സ്വന്തം ലേഖകൻ
കൊച്ചി : പോരാളി ഷാജി എന്ന പേരിലുള്ള ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങൾ വെളിപ്പെടുത്തുന്നത് ഇന്നത്തെ മാധ്യമങ്ങളും, ബിസിനസ്സുകാരും , രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ തെളിവുകളിലേയ്ക്കാണ് . ” സുഭാഷേ… എനിക്ക് യുകെയിലെ ഓൺലൈൻ പത്രത്തിൽ നിന്ന് ഒരു വർഷം ലഭിക്കുന്നത് മുപ്പത്തയ്യായിരം പൗണ്ടാണ് ( മുപ്പത്തിയഞ്ച് ലക്ഷം രൂപ ) , കേസ്സ് മറ്റ് ആരും അറിയാതെ കോടതിക്ക് പുറത്ത് ഒതുക്കി തീർക്കുകയാണെങ്കിൽ ഞാൻ നിങ്ങൾക്ക് പണം തരാം , അതോടൊപ്പം നിങ്ങളുടെ ബിസ്സിനസ്സിനെപ്പറ്റി നല്ല രീതിയിൽ വാർത്തയെഴുതി നിങ്ങളുടെ ബിസിനസ്സ് വളർത്തി ഞാൻ മൂലം ഉണ്ടായ സാമ്പത്തിക നഷ്‍ടം തീർത്തും തരാം, നിങ്ങൾക്ക് നഷ്‌ടം ഉണ്ടാകത്തില്ല , എന്നെപ്പോലെ ബുദ്ധിയുള്ള ഒരു പത്രക്കാരനല്ലേ വാക്ക് പറയുന്നത് , ഞാൻ എഴുതി തരാം … “. ഇങ്ങനെ നീളുന്നു ഷാജൻ സ്കറിയ എന്ന മാധ്യമ പ്രവർത്തകൻ തനിക്കെതിരെ കേസ് കൊടുത്ത അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലെ ഏറ്റവും പ്രസക്തമായ ഭാഗങ്ങൾ . ഇന്നത്തെ മാധ്യമങ്ങൾ സാമ്പത്തിക ലാഭത്തിനായി എത്ര അപകടകരമായിട്ടാണ് മാധ്യമപ്രവർത്തനത്തെ ഉപയോഗപ്പെടുത്തുന്നത് എന്ന ഞെട്ടിക്കുന്ന തെളിവുകളാണ് ഷാജന്റെ വാക്കുകളിൽ നിന്ന് പുറത്ത് വരുന്നത് .
പോരാളി ഷാജിയുടെ ഫേസ്‌ബുക്ക് പേജിൽ വന്ന ഷാജൻ സ്കറിയയുടെ ഏറ്റവും പുതിയ ടെലിഫോൺ സംഭാഷണം കേൾക്കുവാൻ താഴെയുള്ള വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക .
[ot-video][/ot-video]
തനിക്കെതിരെ പലതരത്തിലുള്ള സാമ്പത്തിക ആരോപണങ്ങൾ പുറത്ത് വന്നപ്പോഴും ഷാജൻ സ്കറിയ സ്ഥിരമായി ആവർത്തിച്ചിരുന്ന ഒരു വാചകമാണ് ഇവിടെ പ്രസക്തമാകുന്നത് . ” ഞാൻ ഒരിക്കലും സാമ്പത്തിക ലാഭത്തിനായി വാർത്തയെഴുതുകയോ , എഴുതാതിരിക്കുകയോ ചെയ്യില്ല , അങ്ങനെ ചെയ്തതായി നിങ്ങളുടെ കൈയ്യിൽ തെളിവ് ഉണ്ടെങ്കിൽ കൊണ്ടു വരൂ , അന്ന് ഞാൻ ഈ മാധ്യമപ്രവർത്തനം അവസാനിപ്പിക്കാം ” . എന്നാൽ ഷാജൻ ആവശ്യപ്പെട്ട പണം പരസ്യയിനത്തിൽ തരാത്തതിന്റെ പേരിൽ സുഭാഷ് മാനുവൽ എന്ന യുകെയിലുള്ള മലയാളി ബിസ്സിനസ്സുകാരനെതിരെ പതിമൂന്ന് ദിവസം തുടർച്ചയായി വ്യാജവാർത്തയിടുകയും , അവസാനം ആ വാർത്തയ്‌ക്കെതിരെ സുഭാഷ് കൊടുത്ത കേസ്സിൽ ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി വിധി വരുകയും ചെയ്തപ്പോൾ , കോടതിക്ക് പുറത്ത് കേസ്സ് ഒതുക്കി തീർത്ത് എന്നെ രക്ഷപെടുത്തണമെന്നും , താങ്കളുടെ ബിസ്സിനസ്സുകൾ വിജയിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു തരാം എന്ന് യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു കരഞ്ഞു കാലുപിടിക്കുന്ന ഷാജന്റെ ശബ്ദമാണ് നമ്മൾക്ക് കേൾക്കാൻ കഴിഞ്ഞത് . ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഷാജൻ സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് പത്രപ്രവർത്തനം നടത്തുന്ന വെറുമൊരു മഞ്ഞപത്രക്കാരനാണെന്ന് തെളിയാൻ .
എല്ലാ രാഷ്രീയക്കാർക്കെതിരെയും , മത നേതാക്കൾക്കെതിരെയും , കോടീശ്വരന്മാരായ ബിസ്സിനസ്സുകാർക്കെതിരെയും വാർത്തകൾ എഴുതി ഞാൻ നിക്ഷപക്ഷ മാധ്യമ പ്രവർത്തകനാണ് , കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവനാണ് , സത്യം പറയുന്നവനാണ് , ഭയമില്ലാതെ വാർത്തയിടുന്നവനാണ് എന്നൊക്കെ പേരെടുത്തുകൊണ്ട് എല്ലാവരിൽ നിന്നും ഒരേപോലെ സാമ്പത്തിക ലാഭം ഉണ്ടാക്കി എടുക്കുക എന്ന ബ്ലാക്ക് മെയിലിംഗ് തന്ത്രമാണ് ഷാജൻ സ്കറിയ ഉപയോഗപ്പെടുത്തുന്നതെന്നാണ് ഷാജന്റെ സംഭാഷണങ്ങൾ തെളിയിക്കുന്നത് . പണം നഷ്‍ടപ്പെടുന്നു എന്നതിനെക്കാൾ ഉപരി കേസ്സിൽ തനിക്കെതിരെ വിധി വന്നാൽ താൻ ഇതുവരെ ഒളിച്ച് വച്ചിരുന്ന കപടമുഖം ഈ കോടതിവിധിയിലൂടെ പുറത്ത് വരുന്നതിനെയാണ് ഷാജൻ ഭയപ്പെട്ടിരുന്നത് .
തനിക്ക് പണം നൽകുന്ന ബിസ്സിനസ്സ് കൂട്ടാളികൾക്ക് വേണ്ടി അവരുടെ എതിർ പക്ഷത്ത് നിൽക്കുന്ന ബിസ്സിനസ്സുകാർക്കെതിരെ യുകെയിലുള്ള തന്റെ ഓൺലൈൻ പോർട്ടലായ ബ്രിട്ടീഷ് മലയാളിയിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും , അവസാനം കേസ്സിൽ പെട്ട് കുടുങ്ങുമ്പോൾ പുറംലോകം അറിയാതെ ഇതുപോലെ പണം നൽകിയും , കരഞ്ഞു കാലുപിടിച്ചും കേസ്സ് ഒതുക്കി തീർത്തുകൊണ്ട് ബിസ്സിനസ് സുഹൃത്തായി തുടർന്നുകൊണ്ട് പണം തട്ടുന്ന തന്ത്രമാണ് ഷാജൻ സ്കറിയ മറ്റ് എല്ലാ ബിസ്സിനസ്സുകാരോടും സ്വീകരിച്ചിരുന്നത്. എന്നാൽ കോടതിക്ക് പുറത്ത് യാതൊരുവിധ ഒത്തുതീർപ്പുകൾക്കും സുഭാഷ് മാനുവൽ തയ്യാറാകാതെ വന്നതാണ് ഷാജന് ഈ കേസ്സിൽ വിനയായത് . ഈ കേസ്സിൽ ഷാജനെ രക്ഷിക്കാൻ കൂട്ടായി നിന്നിരുന്ന ബിസ്സിനസ്സുകാരും ഷാജനും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെയും , വായനക്കാരെ വഞ്ചിച്ചുകൊണ്ടുള്ള ഷാജന്റെ മാധ്യമ പ്രവർത്തനത്തിന്റെയും കൂടുതൽ തെളിവുകൾ വരും ദിനങ്ങളിൽ പുറത്ത് വരുന്നതായിരിക്കും .
അതോടൊപ്പം രാഷ്ട്രീയക്കാരിൽ നിന്ന് പണം തട്ടിക്കൊണ്ട് സമാധാനത്തോടെ ജീവിക്കുന്ന കേരള ജനതയ്ക്കിടയിൽ വർഗീയത എഴുതി വിട്ട് അവരെ തമ്മിലടിപ്പിക്കുന്ന അപകടകരമായ മാധ്യമ പ്രവർത്തന രീതിയും ഷാജൻ കേരളത്തിലെ തന്റെ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിയിലൂടെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു സാഹചര്യമാണ് . ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്കൊണ്ട് നോർത്ത് ഇന്ത്യൻ മോഡലിൽ കേരളത്തിൽ വർഗ്ഗീയ കലാപത്തിന് സഹായകരമാകുന്ന രീതിയിലുള്ള മാധ്യമപ്രവർത്തനമാണ് ഷാജൻ ഇപ്പോൾ കേരളത്തിൽ പരീക്ഷിച്ച് വരുന്നത് . ഇത് കേരളത്തിൽ ചോരപ്പുഴ ഒഴുകാൻ കാരണമാകും എന്ന കാര്യത്തിൽ തർക്കമില്ല .
ഷാജന്റെ അപകടകരമായ ഈ മാധ്യമപ്രവർത്തനത്തെ തുറന്നു കാട്ടുവാനാണ് പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജ് ഷാജൻ പണം നൽകി കേസ്സൊതുക്കാൻ ശ്രമിക്കുന്ന ഈ വീഡിയോ പുറത്ത് വിട്ടത് . പലപ്പോഴും ഷാജൻ എന്ന കപടമാധ്യമപ്രവർത്തകന്റെ യഥാർത്ഥ മുഖം മനസ്സിലാക്കാതെ ന്യായീകരിച്ചിരുന്നവർ പോലും തങ്ങളുടെ സംസ്ക്കാര ശൂന്യതയെ പഴിച്ചുകൊണ്ട് ഇന്ന് ഷാജനെ കൈവിട്ടു കഴിഞ്ഞു . കേരളത്തെ വർഗ്ഗീയ കലാപത്തിലേയ്ക് തള്ളിവിട്ടുകൊണ്ട് സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുന്ന ഷാജൻ സ്കറിയ എന്ന മാധ്യമപ്രവർത്തകനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുകൊണ്ടിരിക്കുന്നത്.
കോട്ടയത്തെ ദുരഭിമാനക്കൊലയുടെ ഇര കെവിന്റെ കൊലപാതക കേസിൽ കോടതിയിൽ വിസ്താരം തുടരുകയാണ്.കേസിലെ മുഖ്യ സാക്ഷികൂടിയായ കെവിന്റെ ഭാര്യ നീനുവിന്റെ വിസ്താരം തുടങ്ങി.കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തന്റെ പിതാവും ജ്യേഷ്ഠനുമാണ് കെവിനെ കൊന്നതെന്നു നീനു പറഞ്ഞു.
കെവിന്റെ ജാതി അവർക്ക് പ്രശ്നമായിരുന്നുവെന്നും, താൻ കെവിനോടൊപ്പം ജീവിക്കുമ്പോൾ അവർക്ക് അഭിമാന ക്ഷതമുണ്ടാകുമെന്നു അവർ കരുതിയതായും അതിനാൽ ആണ് കെവിനെ അവർ കൊലപ്പെടുത്തിയതെന്നും നീനു പറഞ്ഞു.തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് കെവിന്റെ വീട്ടിൽ ഇപ്പോൾ താമസിക്കുന്നതെന്നും അവരെ സംരക്ഷിക്കുമെന്നും നീനു പറഞ്ഞു.
ഒരുമിച്ചു ജീവിക്കാൻ കെവിനും തനിക്കും ഭീഷണി ഉണ്ടായിരുന്നു,
പിതാവും ബന്ധുവും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും നീനു കോടതിയിൽ പറഞ്ഞു.
വീട്ടുകാര്‍ വേറെ വിവാഹാലോചന നടത്തിയപ്പോഴാണ് വീടുവിട്ടത്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്ന് തന്നെ ബലമായി കൊണ്ടുപോകാന്‍ പിതാവ് ചാക്കോ ശ്രമിച്ചിരുന്നു. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ചാക്കോ പറഞ്ഞെന്നും നീനു വ്യക്തമാക്കി. സ്റ്റേഷനില്‍ വച്ച് കെവിനെ എസ്.ഐ കഴുത്തിന് പിടിച്ച് തളളിയെന്നും നീനു കോടതിയില്‍ പറഞ്ഞു.
നീനുവുമായുള്ള വിവാഹം റജിസ്റ്റർ ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കെവിനെ സാനു ചാക്കോയും സംഘവും വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നീനു ഉൾപ്പെടെ പരാതിയായി എത്തിയിട്ടും സ്വീകരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ തിരക്കിലാണെന്ന് കാരണം പറഞ്ഞ് എസ് ഐ അന്വേഷണം വൈകിപ്പിച്ചു. പിറ്റേ ദിവസമാണ് കെവിന്റെ മൃതദേഹം തെൻമല ചാലിയക്കര തോട്ടിൽ നിന്ന് ലഭിച്ചത്.
കേസിലെ ഒന്നാം പ്രതിയായ സാനു ചാക്കോയുടെ സഹോദരിയും അഞ്ചാം പ്രതിയായ ചാക്കോയുടെ മകളുമാണു നീനു.കേസിൽ മൊത്തം പതിനാലു പ്രതികളാണുള്ളത്.വിസ്താരം തുടരുകയാണ്.
ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായി നടന്‍ ദീലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പ്രതി പട്ടികയില്‍ പേരുള്ള തനിക്ക് പരിശോധിക്കാന്‍ അവകാശമുണ്ടെന്നും തെളിവുകളെല്ലാം തനിക്ക് കൈമാറാന്‍ തയ്യാറാകണമെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേസിലെ ഇരയുടെ സ്വകാര്യത ഹനിക്കപ്പെടാന്‍ സാധ്യതയുള്ളതായി ചൂണ്ടിക്കാണിച്ച് നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ദീലീപിന്റെ ആവശ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇരയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കേസില്‍ സിബിഐ ആന്വേഷണം നടത്തണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഏത് ഏജന്‍സിയാണ് കേസ് അന്വേഷിക്കേണ്ടതെന്ന് പ്രതിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ നടപടികള്‍ വൈകിപ്പിക്കാനുള്ള ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് നടക്കുന്നതായി സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
ഹൈദരാബാദ്: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ബി.സുഭാഷണ് റെഡ്ഡി അന്തരിച്ചു. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഗച്ചിബൗളി ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു ജസ്റ്റീസ് റെഡ്ഡി. 2004 നവംബറിലാണ് അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായത്. 2005 മാര്‍ച്ചില്‍ വിരമിക്കുകയും ചെയ്തു. ഇതിന് ശേഷം 2005 ല്‍ ആന്ധ്രപ്രദേശ് മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായും, പിന്നീട് ആന്ധ്രപ്രദേശ് ലോകായുക്തയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
മലപ്പുറം താനൂരില്‍ വഴിയോരത്ത് ദിവസങ്ങളായി കിടന്ന കാറില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. താനൂര്‍ ചീരാന്‍ കടപ്പുറം പള്ളിപ്പടിയില്‍ കണ്ടെത്തിയ കാറില്‍ നിന്നാണ് രണ്ട് വാളുകളും നാല് ഇരുമ്പ് പൈപ്പും കണ്ടെത്തിയത്.
നാട്ടുകാരുടെ സംശയത്തെ തുടര്‍ന്നാണ് പോലീസെത്തി കാര്‍ തുറന്ന് പരിശോധന നടത്തിയത്. നാല് ദിവസം മുന്‍പാണ് വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉടമസ്ഥന്‍ നിര്‍ത്തിയിട്ട് പോയതാകുമെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം കൊണ്ടുപോകാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ ഡിക്കില്‍ രണ്ട് വാളും നാല് ഇരുമ്പ് പൈപുകളും ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
ആയുധങ്ങളും വാഹനവും പോലീസിസ് കസ്റ്റഡിയിലെടുത്തു. മൂര്‍ച്ചയേറിയ രണ്ട് വാളാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍പ് സ്ഥിരം സംഘര്‍ഷ മേഖലയായിരുന്ന തീരദേശത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുളള ധാരണയുടെ അടിസ്ഥാനത്തില്‍ കുറെ കാലങ്ങളായി പ്രശ്നങ്ങളില്ല. തീരദേശത്ത് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊച്ചി: ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ആവശ്യത്തിന് പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ മറുപടി. ശ്രേഷ്ഠ ബാവ സഭാധ്യക്ഷനായി തുടരണമെന്ന് ആവശ്യപ്പെട്ട പാത്രിയര്‍ക്കീസ് ബാവ മത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു.
ശ്രേഷ്ഠ കതോലിക്കയുടെ ചുമതലയില്‍ തുടരുന്നതിന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സഹായിക്കാന്‍ മൂന്ന് സീനിയര്‍ മെത്രാപൊലീത്തന്മാരെ നിയമിക്കുമെന്നും പാത്രിയാര്‍ക്കീസ് ബാവ അറിയിച്ചു. ശ്രേഷ്ഠ ബാവയുടെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തെ സഹായിക്കാനായി മൂന്ന് മെത്രാപൊലീത്തന്മാരെ നിയമിക്കുന്നത്.
ജോസഫ് മാര്‍ ഗ്രിഗോറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, എബ്രഹാം മാര്‍ സേവറിയോസ് എബ്രഹാം മാര്‍ സേവറിയോസ് എന്നീ മെത്രാപ്പോലീത്തമാരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്. യാക്കോബായ സഭയുടെ മെത്രാപൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്നും കാതോലിക്ക ബാവയുടെ ചുമതലയില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രേഷ്ഠബാവ പരമാധ്യക്ഷന് കത്ത് നല്‍കിയത്.
പഞ്ചാബിൽ ജലന്ധർ രൂപതയിലെ സഹോദയ സൊ സൈറ്റിയുടെ കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽപോയ പഞ്ചാബ് പോലീസിലെ രണ്ട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ പിടിയിൽ. കൊച്ചിയിലെ ഒരു ഹോട്ടലിൽ വ്യാജരേഖ സമർപ്പിച്ച് ഒളിവിൽ കഴിയവേ കൊച്ചി സിറ്റി പോലീസിന്റെ പിടിയിലാകുകയായിരുന്നു. പട്യാല സ്വദേശികളായ ജോഗീന്ദർ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണു പിടിയിലായത്. വ്യാജ രേഖകളും വ്യാജ വിലാസവും നൽകി രണ്ടു പേർ കൊച്ചിയിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ചോദ്യംചെയ്യലിൽ ഇരുവരും പഞ്ചാബിൽ സസ്പെൻഷനിലായി ഒളിവിൽപ്പോയ ഉദ്യോഗസ്ഥരാണെന്നു തിരിച്ചറിയുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത വിവരം പഞ്ചാബ് പോലീസിനെ അറിയിച്ചെന്നു സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു.
കൊച്ചിയിൽ തങ്ങുന്നതിന് ഇവർക്ക് സഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും പ്രതികളുടെ ഫോണ്‍ കോളുകളും പരിശോധിച്ചു വരികയാണ്. കഴിഞ്ഞ മാർച്ച് 29നു ജലന്ധർ രൂപത വൈദികൻ ഫാ. ആന്റണി മാടശേരി സഹോദയ സൊ സൈറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥർക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണു പോലീസെത്തി പണം പിടിച്ചെടുത്തത്. പോലീസ് പിടിച്ചെടുത്ത 16.65 കോടി രൂപയിൽ 6.66 കോടി രൂപ കാണാതായെന്നായിരുന്നു പരാതി. വിവിധ സ്കൂളുകൾക്കുള്ള സഹോദയ ബുക്ക് സൊസൈറ്റിയുടെ അക്കൗണ്ടിൽ അടയ്ക്കുന്നതിനുള്ളതായിരുന്നു തുക.
കണക്കിൽപ്പെടാത്ത 9.66 കോടി രൂപയുമായി ഫാ. ആന്റണിയെയും മറ്റ് അഞ്ചു പേരെയും പിടികൂടിയെന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞത്. എന്നാൽ തന്റെ വസതിയിൽനിന്നു പോലീസ് 16.65 കോടി രൂപ എടുത്തുകൊണ്ടുപോയെന്നു ഫാ. ആന്റണി വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ പഞ്ചാബ് ഡിജിപി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. അതേത്തുടർന്നാണ് എഎസ്ഐമാർ സസ്പെൻഡ് ചെയ്യപ്പെട്ടത്. പോലീസ് റെയ്ഡിൽ പണം പിടിച്ചെടുത്തത് ഫാ. ആന്റണിയുടെ താമസസ്ഥലത്തുനിന്നാണെന്നും പോലീസ് എത്തുന്പോൾ ആറു കോടിയോളം രൂപ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നുവെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് മാനേജരും വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത തുകമുഴുവൻ രേഖപ്പെടുത്താതെ മുങ്ങിയ പോലീസുകാരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഇരുവരുടെയും പക്കൽ പണമുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മറയൂരിൽ മധ്യവയസ്കനെ യുവാവ് തലയ്ക്കടിച്ച് കൊന്ന് കൊക്കയിൽ എറിഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയായ പുത്രന്‍ എന്ന ആള്‍ക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മറയൂർ ശൂശിനി ആദിവാസിക്കുടിയിലെ അയ്യാസ്വാമിയാണ് കൊല്ലപ്പെട്ടത്.
അയ്യാസ്വാമിയും തീർത്ഥമല സ്വദേശി പുത്രനും വൈകീട്ട് പുത്രന്‍റെ കൃഷിയിടത്തിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റം മൂത്ത് പുത്രൻ അയ്യാസ്വാമിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ പുത്രൻ വാക്കത്തി വീശി ഭയപ്പെടുത്തി ഓടിച്ചു. തുടർന്ന് അയ്യാസ്വാമിയെ മുന്നൂറ് മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി കൊക്കയിൽ തള്ളുകയായിരുന്നു.
നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിക്കുകയും ഇവർ മറയൂർ പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസെത്തി നടത്തിയ തെരച്ചിലിൽ പാറക്കെട്ടിന് താഴെ നിന്നാണ് അയ്യാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച കല്ലും വാക്കത്തിയും പൊലീസിന് സമീപത്ത് നിന്ന് ലഭിച്ചു.
പ്രതിയ്ക്കായി ആദിവാസി കോളനിയിൽ തെരച്ചിൽ നടത്തിയെങ്കിലും പുത്രൻ വനത്തിലേക്ക് ഓടി മറഞ്ഞതായി നാട്ടുകാർ അറിയിച്ചു. അയല്‍വാസിയെ വെട്ടികൊലപെടുത്താൻ ശ്രമിച്ച കേസിൽ പുത്രനെ കോടതി നേരത്തെ ശിക്ഷിച്ചിട്ടുണ്ട്. നിരവധി ചന്ദനക്കടത്ത് കേസിലും പുത്രൻ പ്രതിയാണ്. അയ്യാസ്വാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരന്‍ മര്‍ദനമേറ്റ് മരിച്ച കേസില്‍ അന്തിമ കുറ്റപത്രം തയാറാക്കാനൊരുങ്ങി പൊലീസ്. കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കാമുകനെതിരായ മൊഴിയില്‍ ഉറച്ചു നിന്നതോടെ യുവതിയെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം.
ഏഴു വയസുകാരനായ മകന്റെ മരണത്തിന് ഉത്തരവാദി തനിക്കൊപ്പം കഴിഞ്ഞിരുന്ന അരുണ്‍ ആനന്ദ് മാത്രമാണെന്നാണ് അമ്മയുടെ മൊഴി. വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞായിരുന്നു പ്രതി കുട്ടികളെ ആക്രമിച്ചിരുന്നത്. സ്കൂളില്‍ എന്നേപ്പറ്റി എന്താടാ നീ പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു കുട്ടിയെ അരുണ്‍ ആനന്ദ് സംഭവദിവസം ആക്രമിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അരുണ്‍ തന്നെയും മര്‍ദിച്ചിരുന്നെന്നും യുവതി മൊഴിനല്‍കി. സംഭവശേഷം കൗണ്‍സിലര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന യുവതി മാനസികാരോഗ്യം വീണ്ടെടുത്തു.
കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. പ്രതിയാക്കുന്നത് പരിഗണിച്ചെങ്കിലും മറ്റു സാക്ഷികളില്ലാത്തതിനാല്‍ മുഖ്യപ്രതി രക്ഷപെടാന്‍ കാരണമാകുമെന്നാണ് നിയമോപദേശം. ഇവരുടെ രഹസ്യമൊഴി ഇടുക്കി മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട കുട്ടിയുെട പിതാവായ തിരിവനന്തപുരം സ്വദേശിയുടെ മരണത്തിലും പുനരന്വേഷണം തുടങ്ങി. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തും മുന്‍പായിരുന്നു മരണം. റിപ്പോര്‍ട്ട് മറ്റൊരു വിദഗ്ധ സംഘം പരിശോധിക്കും.
കാൻസറിനെ കരളുറപ്പ് കൊണ്ട് നേരിട്ട ആ പുഞ്ചിരിക്കുന്ന മുഖം ഇനി ഓർമ്മ. കാൻസർ ചികിത്സയിലായിരുന്ന അരുണിമ രാജൻ ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്ന് രാവിലെയാണ് അരുണിമ മരണത്തിന് കീഴടങ്ങിയത്. ഡോക്ടര്‍മാര്‍ ഇനി രണ്ടേരണ്ട് മാസം കൂടിയെന്ന് വിധിയെഴുതിയിടത്തുനിന്ന് എട്ട് മാസം കൂടി സ്വന്തം ആയുസ് വിധിയോട് പൊരുതി വാങ്ങിയ അരുണിമയുടെ നേട്ടം തന്നെയാണത്.
ഒരു പല്ലുവേദനയില്‍ നിന്നാണ് അരുണിമയുടെ നീണ്ട ആശുപത്രിവാസം തുടങ്ങുന്നത്. പല്ലുവേദനയ്‌ക്കൊപ്പമെത്തിയ പനിയെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സ്‌കാനിംഗ് നടത്തിയത്. ഇതില്‍ കുടലില്‍ അണുബാധ പോലെയെന്തോ ഉണ്ടെന്ന് കണ്ടെത്തി. വിശദപരിശോധനകള്‍ക്ക് മറ്റൊരു ആശുപത്രിയില്‍ ചെന്നെങ്കിലും പേടിക്കാന്‍ മാത്രമുള്ള രോഗമൊന്നുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എങ്കിലും ഒരിക്കല്‍ കൂടി ഉറപ്പിക്കാനായാണ് എറണാകുളം അമൃത ആശുപത്രിയിലെത്തിയത്.
അവിടെ വച്ചാണ് കുടലില്‍ ക്യാന്‍സര്‍ ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്ക് രോഗം നാലാം ഘട്ടത്തിലെത്തിയിരുന്നു. നല്‍കാവുന്ന ചികിത്സകള്‍ക്കും പ്രതീക്ഷകള്‍ക്കുമെല്ലാം പരിധികളേറെയായിരുന്നു. എങ്കിലും എല്ലാ പ്രതിസന്ധികള്‍ക്കുമിടയില്‍ വച്ച് അവര്‍ ചികിത്സ തുടങ്ങി. കീമോയുടെ വേദനകൾ മറക്കാൻ ചിത്രങ്ങൾ വരച്ച അരുണിമ രോഗത്തിന്റെ തളര്‍ച്ചകള്‍ക്കിടയിലുംതാന്‍ വരച്ച ചിത്രങ്ങളുള്‍ക്കൊള്ളിച്ച പ്രദര്‍ശനമൊരുക്കി.
ഇതിനിടെ ആദ്യകീമോയില്‍ പൊട്ടിപ്പോയ കുടലില്‍ നിന്ന് ശരീരമാകെ അണുബാധയുണ്ടായി. പലയിടത്തും പഴുപ്പ് കെട്ടി. അതോടെ, തുടര്‍ചികിത്സ കൂടുതല്‍ പ്രശ്‌നത്തിലായി.
ഓഗസ്‌റ്റോടെ ഇനി മറ്റൊന്നും ചെയ്യാനില്ലെന്ന അവസ്ഥയിലെത്തി. ഏറിപ്പോയാല്‍ രണ്ട് മാസം കൂടി ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ നിരാശയോടെ വിധിയെഴുതിയപ്പോള്‍ അവള്‍ തിരിച്ച് നാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു പ്രിയപ്പെട്ടവരോട് ആവശ്യപ്പെട്ടത്. അവിടെ അവരോടൊപ്പം സന്തോഷത്തിന്റെ കുറച്ച് ദിനങ്ങള്‍ കൂടണമെന്ന് മാത്രമായിരിക്കണം അന്ന് അരുണിമ ആഗ്രഹിച്ചത്. പക്ഷേ ആ ദിനങ്ങള്‍ അവളെ മാറ്റിമറിച്ചു. ആരെയും അമ്പരപ്പിച്ചുകൊണ്ട് കിടന്ന കിടപ്പില്‍ നിന്ന് ഒറ്റയ്ക്ക് എഴുന്നേറ്റുഎങ്കിലും രോഗത്തിന്റെ തീക്ഷണതയെന്ന യാഥാര്‍ത്ഥ്യത്തെ, മറികടക്കാനായില്ല. അരുണിമ യാത്രയായിരിക്കുന്നു.