മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഗന്ധചിഞ്ചലേ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത് . ഏപ്രിൽ 16 നു രാത്രിയിലാണ് രണ്ടു സന്യാസിമാരെയും അവർ സഞ്ചരിച്ചിരുന്ന ടാക്സിയുടെഡ്രൈവറെയും പോലീസ് നോക്കി നിൽക്കെ ജനക്കൂട്ടം അടിച്ചു കൊന്നത് . വാരണാസിയിലെ ശ്രീ പഞ്ച് ദശനം ജുന അഖാരയിലെ സന്യാസിമാരായ ചിക്കാനെ മഹാരാജ് കല്പവൃക്ഷഗിരി (70) സുശീൽ ഗിരി മഹാരാജ് (35) എന്നിവരാണ് ആൾക്കൂട്ട ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് .

നാസിക്കിൽ നിന്നും ഗുജറാത്തിലെ സൂറത്തിലേക്കുള്ള യാത്രയിലായിരുന്നു അവർ . കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്നാരോപിച്ചാണ് ജനക്കൂട്ടം സന്യാസിമാരെ ആക്രമിച്ചത്. രക്ഷപെടാനായി പോലീസുകാരനോട് വയോ വൃദ്ധനായ സന്യാസി കെഞ്ചുന്നതും അയാൾ നിഷ്കരുണം ആ മനുഷ്യനെ തള്ളിമാറ്റുന്നതും വീഡിയോയിൽ വ്യക്തമാണ് . ഇവർ സഞ്ചരിച്ചിരുന്ന ടാക്സി ഓടിച്ചിരുന്ന ഡ്രൈവർ നിലേഷ് ടെലഗാനേയും ആക്രമണത്തിൽ കൊല്ലപ്പെട്ടു .

അതി ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തു വന്നത് . മഹാരാഷ്ട്ര ഭരിയ്ക്കുന്ന അഗാഡി സർക്കാരിനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത് . ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യ നാഥ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ഫോണിൽ വിളിച്ചു കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു .

രാജ്യത്തെ ഏറ്റവും വലതും പുരാതനവുമായ സന്യാസി സമൂഹമാണ് ജുന അഖാര. ഒരു ദളിത് സന്യാസിയെ മഹാമണ്ഡലേശ്വർ എന്ന സുപ്രധാന സ്ഥാനത്തു നിയോഗിച്ചതിലൂടെ കഴിഞ്ഞ വർഷം ജുന അഖാര വാർത്തകളിൽ ഇടം നേടിയിരുന്നു . സന്യാസിമാരെ ക്രൂരമായി കൊലപ്പെടുത്തിയതിനെതിരെ ദേശ വ്യാപകമായി പ്രതിഷേധം ഉയരുകയാണ് .