ലോക്ക് ഡൗണിൽ സംസ്ഥാനത്ത് അടച്ചിട്ട കൂടുതൽ കടകൾ തുറക്കാൻ അനുവാദം നൽകി. തുറന്നു പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രേക്ക് ദി ചെയിൻ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. എയർ കണ്ടീഷൻ, ഫാൻ എന്നിവ വിൽക്കുന്ന കടകൾ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ അഞ്ചു വരെ തുറക്കാനാണ് അനുവാദം. എന്നാൽ കടകളിൽ പരമാവധി മൂന്ന് ജീവനക്കാർ മാത്രമേ പാടുള്ളൂ.
കണ്ണട കടകൾ തിങ്കളാഴ്ചകളിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ തുറക്കാനാണ് അനുവാദം നൽകിയിരിക്കുന്നത്. കടകളിൽ രണ്ട് ജീവനക്കാരിൽ കൂടുതൽ പാടില്ല. കളിമൺ തൊഴിലാളികൾക്ക് ഇപ്പോൾ ഒരു വർഷത്തേക്കുള്ള മണ്ണ് സംഭരിക്കാനുള്ള കാലമായതിനാൽ ജോലിക്കാരെ പരമാവധി കുറച്ച് ഇത് ചെയ്യാൻ അനുവാദം നൽകിയിട്ടുണ്ട്.
വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികൾക്ക് വീടുകളിൽ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിനും തെറുത്ത ബീഡികൾ ശേഖരിച്ച് പൊതുകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരമാവധി ജീവനക്കാരെ കുറച്ച് ഈ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്.
കേരളത്തോടും ആരോഗ്യ പ്രവർത്തകരോടും നന്ദി പറഞ്ഞ് ബ്രിട്ടിഷ് പൗരന്മാർ. കോവിഡ് മുക്തരായ സ്റ്റീവൻ ഹാൻകോക്ക് (61), ഭാര്യ ആൻ വില്യം (61), ജാനറ്റ് ലൈ (83), ജെയിൻ എലിസബത്ത് ജാക്സൺ (63) എന്നിവരാണു ഇന്നലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി വിട്ടത്. ലോക്ക്ഡൗൺ നീങ്ങി എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളത്ത് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സംഘം. 83-കാരനും 66-കാരിയുമുൾപ്പടെ മൂന്നാറിൽ സന്ദർശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതിൽ ആറ് പേർ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരായിരുന്നു.
ഇതോടെ കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദേശികളെല്ലാം രോഗമുക്തരായി. ഇറ്റലിയിൽനിന്നുള്ള റോബർട്ടോ ടൊണോസോ (57), ബ്രിട്ടിഷുകാരായ ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയൻ നെയിൽ (57) എന്നിവർ മുൻപു തന്നെ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ആശുപത്രികളിൽ സുഖം പ്രാപിച്ചിരുന്നു. പരിചിതമല്ലാത്ത നാട്ടിൽ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണു ലഭിച്ചതെന്നു ബ്രിട്ടിഷ് സംഘത്തിലെ ജെയ്ൻ ജാക്സൺ പറഞ്ഞു. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും. പിന്നീടാവും സ്വദേശത്തേക്കു മടക്കം.
കേരളത്തിന് അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം, എറണാകുളം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകരെ മന്ത്രി കെ. കെ. ശൈലജ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളിൽ 60 വയസ്സിനു മുകളിലുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തുമ്പോഴാണ് ഇവിടെ മികച്ച ചികിത്സയിലൂടെ എല്ലാ വിദേശികളുടെയും ജീവൻ രക്ഷിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
മുസാഫിര്‍
ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്.
കൊറോണ രോഗാണുവും വഹിച്ചാണ് ഓരോ പ്രവാസിയും നാട്ടില്‍ വിമാനമിറങ്ങുന്നത് എന്ന ചിന്ത കേരളത്തില്‍ പടര്‍ന്നത് കോവിഡ് വൈറസിനെക്കാള്‍ വേഗത്തിലായിരുന്നു. മാരകരോഗത്തിന്റെ പ്രതിരോധകാലത്ത് പ്രവാസലോകത്തെ ദൈന്യജീവിതങ്ങളെ കൂടുതല്‍ ആധിയിലാഴ്ത്തുന്ന വിധത്തിലുള്ള പ്രചാരണങ്ങള്‍ പെരുകുമ്പോള്‍, ഏതാനും ആഴ്ചകള്‍ മാത്രമപ്പുറം, ഈ പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്ന് പുകഴ്ത്തി നടന്നവരേയും ഓര്‍മ വന്നു.
ക്വാറന്റൈന്‍ കേള്‍ക്കാന്‍ സുഖമുള്ള വാക്കാണെങ്കിലും ലക്ഷക്കണക്കിന് ദിവസ വരുമാനക്കാരായ ഗള്‍ഫ് മലയാളികള്‍ക്ക് ഒരു ദിവസം വീട്ടിലിരുന്നാല്‍ അന്നന്നത്തെ അന്നം നഷ്ടമായി എന്നാണര്‍ഥം. അല്ലെങ്കില്‍ ഉപജീവനത്തിന് പരാശ്രയമേ ഗതിയുള്ളു എന്നും അര്‍ഥം. വ്യവസ്ഥാപിത ജോലികളിലല്ലാതെ, സ്ഥിര ശമ്പളക്കാരല്ലാതെ, നിത്യവരുമാനക്കാരായ ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് നഗരങ്ങള്‍ ലോക് ഡൗണ്‍ ആയതോടെ ക്ലേശങ്ങളുടെ കടലിലേക്ക് എടുത്തെറിയപ്പെട്ടത്. . ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നവര്‍, അലക്കു- ബാര്‍ബര്‍, കണ്‍സ്ട്രക് ഷന്‍ കമ്പനി തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍… ഈ ഗണത്തില്‍പ്പെടുന്ന ലക്ഷങ്ങളുടെ കണക്ക് അതാത് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ ഔദ്യോഗിക രേഖകളില്‍പ്പോലും കാണില്ല. ഇവരുടെ പണം കാത്ത് നാട്ടില്‍ കഴിയുന്ന കുടുംബങ്ങള്‍ പോലും നിങ്ങള്‍ ഇങ്ങോട്ട് വരല്ലേ, നിങ്ങള്‍ എങ്ങനെയെങ്കിലും പണം അയച്ച് അവിടെത്തന്നെ കഴിഞ്ഞാല്‍ മതിയെന്നാണിപ്പോള്‍ വിലപിക്കുന്നത്. നാട്ടുകാര്‍ക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും പ്രവാസി എത്ര പെട്ടെന്നാണ് അനഭിമതനായത്? കേരളീയരേക്കാള്‍ ഒരു പക്ഷേ കേരളത്തെ ചേര്‍ത്ത് നിര്‍ത്തുന്നവരാണ് പ്രവാസി മലയാളികള്‍ എന്ന മുഖ്യമന്ത്രിയുടെ സത്യസന്ധമായ അഭിപ്രായത്തിന് അതുകൊണ്ടുതന്നെ ഗള്‍ഫ് മലയാളികള്‍ ബിഗ് സല്യൂട്ട് അടിക്കുന്നു. കോവിഡിനു ശേഷമുള്ള ഗള്‍ഫിന്റെ സ്ഥിതിയെക്കറിച്ച് ഏറെ വേവലാതിയോടെ മാത്രമേ ചിന്തിക്കാനാവൂ. കേരള സര്‍ക്കാരിന്റെ ആ വഴിയ്ക്കുള്ള എന്തെങ്കിലും പരിഹാരമാര്‍ഗം, പ്രായോഗികമാകുമെങ്കില്‍ അത്രയും നല്ലത്.മഹാമാരിയുടെ നൂറുദിനങ്ങള്‍ പിന്നിട്ടപ്പോള്‍ വുഹാനില്‍ തിരിച്ചെത്തിയ സമാധാനം ഒരു വേള, ലോകത്തിനാകെ ആശ്വാസം പകരുന്നു. അപ്പോഴും പ്രവാസികളുടെ ഭാവിയെന്താവും എന്ന ഉല്‍ക്കണ്ഠ ഗള്‍ഫിലിപ്പോള്‍ സംസാരവിഷയമാണ്. പല കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്കാരെ പിരിച്ചുവിടുകയോ ചെയ്യുന്ന കാര്യമാണ് ഗൗരവത്തോടെ ആലോചിക്കുന്നത്്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ താമസിക്കുന്ന സൗദി അറേബ്യയിലെ പതിനാറു ലക്ഷത്തിലധികം മലയാളികള്‍ വരാനിരിക്കുന്ന നാളുകളെ ഭീതിയോടെയാണ് കാണുന്നത്. വളരെ ചെറിയ ഒരു വിഭാഗമാളുകള്‍ ഒഴിച്ച് ബഹുഭൂരിപക്ഷം പേരും അനിശ്ചിതത്വത്തിന്റേയും അസ്ഥിരതയുടേയും അവസ്ഥാന്തരങ്ങളിലേക്ക് ഇതിനകം തന്നെ വലിച്ചെറിയപ്പെട്ട് കഴിഞ്ഞു. അപ്പോഴും ജീവിക്കുന്ന രാജ്യത്തിന്റെ, അതിജീവനത്തിന് വഴികാട്ടിത്തന്ന രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയില്‍, പൊതു സുരക്ഷയില്‍ മലയാളി ഡോക്ടര്‍മാരും നഴ്‌സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫുമായ വലിയൊരു വിഭാഗം മലയാളികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ അനുഷ്ഠിക്കുന്ന സേവനങ്ങള്‍ അത്യന്തം പ്രശംസനീയമാണ്. മരണം മുന്നില്‍ കണ്ടു കൊണ്ടാണ് ഓരോ ആരോഗ്യ പ്രവര്‍ത്തകനും ഇവിടേയും നിതാന്ത ജാഗ്രതയോടെ ജോലിയില്‍ മുഴുകുന്നത്, സേവനത്തിന്റെ നിറദീപം ജ്വലിപ്പിക്കുന്നത്.
സൗദിയെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായി എല്ലാ സ്ഥലത്തും കര്‍ഫ്യൂ പ്രഖ്യാപിച്ച് നാലഞ്ചുദിവസമേ ആയുള്ളു. അതിനുമുമ്പ് തലസ്ഥാനമായ ജിദ്ദയടക്കം നിരവധി സ്ഥലങ്ങളില്‍ ഭാഗികമായോ പൂര്‍ണ്ണമായോ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ലോകമുസ്ലിമുകളുടെ രണ്ടു പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മക്കയും മദീനയും ലോക് ഡൗണില്‍ ആണ്. ഉമ്ര തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു. രണ്ടു മൂന്നുമാസം കഴിഞ്ഞുവരുന്ന ഹജ്ജ് നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എല്ലാ രാഷ്ട്രങ്ങളോടും ഹജ്ജിന്റെ ഒരുക്കങ്ങള്‍ തല്‍ക്കാലം തുടങ്ങേണ്ടതില്ല എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും ലോകത്തെ എല്ലാവരുടെ ഭാവിയും അനശ്ചിതത്വത്തില്‍ തന്നെയാണ്. എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക കൂടുതല്‍ രൂക്ഷമാണ്. കേരളത്തിലെ അതിഥി സംസ്ഥാനത്തെഴാളികളില്‍ നിന്നും കാര്യമായി വ്യത്യസ്ഥമല്ല പ്രവാസി മലയാളികളുടെ അവസ്ഥ. നാട്ടിലേക്കുള്ള തിരിച്ചുപോക്കാണ് എല്ലാവരും ഇപ്പോള്‍ കിനാവ് കാണുന്നത്. തൊഴിലില്ലാതെ എങ്ങനെയാണ് ജീവിക്കുക? പക്ഷെ തിരിച്ചുപോക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ രൂക്ഷത പിന്നാലെ വരാനിരിക്കുന്നതേയുള്ളു. ഒരര്‍ത്ഥത്തില്‍ വിവിധകാരണങ്ങളാള്‍ ഈ തിരിച്ചുപോക്കിന്റെ സാധ്യത എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ ഇത് അപ്രതീക്ഷിതവും അതിരൂക്ഷവുമായി എന്നുമാത്രം. ഇപ്പോള്‍ പുറം ലോകവുമായി സംവദിക്കാനൊക്കെ കഴിയുന്നു എന്നത് ആശ്വാസമാണ്. എന്നാലതുപോലും എത്രകാലം നിലനില്‍ക്കും? സുരക്ഷയുടേയും ആരോഗ്യപരിപാലനത്തിന്റേയും കാര്യങ്ങളില്‍ ഭരണാധികാരികള്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അതെല്ലാം ലംഘിച്ച് പുറത്തിറങ്ങിയാല്‍ 10000 റിയാലാണ് ശിക്ഷ. അതായത് 2 ലക്ഷത്തില്‍പരം രൂപ. അതിനാല്‍ തന്നെ എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നു. ഇന്ത്യന്‍ ഏബസി, കോണ്‍സുലേറ്റ് എന്നിവയെല്ലാം സജീവമായി രംഗത്തുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുണ്ട്. ആശുപത്രി സൗകര്യങ്ങള്‍ വ്യാപകമായിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുളവാക്കുന്നുണ്ട്. താമസിയാതെ അത് രണ്ടു ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷക്കുന്നത്. ഇപ്പോള്‍ മരണം കുറവാണെങ്കിലും രോഗം വ്യാപകമായാല്‍ കൂടുമെന്നുറപ്പ്. റിയാദിലും മദീനയിലും ഓരോ മലയാളികള്‍ മരിച്ചിരുന്നു. നിരവധി പേര്‍ രോധബാധിതരായും നിരീക്ഷണത്തിലുമുണ്ട്. .വരും നാളുകള്‍ ചോദ്യചിഹ്നമായിരിക്കുകയാണ് അവരുടെ മുമ്പില്‍. ലോകം കൊവിഡിനു മുമ്പും ശേഷവും എന്നു വിഭജിക്കപ്പെടുമ്പോള്‍ ശേഷം എന്ന കാലഘട്ടത്തില്‍ തങ്ങളുടെ സ്ഥാനം എവിടെയായിരിക്കുമെന്ന ആശങ്ക തന്നെയാണ് പെരുകുന്നത്.
ഈ കുറിപ്പെഴുതുമ്പോള്‍ സൗദിയില്‍ മൊത്തം രോഗികളുടെ എണ്ണം 3287 കഴിഞ്ഞു. രണ്ടു മലയാളികളുള്‍പ്പെടെ മരണം 44 ആയി. വിദേശത്ത് കുടുങ്ങിയ സൗദികളെ ഇങ്ങോട്ട് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ നയതന്ത്ര മേഖലയില്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ തിരിച്ചുപോക്കില്‍ അനിശ്ചിതത്വം തന്നെയാണ്. ഫ്‌ളാറ്റുകളിലും ക്യാമ്പുകളിലും ബാച്ചിലര്‍ അക്കോമഡേഷനുകളിലും മറ്റും കഴിയുന്നവരില്‍ പലരും ആശങ്കാകുലരാണ്. സൗദിയിലെ ചില ഇന്ത്യന്‍ സാമൂഹിക കൂട്ടായ്മകളിപ്പോള്‍ സജീവമായി രംഗത്തുണ്ട്, അവര്‍ക്കാവശ്യമായ സഹായം നല്‍കാന്‍. അത് പോലെ മലയാളി മാനേജ്‌മെന്റിലുള്ള ആശുപത്രികളുടെ സേവനവും പ്രശംസനീയമാണ്. ആഗോള മുസ്ലിംകളുടെ വാര്‍ഷിക സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ കവാട നഗരമായ ജിദ്ദയിലെ പഴയ തലമുറയിലുള്ളവര്‍ക്ക് ക്വാറന്റൈന്‍ പുതുമയല്ല. നമ്മുടെ നാട്ടിലെ പഴമക്കാര്‍ പറഞ്ഞിരുന്ന നടപ്പുദീനം ഒരു വര്‍ഷം ഇവിടെയുമുണ്ടായി. ഹജ് കര്‍മം അനുഷ്ഠിക്കാനെത്തിയവരില്‍ നിന്നാണ് അന്ന് പകര്‍ച്ച വ്യാധിയുണ്ടായത്. നിരവധി ജീവഹാനി സംഭവിച്ച ആ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ ജിദ്ദ നഗരത്തിന്റെ പടിഞ്ഞാറ് ചെങ്കടലോരത്തെ ഒരു സ്ഥലം തന്നെ അന്ന് ഐസോലേഷന്‍ ഏരിയയാക്കി മാറ്റിയതാണ് ചരിത്രം. ക്വാറന്റൈന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന് ലഭിച്ച ആ സ്ഥലപ്പേര്- കരന്തിന- എന്ന അറബി നാമത്തിലാണ് ഈ പ്രദേശം ഇന്നുമറിയപ്പെടുന്നത്. ഏതായാലും ഏകാന്തതയുടെ ഈ നാളുകളില്‍ ബാച്ചിലര്‍ ജീവിതം നയിക്കുന്നവരായാലും കുടുംബജീവിതം നയിക്കുന്നവരായാലും പുതിയ അവസ്ഥയെ ഏത് വിധം മറികടക്കണമെന്ന ഉരുകുന്ന ചിന്തയില്‍ത്തന്നെയാണ്. അസ്വാസ്ഥ്യം കോറന്റൈയനിന്റെ ആദ്യദിവസങ്ങളൊക്കെ കഥയായും കവിതയായും ട്രോളുകളായും മാറ്റിയവരെല്ലാം ഇപ്പോള്‍ ആശങ്കയുടേയും അനശ്ചിതത്വത്തിന്റേയും കാര്‍മേഘങ്ങള്‍ക്കുള്ളിലാണ്. ഓണ്‍ലൈന്‍ പഠനങ്ങള്‍, മതഗ്രന്ഥ പാരായണം ഇവയൊക്കെയായി നാളുകള്‍ നീക്കുമ്പോഴും കൊറോണാനന്തരകാലത്തിന്റെ വിശാലമായ ഒരു തുറസ്സ് അവര്‍ സ്വപ്‌നം കാണുന്നുണ്ട്.
സ്വപ്‌നങ്ങളെ വൈറസ് ചുറ്റിപ്പിണയാത്ത ഇന്നലത്തെ പ്രഭാതത്തില്‍ ഫേസ്ബുക്ക് പേജില്‍ വി.പി ഷൗക്കത്തലിയെന്ന കവി സുഹൃത്ത് പോസ്റ്റ് ചെയ്ത, ശരണ്‍കുമാര്‍ ലിംബാളെയുടെ (ഉവ്വ്, വിശപ്പിനായി കേഴുന്ന കാലത്ത് അരിമണിയോ ഗോതമ്പോ കിട്ടാതെ മണ്‍കട്ടകള്‍ പൊടിച്ചു തിന്ന മറാത്തയിലെ കുട്ടിക്കാലമെഴുതി, വായനയെ കണ്ണീര് കൊണ്ട് മൂടിയ അക്കര്‍മാശി എഴുതിയ ലിംബാളെ.) അദ്ദേഹത്തിന്റെ വരികള്‍ ഇങ്ങനെ:
ഞാന്‍ നിരാശനും അസ്വസ്ഥനുമാണ്
എനിക്ക് വായിക്കാനോ എഴുതാനോ സ്വസ്ഥമായി
ജീവിക്കാനോ സാധിക്കുന്നില്ല
ജനങ്ങള്‍ നിസ്സഹായരായി മരണവുമായി മുഖാമുഖം നില്‍ക്കുകയാണ്
എനിക്കെങ്ങനെ സന്തോഷത്തോടെ വീട്ടിലിരിക്കാനാവും?
ഞാന്‍ വീട്ടിലല്ല, ഭീതിദമായ വരുംനാളുകളിലാണ്
ഒരു മാസം മുമ്പ് മനുഷ്യര്‍ അപരവംശജരേയും
അന്യമതസ്ഥരേയയും എങ്ങനെ കൊന്നൊടുക്കാമെന്നാണ്
ചിന്തിച്ചിരുന്നത്
ഇപ്പോള്‍ എല്ലാവരും മനുഷ്യനേയും മനുഷ്യരാശിയേയും കുറിച്ചാണ്
ചിന്തിക്കുന്നത്
ജനങ്ങള്‍ മനുഷ്യത്വത്തെക്കുറിച്ചും
നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതിനെക്കുറിച്ചുമാണ്
സംസാരിക്കുന്നത്
ഒരു വശത്ത് മരണത്തിന്റെ കൊടുംക്രൂരത
മറുവശത്ത് പ്രാര്‍ഥനാനിര്‍ഭരമായ മനുഷ്യശബ്ദങ്ങള്‍
നമ്മളെല്ലാം നല്ലവരായ മനുഷ്യജീവികളാണ്
മാനവരാശിക്ക് വേണ്ടി നമുക്ക് മനുഷ്യരെ രക്ഷിക്കാം
മനുഷ്യത്വം ശ്രേഷ്ഠമായ ഒരു മതമാണ്.
രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന. ലോക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്പ്പെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണം. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു
രാജ്യത്ത് 24 മണിക്കൂറിനിടെ 678 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 6412 ആയി. ആകെ മരണം 202 ആയി. മഹാരാഷ്ട്രയില്‍ മാത്രം 98 മരണം. 24 മണിക്കൂറിനിടെ 33 മരണം സംഭവിച്ചു.
എഴുന്നൂറിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ നിയന്ത്രണം കര്‍ശനമാക്കി. 25 സ്ഥലങ്ങള്‍ സീല്‍ ചെയ്തതിന് പിന്നാലെ കൂടുതല്‍ മേഖലകള്‍ ബഫര്‍ സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. മാസ്ക്കുകള്‍ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകരെ അപമാനിക്കുന്നവര്‍ക്കെതിരെയുമുള്ള നടപടികള്‍ ശക്തമാക്കും.
ആശങ്കയുണര്‍ത്തി കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമ്പോള്‍ നിയന്ത്രണങ്ങള്‍ പരമാവധി കടുപ്പിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. 20 സ്ഥലങ്ങള്‍ക്ക് പുറമെ അഞ്ച് ഹോട്ട്സ്പോട്ടുകള്‍ കൂടി സീല്‍ ചെയ്തു. അതും പര്യാപ്തമല്ലെന്ന് കണ്ടാണ് കൂടുതല്‍ മേഖലകളെ ബഫര്‍ സോണുകളായി തിരിക്കുന്നത്. ഈ മേഖലകളില്‍ സഞ്ചാരം പൂര്‍ണമായി നിരോധിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പരിശോധന നടത്തും. ഡല്‍ഹിയുടെ പ്രധാനമേഖലകളെല്ലാം ശുദ്ധീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
സീല്‍ ചെയ്ത സ്ഥലങ്ങളില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. ജനങ്ങളെ വീടിന് പുറത്തിറങ്ങാന്‍ ഇവിടങ്ങളില്‍ അനുവദിക്കുന്നില്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴയോ തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ 9 സ്ഥലങ്ങള്‍ അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു
ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ശാസ്താംകോട്ട പോരുവഴിയിൽ ഡിവൈഎഫ്ഐ കൊയ്ത്തുൽസവം സംഘടിപ്പിച്ച സംഭവത്തിൽ നിയമ നടപടി. വാർത്ത വിവാദമായതിന് പിന്നായെലാണ് ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരില്‍ പോലീസ് എഴുപതോളം പേർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്ത.
കുടുംബശ്രീ മുഖേന വിത്തിറത്തിയ പാടത്ത് കൊയ്ത്തിന് സഹായിച്ചാണ് ഡിവൈഎഫ്ഐക്കാർ പുലിവാല് പിടിച്ചത്. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാൽ ഏലായിലെ അഞ്ചേക്കർ പാടത്ത് ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകളാണ് നെൽക്കൃഷിയിറക്കിയത്. ഇതിൽ ഒരു സംഘത്തിന്റെ നെല്ല് പാകമായതോടെ യുവജന സംഘടന സഹായവുമായി എത്തുകയായിരുന്നു.
എന്നാൽ, മതിയായ മുൻകരുതൽ ഒന്നും തന്നെ സ്വീകരിക്കാതെയായിരുന്നു പ്രവർത്തകർ തടിച്ചുകൂടിയത്. മാസ്ക് ഉള്‍പ്പെടെ ധരിച്ചില്ലെന്ന് മാത്രമല്ല, ശാരീരിക അകലമെന്ന നിബന്ധനയും ഇവർ പാലിച്ചിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ നൂറോളം പേരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.
എന്നാൽ, ഇത്രയധികം ആളുകൾ കൂടിയിട്ടും പൊലീസോ ആരോഗ്യപ്രവർത്തകരോ നടപടിയെടുത്തില്ലെന്നും ആക്ഷേപമുയർന്നതിന് പിന്നാലെയാണ് കേസിലേക്കും അറസ്റ്റിലേക്കും നടപടികൾ നീണ്ടത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയവർ ഉൾപ്പെടെ ഇരുനൂറോളം പേർ ഗൃഹനിരീക്ഷണത്തിൽ കഴിയുന്ന സ്ഥലം കൂടിയാണ് കൊയ്ത്തുൽസവം സംഘടിപ്പ പോരുവഴി.
മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്.ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്.ഇതോടെ മുംബൈയില്‍ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി.
ഇന്ത്യയിൽ ഏറ്റവും കൂടൂതൽ കോവിഡ് മരണങ്ങൾ നടന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. ഇതുവരെ 72 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. മുംബൈ, ഇന്‍ഡോര്‍, പുണെ, നഗരങ്ങളിലാണ് മരണനിരക്ക് കൂടുതലുള്ളത്. ഇന്നലെ മാത്രം 79 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 946 ആയി ഉയർന്നു.
അതേസമയം, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6412 ആയിയ ഉയർന്നു. മരണ സംഖ്യയിലും വർദ്ധനവ് ഉണ്ടായി. 199 പേരാണ് ഇതുവരെ രോഗ ബാധിതരായി മരണത്തിന് കീഴടങ്ങിയത്.
വെണ്ണിക്കുളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബല്‍ബീര്‍ മാന്‍ഗര്‍ ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇന്ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പൊലീസ് ഇയാള്‍ക്കൊപ്പം താമസിച്ച മറ്റ് തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഭീകരർക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ സൈനികൻ കേണൽ നവ്ജോത് സിങ് ബാൽ (39) ഒടുവിൽ കാൻസറിനു കീഴടങ്ങി. രാജ്യം കണ്ട എക്കാലത്തെയും മികച്ച സേനാംഗങ്ങളിലൊരാളായ നവ്ജോത് രണ്ടു വർഷമായി കാൻസറുമായുള്ള യുദ്ധത്തിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച അദ്ദേഹം അന്ത്യശ്വാസം വലിച്ചുവെന്ന വാർത്ത ഇന്ത്യൻ സേന കണ്ണീരോടെ ഏറ്റുവാങ്ങി. മരിക്കുന്നതിന്റെ തലേന്ന് പുഞ്ചിരിക്കുന്ന മുഖവുമായി സെൽഫിയെടുത്ത നവ്ജോത്, വീണ്ടും ധീരതയോടെ തന്റെ ഓർമ്മചിത്രം ബാക്കിയാക്കി യാത്ര പറഞ്ഞു.
ഭീകരവിരുദ്ധ പോരാട്ടത്തിൽ കരസേനയുടെ ഏറ്റവും കരുത്തുറ്റ സേനാ സംഘമായ പാരാ സ്പെഷൽ ഫോഴ്സസിൽ കമാൻഡോ ആയിരുന്നു നവ്ജോത്. 2002ൽ സേനയിൽ ചേർന്ന അദ്ദേഹം, 2003ൽ കശ്മീർ താഴ്‍വരയിൽ 2 ഭീകരരെ വെടിവച്ചു വീഴ്ത്തി. ഭീകര വേട്ടയിലെ മികവിനു രാജ്യം ശൗര്യ ചക്ര മെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചു.
2018ൽ വലതു കയ്യിലുണ്ടായ നീര് ആണ് കാൻസറിന്റെ ആദ്യ സൂചനകൾ നൽകിയത്. പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ അപൂർവ കാൻസർ തന്റെ ശരീരത്തെ പിടികൂടിയെന്ന യാഥാർഥ്യം നവ്ജോത് തിരിച്ചറിഞ്ഞു. കീഴടങ്ങാൻ പക്ഷേ, അദ്ദേഹം ഒരുക്കമായിരുന്നില്ല. രോഗത്തിനു ചികിൽസയിലിരിക്കെ 21 കിലോമീറ്റർ മാരത്തൺ ഓടി അദ്ദേഹം സഹസേനാംഗങ്ങളെ ഞെട്ടിച്ചു.
രോഗം മൂർധന്യത്തിലെത്തിയപ്പോൾ വലതു കൈ മുറിച്ചുമാറ്റിയെങ്കിലും രാജ്യസേവനത്തിൽ നിന്ന് അദ്ദേഹം പിൻമാറിയില്ല. വലതു കൈ നഷ്ടപ്പെട്ടിട്ടും പാരാ സ്പെഷൽ ഫോഴ്സസ് രണ്ടാം യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി സേനയെ നയിച്ചു. രോഗം ശരീരത്തെ പൂർണമായി തളർത്തിയ കഴിഞ്ഞ ഏപ്രിലിൽ ജോലിയിൽ നിന്നു പടിയിറങ്ങി. ഒരു വർഷം നീണ്ട കീമോതെറപ്പി ചികിൽസയും സേനാംഗങ്ങളുടെ പ്രാർഥനകളും വിഫലം; ചിരിക്കുന്ന മുഖം ഓർമയാക്കി നവ്ജോത് യാത്ര പറഞ്ഞു.
പഞ്ചാബ് സ്വദേശിയായ നവ്ജോത് ലഫ്. കേണൽ (റിട്ട) കർണെയ്ൽ സിങ് ബാൽ – രമീന്ദർ കൗർ ദമ്പതികളുടെ മകനാണ്. ഭാര്യ: അർതി. രണ്ട് ആൺമക്കളുണ്ട്.
രാപകലില്ലാതെ കർമ്മനിരതരായി ഇരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ഒന്നടങ്കം അഭിനന്ദിക്കുകയാണ് ലോകം. എന്നാല്‍ ഇതിനിടയിൽ ആരോഗ്യപ്രവർത്തകരുടെ സേവനങ്ങൾക്ക് ഒന്നടങ്കം പേരുദോഷമുണ്ടാക്കുന്ന രീതിയിലുള്ള വാർത്തയാണ് ബിഹാറിൽ നിന്നും പുറത്തു വരുന്നത്.
ബിഹാറില്‍ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന അതിഥി സംസ്ഥാന തൊഴിലാളിയായ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്താതായി പരാതി. ഗയയിലെ ആശുപത്രിയിലാണ് സംഭവം. ഇതിന് പിന്നാലെ രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചതായാണ് റിപ്പോർട്ട്.
പഞ്ചാബ് സ്വദേശിയാണ് യുവതി. ഭര്‍ത്താവിനൊപ്പമാണ് യുവതിയെ മാര്‍ച്ച് 25ന് ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയ യുവതിയെ രക്തസ്രാവത്തെത്തുടര്‍ന്നായിരുന്നു ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് ഡോക്ടര്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് ആരോപണം.
കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയതായി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നീട് രക്തസ്രാവം മൂര്‍ച്ഛിച്ച് യുവതി മരിക്കുകയായിരുന്നു.
പ്രഥമദൃഷ്ട്യാ സംഭവം ഗുരുതരമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
എന്‍ഡോസള്‍ഫാനില്‍ തുടങ്ങി മഹാമാരി വരെ. എല്ലാത്തിലും കയ്യൊപ്പുമായി സുരേഷ് ഗോപി എന്ന മനുഷ്യന്‍ എപ്പോഴുമുണ്ടായിരുന്നു. പക്ഷെ പലപ്പോഴും അത് അധികം പേരും അറിഞ്ഞില്ല. പക്ഷെ അപ്പോള്‍ ഈ കുറിപ്പ് വൈറലാവുകയാണ്. മകന്‍ അച്ഛനായി കുറിച്ചത്. ഈ വസ്തുതകള്‍ അറിയപ്പെടേണ്ടതാണെന്ന് തോന്നി എന്ന് വ്യക്തമാക്കി അച്ഛന്റെ കൈത്താങ്ങുകളെക്കുറിച്ച് ഗോകുല്‍ സുരേഷ് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായത്.
കൊറോണ ബാധിതര്‍ കൂടുതലുള്ള കാസര്‍കോട് ജില്ലയ്ക്കായി അച്ഛന്‍ ചെയ്ത സഹായങ്ങളും മറ്റും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് നടന്‍ ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന കുറിപ്പ് പങ്കുവച്ചായിരുന്നു ഗോകുലിന്റെ പ്രതികരണം.
ഈ വസ്തുതകള്‍ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനഃപൂര്‍വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകള്‍ കണ്ടാണ് ഇപ്പോള്‍ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു.’ഗോകുല്‍ കുറിച്ചു.
ഗോകുല്‍ സുരേഷ് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം.
പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാന്‍ മുന്നോട്ട് വന്നതു മുതല്‍ ഇന്ന് കൊറോണ മഹാമാരി കാസര്‍കോട്ടുകാരെ വിഷമത്തിലാക്കിയപ്പോള്‍ വരെ ഒരു കൈത്താങ്ങായി സുരേഷ് ഗോപി എംപി കൂടെയുണ്ട്. മാര്‍ച്ച് അവസാനം കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എന്‍ഡ് മോഡ് വെന്റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങള്‍ക്ക് സാമ്പത്തിക സഹായമായി കാസര്‍കോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് സുരേഷ് ഗോപി എംപി 25 ലക്ഷം രൂപ സഹായം അറിയിച്ചു.
പിന്നീട് കോവിഡ് രോഗബാധയും സംക്രമണവും ഏറ്റവും കൂടുതലായ കാസര്‍കോട്ട് ജില്ലയ്ക്ക് 3 വെന്റിലേറ്റുകളും രോഗികളെ അങ്ങോട്ടെത്തിച്ച് പരിശോധന നടത്താന്‍ ആവശ്യമായ മൊബൈല്‍ എക്സ്റേ യൂണിറ്റും അനുവദിച്ചു. അതും കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തിയതി കാസര്‍കോട്ട് ജില്ലയില്‍പെട്ട ബദിയടുക്കാ, മൂളിയാര്‍. ചെറുവത്തൂര്‍, പെരിയ , മംഗല്‍പ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാന്‍ വേണ്ട ഉപകരണങ്ങള്‍ക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചു. എന്നും അവഗണനകള്‍ നേരിട്ടപ്പോഴും കാസര്‍കോട്ടിന് കൈത്താങ്ങായി സുരേഷേട്ടന്‍ കൂടെയുണ്ടാകാറുണ്ട്.