ബാലയുടെയും ഒരു പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയുടെയും ഫോണ്‍കോള്‍ ഇന്നലെ പുറത്തുവരികയും അത് വലിയ വിവാദമാകുകയും ചെയ്തു. സംഭവത്തില്‍ തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാല. ഒരു വര്‍ഷം മുന്‍പ് നടന്ന ഈ ഫോണ്‍ കോള്‍ എങ്ങനെയാണ് ചോര്‍ന്നത് എന്ന് തനിക്ക് അറിയില്ല എന്നും തന്നെ തകര്‍ക്കുവാന്‍ ആയി ആരോ മനപൂര്‍വം ചെയ്തുകൂട്ടുന്നത് ആണ് ഇതെന്നും അദ്ദേഹം പറയുന്നു.
ബാല ഫേസ്ബുക്ക് ലൈവില്‍ പറയുന്നത് ഇങ്ങനെ;
ഇന്നലെ വൈകിട്ട് മുതല്‍ ചില വിവാദങ്ങള്‍ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതല്‍ എനിക്ക് ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയില്‍ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്പോള്‍ സ്വയം സുരക്ഷയ്ക്കായി കോള്‍ റെക്കോര്‍ഡിങുകള്‍ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവര്‍ഷം മുമ്പ് നടന്ന കോള്‍ റെക്കോര്‍ഡിങ് ഇപ്പോള്‍ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വി.ഐ.പി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കില്‍ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം. ഇനി വേണ്ട.’
‘രജനികാന്തിനെ നായകനാക്കി എന്റെ സഹോദരന്‍ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണ്ണാത്തൈയില്‍ ഞാനും അഭിനയിക്കുന്നുണ്ട്. ഞാന്‍ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും െചയ്യുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാര്‍ട്ട് 2 ബിലാലില്‍ ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020-ല്‍ നടന്നുകൊണ്ടിരിക്കുന്നു. വിവാദങ്ങള്‍ക്ക് എനിക്ക് താല്‍പര്യമില്ല’. ബാല പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി.ഇന്ന് രാവിലെ നാല് പേരെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.50 പൊലിസുകാര്‍ ഉള്‍പ്പടെ 180 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പരുക്കേറ്റവരില്‍ നിരവധിപേര്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.
ഡല്‍ഹിയില്‍ നിരോധനാജ്ഞ തുടരുകയാണ്. ഡല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയും അലുമ്‌നി അസോസിയേഷനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടപ്പിച്ചു.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാലു പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവ് ഡല്‍ഹി പൊലിസ് പുറപ്പെടുവിച്ചു.
അതേ സമയം അര്‍ധരാത്രിയില്‍ വാദം കേട്ട് ഹൈക്കോടതി പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി കേരളത്തിലേക്കുളള സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനുകള്‍ തുറന്നു
മോജ്പുര്‍, ബാബര്‍പുര്‍ മെട്രോ സ്റ്റേഷനുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടി. വെടിയുണ്ടകളും പെട്രോള്‍ ബോംബും കല്ലുകളും വര്‍ഷിച്ച സംഘര്‍ത്തില്‍ കുട്ടികളടക്കം നിരവധിപേര്‍ക്ക് പരുക്കേറ്റു.ആയിരം സായുധ പൊലിസുകാരെ പ്രദേശത്ത് വിന്യസിച്ചു. റാപിഡ് ഫോഴ്‌സ് വിവിധ പ്രദേശങ്ങളില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തി. അക്രമം വ്യാപകമായ അഞ്ച് പ്രദേശങ്ങളില്‍ 6000 അര്‍ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അക്രമികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തലസ്ഥാനത്ത് അരങ്ങേറുന്ന ആക്രമണങ്ങളില്‍ ഡല്‍ഹി പൊലിസിനെ പരസ്യമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനു തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.കലാപം നിയന്ത്രിക്കാന്‍ പൊലിസ് വേണ്ടതുപോലെ പ്രവര്‍ത്തിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് വേണ്ടത്ര പൊലിസുകാരെ അത്തരം പ്രദേശങ്ങളില്‍ വിന്യസിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിക്കു പുറത്തുള്ളവര്‍ അക്രമത്തിനായി എത്തുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രദേശങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍, പൊലിസിനെതിരേയുള്ള ആരോപണങ്ങള്‍ തള്ളി പൊലിസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമായ പൊലിസുകാരെ വിന്യസിച്ചിട്ടില്ലെന്ന ആരോപണവും അവര്‍ നിഷേധിച്ചു. നേരത്തെ, പൊലിസുകാര്‍ കുറവാണെന്നുകാണിച്ച് ഡല്‍ഹി പൊലിസ് ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ആഭ്യന്തര മന്ത്രാലയം വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നായിരുന്നു ഡല്‍ഹി പൊലിസ് കമ്മിഷണര്‍ അമൂല്യ പട്‌നായികിന്റെ പ്രതികരണം. എന്നാല്‍, മതിയായ പൊലിസുകാരെ വിന്യസിച്ചില്ലെന്നു കഴിഞ്ഞ ദിവസം ചില പൊലിസ് ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലിസുകാരനായ രത്തന്‍ലാലിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജ്‌ലാല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, പൊലിസ് കമ്മിഷണര്‍ അമൂല്യ പട്‌നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.
സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കോടതി വാദം കേട്ടുകൊണ്ടാണ് പൊലിസിന് കോടതി നിര്‍ദേശം നല്‍കി. 250ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവര്‍ക്ക് മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് സുരക്ഷിതമായി പോകണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് എസ്.മുരളീധറിന്റെ വസതിയിലാണ് വാദം കേട്ടത്.
പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി മുസ്തഫാബാദ് മേഖലയിലെ അല്‍ഹിന്ദ് ആശുപത്രിയില്‍ നിന്നും ജിടിബി ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും എന്നാല്‍ അതിന് കലാപകാരികള്‍ തടസ്സമായി നില്‍ക്കുന്നുണ്ടെന്നും ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ സൂരൂര്‍ മന്ദര്‍ കോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവരാണ് ഇവരെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.രണ്ട് പേര്‍ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിയതെന്നും, 22 പേര്‍ക്കെങ്കിലും അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കേണ്ടതുണ്ടെന്നും ഡോക്ടര്‍ ജഡ്ജിയോട് വിശദീകരിച്ചു.
ഹര്‍ജി കോടതി ഇന്ന് ഉച്ചക്ക് ശേഷം 2.15-ന് വീണ്ടും പരിഗണിക്കും.ഇന്നും വടക്കുകിഴക്കന്‍ ദില്ലിയിലെ സ്‌കൂളുകള്‍ അടച്ചിടുമെന്ന് ഇന്നലെ തന്നെ വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദി അറിയിച്ചു.അക്രമം തുടങ്ങിയത് തിങ്കളാഴ്ച വൈകിട്ട് മാധ്യമങ്ങളെല്ലാം ട്രംപിന്റെയും മോദിയുടെയും പരിപാടിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച സമയത്തായിരുന്നു ആക്രമം.
തൊടുപുഴ: ഭർത്താവിനെയും നാലും ഒൻപതും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് യുവതി മുങ്ങിയത് മൂന്നു ദിവസം മാത്രം പരിചയമുള്ള ആസാം സ്വദേശിക്കൊപ്പം.
ഭാഷ പോലും വശമില്ലാത്ത യുവതി ഇയാൾക്കൊപ്പം എത്തിയതാകട്ടെ ആസാമിലെ നക്സൽ സാന്നിധ്യമുള്ള ഗ്രാമീണ മേഖലയിൽ. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അതീവ സാഹസികമായി പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്.
ജീവൻ പോലും പണയം വച്ച് പ്രതികളുമായി കേരളത്തിലേക്ക് തിരിച്ച പോലീസിനു സിആർപിഎഫാണ് സുരക്ഷയേകിയത്.
തൊടുപുഴ തൊമ്മൻകുത്ത് സ്വദേശിയായ യുവതിയാണ് മൂന്നു ദിവസം മാത്രം പരിചയമുള്ള ഇതര സംസ്ഥാനക്കാരനായ കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടത്.
ആസാം ദിംബൂർഗർ ജില്ലയിലെ ഗ്രാമത്തിൽ താമസക്കാരനായ മൈനയെന്നു വിളിക്കുന്ന മൃദുൽ ഗൊഗോയി (31) , തൊമ്മൻകുത്ത് സ്വദേശിനി ഗീത (32) എന്നിവരെയാണ് കാളിയാർ പോലീസ് അറസ്റ്റു ചെയ്തത്.
പ്രവാസിയായ ഭർത്താവ് നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്കു വന്ന മൈനയുമായി ഗീത അടുപ്പത്തിലാകുകയായിരുന്നു. മൂന്നു ദിവസത്തെ അടുപ്പത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രാത്രിയാണ് ഗീത ഇയാളോടൊപ്പം ഇറങ്ങിപ്പോയത്.
തുടർന്ന് ട്രെയിനിൽ ദിംബൂർഗറിൽ എത്തി ഇയാൾക്കൊപ്പം താമസിക്കുകയായിരുന്നു. പുറമെ നിന്നുള്ളവർക്ക് കടന്നുവരാൻ സാധിക്കാത്ത ഗ്രാമീണ മേഖലയിലാണ് യുവതിയെയും കൂട്ടി ഇയാൾ താമസിച്ചിരുന്നത്. ഇയാൾക്ക് സ്വദേശത്ത് ഭാര്യയും കുട്ടിയുമുണ്ട്.
യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാളിയാർ എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർ എവിടെയുണ്ടെന്ന് കണ്ടെത്തി.
കാളിയാർ എഎസ്ഐ വിജേഷ്, സിപിഒമാരായ അജിത്, ഷൈലജ, ശുഭ എന്നിവർ ആസാമിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സമീപത്തെ മൊറാൻ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മൈനയുടെ ഗ്രാമവാസികൾ പോലീസ് സ്റ്റേഷൻ വളഞ്ഞു.
തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പി.കെ.മധു തമിഴ്നാട് സ്വദേശിയായ ദിംബുഗർ എസ്പി ശ്രീജിത്തുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടി.
പിന്നീട് സ്ഥലത്തു നിന്നും 500 ഓളം കിലോമീറ്റർ അകലമുള്ള ഗുവാഹത്തി എയർപോർട്ട് വരെ ആയുധധാരികളായ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് ഇരുവരെയും വിമാന മാർഗം കേരളത്തിലെത്തിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ജഡ‌്ജിമാരായ മോഹന ശാന്തന ഗൗഡര്‍, എ.എസ്. ബൊപ്പണ്ണ, ആര്‍. ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച് 1 എന്‍ 1 പനി ബാധിച്ചത്. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് യോഗം വിളിച്ചുചേർത്തു. ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 വൈറസ് ബാധിച്ചതിനാൽ പരിഹാര നടപടികൾ സ്വീകരിക്കാൻ എല്ലാ ജഡ്ജിമാരും ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
അഭിഭാഷകർക്കും ജഡ്ജിമാർക്കും വാക്സിനേഷൻ ക്യാമ്പുകൾ സ്ഥാപിക്കാൻ തയ്യാറായെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. നേരത്തെ സുപ്രീംകോടതിയിലെ കോടതിമുറികളില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.
ഇടുക്കിയിലെ മറയൂരില്‍ വൃദ്ധന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണം മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കം. മറയൂര്‍ ബാബുനഗറില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷ തമ്ബിദുരൈയുടെ പിതാവ് മാരിയപ്പന്‍ (70) ആണ് കൊല്ലപ്പെട്ടത്. മറയൂരിലെ വൈദ്യുതി ഓഫിസിന് സമീപം ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ എരുമേലി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു. മാരിയപ്പന്റെ സുഹൃത്ത് മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്‍പഴകന്‍(65), എരുമേലി ശാന്തിപുരം സ്വദേശി ആലയില്‍ വീട്ടില്‍ മിഥുന്‍(26) എന്നിവരാണ് അറസ്റ്റിലായത്.
ജ്യോത്സ്യനായ മാരിയപ്പന്‍ തമിഴ്‌നാട്ടിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ മറയൂരില്‍ എത്തിയ മാരിയപ്പന്‍ വീട്ടിലേക്ക് പോകാതെ, സുഹൃത്ത് അന്‍പഴകന്റെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന തടിപ്പണിക്കാരനായ മിഥുനും ഈ സമയം ഉണ്ടായിരുന്നു. രാത്രി ഒന്‍പതോടെ മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉറങ്ങാന്‍ കിടന്നു. രാത്രി ഒരു മണിക്ക് ഉണര്‍ന്ന മിഥുന്‍, വീണ്ടും മദ്യപിക്കാന്‍ മാരിയപ്പനോട് പണം ആവശ്യപ്പെട്ടു.
എന്നാല്‍ പണം നല്‍കാത്തതിന്റെ പേരില്‍ മാരിയപ്പനുമായി വഴക്കിട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണു മാരിയപ്പന്‍ കൊലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. മാരിയപ്പന്റെ ശരീരമാസകലം വെട്ടേറ്റ 28 മുറിവുകളുണ്ട്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്നു മണിയോടെ ആണ് മാരിയപ്പന്റെ മൃതദേഹം മിഥുനും, അന്‍പഴകനും കൂടി വീടിന് 200 മീറ്റര്‍ അകലെ കെഎസ്‌ഇബി ഓഫിസിനു പിന്‍ഭാഗത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. പത്തനാപുരം താഴത്തു മലയില്‍ ഡൈനീഷ് ബാബു (30) ആണ് മരിച്ചത്. കഴിഞ്ഞ 22നായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനു പൊതുസ്ഥലത്ത് ഒരു സംഘം പരസ്യമായി മദ്യപിച്ചതു ഡൈനീഷ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായി ഡൈനിഷിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡൈനീഷ് തിങ്കളാഴ്ച രാത്രിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു.
വടക്ക് കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാപത്തിന് തീ പകർന്നവരിൽ പ്രധാനിയാണ് ബി.ജെ.പി നേതാവ് കപിൽ മിശ്ര. കപിലിന്റെ കലാപ ആഹ്വാനത്തിന് പിന്നാലെയാണ് സംഘ പരിവാർ പ്രവർത്തകർ വടക്കന്‍ ഡല്‍ഹിയില്‍ വ്യാപക അക്രമം അഴിച്ചു വിട്ടത്. കപിലിനെതിരെ നടപടി വേണമെന്ന് ഗൗതം ഗംഭീർ എം.പി രംഗത്ത് വന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു.
ആരാണ് കപില്‍ മിശ്ര?
വടക്ക് കിഴക്കന്‍ ഡല്‍ഹിയുടെ ഭാഗമായ കര്‍വാള്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും 2015ല്‍ ആംആദ്മി ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ച കപില്‍ മിശ്ര 44,431 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ മോഹന്‍ സിംഗ് ഭിഷ്ടിനെ പരാജയപ്പെടുത്തിയത്. ആംആദ്മി സര്‍ക്കാരിന് കീഴില്‍ തുടക്കത്തില്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ വൈകാതെ തന്നെ കെജ്‍രിവാളിനെതിരായ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. ആംആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ ആയിരുന്ന സന്ദര്‍ഭങ്ങളില്‍ തന്നെ ബി.ജെ.പി വേദികളിലും സജീവ സാന്നിധ്യമായിരുന്ന കപില്‍ മിശ്രയെ വൈകാതെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഉടനെ തന്നെ കപില്‍ മിശ്ര മനോജ് തിവാരി, വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാദ്യായ എന്നിവരുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്നായിരുന്നു ബി.ജെ.പി നേതാവ് കപിൽ മിശ്ര പ്രസംഗിച്ചത്. ഇതിന് തൊട്ടടുത്ത ദിവസമാണ് വടക്ക് കിഴക്കൻ ഡൽഹി കലാപ ഭൂമി ആയി മാറിയത്. സംഘ പരിവാർ പ്രവർത്തകർ സംഘടിതമായി എത്തി കലാപം അഴിച്ചു വിട്ട ഡല്‍ഹിയില്‍ കപില്‍ മിശ്രയുടെ നേതൃത്വത്തിലാണ് ആളുകള്‍ കലാപത്തിനെത്തിയത്. പൊലീസിന്റെ പൂര്‍ണമായ അനുവാദത്തോടെയാണ് അക്രമികള്‍ ഒരു രാത്രി മുഴുവനും ഡല്‍ഹിയില്‍ അഴിഞ്ഞാടി. അക്രമികള്‍ വലിയ കല്ലുകള്‍ ട്രാക്ടറുകളില്‍ കൊണ്ടുവന്ന് ഇറക്കിയാണ് സമരക്കാര്‍ക്ക് നേരെ എറിഞ്ഞത്. നിലവിലും സംഘര്‍ഷത്തിന് അഴവില്ലാത്ത ദല്‍ഹിയില്‍ വലിയ കലാപത്തിനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍ സംഘം. ഡൽഹിക്ക് പുറത്ത് നിന്ന് ആളുകൾ കലാപം നടത്താൻ എത്തിയെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചത്. ഇത്രയും വിദ്വേഷപരമായ പ്രസംഗം നടത്തുകയും ഏഴ് പേർക്ക് ജീവൻ നഷ്ടപെടാൻ കാരണമായ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കപിൽ മിശ്രക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നത്.കപിൽ മിശ്രക്കെതിരെ പൊലീസ് കേസ് എടുത്തെങ്കിലും നടപടി ഒന്നും ഇത് വരെയുണ്ടായിട്ടില്ല. വിദ്വേഷ പ്രസംഗത്തിലൂടെ ഡൽഹിയിൽ ബി.ജെ.പിയുടെ പുതിയ മുഖമാവുകയാണ് കപിൽ മിശ്ര.
അതോടൊപ്പം ഡൽഹിയിൽ നിന്നും മുസ്‍ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജഫറാബാദില്‍ നിന്നാണ് കൂട്ടത്തോടെ മുസ്‍ലിം കുടുംബങ്ങള്‍ വീടും സ്വത്ത് വകകളും വിട്ട് പോകുന്നത്. പൊലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും കൂട്ടായ ആക്രമണത്തില്‍ ഭയന്നാണ് കുടുംബങ്ങള്‍ നാട് വിടുന്നത്. ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ ആക്രണത്തില്‍ മുസ്‍ലിം വീടുകളെയും കടകളെയും ലക്ഷ്യമാക്കിയാണ് ആക്രമണകാരികള്‍ നീങ്ങിയത്. ഹിന്ദു വീടുകള്‍ക്ക് പുറത്ത് കാവി കൊടി കെട്ടിയാണ് വേര്‍തിരിച്ച് മുസ്‍ലിം വീടുകളെ ലക്ഷ്യം കാണിച്ചുകൊടുത്തത്. ദല്‍ഹിയുടെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ അഞ്ചു പേർ ഇത് വരെ കൊല്ലപ്പെട്ടതായ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളാണുള്ളത്. നിരവധി പേര്‍ പരിക്കുകളോടെ ആശുപത്രികളിലാണ്. പൊലീസുകാരനും തദ്ദേശവാസിയായ നാലു പേരുമാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മിലാണ് തിങ്കളാഴ്ച വീണ്ടും സംഘർഷമുണ്ടായത്. കല്ലേറിൽ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തൻലാലാണ് കൊല്ലപ്പെട്ട പൊലീസുകാരൻ. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ ശാരീരിക മർദനമേറ്റതിനെ തുടർന്നാണ് ഫുർഖാൻ കൊല്ലപ്പെട്ടത്.
സി.എ.എക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തതോടെയാണ് ആക്രമണം ആരംഭിച്ചത്. സി.എ.എ പ്രതിഷേധക്കാരെ നേരിടാനായി കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് അനുകൂലികള്‍ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും പ്രക്ഷോഭകാരികള്‍ വെറുതെവിട്ടില്ല. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെ.എന്‍.യു വിദ്യാര്‍ഥി സഫ മീഡിയവണിനോട് പറഞ്ഞു. അക്രമികള്‍ക്കൊപ്പം നിന്നുവെന്ന വിമര്‍ശനവും പൊലീസിനെതിരെയുണ്ട്. പൗരത്വ സമരക്കാര്‍ക്ക് എതിരായ അക്രമം പൊലീസ് സാന്നിധ്യത്തിലായിരുന്നുവെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. പൊലീസിനൊപ്പം ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ജയ്ശ്രീറാം വിളികളോടെ അഴിഞ്ഞാടി അക്രമികൾ. വടികളും കമ്പിവടികളുമായി അഴിഞ്ഞാടിയ അക്രമികൾ വാഹനങ്ങൾ തകർക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തു. അക്രമികൾ ചിലർ പള്ളിക്ക് തീയിട്ടു. ബജന്‍പുര, ജാഫറാബാദ്, മൗജ്പുര്, ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക് എന്നിവടങ്ങളിലാണ് ഇന്ന് വീണ്ടും സംഘർഷം ഉണ്ടായത്. പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി. വ്യപക കല്ലേറുണ്ടായി.
കലാപം അരങ്ങേറുന്ന ഡല്‍ഹിയിലെ ഭീതിദമായ സാഹചര്യം വ്യക്തമാക്കുന്നതാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേണലിസ്റ്റിനുണ്ടായ അനുഭവം. അനിന്ദ്യ ചതോപാധ്യായെന്ന മാധ്യമപ്രവർത്തകനാണ് തന്റെ മതമേതെന്ന് ചോദിച്ച് അക്രമികളെത്തിയ സംഭവം ടൈംസിൽ വിവരിക്കുന്നത്.

മൗജ്പൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് ഏതാണ്ട് ഉച്ചയ്ക്ക് 12.15ന് താൻ എത്തിച്ചേർന്നതായി അനിന്ദ്യ പറയുന്നു. ഇതിനിടെ ഒരു ഹിന്ദു സേന പ്രവർത്തകൻ തന്റെയടുക്കൽ വന്ന് തിലകം തൊട്ടു തരാമെന്ന് പറഞ്ഞു. ഇങ്ങനെ ചെയ്താല്‍ ജോലി ചെയ്യൽ ‘എളുപ്പമാകും’ എന്ന് അയാൾ പറഞ്ഞു. തന്റെ ക്യാമറകൾ കണ്ടപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു: “സഹോദരാ, നിങ്ങളും ഒരു ഹിന്ദുവല്ലേ. എന്തിനാണ് അങ്ങോട്ട് പോകുന്നത്? ഹിന്ദുക്കൾ ഉണർന്നിരിക്കുകയാണ് ഇന്ന്.”
പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ കലാപം തുടങ്ങിയതായി അനന്ദ്യ പറയുന്നു. മോദി, മോദി എന്നിങ്ങനെ ഉറക്കെ അലറിക്കൊണ്ടാണ് ഒരു വിഭാഗം എത്തിയത്.
താൻ ഫോട്ടോയെടുക്കാൻ തുടങ്ങിയതോടെ മുളദണ്ഡുകളുമായി ചിലർ ഓടിയെത്തി. “നീ നന്നായി അഭിനയിക്കുന്നുണ്ടല്ലോ. നീ ഹിന്ദുവാണോ മുസ്ലിമാണോ?” അവർക്ക് ഉറപ്പ് കിട്ടാൻ തന്റെ പാന്റ്സ് അഴിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.
സ്ഥലത്ത് നിന്ന് മാറുന്നതായിരിക്കും നല്ലതെന്ന് മനസ്സിലാക്കിയ അനിന്ദ്യ ഓഫീസ് വാഹനം തപ്പി. പക്ഷെ, വാഹനത്തെ കാണ്ടെത്താൻ കഴിഞ്ഞില്ല. ഓട്ടോറിക്ഷയിൽ പോകാമെന്ന് വെച്ചു. ഒരു ഓട്ടോക്കാരൻ ഓഫീസിലേക്ക് എത്തിക്കാമെന്ന് പറഞ്ഞു. ഓട്ടോറിക്ഷയുടെ പേര് ശ്രദ്ധിച്ചത് പിന്നീടാണെന്ന് അനിന്ദ്യ പറയുന്നു.
പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കുറെപ്പേർ ഓട്ടോറിക്ഷ തടഞ്ഞു. അകത്തുള്ള തങ്ങളെയെല്ലാം പിടിച്ച് പുറത്തിറക്കി. താൻ മാധ്യമപ്രവർത്തകനാണെന്നും ഓട്ടോക്കാരൻ പാവമാണെന്നുമെല്ലാം പറഞ്ഞ് ഒരുവിധം ഒഴിവായി.
തങ്ങളെ ഓഫീസിൽ വിട്ട് തിരിച്ചുപോകുമ്പോൾ ഓട്ടോക്കാരനെ ഭയം പിടികൂടിയിരുന്നുവെന്ന് അനിന്ദ്യ എഴുതുന്നു. “ജീവിതത്തിലിന്നുവരെ എന്റെ മതത്തെച്ചൊല്ലി ഇങ്ങനെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല,” അയാൾ പറഞ്ഞു.
ഗോകുല്‍പുരി മേഖലയില്‍ രണ്ടുപേര്‍ക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൗജ്പുരിൽ അക്രമികൾ മാധ്യമപ്രവർത്തകർക്കെതിരെയും തിരിഞ്ഞു. കലാപം പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കാമറകളിൽനിന്ന് ദൃശ്യങ്ങൾ മായിച്ചു. ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. മൗജ്പുരിൽ ഉച്ചക്ക് 12 ന് ആയിരുന്നു സംഭവം. ഇയാളെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസങ്ങളായി തുടർന്ന കലാപം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. വർഗീയ സംഘർഷത്തിന്റെ തലത്തിലേക്ക് ഇതികം മാറിക്കഴിഞ്ഞു. കേന്ദ്രം 35 കമ്പനി കേന്ദ്ര സേനയേയും രണ്ട് കമ്പനി ദ്രുതകർമ സേനയേയും വിന്യസിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് വടക്ക് കിഴക്കന്‍ ഡല്‍ഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വരുന്ന മാർച്ച് 24 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച വീണ്ടും വടക്ക് കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ മേഖലകളിൽ കല്ലേറുണ്ടായി. ആളുകളുടെ പേര് ചോദിച്ച് തിരിച്ചറിഞ്ഞ് മർദിച്ചു. കടകൾക്കും വീടുകൾക്കും അക്രമികൾ തീവച്ചു. എന്നാൽ പോലീസ് നടപടികളൊന്നുമെടുക്കാതെ നോക്കിനിൽക്കുകയാണ് ചെയ്യുന്നത്. കലാപം ഉണ്ടായതായ വിവരം അറിയിച്ചാൽപോലും സ്ഥലത്തേക്ക് പോലീസ് എത്തുന്നില്ലെന്നും ആരോപണമുണ്ട്.
ആറു മാസം മുൻപു രാഷ്ട്രീയ അഭയം തേടി അമേരിക്കയിലെത്തിയ മനീന്ദർ സിംഗ് സാഹി (31) എന്ന യുവാവ് ജോലി ചെയ്തിരുന്ന സ്്റ്റോറിൽ വെടിയേറ്റു മരിച്ചു. സാന്റിഫിയിലെ സ്റ്റോറിൽ രാവിലെ കടന്നു വന്ന അക്രമി സെമി ഓട്ടോമാറ്റിക് ഗൺ ഉപയോഗിച്ചു മനീന്ദറിനു നേരെ നിറയൊഴിക്കുകയായിരുന്നു.
കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടിയണിഞ്ഞു സ്റ്റോറിലേക്ക് പ്രവേശിച്ച പ്രതിയുമായി മനീന്ദർ സഹകരിച്ചിരുന്നതായി ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പിന്നീട് എന്താണ് പ്രതിയെ വെടിവയ്ക്കുവാൻ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ലെന്നു വിറ്റിയർ പൊലീസ് പറഞ്ഞു.
ആറു മാസം മുമ്പ് പഞ്ചാബിലെ കാർണലിൽ നിന്നും അമേരിക്കയിലെത്തിയ മനീന്ദർ ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു.
രാഷ്ട്രീയ അഭയത്തിനുള്ള പേപ്പറുകൾ ശരിയാക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം. ഈ സംഭവത്തിനു ശേഷം ഭാര്യയേയും മാതാവിനേയും മാനസികമായി തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിവച്ച പ്രതി സ്റ്റോറിൽ നിന്നും ഇറങ്ങിയോടുന്നതായും ക്യാമറയിൽ ദൃശ്യങ്ങളുണ്ട്. പ്രതിയെ കണ്ടെത്തുന്നവർ 562 567 9281 നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.