് നടത്തുന്നതെന്നുമുള്ള ആക്ഷേപങ്ങളാണ് ഉയർന്നിരിക്കുന്നത്. പിള്ള പക്ഷത്തുള്ള നോബിള്‍ മാത്യുവിനെ ലക്ഷ്യംവച്ചത് ഇതിൻറെ ഭാഗമാണ് എന്നാണ് കരുതുന്നത്.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നോബിള്‍ മാത്യു ബിജെപിയുടെ നേതാവായി ഉയരുന്നത് തടയിടുക എന്ന ലക്ഷ്യവും ഈ പ്രസ്താവനയ്ക്ക് പിന്നിലുണ്ടായിരുന്നു. എന്നാൽ കെ സുരേന്ദ്രൻ ജോർജിന്‍റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ജോർജ് ഒറ്റപ്പെടുകയായിരുന്നു. നരേന്ദ്രമോദിയെ എൻഡിഎ കക്ഷി നേതാവായി തെരഞ്ഞെടുത്ത യോഗത്തിൽ തുഷാർ വെള്ളാപ്പള്ളിക്കും പിസി തോമസിനും ക്ഷണം കിട്ടിയിട്ടും ജോർജിനു ക്ഷണം ലഭിക്കാത്തതിന് പിന്നിലും ജോർജിൻറെ നിറം മങ്ങിയ പ്രകടനമാണെന്നാണ് കരുതുന്നത്.
ജാതിപറഞ്ഞുള്ള അധിക്ഷേപത്തെത്തുടർന്ന് മുംബൈയിൽ യുവ വനിതാഡോക്ടര്‍ ജീവനൊടുക്കിയസംഭവത്തില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ആരോപണം. സംഭവംനടന്ന് ദിവസങ്ങൾപിന്നിട്ടിട്ടും പ്രതികളായ സഹപ്രവർത്തകരെ പിടികൂടാൻകഴിയാത്തത് ചൂണ്ടിക്കാട്ടി മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, മരണത്തിന് ഉത്തരവാദികളല്ലെന്നും, നീതിലഭിക്കണമെന്നുംകാട്ടി ഒളിവിലുള്ള പ്രതികൾ പൊലീസിന് കത്തെഴുതി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈ സെൻട്രലിലെ സർക്കാർ ആശുപത്രിയായ ബിവൈഎൽ നായർ ആശുപത്രിയിൽ ഇരുപത്തിമൂന്നുകാരിയായ യുവഡോക്ടർ പായൽ സൽമാൻ താദ്വി ആത്മഹത്യചെയ്തത്. സീനിയേഴ്സിൻറെ ജാതീയമായ അതിക്ഷേപത്തിൽ മനംനൊന്താണ് ആത്മഹത്യയെന്ന് പിന്നാലെ സൂചനലഭിച്ചു. താദ്വിയുടെ സഹപ്രവർത്തകരായ ഹേമ അഹൂജ, ഭക്തി മെയർ, അങ്കിത ഖണ്ഡൽവൽ തുടങ്ങിയവരുടെ അധിക്ഷേപമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആശുപത്രിയിൽവച്ചും വാട്സാപ്പ് ഗ്രൂപ്പിലൂടെയും ഇവർ താദ്വിയെ മോശമായി ചിത്രീകരിച്ചെന്നാണ് കണ്ടെത്തിയത്.
തുടർന്ന് മൂവർക്കുമെതിരെ പൊലീസ് കേസ് എടുത്തു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ പൊലീസിനെതിരെ ആരോപണവുമായി താദ്വിയുടെ മാതാവും ബന്ധുക്കളും, സഹപ്രവർത്തകരും രംഗത്തെത്തി. ഗോത്രവര്‍ഗമെന്നുകാട്ടിയുള്ള നിരന്തര അധിക്ഷേപത്തെക്കുറിച്ച് നേരത്തെയും താദ്വി പരാതിപറഞ്ഞിരുന്നെന്നും നടപടി വൈകിയതാണ് ആത്മഹത്യയിലെക്ക് നയിച്ചതെന്നും അവർ ആരോപിച്ചു. എന്നാൽ, സംഭവംനടക്കുന്നതുവരെ ഒരുതരത്തിലുമുള്ള പരാതി ലഭിച്ചിരുന്നില്ല എന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം, പ്രതികളായ മൂന്ന് വനിതാഡോക്ടർമാരും മുംബൈ നഗരംവിട്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവരെ ഉടൻ അറസ്റ്റുചെയ്യാനാകുമെന്ന് പൊലീസ് പറഞ്ഞു.