സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി എന്‍സിപി സംസ്ഥാന നേതൃത്വവുമായി തര്‍ക്കങ്ങളില്ലെന്ന് ആവര്‍ത്തിച്ച് മാണി സി.കാപ്പന്‍. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചു. ജില്ലാനേതൃത്വവും സ്ഥാനാര്‍ഥിയായി തന്‍റെപേര് മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.
പാലായിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി. സി കാപ്പന്‍ തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. 28ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനിരിക്കെയാണ് മാണി.സി കാപ്പനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. പാലായില്‍ നിന്നല്ല പാര്‍ട്ടിക്കുള്ളിലും തനിക്കെതിരെ മറ്റൊരു പേര് ഉയര്‍ന്നിട്ടില്ലെന്ന് മാണി. സി കാപ്പന് ഉറപ്പുണ്ട്.
മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങള്‍ വോട്ടാക്കി മാറ്റുക തന്നെയാണ് ലക്ഷ്യം. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം ഗുണം ചെയ്യുമെന്നും പ്രതീക്ഷയുണ്ട്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ഡലത്തിലെയും ജില്ലയിലെയും പാര്‍ട്ടി ഭാരവാഹികളുടെ യോഗം പാലായില്‍ ചേര്‍ന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് തോമസ് ചാണ്ടി അടുത്ത ആഴ്ച മുതല്‍ പാലായില്‍ ക്യാംപ് ചെയ്യും.
ദുരഭിമാനക്കൊലയ്ക്കിരയായി കെവിൻ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു. കേസിലെ വിചാരണ പൂര്‍ത്തിയായി പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പ്രതികരണവുമായി കെവിന്റെ ഭാര്യ നീനു രംഗത്തെത്തി.
‘എനിക്കങ്ങനെ ഇപ്പോള്‍ പ്രത്യേകിച്ച് ഒരു വികാരവുമില്ല. ദേഷ്യമോ വൈരാഗ്യമോ സ്‌നേഹമോ ഒന്നുമില്ല. അച്ഛന്‍, അമ്മ എന്ന ഒരു പൊസിഷന്‍ മാത്രം. അവരൊന്ന് ചിന്തിച്ചാല്‍ മതിയായിരുന്നു. അവിരിനി കാണാന്‍ വരുമോ എന്നറിയില്ല. ഇത്രയൊക്കെ ചെയ്തിട്ട് ഇനി കാണാന്‍ വരുമെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാലും എനിക്ക് കാണണമെന്നുമില്ല..’ നീനു പറയുന്നു. കെവിന്‍ മരണപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും പഴയ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് നീനു. ഓര്‍മ്മകള്‍ തന്നെയാണ് നീനുവിനെ ഇന്നും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും. ഇപ്പോഴും അവര്‍ ഒരിക്കല്‍ കൂടി ചിന്തിച്ചിരുന്നെങ്കിലെന്നാണ് നീനുവിന്റെ ആഗ്രഹം.
കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ അടക്കം പത്ത് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍റെ ആവശ്യം.
കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി നീനുവിന്റെ സഹോദരൻ അടക്കം 10 പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.
വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റം, തടഞ്ഞുവെച്ച് വിലപേശല്‍ എന്നീ വകുപ്പുകള്‍ പത്ത് പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. ഇത് കൂടാതെ ഏഴ് വകുപ്പുകള്‍ വേറെയുമുണ്ട്. ദുരഭിമാനക്കൊല അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാം എന്ന സുപ്രീം കോടതി ഉത്തരവിന്റെ8്ഥാനത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നാണ് പ്രോസിക്യൂഷന്‍റെ പ്രധാന ആവശ്യം. ജീവപര്യന്തം ശിക്ഷിക്കുകയാണെങ്കിൽ മറ്റു കുറ്റങ്ങൾക്കുള്ള തടവ് ശിക്ഷ പ്രത്യേകമായി അനുഭവിക്കാൻ ഉത്തരവിടണമെന്നും ശിക്ഷ ഒന്നിച്ചു അനുഭവിക്കാൻ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതികളിൽ നിന്ന് നല്ലൊരു തുക പിഴ ഈടാക്കി കെവിന്റെ കുടുംബത്തിനും നീനുവിനും കെവിന്റെ സുഹൃത്ത് അനീഷിനും നൽകണം എന്നും പ്രോസിക്യൂഷൻ അന്തിമ വാദത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ കെവിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും അവസരം നൽകണമെന്നാണ് പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടത്. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
മലപ്പുറം തേഞ്ഞിപ്പലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മലപ്പുറത്ത് അധ്യാപകൻ കീഴടങ്ങി. ഒളിവിലായിരുന്ന അധ്യാപകന്‍ പി ടി അബ്ദുള്‍ മസൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.
അറബിക് അധ്യാപകനായ മസൂദിനെതിരെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കളോടൊപ്പം വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്.
തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജൂണ്‍ അവസാനം പെണ്‍കുട്ടിയുടെ വീടിനുസമീപത്തെ ആളൊഴിഞ്ഞ പറമ്ബില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോദി അനുകൂല പ്രസ്താവനയില്‍ തന്നെ പാഠം പഠിപ്പിക്കാന്‍ ആരും വരണ്ടെന്ന് ചെന്നിത്തലയ്ക്ക് ശശി തരൂരിന്റെ മറുപടി. കോണ്‍ഗ്രസില്‍ മറ്റാരേക്കാളും ബിജെപിയെ എതിര്‍ത്തിട്ടുള്ളത് താനാണെന്നും തരൂര്‍ പറഞ്ഞു. അതേസമയം തരൂരിന്റെ മോദി അനുകൂല നിലപാട് അപലപനീയമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
മോദി അനുകൂല നിലപാടെടുത്ത ശശി തരൂർ കോൺഗ്രസ് പാർട്ടിയിൽ ഒറ്റപ്പെടുന്നു. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാമെന്ന് കെ.മുരളീധരൻ തുറന്നടിച്ചു. മോദിയെ മഹത്വവത്ക്കരിക്കുകയല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്ന് ബെന്നി ബെഹനാനും പറഞ്ഞു. അടിയന്തരമായി ഇടപെടണമെന്ന് ടി.എൻ.പ്രതാപൻ സോണിയ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം തരൂരിന്റെ പ്രസ്താവനയെ ബിജെപി സ്വാഗതം െചയ്തു.
തിരുവനന്തപുരം മണ്ഡലം ഉൾപ്പടെ ഇരുപതിടത്തും മോദിക്കെതിരെ പ്രചാരണം നടത്തിയാണ് വിജയിച്ചതെന്ന് മുരളീധരൻ തരുരൂരിനെ ഓര്‍മപ്പെടുത്തി. നിലപാട് മാറ്റാൻ തരൂർ തയ്യാറായില്ലെങ്കിൽ ജനങ്ങൾ പഠിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ വരണമെന്നില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന തരൂരിന്റെ പ്രതികരണത്തിനും മറുപടി നൽകി.
മുതിർന്ന നേതാക്കളെല്ലാം പരസ്യമായി തരൂരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവും തരൂരിനെ തളളി പറഞ്ഞിരുന്നു.
അതേസമയം ബിജെപിക്കുള്ളില്‍നിന്ന് തരൂരിന് പിന്തുണ ലഭിച്ചു. കടുത്ത വിമർശനമുന്നയിക്കുന്നവരാണ് വേഗത്തിൽ ബിജെപിയിലേക്ക് എത്തുകയെന്ന് പി.എസ് ശ്രീധരൻപിള്ള മുരളീധരന് മറുപടി നല്‍കി. വിമര്‍ശനം ഉയര്‍ന്നിട്ടും തരൂര്‍ നിലപാട് മാറ്റാത്തതുകൊണ്ട് ഇനി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാകും നിര്‍ണായകം.
കാസര്‍കോട്, കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ 24 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. രാജസ്ഥാനന്‍ സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബലൂണ്‍ വില്‍പനക്കാരായ അച്ഛനും അമ്മയും പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലില്‍ സംഭവം സംബന്ധിച്ച് രണ്ടുപേരുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്.
കഴിഞ്ഞ ദിവസം തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടന്ന കലഹത്തിനിടെയാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മത്സ്യമാര്‍ക്കറ്റില്‍ കുഴിച്ചു മൂടിയന്ന വിവരം പുറത്തറിയുന്നത്. രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികള്‍ സ്വന്തം കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയെന്ന ആരോപണം വഴക്കിനിടെ ഒരു വിഭാഗം ഉയര്‍ത്തി. തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടതെന്ന് ദമ്പതികള്‍ സമ്മതിച്ചു.
തുടര്‍ന്ന് ഇവരെ ഹൊസ്ദുര്‍ഗ് സിഐക്ക് കൈമാറി. സംഭവത്തെക്കുറിച്ച് മരിച്ച കുട്ടിയുടെ അമ്മ പറയുന്നതിങ്ങനെ കഴിഞ്ഞ പന്ത്രണ്ടിന് കണ്ണൂരില്‍ നിന്ന് രാജസ്ഥാനിലേയ്ക്ക് പോകുന്നതിനിടെ ബാക്കിവന്ന ബലൂണുകള്‍ വില്‍ക്കാന്‍ കുടുംബം കാഞ്ഞങ്ങാട് ഇറങ്ങി. പിറ്റേന്ന് രാവിലെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി.പിന്നീട് ഭര്‍ത്താവ് ഒരു സഹായിയും ചേര്‍ന്ന് മൃതദേഹം മത്സ്യമാര്‍ക്കറ്റില്‍ കുഴിച്ചു മൂടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്തു. സമാനമായ മൊഴിയാണ് ഇയാളില്‍ നിന്നും ലഭിച്ചത്. സംഭവത്തില്‍ അസ്വാഭിക മരണത്തിന് പൊലീസ് കേസെടുത്തു.
കുട്ടിയെ കുഴിച്ചിട്ടുവെന്ന് പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം പുറത്തെടുത്തു.പൊലീസ് സര്‍ജന്റെ മേല്‍ നോട്ടത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഏതാണ്ട് പൂര്‍ണമായി ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേയക്ക് കൊണ്ടു പോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണം സംബന്ധിച്ച് വ്യക്തയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി യാത്രാ വിലക്ക് ഒഴിവാക്കാൻ പുതിയ വഴി തേടുന്നു. യുഎഇ പൗരൻറെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചു ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം . ഇതിനായി തുഷാർ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീർപ്പു ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് തുഷാറിൻറെ പുതിയ നീക്കം. വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴ്ചച്ച തുഷാറിനു ജാമ്യം അനുവദിച്ചത്. എന്നാൽ, സ്വദേശി പൗരന്റെ ആൾ ജാമ്യത്തിൽ യുഎഇ വിടാൻ കഴിയും എന്നാണ് തുഷാറിന് ലഭിച്ച നിയമോപദേശം.
തുഷാറിന്റെ സുഹൃത്തായ യുഎഇ പൗരന്റെ പേരിൽ കേസിന്റെ പവർ ഓഫ് അറ്റോർണി കൈമാറുകയും അതു കോടതിയിൽ സമർപ്പിക്കാനുമാണ് തീരുമാനം. തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ.
സ്വദേശിയുടെ പാസ്പോര്‍ട്ടിൻമേലുള്ള ജാമ്യത്തിൽ നാട്ടിലേക്ക് മടങ്ങിയാല്‍ വിചാരണക്കും മറ്റുമായി കോടതി വിളിപ്പിക്കുമ്പോൾ യു എ ഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും. തുഷാർ തിരിച്ച് എത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശി ഉത്തരവാദിയാകും. ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയിൽ കെട്ടിവയ്‌ക്കേണ്ടി വരും നേരത്തേ തുഷാറിനു ജാമ്യം ലഭിക്കുന്നതിനുള്ള തുകയ്ക്കും നിയമസഹായത്തിനും വ്യവസായി എം.എ.യൂസഫലിയുടെ പിന്തുണയുണ്ടായിരുന്നു. പുതിയനീക്കത്തിലും യൂസഫലിയുടെ സഹായമുണ്ടാകുമെന്നാണ് സൂചന.
മനുവും പ്രതികളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. മനു മണ്ണഞ്ചേരി അമ്പനാകുളങ്ങരയിലേക്കു താമസം മാറി. 19നു പറവൂരിലെ ബാറിൽ എത്തിയ മനുവിനെ അവിടെവച്ച് ഓമനക്കുട്ടൻ മർദിച്ചതാണ് തുടക്കം.
കാകൻ മനുവിന്റെ മരണകാരണം തലയ്ക്കേറ്റ പരുക്കെന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുപ്പി, കരിങ്കല്ല്, വടി എന്നിവകൊണ്ടു തലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിച്ചതിന്റെ പാടുകളുണ്ട്. പറവൂർ ഗലീലിയ തീരത്തുവച്ച് മർദിച്ചശേഷം കടലിൽ മുക്കിപ്പിടിച്ചു.
ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടുണ്ടെന്ന് ഡോക്ടർമാർ അന്വേഷണ ഉദ്യോഗസ്ഥരോടു വിശദീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ 3 മണിക്കൂർ നീണ്ട പോസ്റ്റ്മോർട്ടം പരിശോധനയുടെ റിപ്പോർട്ട് അടുത്ത ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറും. ബാർ ഹോട്ടലിനു സമീപത്തെ അടിപിടിയെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട സംഭവത്തിൽ ഒരാളെക്കൂടി പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ 6–ാം പ്രതി പുന്നപ്ര പറവൂർ തെക്കേപാലക്കൽ ജോൺ പോളാണ് (32) പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട മനുവിന്റെ (കാകൻ മനു-27) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. പറവൂർ ഗലീലിയ തീരത്തു നിന്നാണ് ശനിയാഴ്ച മൃതദേഹം കണ്ടെടുത്തത്.
കേസിലെ ഒന്നാം പ്രതി സൈമൺ (സനീഷ് -29), രണ്ടാം പ്രതി കാക്കരിയിൽ ജോസഫ് (ഓമനക്കുട്ടൻ -19), നാലാം പ്രതി തൈപ്പറമ്പിൽ പത്രോസ് ജോൺ (അപ്പാപ്പൻ പത്രോസ് -28), അഞ്ചാം പ്രതി പറയകാട്ടിൽ സെബാസ്റ്റ്യൻ (കൊച്ചുമോൻ -39) എന്നിവരും റിമാൻഡിലാണ്. മൂന്നാം പ്രതി പുന്നപ്ര പനഞ്ചിക്കൽ വീട്ടിൽ ‘ലൈറ്റ്’ എന്നറിയപ്പെടുന്ന ആന്റണി സേവ്യർ (വിപിൻ-28) ഒളിവിലാണ്. ആകെ 14 പ്രതികളുണ്ട്.കഴിഞ്ഞ 19നു രാത്രി 9.30നു പറവൂർ ജംക്‌ഷന് സമീപത്തു സൈമൺ, ഓമനക്കുട്ടൻ,
പത്രോസ് ജോൺ, സെബാസ്റ്റ്യൻ എന്നിവർ ചേർന്നു മനുവിനെ മർദിച്ചിരുന്നു. പറവൂർ ഗലീലീയ കടൽത്തീരത്തുവച്ചു കൊലപ്പെടുത്താനും മൃതദേഹം മറവുചെയ്യാനും ജോൺ പോളിന്റെ സഹായം ലഭിച്ചതായി പൊലീസ് അറിയിച്ചു. ആദ്യം പിടികൂടിയ സൈമൺ, പത്രോസ് ജോൺ എന്നിവർ വ്യാജ മൊഴി നൽകി കേസ് വഴിതിരിക്കാൻ ശ്രമിച്ചു. കൊച്ചുമോനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു കുഴിച്ചിട്ട മൃതദേഹം കണ്ടെടുത്തത്
പാലായില്‍ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് പി.സി ജോര്‍ജ്. ക്രൈസ്തവ സ്വതന്ത്രനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കണം. പി.സി തോമസിന് ജയസാധ്യതയുണ്ട്. ഷോണ്‍ ജോര്‍ജ് മല്‍സരിക്കില്ല. തന്റെ പാര്‍ട്ടിയായ ജനപക്ഷം സീറ്റ് ആവശ്യപ്പെടില്ല എന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. ക്രൈസ്തവ വിശ്വാസിയായ പൊതു സ്വതന്ത്രനെ മത്സരത്തിൽ ഇറക്കിയാല്‍ എന്‍.ഡി.എയ്ക്ക് പാല പിടിച്ചെടുക്കാം. ജോസ് കെ മാണിയുടെ ഭാര്യ നിഷ മത്സരിച്ചാല്‍ പാലായില്‍ നാണംകെട്ട് തോല്‍ക്കും എന്നും പി.സി.ജോര്‍ജ് പറഞ്ഞു.
നിഷ ജോസ് കെ മാണി നാമനിർദേശം കൊടുക്കുന്നതിന് മുമ്പ് തന്നെ തോൽക്കുമെന്ന് പി.സി ജോർജ് പറഞ്ഞു. നിഷയെ സ്ഥാനാർഥിയാക്കുകയെന്ന മണ്ടത്തരം ജോസ് കെ മാണി കാണിക്കില്ല. വിളിക്കാത്ത കല്യാണത്തിന് പോകുന്ന നാണംകെട്ട പരിപാടിയാണ് നിഷ ജോസ് കെ മാണി കാണിക്കുന്നതെന്നും പി.സി ജോർജ് പരിഹസിച്ചു.നിഷ ജോസ്.കെ.മാണി സ്ഥാനാര്‍ഥിയായാല്‍ ഭീകരദുരന്തമാകുമെന്നും ജോസ് കെ.മാണിയെ വിശ്വസിക്കാന്‍ കൊളളില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.യു.ഡി.എഫ് വിട്ടാല്‍ പി.ജെ.ജോസഫിനെ എന്‍.ഡി.എ സ്വീകരിക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
ഈ അധ്യയനവർഷം ഇതുവരെ വിദ്യാഭ്യാസ ബന്ധുകളുടെ ഫലമായി 6 -)O ദിവസത്തെ പഠിപ്പു മുടക്കിനെയാണ് പത്തനംതിട്ടയിലെ വിദ്യാർത്ഥികൾ അഭിമുഖികരിക്കുന്നത് . കോന്നി NSS കോളേജിലെ ABVP പ്രവർത്തകർക്ക് നേരെയുണ്ടായ SFI ആക്രമണത്തിൽ പ്രതിഷേധിച്ചാണ് പത്തനംതിട്ട ജില്ലയിലെ മുഴുവൻ കോളേജുകളിലും ABVP വിദ്യാഭ്യാസബന്ദിനെ ആഹ്വാനം ചെയ്തിരിക്കുന്നത് . മറ്റ് ജില്ലകളിൽ നിന്ന് വിഭിന്നമായി കോളേജ് യൂണിയൻ ഇലക്ഷൻെറ പിറ്റേദിവസമായിരുന്ന 22 -)o തീയതിയും പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും KSU വിൻെറ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ബന്ദായിരുന്നു .

പ്രളയ ദിനങ്ങളിലെ തുടർച്ചയായ അവധികൾ കൂടി കണക്കാക്കുമ്പോൾ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് വിദ്യാലയങ്ങളിൽ ക്ലാസുകൾ നടന്നത് .പഠിപ്പുമുടക്ക് സമരങ്ങൾക്ക് എതിരെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതി വിധി സമ്പാദിച്ചിട്ടുണ്ടെങ്കിലും ഫലത്തിൽ സമര ദിനങ്ങളിൽ ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറവായിരിക്കും .ബന്ദുകൾക്കു എതിരെ എന്നതുപോലെ പെട്ടന്നുള്ള പഠിപ്പുമുടക്കുകൾ നിരോധിച്ചുകൊട്ടുള്ള കോടതി ഉത്തരവാണ് ഇതിന് ശാശ്വത പരിഹാരം എന്ന് അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെടുന്നു.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : യുകെയില്‍ കെയറര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും എട്ടുലക്ഷം രൂപ വരെ തട്ടിയെടുത്ത എറണാകുളം പിറവം സ്വദേശിനിയായ രഞ്ജു ജോർജ്ജ് എന്ന യുവതിക്കെതിരെ കേരളത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേരള സര്‍ക്കാരിന്റെ വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സൈറ്റായ ഒഡേപക് തന്നെ നേരിട്ട് യുകെ നഴ്‌സുമാര്‍ക്കായി റിക്രൂട്ട്‌മെന്റ് നടത്തിവരുന്നതിനിടയിലാണ് ഈ യുവതിയുടേയും സംഘത്തിന്റെയും തട്ടിപ്പ് അരങ്ങേറുന്നത്. രഞ്ജു ജോർജ്ജിനെതിരെ അയര്‍ക്കുന്നം സ്വദേശി സന്തോഷും ഭാര്യയും നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടൂക്കുന്നതിനായി എഫ് ഐ ആര്‍ ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.

തട്ടിപ്പിനിരയായ അയര്‍ക്കുന്നം സ്വദേശി നഴ്‌സായ ഭാര്യയ്ക്ക് വേണ്ടിയാണ് ഒരു സുഹൃത്തുവഴി രഞ്ജുവെന്ന ഈ തട്ടിപ്പുകാരിയെ പരിചയപ്പെടുന്നത്. നൂറുകണക്കിന് മലയാളി നഴ്‌സുമാരില്‍ നിന്നായി ഇവര്‍ കോടിക്കണക്കിന് രൂപ തട്ടിച്ചെന്നാണ് ആരോപണം. കുറച്ചുനാള്‍ യുകെയിലുണ്ടായിരുന്ന രഞ്ജു യുകെയിൽ നഴ്‌സിങ്ങ് ജോലിയും വിസയും ശരിയാകാത്തതിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി തട്ടിപ്പു തുടങ്ങുകയായിരുന്നു.
യുകെ നഴ്‌സിങ്ങ് രജിസ്‌ട്രേഷനുള്ള അടിസ്ഥാന യോഗ്യതകളില്‍ ഏതെങ്കിലും വിധത്തില്‍ കുറവുകളുണ്ടാകുന്നവരാണ് രഞ്ജുവും സംഘവുമൊരുക്കുന്ന കെണിയില്‍ വീഴുന്നത്. പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകളായ ഐ.ഇ.എല്‍.ടി.എസിലും ഒ.ഇ.ടിയിലും സ്‌കോര്‍ കുറവുള്ളവര്‍, എട്ടുലക്ഷം നല്‍കിയാല്‍ കെയറര്‍ ജോലിയെന്ന ഇവരുടെ വ്യാജവാഗ്ദാനത്തില്‍ വീഴുന്നു.
യുകെയിലെ ന്യുകാസിലുള്ള നഴ്‌സിങ്ങ് ഹോമില്‍ രണ്ട് വര്‍ഷത്തേയ്ക്ക് കെയറര്‍ വിസ നല്കാമെന്നാണ് വാഗ്ദാനം. അതിന് ഐഇഎല്‍ടിഎസും ഒഇറ്റിയും ഒന്നൂംവേണ്ട പകരം എട്ടുലക്ഷം രൂപമാത്രം നല്കിയാല്‍ മതിയെന്നു പറഞ്ഞ് വിശ്വസിപ്പിക്കും. വിശ്വാസത്തിനായി നഴ്‌സിങ്ങ് ഹോമിന്റെ ഫോട്ടോയും മറ്റും കാണിക്കും. തുക രണ്ടോ മൂന്നോ തവണയായി തന്നാല്‍ മതിയെന്നും പറയും.
ന്യുകാസിലുള്ള പ്രെസ്റ്റ്‌വിക്ക് നഴ്‌സിങ്ങ് ഹോമിന്റെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പുവിവരം അറിഞ്ഞതോടെ, മല്‍ഹോത്ര എന്ന ഇന്ത്യക്കാരന്റെ ഉടമസ്ഥയിലുള്ള ഈ നഴ്‌സിങ്ങ് ഹോമിന്റെ ചെയര്‍മാനുമായി സംസാരിക്കുകയും അവരുടെ ഭാഗത്ത് നിന്ന് ഒരു ഓഫറും രഞ്ജുവിനോ മറ്റാര്‍ക്കുമോ നല്കിയിട്ടില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. ഈ നഴ്‌സിങ്ങ് ഹോമിലായിരുന്നു രഞ്ജു ജോര്‍ജ് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെയറര്‍ ആയി ജോലി നോക്കിയിരുന്നതെന്നും വ്യക്തമായി. ആ പരിചയവും നഴ്‌സിങ്ങ് ഹോമിന്റെ ഫോട്ടോയും നല്കിയാണ് യുകെ റിക്രൂട്ട്‌മെന്റ് നിയമങ്ങളൊന്നും അറിയാത്ത മലയാളി നഴ്‌സുമാരെ പറഞ്ഞു പറ്റിച്ച് പണം തട്ടുന്നത്.
ആദ്യം 3 ലക്ഷം രൂപ അഡ്‌വാന്‍സായി വാങ്ങുകയും തുടര്‍ന്ന് സാധാരണ ആര്‍ക്കും അപേക്ഷിച്ചാല്‍ ലഭിക്കുന്ന വിസിറ്റിങ്ങ് വിസ തരപ്പെടുത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. ഒരു ബ്യുട്ടിക്ക് സ്ഥാപനം സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനെന്ന കാരണം പറഞ്ഞാണ് വിസിറ്റിങ്ങ് വിസ എടുക്കുന്നത്. ഇതിനായി ഹൈദരാബാദിലുള്ള ഒരു ഏജന്‍സിയുടെ സഹായവും തേടി അവരുമൊന്നിച്ചാണ് ഇപ്പോഴത്തെ തട്ടിപ്പ്. നേരത്തെ ഇവര്‍ തന്നെ ഡോക്യൂമെന്റ്‌സ് തയ്യാറാക്കി വിസിറ്റിങ്ങ് വിസയ്ക്ക് അപേക്ഷിക്കുകയായിരുന്നൂ രീതി.
മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സന്തോഷിനോടും ഭാര്യയോടും ഹൈദരബാദില്‍ എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെവച്ച് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും കൈമാറി. അതിനുശേഷം വിസിറ്റിങ്ങ് വിസയടിച്ച് നല്‍കുകയായിരുന്നു. വിസിറ്റിങ്ങ് വിസ ലഭിച്ചു കഴിഞ്ഞതിനുശേഷം ബാക്കി വരുന്ന അഞ്ചുലക്ഷം രൂപ കൂടി നല്കാന്‍ ആവശ്യപ്പെട്ടു. ബാക്കി തുക നല്കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് തിരികെ നല്കില്ലെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി സന്തോഷ് പറയുന്നു.

ഇതുപോലെതന്നെ ജോസെന്ന് പേരുള്ള മറ്റൊരു വ്യക്തിയുടെ ഭാര്യയ്ക്കും പണം നഷ്ടപ്പെട്ടു. ഇതേ രീതിയില്‍ വിസിറ്റിങ്ങ് വിസ നല്‍കുവാനായി ഹൈദരാബാദില്‍ കൊണ്ടുപോയിരുന്നൂ. അതിന് മുന്‍പായി ജോസിന്റെ കൈയില്‍ നിന്നൂം മൂന്ന് ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ജോസിന്റെ ഭാര്യയ്ക്ക് വിസിറ്റിങ്ങ് വിസ യഥാസമയം നല്‍കാന്‍ കഴിയാത്തതിനാല്‍ ബാക്കിയുള്ള അഞ്ചുലക്ഷം രൂപ നഷ്ടപ്പെടാതെ വന്നു.
ആദ്യം കൊടുത്ത 3 ലക്ഷം രൂപ എങ്ങനെ തിരികെ വാങ്ങിക്കുമെന്ന് ആലോചിച്ചിരിക്കുകയാണ് ജോസും കുടുംബവുമിപ്പോള്‍. പാലായിലുള്ള രണ്ടുപേരില്‍ നിന്നായി ഇതേരീതിയില്‍ തന്നെ എട്ടുലക്ഷം രൂപയും രഞ്ജു വാങ്ങിച്ചിട്ടുള്ളതായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞു.
സന്തോഷിനൂം കുടുബത്തിനൂം ഇപ്പോള്‍ 3 ലക്ഷം രൂപയും പാസ്‌പോര്‍ട്ടൂം നഷ്ടമായിരിക്കുകയാണ്. എട്ട് ലക്ഷം രൂപയുടെ ബാക്കി അഞ്ചുലക്ഷം രൂപകൂടി നല്കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ട് വിട്ടുനല്‍കുകയുള്ളുവെന്നാണ് രഞ്ജു പറയുന്നത്. കാരണം പാസ്‌പോര്‍ട്ട് തന്റെ കൈവശമല്ലെന്നുള്ള വിശദീകരണമാണ് രഞ്ജു പറയുന്നത്.
ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ രഞ്ജുവിനെതിരെ എന്‍ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും രഞ്ജുവിന്റെ പണവും സ്വാധീനവും മൂലം പോലീസ് അന്വേഷണം കാര്യമായി നടത്തുന്നില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. അതേസമയം കൂടുതല്‍ പരാതി ലഭിച്ചാലുടന്‍ രഞ്ജുവിനെ അറസ്റ്റുചെയ്യുമെന്നും ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു.
യുകെയിലെ നിലവിലെ വിസാനിയമം അനുസരിച്ച് വിസിറ്റിങ്ങ് വിസയിൽ എത്തിയാലൊന്നും കെയറര്‍ വിസ ലഭിക്കുയില്ലെന്ന് മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ വിസിറ്റിങ്ങ് വിസയില്‍ നിന്ന് വര്‍ക്ക് വിസയിലേയ്ക്ക് മാറുവാന്‍പോലും കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യുകെയിലെ നഴ്‌സിങ്ങ് തൊഴില്‍ വിസാനിയമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
UK work visa requirements and eligibility
ഷോര്‍ട്ടേജ് ഒക്യൂപ്പേഷന്‍ ലിസ്റ്റിലുള്ള നഴ്‌സിങ്ങ് വിഭാഗത്തില്‍ വിസ ലഭ്യമാണെങ്കിലും ഇതിനായി ഐ ഇ എല്‍ ടി എസോ , ഒ ഇ ടി യോ പാസ്സാകണം. കൂടാതെ സിബിറ്റിയും പാസ്സായശേഷം എന്‍ എം സിയുടെ ഓസ്‌കിയും പാസ്സായാൽ മാത്രമെ നിലവില്‍ യുകെയില്‍ നഴ്‌സായി ജോലി ലഭിക്കുക.
ഇന്‍ഡ്യ ഗവണ്മെന്റിന്റെ റിക്രൂട്ട്‌മെന്റ് അംഗീകാരമുള്ള ഏജന്‍സികളില്‍ കൂടി മാത്രമേ ജോലിക്ക് അപേക്ഷിക്കാവൂ എന്നുള്ളത് കേരളത്തിലെ നഴ്‌സുമാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് . അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ കൂടിയും ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ അംഗീകാരമില്ല എന്ന കാരണത്താല്‍ വിസ റദ്ദാക്കപ്പെടും. ഇന്ത്യന്‍ ഗവണ്മെന്റിന്റെ അംഗീകാരമുള്ള റീക്രൂട്ടിങ്ങ് ഏജന്‍സികളുടെ പേരുവിവരം അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
List of India government approved nursing agencies in India
നൂറൂകണക്കിന് നേഴ്‌സുമാരാണ് ഓരോ ദിവസവും തട്ടിപ്പിന് ഇരയാകുന്നത്. അതുകൊണ്ടുതന്നെ ഈ തട്ടിപ്പ് വിവരങ്ങള്‍ എല്ലാ നേഴ്‌സുമാരിലും എത്തിക്കുക