തിരുവനന്തപുരം വട്ടപ്പാറയില്‍ കഴുത്തറുത്ത നിലയില്‍ കണ്ട യുവാവിന്റെ മരണം കൊലപാതകമെന്ന് മൊഴി. ഭാര്യയുടെ സുഹൃത്ത് കൊലപ്പെടുത്തിയെന്നാണ് മൊഴി. മരിച്ച വിനോദിന്റെ മകന്‍ നല്‍കിയ മൊഴി അനുസരിച്ച് കാരമൂട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
വട്ടപ്പാറയ്ക്ക് സമീപം കല്ലയം കാരമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിനോദ് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് ബഹളം കേട്ട് അയല്‍ക്കാരെത്തി നോക്കുമ്പോള്‍ കഴുത്തിന് കുത്തേറ്റ നിലയില്‍ കണ്ടെത്തി. കുടുംബവഴക്കിനെ തുടര്‍ന്ന് സ്വയം കുത്തി മരിച്ചെന്നായിരുന്നു ഭാര്യ ലേഖ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്.
എന്നാല്‍ ഇവരുടെ മകന്‍ നല്‍കിയ മൊഴിയാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ലേഖയുടെ സുഹൃത്തായ മനോജ് വിനോദിനെ കുത്തിയെന്നാണ് മകന്റെ മൊഴി. എട്ട് വയസുകാരന്റെ മൊഴിയായത് കൊണ്ട് തന്നെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അന്തിമ നിഗമനത്തിലെത്താനാണ് പൊലീസിന്റെ ആലോചന. അതേസമയം കൊലപാതകമാണെന്ന് വിനോദിന്റെ ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.
വിനോദും ഭാര്യയും വഴക്കിടുന്നത് പതിവായിരുന്നൂവെന്ന് നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചതെന്നും പറയുന്നു. മകന്റെ മൊഴി പ്രകാരം ആരോപണ വിധേയനായിരിക്കുന്ന മനോജ് കാരമൂട്ടിലെ ഓട്ടോ ഡ്രൈവറാണ്. ഇയാളെ കണ്ടെത്താനും വട്ടപ്പാറ പൊലീസ് ശ്രമം തുടങ്ങി.
മോഷണക്കുറ്റത്തിന് പിടിയിലായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ സൗദി കോടതി വിധി. സൗദിയിലെ തെക്കന്‍ നഗരമായ അബഹയിൽ റസ്റ്റോറന്റ് ജീവനക്കാരനായ ആലപ്പുഴ നൂറനാട് സ്വദേശിയാണ് കേസിൽ അകപ്പെട്ടത്. നിലവിൽ ഇദ്ദേഹം തടവിലാണ്.
താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവാണ് പണം മോഷ്ടിച്ചതെന്ന് തെളിഞ്ഞു. ഇദ്ദേഹം ഇതേ സ്ഥാപനത്തിൽ ആറ് വർഷമായി തൊഴിൽ ചെയ്ത് വരികയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ സഹജീവനക്കാരനായ സുഹൃത്ത് സ്പോൺസർക്ക് നൽകാനുള്ള തുകയ്ക്ക് ജാമ്യം നിന്നിരുന്നു.എന്നാൽ സുഹൃത്ത് തുക തിരിച്ചടയ്ക്കാതായപ്പോൾ കുറ്റാരോപിതനിൽ നിന്ന് ഇടാക്കിയെന്നും പറയപ്പെടുന്നു. ഈ സംഭവമാണ് മോഷണത്തിനു ഇയാളെ പ്രേരിപ്പിച്ചത്.
ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് പോകാൻ രേഖകൾ ശരിപ്പെടുത്തിയതിന് ശേഷമാണ് പ്രതി കുറ്റം ചെയ്തത്. മോഷ്ടിക്കപ്പെട്ട മുഴുവൻ തുകയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. സുഹൃത്തുക്കളുടെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയുടെ വിധി. മേയ് 22 (റമസാൻ 17) വരെ അപ്പീൽ നൽകാനുള്ള സാവകാശമുണ്ട്. നാട്ടിലെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരം അസീറിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ സഈദ് മൗലവി നിയമ സഹായത്തിനായി ഇടപെട്ടിട്ടുണ്ട്.
മംഗളൂരു അത്താവറില്‍ ഇലക്‌ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികൾ അറസ്റ്റിൽ.മംഗളൂരു വലന്‍ഷ്യ സൂതര്‍പേട്ടില്‍ താമസിക്കുന്ന അത്താവര്‍ സ്വദേശി ജോണസ് ജൂലിന്‍ സാംസണ്‍ (36), ഭാര്യ വിക്‌ടോറിയ മത്തായിസ് (46) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അത്താവര്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി (35) ആണ് കൊല്ലപ്പെട്ടത്.
ഇതിനിടെ പോലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കി കഴുത്തിലെ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടം കൊടുത്ത പണം തിരിച്ചുചോദിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് ശ്രീമതിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. നേരത്തെ പ്രതി ജോണസ് നന്ദിഗുഡ്ഡെയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്നു. ഇത് നഷ്ടത്തിലായതോടെ അടുത്തിടെ അടച്ചു. കട നടത്താനായി ശ്രീമതിയില്‍ നിന്ന് ജോണസ് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 60,000 രൂപ തിരികെ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു.
പല തവണ ആവശ്യപ്പെട്ടിട്ടും ജോണസ് ഇതു നല്‍കിയിരുന്നില്ല. ശനിയാഴ്ച രാവിലെ പണം തിരികെ ആവശ്യപ്പെട്ട് ജോണസിന്റെ വീട്ടിലെത്തിയ ശ്രീമതിയെ ജോണസ് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു മൃതദേഹം മൂന്ന് കഷണങ്ങളാക്കി. തലയും കുറച്ചു ശരീര ഭാഗങ്ങളും കദ്രിയില്‍ ദേശീയപാതയോരത്തും കുറച്ച് ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും ഉപേക്ഷിച്ചു. കാല്‍പാദവും കൈപ്പത്തിയും ശ്രീമതിയുടെ സ്്കൂട്ടറിന്റെ സീറ്റിനടിയില്‍ ലഗേജ് വെക്കുന്ന ഭാഗത്ത് ഒളിപ്പിച്ച് സ്‌കൂട്ടര്‍ നാഗൂരിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
അന്വേഷണം വഴിതെറ്റിക്കാനാണ് ശരീര ഭാഗങ്ങള്‍ പ്രതി പലയിടങ്ങളിലായി ഉപേക്ഷിച്ചത്. ശ്രീമതി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളും മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച സ്‌കൂട്ടറും, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ഇവ ഒളിപ്പിക്കാന്‍ സഹായിച്ച രാജു എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. നേരത്തെ ഹോക്കി സ്റ്റിക്കു കൊണ്ട് ഒരാളെ അടിച്ചു കൊന്ന കേസിലും ജോണസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ശ്രീമതിയുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസ് സംഘം പ്രതികളിലേക്കെത്തിയത്.
നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് വീട്ടമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തില്‍ മരണത്തിന് കാരണം ഭര്‍ത്താവും വീട്ടുകാരുമാണെന്നതിന്‍റെ കൂടുതല്‍ തെളിവ് പുറത്ത്. വസ്തു വിറ്റ് ബാങ്ക് വായ്പ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ താന്‍ ശ്രമിച്ചുവെന്ന് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കി. വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്ന് മന്ത്രവാദം നടത്തി. ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്ക് അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്‍റെ മൊഴിയിലുണ്ട്.
പോയി മരിച്ചുകൂടെ…! അമ്മ ലേഖയോട് ചോദിച്ചു
വർഷങ്ങൾക്ക് മുൻപ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ലേഖക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പീഡനത്തെത്തുടർന്ന് ലേഖ ആത്മഹത്യക്ക് തുനിഞ്ഞെന്നും സഹോദരി ബിന്ദു വെളിപ്പെടുത്തി.
വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ ലേഖയെ ഒരു മന്ത്രവാദിയുടെ അടുത്താണെത്തിച്ചത്. ഇവിടെ നിന്ന് ലേഖയുടെ അച്ഛൻ ഷൺമുഖനും കുടുംബവും അരുമാനൂരിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചികിത്സിച്ച ശേഷം ഒത്തുതീർപ്പിലെത്തി തിരികെ ചന്ദ്രന്റെ വീട്ടിലേക്ക് വിടുകയായിരുന്നു.
സ്ത്രീധനത്തിൽ 50,000 രൂപയുടെ കുറവുണ്ടെന്ന് പറഞ്ഞായിരുന്നു പീഡനം. ഇത് പിന്നീട് ലേഖയുടെ കുടുംബം നൽകുകയും ചെയ്തെന്ന് ബിന്ദുവിന്റെ ഭർത്താവ് ദേവരാജൻ പറയുന്നു.
സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞാണ് ഗൾഫിൽ ജോലി ചെയ്തിരുന്ന ചന്ദ്രൻ ലേഖയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം ഇതേച്ചൊല്ലി കൃഷ്ണമ്മ പ്രശ്നമുണ്ടാക്കിത്തുടങ്ങി. നീ പറഞ്ഞിട്ടല്ലേ വലിയ വീട് വെച്ചതെന്ന മട്ടിൽ കുത്തുവാക്കുകൾ പറയുമായിരുന്നു. മരിക്കുന്നതിന് ഒര് മണിക്കൂർ മുൻപ് ലേഖ വിളിച്ചിരുന്നെന്ന് ദേവരാജൻ പറയുന്നു.
വീട് വിൽപ്പന മുടങ്ങിയതിനാൽ പണം ശരിയായില്ലെന്നും രാവിലെ ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടായിരുന്നെന്നും ലേഖ പറഞ്ഞു. ലേഖ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നെന്ന് ദേവരാജൻ പറയുന്നു. ഇക്കാര്യം ബാങ്കുകാരോട് പറഞ്ഞാൽ അവർക്ക് മനസ്സിലാകുമെന്ന് ദേവശരാജൻ ആശ്വസിപ്പിക്കുകയും ചെയ്തു.
ജപ്തി നടപടികള്‍ക്കായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയ ദിവസം സമീപവാസിയായ ശാന്തയോട് ലേഖ പറഞ്ഞതിങ്ങനെ- ”ഞങ്ങളുടെ പ്രേതമേ ഇനി കാണൂ”. ആത്മഹത്യ ചെയ്യുമെന്ന സൂചന മകൾ വൈഷ്ണവിയുമായി ലേഖ പങ്കുവെച്ചിരുന്നു. ‘ചാകാൻ നോക്കുമ്പോൾ അമ്മ മാത്രം മരിച്ചാൽ ഞാൻ ഒറ്റക്കാകും, ഞാൻ മരിച്ചാൽ അമ്മയും ഒറ്റക്കാകും’- വൈഷ്ണവി പറഞ്ഞെന്ന് ലേഖ ശാന്തയോട് പറഞ്ഞിരുന്നു.
‘പോയി മരിച്ചുകൂടെ’ എന്ന് അമ്മ ലേഖയോട് ചോദിച്ചതായും ചന്ദ്രന്‍ വെളിപ്പെടുത്തി. മന്ത്രവാദിയെ പൊലീസ് തിരിച്ചറിഞ്ഞു.
വീടിന്റെ പറമ്പിൽ ആൽത്തറ എന്ന മന്ത്രവാദ മുനമ്പ്
”കടം തീർക്കാൻ വീട് വിൽക്കാൻ നിന്നപ്പോൾ തടസ്സം നിന്നത് കൃഷ്ണമ്മായാണ്. ആൽത്തറയുണ്ട്, അവര് നോക്കിക്കൊള്ളും, നീ ഒന്നും പേടിക്കണ്ട എന്നുപറഞ്ഞ് മോനെ തെറ്റിക്കും. ഭർത്താവ് അറിയാതെ അഞ്ചുരൂപ നാട്ടുകാരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടില്ല. ബാങ്കിൽ നിന്ന് നോട്ടീസ് കിട്ടിയിട്ടും ഭർത്താവ് അന്വേഷിച്ചില്ല. അയച്ച നോട്ടീസ് ആല്‍ത്തറയിൽ കൊണ്ടുവന്ന് പൂജിക്കലാണ് അമ്മയുടെയും മകന്റെയും ജോലി”– കുറിപ്പിൽ പറയുന്നു.
നിർമാണം പൂർത്തിയാകാത്ത വീടിന് പിന്നിലാണ് തെക്കേത് എന്നും ആൽത്തറയെന്നും അറിയപ്പെടുന്ന സ്ഥലം. ചെറിയ ചുറ്റുമതിൽ കൊണ്ട് കെട്ടിമറച്ച സ്ഥലത്ത് രണ്ട് ചെറിയ ശ്രീകോവിൽ പോലുള്ള തും കാണാം. കഴിഞ്ഞ ദിവസം പൂജ നടന്ന ലക്ഷണങ്ങൾ ഇവിടെയുണ്ട്.
ആൽത്തറക്ക് മുന്നിൽ പൂജകൾക്ക് ശേഷം സമർപ്പിച്ച രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെടുത്തിയിരുന്നു. ബുധനാഴ്ച നറുക്കെടുക്കാനിരുന്ന വിഷു ബംബറായിരുന്നു അത്. കൂടാതെ ഒരു പെട്ടിയിൽ സ്ത്രീയുടെയും പുരുഷന്റെയും പുതിയ വസ്ത്രങ്ങളും കണ്ടെത്തി.
വേര്‍പാടിന്റെ ഞെട്ടലില്‍ സഹപാഠികള്‍
പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പഴ്സനായിരുന്ന വൈഷ്ണവിക്ക് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മ ലേഖ. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവില്‍ കോളജില്‍ വന്നത്. എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു.
കരാട്ടേയില്‍ വൈഷ്ണവി ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നു. കരാട്ടേ വൈഷ്ണവി എന്നാണ് കൂട്ടുകാര്‍ വിളിച്ചിരുന്നത്. അമ്മ ലേഖയോടായിരുന്നു വൈഷ്ണവിക്ക് അടുപ്പം. അമ്മയെക്കുറിച്ചു കൂട്ടുകാരികളോടു സംസാരിച്ചിരുന്ന വൈഷ്ണവി അച്ഛനെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല.
കുറച്ചു നാളുകളായി വൈഷ്ണവി മാനസിക പ്രയാസത്തിലായിരുന്നെന്നു സഹപാഠികള്‍ പറയുന്നു. വീടു നഷ്ടപ്പെടുമെന്ന ആശങ്ക വൈഷ്ണവിക്ക് ഉണ്ടായിരുന്നു. വീടു ജപ്തി ഭീഷണിയിലാണെന്നു സഹപാഠികളില്‍ ചിലരോടു പറഞ്ഞിരുന്നു. ക്ലാസ് ലീഡറായിരുന്ന വൈഷ്ണവി ഒരിക്കല്‍പോലും കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല. ചോദിക്കുമ്പോള്‍ വീട്ടില്‍ പ്രശ്നമാണെന്നായിരുന്നു മറുപടി. ബ്ലാക്ക് ബെല്‍റ്റ് നേടിയ, മനക്കരുത്തുണ്ടായിരുന്ന വൈഷ്ണവിയുടെ വേര്‍പാടിന്റെ ഞെട്ടലിലാണു സഹപാഠികള്‍.
അതേസമയം, നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാകുറിപ്പിലെ പകുതിയിേലറെ ആരോപണങ്ങളും ഗൃഹനാഥനായ ചന്ദ്രന്‍ സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ബാധ്യതയ്ക്കിടയിലും വീട് വില്‍പ്പനയ്ക്ക് അമ്മ തടസം നിന്നെന്നും, കടബാധ്യത തീര്‍ക്കാതെ പൂജയില്‍ വിശ്വസിച്ചെന്നും മൊഴി. കുടുംബപ്രശ്നങ്ങള്‍ക്കൊപ്പം വസ്തുവില്‍പ്പന മുടങ്ങിയതും ആത്മഹത്യക്ക് കാരണമായതായി പൊലീസ് നിഗമനം.
കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ 8-ാം പ്രതി പിടിയിലായി. സുബീഷ് എന്നയാളാണ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് സുബീഷ്. കൃത്യം നടത്തിയ ശേഷം ഇയാള്‍ ഷാര്‍ജയിലേക്ക് മുങ്ങുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ശക്തമായ നീക്കങ്ങള്‍ ആരംഭിക്കുമെന്ന് നേരത്തെ ക്രൈംബ്രാഞ്ച് പ്രഖ്യാപിച്ചിരുന്നു.
ഷാര്‍ജയില്‍ നിന്ന് സുബീഷ് മംഗലാപുരത്തേക്ക് വരുന്നതായി വിവരം ലഭിച്ച പോലീസ് ഇയാളെ പുലര്‍ച്ചെ രണ്ട് മണിയോടെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ തെളിവ് നശിപ്പിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും സഹായിച്ച സിപിഎം നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവരാണ് സുബീഷിനെ ഷാര്‍ജയിലേക്ക് കടക്കാന്‍ സഹായിച്ചതെന്നാണ് സൂചന.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ പീതാംബരനാണ്. മുഖ്യ പ്രതിയെ ഉള്‍പ്പെടെയുള്ള സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ചത് സിപിഎമ്മിന്റെ ഉന്നത നേതാക്കളാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി, തെളിവുകള്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഉദുമ ഏരിയാ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
കാസർകോട് പെരിയ ഇരട്ട കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. എട്ടാം പ്രതി പാക്കം സ്വദേശി സുബീഷിനെയാണ് മംഗളൂരു വിമാനത്താവളത്തിൽ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. സുബീഷ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഷാർജയിലേയ്ക്ക് കടന്ന സുബീഷിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം നടത്തിയിരുന്നു. ഇതു വിജയിക്കാതെ വന്നതോടെ ഇന്റർപോളിന്റെ സഹായത്തോടെ സുബീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് പ്രതി മടങ്ങിയെത്തിയത്.
ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്നുതന്നെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും, ശരത് ലാലിനേയും സി പി എം മുൻ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദുമ ഏരിയ സെക്രട്ടറി കെ.മണികംനേയും, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണനേയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കാസര്‍കോട് പെരിയ ഇരട്ടകൊലക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച്, സിപിഎം നേതൃത്വവുമായി ഒത്തുകളിക്കുകയാണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍. കേസ് സിബിഐക്ക് കൈമാറാതിരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കളുടെ അറസ്റ്റ്. ഏരിയ സെക്രട്ടറിയുടെ അറസ്റ്റോടെ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് വ്യക്തമായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും, ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച അന്വേഷണം കൃത്യമായി പുരോഗമിക്കുന്നു എന്ന് ഹൈക്കോടതിയെ തെറ്റിധരിപ്പിക്കാനുള്ള തന്ത്രമാണ് സിപിഎം നേതാക്കളുടെ അറസ്റ്റെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം ഇനി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.
തിരുവനന്തപുരം: കെ എം മാണി അനുസ്മരണച്ചടങ്ങില്‍ പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കാനുളള പി ജെ ജോസഫിന്റെ നീക്കത്തിനെതിരെ കോടതിയില്‍ നിന്ന് അനുകൂല വിധി നേടി ജോസ് കെ മാണി വിഭാഗം. അനുസ്മരണച്ചടങ്ങിനിടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് ക്രമപ്രകാരം മാത്രമേ നടത്താവൂ എന്നാണ് തിരുവനന്തപുരം നാലാം അഡിഷണല്‍ കോടതിയുടെ ഉത്തരവ്.
പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറി ബി മനോജ് ആണ് കോടതിയെ സമീപിച്ചത്. പി ജെ ജോസഫിനെ പാര്‍ട്ടിയുടെ താത്ക്കലിക ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. ഈ അധികാരം ഉപയോഗിച്ച് അദ്ദേഹം പാര്‍ട്ടി പിടിച്ചെടുത്തേക്കുമോയെന്ന ഭയമാണ് ജോസ് കെ മണി വിഭാഗത്തിനുളളത്. അതിനാല്‍ ജോസ് കെ മാണിയുടെ നിര്‍ദേശപ്രകാരം കൊല്ലം ജില്ലാ സെക്രട്ടറി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം പാര്‍ട്ടി നടപടി അറിയാത്ത ആളാണ് കോടതിയില്‍ പോയതെന്ന് പിജെ ജോസഫ് പ്രതികരിച്ചു. ചെയര്‍മാനെ തീരുമാനിക്കുന്നത് സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ്.ചെയര്‍മാനെ ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജില്ലാ സെക്രട്ടറിയുടെ നടപടിയില്‍ ജോസ് കെ മാണി പ്രതികരിച്ചില്ല.
കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് കന്യാസ്ത്രീയെ കണ്ടക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. തിരുവനന്തപുരം-മൈസൂര്‍ സ്‌കാനിയ ബസില്‍ വച്ചാണ് സംഭവം. കന്യാസ്ത്രീയായ യാത്രക്കാരിയെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ തിരുവനന്തപുരം ഡിപ്പോയിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസില്‍ വച്ച് മെയ് 13-നായിരുന്നു സംഭവം. ഇരയായ കന്യാസ്ത്രീ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖകള്‍ ലഭിച്ചത് ഇ മെയില്‍ വഴിയാണെന്ന മൊഴിക്ക് പിന്നാലെ ഫാ. പോള്‍ തേലക്കാട്ടിന്റെ ഓഫീസില്‍ റെയ്ഡ്. കലൂരിലെ സത്യദീപം ഓഫീസില്‍ അന്വേഷണ സംഘം നടത്തിയ റെയ്ഡില്‍ ഫാ.തേലക്കാട്ടിന്റെ കമ്പ്യൂട്ടര്‍ അടക്കമുള്ളവ പിടിച്ചെടുത്തു. വ്യാജരേഖാ കേസില്‍ വൈദിക സമിതി യോഗത്തിന്റെ മിനിട്ട്സ് ഹാജരാക്കാന്‍ സംഘം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.
ആലഞ്ചേരിക്കെതിരെ സിനഡില്‍ ഹാജരാക്കിയ ബാങ്ക് രേഖകള്‍ വ്യാജമെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. കര്‍ദിനാളിന്റെ പേരില്‍ ഇത്തരമൊരു അക്കൗണ്ട് ഇല്ലെന്ന് പൊലീസ് കണ്ടെത്തി. ഫാദര്‍ പോള്‍ തേലക്കാട്ട് തന്നെയാണ് സിനഡില്‍ ബാങ്ക് രേഖകള്‍ കൈമാറിയത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനഡിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കിയത്. ഈ അന്വേഷണത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കര്‍ദിനാളിനെതിരെ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തിരുന്നു. സിനഡിനായി പരാതി നല്കിയ സഭാ ഐ.ടി. വിഭാഗം മേധാവി ഫാദര്‍ ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴിയും അന്ന് സംഘം രേഖപ്പെടുത്തിയിരുന്നു.
2019 ജനുവരി 7 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിച്ച് മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ്, സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവില്‍ ഫാ. പോള്‍ തേലക്കാട്ടിലിനെതിരേ നല്‍കിയ പരാതി. ഈ പരാതി പ്രകാരമാണ് തൃക്കാക്കര പൊലീസ് ഫാ. തേലക്കാട്ടിനെതിരേ കേസ് എടുത്തത്. എന്റെ കൈവശം കിട്ടിയ ചില രേഖകള്‍ ഞാന്‍ ചട്ടപ്രകാരം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ജേക്കബ് മാനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഈ രേഖകളുടെ നിജസ്ഥിതി അന്വേഷിച്ച് അറിയുകയെന്നു മാത്രമാണ് പറഞ്ഞതെന്നും ഫാ. തേലക്കാട്ട് പറയുന്നു.
സിനഡില്‍ ഈ രേഖകള്‍ കൊണ്ടുപോയത് ഞാനല്ല. അത് ബിഷപ്പ് ജേക്കബ് മനത്തോടത്ത് ആയിരിക്കണം കൊടുത്തത്. എന്തായാലും ഞാന്‍ എന്റെ അഭിഭാഷകനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഏതാനും ദിവസം മുന്‍പ് ഫാ. തേലക്കാട്ട് പ്രതികരിച്ചിരുന്നു. ഫാ. പോള്‍ തേലക്കാട്ടിന് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കെതിരായ രേഖകള്‍ ചില വൈദികര്‍ കൈമാറുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എറണാകുളത്തെ ചില ബിസിനസുകാരുമായി ആലഞ്ചേരിക്ക് ബിസിനസ് ഇടപാടുകളുണ്ടെന്നും ഇതിന്റെ മറവില്‍ അനധികൃതമായി കോടിക്കണക്കിനു രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അവ തെളിയിക്കുന്ന ആലഞ്ചേരിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണെന്നും പറഞ്ഞാണ് രേഖകള്‍ ഫാ. തേലക്കാട്ടിന് കൈമാറിയതെന്നാണ് സൂചന.
ഈ രേഖകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവും നല്‍കിയവര്‍ ഫാ. പോള്‍ തേലക്കാട്ടിനു മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്നു കേള്‍ക്കുന്നു. എന്നാല്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ നല്‍കാതെ നേരിട്ട് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേര്‍ക്ക് കൈമാറി അവയുടെ ആധികാരിത പരിശോധിച്ചറിയാനായിരുന്നു ഫാ. പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടത്. ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിക്കെതിരേ കിട്ടിയ രേഖയുടെ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന് ഫാ. പോള്‍ തേലക്കാട്ട് സ്വകാര്യമായി കൈമാറിയ രേഖ കക്കനാട് സെന്റ്.തോമസ് മൗണ്ടില്‍ ചേര്‍ന്ന സിനഡില്‍ എത്തുകയാണുണ്ടായത്. ഫാ. തേലക്കാട്ട് തന്നെയാണ് സിനഡില്‍ രേഖകള്‍ എത്തിച്ചതെന്നായിരുന്നു ആദ്യത്തെ ആരോപണം.
എന്നാല്‍ രേഖകള്‍ താന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നു ഫാ. തേലക്കാട് പറയുമ്പോള്‍, ആ രേഖകള്‍ ആര് സിനഡില്‍ എത്തിച്ചെന്നുവെന്നതാണ് ചോദ്യം. ഇതോടൊപ്പം തന്നെ സഭാ വിശ്വാസിയും ഇന്ത്യന്‍ കാത്തലിക്ക് ഫോറത്തിന്റെ പ്രസിഡന്റുമായ ബിനു ചാക്കോ പൊലീസിന് മൊഴി നല്‍കിയത് ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഭയുടെ പ്രാദേശികമായ അധികാരവും സഭാ ഭൂമി ഇടപാട് സംബന്ധിച്ചും മാര്‍ ആലഞ്ചേരിയോട് ഫാ. പോള്‍ തേലക്കാടിന് ശത്രുതയുണ്ടെന്നും ആലഞ്ചേരി പിതാവും ലത്തീന്‍ സഭയിലെ മെത്രാന്മാരും മാരിയറ്റ് ഹോട്ടല്‍ ക്ലബില്‍ അംഗത്വം നേടുന്നതിന് വേണ്ടി യോഗം ചേര്‍ന്നു എന്നുള്ളത് വ്യാജമായി സൃഷ്ടിച്ച ഒന്നാണെന്നും ബിനു മൊഴിയില്‍ വ്യക്തമാക്കുന്നു.
സിനഡ് അംഗമായ മാര്‍ ജേക്കബ് മനത്തോടത്തിനെ തെറ്റിധരിപ്പിച്ചാണ് സിനഡില്‍ ഇക്കാര്യം അവതരിപ്പിച്ചതെന്നും സഭയിലെ ഒരു മുതിര്‍ന്ന വൈദികനും അഞ്ച് യുവ വൈദികരും ചേര്‍ന്നാണ് വ്യാജരേഖകള്‍ നിര്‍മ്മിച്ചതായി തനിക്ക് അറിവുള്ളതെന്നും ബിനു മൊഴിയില്‍ പറയുന്നു. ആലഞ്ചേരി പിതാവിനെ തേജോവധം ചെയ്ത് രാജിവയ്പ്പിക്കാന്‍ വേണ്ടിയാണ് ഫാ.പോള്‍ തേലക്കാടും സംഘവും ഇത്തരത്തില്‍ വ്യാജ രേഖ സൃഷ്ടിച്ചതെന്നും ഇതിന് പിന്നില്‍ സഭയിലെ ചില യുവ വൈദികരുണ്ടന്നും ബിനു വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് പിന്നില്‍ കഴക്കൂട്ടം സ്വദേശിയായ അഭിഭാഷകന്‍ ബിജു മോഹന്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ എട്ടു പ്രാവശ്യം ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്നു ഡിആര്‍ഐ കണ്ടെത്തി. ബിജുവും രണ്ടു പ്രാവശ്യം ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയിട്ടുണ്ട്. ഭാര്യ വിനീത രത്നകുമാറിയെ ഉപയോഗിച്ചും സ്വര്‍ണം കടത്തിയിട്ടുണ്ട്. 20 കിലോ സ്വര്‍ണം കടത്തിയ ബിജുവിന്‍റെ ഭാര്യ വിനീത രത്നകുമാരിയെയും റിമാന്‍ഡ് ചെയ്തു.
ജിത്തുവെന്നയാളാണ് ദുബായില്‍ നിന്ന് സ്വര്‍ണം നല്‍കുന്നത്. സംഭവം പുറത്തായതോടെ ബിജു ഒളിവിലാണ്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് കണ്ടെത്തണമെങ്കില്‍ ഒളിവിലുള്ള ബിജുവിനെ പിടികൂടണമെന്ന് ഡിആര്‍ഐ വ്യക്തമാക്കി. തലസ്ഥാനത്തെത്തുന്ന സ്വർണം ബിജുവും സഹായിയായ വിഷ്ണുവും ചേർന്ന വാങ്ങിയാണ് സ്വർണ കച്ചവടക്കാർക്ക് നൽകുന്നത്. ആർക്കാണ് സ്വർണം നൽകുന്നതെന്ന് കണ്ടെത്തണമെങ്കിൽ ഒളിവിലുള്ള ബിജുവിനെയും വിഷ്ണുവിനെയും പിടികൂടണമെന്ന് ഡിആർഐ പറഞ്ഞു. ഈ സംഘത്തിന് വിമാനത്താവളത്തിനുള്ളിലെ ജീവനക്കാരുടെ സഹായവും ഡിആർഐ സംശയിക്കുന്നുണ്ട്.