കേരളത്തില്‍ ഒരു സാഹചര്യത്തിലും അവശ്യസാധാനങ്ങള്‍ക്ക് ക്ഷാമ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ മതിയായ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അത് ചുരുങ്ങിയത് മൂന്ന് മാസത്തേക്ക് തികയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ടുഡെ ചാനലില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി സംസ്ഥാനം എടുത്ത മുന്‍ കരുതലുകള്‍ വിശദീകരിച്ചത്.
ഉപഭോഗ സംസ്ഥാനമായ കേരളം എങ്ങനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കുമെന്നായിരുന്നു രാജ്ദീപ് സര്‍ദേശായിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും എല്ലാ തരത്തിലുള്ള മുന്‍ കരുതലുകളുമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്.
കേരളത്തില്‍ കൂടുതല്‍ പേര്‍ രോഗികളായി മാറിയാല്‍ അതിനെ എങ്ങനെ നേരിടുമെന്നായിരുന്നു അടുത്ത ചോദ്യം. അതിന് കൈകൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനം കടുത്ത പ്രതിരോധ നടപടികള്‍ എടുത്ത സാഹചര്യത്തില്‍ വലിയ തോതില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇനി അത്തരമൊരു സാഹചര്യം വന്നാല്‍ രോഗികളെ പാര്‍പ്പിക്കാനും, ക്വാറന്റൈന്‍ ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെ പേരെ കിടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം, രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന കാര്യം മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.
കേരളം 22000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെന്‍ഷന്‍, ആരോഗ്യ സുരക്ഷ പദ്ധതികള്‍, സൗജന്യം ഭക്ഷണം, വായ്പ സഹായ പദ്ധതികള്‍ തുടങ്ങിയ ഉള്‍പ്പെടെയാണിത്. 2000 കോടി രൂപ വായ്പ കുടുംബശ്രിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ വായ്പകളുടെ പലിശ സംസ്ഥാന സര്‍ക്കാറായിരിക്കും വഹിക്കുകയെന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തില്‍ രോഗ പരിശോധന നടത്തുന്നത് പോലെ മറ്റൊരു സംസ്ഥാനത്തും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി കാലത്ത് എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനായി കമ്മ്യൂണിറ്റി കിച്ചൺ ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇന്നലെ ഒമ്പത് പേര്‍ക്കുകൂടിയാണ് കേരളത്തില്‍ രോഗം സ്ഥിരീരിച്ചത്. ചികില്‍സയില്‍ ഉണ്ടായിരുന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത ആകെ 76 542 പേരാണ് നിരീക്ഷണത്തിലുളളത്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില് 91 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന വന്നവരാണ്.
അതിനിടെ കേരളത്തില്‍ കൊറോണ ബാധ ഉണ്ടായതു മുതല്‍ സംസ്ഥാനത്തെ അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട് നടത്തുന്ന വാര്‍ത്ത സമ്മേളനം ഇന്നുമുതല്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്തി അറിയിച്ചു. മുന്‍കരുതുലിന്റെ ഭാഗമായാണ് നടപടി. ഇതിന് പകരമായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കൊറോണ ബാധയുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ എടുക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നതും മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനങ്ങളായിരുന്നു.
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ‘മാ ആദി ശക്തി’ എന്ന് സ്വയം വിളിക്കുന്ന ഒരു ആള്‍ദൈവമാണ് പൊലീസിനെയും ജനങ്ങളെയും കുറച്ചുനേരം മുള്‍മുനയില്‍ നിര്‍ത്തിയത്. എല്ലാ കൂടിച്ചേരലുകളും നിരോധിക്കപ്പെട്ട ലോക്ക്ഡൗണ്‍ സമയത്താണ് ഇവര്‍ യോഗം സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനകളും മറ്റും നടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. രണ്ട് ട്രക്ക് പൊലീസ് സ്ഥലത്തെത്തി.
പൊലീസ് എത്തിയപ്പോള്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ‘അമ്മ’യെയാണ് കണ്ടത്. വാള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തയ്യാറായില്ല. വെല്ലുവിളിയും തുടങ്ങി. ഇതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.
സ്ഥലത്ത് നൂറോളം പേര്‍ എത്തിയിരുന്നു. എല്ലാവരും ‘അമ്മ’യ്ക്കൊപ്പം പ്രാത്ഥിക്കാന്‍ എത്തിയതാണ്. പൊലീസ് ചെറിയ തൊതില്‍ ഒരു ലാത്തിച്ചാര്‍ജ് സംഘടിപ്പിച്ചതോടെ അവരും ഒഴിഞ്ഞുപോയി.
ദുബായില്‍ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന 10 മാസം പ്രായമുള്ള കുട്ടി കിണറ്റില്‍ വീണു മരിച്ചു. വര്‍ക്കല പുന്നമൂട് പുന്നവിള വീട്ടില്‍ സുബിന്റെയും ശില്‍പയുടെയും മകള്‍ അനശ്വര സുബിന്‍ ആണ് മരിച്ചത്. കൈവരിയും ഗ്രില്ലും നെറ്റുമുള്ള കിണറിന് 100 അടിയോളം താഴ്ചയുണ്ട്. അതില്‍ 15 അടിയോളം വെള്ളവുമുണ്ട്. ശില്‍പ കുട്ടിയുമായെത്തി കിണറിന്റെ വല വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്രില്ലിനിടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
വൈകീട്ട് 3.15 ഓടെയാണ് സംഭവം. ശില്‍പയും മക്കളും ഇക്കഴിഞ്ഞ 11നാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. തിരിച്ചെത്തിയ ഉടനെ ഇവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്സ് കരയ്ക്കെത്തിച്ച മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ചന്‍ സുബിന്‍ വിദേശത്താണ്. സഹോദരി അങ്കിത.
ലോകപ്രശസ്ത പാചകവിദഗ്ധനും ഇന്ത്യന്‍ വംശജനുമായ ഫ്‌ളോയിഡ് കാര്‍ലോസ് കൊറോണ വൈറസ് മൂലം മരിച്ചു. ന്യൂയോര്‍ക്കിലാണ് അന്ത്യം. 59 വയസ്സായിരുന്നു. മുംബൈയിലെ രണ്ട് ജനപ്രിയ റസ്റ്ററന്റുകളുടെ ഉടമയാണ് – ബോംബെ കാന്റീന്‍, ഓ പെഡ്രോ എന്നിവയുടെ. മൂന്നാമത്തെ സംരംഭമായ ബോംബെ സ്വീറ്റ് ഷോപ്പ് തുടങ്ങിയത് ഈയടുത്താണ്.
മാര്‍ച്ച് എട്ട് വരെ അദ്ദേഹം മുംബൈയിലുണ്ടായിരുന്നു. പനിയെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ന്യൂയോര്‍ക്കിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുംബൈയിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വഴിയാണ് ഫ്ളോയിഡ് ന്യൂയോർക്കിലെത്തിയത്. ഇക്കാര്യം മാർച്ച് 17ൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഫ്ളോയിഡ് അറിയിച്ചിരുന്നു. തൻ്റെ ആരോഗ്യനില സംബന്ധിച്ച് അനാവശ്യഭീതി പരത്തിയതിൽ ഫ്ളോയിഡ് ഇതിൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്നാൽ പിറ്റേ ദിവസം തന്നെ ഫ്ളോയിഡിനെ ന്യൂയോർക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്.
ഫ്‌ളോയിഡ് കാര്‍ലോസ് ജനിച്ചുവളര്‍ന്നത് മുംബൈയിലാണ്. പിന്നീട് യുഎസിലേയ്ക്ക് കുടിയേറുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി മുംബയിലെ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചതായി രണ്ട് റസ്റ്ററന്റുകളും നടത്തുന്ന ദ ഹംഗര്‍ ഐഎന്‍സി എന്ന കമ്പനി അറിയിച്ചു. ഫ്‌ളോയിഡുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കെല്ലാം മുന്‍കരുതലെടുക്കാന്‍ ഇത് സഹായകമാകുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് (കൊവിഡ് 19) ഇന്ത്യക്ക് 120 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് ഒമ്പത് ലക്ഷം കോടി രൂപ) നഷ്ടമുണ്ടാക്കിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ജിഡിപിയുടെ നാല് ശതമാനം വരുമിത്. വളര്‍ച്ചാനിരക്കിന്റെ എസ്റ്റിമേറ്റ് കാര്യമായി കുറച്ച അനലിസ്റ്റുകള്‍ വലിയൊരു സാമ്പത്തികപാക്കേജിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. ഏപ്രില്‍ മൂന്നിന് റിസര്‍വ് ബാങ്ക് ബൈ മന്ത്ലി പോളിസി പ്രഖ്യാപിച്ചേക്കും. വലിയ റേറ്റ് കട്ട് ഉണ്ടായേക്കും. ഫിസ്‌കല്‍ ഡെഫിസിറ്റ് ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തിയേക്കും – അനലിസ്റ്റുകള്‍ പറയുന്നു.
കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് മൂന്നാഴ്ചത്തെ പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈക്വിറ്റി മാര്‍ക്കറ്റുകള്‍ ബുധനാഴ്ച 0.47 ശതമാനം ഡൗണ്‍ ആണ്. മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം 90 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായേക്കും. മഹാരാഷ്ട്രയും കേരളവുമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച ലോക്ക് ഡൗണുകള്‍ക്ക് പുറമെയാണിത്. ഏപ്രിലില്‍ ആര്‍ബിഐ 0.65 ശതമാനം റേറ്റ് കട്ടിലേയ്ക്ക് പോയേക്കുമെന്നാണ് സൂചന. പലിശനിരക്ക് ഒരു ശതമാനം കൂടി കുറച്ചേക്കും.
ഇന്ത്യന്‍ ഗവണ്‍മെന്റ് ഇതുവരെ ലോക്ക് ഡൗണിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ് ചെയ്തിരിക്കന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രോക്കറേജ് ആയ എംകേ ഇക്കാര്യം പറയുന്നു. അസംഘടിത മേഖല നിലവില്‍ നോട്ട് നിരോധനവും ജി എസ് ടിയുമുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് സോഫ്റ്റ് ലോണുകള്‍ ലഭ്യമാക്കണം. വായ്പാ പുനസംഘടനയും കാഷ് ട്രാന്‍സ്ഫറുകളും സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ചെയ്യാവുന്നതാണ്.
ഊട്ടിയില്‍ കൊറോണയുടെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയും ഊട്ടിയില്‍ ബേക്കറി തൊഴിലാളിയുമായ ദേവദാസാണ് (40) അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം നടന്നത്. ചായകുടിക്കാനെത്തിയ ഇരുവരും തമ്മില്‍ കൊറോണയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. അതിനിടെ, ചായക്കടയുടെ മുന്നില്‍ പച്ചക്കറി മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ കൊണ്ടുപോകും വഴി ജ്യോതിമണി മരണപ്പെട്ടു. സംഭവത്തില്‍ ദേവദാസിനെ പോലീസ് അറസ്റ്റുചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് ഒൻപത് പേർക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 112 ആയി. നേരത്തെ ചികിത്സയിലായിരുന്ന രണ്ട് പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം ഇതോടെ ആറായി. തൃശൂർ, തിരുവനന്തപുരം സ്വദേശികളാണ് വീടുകളിലേക്ക് മടങ്ങിയത്. ചികിത്സയിലുള്ള ആറ് പേരുടെ പരിശോധനാഫലങ്ങൾ ഇപ്പോൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നുപേര്‍ എറണാകുളത്തും രണ്ടുപേര്‍ വീതും പാലക്കാടും പത്തനംതിട്ടയിലുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കിയിലും കോഴിക്കോട് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ദുബായിൽ നിന്നു വന്നവരാണ്. ഒരാൾ യുകെയിൽ നിന്നും മറ്റൊരാൾ ഫ്രാൻസിൽ നിന്നും വന്നവരാണ്. മൂന്നുപേര്‍ക്ക് വൈറസ് ബാധിച്ചത് രോഗികളുമായുള്ള സമ്പര്‍ക്കം വഴിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 76,542 പേർ നിരീക്ഷണത്തിലുണ്ട്. 76,010 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ബാക്കിയുള്ളവർ ആശുപത്രിയിലും. നാട്ടിൽ ആരും പട്ടിണി കിടക്കുന്ന അവസ്ഥയുണ്ടാകരുതെന്നും അതിനായി തദ്ദേശ സ്ഥാപനങ്ങളെ അടക്കം ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
കുട്ടനാടൻ നെല്ല് കർഷകർ കൊടും ദുരിതത്തിലേക്ക്. കൊറോണ എന്ന വൈറസ് ഭീമൻ ലോകം മുഴുവൻ നാശം വിതയ്ക്കുമ്പോൾ. പ്രളയവും പ്രളയ ദുരന്തങ്ങളിൽ നിന്നും കരകയറും മുൻപേ കൊറോണയും, ഏറെ ദുരന്ത മുഖത്ത് കുട്ടനാടൻ കർഷകരുടെ ദുരിതത്തിന് ആഴം കൂടുകയാണ്. കുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്തു നടന്നുകൊണ്ടിരിക്കെ കോവിഡ് മഹാമാരിയുടെ വരവും. കൊയ്‌തു തീരാത്ത പാടങ്ങൾ അധികവും ബാക്കി. കൈയ്‌തു മേതിയെന്ത്രങ്ങളുമായി വന്ന അന്യ സംസ്ഥാന തൊഴിലാളികൾ മുഴുവൻ കൊറോണ ഭീതിയിൽ പണികൾ പാതിവഴിയിൽ ജോലി ഉപേക്ഷിച്ചു സ്വന്തം നാട്ടിലേക്കു തിരിച്ചു പോയി. പാതിവഴിയിൽ സംഭരിച്ച നെല്ല് ഉൾപ്പെടെ പാടശേഖരങ്ങളിൽ ഇരിക്കുന്ന ദയനീയ കാഴ്ചയാണ് കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നും കാണാൻ കഴിയുന്നത്. ഇത്തവണ പലയിടങ്ങളിലും പ്രതീക്ഷിച്ച വിളവ് കർഷകർക്ക് ലഭിച്ചിട്ടില്ല. തുടർച്ചയായി നെല്ലികൃഷി കനത്ത നഷ്ടത്തിൽ ഓടുന്ന വേളയിൽ വീണ്ടും കർഷകരുടെ കണ്ണിൽ നിന്നും ചോര വീഴുമോ ? കർഷകരുടെ ദുരന്ത മുഖത്തെ അനുഭവം പങ്കുവച്ചു സർക്കാരിന്റെ മുൻപിൽ അപേക്ഷയായി സമർപ്പിച്ചു കോൺഗ്രസ്സ് നേതാവും കുട്ടനാട് പൈതൃക കേന്ദ്ര ചെയർമാനുമായ അനിൽ ബോസ് മലയാളം യുകെയുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ
കുട്ടനാട്ടിൽ കൊയ്ത്തു നടന്നുകൊണ്ടിരിക്കയാണ് പാടവരമ്പുകളിൽ കർഷകൻ്റെ കണ്ണീർ ഇറ്റു വീഴുന്നു ……പല പാടശേഖരങ്ങളിലും നെല്ല് കെട്ടികിടക്കയാണ്……. കൊയ്യാനാകാത്തവർ …മെഷീൻ ഇല്ല, കൊയ്ത്താളില്ല ::..കൊയ്തയിടങ്ങളിൽ നെന്മണി പാടത്ത് തന്നെ .’ വേനൽ മഴയും, കൊറോണയും .. ഇരുട്ടടിയായ് …. നിരവധി കർഷകരാണ് പകച്ചു നിൽക്കുന്നത്. നെല്ല് പാടങ്ങളിൽ തന്നെ… മഴ കടുക്കും മുമ്പേ മാറ്റിയില്ലെങ്കിൽ മുഴുവൻ നീറി നശിച്ച വൻ ദുരിതമാകും
പ്രളയമായാലും ,കൊറോണയായാലും.. കുട്ടനാടിന് കണ്ണീർ തന്നെ .:: സർക്കാർ അടിയന്തിരമായി ശ്രദ്ധിക്കുക …. നടപടികൾ സ്വീകരിക്കുക
തുടങ്ങിയ ആവിശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു കഴിഞ്ഞു. പല പാടശേഖരങ്ങളിലും നെല്ല് കെട്ടിക്കിടക്കുന്നു. അതോടൊപ്പം കൊയ്തു തീരാത്ത അനേകം പാടങ്ങളും. പാടങ്ങളിൽ കുട്ടനാടൻ കർഷകരുടെ രക്തം വീഴുമുന്പേ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി എത്രയും വേഗം നടപടികൾ കൈക്കൊള്ളാൻ സംഭവം പ്രതിപക്ഷ നേതാവിനൊപ്പം ഒപ്പം മുഖ്യമന്ത്രിയുടെയും ഭക്ഷ്യവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ പ്പെടുത്തി ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.ദുരവസ്ഥ നേരിൽ കണ്ടതിൽ നിന്നും അടിയന്തര നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
അനിൽ ബോസിന്റെ വാക്കുകൾ……..
കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിനാണ് പുതിയ തീരുമാനം. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതാണ് ഈ മരുന്ന്.
നിലവില്‍ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത കൊവിഡ് രോഗബാധയെ ചെറുക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് രോഗികളെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവര്‍, വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവരുമായി ഇടപഴകിയവര്‍ എന്നിവര്‍ക്കാണ് മരുന്ന് നല്‍കുക.
ബുധനാഴ്ചയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി നിരോധിച്ചുകൊണ്ട് വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്(ഡിജിഎഫ്ടി)വിജ്ഞാപനമിറക്കിയത്. കൊവിഡ് ഭേദമാക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിനിന് കഴിയുമെന്ന പ്രതീക്ഷ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവെച്ചിരുന്നു. ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചതോടെ പലരാജ്യങ്ങളിലും മരുന്നിന് ആവശ്യമേറി. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മരുന്നിന് ആഭ്യന്തര വിപണിയില്‍ ആവശ്യമേറുമെന്നത് കണക്കിലെടുത്താണ് കയറ്റുമതി നിരോധിച്ചത്.
കൊവിഡ് രോഗികളെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവര്‍, വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവരുമായി ഇടപഴകിയവര്‍ എന്നിവരെ വൈറസ് ബാധയ്ക്ക് ഏറെ സാധ്യതയുള്ള വിഭാഗമെന്ന ഗണത്തില്‍പ്പെടുത്തിയാണ് ഐസിഎംആര്‍ നിയോഗിച്ച കര്‍മ്മസമിതി ശുപാര്‍ശ ചെയ്തത്.